പല രാത്രികളുടെ ആവർത്തനം പോലെ വ്യർത്ഥമായ മണിക്കൂറുകൾക്ക് ശേഷം, പുറത്തെ വിളറിയ ആകാശം കണക്ക് വിളർത്തു തളർന്ന അയാളുടെ മുഖത്തേക്ക് നോക്കി പകയോടെ അവൾ വിളിച്ചു, ‘ഷണ്ഡൻ..’
അർഥശൂന്യമായ നിമിഷങ്ങളുടെ വഴുവഴുപ്പ്, കുടഞ്ഞു തെറിപ്പിച്ച് ഷവറിന് കീഴെ നിൽക്കുമ്പോൾ മേലാകെ ചിതറി വീഴുന്ന നൂൽ മഴയ്ക്കൊപ്പം അയാളുടെ കണ്ണീരും ഒലിച്ചിറങ്ങി.
തന്റെ മേലേക്ക് വീണ് ചിതറുന്ന വെള്ളത്തുള്ളികൾ പ്രളയജലം പോലെ പെരുകി, തന്നെ പൊതിഞ്ഞ്, ആ കുളിമുറിയുടെ ചതുരത്തിനുള്ളിൽ സമാധിയായി എന്നേക്കുമായി ഒടുങ്ങാൻ കൊതിച്ച്, നേരമറിയാതെ അയാൾ നനഞ്ഞു നിന്നു. പുറത്ത് ഭാര്യയിൽ നിന്നുയരുന്ന നിന്ദാഗർഭമായ വാക്കുകളുടെ പെരുമഴയിൽ ഇനിയൊരു ഉണർച്ച സാധ്യമല്ലാത്ത വിധം തളർന്നു പോയ പൗരുഷത്തിലേക്ക് നോട്ടം പാളി വീഴുമ്പോൾ അയാൾ ശബ്ദമില്ലാതെ കരഞ്ഞു.
കിടപ്പറയിൽ പതിവുപോലെ അവളെ നോക്കാൻ ത്രാണിയില്ലാതെ കിടക്കയുടെ ഓരത്തായി അയാൾ കമിഴ്ന്നു കിടന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“ആഹാ, തല നന്നായി തോർത്തിയില്ല അല്ലെ? എഴുന്നേൽക്ക്, ഞാൻ തോർത്തി തരാം.” വാത്സല്യത്തോടെ അയാളുടെ മുടിയിഴയിലൂടെ വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു.
തലയിണ ചാരി എഴുന്നേറ്റിരുന്ന അയാളുടെ തലമുടിയിലെ ഈറൻ അവൾ തോർത്തി ഉണക്കാൻ തുടങ്ങി.
“നമുക്ക് ഡോക്ടറെ കാണാം. നാളെ ഓഫീസിൽ ലീവ് പറഞ്ഞേക്കൂ.” അയാളുടെ താടി പിടിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഇനിയും ഒരു ഡോക്ടർ.. അത് വേണോ?”
“വേണം. മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പുതിയ ഒരു ഡോക്ടർ വന്നിട്ടുണ്ട്. നാളെ നമ്മൾ പോകും.”
“ഉം..”
രാവിലെ മേലുദ്യോഗസ്ഥനോട് ലീവ് പറയുമ്പോൾ പാകത്തിന് കടുപ്പവും മധുരവുമുള്ള പതിവ് ചായയുമായി, അയാളുടെ കൈവിരലുകൾ കോർത്തു പിടിച്ച് അവൾ ഒപ്പമിരുന്നു.
ചെറുപ്പക്കാരനായ ഡോക്ടറെ കാൺകെ അയാൾക്ക് പരവേശം അനുഭവപ്പെട്ടു.
തന്റെ മുന്നിലിരിക്കുന്ന മധ്യവയസ്സ് പിന്നിട്ട പ്രൗഢഭാവങ്ങളുള്ള ദമ്പതികളെ ഡോക്ടർ സാകൂതം നോക്കിയിരുന്നു.
