“Cut…. The true story of an abandoned, abused little child who desperately wanted to be part of a family ”
ക്യാത്തി ഗ്ലാസിന്റെ ബെസ്റ്റ് സെല്ലർ ബുക്ക്..
വായനയ്ക്കുശേഷം പുസ്തകം അടച്ചുവെച്ച് സിത്താര കവർ ചിത്രത്തിലേക്ക് സങ്കടത്തോടെ, അതിലേറെ വാൽസല്യത്തോടെ നോക്കി. വിവേചിക്കാൻ പറ്റാത്ത ഏതോ വിഷാദം കണ്ണിൽ ഒളിപ്പിച്ച ഒരു കുഞ്ഞു പെൺകുട്ടി– ഒരു നല്ല വീടിന്റെ ഭാഗമാകാൻ കൊതിച്ച ഒരു പീഡിത ബാല്യത്തിന്റെ യഥാർത്ഥ കഥ എന്ന ചുവരെഴുത്ത് പിറകിൽ!
സിത്താരയ്ക്ക് ആ നീല കണ്ണുകളിൽ നിന്ന് കണ്ണു പറിക്കാനായില്ല. ആ മിഴികളിൽ ഇരമ്പുന്ന സങ്കടം ഒരു പുഴയായി പ്രവഹിച്ച് തന്റെ കണ്ണിലെ കദനസാഗരത്തിൽ അലിയുന്നത് പോലെ..
ഓർമ്മകൾ അവളെ ദശാബ്ദങ്ങൾ പിന്നിലേക്ക് കൈപിടിച്ചു നടത്തി.
ചിത്രത്തിലെ ഡോണിനെ പോലെ താനും ഒരു കുഞ്ഞു പെണ്ണായിരുന്ന കാലം. എത്ര മനോഹരമായിരുന്നു ആ കാലഘട്ടം! പപ്പയും മമ്മിയും ചേച്ചിമാരും അനിയനും ഒപ്പമുള്ള ഉല്ലാസജീവിതം.കഥയും കളിയും തല്ലും പോരും…. പിന്നെ എല്ലാം മറന്ന് ഒന്നിച്ചിരുന്ന ഭക്ഷണനേരങ്ങളും! പലപ്പോഴും വലിയൊരു പാത്രത്തിൽ നിന്ന് എല്ലാവരും ഒരുമിച്ചാണ് കഴിക്കുക. കപ്പയും ചേമ്പും കാച്ചിലും.. കൂടെ കാന്താരിയും!
ചക്കയുടെ സീസണായാൽ അത് വേറൊരു രസമാണ്. മമ്മി വെട്ടി അടർത്തിയിടുന്ന ചക്കച്ചുളകൾ ചകിണി നീക്കി കൊടുക്കുന്നത് തന്റെയും അനിയന്റെയും ഉത്തരവാദിത്തമാണ്. നേരെ മൂത്ത ചേച്ചി അത് ഞൊത്ത് കുരു പുറത്തെടുക്കും. കീന്തുന്നത് ഏറ്റവും മുതിർന്ന ചേച്ചിയാണ്.പപ്പ വീട്ടിലുള്ള സമയമാണെങ്കിൽ പപ്പയും കൂടും.വെടിവട്ട സർവീസാണ് പപ്പയുടെ വക! പപ്പയുടെ പുളുക്കഥകൾ കേട്ട് ആർത്തുചിരിച്ചാണ് ചക്ക അടുപ്പിൽ കയറുക! വീടിനു മുൻപിലെ തേൻവരിക്കയും വടക്കേപ്പറമ്പിലെ വാളിപ്ലാവും താഴെ അതിരിൽ നിൽക്കുന്ന അഴകൊഴമ്പൻ കൂഴപ്ലാവും എല്ലാം തങ്ങളുടെ ഉല്ലാസത്തെ നോക്കി കൊതിയിറ്റിച്ചു നിൽക്കുമായിരുന്നു.
