ആമി…
ശീതകാല കുളിരുള്ള രാത്രിയുടെ ഏതോ ഒരു യാമത്തിൽ തികച്ചും ഏകപക്ഷീയമായ ഒരു കൂടിച്ചേരലിനു ശേഷം അയാൾ ഉയർന്ന കിതപ്പോടെ നേർത്ത വിയർപ്പു പൊടിഞ്ഞ അവളുടെ കഴുത്തിടുക്കിലേക്ക് മുഖം അമർത്തി പ്രകടമായ വെറുപ്പോടെ വിളിക്കുമ്പോഴും അയാളുടെ ശ്രദ്ധ മുഴുവൻ അവളുടെ കണ്ണുകളിലായിരുന്നു. തീക്ഷ്ണമായ വേദനയാൽ ആ കണ്ണുകൾ പാതിയും അടഞ്ഞിന്നെങ്കിലും തുറന്നിരിക്കുന്ന പാതിയിലെ പീലികൾക്കിടയിലൂടെ ദൃശ്യമാകുന്ന ആ തിളക്കത്തിൽ തന്റെ കണ്ണുകൾ ഉടക്കിയപ്പോൾ പതിവുപോലെ അയാളുടെ സിരകളിൽ അവളോടുള്ള അമർഷം പതഞ്ഞു. കഴിഞ്ഞു പോയ ഇരുപതു വർഷങ്ങളിലെയും സുരത രാത്രികളെപ്പോലെ തന്നെ.
പിഴച്ചവൾ…
കലിയോടെ അവളുടെ വലതു വശത്തേക്ക് തിരിഞ്ഞുകിടക്കുമ്പോൾ സേതുവിന്റെ അണപ്പല്ലുകൾക്കിടയിൽ അക്ഷരങ്ങൾ ഞെരുങ്ങിയമർന്നു.
ആത്മാവിൽ പ്രണയമില്ലാതെ ഭോഗിക്കപ്പെടുന്ന പോലെ വേദനയും അപമാനവും ഈ ഉലകത്തിൽ മറ്റൊന്നിനുമില്ലെന്നുള്ള തന്റെ വിശ്വാസത്തിനടിയിൽ ഒരിക്കൽ കൂടി അടിവരയിട്ടുകൊണ്ട് രാഗിണി തന്റെ വാമ ഭാഗത്ത് അതിവേഗം ഉറക്കത്തിലേക്കാണ്ടു പോയ അയാളെ വികാരമേതുമില്ലാതെ അൽപനേരം നോക്കിയിരുന്നു. പിന്നെ സാവധാനം കിടക്കയിൽ നിന്നും എഴുന്നേറ്റു. വരണ്ടചുണ്ടുകൾ നാവു കൊണ്ട് പതിയെ നനച്ച നേരം അവൾക്കു നന്നേ അറച്ചു. കാലിടുക്കിലെ പുകച്ചിൽ അസഹ്യമായപ്പോൾ കുളിമുറിയിലേക്ക് കയറി. ഷവറിനടിയിൽ നിൽക്കുമ്പോൾ തന്റെ ദേഹത്തു നീറുന്ന നഖക്ഷതങ്ങൾക്ക് ആയിരമായിരം വർഷങ്ങൾ പഴക്കമുണ്ടെന്ന് അവൾക്കു തോന്നി.
കണ്ണു തുറക്കുമ്പോൾ നേരം നന്നേ വെളുത്തിരുന്നു. പാതി ഒഴിഞ്ഞ ബെഡിലെ ശൂന്യമായ പാതിയിലേക്ക് അയാൾ കണ്ണോടിച്ചു. വെളുത്ത കിടക്കവിരിയിൽ പ്രിന്റ് ചെയ്ത കുനുകുനെയുള്ള അനേകം ചുവന്ന റോസാപുഷ്പങ്ങൾ ആകൃതി നഷ്ടമായി ഇതളുകളിൽ രക്തവും പേറി കിടക്കുന്നപോലെ അയാൾക്ക് തോന്നി… അന്ന്… വളരെ പണ്ട് തന്റെ ആദ്യരാത്രിയിലെന്നപോലെ!
