വേച്ചും ഇടറിയും രക്‌തമിറ്റുന്ന ദേഹവും ദേഹിയുമായി വന്ന ജീവിയെ തിരികെ കഴുകനിട്ടു കൊടുത്തു കൊണ്ടവർ പറഞ്ഞു ഇനിയും ബാക്കിയുണ്ട് അസ്ഥിയിലൊട്ടിപ്പിടിച്ച അല്പം രക്തവും ജീവൻ കൊതിയ്ക്കുന്നൊരാത്മാവും..
Author: Neethu V. R
ഉള്ള് വേവിച്ച ഓർമകൾക്ക് എടുത്താൽ പൊങ്ങാത്ത കനമാണ്, തലക്കനം മൂക്കുമ്പോൾ ഉള്ളിലിരിക്കുന്ന ചിതലുകളുടെ പിരുപിരുപ്പ് കേൾക്കാം അവ കൂട്ടത്തോടെ പുറ്റ് കെട്ടുകയാണ്, നോവുകൾക്കും വേവുകൾക്കും മേലെ… അങ്ങനെ കെട്ടിക്കെട്ടിയൊടുക്കം മറവിയെ ബാക്കിയാക്കും മറവിയുടെ പുറ്റ് നിറഞ്ഞ തലയ്ക്ക് കനമുണ്ടാവില്ലായിരിയ്ക്കാം അവ നോവിന്റെ കഥ നിരന്തരം പാടിപ്പാടി ഉറക്കം കളയില്ലായിരിയ്ക്കാം…
ഭൂതകാലത്തിന്റെ ഏതോ ഇരുട്ടറയിൽ ഞാനവളെ ‘മറന്നുവച്ചു’… ഇടക്കിടക്കുയരുന്ന അവളുടെ മുറവിളികൾ ഞാൻ കേട്ടില്ലെന്ന് നടിച്ചു… ഒടുക്കം, അവളടങ്ങില്ലെന്നായപ്പോൾ ഞാനവളെ ചങ്ങലയാൽ ബന്ധിച്ചു.. എത്ര നാൾ നീയെന്നെ ഒളിച്ചു വയ്ക്കുമെന്നവളപ്പോഴുമെന്നെ പുച്ഛിച്ചു, ഞാനവളെ തീർത്തുമവഗണിച്ചു, അവളുടെ ജീവരക്‌തമൊഴുകിയ വഴിയിലൂടെ ഞാൻ ‘മുൻപോട്ട്’ നടന്നു… ഞാൻ നടന്ന വഴിയിലൊക്കെയും ചുവന്ന കാൽപ്പാടുകൾ, അവയിലൊക്കെയും അവളുടെ മുഖം അവളുടെ ചിരി അവളുടെ നൊമ്പരം തേച്ചിട്ടുമുരച്ചിട്ടും മായാത്തപോലെ..
ഇനിയും വിരിയാനൊരുങ്ങാത്ത ശലഭം ഇനിയും മുളക്കാത്ത ചിറകുകളും കാത്തു കൊക്കൂണിൽ കിടക്കും പ്യൂപ്പ
പെണ്ണിന്റെ ശവം അടിഞ്ഞുകൂടുന്ന നദിയുടെ തീരത്ത് പെണ്ണ് പെറ്റ് പെറ്റ് പെരുകിയ കുലം മുഴുവൻ കാത്തിരുന്നു, ഓരോ ശവത്തിന്റെയും കാലിലും കയ്യിലും കഴുത്തിലും നാക്കിലും തെളിഞ്ഞ ചങ്ങലപ്പാടുകൾ കണ്ടില്ലെന്ന് നടിച്ചവർ ചാവിന്റെ കാരണം തിരക്കി രസിച്ചു, പെണ്ണിന്റെ കണ്ണീര് പെയ്തുണ്ടായ പുഴയിലിറങ്ങി ശവങ്ങളെ വകഞ്ഞുമാറ്റി നീന്തിത്തുടിച്ചു, ചത്തിട്ടും തലയിലേറ്റി – കൊടുത്ത ഭാരത്തിൽ അജ്ഞത നടിച്ച് ചാവാത്ത പെണ്ണിനെ തിരഞ്ഞു പിടിക്കാൻ പുഴ നീന്തിക്കടന്നു.