അതൊക്കെ ഒരു കാലം..സിത്താര നെടുവീർപ്പെട്ടു. ‘തൊടിയിലെ പൂമ്പാറ്റകൾ അന്ന് ഞങ്ങളെ കണ്ടായിരിക്കണം നൃത്തം അഭ്യസിച്ചത്!’
രാത്രിയിലും ഉണ്ടായിരുന്നു തരികിട പരിപാടികൾ.പഠിത്തവും പ്രാർത്ഥനയും കഴിഞ്ഞാൽ കഞ്ഞി കുടിക്കുന്നതിന് മുൻപ് ഒരു കച്ചേരി ഉണ്ട്.പപ്പയാണ് നേതാവ്! മേശയിൽ കൈകൊണ്ട് താളം തട്ടി ജാംബവാന്റെ കാലം മുതലുള്ള പാട്ടുകൾ പാടും. പാട്ടിന് ഗുമ്മു പോരാ എന്ന് തോന്നിയാൽ സ്വന്തമായി നീട്ടും കുറുക്കും കുണുക്കും ഒക്കെച്ചേർക്കും. ആരും അതിൽ പിറകോട്ട് ആയിരുന്നില്ല. കച്ചേരി മുറുകി വരുമ്പോഴായിരിക്കും ‘കഞ്ഞിയെടുത്തു പിള്ളേരെ, വേഗം വന്നു കുടിച്ചിട്ട് കിടക്കാൻ നോക്ക്’ എന്ന് അടുക്കളയിൽ നിന്ന് അശരീരി മുഴങ്ങുന്നത്. പിന്നെ ഒരു ഓട്ടമാണ്. കഞ്ഞികുടിയും കഴിഞ്ഞ് കിടക്കാനുള്ള വട്ടം കൂട്ടുമ്പോഴാണ് അടുത്ത പെരളി! നാലുപേർക്കും കൂടി രണ്ടു പുതപ്പും രണ്ടു തലയിണയും ആണുള്ളത്.കൂട്ടിയിട്ട രണ്ട് ഒറ്റക്കട്ടിലുകളിൽ സ്വന്തം ടെറിട്ടറിയ്ക്കും സ്ഥാവര ജംഗമ വസ്തുക്കൾക്കും ആയുള്ള കശപിശയാണ് അവിടുത്തെ ആചാരങ്ങൾ. ഇടയ്ക്ക് ഉച്ചസ്ഥായിയിലും മന്ദ്രസ്ഥായിയിലും ഒക്കെ കശപിശയുടെ പശ്ചാത്തല സംഗീതം കേൾക്കാം. ‘മിണ്ടാതെ കിടക്കെടീ’ എന്ന പപ്പയുടെ ‘ത്രസിപ്പിക്കുന്ന’ ഡയലോഗോടെ കലാപരിപാടികൾക്ക് തിരശ്ശീല വീഴും.
കാലത്തെ എഴുന്നേൽക്കുമ്പോൾ ഭിത്തി സൈഡിൽ കിടന്നയാളുടെ കാല് ഇങ്ങേയറ്റത്തെ പാർട്ടിയുടെ നെഞ്ചത്തും ഇവിടെ കിടക്കുന്നയാളുടെ തല മൂന്നാമത്തെയാളുടെ കാലിലും ഒക്കെയായിരിക്കും.തലയിണയും പുതപ്പുകളും തമ്മിൽ കെട്ടിപ്പിടിച്ച് ഒരു മൂലയിൽ കിടന്ന് കൂർക്കം വലിക്കുന്നുണ്ടാവും!
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
സിത്താര വീണ്ടും നിശ്വാസമുതിർത്ത് ഒന്നിളകിയിരുന്നു.