“പറയൂ.. എന്താണ് പ്രശ്നം?”
“ഡോക്ടർ, ഞാൻ ചന്ദ്ര.. ഇത് ദീപക്, എന്റെ ഭർത്താവാണ്. പുള്ളിയ്ക്ക് ചെറിയൊരു പ്രശ്നം.” അവൾ തുടക്കമിട്ടു.
“പറഞ്ഞോളൂ.. എന്തുപറ്റി?”
“എനിക്ക് നാൽപ്പത്താറ് വയസ്സുണ്ട്. ഇദ്ദേഹത്തിന് അൻപത്തൊന്ന്. കുറച്ചു കാലമായി പുള്ളിക്ക് ഒരു വയ്യായ്ക. ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല. ഡോക്ടർക്ക് മനസ്സിലായി കാണുമല്ലോ?” തുടുത്ത മുഖത്തോടെ അവർ ചോദിച്ചു.
“എത്ര നാളായി?” തല കുമ്പിട്ട് നിസ്സംഗനായിരിക്കുന്ന ഭർത്താവിനെ നോക്കി ഡോക്ടർ ചോദിച്ചു.
“കുറച്ചധികം കാലമായി.”
“കൃത്യമായി പറയൂ..”
“പത്തിരുപതു കൊല്ലമായി, ഇതേ അവസ്ഥ തന്നെയാ..” അത് പറയുമ്പോൾ അവളുടെ സ്വരത്തിൽ പുച്ഛം കലർന്നിരുന്നു.
“ഇതുവരെ വേറെ ഡോക്ടർമാരെ ആരെയും കണ്ടില്ലേ?”
“ഓ, കുറേ വർഷങ്ങളായി പലരെയും കാണുന്നു. ഒരു മാറ്റവുമില്ല.” അവളുടെ മറുപടി ഡോക്ടറിൽ ഈർഷ്യയുണ്ടാക്കി.
“മാഡം, ഞാൻ ഇദ്ദേഹത്തോട് സംസാരിക്കട്ടെ. മാഡം കുറച്ചു സമയം പുറത്ത് വെയിറ്റ് ചെയ്യൂ.”
“എന്തിന്? ഞാനെന്തിന് പുറത്തിരിക്കണം? ഡോക്ടർക്ക് ഞങ്ങളെ അറിയില്ല. എനിക്കും ഇദ്ദേഹത്തിനും ഇടയിൽ ഇന്നുവരെ ഒരു രഹസ്യവുമില്ല. എവിടെയും ഞങ്ങൾ ഒരുമിച്ചേ പോകാറുള്ളൂ. ഞാൻ ഒപ്പമില്ലാതെ ഇദ്ദേഹത്തിന് ഒന്നും ശരിയാകില്ല. ഇദ്ദേഹത്തോട് സംസാരിക്കുന്നത് എനിക്കും കേൾക്കാം. അതിൽ കുഴപ്പമില്ല. അല്ലേ?” അവർ ഭർത്താവിനോടും കൂടിയായ് പറഞ്ഞു.
“അതെന്തുമാകട്ടെ. ഇപ്പോൾ എനിക്ക് അദ്ദേഹത്തോട് ഒറ്റയ്ക്ക് സംസാരിക്കണം. അതല്ലാതെ ചികിത്സ തുടങ്ങാൻ കഴിയില്ല.”
“നോക്കൂ ഡോക്ടർ, ഞാൻ പുറത്തേക്ക് പോകില്ല. അതിന്റെ ആവശ്യമില്ല. ഞാൻ ആ കസേരയിൽ ഇരിക്കും. ഡോക്ടർ ഇദ്ദേഹത്തോട് സംസാരിച്ചോളൂ.”
അവർ എഴുന്നേറ്റ് മുറിയുടെ മൂലയിലെ കസേരയിലേക്കിരുന്നു.