രാഗിണി…
ഒരിക്കൽ തന്റെ സ്വപ്നത്തിലെ റാണി ആയിരുന്നവൾ. വല്ലാത്തൊരു ഇഷ്ടമായിരുന്നു അവളോട്. ഓർമ്മവെച്ച നാൾ മുതൽ അച്ഛന്റെ കൂട്ടുകാരന്റെ മോളെ കാണുന്നതാണെങ്കിലും കൗമാരത്തിലെ ഏതോ ഒരു പകലിലാണ് അവളിൽ സേതു തന്റെ പ്രണയിനിയെ കണ്ടത്. വളരെ പെട്ടെന്ന് തന്നെ അവളവന്റെ കിനാവിലെ ദേവിയായി.
പക്ഷേ അവൾക്ക് പ്രിയം അവളുടെ അച്ഛന്റെ കടയിലെ ജോലിക്കാരനോടായിരുന്നു.
വാസുദേവൻ…
കാഴ്ചയിലും പ്രൗഢിയിലും സാമ്പത്തിലും കുടുംബമഹിമയിലും തന്നെക്കാൾ ഒത്തിരി താഴെ. എങ്കിലും അവൾക്ക് അവനെ മതി. അവളുടെ രക്തത്തിലലിഞ്ഞ പ്രണയവും അവളുടെ മജ്ജയിലൂറിയ സ്നേഹം മുഴുവൻ അവനോടാണെന്നു തിരിച്ചറിഞ്ഞപ്പോൾ സഹിച്ചില്ല. പകയായിരുന്നു… തന്നെ മാത്രം സ്വപ്നം കാണേണ്ടവൾ തന്നെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കേണ്ടവൾ തന്റെ പ്രണയത്താൽ മാത്രം തരളിതയാകേണ്ടവൾ മറ്റൊരുത്തനെ സ്നേഹിച്ചു പോയതിലുള്ള ഒടുങ്ങാത്ത പക.
കുരുട്ടു ബുദ്ധിയിലൂടെയും കള്ളത്തരങ്ങളിലൂടെയും അവളുടെ അച്ഛനിൽ നിന്നും വാസുദേവനെ അകറ്റി ഒരുപാട് ചതുരംഗകളികൾക്ക് ശേഷം അവളെ തന്റെ സ്വന്തമാക്കുമ്പോൾ ലോകം വെട്ടിപ്പിടിച്ച പട നായകന്റെ അഹങ്കാരമായിരുന്നു ഉള്ളു നിറയെ.
ആദ്യരാവിൽ പക്ഷേ അവളെ കണ്ടപ്പോൾ നെഞ്ചിനുള്ളിൽ ആദ്യം തെളിഞ്ഞത് അവന്റെ മുഖമാണ്. തന്നെ സ്നേഹിക്കാതെ അവനെ പ്രേമിച്ച അവളുടെ ഹൃദയം ഒരു പൂങ്കുല പോലെ ചവിട്ടിയരക്കാനാണ് ആദ്യം തോന്നിയത്. എങ്കിലും കള്ളചൂതാട്ടത്തിലൂടെയാണെങ്കിൽ പോലും അവളെ കൈപ്പിടിയിലൊതുക്കിയ തന്റെ പ്രണയത്തിന്റെ തീവ്രതയിൽ അവളുടെ അധരങ്ങളിൽ നിറ യൗവനത്തിന്റെ മുഴുവൻ തീക്ഷ്ണതയോടെയും ആദ്യ പ്രണയമുദ്ര പതിപ്പിക്കാനൊരുങ്ങവേ ഒരു കുമ്പസാരമെന്ന പോലെ അവൾ വാസുദേവനോടുള്ള തന്റെ പ്രണയം പറഞ്ഞു തുടങ്ങി.രാഗിണി പറഞ്ഞു തീർക്കുമ്പോഴേക്കും തന്റെയുള്ളിൽ ചുരമാന്തിയിരുന്ന മൃഗം മുഴുവനായും സട കുടഞ്ഞെഴുന്നേറ്റിരുന്നു. പ്രണയത്താൽ മുറിവേറ്റ മൃഗം അല്ലെങ്കിൽ പ്രണയപ്പകയിൽ അന്ധനായിപ്പോയ മൃഗം നിമിഷങ്ങൾക്കകം അവളെ കീഴ്പ്പെടുത്തിയിരുന്നു. വന്യമായ ഭോഗത്തിനൊടുവിൽ അവളെ വീണ്ടും തോൽപ്പിക്കാൻ വേണ്ടി ഉയർന്ന കിതപ്പിലും മുന്തി നിന്ന പരിഹാസത്തോടെ അവളുടെ ചെവിയിൽ മുരണ്ടു…