പറുദീസയായിരുന്നു തങ്ങളുടെ വീട്. കർഷക ദമ്പതികൾ ആയിരുന്നു പപ്പയും മമ്മിയും. മണ്ണാങ്കട്ടയും കരിയിലയും പോലെ, നിഴലും വെളിച്ചവും പോലെ, ഇണ പിരിയാത്ത കൂട്ടുകാർ .ആ സൗഹൃദം അവർ മക്കളിലേക്കും പകർന്നു. സന്തോഷം മുറ്റിനിന്ന വീട്. ഉല്ലാസം ആ വീടിന്റെ മുഖമുദ്രയായിരുന്നു. അതിൽ നിന്ന് കോരി സ്വന്തം ഹൃദയങ്ങളെ ഞങ്ങൾ ഉത്സാഹത്തോടെ നിറച്ചു. കണ്ണുകൾ ആ നിറവിനെ പ്രതിഫലിപ്പിച്ചു.
കവർ ചിത്രത്തിലെ പെൺകുട്ടിയുടെ കണ്ണുകളിലേക്ക് സിത്താര വീണ്ടും പാളി നോക്കി. ഉത്സാഹം കെട്ട, കരയാതെ കരയുന്ന കണ്ണുകൾ… തങ്ങളുടേതിൽ നിന്ന് എത്ര ദൂരെയാണവ!!
വർഷങ്ങൾ പിന്നിട്ടപ്പോൾ നാലുപേരും വേലയും കൂലിയും ആയി നാല് ദിക്കിലായി. സ്വന്തം പറുദീസകൾ കെട്ടിപ്പൊക്കി. നാലുപേരും സ:സുഖം വാഴുന്നു.
പക്ഷേ തന്റെ പറുദീസയിൽ ഇന്ന് നിതാന്ത ശൈത്യമാണ്! ആനന്ദുമൊത്തുള്ള ജീവിതം ഇന്നും മൊത്തിത്തീരാത്ത ഒരു പാനപാത്രമാണ് തനിക്ക്. എന്നിട്ടും എങ്ങനെയോ അറിയാതെ തങ്ങളുടെ സ്വർഗ്ഗത്തിലേക്ക് ഒരു സങ്കടക്കടൽ മെല്ലെ മെല്ലെ തള്ളിക്കയറുകയായിരുന്നു!
20 വർഷങ്ങൾ.. അതെ തങ്ങൾ പരസ്പരം നെഞ്ചു കൊരുത്തിട്ട് ഇപ്പോൾ 20 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. സുന്ദരമായ ഒരു സ്വപ്നസൗധം, തങ്ങളുടെ ആഗ്രഹം പോലെ ഒരു നല്ല വീട്,കെട്ടിപ്പൊക്കി. തികച്ചും ബേബി ഫ്രണ്ട്ലി ആയി അത് ഒരുക്കി. ഒരു കുട്ടിപ്പടയ്ക്ക് വേണ്ടുന്ന സൗകര്യങ്ങൾ ഒക്കെയും അതിൽ തീർത്തു. തൊട്ടിൽ മുതൽ ഊഞ്ഞാൽ വരെ, പ്ലേ ഏരിയ മുതൽ ഷട്ടിൽ കോർട്ട് വരെ.ആമ്പൽക്കുളം മുതൽ സ്വിമ്മിംഗ് പൂൾ വരെ! അവർക്ക് വായിക്കാൻ പുസ്തകങ്ങളും, പരിശീലിപ്പിച്ചെടുക്കാൻ പിയാനോയും വയലിനും വരെ!!പക്ഷേ എല്ലാം ഇന്ന് അചുംബിത പുഷ്പങ്ങൾ പോലെ ഇനിയും കേൾക്കാത്ത കുഞ്ഞുപദനിസ്വനങ്ങൾക്കായി കാത്തിരിക്കുന്നു…
എത്രയെത്ര ഡോക്ടർമാർ! എത്രയെത്ര പരിശോധനകൾ! രണ്ടുപേർക്കും ഒരു കുഴപ്പവുമില്ല പക്ഷേ ഒരിക്കൽപോലും പേരിനുപോലും താൻ ഗർഭം ധരിച്ചില്ല! വന്ധ്യതയ്ക്ക് ചികിത്സ തേടുന്ന ദമ്പതിമാരിൽ ഏകദേശം പത്തു ശതമാനത്തോളം കേസുകളിൽ വിശദീകരിക്കാനാവാത്ത വന്ധ്യത ഉണ്ടാവുമത്രേ. ആ 10% ത്തിലാണ് ഇപ്പോൾ തങ്ങളും! കൃത്യമായ ഒരു കാരണം ഇല്ലാതിരുന്നത് കൊണ്ട് തന്നെ പ്രതീക്ഷയുടെ ഒരു കച്ചിത്തുരുമ്പിൽ, പിടിവിടാതെ ഇപ്പോഴും തൂങ്ങിക്കിടക്കുന്നു!
