സാക്ഷര കേരളത്തിലെ അൻപത്തിരണ്ട് ശതമാനത്തിലധികം സ്ത്രീകൾ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നത് ന്യായീകരിയ്ക്കുന്നു !!!
തമാശ പറഞ്ഞതല്ല കെട്ടോ, കുറച്ചുനാൾ മുൻപുള്ള ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ടാണിത്. അതായത് അനുസരണക്കേട് കാണിച്ചാലോ, ഭക്ഷണം നന്നായി പാചകം ചെയ്ത് കൊടുക്കാതിരുന്നാലോ, ഭർത്താവിന്റെ മാതാപിതാക്കളോട് എന്തെങ്കിലും അനുസരണക്കേട് കാണിച്ചാലോ, ലൈംഗികബന്ധത്തിന് വിസമ്മതിച്ചാലോ, അന്യപുരുഷന്മാരുമായി എന്തെങ്കിലും തരത്തിലൊരു സുഹൃത്ബന്ധം പുലർത്തിയാലോ എല്ലാം ഭർത്താവിന് ഭാര്യയെ മർദ്ദിക്കാൻ അവകാശമുണ്ടെന്നാണ് മേൽപ്പറഞ്ഞ സർവ്വേയിൽ പങ്കെടുത്ത അൻപത്തിരണ്ട് ശതമാനത്തിലധികം സ്ത്രീകൾ പറയുന്നത്. സർവ്വേയുടെ ഡീറ്റെയിൽഡ് റിപ്പോർട്ടിൽ പറയുന്ന വിവരങ്ങളാണിതൊക്കെ. അങ്ങനെ ചിന്തിയ്ക്കുന്ന ഭൂരിഭക്ഷം ആളുകൾ ജീവിയ്ക്കുന്ന നാട്ടിൽ അതായത് തന്റെ അടിസ്ഥാനപരമായ അവകാശങ്ങളെക്കുറിച്ച് പോലും യാതൊരു ബോധ്യവുമില്ലാത്ത ഇത്രയധികം പെണ്ണുങ്ങൾക്കും, പെണ്ണ് തനിക്ക് ഉപയോഗിക്കാനുള്ളൊരു വസ്തു ആണെന്ന അഹന്തയിൽ ജീവിയ്ക്കുന്ന നല്ലൊരു ശതമാനം ആണുങ്ങൾക്കും ഇടയിൽ നിന്ന് ഒരു പെണ്ണ് സ്വന്തം സത്വം തിരിച്ചറിഞ്ഞു തനിക്കായി, തന്റെ ഇഷ്ടങ്ങൾക്കായി നിലകൊണ്ട് ജീവിയ്ക്കുക എന്നത് ഒട്ടും എളുപ്പമല്ല എന്ന ആമുഖത്തോടെ നമുക്ക് പെൺ ജീവിതവഴികളിലൂടെയൊന്നു സഞ്ചരിയ്ക്കാം.
“അഭിനന്ദനങ്ങൾ, നിങ്ങൾക്കൊരു പെൺകുട്ടി ജനിച്ചിരിയ്ക്കുന്നു,”
നാട്ടുകാർ : “ഓഹ്, പെൺകുട്ടിയാണല്ലെ, ഇനി ചിലവോട് ചിലവാണല്ലോ. പഠനം, കല്യാണം, പ്രസവം, അത് മാത്രമോ പെണ്ണ് വലുതായി ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കുന്നത് വരെ മാതാപിതാക്കൾ നെഞ്ചിൽ തീയുമായി നടക്കണം (സ്ത്രീധനം കൊടുത്തും, ചോദിച്ചുമുള്ള നിർബന്ധിത വിവാഹങ്ങളും, ആൺമക്കളെ നന്നായി വളർത്താത്തതും ഒന്നുമല്ല പെണ്ണ് ജനിയ്ക്കുന്നതാണ് പലരുടെയും കണ്ണിൽ പ്രശ്നം ). പെണ്ണിന്റെ ജനനം എന്തോ കുറവായി കാണുന്നവർ ആൺകുട്ടി ജനിച്ചാൽ കോളടിച്ചല്ലോ, ഇവൻ ഇങ്ങോട്ട് കൊണ്ടുവരുമല്ലോ തുടങ്ങി ആണഹന്തയുടെ ബലപാഠങ്ങൾ ജനനം മുതൽ കുഞ്ഞുങ്ങളിൽ കുത്തിവെച്ചു തുടങ്ങുമെന്ന് പറയേണ്ടതില്ലല്ലോ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“വീട്ടിൽ മോനും മോളും തമ്മിൽ വഴക്ക് കൂടുമ്പോൾ,”
മാതാപിതാക്കൾ : അവനൊരു ആൺകുട്ടി അല്ലേടി, നിനക്കവന്റെ മുന്നിലൊന്നു താഴ്ന്നു കൊടുത്താലെന്താ (ആണിന്റെ മുന്നിൽ താഴ്ന്നു നിൽക്കണ്ടവളാണ് പെണ്ണെന്ന് ഒളിഞ്ഞും തെളിഞ്ഞും പെൺകുട്ടികളെ പഠിപ്പിച്ചു തുടങ്ങുകയായി. ഒപ്പം പെണ്ണെന്റെ മുന്നിൽ താഴ്ന്നു നിൽക്കേണ്ടവൾ ആണെന്ന് ആ മകനും പഠിച്ചു തുടങ്ങുന്നു..)
