കടൽത്തിരകളിലല്ല, ആഹ്ലാദത്തിലാണ് അവർ ആറാടുന്നത്. അയാളിലെ മനുഷ്യനും പുരുഷനും അന്നോളം അറിയാതിരുന്ന മൃദുലവും തീവ്രവുമായ അനുഭൂതികൾ ജയകൃഷ്ണൻ്റെ ഹൃദയത്തിൽ അലയടിച്ചാർക്കുന്നു, ഹൃദയം പാടുന്നു!
ഓരോ തവണ കേൾക്കുമ്പോഴും എൻ്റെ മനസ്സിന് അത്യാഹ്ലാദം പകർന്നു നൽകുന്ന പ്രിയചലച്ചിത്രഗാനങ്ങളുടെ കൂട്ടത്തിലെ ഒന്നാണ് ‘തൂവാനത്തുമ്പിക‘ളിലെ ‘മേഘം പൂത്തു തുടങ്ങി…’ എന്ന ഗാനം. യേശുദാസിൻ്റെ ആലാപനം. മുഖവുരകൾ ആവശ്യമില്ലാത്ത, മലയാളത്തിൻ്റെ പ്രിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജയകൃഷ്ണൻ്റെ ഹൃദയത്തുടിപ്പുകളുടെ ആവേഗം താളമായി പകർന്ന് സംഗീതം നല്കിയ പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് എന്ന പ്രതിഭ ഈ ഗാനത്തെ മറ്റൊരു തലത്തിലേക്കുയർത്തി. ഈ മനോഹരഗാനത്തിന് ഒരു എളിയ ആസ്വാദനം ചുവടെക്കുറിയ്ക്കുന്നു.
——————————————–
“മേഘം പൂത്തു തുടങ്ങി,
മോഹം പെയ്തു തുടങ്ങി,
മേദിനി കേട്ടൂ നെഞ്ചിൽ
പുതിയൊരു താളം!”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പ്രണയമേഘപ്പൂക്കളാകുന്ന മഴത്തുള്ളികൾ പെയ്തു തുടങ്ങിയിരിക്കുന്നു. അയാളുടെ ജീവിതമാകുന്ന ഭൂവിൻ്റെ നെഞ്ചിൽ പുത്തൻ തുടിപ്പുകളുടെ താളം. ‘മേദിനി’ എന്ന പദം ആദ്യമായും, അവസാനമായും ഒരു ചലച്ചിത്രഗാനത്തിൽ ഞാൻ കേൾക്കുന്നത് ഇവിടെയാണ്; അർത്ഥം – ഭൂമി
“ആരാരെ ആദ്യമുണർത്തി?
ആരാരുടെ നോവു പകർത്തി?
ആരാരുടെ ചിറകിലൊതുങ്ങീ?
അറിയില്ലല്ലോ, അറിയില്ലല്ലോ…!!”
ഇരുവർക്കും ഇത് ആദ്യാനുഭവം. തങ്ങൾ ഇരുവരിലും ആദ്യമായി ഉണർന്ന പ്രണയം അവർ തിരിച്ചറിഞ്ഞിരിക്കുന്നു, ഹൃദയത്തിൻ്റെ നോവുകൾ തൊട്ടറിയുകയും, പരസ്പരം ചിറകുകളിലൊതുങ്ങി ആശ്രയം കണ്ടെത്തുകയും ചെയ്തിരിക്കുന്നു (ക്ലാര തൻ്റേതു മാത്രമായിക്കഴിഞ്ഞിരിക്കുന്നു എന്ന ജയകൃഷ്ണന്റെ വിശ്വാസം പിന്നീട് ശിഥിലമാകുന്നുണ്ടെങ്കിലും). എല്ലാവരെയും തൻ്റെ ചൊൽപ്പടിക്കു നിർത്താൻ താത്പര്യപ്പെടുന്ന ജയകൃഷ്ണൻ ക്ലാരയെ മാത്രമാണ് തനിക്കു സമമായി കാണുന്നത്.
“എരിവേനൽ ചൂടിൻ്റെ കഥയാകെ മറന്നു,
ഒരു ധന്യ ബിന്ദുവിൽ കാലമലിഞ്ഞൂ!
പുതുമണ്ണിൽ സ്വപ്നം പുൽക്കൊടികളായ് ഉണരും,
അവ പിന്നെ പൂക്കളങ്ങളാകും, വളർന്നേറും, വനമാകും!”
ഇക്കാലമത്രയും ജയകൃഷ്ണൻ്റെ ജീവിതം ഒരു വരണ്ട ഭൂവായിരുന്നു (കാർക്കശ്യക്കാരനായ അച്ഛൻ, പരുക്കൻ സൗഹൃദങ്ങൾ; എല്ലാറ്റിനുമുപരി, സാഹചര്യങ്ങൾ ഏറെയുണ്ടായിരുന്നിട്ടും പ്രണയരഹിതമായിരുന്ന മനസ്സ്). ആ മണ്ണിനെ നനവാർന്നതാക്കുക എന്ന ലക്ഷ്യം നേടി ധന്യത കൈവരിച്ച പ്രണയമഴത്തുള്ളിയിൽ അയാളുടെ ജീവിതം ഇപ്പോൾ അലിഞ്ഞു നിൽക്കുന്നു (ലൈംഗികമായ മാനങ്ങളും ഇതിന് കൽപ്പിച്ചു നൽകാം). മണ്ണാറത്തൊടിയിൽ ക്ലാരയോടൊത്തുള്ള മനോഹരമായൊരു ജീവിതം ജയകൃഷ്ണൻ സ്വപ്നം കണ്ടു തുടങ്ങിയിരിക്കുന്നു. ആ ജീവിതത്തിൻ്റെ ആഹ്ലാദം നാൾക്കുനാൾ വർദ്ധിച്ചു വരുന്നതും അയാൾക്കിപ്പൊഴേ കാണാം!
“അലകടൽത്തിര വർഷമദം കൊണ്ടു വളർന്നു,
അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങിവിളഞ്ഞൂ!
പരിരംഭണത്തിൻ്റെ രതിഭാവമെന്നും പകരുമീ സാഗരത്തിൻ ഗാനം,
മർത്യഗാനം, നിത്യദാഹം!”
ഈ പ്രണയമഴയേൽക്കുമ്പോൾ അയാളുടെ മനസ്സിലെ ആഹ്ലാദത്തിരകൾ പുതിയ ഉയരങ്ങൾ കൈവരിക്കുകയാണ് (‘വർഷമദം’ എന്ന പ്രയോഗം എത്ര മനോഹരം!). ഹൃദയത്തിൻ്റെ ആഴങ്ങളിൾ വിലമതിക്കാനാകാത്ത അനുഭൂതികളാകുന്ന നിധികൾ വിങ്ങിവിളഞ്ഞിരിക്കുന്നു. കരയെ നിതാന്തമായി പുണർന്നുകൊണ്ടേയിരിക്കുന്ന കടൽത്തിരമാലകളുടെ സംഗീതത്തിന് രതിഭാവമെന്ന് അയാൾ. അവളോടുള്ള അയാളുടെ പ്രണയവും എക്കാലവും അപ്രകാരം അലയടിച്ചുകൊണ്ടേയിരിക്കും!
3 Comments
മനോഹരം 🙂
പ്രണയതീവ്രം വരികളും ആസ്വാദനവും❤️
❤️