പെട്ടെന്നാണ് മിന്നൽ പോലെ ഒരു ചിന്ത അവളുടെ മനസ്സിനെ തട്ടിയുണർത്തിയത്.ചിത്രത്തിലെ പെൺകുട്ടി, അവളുടെ പേര് അന്വർത്ഥമാക്കും പോലെ തന്നെ തന്റെ ചിന്താമണ്ഡലത്തിലേക്ക് ഒരു പ്രഭാതകിരണം തൊടുത്തു വിടുന്നത് പോലെ. എന്തുകൊണ്ട് തനിക്ക് ഒരു പോറ്റമ്മയായിക്കൂടാ? ഡോണിനെ പോലെയുള്ള പെൺകുട്ടികൾ നമ്മുടെ നാട്ടിലും കാണില്ലേ?അച്ഛനും അമ്മയും ഉണ്ടായിരിക്കെത്തന്നെ കുറച്ചുകൂടി മെച്ചമായ ജീവിതസാഹചര്യങ്ങൾ അർഹിക്കുന്നവർ ? താൻ ജീവിക്കുന്ന ഈ നഗരത്തിൽത്തന്നെ അങ്ങനെയുള്ളവരില്ലേ? എന്തിന്,തങ്ങളുടെ ഈ ഹൗസിംഗ് കോളനിക്ക് വെളിയിൽ താനെന്നും ഒരു കൊച്ചു പെൺകുട്ടിയെ കാണാറുണ്ടല്ലോ. റോഡരികിലെ പൈപ്പിൽ നിന്ന് തന്നോളമുള്ള കുടത്തിൽ വെള്ളം നിറച്ചുകൊണ്ട് വിറച്ചു വിറച്ചു നടന്നു പോകുന്ന ഒരു കുഞ്ഞ്?
ജോലി കഴിഞ്ഞു വരുമ്പോൾ ഇപ്പോൾ അതൊരു പതിവു കാഴ്ചയായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താനാ കുട്ടിയോട് ആദ്യമായി മിണ്ടിയത്. ശ്രുതി എന്നാണത്രേ പേര്.വീട്ടിലെ ഏക മകൾ. അപ്പൻ മൂന്നുവർഷം മുമ്പ് മരണപ്പെട്ടു. വീടുപണിക്ക് പോയാണ് അമ്മ വീട്ടുകാര്യങ്ങൾ നോക്കുന്നത്. ഇപ്പോൾ അമ്മയ്ക്ക് പക്ഷേ എന്തോ വയ്യായ്കയാണത്രേ. അതുകൊണ്ടാണ് അവൾ വെള്ളം എടുക്കാൻ വരുന്നത്.
എന്തോ! ആ അമ്മയെ അപ്പോൾ തന്നെ ഒന്ന് കണ്ടു കളയാം എന്നാണ് സിത്താരയ്ക്ക് അപ്പോൾ തോന്നിയത്.