“നീ ആമിയോളം പോരാ…”
ആമി… അന്നോളം തന്റെ കിടപ്പറയിലെ സങ്കല്പകഥാപാത്രം. തന്നെ പ്രണയിക്കാതെ വാസുദേവനെ പ്രേമിച്ചതിന് താൻ നൽകിയ മറ്റൊരു ശിക്ഷ. അശേഷം പ്രണയമില്ലാത്ത ഭോഗത്തിനൊടുവിലെ വേദനയിൽ പോലും നിറയാതിരുന്ന അവളുടെ കണ്ണുകൾ തന്റെ പരിഹാസത്തിന്റെ കൂർത്ത അമ്പേറ്റ് ചുവന്നു കലങ്ങുന്നത് ആത്മനിർവൃതിയോടെ നോക്കി നിന്നു. പിന്നെയും അവളുടെ വിറക്കുന്ന അധരങ്ങളിലേക്ക് നോക്കിയപ്പോൾ സമനില തെറ്റിപ്പോയി… തന്നെ ചുംബിക്കാതെ അവനെ ചുംബിച്ച അവളുടെ ചുണ്ടുകൾ… ദീർഘനേരത്തെ ചുംബനത്തിനൊടുവിൽ അവളുടെ കീഴ് ചുണ്ടിലൂറിയ ചോര ചൂണ്ടു വിരലാൽ തുടച്ചെടുത്തു ലോകത്തുള്ള മുഴുവൻ പകയോടെയും അവളുടെ കാതിൽ പറഞ്ഞു.
“ഇനി നിന്റെ ഈ ചുണ്ടുകൾ ഒരിക്കലും ഒരു പ്രണയചുംബനം കൊതിക്കരുത്…”
ഇരുപത്തിയൊന്നു വർഷങ്ങൾക്ക് ശേഷമുള്ള ഈ പ്രഭാതത്തിലും ആദ്യ രാത്രിയുടെ ഓർമ്മയിൽ അയാൾ കിതച്ചു. വീണ്ടും കണ്ണുകളടച്ചു ചുരുണ്ടു കിടക്കുമ്പോൾ അവളുടെ ചുണ്ടിലെ ചിരിയുടെ ഓർമ്മയിൽ അയാൾ ചൂളി. തനിക്കു വേണ്ടി, തന്റെ പ്രണയത്തിനു വേണ്ടി ഒരിക്കലും അവൾ ചിരിക്കില്ല. അത് അവനുള്ളതാണ്… ആ വാസുദേവന്! നിസ്സഹായതയാൽ അയാൾ ദുർബലനായി. എങ്കിലും പ്രണയത്തിനു താൻ നൽകിയ സ്വർത്ഥവ്യാഖ്യാനത്തിൽ അശേഷം മാറ്റം വരുത്താൻ അയാൾ തയ്യാറായില്ല.
ആമി…
ഉലഞ്ഞുപോയ ശരീരവും അലങ്കോലമായ മനസ്സും ചേർത്തുപിടിച്ച് അടുക്കളയിൽ പ്രഭാതഭക്ഷണത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുമ്പോഴും യുഗാന്തരങ്ങളായി തന്റെ കർണ്ണപുടങ്ങളിൽ ആ പേര് പ്രതിധ്വനിക്കുന്നപോലെ അവൾക്ക് തോന്നി. കടുത്ത അസഹ്യതക്കിടയിലും പതിവുപോലെ ആ തോന്നലിൽ അവളൊന്നു ചിരിച്ചു. പണ്ടേക്കു പണ്ടേ അയാൾ തന്റെ പ്രണയത്തെ ചവിട്ടിയരച്ച് അതിന്റെ വിരൽത്തുമ്പ് പോലും തൊട്ടശുദ്ധമാകാത്ത പവിത്രതയിലേക്ക് കാർപ്പിച്ചു തുപ്പിയ ആ നിമിഷത്തിൽ താൻ ചിരിച്ച അതേ ചിരി. ഉടലു നുറുങ്ങുമ്പോഴും നെഞ്ചു പൊള്ളുമ്പോഴും താൻ ചിരിച്ച അതേ ചിരി.