“സന്ധ്യയ്ക്കൊരു പെൺകുട്ടി പുറത്ത് എന്തിന് വീടിന്റെ മുറ്റത്തേയ്ക്ക് ഒന്നിറങ്ങിയാൽ, ”
നാട്ടുകാരും വീട്ടുകാരും : കെട്ട കാലമാ, ഇരുട്ടായാൽ പെമ്പിള്ളേര് വീട്ടിലിരിക്കണം (പെമ്പിള്ളേരെ ഉപദേശിച്ചു കൂട്ടിൽ അടയ്ക്കുന്നതിന് പകരം ആൺമക്കളെ പഠിപ്പിക്കാം അവസരം കിട്ടുമ്പോൾ നിങ്ങൾക്ക് കേറിപ്പിടിക്കാനും ഉപദ്രവിക്കാനുമുള്ള ഒരു വസ്തു അല്ല പെണ്ണെന്ന്, അവളും നിങ്ങളെപ്പോലെ തന്നെ എല്ലാ സ്വാതന്ത്രത്തോടെയും ജീവിയ്ക്കാൻ അവകാശമുള്ളൊരു വ്യക്തി ആണെന്ന് )
“പെൺകുട്ടികൾ ഉറക്കെ സംസാരിയ്ക്കുമ്പോൾ അല്ലെങ്കിൽ പ്രതികരിയ്ക്കുമ്പോൾ,”
നാട്ടുകാരും വീട്ടുകാരും : നാവ് അടക്കടി, നാളെ മറ്റൊരു വീട്ടിൽ ചെന്നു കയറേണ്ടവൾ ആണെന്ന ഓർമ്മ വേണം. അടങ്ങിയൊതുങ്ങി ജീവിച്ചില്ലെങ്കിലെ നാളെ ഭർത്താവിന്റെ തല്ല് കൊള്ളേണ്ടി വരും (ഭർത്താവിന്റെ വിട്ടീൽ പഞ്ച പുച്ഛമടക്കി ജീവിക്കാനുള്ള ട്രെയിനിങ് ഒപ്പം ഭർത്താവിന്റെ അടിമയായി ജീവിച്ചില്ലെങ്കിൽ അയാൾക്ക് തല്ലാനുള്ള അവകാശം ഉണ്ടെന്ന് പെൺകുട്ടിയെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നു)
“പുരുഷ സുഹൃത്തുക്കൾ ഉണ്ടായാൽ,”
സദാചാരക്കാർ : നാളെ കെട്ടിച്ചു വിടാൻ ഉള്ളതാ എന്ന ഓർമ്മ വേണം, ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടിയാൽ നല്ലൊരു ബന്ധം കിട്ടാതെ മൂത്തുനരച്ച് നിന്ന് പോകുകയേ ഒള്ളൂ.
അതുപോലെ തന്നെ പെണ്ണിന് ഒരുപാട് സ്വപ്നം കാണാൻ അവകാശം ഇല്ലെന്നും, പെണ്ണ് പഠിച്ചിട്ട് വല്യ കാര്യമില്ലെന്നും ഇനി എത്ര പഠിച്ചാലും ഭർത്താവും അയാളുടെ വീട്ടുകാരും സമ്മതിച്ചാൽ മാത്രം ജോലിയ്ക്ക് പോയാൽ മതിയെന്നും, വിവാഹം കഴിഞ്ഞാൽ സ്വന്തം വീട്ടിൽ പിന്നെ അവൾ ആരുമല്ലെന്നും, എത്ര ഉയർന്ന പദവിയിൽ ഇരിക്കുന്നവൾ ആണെങ്കിലും ഭർത്താവിന്റെ വീട്ടിലെ ആട്ടും തുപ്പും, ഭർത്താവിന്റെ ദുസ്വഭാവങ്ങളും സഹിക്കാൻ അവൾ ബാധ്യസ്ഥ ആണെന്നും, പെണ്ണ് പ്രതികരിക്കുന്നത് കുടുംബത്തിന് അപമാനമാണെന്നും, വിവാഹം കഴിഞ്ഞാൽ അവൾക്കായി ഇഷ്ടങ്ങൾ ഇല്ല പിന്നെ ഭർത്താവിനും മക്കൾക്കും വേണ്ടി ആയിരിക്കണം അവളുടെ ജീവിതമെന്നും, അവളുടെ ശരീരത്തിന്റെ അവകാശി ഭർത്താവ് ആണെന്നും അയാൾ ആഗ്രഹിക്കുമ്പോഴൊക്കെ അയാളെ തൃപ്തിപ്പെടുത്തണമെന്നും, സ്വന്തം താല്പര്യങ്ങളെക്കാൾ മറ്റുള്ളവരുടെ വായടപ്പിക്കാൻ കുഞ്ഞുങ്ങൾക്ക് ജന്മം നൽകണമെന്നും, എത്ര അപമാനിക്കപ്പെട്ടാലും ഭർത്താവിന്റെ വീട്ടിൽ ഒന്നും സംഭവിക്കാത്തത് പോലെ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിക്കണമെന്നും, ഭർത്താവ് സമ്മതിച്ചാൽ മാത്രം അവളുടെ ഐഡന്റിറ്റി സമൂഹത്തിൽ ഉണ്ടായാൽ മതിയെന്നും അല്ലെങ്കിൽ അയാളുടെ ഭാര്യയായി മാത്രം അവൾ അറിയപ്പെട്ടാൽ മതിയെന്നുമൊക്കെ ജനനം മുതൽ പറഞ്ഞു പഠിപ്പിച്ചു രണ്ടാം സ്ഥാനക്കാരിയാണ് നീ, പുരുഷനെ അനുസരിച്ചു ഒതുങ്ങി ജീവിക്കേണ്ടവളാണ് നീ അല്ലെങ്കിൽ പുരുഷൻ തരുന്നതാണ് നിന്റെ സ്വാതന്ത്രം എന്നുമൊക്കെയുള്ള തെറ്റായ ധാരണകൾ പകർന്നു കൊടുത്താണ് നല്ലൊരു ശതമാനവും പെൺകുഞ്ഞുങ്ങളെ വളർത്തിക്കൊണ്ട് വരുന്നത്( എല്ലാവരും ഇങ്ങനൊക്കെ ആണെന്നല്ല എന്നാൽ ഇതുപോലുള്ളവരാണ് അധികമെന്ന് പറയാതെ വയ്യ ).
അതായത് ഒന്നുകൂടി വിശദമായി പറഞ്ഞാൽ ശക്തനായ, കാട്ടിൽ യഥേഷ്ടം മേഞ്ഞു ജീവിക്കാൻ കരുത്തും കഴിവുമുള്ള ആനയെ തന്ത്രപൂർവ്വം മെരുക്കി അടിമയാക്കി, ആനയുടെ നാലിലൊന്ന് ആരോഗ്യം പോലുമില്ലാത്ത മനുഷ്യൻ അനുസരിപ്പിച്ചു കൊണ്ട് നടക്കുന്നത് പോലെയാണ് നല്ലൊരു ശതമാനവും കരുത്തും കഴിവുമുള്ള പെൺകുട്ടികളെ ജനനം മുതൽ നീ അടങ്ങണം, ഒതുങ്ങണം, പ്രതികരിക്കരുത് എന്നൊക്കെ പറഞ്ഞു അടക്കിയൊതുക്കി ബന്ധനത്തിൽ ആക്കി അനുസരിക്കാൻ ശീലിപ്പിച്ചു വളർത്തി എടുക്കുന്നത്. ഇങ്ങനെ വളരുന്ന ഒരു പെണ്ണിനെ സംബന്ധിച്ചടത്തോളം അവളുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ ദാനം ആണെന്നൊരു ചിന്തയാണ് മനസ്സിൽ നിറഞ്ഞു നിൽക്കുക. ആ ചിന്ത തന്നെയാണ് മേൽപ്പറഞ്ഞ അൻപത്തിരണ്ടു ശതമാനത്തിലധികം സ്ത്രീകളെക്കൊണ്ട് ഭർത്താവൊന്ന് തല്ലിയാലും സാരമില്ല എന്ന് പറയിക്കുന്നതും.