ശ്രുതി കാണിച്ച വഴിയെ അവളുടെ പിറകെ നടന്നു ചെന്നു കയറിയത് ഒരു ചെറിയ ഓടിട്ട പഴയ വീട്ടിലേക്കാണ്. ചെറുതെങ്കിലും വൃത്തിയുള്ള വീട്. പക്ഷേ അവിടമാകെ ഒരു മൂകത തളം കെട്ടിനിൽക്കുന്നത് പോലെ. മരവാതിൽ തുറന്ന് അകത്തു കയറുമ്പോൾ അമ്മ ഒരു കട്ടിലിൽ കിടക്കുകയായിരുന്നു. പതിരു പോലെ ഒരു സ്ത്രീ. കണ്ണിൽ വിഷാദവും ദൈന്യതയും… ഒരു അപരിചിതയെ കണ്ട ഞെട്ടലിൽ അവർ വേഗം പിടഞ്ഞെഴുന്നേറ്റു. ആരാണ് എന്താണ് എന്നൊക്കെ അറിഞ്ഞു കഴിഞ്ഞപ്പോൾ മെല്ലെ ചിരിക്കാനും വർത്തമാനം പറയാനും തുടങ്ങി. പറഞ്ഞത് മുഴുവൻ പക്ഷേ മകളെ കുറിച്ചാണ്. അവൾ മിടുക്കിയാണ്.. ഒത്തിരി പഠിപ്പിക്കണം.. അവളാണ് തന്റെ പ്രതീക്ഷ എന്നൊക്കെ.പിന്നീട് മടിച്ചുമടിച്ച് ആണെങ്കിലും സ്വന്തം ആരോഗ്യപ്രശ്നങ്ങളും അവർ തന്നോട് തുറന്നു പറഞ്ഞു.
പതിവിൽ കൂടുതൽ മെലിയുന്നത് കണ്ടാണ് ആരോ അവരോട് ആശുപത്രിയിൽ പോകാൻ പറഞ്ഞത്. ഛർദിയും വിശപ്പില്ലായ്മയും ഒക്കെ അകമ്പടിയായി ഉണ്ടു താനും. നീണ്ട പരിശോധനകൾക്ക് ശേഷം ജനറൽ ആശുപത്രിയിലെ ഡോക്ടർ അവരോട് വിവരം പറഞ്ഞു – യൂട്രസിൽ ക്യാൻസർ!എത്രയും വേഗം ഓപ്പറേഷൻ ചെയ്താൽ രോഗം ഭേദമാവും എന്ന്. ചങ്കുപൊട്ടിയാണ് അവർ ആശുപത്രിയിൽ നിന്ന് തിരിച്ചുപോന്നത്. ഗവൺമെന്റ് ആശുപത്രിയിലാണെങ്കിലും ചികിത്സയ്ക്ക് കുറച്ചെങ്കിലും പണം കണ്ടെത്തേണ്ടേ. അതുണ്ടാക്കിയാൽത്തന്നെ പത്തു വയസ്സുള്ള മകളെ താനെവിടെ ഏൽപ്പിക്കും? അതാണ് അമ്മയുടെ ഇപ്പോഴത്തെ ആധി..
അവർ പറയുന്നത് കേട്ട് തന്റെ നെഞ്ചിൽ ഒരു തീയാളിയത് ഇപ്പോഴും ഓർക്കുന്നു.പത്തു വയസ്സേ ഉള്ളൂ അത്രേ ആ മോൾക്ക്. എന്തൊരു പക്വതയാണ്!
അടുത്ത ദിവസം തന്നെ അമ്മയെ കാണാൻ താൻ വരുന്നുണ്ട് എന്ന് ശ്രുതിക്ക് വാക്കു കൊടുക്കുമ്പോൾ സാമ്പത്തികമായി എന്തെങ്കിലും സഹായം ചെയ്യണം എന്നു മാത്രമേ താൻ കരുതിയുള്ളൂ. പക്ഷേ ഇന്ന് ഈ പുസ്തക വായനയ്ക്കുശേഷം തന്നെത്തന്നെ ഉറ്റു നോക്കുന്ന ഡോണിന്റെ കണ്ണുകൾ കാണുമ്പോൾ, ആ വിഷാദഛവി തന്നോട് മന്ത്രിക്കുന്ന വാക്കുകൾ കേൾക്കുമ്പോൾ, സാമ്പത്തിക സഹായത്തിൽ ഒതുക്കാവുന്നതല്ല ഇക്കാര്യത്തിൽ തന്റെ ഭാഗധേയം എന്ന് അവൾക്ക് തോന്നി.
