എല്ലാവരും ഒന്നിങ്ങോട്ടേക്ക് തല നീട്ടിക്കേ!
നമുക്ക് ഒരിടം വരെ പോയി വരാം.
കുറച്ചു വർഷങ്ങൾ മുമ്പ് കോട്ടയത്തു അടുത്ത ബന്ധത്തിലുള്ള ഒരു മരണ വീടാണ് സ്റ്റേജ്. വളരെ പ്രിയപ്പെട്ട ഒരാളാണ് മരണപ്പെട്ടിരിക്കുന്നത്. ചിലർ അടുത്തിരുന്നു ‘ഹത്തം'( ഖുറാൻ മുഴുവനായി പാരായണം ചെയ്യുന്നതിന് അറബിയിൽ പറയുന്ന പേര്) ഓതുന്നുണ്ട്. ഞങ്ങൾ ഉൾപ്പടെ കുറേപ്പേർ യാസീൻ ഓതുന്നു. ദുആഹ് ചെയ്യുന്നു.
അപ്രതീക്ഷിതമായാണ് അടുത്ത വീട്ടിലെ ഒരു സ്ത്രീ അരികിലേക്ക് വന്നത്. കടും നിറമുള്ള സാരിയിൽ, കണ്ണുകൾ നീട്ടി എഴുതി സാരി തലപ്പു തല വഴി ചെറുതായി വിരിച്ചു, ഓരോരുത്തരിലൂടെയും കണ്ണോടിച്ചു നടന്നു വന്ന കക്ഷിയുടെ മുഖത്ത് എന്നെ ഒക്കെ കാണുമ്പോ തന്നെ പുച്ഛം. കാരണങ്ങൾ പലതുണ്ട്. പുള്ളിക്കാരിയും ഭർത്താവും ഗവണ്മെന്റ് സർവീസിൽ ആയിരുന്നു. അതുമാത്രമല്ല രണ്ട് ആൺമക്കളും ആണ്. മറ്റുള്ളവരെ പുച്ഛിക്കാൻ ഇതൊക്കെ ധാരാളം അല്ലേ? ആരും അധികം ശ്രദ്ധിക്കാൻ പോയില്ല. അവർ എന്തൊക്കെയോ അടുത്തിരുന്നു മറ്റുള്ളവരോട് സംസാരിക്കുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇടക്ക് എന്നേം നോക്കി സുഖാന്വേക്ഷണം നടത്തി.
ശേഷം ആധികാരികമായി പറയുന്നു. ” എന്താന്നു പറഞ്ഞാലും നിങ്ങളുടെ വാപ്പിച്ചിയുടെ കാര്യം കഷ്ടമാണ്.എത്ര വർഷമായി ഇങ്ങനെ ഡയാലിസിസ് എന്നും പറഞ്ഞു ആശുപത്രി കയറി ഇറങ്ങുന്നു. ഒരു മാറ്റോം ഇല്ലല്ലേ???”
ഒന്നും മിണ്ടാതെ യാസീൻ തുടരുന്ന എന്നോട് “എന്താന്ന് പറഞ്ഞാലും വല്ലവന്റേം മുതൽ തിന്നേണ്ടി വരിക എന്ന് പറഞ്ഞാൽ ഇച്ചിരി കഷ്ടമാണ്”. സത്യത്തിൽ ഈ വാചകം എന്നെ ഒന്നു ഞെട്ടിച്ചു.
ഒരു മയവുമില്ലാതെ അഭിമാനത്തോടെ ആ സ്ത്രീ തുടരുന്നു. “ആൺമക്കൾ ഇല്ലെങ്കിൽ ഇങ്ങനാ! പേരിനെങ്കിലും ഒരെണ്ണം ഉണ്ടെങ്കിൽ ഇങ്ങനെ ഒരവസ്ഥ വരില്ലായിരുന്നു”.
മുഖം പെട്ടെന്ന് ചുളുങ്ങി എങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. മരണ വീടാണ്. വെളിവ് ഇല്ലാത്തവർ ആണ്. അതുമാത്രമല്ല, പറയുന്ന അവർക്ക് ബോധമില്ലെങ്കിലും കേൾക്കുന്ന നമുക്കും ചുറ്റുമുള്ളവർക്കും പല ബോധ്യങ്ങളും ഉണ്ടല്ലോ!!! അത് മതി. ചെവി കൊടുക്കാതെ യാസീൻ തുടരുന്ന ഞാൻ കേൾക്കെ അവർ രണ്ട് മൂന്ന് തവണ ആവർത്തിച്ചു. “ഞങ്ങൾക്ക് രണ്ട് ആൺമക്കൾ ആണ്. വല്ലവന്റേം തിന്നേണ്ട അവസ്ഥ ഞങ്ങൾക്കില്ല”.