ഒന്നുകൂടി വ്യക്തമാക്കിയാൽ ഇതുപോലെ വളർന്നു വരുന്ന പെൺകുട്ടികൾക്ക് തന്നെ അറിയില്ല ഈ നാട്ടിൽ നിയമം അനുശാസിക്കുന്ന എല്ലാവിധ സ്വാതന്ത്രത്തോടെയും ആസ്വദിച്ച് ജീവിയ്ക്കാൻ തങ്ങൾക്കും അവകാശമുണ്ടെന്ന്. അതുകൊണ്ട് തന്നെ പെണ്ണിന്റെ സ്വാതന്ത്ര്യം എന്നാൽ ഒരാളുടെയും ഔദാര്യമല്ല തന്റെ അവകാശം ആണെന്ന ബോധ്യം പെണ്ണിന് ഉണ്ടാകുന്നിടത്തും, സ്ത്രീയും ഭൂമിയുടെ തുല്യാവകാശികൾ ആണെന്ന തിരിച്ചറിവ് പുരുഷന് ഉണ്ടാകുന്നിടത്തുമാണ് സ്ത്രീസ്വാതന്ത്രം ശെരിയായ അർത്ഥത്തിൽ തുടങ്ങുന്നത്.
സ്ത്രീ അനുസരിക്കേണ്ടവളും, അടങ്ങേണ്ടവളും, ഒതുങ്ങേണ്ടവളും, സംരക്ഷിക്കപ്പെടേണ്ടവളും ഒന്നുമല്ല ഭരണഘടന അനുശാസിക്കുന്ന സർവ്വ സ്വാതന്ത്രത്തോടെയും ജീവിക്കാൻ അർഹത ഉള്ളവൾ ആണെന്ന തിരിച്ചറിവ് ഓരോരുത്തരിലും ഉണ്ടാകുമ്പോഴാണ് സ്ത്രീസ്വാതന്ത്രം എന്ന വാക്കിന് അർത്ഥം ഉണ്ടാകുന്നത്. അതുപോലെ പെണ്ണിന്റെ സ്വാതന്ത്ര്യം ആരുടെയും ഔദാര്യം അല്ല അവളുടെ അവകാശം ആണെന്ന തിരിച്ചറിവും എല്ലാവർക്കുമുണ്ടാകണം.
ദൗർഭാഗ്യവശാൽ ഇതൊന്നും അംഗീകരിക്കാതെ, എവിടെയും തുല്യത നൽകാതെ സഹിച്ചും, ക്ഷമിച്ചും, മാടിനെപ്പോലെ പണിയെടുത്തും തന്റെ കഠിനപ്രയത്നം കൊണ്ട് മാത്രം, സമൂഹം കല്പിച്ച എല്ലാ വിലക്കുകൾക്കും ഉള്ളിൽ നിന്ന് ഉന്നതങ്ങളിൽ എത്തുന്ന പെണ്ണിനെ മാത്രം അംഗീകരിക്കുകയും, തനിക്ക് അനാവശ്യമായി കല്പ്പിച്ചു തന്നിരിയ്ക്കുന്ന വിലക്കുകളെ ചോദ്യം ചെയ്യുകയും ബന്ധനങ്ങളെ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്ന പെണ്ണിനെ അഴിഞ്ഞാട്ടക്കാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ കുലസ്ത്രീ പട്ടം സംരക്ഷിച്ചുകൊണ്ട്, പുരുഷൻ അനുവദിയ്ക്കുന്ന സ്വാതന്ത്രത്തിൽ, പുരുഷന്റെ നല്ല മനസ്സിനെ പുകഴ്ത്തി ജീവിയ്ക്കുന്ന അല്ലെങ്കിൽ സേവ് സോണിൽ നിന്നുള്ള സ്വാതന്ത്ര്യം അനുഭവിയ്ക്കാനാണ് നല്ലൊരു ശതമാനം സ്ത്രീകളും ഇഷ്ടപ്പെടുന്നതും അല്ലെങ്കിൽ നിർബന്ധിതരാകുന്നതും.
എന്റെ അനുഭവങ്ങളിലൂടെ സഞ്ചരിച്ചാൽ…
ഒരു പരിധി വരെയെങ്കിലും സ്വതന്ത്രയായൊരു സ്ത്രീയാണ് ഞാനെന്ന് മനസാക്ഷി കുത്തില്ലാതെ ഉറപ്പിച്ചു പറയാൻ എനിക്കിന്ന് സാധിക്കും. പക്ഷെ സ്ത്രീയുടെ സ്വാതന്ത്രത്തെ അല്ലെങ്കിൽ തന്റെ അവകാശങ്ങൾക്കായുള്ള പെണ്ണിന്റെ പോരാട്ടത്തെ ഫെമിനിസം(ആ വാക്കിന്റെ യഥാർത്ഥ അർത്ഥം പോലുമറിയാതെ ) എന്ന വാക്കുകൊണ്ട് പുച്ഛിച്ചു തള്ളുന്നവർ ഭൂരിഭക്ഷം ജീവിയ്ക്കുന്ന നാട്ടിൽ അല്ലെങ്കിൽ തങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങൾ പോലും പുരുഷന്റെ ഔദാര്യം മാത്രമാണെന്ന മിഥ്യാബോധത്തിൽ ജീവിയ്ക്കുന്ന ഒരുപാട് പെണ്ണുങ്ങൾ ജീവിയ്ക്കുന്ന നാട്ടിൽ “എന്റെ ജീവിതം, എന്റെ സ്വാതന്ത്ര്യം” എന്ന ആശയത്തിലേക്ക് എത്തിച്ചേരാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെനിക്ക്. പരിഹാസങ്ങൾ, കുത്തുവാക്കുകൾ, അപവാദങ്ങൾ, കുറ്റപ്പെടുത്തലുകൾ അങ്ങനെ ഒരുപാടൊക്കെ എന്റെ സ്വാതന്ത്രത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ ഉള്ളത് കൊണ്ടും, അതിനനുസരിച്ചു ജീവിയ്ക്കാൻ ശ്രമിയ്ക്കുന്നത് കൊണ്ടും എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് അല്ലെങ്കിൽ ഇപ്പോഴും നേരിടേണ്ടി വരുന്നുണ്ട് എന്ന് പറയുന്നതാകും കൂടുതൽ ശെരി.