ഫോണെടുത്ത് അവൾ ആദ്യം പരതിയത് കേരളത്തിലെ ഫോസ്റ്റർ കെയർ സംവിധാനങ്ങളെക്കുറിച്ചാണ്. അതിന്റെ നിയമവശങ്ങളെക്കുറിച്ചും സാധുതയെക്കുറിച്ചും എല്ലാം ഏകദേശ ധാരണ ഉണ്ടാക്കിയെടുത്തു. ജോലികഴിഞ്ഞ് ആനന്ദ് എത്തിയപ്പോഴേക്കും കാര്യങ്ങളെക്കുറിച്ച് കൃത്യമായ ഒരു രൂപരേഖ അവൾ മനസ്സിൽ കോറിയിട്ടിരുന്നു.
ആനന്ദ്, പക്ഷേ അവളെ നിരുത്സാഹപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. “സമ്പത്തോ , ഭൗതിക സാഹചര്യങ്ങളോ അല്ല ഇവിടെ പ്രധാനം. ഒരു പെൺകുട്ടിക്ക് എല്ലാ അർത്ഥത്തിലും ഒരു വീട് ഒരുക്കിക്കൊടുക്കുക എന്നതാണ്. എന്നു പറഞ്ഞാൽ നമ്മൾ അവളുടെ അപ്പനും അമ്മയും ആവുക എന്നത്. ജീവിതാവസാനം വരെയല്ല എങ്കിൽപ്പോലും!” ആനന്ദ് തന്റെ സംശയത്തിന്റെ കാതൽ അവൾക്കു മുൻപിൽ തുറന്നു വച്ചു.
“ആനന്ദ്,നമ്മുടേതായ ഒരു കുഞ്ഞിന് വേണ്ടി നമ്മൾ എത്ര ആഗ്രഹിച്ചു!നമ്മിൽ ഉറങ്ങിക്കിടക്കുന്ന അച്ഛനും അമ്മയും അല്ലേ നമ്മെക്കൊണ്ട് അങ്ങനെ ആഗ്രഹിപ്പിച്ചത്?മക്കൾ ഇല്ലെങ്കിലും ഒരു അമ്മ മനസ്സും അച്ഛൻ മനസ്സും നമ്മിൽ ഉണ്ടെന്നല്ലേ അത് കാണിക്കുന്നത്? മാതാപിതാക്കൾ ആകാൻ നമ്മൾ പ്രസവിക്കണമെന്നില്ല.നമുക്കിടയിലേക്ക് കടന്നുവരുന്ന ശ്രുതി എന്ന ആ കണ്ണീർക്കട്ടയെക്കുറിച്ചോർക്കൂ . നമ്മുടെ സ്നേഹത്തിൽ ആ കണ്ണീരെല്ലാം അലിഞ്ഞലിഞ്ഞ് അവൾ നിഷ്കളങ്കതയിൽ പൊതിഞ്ഞ സന്തോഷത്തിന്റെ ഒരു പഞ്ഞിക്കെട്ടാവുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. സ്നേഹിക്കാനുള്ള അപാരമായ കഴിവ് നമുക്ക് രണ്ടുപേർക്കും ഉണ്ട്. എന്തിന് അതിനെ അണകെട്ടി നമ്മൾ തടഞ്ഞു നിർത്തണം?ഉള്ളിൽ ഉറഞ്ഞു കിടക്കുന്ന സ്നേഹം കൂട്ടിലടയ്ക്കപ്പെട്ട കിളിയെ പോലെയാണ്. കാലാന്തരത്തിൽ അത് പിടഞ്ഞു പിടഞ്ഞ് സ്വയം ഇല്ലാതാവും. നമുക്ക് നമ്മുടെ സ്നേഹസാഗരം തുറന്നു വിടാം.അവിടെ ശ്രുതി അവളുടെ സംഗീതം കണ്ടെത്തട്ടെ.”
