ബാല്യം…
കുരുത്തക്കേടുകളുടെ വാല്യം….
ഏത് ബലികേറാ മലയും നമ്മള് കയറും…
കൂടെ ഇന്നച്ചന്റെ ഒരു ഡയലോഗും..
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇതല്ല ഇതിലപ്പുറം കണ്ടവനാ ഈ kk ജോസഫ്…
Daca നാഗറിലെ പിലാക്കാകാട് ആയിരുന്നു സ്ഥിരം സങ്കേതം.
ഇടിഞ്ഞു പൊളിഞ്ഞു വീണ അവിടത്തെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും ഒരു കാടു പോലെ ഇട തൂർന്നു നിൽക്കുന്ന വള മരങ്ങളുടെ വണ്ണവും. ചില പോക്രാച്ചി തവളകളുടെ മുരളലും പുളി മരത്തിന്റെ എത്താ ചില്ലയും കണ്ടും കേട്ടും പരിചയിച്ച പാമ്പുകളും ഒട്ടും ഭയപ്പെടുത്തിയിട്ടില്ല എന്ന് തന്നെ വേണം പറയാൻ.
നോമ്പ് കാലമാണ്. ചില വേവലാതികൾ ഇല്ലാതില്ല. റംസാനിനു തുറക്കുന്ന വിഷ്ണു ഹോട്ടൽ പോലുള്ള ഒന്ന് രണ്ടെണ്ണം ചർച്ചയിൽ ഇടം പിടിക്കുന്നുണ്ട്. എന്നിരുന്നാലും ബാല്യത്തിന്റെ ആ വേവലാതി അവസാനിക്കുന്നില്ല.
ആദ്യത്തെ പത്തു കഴിഞ്ഞു. ആശ്വാസം കുട്ടികളുടെ പത്തു കഴിഞ്ഞു. പക്ഷെ നോമ്പ് കാലത്ത് നമ്മൾ കുട്ടികൾ ആണെന്ന് അംഗീകരിക്കാൻ വീട്ടുകാർക്ക് ഭയങ്കര ഡിമാൻഡ്.
ഇടക്കും തലക്കും ഓരോന്ന് വിട്ടും എടുത്തും സ്നേഹ ശാസനകളും ഉപദേശങ്ങളും ഒക്കെയായി രണ്ടാമത്തെ പത്തും കഴിഞ്ഞു.
ഇനി എടുക്കില്ലിട്ടാ. എന്ന് വീട്ടിൽ കട്ടായം പറഞ്ഞിട്ടുണ്ട്. പക്ഷെ ഉമ്മ മെരുങ്ങുന്ന ലക്ഷണമൊന്നും കാണുന്നില്ല. പച്ചവെള്ളം തരില്ല എന്ന ഭീഷണി വേറെയും.
വെല്ലിമ്മയുടെ കരുതലിൽ സമ്മതത്തോടെ ഒരു നോമ്പ് കൂടി വിട്ടു. അടുക്കളയിലെ ഒരു മൂലയിൽ ഇരുന്നു ഇന്നലത്തെ ചോറും മത്തിയും കൂടി ഉരുട്ടി കയറ്റുമ്പോഴാണ് റഷീദ് വന്നത്. അവന്റെ സ്വത സിദ്ധമായ ശൈലിയിൽ എന്തുവാടെ ഇതെന്ന് ചോദിച്ചു എന്നെ കളിയാക്കി.
കിട്ടിയ ചാൻസ് ഉമ്മയും മുതലാക്കി. അങ്ങനെ തന്നെ മോനെ പറഞ്ഞു കൊടുക്ക്. പത്തു പതിനഞ്ചു വയസ്സായി ഇപ്പോഴും നോമ്പ് നോക്കണമെങ്കിൽ കണ്ണീരും കയ്യും തന്നെ. ആ കുട്ടിയെ കണ്ടു പഠിക്കെടാ. എന്നൊക്ക പറഞ്ഞു ഉമ്മ കത്തി കയറി.