മനസ്സിൽ തികട്ടി വന്ന ദേഷ്യം പുറത്തു പ്രകടിപ്പിക്കാതെ മിണ്ടാതിരിക്കുന്ന എന്നെ കണ്ട് അടുത്തിരുന്ന മാമി ചോദിക്കുന്നു “അതെന്നാ വാർത്തമാനമാ നിങ്ങൾ പറയുന്നത്? ലോകത്തുള്ള ആൺമക്കൾ ഇല്ലാത്തവർ എല്ലാം വല്ലൊരുടേം ചിലവിൽ ആണോ?”
അവർ പരുങ്ങുന്നു. “അങ്ങനെ അല്ല ഞാൻ ഉദ്ദേശിച്ചത്. പെണ്മക്കൾക്ക് പഠിപ്പ് ഉണ്ടെന്നോ ജോലി ഉണ്ടെന്നോ പറഞ്ഞിട്ട് കാര്യം ഇല്ലാലോ. പെണ്മക്കൾ നമ്മുടെ മക്കൾ ആകില്ലല്ലോ. വല്ലൊരുടേം മക്കൾ അല്ലേ?”
ഇത് കേട്ട ഉടൻ തൊട്ടടുത്തിരുന്ന കുഞ്ഞുമ്മ എടുത്തടിച്ച പോലെ മറുപടി കൊടുത്തു.”അവൾ നന്നായി പഠിച്ചു, അധ്വാനിച്ചു ജോലി ചെയ്താണു മാതാപിതാക്കളെ നോക്കുന്നത്. അല്ലാതെ അവളുടെ ഭർത്താവിന്റെ ചിലവിൽ അല്ല”.
ഉടൻ അവർ ഇടക്ക് കയറി പൂരിപ്പിക്കുന്നു. “ആഹ്! അതാണ് ഞാൻ പറഞ്ഞത്. കല്യാണം കഴിഞ്ഞ പെണ്ണല്ലേ! കല്യാണം കഴിഞ്ഞാൽ പെണ്മക്കൾ ജോലി ചെയ്തു കിട്ടുന്നത് മരുമോന്റെ പൈസ അല്ലേ? ആയ കാലത്ത് കുറച്ചു ഉണ്ടാക്കി ഇട്ടിരുന്നേൽ ഇപ്പോൾ നിങ്ങളുടെ വാപ്പിക്ക് ഇങ്ങനെ വരില്ലായിരുന്നു”😳
“വല്ലാത്ത സത്യമല്ലേ?”
മറുപടി പറയാൻ താല്പര്യമില്ലാത്തതു കൊണ്ടാണോ അതോ പറയുന്ന മറുപടി കേട്ടാൽ പിന്നീട് ഒരിക്കലും അവർ എന്റെ മുഖത്തു നോക്കില്ല എന്നുറപ്പ് ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഞാൻ യാസീൻ തുടർന്നു.
ഒന്നോർക്കണേ! അന്ന് ഭർത്താവിന് ജോലി ഇല്ല. കക്ഷി പി. എച്. ഡിക്ക് തിരുവനന്തപുരത്താണ്. ചെറുതെങ്കിലും ഉണ്ടായിരുന്ന ജോലി രാജി വെച്ചു തിരുവനന്തപുരത്തേക്ക് ചേക്കേറിയപ്പോൾ പുള്ളിക്ക് കൊടുത്ത വാക്കാണ്. “മകൾടേം എന്റേം കാര്യത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട. അത് ഞാൻ മാനേജ് ചെയ്തോളാം”എന്നത് . അങ്ങനെ വീട്ടിലെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും കൃത്യമായി നോക്കി ജീവിക്കുന്ന ഒരു സ്ത്രീയോടാണ് ഇങ്ങനത്തെ ചില വാർത്താനങ്ങൾ.
ഇന്നായിരുന്നേൽ “ആയ കാലത്ത് പുള്ളി നല്ല രണ്ട് പെണ്മക്കളെ ഉണ്ടാക്കി. ആൺമക്കൾക്കും ഭാര്യമാർക്കും കൊച്ചുമക്കൾക്കും ഇന്നും ചിലവിനു കൊടുക്കുന്ന നിങ്ങൾക്ക് അതുപോലും പറ്റിയില്ലല്ലോ” എന്ന് ചോദിക്കാൻ മടി ഉണ്ടാവില്ലായിരുന്നു. അന്നത് പറ്റിയില്ല.
അത്രേം കേട്ടിട്ടും ഒരക്ഷരം പോലും മിണ്ടാതെ അവിടുന്നു കടന്നു പോന്നു. പിന്നീട് പല അവസരങ്ങളിലും അവരെ കാണുമ്പോൾ ഉള്ളിൽ വല്ലാത്തൊരു വെറുപ്പും ദേഷ്യവും. അതങ്ങു മാറുന്നില്ല. 😅
സത്യത്തിൽ ലോകത്ത് ഇങ്ങനേം കുറേ മനുഷ്യരുണ്ട്. ഒരു ഗുണവുമില്ലാതെ പടർന്നു കയറി മറ്റുള്ളവരെ വേദനിപ്പിക്കാൻ മടിയില്ലാത്തവർ. തല ഉയർത്തി, അവഗണിക്കേണ്ടവരെ അവഗണിച്ചു, ഇത്തരം ആളുകൾക്കിടയിലൂടെ നടക്കാൻ പഠിപ്പിച്ചതും അനുഭവങ്ങളാണ്.