ഓർമ്മകളിലൂടെ സഞ്ചരിച്ചാൽ, ചെറുപ്പം തൊട്ട് യാതൊരു വിധ ആൺപെൺ വേർതിരിവും അപ്പൻ എന്നെയും, എന്റെ സഹാദരനെയും വളർത്തുന്നതിൽ കാണിച്ചിട്ടില്ല. ആൺകുട്ടിയും പെൺകുട്ടിയും എന്നതിനേക്കാൾ രണ്ട് തുല്യരായ വ്യക്തികൾ ആയാണ് അപ്പൻ എന്നെയും ആങ്ങളയെയും അന്നും ഇന്നും കാണുന്നത്. അടങ്ങിയൊതുങ്ങി ഒരു മൂലയിൽ ഇരിയ്ക്കാനോ, ശബ്ദം കുറച്ച് സംസാരിക്കാനോ, കാലിന്മേൽ കാലുകയറ്റി ഇരിക്കരുതെന്നോ, ആണുങ്ങൾ ഉള്ള സഭയിൽ മിണ്ടരുതെന്നോ ഒന്നും അപ്പൻ എന്നോട് പറഞ്ഞിട്ടില്ല. ഒരു ഷെല്ലിനുള്ളിൽ പൊതിഞ്ഞു വെയ്ക്കാതെ, തന്റെടത്തോടെ തന്നെയാണ് അപ്പൻ എന്നെ വളർത്തിയത്. പക്ഷെ അമ്മച്ചി അതിനൊക്കെ നേരെ ഓപ്പോസിറ്റ് ആയിരുന്നു. പെണ്ണുങ്ങൾക്ക് അധികം സമർഥ്യം പാടില്ലെന്നും, വേറൊരു വീട്ടിൽ ചെന്ന് കയറാനുള്ളവൾ ആണ് നീയെന്നും, അടങ്ങിയൊതുങ്ങി ജീവിയ്ക്കണമെന്നും, അപ്പന്റെ ഉപദേശം പോലൊക്കെ ജീവിയ്ക്കുന്നത് ഈ വീട്ടിൽ നടക്കും എന്നാൽ ചെന്നുകയറുന്ന വീട്ടിലുള്ളവർ അപ്പനെപ്പോലെ ആയിരിക്കില്ലെന്നുമൊക്കെ എന്നെ പറഞ്ഞു പഠിപ്പിയ്ക്കാൻ അമ്മച്ചി ശ്രമിച്ചുകൊണ്ടിരുന്നു. അപ്പനെത്ര ശ്രമിച്ചിട്ടും ശീലിച്ചുവന്ന അടങ്ങിയൊതുങ്ങിയുള്ള ജീവിതരീതികളിൽ നിന്നും മാറാൻ തയ്യാറാകാതിരുന്ന അമ്മച്ചിയ്ക്ക് മകളും അതേവഴി പിന്തുടരണം അല്ലെങ്കിൽ സമൂഹം അവളെ കല്ലെറിയും എന്ന പേടിയായിരുന്നു. രണ്ടുപേരുടേയും രീതികൾക്കിടയിൽ എന്നും എനിക്ക് അപ്പന്റെ ശെരികളോടാണ് ചായ്വ് എന്നുള്ളതുകൊണ്ട് തന്നെ അപ്പൻ നയിച്ച വഴിയേ നടക്കാൻ ആണ് ഞാൻ ശ്രമിച്ചത്. ഉറക്കെ അഭിപ്രായങ്ങൾ പറയുന്നത് കൊണ്ട്, ഇഷ്ടമില്ലാത്ത കാര്യങ്ങളോട് ‘നൊ ” എന്ന് ധൈര്യമായി പറയുന്നത് കൊണ്ടുമൊക്കെ “തന്റെടി, ചട്ടമ്പി ” എന്നൊക്കെയുള്ള പേരുകൾ ചെറുപ്പം മുതൽ എനിക്കുണ്ട്. ആ വിളിയൊക്കെ എനിക്ക് പ്രിയപ്പെട്ടതുമായിരുന്നു.
പക്ഷെ പ്രായം കൂടുംതോറും പെണ്ണെന്ന നിലയിൽ എനിക്ക് നേരെ വിലക്കുകൾ കൂടിവന്നു. നീ അധികം അഭിപ്രായം പറയണ്ട, ചോദ്യങ്ങൾ ചോദിക്കണ്ട, നിനക്ക് ഇത്രയൊക്കെ മതി എന്ന ആശയം ആരൊക്കെയോ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് പോലെ. ഉൾക്കൊള്ളാൻ സാധിക്കാത്തത്തിനോട് പ്രതികരിക്കുമായിരുന്നുവെങ്കിലും പതുക്കെ ഞാൻ തിരിച്ചറിയുകയായിരുന്നു പെണ്ണിന്റെ സ്വാതന്ത്രത്തോടെയുള്ള ജീവിതം സമൂഹത്തിൽ എളുപ്പമല്ല അല്ലെങ്കിൽ സമൂഹം അതങ്ങനെ അംഗീകരിച്ചു തരില്ലെന്ന്. അതായത് വീട്ടിൽ അമ്മച്ചിയുടെ വിലക്കുകളെ മറികടക്കുന്നത് പോലെ സുഖമമായിരുന്നില്ല സാമൂഹ്യജീവി എന്ന രീതിലയിൽ ഉള്ള ജീവിതം.
