ഉണരുമ്പോൾ ഞാനൊരു ശ്മശാനത്തിലായിരുന്നു. ശവം കത്തുന്നതിന്റെ മണം എന്റെ മൂക്കിലേക്ക് തുളച്ചു കയറുന്നു. ഇതാണല്ലേ മനുഷ്യ ശരീരത്തിന്റെ യഥാർത്ഥ ഗന്ധം..? എന്റെ ദേഹം മുഴുവൻ ചാരം കൊണ്ട് മൂടപ്പെട്ടിരുന്നു, അത് തട്ടി മാറ്റി ഞാനെണീറ്റു. എല്ലുകൾ പൊട്ടുന്ന ശബ്ദം പിറകിൽ. അസ്ഥികൂടം ചിതയിൽ എണീറ്റ് ഇരുന്നിട്ട് ഉണ്ടാവാമിപ്പോൾ, എനിക്കറിയാം. എന്റെ തലമടിക്ക് ഭസ്മത്തിന്റെ ഗന്ധം ഞാനിപ്പോൾ ചണ്ഡാളൻ. എന്റെ നഖങ്ങൾക്കുള്ളിൽ വെണ്ണീര്, കൺപീലികൾക്കുള്ളിൽ പുരികങ്ങൾക്കിടയിലും. ആരാത്? പിറകിൽ ആരോ ചോദിക്കുന്നു. ഞാനൊന്ന് തിരിഞ്ഞു നോക്കി. ആരുമില്ലായിരുന്നു പിന്നിൽ. തലമുടിക്ക് പതിവില്ലാത്ത ഭാരം, തലയ്ക്കും. എനിക്കിത്രയ്ക്ക് നീണ്ട മുടിയായിരുന്നോ? ഓർമ്മ കിട്ടുന്നില്ല. അല്ലെങ്കിൽത്തന്നെ ഞാനാരാണ്? എപ്പോഴാണ് ഞാനുറങ്ങിയത്? ഇന്നലെയോ ഇന്നോ അതോ ഏതോ കാലങ്ങൾക്കും ദേശങ്ങൾക്കും അപ്പുറത്തെവിടെയോ..? ഏതൊരു ശ്മശാനത്തിനും അകത്തേക്ക് ഒരു വാതിൽ നിശ്ചയമായും കാണും. അതേ അകത്തേക്ക് മാത്രം. കനത്ത കമ്പികളാൽ പ്രത്യേകം നിർമ്മിക്കപ്പെട്ട വാതിലിനു മേലെ തീർച്ചയായും ശ്മശാനത്തിന്റെ പേരുംകാണും. ചിലപ്പോൾ ശ്മശാനത്തിനകത്തെ ഓഫീസിൽ ഒരു താടി വെച്ച…
Author: Neethu V. R
കുരുത്ത കെട്ട തലച്ചോറ് മുറിവുകളെല്ലാം ഓരോരോ കോശത്തിലായി എണ്ണിത്തിട്ടപ്പെടുത്തി അലങ്കരിച്ചു വയ്ക്കും, വേണ്ടപ്പോ വേണ്ടപ്പോ ഓരോന്നായെടുത്ത് മുന്നിലിട്ടുതരും പിന്നേം പിന്നേം വേദനിപ്പിക്കും അങ്ങനെ വേദനിക്കുമ്പോ ഔദാര്യമെന്നോണം കണ്ണീരിനെ കൂട്ടിനയയ്ക്കും ആർക്കും വേണ്ടാത്തതെങ്കിലും തോന്ന്യാസി പഴുത്ത വ്രണങ്ങൾ ഒരുക്കി ആർട്ട് ഗ്യാലറി പണിഞ്ഞു വയ്ക്കും, അങ്ങനെ ഫ്രെയിം ചെയ്തു പ്രദർശിപ്പിച്ച നൊമ്പരങ്ങളെയാണത്രേ മറന്നു കളയാനെന്തെളുപ്പമെന്നു പുച്ഛിക്കുന്നത്, പക്ഷേ എങ്ങനെയാണ് മറന്നു കളയേണ്ടതെന്നുമാത്രം ആർക്കും പറഞ്ഞു തരാനറിയേമില്ല..!