ഡോക്ടറെ നോക്കവേ അപമാനത്താൽ അയാളുടെ മുഖം വിവർണമായി.
“എന്താണ് യഥാർത്ഥ പ്രശ്നം?” ഡോക്ടർ അയാളോടായി ചോദിച്ചു.
“പ്രത്യേകിച്ച് ഒന്നുമില്ല.” കുറ്റം കണ്ടുപിടിക്കപ്പെട്ട കുട്ടിയെ പോലെ തല കുനിച്ചിരുന്ന് അയാൾ പിറുപിറുത്തു.
“വെറുതെ ഇങ്ങനെ സംഭവിക്കില്ല, ദീപക്കിന് അറിയുമല്ലോ?”
മറുപടി പറയാൻ കൂട്ടാക്കാതെ അയാൾ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു.
“ദീപക്, നിങ്ങൾ പൂർണ ആരോഗ്യവാനാണ് അല്ലേ?” മുന്നോട്ട് ആഞ്ഞിരുന്ന് അയാൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ ഒച്ച താഴ്ത്തി ഡോക്ടർ ചോദിച്ചു.
ഒരു നിമിഷം, അയാളുടെ മിഴികളിൽ ഒരു നടുക്കം മിന്നി മാഞ്ഞു.
അതേയെന്ന് അയാൾ തലയാട്ടി.
“ഇവരോടൊപ്പം കഴിയില്ല എന്നേയുള്ളൂ. മറ്റാർക്കെങ്കിലുമൊപ്പം ശ്രമിച്ചിട്ടുണ്ടാകുമല്ലോ ഇത്രയും വർഷത്തിനിടയിൽ?”
“ഉവ്വ്..”
അപ്പോഴേക്കും അവരുടെ സംസാരം കേൾക്കാൻ കഴിയാത്തതിന്റെ അസ്വസ്ഥത ഭാര്യയുടെ മുഖത്ത് ഉടലെടുത്തു തുടങ്ങി. അവർ ഭർത്താവിനരികിലെ കസേരയിലേക്ക് വന്നിരുന്നു.
“ഡോക്ടർ, എല്ലാം ചോദിച്ചു കാണുമല്ലോ അല്ലെ? ഇത് ഭേദപ്പെടുമോ?”
“നോക്കൂ മാഡം, ദീപക് ആരോഗ്യവാനാണ്. മാനസികമായ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആകാം.”
“അതെനിക്കറിയാം. ഇദ്ദേഹത്തിന്റെ അച്ഛനും അമ്മാവനുമൊക്കെ അവസാനകാലത്ത് കുറച്ചു മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്.”
“ഞാൻ ചില ടെസ്റ്റുകൾ കുറിച്ച് തരാം. അതൊക്കെ ചെയ്ത് റിപ്പോർട്ടുകളുമായി വരൂ.”
“താങ്ക്സ് ഡോക്ടർ..”
കുറിപ്പ് വാങ്ങി മടങ്ങും മുൻപേ നന്ദി പറയാൻ അയാൾ മറന്നില്ല.
ആ ദമ്പതികൾ ഇറങ്ങിപ്പോയ വാതിൽ വിടവിലൂടെ, പുറത്തെ ഡസ്റ്റ് ബിന്നിലേക്ക് വീഴുന്ന കുറിപ്പടി കാൺകെ ഡോക്ടർക്കു കഠിനമായ ദേഷ്യം തോന്നി.
ഏതാനും ആഴ്ചകൾക്ക് ശേഷം, അതേ ആശുപത്രിയിൽ, അതേ മുറിയിൽ, അപ്രതീക്ഷിതമായി ഡോക്ടറെ തേടി അയാളെത്തി. ഇക്കുറി അയാൾ ഒറ്റക്കായിരുന്നു.
ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിഞ്ഞ ഡോക്ടർ, പരിചയഭാവത്തിൽ അയാളോട് ചിരിച്ചു. അത് അയാളുടെ പരുങ്ങൽ കുറച്ചു. സൗഹാർദ്ദത്തിന്റെതായ ഒരു ചിരി അയാളുടെ മുഖത്തു വിരിഞ്ഞു.
“ഭാര്യ എവിടെ?”
“അവരുടെ അച്ഛൻ മരിച്ചു. ചടങ്ങുകൾ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പുറത്ത് എവിടേക്കും പോകില്ല.”
“എന്നെ കാണാൻ വരുന്നു എന്ന് പറഞ്ഞോ ഭാര്യയോട്?”, ഡോക്ടർ കുസൃതിച്ചിരിയോടെ ചോദിച്ചു.
“അയ്യോ ഇല്ല, ഡോക്ടർ..”
“എന്താണ് വരവിന്റെ ഉദ്ദേശം? ചികിത്സ ആവശ്യമില്ല എന്നറിയാം.”
“ഡോക്ടർ തിരക്കിലാണോ?”
“ഇട്സ് ഓക്കേ.. ദീപക് പറഞ്ഞോളൂ.”
ഏതാനും നിമിഷം അയാൾ മൗനമായി ഇരുന്നു. ശേഷം പറഞ്ഞു തുടങ്ങി,
“കുറേ വർഷങ്ങളായി ഈ നഗരത്തിലെ മുഴുവൻ ആശുപത്രികളും ഞങ്ങൾ സന്ദർശിച്ചു. അന്ന് ഡോക്ടറോട് സംസാരിച്ചത് പോലെ കുറേ തർക്കിച്ചു സംസാരിക്കും. പിന്നെ തിരിച്ചു പോകും. അതാ പതിവ്.”
“അവരെ, അതായത് നിങ്ങളുടെ ഭാര്യയെ, ഇതുവരെ ഡോക്ടർമാരെ ആരെയും കാണിച്ചിട്ടില്ലേ?”
“ഇല്ല.. അവൾ വരില്ല. പകരം എന്നെ ആശുപത്രികൾ തോറും കൊണ്ട് പോകും.”
“കുട്ടികൾ?”
“ഇല്ല.” അയാൾ നെടുവീർപ്പോടെ പറഞ്ഞു.
“എത്ര വർഷമായി വിവാഹം കഴിഞ്ഞിട്ട്?”
“ഇരുപത്തിനാല് വർഷം.”
“കുട്ടികൾ വേണ്ടാന്ന് വെച്ചതാണോ?”
“അല്ല. രണ്ടു വട്ടം ഗർഭിണിയായി. ട്യൂബിൽ ആയിരുന്നു. രണ്ടും അബോർഷൻ ആയി. പിന്നെ അവൾ അതിൽ താത്പര്യം കാണിച്ചില്ല.”
“ഏതിനും ചികിത്സ ഉണ്ടാകുമല്ലോ. നിങ്ങൾ പറഞ്ഞു തിരുത്താൻ ശ്രമിച്ചില്ലേ?”
“ഡോക്ടർ കണ്ടതല്ലേ. അവർ എന്തെങ്കിലും തീരുമാനിച്ചാൽ പിന്നെ അതിൽ നിന്ന് മാറില്ല. ഓഫീസിലേക്ക് അല്ലാതെ എന്നെ ഒറ്റയ്ക്ക് ഒരിടത്തും വിടില്ല. ഓഫീസിൽ തന്നെ നാലഞ്ച് വട്ടം വിളിച്ച് ഞാനവിടെ ഉണ്ടെന്ന് ഉറപ്പാക്കും. ഞാനുമായി അടുപ്പമുള്ള എല്ലാവർക്കും അവളുടെ സ്വഭാവം അറിയാം. സ്നേഹക്കൂടുതൽ കൊണ്ടാകുമെന്ന് കരുതിയിരുന്നു പണ്ടൊക്കെ.”