അഞ്ചാംക്ലാസ്സിൽ പഠിയ്ക്കുമ്പോൾ എന്തോ തർക്കത്തിനിടയിൽ എന്റെ മുടിയിൽ പിടിച്ചു വലിച്ച സഹപാഠിയായ പയ്യന്റെ കോളറിൽ ഞാൻ ദേഷ്യത്തോടെ പിടിച്ചു വലിച്ചപ്പോൾ അവന്റെ ഷർട്ട് ചെറുതായൊന്നു കീറിയത് കംപ്ലയിന്റ് ആയപ്പോൾ ഞങ്ങളെ ക്ലാസ്സ്ടീച്ചർ വിളിപ്പിയ്ക്കുകയും “ആമ്പിള്ളേരുടെ നേരെ കുതിര കയറാൻ പഠിപ്പിച്ചു നിന്നെ ഇങ്ങനെ വളർത്തി വിട്ടേക്കുന്നത് ആരാടി പെണ്ണേ, അവനൊരു ആൺകുട്ടി അല്ലേ, അവനെന്തെങ്കിലും കുറുമ്പ് കാണിച്ചാൽ ഇങ്ങനാണോ പ്രതികരിക്കേണ്ടത്? നീയൊക്കെ വളർന്നു വരുമ്പോൾ എന്തായിരിക്കും അവസ്ഥ?” എന്നെന്നോട് ദേഷ്യത്തോടെ ചോദിച്ച് അടങ്ങിയൊതുങ്ങി ജീവിയ്ക്കാൻ ക്ലാസ്സ് തന്ന മേരി ടീച്ചർ മുതൽ, ആൺപിള്ളേർക്കൊപ്പം ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചതിന് അല്ലെങ്കിൽ അങ്ങനെ കളിക്കാൻ എന്നെ വിട്ടതിന് അപ്പനെ വിളിച്ചു സദാചാരം പറഞ്ഞുകൊടുത്ത് അപ്പന്റെ വായിലിരിയ്ക്കുന്നത് കേട്ട ചില നല്ലവരായ നാട്ടുകാരും, കല്യാണവീട്ടിൽ കാലിന്മേൽ കാൽകയറ്റി വെച്ചിരുന്നതിന് “അത്ര അഹമ്മതി ആയോടി നിനക്ക്?” എന്ന് ചോദിച്ച് ചെമ്പരത്തി വടിവെട്ടി എന്നെ അടിച്ച എന്റെ ഇളയപ്പനും എല്ലാം ബാല്യകാലത്ത് പെണ്ണിന് ഈ സമൂഹത്തിൽ സ്വാതന്ത്രത്തോടെ ജീവിയ്ക്കാൻ എന്തൊക്കെയോ വിലക്കുകൾ ഉണ്ട് അല്ലെങ്കിൽ പെണ്ണൊരു രണ്ടാംസ്ഥാനക്കാരി മാത്രമാണോ എന്ന സംശയം എന്റെയുള്ളിൽ ജനിപ്പിച്ച് എന്നെ അസ്വസ്ഥരാക്കിയവരിൽ ചിലരാണ്.
ശേഷം കൗമാരത്തിൽ എത്തിയതോടെ എനിക്ക് നേരെ വരുന്ന വിലക്കുകൾക്ക് ശക്തികൂടുന്നതായി എനിക്ക് തോന്നിത്തുടങ്ങിയിരുന്നു. ഒരുമിച്ചു കളിച്ചു വളർന്ന ആൺസുഹൃത്തുക്കളോട് മിണ്ടുന്നതിൽ, നേരം വൈകി സ്വന്തം വീടിന്റെ മുറ്റത്ത് പോലും നടക്കുന്നതിൽ, ഏറെ പ്രിയപ്പെട്ട സൈക്കിളിൽ സഞ്ചരിയ്ക്കുമ്പോൾ, ശബ്ദമൊന്ന് ഉയരുമ്പോൾ, ഷോളിടാതെ പുറത്തിറങ്ങുമ്പോൾ അങ്ങനെ ഒരുപാട് സന്ദർഭങ്ങളിൽ സംരക്ഷിക്കാൻ എന്ന ഓമനപ്പേരിൽ പലരും ഏറെ പ്രിയപ്പെട്ട പലകാര്യങ്ങളിൽ നിന്നും സ്നേഹപൂർവ്വം വിലക്കാൻ ശ്രമിയ്ക്കുന്നത് എന്നെ അസ്വസ്ഥയാക്കിക്കൊണ്ടിരുന്നു. അപ്പൻ ഒരുപാട് സപ്പോർട്ട് തരുന്നുണ്ടായിരുന്നു എങ്കിലും സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ പലരുടെയും നോട്ടങ്ങളും, ചോദ്യങ്ങളും, കുത്തുവാക്കുകളും നൽകിയ അസ്വസ്ഥത ആ ഒരു വളർച്ചയുടെയും, ഹോർമോണൽ ചേഞ്ച്സിന്റെയുമൊക്കെ പ്രായത്തിൽ എന്നെ ചെറുതായൊന്നു ഉൾവലിച്ചിരുന്നു. പക്ഷെ ഞാൻ ഉൾവലിയുന്നു എന്ന് കണ്ടപ്പോൾ അപ്പൻ എനിക്കൊപ്പം പാറപോലെ ഉറച്ചു നിന്നെന്നെ സപ്പോർട്ട് ചെയ്തു. നാട്ടുകാരുടെ നാവിൻ തുമ്പിൽ ആകരുത് നിന്റെ സന്തോഷമെന്നെന്നെ പഠിപ്പിച്ചു കൊണ്ടിരുന്നു. നിനക്ക് സ്വന്തമായ ഇഷ്ടങ്ങളും, താല്പര്യങ്ങളും, അഭിപ്രായങ്ങളും, തന്റേടവും, സാമ്പത്തിക സ്വാതന്ത്രവുമൊക്കെ ഉണ്ടായേ മതിയാകൂ എന്നെന്നോട് തറപ്പിച്ചു പറഞ്ഞു, അതിന്റെയൊക്കെ പ്രാധാന്യമെന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ആങ്ങള ചെയ്യുന്ന സകല ജോലികളും എന്നെക്കൊണ്ട് ചെയ്യിച്ചു, എനിക്കില്ലാത്ത ഒരു സ്വാതന്ത്രവും അവനും വീട്ടിൽ ഇല്ലായിരുന്നു. തുല്യരായി വളർത്തുമ്പോൾ ഞാൻ നേടിയ തന്റെടത്തിനൊപ്പം, പെണ്ണ് നിനക്ക് തുല്യയാണ് അല്ലാതെ നിന്റെ അടിമയല്ല എന്ന പാഠം അപ്പനവന് പകർന്നു കൊടുത്തു കൊണ്ടിരുന്നത് പ്രവർത്തികളിലൂടെ ആയിരുന്നു. അമ്മച്ചിയ്ക്കും, സമൂഹത്തിനും അതൊക്കെ ഒട്ടും അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളുമായിരുന്നു. പക്ഷെ അപ്പന്റെ സപ്പോർട്ട് എന്നെക്കുറിച്ച്, എന്റെ സ്വാതന്ത്രത്തെക്കുറിച്ച് എല്ലാം എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ ഈ ഭൂമിയുടെ തുല്യ അവകാശി ആണെന്ന് എന്നെ പഠിപ്പിച്ചു കൊണ്ടിരുന്നു.