അന്ന് ആ മണിയറയിൽ വെച്ചു തന്നെ ആത്മാവിലുള്ള പ്രണയം മുഴുവൻ സേതുവിനോട് തുറന്നു പറഞ്ഞതാണ്. പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ സേതുവിന് മുന്നിൽ ഒന്നും ഒളിക്കേണ്ടെന്നു രാഗിണി കരുതി. അല്ലെങ്കിലും ഒളിക്കാൻ മാത്രം അത് അത്ര മോശം കാര്യമാണെന്നും അവൾക്ക് തോന്നിയില്ല അന്നും ഇന്നും.
പ്രണയം അത്രയും വലിയൊരു പാപമാണോ?
ഹൃദയമുള്ളവർക്കല്ലേ അതിൽ സ്നേഹത്തിന്റെ സ്പന്ദനമുള്ളവർക്കല്ലേ പ്രണയിക്കാൻ കഴിയൂ?
അങ്ങനെ വരുമ്പോൾ അതൊരു മോശം വികാരമാണോ?
വാസുദേവനോടുള്ള തന്റെ ഇഷ്ടം അറിഞ്ഞു കൊണ്ട് തന്നെയാണ് അയാൾ ജീവിതത്തിലേക്ക് ക്ഷണിച്ചത് എന്നറിയാമായിരുന്നെങ്കിലും ആ പ്രണയത്തിന്റെ പേരിൽ അയാളുടെയുള്ളിൽ ഇത്രയും അമർഷം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയില്ല. പ്രണയത്തിന്റെ ക്രൂരമായ മറ്റൊരു മുഖം കണ്ട് അന്തിച്ചു പോയി.
തന്നോടുള്ള പ്രണയത്താലാണ് പോലും അയാൾ തന്നെ സ്വന്തമാക്കിയത്. താനും വാസുദേവനും തമ്മിലുള്ള പവിത്രമായ ഇഷ്ടത്തെ ഒരുനാളും വളരാൻ അനുവദിക്കില്ല എന്നുള്ള പകയാണ് പോലും അയാളുടെ തന്നോടുള്ള പ്രണയം!
ഇങ്ങനെയും പ്രണയമോ?വ്യക്തികൾക്കനുസരിച്ച് പ്രണയത്തിന്റെ അർഥതലങ്ങളും മാറുമോ?
പൂവ് പോലെ അത്രയും മൃദുവായ ചിരിയുള്ള ചിരിക്കുമ്പോൾ ഓരോ കുഞ്ഞു താരകം തിളങ്ങുന്ന മിഴികളുള്ള ഹൃദയത്തിൽ എപ്പോഴും നനു നനുത്ത അനുരാഗമുള്ള കൈവിരൽ തുമ്പുകളിൽ മയിൽപീലിയൊളിപ്പിച്ച വൃത്തിയുള്ള കാൽ പാദങ്ങളുള്ള അടുത്തേക്ക് വരുമ്പോൾ നേർത്ത ഗന്ധം ചുറ്റും പരക്കുന്ന മാരുതനായിരുന്നല്ലോ പ്രണയമെന്നാൽ തനിക്ക്. അങ്ങനെയുള്ള താൻ പ്രണയത്തിന്റെ ബീഭത്സമയ ശരീരമാകെ നീറുന്ന കാലിടുക്കുകൾ പൊട്ടുന്നപോലുള്ള വേദനയുടെ മുഖം കണ്ട് എങ്ങനെ അത്ഭുതപ്പെടാതിരിക്കും?