കണ്ടു പഠിക്കാൻ പറ്റിയ മുതലേ. 😀 ഞങ്ങളുടെ പ്രൈവസിക്ക് വേണ്ടിയാകണം ഉമ്മ അകത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞു തിരിച്ചു വന്ന ഉമ്മ കണ്ടത് വളരെ കൂൾ ആയി എന്നോടൊപ്പം ഇരുന്നു ചോറ് തിന്നുന്ന റഷീദിനെയാണ്. ഉമ്മ താടിക്ക് കയ്യും കൊടുത്തു അടുക്കള വാതിൽക്കൽ ഒരു നിൽപ് നിന്നിട്ടുണ്ട്.
അങ്ങനെ നോമ്പിന്റെ ദിവസങ്ങൾ പിലാക്ക കാട്ടിലും തോട്ടുമ്പുറത്തും ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിലും. എന്തിനേറെ സമയം കളയാനായി സിനിമക്ക് വരെ പോയിട്ടുണ്ട്.😀
നോമ്പിന്റെ മറ്റൊരു കള്ളത്തരം കൂടി പറഞ്ഞു ഇതാവസാനിപ്പിക്കാം അതൊരു അയല പൊരിച്ചതുമായി ബന്ധപ്പെട്ടതാണ്.
കുട്ടി പട്ടാളം നോമ്പിലാണ് തോട്ടുമ്പുറത്തും പിലാക്കാകാട്ടിലും പള്ളിയിലുമൊക്കെയായി കുറച്ചു നേരം അങ്ങനെ പോയി. കൂട്ടത്തിൽ ഒരുവൻ കുറവായിരുന്നു അഫ്സൽ.
എന്നാൽ പിന്നെ അവനെ തിരഞ്ഞു പോകാം
പലയിടത്തും നിന്നും തിരിഞ്ഞും ഇരുന്നുമൊക്കെ തികച്ചും അലക്ഷ്യമായി അഫ്സലിന്റെ വീട്ടിലേക്ക്.
കിലുക്കം എന്ന സിനിമയിൽ പൊരിച്ച കോയീന്റെ മണമാണ് രേവതിയുടെ മൂക്കിലേക്ക് അടിച്ചു കയറിയതെങ്കിൽ അതിനേക്കാൾ നാലു ഇരട്ടി കടുപ്പത്തിൽ പൊരിച്ച അയിലയുടെ മണമാണ് ഞങ്ങളുടെ മൂക്കിലേക്ക് അടിച്ചു കയറിയത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ആ മണം ആണ് ഞങ്ങളെ ആ വീട്ടിലേക്ക് വരവേറ്റത്.
അഫ്സൽ നല്ല ആതിഥേയൻ ആയത് കൊണ്ട് ചോദ്യവും പറച്ചിലും ഒന്നും അധികം ഉണ്ടായില്ല നല്ല ചൂട് ചോറും നല്ല വെളുത്തുള്ളിയിട്ട പൊരിച്ച അയിലയും വയറു നിറച്ചു കഴിച്ചു അവിടെ നിന്നിറങ്ങുമ്പോൾ വെറുതെ ഒന്ന് ക്ലോക്കിലേക്ക് നോക്കി മൂന്നര കഴിഞ്ഞിരിക്കുന്നു.
അയില കണ്ടപ്പോൾ മറന്ന നോമ്പിനെ പിന്നെ ക്ലോക്ക് കണ്ടപ്പോഴാണ് ഓർമ്മ വന്നത് അതിനിടയിൽ ശിഹാബിന്റെ ചോദ്യവും. അല്ല ഇന്ന് ആർക്കൊക്കെ നോമ്പുണ്ടായിരുന്നു?
ആ ചോദ്യം ഇപ്പോഴും എയറിൽ ആണ് 😀
അവ്യക്തമായ ഓർമ്മകളിൽ നോമ്പ് കഥകൾ ഇനിയുമുണ്ട്. തെളിമയുള്ളത് കുറിച്ചെന്ന് മാത്രം.
എല്ലാവർക്കും റമദാൻ ആശംസകൾ.
ഫൈസൽ മന്ദലാംകുന്ന്