എങ്കിലും ഇഷ്ടപ്പെട്ട കോഴ്സ് പഠിയ്ക്കാൻ തിരഞ്ഞെടുത്തപ്പോൾ “പെമ്പിള്ളേരൊക്കെ കാശുമുടക്കി പഠിച്ചിട്ടെന്തിനാ എന്ന ചോദിച്ചവർ?, ഇഷ്ടപ്പെട്ട പങ്കാളിയെ തിരഞ്ഞെടുത്തപ്പോൾ എതിർത്തവർ, ജോലിസ്ഥലത്ത് പെണ്ണായതു കൊണ്ട് മാത്രം നേരിടേണ്ടി വന്ന വേർതിരിവുകൾ തുടങ്ങി നടക്കുമ്പോൾ, ഇരിയ്ക്കുമ്പോൾ, കിടക്കുമ്പോൾ, സംസാരിക്കുമ്പോൾ തുടങ്ങി ജീവിതത്തിൽ ഓരോ സ്റ്റെപ് മുന്നോട്ട് വയ്ക്കുമ്പോഴും എന്റെ സ്വാതന്ത്രത്തെ കൂച്ചുവിലങ്ങിട്ട് നിയന്ത്രിക്കാൻ ശ്രമിച്ച ഒരുപാട് പേരുണ്ടായിരുന്നു എന്നും ചുറ്റും. എന്നാൽ അന്നും, ഇന്നും, എന്നും നീ നിനക്ക് ഇഷ്ടമുള്ളത് പോലെ ജീവിയ്ക്ക് എന്ന് പറഞ്ഞു ഒപ്പം നിന്ന് ധൈര്യം തന്നിട്ടുള്ള ആൾ അപ്പനാണ്. സത്യത്തിൽ ചുറ്റും നിന്നും നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരുപാട് പേർക്കിടയിൽ നിന്ന് പെൺസ്വാതന്ത്രം അത്ര മഹാസംഭവം ഒന്നുമല്ല അത് ഓരോ പെണ്ണിന്റെയും അവകാശമാണ് അല്ലെങ്കിൽ ഈ ഭൂമിയിൽ എല്ലാവരും തുല്യരാണ് എന്ന രീതിയിൽ ആണ് അപ്പൻ എന്നെ വളർത്തിയിട്ടുള്ളത്. പെങ്കൊച്ചിന് ഒരുപാട് സ്വാതന്ത്രം കൊടുത്ത് വളർത്തരുത് എന്ന് പറഞ്ഞിട്ടുള്ളവരോട് ഭരണഘടന നൽകുന്ന എല്ലാ സ്വാതന്ത്രവും അവൾക്കും ഉള്ളതല്ലേ? എന്ന് തിരിച്ച് ചോദിക്കുന്ന അപ്പനൊപ്പം വളർന്നത് കൊണ്ടാകും സമൂഹം പെണ്ണിന് മാത്രം കല്പിച്ച വിലക്കുകളെ എല്ലാം പൊട്ടിച്ചെറിയാൻ എന്നും എനിക്ക് ഉത്സാഹം ആയിരുന്നു. അപ്പനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന ഭർത്താവ് കൂടി ആയപ്പോൾ കാര്യങ്ങൾ എനിക്ക് കുറച്ചുകൂടി എളുപ്പമായി. വിവാഹം കഴിഞ്ഞു ഭർത്താവിനെ പേര് വിളിക്കുന്നതിനെ, താലിമാല കഴുത്തിൽ നിന്ന് അഴിച്ചു വെക്കുന്നതിനെ, ഇഷ്ടമുള്ളത് പോലെ സുഹൃത്തുക്കൾക്കൊപ്പം കറങ്ങുന്നതിനെ, രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്കാത്തത്തിനെ, തുടർന്ന് പഠിക്കുന്നതിനെ, എന്ത് വാങ്ങുന്നതും രണ്ടുപേരുടേയും പേരിൽ ഒരുമിച്ച് ആക്കുന്നതിനെ തുടങ്ങി പൊട്ടും പൊടിയും വരെ അന്വേഷിച്ചു വരുന്നവരെയൊക്കെ “അതൊക്കെ എന്റെ ഇഷ്ടമാണ് ” എന്ന് പറഞ്ഞു നാവടപ്പിക്കുമ്പോൾ കിട്ടുന്ന സുഖവും സന്തോഷവും പറഞ്ഞറിയിക്കാൻ സാധിക്കില്ല.
സ്വന്തം സ്വാതന്ത്രത്തെക്കുറിച്ച് ഉത്തമബോധ്യം ഉള്ളതുകൊണ്ടാകാം ഞാനൊരിയ്ക്കലും വീടിന്റെ അകത്തളങ്ങളിൽ ഇരുന്നു ശബ്ദം പതിച്ചു സംസാരിച്ചിട്ടില്ല, ഭൂമിയ്ക്ക് നോവുമെന്ന പോലെ നടന്നിട്ടില്ല, ആണായത് കൊണ്ട് മാത്രം ആർക്കും പ്രത്യേക ബഹുമാനം കൊടുത്തിട്ടില്ല, ആർക്കു വേണ്ടിയും വിശപ്പും ദാഹവും രുചികളും ത്യാഗം ചെയ്തിട്ടില്ല, എന്റെ പുരുഷ സുഹൃത്തുക്കളെ ഒഴിവാക്കിയിട്ടില്ല, അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളോട് പ്രതികരിക്കാതിരുന്നിട്ടില്ല, നാട്ടുകാരുടെ നല്ലകുട്ടി പട്ടത്തിന് വേണ്ടി ഇഷ്ടങ്ങളെ മറച്ചുവെച്ചു നെടുവീർപ്പിട്ടിട്ടില്ല, പ്രിയപ്പെട്ട യാത്രകൾ മാറ്റിവെച്ചിട്ടില്ല, പെണ്ണുങ്ങളെ വണ്ടിയോടിക്കാൻ കൊള്ളില്ല എന്ന കളിയാക്കൽ കേട്ട് വണ്ടി തൊടാതിരുന്നിട്ടില്ല, ഇഷ്ടപ്പെട്ട കോഴ്സ് പഠിച്ച് ഇഷ്ടമുള്ള ജോലിയ്ക്ക് ചെയ്യാതിരുന്നിട്ടില്ല, സമ്പാദിക്കുന്ന പൈസ ഇഷ്ടമുള്ളത് പോലെ ചിലവാക്കാതിരുന്നിട്ടില്ല, ഇഷ്ടപ്പെട്ട പുരുഷനെ വാശിപിടിച്ച് സ്വന്തമാക്കാതിരുന്നിട്ടില്ല, മറ്റാരെയും ബോധ്യപ്പെടുത്താൻ ഭർതൃവീട്ടിൽ മറ്റൊരാളായി ജീവിച്ചിട്ടില്ല, ഭർത്താവിനെ അമിതമായി ബഹുമാനിച്ചു കുലസ്ത്രീ പട്ടത്തിനായി മത്സരിച്ചിട്ടില്ല, കുഞ്ഞിനും ഭർത്താവിനും വേണ്ടി എന്റെ ഇഷ്ടങ്ങളെ, വ്യക്തിത്വത്തെ ഇല്ലാതാക്കി ജീവിച്ചിട്ടില്ല…. ഞാനെന്നും എന്റെ ഇഷ്ടങ്ങൾക്ക് പുറകെ സഞ്ചരിയ്ക്കുന്ന, എന്റെ മനസ്സിനെയും, ശരീരത്തെയും, നാവിനെയും ഒക്കെ തൃപ്തിപ്പെടുത്തി ജീവിയ്ക്കുന്ന ഒരു സ്ത്രീയാണ്. അതൊരു വലിയ സംഭവം ആയിട്ടൊന്നും എനിക്ക് തോന്നിയിട്ടില്ല കാരണം എന്റെ അപ്പൻ എന്നും പറയാറുള്ളത് പോലെ നമ്മുടെ രാജ്യത്ത് ഏതൊരു വ്യക്തിയും അർഹിയ്ക്കുന്ന അവകാശം തന്നെ ആണല്ലോ ഇത്.