വാസുദേവൻ…
ഇക്കാലം കൊണ്ട് പൊള്ളുന്ന അനേകം ആഘാതങ്ങളേറ്റു വാങ്ങിയ തന്റെ അടിവയറ്റിൽ ഇപ്പോഴും ആ പേരിന്റെ ഒരോർമ്മയിൽ പോലും ഒരു ഹിമകണം അടർന്നു വീണത് പോലെ തോന്നി അവൾക്ക്. നീറുന്ന അനേകം ഓർമ്മകൾക്കിടയിലും ഉടലാകെ വർണ്ണ പൂമ്പാറ്റകൾ ഇക്കിളിയിടുന്നപോലെ. ഓർമ്മിക്കാൻ മാത്രം ഒന്നുമില്ലെങ്കിൽ പോലും എന്തെല്ലാം നുറുങ്ങോർമ്മകളാണ് വാസുദേവനെന്ന പേര് ഒരോർമ്മത്തെറ്റ് പോലെ അനവസരത്തിൽ പോലും തന്റെ മാനതാരിൽ നാമ്പിടുന്ന നേരമൊക്കെയും തനിക്കുള്ളിൽ നാമ്പിടുന്നതെന്നവൾ അത്ഭുതം കൂറി.
ഒരിക്കൽ വാസുദേവനെ കണ്ടപ്പോൾ അദ്ദേഹം ചോദിച്ചിരുന്നു… “എന്നോടുള്ള ഇഷ്ടത്തിന്റെ പുറത്ത് ഇപ്പോഴും ഒരുപാട് അനുഭവിക്കുന്നണ്ടല്ലേ… “എന്ന്.
നഖങ്ങൾ വെട്ടി ഒതുക്കിയ വൃത്തിയുള്ള ആ കാൽപാദങ്ങളിലേക്ക് മാത്രം നോക്കി പതിയെ പറഞ്ഞു…
“ഇല്ല, ഇങ്ങനെയൊരു പ്രണയത്തിന്റെ ഓർമ്മകളെങ്കിലും ഇല്ലാതിരുന്നുവെങ്കിൽ രാഗിണിയുടെ ജീവിതം പാടെ വ്യർത്ഥമായിപോകുമായിരുന്നു”
“എന്തിനാണിങ്ങനെ സഹിക്കുന്നത്, ഒഴിവാക്കി കൂടെ… ‘
എന്നൊരു നേർത്ത ചോദ്യത്തിനു ഉത്തരമേതും ചൊല്ലാതെ തെല്ലു നേരം ആ തിളക്കം പാടേ കുറഞ്ഞുപോയ ആ ചെറിയ കണ്ണുകളിലേക്ക് നോക്കുമ്പോൾ തന്റെ നെഞ്ചിടിപ്പേറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
“എന്തിന്…?”
മരവിച്ചിരുന്നെങ്കിലും തന്റെ ശബ്ദം അദ്ദേഹത്തെ പൊള്ളിച്ചുവെന്ന് അവൾക്ക് തോന്നി. മറ്റൊന്നും പറയാതെ പശിമയുള്ള സാരിത്തുമ്പ് ഒതുക്കി പിന്തിരിഞ്ഞു നടക്കുമ്പോൾ അന്ന്അ വൾ ഓർത്തത് മുഴുവൻ ഉപാധികൾ യാതൊന്നുമില്ലാത്ത തന്റെ പ്രണയത്തെക്കുറിച്ച് മാത്രമായിരുന്നു. അതേ സമയം ഇന്ന് ഈ രണ്ടു ദശബ്ദങ്ങൾക്ക് ശേഷമുള്ള ഈ പ്രഭാതത്തിൽ വാസുദേവനോടുള്ള തന്റെ പ്രണയത്തിന്റെ പേരിൽ കല്ലിൽ തല്ലിയ പൂങ്കുല പോലെ ചിതറികിടക്കുന്ന തന്റെ പകലിരുവകളിലെ ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ അവൾക്ക് പൊട്ടിച്ചിരിക്കാൻ തോന്നി. ആ നിമിഷത്തിൽ തന്നെ ഓരോരുത്തരും പ്രണയത്തിന് നൽകിയ അർഥങ്ങളും വ്യാഖ്യാനങ്ങളുമോർത്ത് അവൾ വീണ്ടും ആശ്ചര്യപെടുകയും ചെയ്തു.
കുടമുല്ല പൂത്ത ക്ഷേത്രമുറ്റത്ത് അക്ഷമനായി നോക്കി നിൽക്കുമ്പോഴാണ് വാസുദേവന് പൊടുന്നനെ കാലങ്ങൾക്കപ്പുറത്തെന്നപോലെ രാഗിണിയുടെ ഗദ്ഗദം ഓർമ്മവന്നത്. അയാളൊന്ന് പിടഞ്ഞു കൊണ്ട് തല അല്പം ചലിപ്പിച്ചുവെങ്കിലും അവളുടെ നേർത്ത സ്വരം തന്റെ തൊട്ടരികിലുണ്ടെന്ന് അയാൾക്ക് തോന്നി.