എന്നോ നഷ്ടപ്പെട്ട ഭൂപടത്തിലെ രാജ്യങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്ന വൻകരകളെ കണ്ടിട്ടുണ്ടോ? അരികും മൂലയും പിഞ്ഞിപ്പോയ ചിതലരിച്ച കടലാസുപോലെ സമുദ്രത്തിലാഴ്ന്നു പോയ കരകളെ തേടുന്നവരെ ? വക്ക് കെട്ടിയിട്ടില്ലാത്ത വെള്ളം വറ്റിയ കിണറിലേക്ക് പതിച്ചതുപോലെ അഗാധമായ ഗർത്തങ്ങളിൽ ആഴ്ന്നുപോയ ഭൂമിയെ തിരയുന്നവരെ? അക്ഷാംശരേഖക്കും രേഖാംശരേഖക്കും ഇടയിൽ പുതിയൊരു ഭൂമധ്യരേഖക്കായ് കാക്കുന്നവരെ? അവരുടെ ദുഃഖങ്ങളിൽ പുതിയൊരു ഭൂഖണ്ഡത്തിനും സാധ്യതയുണ്ടാകില്ലായിട്ടും നഷ്ടപ്പെട്ട കരയെ വരച്ചു ചേർക്കാനും കൂട്ടിചേർക്കാനും കഴിയാതെ സ്വയമൊരു വൻകരയെന്ന് പോലും മറന്ന് പോയവരെ…?
തുറന്നു കിടക്കുന്ന കതകുകളെ ഞാൻ ഭയപ്പെടുന്നു.. അതിലൂടെ എന്റെ സ്വാതന്ത്ര്യത്തിലേക്ക് കടന്ന് കയറുന്ന ഭീതിദമായ നോട്ടങ്ങളിലും ഭയാനകമായ പൊട്ടിത്തെറികളിലും ഞാൻ ഞെട്ടിവിറയ്ക്കുന്നു.. ഓരോ പ്രാവശ്യവും കതകിന്റെ കുറ്റിമുറുക്കി എനിക്ക് ചുറ്റും ഇരുണ്ട ലോകം സൃഷ്ടിക്കുമ്പോൾ ഞാനെന്റെ സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിക്കുന്നു.. കതകുകൾ പൂട്ടാതെ സ്വാതന്ത്ര്യം ലഭിയ്ക്കുന്ന ലോകത്തെ പറ്റി ഞാൻ സ്വപ്നം കാണുന്നു…
അങ്ങനെയൊടുക്കം വേദനകൾക്ക് ഞാനിന്ന് രാജി പ്രഖ്യാപിച്ചു, ആദ്യമവരെന്നോട് കലഹിച്ചു കുഞ്ഞു കുട്ടികളെപ്പോലെ വാശി പിടിച്ചു ആരുമില്ലാത്തപ്പോഴും ഞങ്ങളൊപ്പം നിന്നിട്ടില്ലേയെന്ന് പ്രതിഷേധിച്ചു ഞാനൊന്നും മിണ്ടിയില്ല അല്ലെങ്കിലും പറയുന്നത് സത്യമാവുമ്പോഴും നുണയാവുമ്പോഴും മിണ്ടാതിരിക്കുന്നതും ഭൂഷണമാണ്.. അങ്ങനെ മിണ്ടാതിരിക്കുമ്പോ ഞങ്ങളിറങ്ങിപ്പോവുകയാണെന്ന് അവര് ഭീഷണിപ്പെടുത്തി, അങ്ങനെയങ്ങു ഇറങ്ങിപ്പോവാനാണോ ഇക്കാലമത്രയും ഒറ്റപ്പെടൽ കൊണ്ട് വളമിട്ടതും കണ്ണീര് കൊണ്ട് നനച്ചതുമെന്നും ഞാൻ ചോദിച്ചില്ല ഇറങ്ങിപ്പോവുന്നെങ്കിൽ പോട്ടെ പുല്ലെന്ന് ഞാനും അല്ലെങ്കിലും ഉള്ളിലുള്ളതല്ല പുറമേ വരുന്നതെന്നൊരു ചീത്തപ്പേരുള്ളതാ, അതിപ്പോ ഉറപ്പായല്ലോ ഹാ ഞാൻ നോക്കുമ്പോ അവര് പോവുന്നൊന്നുമില്ല ഇറങ്ങിപ്പോണെന്ന ഭാവത്തിൽ നിന്ന് പതിയേ എന്നെ കേറിയങ്ങു പിടിച്ച്, മുറുകെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു, ഇക്കണ്ട കാലമൊന്നും ഒരു മനുഷ്യനും തിരിഞ്ഞ് നോക്കാത്ത മുറിവുകൾ ചൂണ്ടിക്കാട്ടി തന്നു, തലോടി.. അങ്ങനെയൊന്നും എന്നെ മാനിപ്പുലേറ്റ് ചെയ്യാൻ നോക്കേണ്ട, ഞാൻ പുച്ഛിച്ചു അപ്പൊ അവരെന്നെ മരണത്തെ കാട്ടി മോഹിപ്പിച്ചു, ഹമ്മേ എന്തൊരു സൗന്ദര്യം എന്തൊരു സൗകുമാര്യം എന്തൊരു സുഭഗത എന്തൊരു ശാന്തി, സമാധാനം ചുരുക്കി പറഞ്ഞാ…
കല്യാണത്തലേന്ന് നവവധു ഒളിച്ചോടിപ്പോയി എന്ന് കേട്ട് കേൾവിയെ ഉണ്ടായിരുന്നുള്ളൂ.. ഇതാ ഇപ്പോൾ സ്വന്തം ജീവിതത്തിൽ തന്നെ നടക്കാൻ പോവുന്നു. എന്തുചെയ്യാനാണ് എനിക്കിതല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല. അത്യാവശ്യം സർട്ടിഫിക്കറ്റുകളും അവശ്യം വേണ്ട വസ്ത്രങ്ങളും കുറച്ചു പണവും ബാഗിൽ എടുത്തു വച്ചിട്ടുണ്ട്. ഈ ഇരുട്ടിൽ ഇങ്ങനെ നിൽക്കുമ്പോൾ പലവിധത്തിലുള്ള ചിന്തകൾ മനസ്സിലൂടെ കടന്ന് പോവുന്നു. നിങ്ങൾ കരുതുന്നുണ്ടാവും, എന്തിനാണ് ഇവൾ ഈ അവസാനനിമിഷത്തിൽ ഈ സാഹസത്തിന് മുതിരുന്നതെന്ന്.എനിയ്ക്ക് വേണമെങ്കിൽ അല്പം കൂടെ മുന്നേ ഇത് ചെയ്യാമായിരുന്നു, പക്ഷേ ഒപ്പം ആളില്ലല്ലോ. അല്ലെങ്കിലും ഞാനൊരു ഭീരുവാണല്ലോ, ഒന്നും സ്വന്തമായി ചെയ്യാൻ കഴിയാത്തവൾ.. ആരുടെയൊക്കെയോ വാലിഡേഷനു വേണ്ടി കാത്തുനിൽക്കുന്നവൾ.. ഹാ… ദൂരെയൊരു വെളിച്ചത്തിന്റെ മൊട്ടു വിരിയുന്നുണ്ടോ? അതവനായിരുന്നുവെങ്കിൽ… അവനെ ഞാൻ പരിചയപ്പെട്ടിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. അതായത് എന്റെ കല്യാണം ഉറപ്പിച്ചതിന്റെ മൂന്നാം മാസത്തിൽ അതായത് കല്യാണത്തിന്റെ രണ്ടാഴ്ച മുന്നേ.. അവനെ അല്ലെങ്കിൽ അവനെപ്പോലൊരുവനെയാണ് ഞാനും തിരഞ്ഞിരുന്നത്.…
എന്നെ മറന്നു തുടങ്ങുമ്പോഴൊക്കെയും ഞാൻ നിന്നെയോർക്കും, നിന്റെ കൈവിരലുകൾ എന്റെ കണ്ണീരിനെ പുൽകിയതോർക്കും നീ നൽകിയ ചുംബനങ്ങൾ എന്റെ മുറിവുകളെ മായ്ച്ചുകളഞ്ഞതോർക്കും എന്റെ ഉറക്കമില്ലായ്മയിൽ നീ കടം നൽകിയ താരാട്ടുകൾ ഓർക്കും അങ്ങനെയങ്ങനെ നിന്റെയോർമകളിൽ ഞാൻ പുനർജ്ജനിയ്ക്കും..