ഇതുവരെയുള്ള ജീവിതയാത്രയിൽ സ്വാതന്ത്രത്തിന്റെ വിലയറിഞ്ഞ ഒരുപാട് മുഹൂർത്തങ്ങൾ ഉണ്ടെങ്കിലും വർദ്ധക്യത്തിൽ അപ്പനെയും അമ്മച്ചിയേയും അവരുടെ ഇഷ്ടത്തിന് കൊണ്ടുനടക്കാൻ സാധിക്കുന്നതാണ് എനിക്കേറ്റവും സംതൃപ്തി നൽകുന്ന കാര്യം. വാർദ്ധക്യദശയിൽ ആയ മാതാപിതാക്കളെ കാണാൻ പോലും വല്ലപ്പോഴും മാത്രം ഭർത്താവിന്റെ കയ്യും കാലും പിടിച്ചു വരുന്ന സങ്കടത്തിൽ ജീവിക്കാറുള്ള പലർക്കുമിടയിൽ എനിക്ക് ഇഷ്ടമുള്ളപ്പോഴും, അവർക്ക് ആവശ്യമുള്ളപ്പോഴുമൊക്കെ അവർക്കൊപ്പം നിൽക്കാൻ സാധിക്കുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം ആയി ഞാൻ കാണുന്നത്. അപ്പന്റെ കൈപിടിച്ച് അപ്പന്റെ പഴയ സന്തോഷങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്ന നിമിഷങ്ങളും, അമ്മച്ചിയുടെ കുഞ്ഞുകുഞ്ഞു ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുമ്പോഴുമൊക്കെ എന്തോ വല്ലാത്ത സന്തോഷമാണ്. ഒരിക്കൽ ഞാൻ വീട്ടിലുള്ളപ്പോൾ പാതിരാത്രിയിൽ അപ്പന് പെട്ടന്ന് വയ്യാതായതും, ആരുടെയും സഹായം തേടാതെ അപ്പനെയും കൊണ്ട് ഞാൻ ഹോസ്പിറ്റലിൽ എത്തിയതും, കൃത്യസമയത്ത് എത്തിച്ചത് കൊണ്ടുമാത്രം അപ്പൻ രക്ഷപ്പെട്ടതുമൊക്കെ ഓർക്കുമ്പോൾ ഒതുങ്ങിക്കൂടാതെ എല്ലാത്തിനും എന്നെ പ്രോത്സാഹിപ്പിച്ച അപ്പന്റെ സപ്പോർട്ട് പറയാതെ വയ്യ. അതുപോലെ ഈയിടെ അപ്പന് ആക്സിഡന്റ് ഉണ്ടായപ്പോൾ അപ്പനെയും കൊണ്ട് ആശുപത്രി തൊട്ടു നടക്കുന്നതും, നിർബന്ധിച്ചു കേസ് കൊടുത്ത് പോലീസ് സ്റ്റേഷനിൽ അടക്കം കയറിയിറങ്ങുന്നതും ഞാനാണ്. വിദേശത്തുള്ള ആങ്ങളയ്ക്കൊപ്പം സ്ഥിരമായി നാടുവിട്ടു പോയി നിൽക്കാൻ താല്പര്യമില്ലാത്ത അപ്പനെയും അമ്മച്ചിയേയും എനിക്കൊപ്പം നിർത്താൻ എനിക്കുള്ള ധൈര്യം ഞാൻ നേടിയ സാമ്പത്തിക സ്വാതന്ത്രമാണ്, തുല്യതാബോധമാണ്. അതുപോലെ പോസ്റ്റുപാർട്ടം ഡിപ്രെഷൻ വലച്ച് ആദ്യപ്രസവം ദുരിതമായ എന്നോട് അടുത്ത കുഞ്ഞിനെക്കുറിച്ച് പറയുന്നവരോട് ഞാൻ മാനസികവും, ശാരീരികവും ആയി തയ്യാറായിട്ടേ അടുത്ത കുഞ്ഞിനെപ്പറ്റി ചിന്തിക്കുന്നുള്ളൂ എന്ന് ധൈര്യപ്പൂർവ്വം ഞാൻ പറയുന്നത് എന്റെ ശരീരത്തിന്റെ പൂർണ്ണ അവകാശി ഞാൻ മാത്രമാണെന്നുള്ള ബോധ്യമുള്ളത് കൊണ്ട് തന്നെയാണ്. അതെ എന്റെ അവകാശി പൂർണ്ണമായും ഞാൻ തന്നെയാണ്. എന്നെ ആരും സംരക്ഷിക്കുകയോ, സദാചാരം പഠിപ്പിക്കുകയോ, അച്ചടക്കം പഠിപ്പിച്ചു നന്നാക്കാൻ ശ്രമിക്കുകയോ വേണ്ട. എന്റെ ജീവിതം എന്റെ മാത്രം സ്വന്തമാണ് അതിൽ അനാവശ്യ ഇടപെടലുകൾ നടത്താതിരിക്കാനുള്ള സാമാന്യ മര്യാദ മാത്രം മറ്റുള്ളവർ കാണിച്ചാൽ മതി.