“വീട്ടിൽ വേറെ ആരെങ്കിലും ഉണ്ടോ?”
“അവരുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇപ്പൊ അച്ഛൻ മരിച്ചു. എന്നെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്ന് അവർക്ക് അറിയാം. മോൾ കുറച്ചു വാശിക്കാരിയാണെന്ന് നിസാരവൽക്കരിക്കും. അവർക്ക് അറിയാമായിരുന്നു, അവൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന്. എന്നെ ഇങ്ങനെയെല്ലാം ദ്രോഹിച്ചിട്ടും മോളെ ചികിത്സിക്കാൻ അവർ തയ്യാറല്ല.”
“അന്ന് ഡോക്ടരുടെ ചോദ്യം എന്നെ അത്ഭുതപ്പെടുത്തി. അതാണ് ഒരവസരം കിട്ടിയപ്പോ ഞാൻ വീണ്ടും വന്നത്. എല്ലാമൊന്ന് തുറന്നു പറയാമല്ലോ.”
“ദീപക്കിന് സുഹൃത്തുക്കളില്ലേ?”
“ഇല്ല. ആരുമായും അടുക്കാൻ അവൾ അനുവദിക്കില്ല. ഉടുമ്പ് പിടിച്ചത് പോലെ കൂടെക്കാണും എപ്പോഴും. ഡോക്ടർക്കറിയുമോ എന്തെങ്കിലും ഒരു ആവശ്യത്തിന് പുറത്ത് പോകാൻ വണ്ടി സ്റ്റാർട്ടാക്കിയാൽ നിന്ന നിൽപ്പിൽ, ഇട്ടേക്കുന്ന വേഷം ഏതായാലും ഓടി വന്ന് മുൻസീറ്റിൽ കയറി ഇരിക്കും. വേഷം നൈറ്റി ആയത് കൊണ്ട് കാറിനുള്ളിൽ തന്നെ ഇരുന്നോളും എത്ര മണിക്കൂർ വേണേലും. പോയ കാര്യം കഴിഞ്ഞു ഞാൻ തിരിച്ചു വരും വരെയും ഒരേ ഇരിപ്പിരിക്കും. എന്താ ചെയ്യാ?”
“ഫിസിക്കൽ റിലേഷൻ തീർത്തും ഇല്ലെന്നാണോ?”
അയാൾ കുറച്ചു സമയം നിശ്ശബ്ദനായിരുന്നു.
“എനിക്ക് കഴിയില്ല.. കഴിയില്ല ഡോക്ടർ. അത്രമാത്രം വെറുത്തു കഴിഞ്ഞ ഒരാളോടൊപ്പം.. ബെഡ്റൂമിൽ അവളെന്റെ ശരീരത്തിൽ തൊടുമ്പോൾ, അവളെന്റെ മുഖത്തേക്ക് നീട്ടിയടിച്ചത് ഓർമ വരും. എന്റെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയത് ഓർമ വരും. എന്റെ കാൽചുവട്ടിലേക്ക് താലിമാല പൊട്ടിച്ചെറിഞ്ഞത് ഓർമ വരും. എന്റെ അമ്മയെയും പെങ്ങളെയും എന്റെ പേര് ചേർത്ത് പറഞ്ഞ വാക്കുകൾ എന്റെ ചെവിയിൽ മൂളിപ്പറക്കും. പിന്നെ ഞാൻ ജഢ തുല്യമാകും. അതോടെ അവൾ ഹിസ്റ്റീരിക്ക് ആകും. കണ്ണ് പൊട്ടുന്ന തെറി വിളിക്കും. കൈയിൽ കിട്ടുന്നത് വാരിയെറിയും. കണ്ണിൽ കാണുന്നതൊക്കെ എറിഞ്ഞുടയ്ക്കും. അര മുക്കാൽ മണിക്കൂർ കഴിയുമ്പോൾ നോർമൽ ആകും. പിന്നെ അടങ്ങും.”