ആദ്യം ‘മഞ്ഞ്’ വായിയ്ക്കുമ്പോൾ ഞാനെന്റെ കൗമാരത്തിൽ ആയിരുന്നു, തീർച്ചയായും എനിയ്ക്കത്ര സുഖകരമായൊരു വായനാനുഭവം ആയിരുന്നിരിക്കില്ല മഞ്ഞ്, കാരണം ചില വായനകൾ അനുഭവങ്ങൾ ചേർത്ത് വായിക്കുമ്പോഴേ ആസ്വദിക്കാൻ കഴിയൂ.. മഞ്ഞ്,അതിമനോഹരമായ ഒരു കാവ്യമാണെന്ന് ഞാൻ പറയും നോവൽ പോലെ ഒരു കാവ്യമെന്നോ കവിത പോലൊരു നോവലെന്നോ നമുക്ക് ഒരു വിവക്ഷിക്കാം. അത്ര എളുപ്പത്തിലോ അലസമായ വായനയിലോ കൈപ്പിടിയിൽ ഒതുക്കാവുന്ന ഒന്നല്ല മഞ്ഞ്. ‘മഞ്ഞി’ലൂടെ കാണുന്ന കാഴ്ചകൾ അവ്യക്തവും അപൂർണ്ണവുമാണ്. ആ കാഴ്ചകൾക്ക് വ്യക്തതയും പൂർണ്ണതയും ഉണ്ടാക്കിയെടുക്കേണ്ടത് വായനക്കാരുടെ ചുമതലയാകുന്നു. മഞ്ഞു കാലാതീതമാകുന്നു. മനുഷ്യനിൽ വികാരങ്ങൾ ഉള്ളിടത്തോളം കാലം ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വൈകാരികമായി താങ്ങായ് കരുതുന്നിടത്തോളം കാലം ‘മഞ്ഞിനും’ പ്രസക്തിയുണ്ട്. കാരണം മഞ്ഞ് കാത്തിരിപ്പിന്റെയും ഏകാന്തതയുടെയും കഥയാവുന്നു. നോവലിൽ നാം പരിചയപ്പെടുന്ന ഓരോ മനുഷ്യനും സ്നേഹത്തിന്റെ വിവിധ ഭാവങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ‘ഒരു ബന്ധവും സങ്കൽപ്പിക്കാതെ… ഒരു കാരണവും കൂടാതെ… വെറുതെ… എനിക്ക് നിങ്ങളെ ഇഷ്ടമാണ്..’ എന്നൊരു കഥാപാത്രം വളരെ ലളിതമായെന്നോണം…
ഞാനൊരു കവിതയെഴുതാൻ പേനയെടുക്കുകയായിരുന്നു, അടുക്കളയിലെ അലൂമിനിയം തന്മാത്രകളുടെ കൊളീഷൻ എന്റെ പേനയെ താഴെ വെപ്പിച്ചു ഞാൻ വായിയ്ക്കാനൊരു ബുക്ക് നീർത്തുകയായിരുന്നു ഇരുമ്പ് സംയുക്തങ്ങളുടെ വിസ്ഫോടനത്തിൽ ഞാൻ അക്ഷരങ്ങൾ പാടേ മറന്നു പോയി എന്റെ ഭാവന രാസപദാർത്ഥങ്ങളിൽ മുങ്ങി വെന്തു മരിച്ചു, എന്റെ അക്ഷരങ്ങൾ ഓക്സിജൻ കിട്ടാതെ വളർച്ച മുരടിച്ചു, എന്റെ വ്യക്തിത്വം സോഡിയം ക്ലോറൈഡിന്റെ അറ്റോമിക നമ്പർ ശരിപ്പെടുത്താനുള്ള തിരക്കിനിടെ എവിടെയോ ഒളിച്ചുവച്ചു , എന്റെ കഥ ഹൈഡ്രജന്റെയും ഓക്സിജന്റെയും രാസനാമം ഏകീകരിയ്ക്കപ്പെടാതെ ഏങ്ങിക്കരിഞ്ഞു പോയി, അസ്വാതന്ത്ര്യത്തിന്റെ നിർവചനങ്ങളിൽ രാസക്കൂട്ടുകൾ വേർതിരിഞ്ഞുപോയ് ഒടുവിലവ പാരതന്ത്ര്യത്തിന്റെ രാസസൂത്രങ്ങളിൽ ഗവേഷണം നടത്തി സ്വയം പൊട്ടിത്തെറിച്ചു- ചുട്ടുപൊള്ളുന്ന രാസലായനിയാൽ പ്രളയം സൃഷ്ടിച്ച് നീന്തിത്തുടിച്ചു. ഇതാണത്രേ സ്വാതന്ത്ര്യത്തിന്റെ രസതന്ത്രം, ഇതാണത്രേ പാരതന്ത്ര്യത്തിന്റെ രാസഘടനാലംഘനങ്ങൾ!