ഈയൊരു ജീവിതയാത്രയിൽ, ആരുടെയൊക്കെയോ സ്വാർത്ഥതയ്ക്ക് വേണ്ടി പെണ്ണിനെ കൂച്ചുവിലങ്ങിട്ട് ഒതുക്കി നിർത്തുന്നവർ ഒരുപാടുള്ള സമൂഹത്തിൽ സ്വന്തം ഇഷ്ടത്തിന് ജീവിയ്ക്കുന്നതിന്റെ പേരിൽ അഹങ്കാരി എന്നും, തന്നിഷ്ട്ടക്കാരി എന്നും ഒക്കെയുള്ള ഒരുപാട് പേരുകൾ എനിക്ക് വീണിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ഒരുപാട് പേർ ഉപദ്രവിച്ചിട്ടുണ്ട്, അപവാദം പറഞ്ഞിട്ടുണ്ട്. ഇതിലുമൊക്കെ രസം തനിക്കായി ജീവിയ്ക്കുന്ന പെണ്ണിനെ അടക്കിയൊതുക്കി മര്യാദ പഠിപ്പിയ്ക്കാൻ തിടുക്കം കുലസ്ത്രീകൾക്ക് ആണെന്നതാണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല “പെണ്ണെന്നും ആണിന് ഒരുപടി താഴെ ആയിരിക്കണം ” എന്ന് സദാസമയവും കേട്ടു വളരുന്ന പെണ്ണുങ്ങൾ അങ്ങനൊക്കെ പ്രതികരിക്കുന്നതിൽ അവരെ മാത്രം തെറ്റ് പറയാൻ സാധിക്കില്ലല്ലോ.
ഞാനിന്ന് സന്തുഷ്ട്ടയായ ഒരു സ്ത്രീയാണ്. ഇഷ്ടമില്ലാത്തത്തിനോട് പ്രതികരിയ്ക്കുന്ന, ഇഷ്ടമുള്ള വസ്ത്രം ധരിയ്ക്കുന്ന, പൊട്ടിച്ചിരിയ്ക്കുന്ന, ഇഷ്ടമുള്ളത് പോലെ ചിലവാക്കുന്ന, ഇഷ്ടമുള്ളയാൾക്കൊപ്പം ഇഷ്ടമുള്ളത് പോലെ ജീവിയ്ക്കുന്നൊരു സാധാരണ സ്ത്രീ. എങ്കിലും എത്ര സ്വാതന്ത്രയായി ജീവിയ്ക്കുമ്പോഴും എനിക്ക് ഉത്തരം പൂർണ്ണമായും ഇല്ലാത്തൊരു ചോദ്യമാണ് അപ്പനെപ്പോലെ കൂടെ നിൽക്കുന്ന ഒരാൾ ഒപ്പം ഇല്ലായിരുന്നു എങ്കിൽ ഇങ്ങനൊരു പുരുഷധിപത്യ സമൂഹത്തിൽ സ്വന്തമിഷ്ട്ടത്തിനു ജീവിക്കാനുള്ള ധൈര്യം എനിക്കുണ്ടാകുമായിരുന്നോ എന്നത് അല്ലെങ്കിൽ ഇതുപോലൊരു സപ്പോർട്ട് കിട്ടാത്തത് കൊണ്ടുമാത്രം എത്രയോ പെൺജീവിതങ്ങൾ അടുക്കളപ്പുറങ്ങളിലെ ഇരുട്ടിൽ കരിയും പുകയും പിടിച്ച് നെടുവീർപ്പിട്ട് ഒതുങ്ങിക്കൂടുന്നുണ്ടാകും എന്നത്. അതുകൊണ്ടൊക്കെ തന്നെ വീണ്ടും പറയുകയാണ് സ്ത്രീസ്വാതന്ത്രം തുടങ്ങുന്നതും പൂർണ്ണമാകുന്നതും എല്ലാത്തരത്തിലും പെണ്ണ് ഭൂമിയുടെ തുല്യാവകാശി ആണെന്ന ബോധ്യം പെണ്ണിനും ആണിനും വരുമ്പോഴാണ്. അതിന് സ്വാതന്ത്ര്യ ചർച്ചകൾ മാധ്യമങ്ങളിൽ ഒതുങ്ങിയാൽ പോരാ ജനനം മുതൽ പെണ്ണിനോട് കാണിയ്ക്കുന്ന വിവേചനത്തിന് അറുതി വരണം, തുല്യതാബോധം കുടുംബങ്ങളിൽ നിന്നുതൊട്ട് ആൺകുട്ടികളിലും, പെൺകുട്ടികളിലും വളർത്തി എടുക്കണം അല്ലാത്തിടത്തോളം കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്നത് പോലെ തന്റെടത്തോടെ എന്തും സഹിച്ച് പൊരുതുന്ന പെണ്ണുങ്ങളിൽ മാത്രം സ്വാതന്ത്രവും, സ്വാതന്ത്രചർച്ചകളും ഒതുങ്ങും എന്ന വേദനയോടെ, സ്വയം ബന്ധിയ്ക്കാൻ പെണ്ണിനെ പരിശീലിപ്പിക്കുന്നവർ ഇല്ലാതാകുന്ന നാളുകളിലേയ്ക്കുള്ള പ്രതീക്ഷയോടെ, ഓരോ പെണ്ണും പ്രതിബന്ധങ്ങളില്ലാതെ അവൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിയ്ക്കുന്ന നല്ല നാളെകൾ ഉണ്ടാകും എന്ന് സ്വപ്നം കണ്ടുകൊണ്ട്….
Aswathy Joy Arakkal.
3 Comments
ഭംഗിയായി എഴുതി..
സമൂഹം പെണ്ണിനെ അടിമയാക്കി.. അതിന് കൊടി പിടിക്കുന്നത് പെണ്ണുങ്ങളാണ് എന്നുള്ളതാണ് ഏറ്റവും സങ്കടം
ഭംഗിയായി എഴുതി. എന്നത്തേയും പോലെ ശക്തമായ എഴുത്ത്. Congrats dear ❤️
അച്ചു.. സൂപ്പർ. ഈ അപ്പനാണ് അപ്പാ അപ്പൻ എന്ന ഡയലോഗ് ഓർമ വരുന്നു. എല്ലാവർക്കും ഇത് പോലൊരു അപ്പനെയോ, ഭർത്താവിനെയോ കിട്ടികൊള്ളണമെന്നില്ല. എന്നിരുന്നാലും ഉള്ളിൽ സ്വാതന്ത്ര്യബോധവും കുറച്ചു വിവേകവും കൈയിൽ ഉണ്ടെങ്കിൽ നമുക്കും നന്നായി ജീവിക്കാൻ പറ്റും