” ഒക്കെ ശരി തന്നെ “.ആനന്ദ് തലയാട്ടി. “ എങ്കിലും എടുത്തുചാടി ഒരു തീരുമാനം എടുക്കേണ്ട എന്നേ ഞാൻ പറഞ്ഞുള്ളൂ. എന്തിനും ഉണ്ടല്ലോ ഒരു കൂളിംഗ് ഓഫ് പീരിയഡ്.നമ്മുടെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം അല്ലേ ഇത്. അതുകൊണ്ട് ഒരാഴ്ചത്തെ സമയം നമുക്ക് സ്വയം അനുവദിക്കാം. ആ സമയം കൊണ്ട് ഇതിൽ ഉൾപ്പെട്ടിരിക്കുന്ന, നമ്മൾ സമീപിക്കേണ്ടിവരുന്ന സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്ടിന് കീഴിലുള്ള എല്ലാ ഓഫീസുകളുടെയും വിവരങ്ങൾ ശേഖരിക്കാം. ആധാർ കാർഡ് മുതൽ നമ്മൾ സമർപ്പിക്കേണ്ട എല്ലാ രേഖകളും തയ്യാറാക്കി വയ്ക്കാം. പ്രഥമവും പ്രധാനവുമായി നമുക്ക് ആ വീട്ടിൽ പോയി ആ അമ്മയെയും കുഞ്ഞിനെയും അറിയാൻ ശ്രമിക്കാം. ഒക്കെക്കഴിഞ്ഞ് ഒരു തീരുമാനമെടുക്കുമ്പോൾ അവിടെ തെറ്റു പറ്റുകയില്ല. എന്തു പറയുന്നു,എന്റെ മിസ്സിസ്?”
സിത്താരയുടെ കണ്ണുകളിൽ അപ്പോൾ തെളിഞ്ഞത് സന്തോഷത്തിന്റെയോ അഭിമാനത്തിന്റെയോ,പ്രണയത്തിന്റെയോ, വാൽസല്യത്തിന്റെയോ ഒക്കെ ഒരു സമ്മിശ്ര ഭാവം ആയിരുന്നു.
അന്നുരാത്രി കാലങ്ങൾക്കു ശേഷം അവൾ സ്വപ്നം കണ്ടു..കൈയേത്, കാലേത് എന്ന് തിരിച്ചറിയാൻ വയ്യാത്ത വണ്ണം ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു നാൽവർ സംഘം. ഓരത്ത് ഒരു മൂലയിൽ അതുനോക്കി ആഹ്ലാദത്തോടെ ചിരിച്ചാർക്കുന്ന ശ്രുതിയും! ഏതോ അമ്മയുടെ കണ്ണിൽ നിന്നുതിർന്ന ഘനീഭവിച്ച ദുഃഖം ഒരു സാഗരമായി പതഞ്ഞുയർന്ന് വെൺമേഘക്കീറുകൾ തീർക്കുന്നുണ്ടായിരുന്നു ആ കിടക്കയ്ക്ക് ചുറ്റും!
ഓഡിയോ സ്റ്റോറി ആയി ഇവിടെ കേൾക്കാം
24 Comments
പിടിച്ചിരുത്തിയ എഴുത്ത്. ഒരുപാട് ഇഷ്ടപ്പെട്ടു 😍😍
😘😘😘
ചേച്ചി എന്നത്തേയും പോലെ പിടിച്ചിരുത്തുന്ന എഴുത്ത് ❤️❤️❤️
അതിമനോഹരം 👌
സിൽ വി……
😘😘😘😘😘
മനോഹരമായി എഴുതിയിരിക്കുന്നു. കഥയാണെങ്കിലും ജീവിതം പോലെ❤️💐👌
ടീച്ചറേ 😘😘😘
മനോഹരമായ അവതരണം 👍🏻👍🏻
Thank you സൗമ്യ
ഭംഗിയായി എഴുതി.. വീടിന്റെ ആത്മാവ് ഉറങ്ങുന്നത് അവിടെ ജീവിക്കുന്നവരിലാണ്,.
മക്കൾക്കായി ഒരുക്കിയ വീട്ടിൽ ഒരു കുഞ്ഞു കാലിനായ് കാത്തിരിക്കുന്ന അമ്മയുടെ മനസ്സ് ഭംഗിയായി എഴുതി.
ആശംസകൾ ❤️
സിൽവി ചേച്ചി ഈ വിഷയത്തിൽ വേറിട്ട് ചിന്തിച്ചു. ചേച്ചിയുടെ മാതൃ ഭാവം തന്നെ ഇതിലും വിരിഞ്ഞു. കുഞ്ഞുങ്ങൾ വീട്ടിലെ പൂമ്പാറ്റകളാണ്.സ്വന്തമായി കുഞ്ഞുങ്ങളില്ലെങ്കിലും അമ്മയും അപ്പന്നുമാകാൻ കരുണയുള്ള ഹൃദയം മതി എന്ന് കാണിക്കുന്നു. ഇഷ്ട്ടായി ചേച്ചി
താങ്ക്യൂ സാബി❤️
❤️❤️❤️
കണ്ണീർ കട്ട….. അതൊരു പുതിയ വാക്കായി തോന്നി…. മറ്റെവിടെയും കണ്ടതായി ഓർക്കുന്നില്ല…. എഴുത്തിൽ ഒരുപാട് വിശദീകരണം ഉള്ളതായി ഫീൽ ചെയ്തു…
Anyway nice
താങ്ക്യൂ ഫൈസൽ. ഞാൻ കൂടുതൽ എഡിറ്റ് ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഒന്നുകൂടി വായിച്ചു നോക്കിയിട്ട് വിലയേറിയ അഭിപ്രായം പറയുമോ? നന്ദി.
നല്ലെഴുത്ത്. 👌
ആർദ്രമായ മാതൃഹൃദയം അനാഥത്വം വലയം ചെയ്യുന്ന, ഒരു കുഞ്ഞിന് ജീവിതം നൽകാൻ തീരുമാനിക്കുന്ന കഥ, ഹൃദ്യമായി.
ഇഷ്ടം, എഴുത്തിനോടും കഥാകാരിയോടും 😍
ജോയ്സ് ഈ വായന എന്നെ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അറിയുമോ? ഒത്തിരി നന്ദി. ഞാൻ ഒന്നുകൂടി എഡിറ്റ് ചെയ്തിട്ടുണ്ട്. ഒന്ന് വായിക്കാൻ ശ്രമിക്കണം
ജോയ്സ് ഈ വായന എന്നെ എത്രമാത്രം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അറിയുമോ? ഒത്തിരി നന്ദി. ഞാൻ ഒന്നുകൂടി എഡിറ്റ് ചെയ്തിട്ടുണ്ട്. ഒന്ന് വായിക്കാൻ ശ്രമിക്കണേ
ബാല്യസ്മരണകളുടെ picturisation ഒന്നും പറയാനില്ല. കുട്ടികളുള്ള വീടും കുട്ടികളില്ലാത്ത വീടും തമ്മിലുള്ള അന്തരം സുവ്യക്തമാകുന്ന കഥ. ഒപ്പം മാതൃത്വത്തിന്റെ അനന്യ ഭാവങ്ങളും👏👏👏❤️🥰
മനോഹരമായ എഴുത്ത് 👌
Thank you ശ്രീജ 😘
👍🏽
Touching Story
ലളിതമായ നല്ല ഭാഷയിൽ എഴുതി
Thank you dear