ഇത്രയും പറഞ്ഞ്, അയാൾ കൈപ്പത്തിയിൽ മുഖം താങ്ങിയിരുന്നു.
“ഡോക്ടർക്ക് എപ്പോഴെങ്കിലും മുഖമടച്ച് അടി കിട്ടിയിട്ടുണ്ടോ?”
“ഇല്ല.”
“എനിക്ക് കിട്ടിയിട്ടുണ്ട്. കണ്ണിൽ കൂടി പൊന്നീച്ച പറക്കും. ചെവിയിൽ ആയിരം വണ്ടുകളുടെ മുരൾച്ച കേൾക്കും.” നിന്ദാഗർഭമായ ചിരിയോടെ അത് പറഞ്ഞ്, അയാൾ പുറം കയ്യാൽ നിറഞ്ഞ കണ്ണുകൾ തുടച്ചു.
“നിങ്ങൾ എന്തിനിങ്ങനെ സഹിക്കുന്നു? ഇത്രയും ടോർച്ചർ നേരിടുന്നൊരാൾക്ക് ഡിവോഴ്സ് അനുവദിച്ചു കിട്ടും. ജീവിതം പാഴാക്കാതെ അതൊന്ന് ശ്രമിച്ചൂടെ?” ഡോക്ടർ അലിവോടെ ചോദിച്ചു.
“അവൾ എന്നെ വിടില്ല. തമാശ എന്താന്ന് വെച്ചാൽ സ്നേഹിച്ചു വിവാഹിതരായവരാണ് ഞങ്ങൾ. ഗതികെട്ട് പലപ്പോഴും ഡിവോഴ്സ് കാര്യം സൂചിപ്പിച്ചിട്ടുണ്ട്.. എനിക്കും അവൾക്കും മോചനം കിട്ടിയേനെ. പക്ഷേ പിരിയാം എന്ന് കേട്ടാൽ ഉടനെ അവൾ എന്റെ കാലിൽ വീണ് കരയും.. ഇനിയൊന്നും ആവർത്തിക്കില്ല എന്നാണയിടും. അപ്പോൾ മാത്രം എന്റെ അമ്മയെയും സഹോദരങ്ങളെയും വിളിച്ചു മാപ്പ് പറയും. അവളെ ഉപേക്ഷിച്ചു പോകല്ലേയെന്ന് നെഞ്ചത്തടിച്ചു നിലവിളിക്കും. തറയിൽ കിടന്നുരുളും. സ്ഥിരം പല്ലവിയാണ്. എനിക്കറിയാം വാരിക്കുഴിയിൽ വീണു കിടപ്പാണ് ഞാൻ. ചങ്ങലയ്ക്ക് പൂട്ടിയ പട്ടിയ്ക്കു പോലും എന്നേക്കാൾ സ്വാതന്ത്ര്യമുണ്ടാകും. ഒടുങ്ങാതെ.. ഇനിയൊരു മോചനമില്ല..” അയാൾ നിരാശ മറച്ചു വെച്ചില്ല.
നീണ്ടു നിന്ന നിശ്ശബ്ദതയ്ക്കൊടുവിൽ അയാൾ തുടർന്നു ചോദിച്ചു, “ഡോക്ടർ, അന്ന് അതെങ്ങനെ മനസ്സിലാക്കി?”
“മനുഷ്യ മനസ്സ് പഠിച്ച ഡോക്ടറാണ് ഞാൻ.. ദുഃഖത്തിന്റെ കടലൊന്നുണ്ട് നിങ്ങളുടെ മിഴികളിൽ.. എന്നിട്ടും പ്രത്യാശയുടെ ഒരു തരി അതിൽ മറഞ്ഞിരിപ്പുണ്ട്. അതെനിക്ക് കാണാം.”