”എനിയ്ക്ക് നിന്നെ പ്രണയിക്കാൻ കഴിയില്ല.. ഇപ്പോളെന്നല്ല, ഒരിയ്ക്കലും.. ഒരിയ്ക്കലും..” ഇറ്റുവീഴുന്നത് മഴയാണോ കണ്ണീരാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വണ്ണം അവനെന്നെ നോക്കി പിന്തിരിയവേ, മഴത്തുള്ളികൾ വട്ടമിട്ടെന്റെ കാഴ്ച മറച്ചു. മങ്ങിയ കാഴ്ച്ചയിലൂടെ ഓർമ്മകൾ ചുരമിറങ്ങി വന്നു. അതായിരുന്നല്ലോ തുടക്കം. ചുരമിറക്കം. മഴ. അവൻ. ഹോ എനിക്കെന്നെത്തന്നെ നോവിയ്ക്കാൻ തോന്നുന്നു. എങ്ങനെയാണ് ഒരേസമയം ഒരുവനെത്തന്നെ സ്നേഹിക്കാനും സ്നേഹിയ്ക്കാതെയിരിയ്ക്കാനും കഴിയുന്നതെന്ന് എന്റെ മനസിനോട് ഞാൻ യാചിച്ചു പോവുന്നു.. മഴത്തുള്ളികൾ ശക്തിയായി മുഖത്തേയ്ക്കടിയ്ക്കുന്നു.ഒൻപതാം വളവിൽ നിന്നും താഴേയ്ക്ക് നോക്കുമ്പോൾ ഒത്തിരി മിന്നാമിനുങ്ങുകൾ തെന്നി നീങ്ങി വരുമ്പോലെ.. ”വാ മഴ ശക്തി കൂടി ” ആരോ എന്റെയരികിൽ. അവൻ തന്നെയാണ് അല്ലാതെ ആരാവാനാണ്? അവനല്ലാതെ മറ്റാർക്കാണ് ഇത്രമേൽ ആർദ്രമായി, ദയവോടെ എന്നോട് പെരുമാറാൻ കഴിയുക? ”ഞാൻ നിന്നോട് പറഞ്ഞതല്ലേ പൊയ്ക്കൊള്ളാൻ? ഞാൻ നിന്നോട് പറഞ്ഞതല്ലേ നിന്നെയെനിയ്ക്ക് പ്രണയിക്കാൻ കഴിയില്ലെന്ന്..?” ” വാ നിന്നെ ഞാൻ കോഴിക്കോട് എത്തിയ്ക്കാം.. ഇവിടെ നിന്നാൽ നിനക്ക് വണ്ടി കിട്ടില്ലല്ലോ.. “ ഇവന്റെ…
ഓർമകളുടെ കല്ലറ മാന്തുകയെന്നാൽ അതിലടക്കം ചെയ്ത വേതാളത്തെ വീണ്ടും തോളിലേന്തുക എന്നതാണ്.. കഴുത്തിൽ മുറുകിയ അതിന്റെ നേർത്ത കരങ്ങൾ ആരും കാണാതെ ഹൃദയത്തിന്റെ ഉള്ളറകൾ തേടിപ്പോവും, ധമനികൾ വലിച്ചു പൊട്ടിച്ച് രക്തം ചിന്തിയ്ക്കും, വാൽവുകൾ അടച്ചുവച്ച് ഹൃദയം സ്തംഭിപ്പിയ്ക്കും!
ഒരു കരണത്തടിയേൽക്കുമ്പോൾ മറുകരണം കാട്ടി എളിമയോടെ പ്രഹരമേറ്റ് വാങ്ങാൻ ഞാൻ ഗാന്ധിയല്ല, ഇനി ഏറ്റ് വാങ്ങിയാലും എനിയ്ക്കാരും മഹാത്മാ പട്ടമൊന്നും തരാൻ പോണില്ല രാഷ്ട്രപിതാവായ് വാഴ്ത്തപ്പെടുകയുമില്ല മറിച്ച് വിഡ്ഢിയെന്ന സ്ഥാനം നേടാം, തിരിച്ചൊന്ന് കൊടുത്താൽ അഹങ്കാരിയെന്നും.. ഏത് സ്ഥാനമാവും നല്ലത്? വിഡ്ഢിയോ അഹങ്കാരിയോ..? എനിയ്ക്ക് പക്ഷേ ഇഷ്ടം അഹങ്കാരിയാവാനാണ്.