ജീവിതത്തിൽ ഇത്രേം പരീക്ഷണങ്ങൾ തന്നിട്ടും അടി തെറ്റാതെ, ചെറിയ വീഴ്ചകളിൽ നിന്നും സ്വയം എണീക്കാൻ പ്രാപ്തയാക്കിയ ‘പടച്ചവൻ’ എന്നൊരാൾ ഉണ്ടെങ്കിൽ എനിക്ക് പുള്ളിയോട് വല്ലാത്ത ഇഷ്ടാണ്. ഇന്നു വരെ ഉള്ള ജീവിതത്തിൽ ഏറ്റവും കുറച്ചാഗ്രഹിക്കുന്ന എനിക്ക് ആഗ്രഹിച്ച ഒന്നും തരാതെ അതിന്റെ മൂന്നിരട്ടി പലിശ ചേർത്തു നൽകുന്ന പുള്ളി വല്യ തമാശക്കാരൻ തന്നെ!
ഇനിയും എന്തൊക്കെ തമാശകൾ കാണേണ്ടി വരുമോ??? ആവോ. കാത്തിരിക്കാം. ❤️
8 Comments
കുറെ മനുഷ്യരുടെ ഈ വൃത്തികെട്ട മനോഭാവം ഒരിക്കലും മാറാൻ പോകുന്നില്ല. അവരോട് രണ്ടു പറയാൻ എന്റെ നാവു തരിക്കുന്നു…
പടച്ചവൻ എന്ന വല്യ തമാശക്കാരന്റെ ഓരോരോ കുഞ്ഞു കുസൃതികൾ . അവനിഷ്ടപ്പെടുന്നവരെ അവനിങ്ങനെ ഓരോ കുഞ്ഞു കുസൃതികളിലൂടെ പരീക്ഷിച്ചു കൊണ്ടേയിരിക്കും . മനസ്സിൽ തട്ടിയ എഴുത്ത് . അൽപ്പം സങ്കടം സമ്മാനിച്ചെങ്കിലും ഒരുപാടിഷ്ടമായി .🥰👌👌👌
എന്താ ലെ.. ഓരോരോ ദുരന്തങ്ങൾ. രണ്ടു പെണ്മക്കൾ ജനിച്ചതിന്റെ പേരിൽ ഞാനും കേട്ടിട്ടുണ്ട്.. സ്വന്തം ഭർത്താവിന്റെ അമ്മയിൽ നിന്നും അതിക്രൂരമായ വാക്കുകൾ
പെണ്മക്കൾ മറ്റൊരു വീടിന് അവകാശപ്പെട്ടതാണ് എന്ന ചിന്ത എന്ന് മാറുന്നോ അന്നേ നമ്മടെ നാട് നന്നാകൂ
ആൺമക്കളുണ്ട് എന്നതിൽ അഹങ്കരിക്കാൻ എന്തിരിക്കുന്നു?
ഇത്തരം പാഷാണങ്ങളെ അവഗണിക്കാം.
പലജനം ബഹുവിധം എന്നല്ലേ. എങ്കിലും ഇങ്ങനത്തെ ഐറ്റങ്ങളെ അടുപ്പിക്കുന്ന.
ഒരു ആൺകുട്ടിയെ വളർത്തി വലുതാക്കി രാഷ്ടനിർമ്മിതിക്കു പാകപ്പെടുത്തിയെടുക്കുന്ന എല്ലാ കാര്യങ്ങളും ചെയ്തു തീർക്കുന്നത് ഒരു സ്ത്രീയാണെന്നു അവർ മറന്നുപോയി. എങ്ങനെ നോക്കിയാലും പെണ്ണുതന്നെ ഒരു പടി മുമ്പിൽ. കണ്ണിലെ മരത്തടി പൊത്തിപ്പിടിച്ച് മറ്റുള്ളവരുടെ കണ്ണിൽ കരടുണ്ടോ എന്നു തിരഞ്ഞു പോകുന്നവരോടു എന്തു പറയാനാണ്.
നന്നായിപ്പറഞ്ഞു നിഷാ👏👏💞💞💞💞💞
അവരോട് നല്ല മറുപടി കുത്തിക്കൊള്ളുന്ന പോലെ അപ്പോൾ തന്നെ പറയണം. അതെ ഇത്തരം ആൾക്കാരോട് നിവൃത്തിയുള്ളൂ