“പഴയ ജോലിസ്ഥലത്തെ ഒരു സുഹൃത്താണ്. അവിവാഹിത. സൗഹൃദത്തിനപ്പുറം നല്ലൊരു ബന്ധമുണ്ട് അവരോട്. ജീവിച്ചിരിക്കാനുള്ള കാരണം അവരാണ്. അവരോടും മിണ്ടാനോ കാണാനോ ഒന്നും കഴിയാറില്ല. ഓഫീസ് വിലാസത്തിൽ വല്ലപ്പോഴും ഓരോ കത്ത്. അത്ര തന്നെ.. അടുത്ത കത്തിനായുള്ള കാത്തിരിപ്പ് മാത്രമാണ് ഇപ്പൊ ജീവിതം. ”
“ദീപക്ക്, അവർ ആരുമായിക്കോട്ടെ. ഒരു തണൽ… നിങ്ങൾക്ക് അതാവശ്യമുണ്ട്. നിങ്ങൾ അതർഹിക്കുന്നുണ്ട്. ശരിയും തെറ്റുമില്ല.. നിങ്ങളാണ് ശരി. അങ്ങനെ വിശ്വസിക്കൂ… റിലാക്സ് മാൻ..”
തെറ്റ് ചെയ്ത് പിടിക്കപ്പെട്ടവന്റെ ഇച്ഛാഭംഗത്തോടെ, മിഴികളിൽ ഒരായുസ്സിന്റെ വ്യസനം പേറി നിൽക്കുന്നവനോട് പറയാൻ അതിലും ഭംഗിയുള്ള വാക്കുകൾ തിരഞ്ഞു കണ്ടെത്താൻ ഡോക്ടർക്ക് കഴിഞ്ഞില്ല!
#എന്റെ രചന #
പുരുഷജീവിതം
11 Comments
എങ്ങനെയോ ഉണ്ടായി പോയ ഒരു കുഞ്ഞിനേയും കൊണ്ട്സം ശയരോഗം ഉള്ള ഭാര്യ യുമായി ജീവിക്കുന്ന അനേകരുണ്ട്…. നല്ല എഴുത്ത് ❤️
ഇപ്പഴാ വായിച്ചത്
നന്നായി എഴുതി. പുരുഷമനസ്സിനും വേദനകൾ ഉണ്ടെന്ന പരമാർത്ഥം മനസ്സിലാക്കിത്തരുന്ന കഥ👍👌
നന്നായിരിക്കുന്നു.🥰
ബന്ധങ്ങൾ ബന്ധനങ്ങളാകുന്നത് എങ്ങനെയെന്നു നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ആയുഷ്ക്കാലം മുഴുവൻ ഇഷ്ടമില്ലാത്തയിടത്തിൽ ജീവിച്ചുതീർക്കേണ്ടിവരുന്നവരുടെ നിസ്സഹായത 😰
നിസ്സഹായതയുടെ നെടുവീർപ്പുമായി എത്ര ജീവിതങ്ങൾ വെറുതെ ജീവിച്ചു തീർക്കുന്നുണ്ട്. നല്ല പ്രമേയം
പുറംലോകം കാണാതെ അറിയാതെ പോകുന്ന ഇങ്ങനത്തെ എത്രയെത്ര ജീവിതങ്ങൾ…. അനുഗൃഹീതം ഷീബയുടെ ഈ പേനത്തുമ്പ്.😘😘😘
ഷീബ…. ❤️
❤️❤️👌👌
ഇങ്ങനെയുള്ളവരെ സഹിക്കുന്നവരെ പറഞ്ഞാൽ മതിയല്ലോ. നല്ലെഴുത്ത് 👌
പ്രിയ എഴുത്തുകാരി….. ആശംസകൾ👌❤️💐
വെറുമൊരു കഥയല്ല.. ഒരു സുഹൃത്തിന്റെ ഭാരിച്ച ജീവിതമാണ്..