ഉണരുമ്പോൾ ഞാനൊരു ശ്മശാനത്തിലായിരുന്നു. ശവം കത്തുന്നതിന്റെ മണം എന്റെ മൂക്കിലേക്ക് തുളച്ചു കയറുന്നു. ഇതാണല്ലേ മനുഷ്യ ശരീരത്തിന്റെ യഥാർത്ഥ ഗന്ധം..?
എന്റെ ദേഹം മുഴുവൻ ചാരം കൊണ്ട് മൂടപ്പെട്ടിരുന്നു, അത് തട്ടി മാറ്റി ഞാനെണീറ്റു.
എല്ലുകൾ പൊട്ടുന്ന ശബ്ദം പിറകിൽ. അസ്ഥികൂടം ചിതയിൽ എണീറ്റ് ഇരുന്നിട്ട് ഉണ്ടാവാമിപ്പോൾ, എനിക്കറിയാം.
എന്റെ തലമടിക്ക് ഭസ്മത്തിന്റെ ഗന്ധം ഞാനിപ്പോൾ ചണ്ഡാളൻ.
എന്റെ നഖങ്ങൾക്കുള്ളിൽ വെണ്ണീര്, കൺപീലികൾക്കുള്ളിൽ പുരികങ്ങൾക്കിടയിലും.
ആരാത്?
പിറകിൽ ആരോ ചോദിക്കുന്നു.
ഞാനൊന്ന് തിരിഞ്ഞു നോക്കി.
ആരുമില്ലായിരുന്നു പിന്നിൽ.
തലമുടിക്ക് പതിവില്ലാത്ത ഭാരം, തലയ്ക്കും. എനിക്കിത്രയ്ക്ക് നീണ്ട മുടിയായിരുന്നോ?
ഓർമ്മ കിട്ടുന്നില്ല.
അല്ലെങ്കിൽത്തന്നെ ഞാനാരാണ്? എപ്പോഴാണ് ഞാനുറങ്ങിയത്?
ഇന്നലെയോ ഇന്നോ അതോ ഏതോ കാലങ്ങൾക്കും ദേശങ്ങൾക്കും അപ്പുറത്തെവിടെയോ..?
ഏതൊരു ശ്മശാനത്തിനും അകത്തേക്ക് ഒരു വാതിൽ നിശ്ചയമായും കാണും.
അതേ
അകത്തേക്ക് മാത്രം.
കനത്ത കമ്പികളാൽ പ്രത്യേകം നിർമ്മിക്കപ്പെട്ട വാതിലിനു മേലെ തീർച്ചയായും ശ്മശാനത്തിന്റെ പേരുംകാണും.
ചിലപ്പോൾ ശ്മശാനത്തിനകത്തെ ഓഫീസിൽ ഒരു താടി വെച്ച കാവൽക്കാരന്റെ കയ്യിൽ അകത്തേക്ക് വന്നവരുടെ ലിസ്റ്റും കാണും.
അതിൽ ഒടുവിലായി എന്റെ പേരും വിലാസവും?
ഹേയ് അതിനെന്താണ് സാധ്യത?
ഞാൻ മരണപ്പെട്ടെന്നാണോ അപ്പോൾ..?
മറ്റെവിടെയോ കിടന്നുറങ്ങിയ എന്നെ ആരോ എവിടെ എത്തിക്കുകയായിരുന്നില്ലേ..? ആരായിരിക്കും
കാവൽക്കാരന്റെ മുറിയിൽ വെളിച്ചമില്ല ഒരുപക്ഷേ അയാൾ ഉറങ്ങിക്കാണണം.
എന്നെപ്പോലെ?എന്നന്നേയ്ക്കുമായ്?
ഹേയ് അതിന് ഞാൻ ഉണർന്നില്ലേ?
ഓഫീസിൽ മറ്റാരോ ഉണ്ട്.
ഈ ജനലിനരികിൽ കാത്തുനിൽക്കാം.
അയാളും ഞാനന്വേഷിച്ച അതേ പട്ടികയാണ് തിരയുന്നത്.
അയാൾ മറിച്ചിടുന്ന താളുകൾക്ക് മുകളിലെ വിരലുകൾക്ക് എന്റെ വിരലുകളുടെ അതേ ഛായ.
അയാൾ എന്റെ നേർക്കാണോ തിരിയുന്നത്?
ഇവിടെ ഒളിക്കാം.
ജനലിനുമപ്പുറത്ത് നേരിയ നിഴലിലേക്ക് ഞാൻ മാറി.
‘ഞാൻ കണ്ടു.’
ഏഹ്
അയാൾ തന്നെ…
‘ ഞാൻ തിരഞ്ഞതും നീ തിരയാൻ ഒരുങ്ങുന്നതും എനിക്ക് മുന്നേ തിരച്ചിലവസാനിപ്പിച്ചവരും കണ്ടതൊന്ന് മാത്രമായിരുന്നു..’
അയാൾ വെളിച്ചത്തേയ്ക്ക് നിന്നു.
എനിക്കയാളുടെ ഛായ.


1 Comment
വെറുതെ ഓരോന്ന് പറഞ്ഞ് പേടിപ്പിക്കല്ലേ😄👍❤️