“ഞാൻ എന്റെ വിവാഹത്തിന് ശേഷമാണ് നിങ്ങളെ കൂടുതൽ സ്നേഹിച്ചത്. സത്യം പറഞ്ഞാൽ എന്റെ ആദ്യരാത്രിക്ക് ശേഷം. പിന്നെ പിന്നെ പുകയുന്ന ഓരോ രാത്രിക്ക് ശേഷവും ഞാൻ നിങ്ങളെ കൂടുതൽ ഓർക്കാൻ ശ്രമിച്ചു. പിന്നെ ക്രൂരമായ രതിക്കും അതിനെ തുടർന്നുണ്ടാകുന്ന അവഹേളനങ്ങൾക്കും ശേഷം ഞാൻ മനഃപൂർവം നിങ്ങളെ ഗാഢമായി പ്രണയിക്കുവാൻ തുടങ്ങി. ഓരോ ബന്ധപ്പെടലിനു ശേഷവും അയാൾ ആമി എന്നെന്നെ വിളിക്കുമ്പോൾ നിങ്ങളോടുള്ള പ്രണയ സങ്കല്പങ്ങളിൽ ഞാൻ ചിരിക്കും. അതൊരു പരിഹാസചിരിയായി അയാൾക്ക് തോന്നുകയും വീണ്ടും അയാളുടെ സിരകളിൽ ഇരയുടെ രക്തം കാണാൻ കൊതിക്കുന്ന ഒരു മൃഗം ഉണരുകയും ചെയ്യും. ഒടുവിൽ ആ രക്തത്തുള്ളികളെല്ലാം ഞാനെന്റെ പ്രണയപുഷ്പമായി നിങ്ങൾക്കു മുന്നിൽ വർഷിച്ചുകൊണ്ട് പതിയെ ഉറങ്ങാൻ ശ്രമിക്കും”
തികച്ചും അനവസരത്തിൽ കയറി വന്ന രാഗിണിയുടെ ഓർമ്മയിൽ അയാളുടെ കണ്ണുകൾ നീറി, നെഞ്ചു പിടഞ്ഞു.കൈകൾ വിറച്ചു. ഒരു ചങ്ങല പോലെ എത്രയോ കാലങ്ങളായി അവളുടെ ഓർമ്മകളിൽ താൻ ബന്ധിക്കപെട്ടിരിക്കുന്നു…
“എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത്…?
വിറക്കുന്ന അയാളുടെ കൈകളിലേക്ക് വസുന്ധര തന്റെ വിരലുകൾ കോർത്തു.
‘അവൾ… അവിടെ…രാഗിണിയെപ്പോലൊരാൾ…”
അയാളുടെ നന്നേ ചിലമ്പിച്ച ശബ്ദത്തിൽ നെഞ്ചിൽ ഘനമുള്ള ഒരു മുള്ള് തറച്ചുവെങ്കിലും അവൾ ശ്രമപ്പെട്ടുകൊണ്ട് മുഖത്ത് പുഞ്ചിരി വരുത്തി.
“കഴിഞ്ഞ ദിവസവും ഞാൻ പറഞ്ഞില്ലേ, നമുക്ക് രാഗിണിയെ പോയൊന്നു കാണാമെന്ന്. കണ്ടു കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങളുടെയീ വിഷമം കുറഞ്ഞാലോ…”
വാസുദേവന്റെ ശേഷി കുറഞ്ഞ ഇടതു പാർശ്വത്തിലേക്ക് ശ്രദ്ധയോടെ പിടിച്ചുകൊണ്ട് വസുന്ധര ചോദിച്ചു.
“വേണ്ട…”
അയാൾ അവളുടെ കണ്ണുകളിലേക്കു നോക്കി.
“നിനക്കെങ്ങനെയാണ് വസു എന്നെയിങ്ങനെ സ്നേഹിക്കാൻ കഴിയുന്നത്… ഒരിക്കൽ ഒരുവളെ പ്രണയിച്ചു പോയ ചങ്ങലക്കെട്ടിൽ നിന്നും കാലങ്ങളായിട്ടും മോചിതനാകാത്ത എന്നെ നീ എന്തിനാണിങ്ങനെ പ്രണയിക്കുന്നത്?”