ഞാൻ എന്തിനാണ് വെറുതേ കരയുന്നത്? ഹേയ് ഞാനോ..? എപ്പോൾ ഞാൻ കരഞ്ഞു..? എല്ലാം ഒരു തോന്നലാണ് അതേ അനുഭവിച്ചതെല്ലാം വെറുമൊരു തോന്നൽ മാത്രമാണ്, മുറിവേറ്റതും പിടഞ്ഞതും ചോര പൊടിഞ്ഞതും എണീറ്റ് നിൽക്കാൻ ശ്രമിച്ചതും.. എല്ലാം.. എല്ലാം.. ഒരു തോന്നലാണെന്നേ.. എന്നിട്ടും എന്തിനാണിങ്ങനെ കണ്ണീർ പൊഴിയ്ക്കുന്നത്..? അതിനത് കണ്ണീരാണോ..? ഏയ് അത് വെറുമൊരു തോന്നലല്ലേ.. പാവം.. പാവം കുട്ടി.. എന്ത്… പാവം ന്റെ കുട്ടിയെന്ന്..
വിഷാദത്തിനൊപ്പം ജീവിയ്ക്കുകയെന്നാൽ എപ്പോഴും പൂത്തുകൊണ്ടിരിയ്ക്കുന്ന ഒരു മാവ് പോലെയാണ്… കായ്ക്കുമെന്നോ കൊഴിഞ്ഞു പോവുമെന്നോ കാത്തിരിയ്ക്കേണ്ടതില്ല, എല്ലാമൊരു തോന്നൽ മാത്രമെന്ന് തോന്നിപ്പിച്ച് അതങ്ങനെ പടർന്ന് പടർന്ന് കേറിക്കൊണ്ടേയിരിയ്ക്കും… പറിച്ചുകളയാനോ അടർത്തി മാറ്റാനോ കഴിയാതെ ഒടുവിൽ അതിനൊപ്പം മറ്റൊരു കായ്ക്കാത്ത കൊമ്പിലെ എപ്പോഴും പുഷ്‌പ്പിച്ചു കൊണ്ടേയിരിയ്ക്കുന്ന വിഷാദത്തിന്റെ അടരായി മാറിക്കൊണ്ടേയിരിക്കും… അതേ വിഷാദത്തിനൊപ്പം ജീവിക്കുക- യെന്നാൽ ഒരിക്കലും കായ്ക്കാതെ പുഷ്‌പ്പിച്ചു കൊണ്ടേയിരിക്കുന്ന ഒരു ‘ഫല’വൃക്ഷമായി മാറുകയെന്നാണ്.. ഒരു ഫലവുമില്ലാതെ അതങ്ങനെ പുഷ്‌പ്പിച്ചു കൊണ്ടേയിരിക്കും…
എനിയ്ക്ക് നിന്റെ ചാര നിറമാണിഷ്ടം, ഞാനുടുത്തു തുരുമ്പിച്ച എന്നോ കടും മഞ്ഞയായിരുന്നെന്ന് തോന്നിച്ച, നരച്ച ചേലയിലാണ് എന്നെയേറെ ചേലെന്നു നീയുമെന്നെ കൊഞ്ചിച്ചിരുന്നല്ലോ… എങ്കിലും നമ്മൾ ചേർന്നിരിയ്ക്കുമ്പോൾ മയില് പീലി നീർത്തിയിരിയ്ക്കും പോലെയാണെന്ന് അന്ന് കളിയായ് കണ്ണിറുക്കിയതും നീ തന്നെയല്ലേ.. എനിക്ക് പക്ഷേ നിന്നെ കാൺകേ പരമശിവനെ ഓർമ്മ വരും, ശേലിൽ ജട വാരിച്ചുറ്റി ഒരു ശ്രദ്ധയുമില്ലാതെ വളർന്നു നീണ്ട താടിയും, ചില നേരങ്ങളിലെ ശോകവും, മറ്റുചിലപ്പോൾ സംഹാരവും വിരിഞ്ഞു നിൽക്കുന്ന മിഴികളും വെണ്ണീരിന്റെ നിറവും കാൺകേ അല്ലെങ്കിലും വേറെ ആരോടാണ് നിന്നെ ഉപമിക്ക്യ..?