“എന്നും എനിക്കിഷ്ടമാണ്… നഷ്ടപെടുത്താൻ വയ്യാത്ത അത്രയും ഇഷ്ടം. എന്നാൽ പിടിച്ചു വാങ്ങാനും കഴിയുന്നില്ല. എന്റെ പ്രണയം ഇങ്ങനെയാണ്. ഒരു ശല്യവുമില്ലാതെ ഞാൻ കൂടെ കഴിഞ്ഞുകൊള്ളാം ”
നിസ്വാർത്ഥമായ പ്രണയത്തിന്റെ പവിത്രതയിൽ അവളുടെ നീണ്ട മിഴിയിൽ പടർന്ന ചുവപ്പുരാശിയിലേക്ക് നോട്ടമെറിഞ്ഞുകൊണ്ട് ഒരു ദീർഘനിശ്വാസത്തോടെ അവളെ തന്റെ വാമഭാഗത്തേക്ക് ചേർത്തു പിടിക്കുമ്പോൾ വാസുദേവൻ ഓർത്തത് മുഴുവൻ പ്രണയത്തിന്റെ നാനാർഥങ്ങളെക്കുറിച്ചായിരുന്നു… ഓരോ മനസ്സിലും കുടികൊള്ളുന്ന പ്രണയത്തിന്റെ ഭാവപ്പകർച്ചകളെക്കുറിച്ചായിരുന്നു…
13 Comments
എന്താണ് എഴുതേണ്ടതെന്ന് ചിന്തിക്കുക ആയിരുന്നു….. ഓരോ കഥാപാത്രത്തിൽ നിന്നും പ്രണയത്തോടുള്ള വീക്ഷണം…നന്നായിരുന്നു… നല്ല വായനാനുഭവം…. അഭിനന്ദനങ്ങൾ…. 🌹🌹
തലക്കെട്ടിനോട് നൂറു ശതമാനം നീതി പുലർത്തിയ എഴുത്ത് . നീണ്ട കഥയാണെങ്കിലും പ്രണയത്തിന്റെ നാനാർത്ഥങ്ങൾ വായിച്ചു മനസ്സിലാക്കാൻ ആ പ്രണയങ്ങളുടെ തീക്ഷണത ഒപ്പിയെടുക്കാൻ രണ്ടാവർത്തി വായിച്ചു . വായിച്ചു കഴിഞ്ഞു അഭിപ്രായം രേഖപ്പെടുത്താൻ വാക്കുകൾ കിട്ടാത്തത് വായനയുടെ അറിവിന്റെ കുറവുകൾ കൊണ്ടാവാം . മനുഷ്യ മനസ്സിലെ പ്രണയത്തെ ഇങ്ങനെയും വരച്ചു കാണിക്കാം . ഇങ്ങനേയും പ്രണയത്തെ പുൽകി ജീവിച്ചവർ നമ്മുക്കിടയിലും ഉണ്ടാവാം . കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ വായനക്കാരന്റെ മനസ്സകങ്ങളിൽ നൊമ്പരങ്ങളായി അവശേഷിക്കുമ്പോൾ എഴുത്തുകാരി വിജയിക്കുന്നു . ഒരുപാടിഷ്ടമായി എഴുത്തു .
Thanks a lot my dears 😘🥰
കൊള്ളാം …
മനോഹരം👍❤️
wow! തീവ്രം. പറയാൻ വാക്കുകളില്ലാ. അഭിനന്ദനങ്ങൾ👏👏👏
പ്രണയം നിർവചിക്കപ്പെടുന്നത്, ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും അല്ലേ?
നന്നായി എഴുതി.
😍
മനോഹരമായ എഴുത്ത് ❤️❤️❤️
അതിമനോഹരമായ എഴുത്ത് 👌👌❤️
പ്രണയത്തിന്റെ ഭാവപ്പകർച്ചകൾ… തീവ്രം👌👌
ശരിയാണ് പ്രണയത്തിനു എത്രയെത്ര അർത്ഥങ്ങളാണ്..
മനോഹരമായ എഴുത്ത് 👌
❤️❤️
Soumya…nannayittund