കടുപ്പപ്പെട്ടൊരു പ്രേമത്തിൽ നിലതെറ്റി വീണിട്ടുണ്ടോ? അടിമുടി പ്രേമമണിഞ്ഞ ഒരുവനോടൊപ്പം മഴവില്ലുകളിൽ ഊഞ്ഞാലാടിയിട്ടുണ്ടോ? ഭൂമി തൊടാതെ, ഭാരമില്ലാത്ത തൂവലായ് ആകാശത്ത് പാറിയിട്ടുണ്ടോ? വെയിലിന് കുളിരെന്നും മഴയ്ക്ക് ചൂടെന്നും രാത്രിയെ പകലെന്നും വിഭ്രമിച്ചിട്ടുണ്ടോ? ആറിത്തണുത്ത, നിങ്ങളില്ലാത്ത ഹൃദയം കാൺകേ പ്രേമത്തിന്റെ ചൂളക്കളത്തിലിരുന്ന് പൊള്ളിയിട്ടുണ്ടോ? അമൃതായി നുണഞ്ഞത് പുളിച്ചു പിരിഞ്ഞിട്ടും തികട്ടാനാകാതെ തൊണ്ടയിൽ കെട്ടി നിർത്തിയിട്ടുണ്ടോ? എറിഞ്ഞു കിട്ടുന്ന എല്ലിൻ കഷ്ണത്തിന് കാക്കുന്ന നായയെപ്പോലെ ഇറ്റുസ്നേഹത്തിനായ്, ഒരു വിളിക്കായ്, കരൾ കടഞ്ഞ് കാത്തിരുന്നിട്ടുണ്ടോ? ഭ്രാന്തിനും മരണത്തിനുമിടയ്ക്കൊരു കിഴുക്കാംതൂക്കിൽ അറ്റുവീഴാൻ വെമ്പുന്ന പ്രാണനെപ്പോറ്റിയിട്ടുണ്ടോ? ഊതിയാൽ തുറക്കുന്ന മുറിവുകളുമായ് ചത്തു ജീവിച്ചിട്ടുണ്ടോ.? 💜
Author: Sheeba Prasad
നിന്നെ വായിക്കുകയാണ് ഞാൻ.. താഴിട്ടതായ് എത്ര താളുകൾ.. അച്ചുകുത്തുകൾ.. അർദ്ധവിരാമങ്ങൾ,.. മാനസവ്യവഹാരങ്ങളുടെ വട്ടെഴുത്തുകൾ.. വേറിട്ടതായ്, അല്പമാത്രം തെളിഞ്ഞ വരികൾ.. കണ്ണടകൾ മാറ്റി മാറ്റി വെച്ചിട്ടും കൺകെട്ടിനാൽ വെളിപ്പെടാതെ ഉള്ളം.. ഞാൻ തോറ്റു. നിഗൂഢ ലിപികളെ കൂട്ടി വായിക്കേണ്ട ഭാഷ എനിക്ക് അജ്ഞാതമാണ്.. അടയാളങ്ങളെ ഡീകോഡ് ചെയ്യേണ്ട കല എനിക്ക് അപ്രാപ്യമാണ്.. ഉള്ളംകൈ രേഖ പോലെ അറിയാമെന്നൂറ്റം കൊണ്ട അഹങ്കാരത്തെ ഉപേക്ഷിച്ച്, ഇരുട്ടഴിച്ചിട്ടിറങ്ങട്ടെ വെളിച്ചത്തിലേക്ക്.. -💜
“ബന്ധുവീടുകളിൽ ഒക്കെ അന്വേഷിച്ചോ?” “എല്ലായിടത്തും തിരക്കി. ഒരിടത്തും ചെന്നിട്ടില്ല.” “ഡീറ്റെയിൽസ് പറയൂ.” റൈറ്റർ മധ്യവയസ്കനോട് ആവശ്യപ്പെട്ടു. “എങ്ങനെയാ പറയേണ്ടത്.” “എടോ തന്റെ ഭാര്യയല്ലേ? തനിക്കല്ലേ അവരെക്കുറിച്ച് അറിയൂ.” “ഉം..” ആത്മവിശ്വാസം തീരെയില്ലാത്തൊരു മൂളൽ മധ്യ വയസ്കൻ പകരം നൽകി. “പേര്?” “താര.” “വയസ്സ്?” “നാല്പത്തിമൂന്ന്. അല്ല നാല്പത്തിനാല്.” “താൻ ഏതെങ്കിലും ഒന്ന് ഉറപ്പിക്കെടോ.” “നാല്പത്തിനാല്..” മധ്യവയസ്കന്റെ മുഖത്ത് അസഹ്യതയുടെ നിഴലാട്ടം. “നിറം?” “വെളുപ്പല്ല.” “കറുപ്പാണോ?” “അല്ല. പുതുനിറം.” “ഉയരം?” “എന്നേക്കാൾ കുറവാണ്.” “ഓഹോ അപ്പൊ തന്നെ അളന്നു നോക്കി ഭാര്യയുടെ ഉയരം ഞാൻ ഊഹിച്ചെടുക്കണോ? ആട്ടെ തനിക്ക് എത്രയാ ഉയരം?” “170 സെന്റി മീറ്റർ ” “ഒരു 160 കാണും അല്ലെ? അങ്ങനെ എഴുതട്ടെ?” “ഓ..” “തലമുടി എങ്ങനെ?” “എന്ന് ചോദിച്ചാൽ?” “നീണ്ടതാണോ? ചുരുണ്ടതാണോ? തോളൊപ്പമാണോ? അങ്ങനെ എന്തെങ്കിലും പ്രത്യേകത ഉണ്ടോ?” “ശ്രദ്ധിച്ചിട്ടില്ല.” “ആ ബെസ്റ്റ്.. സ്വന്തം ഭാര്യയുടെ തലമുടി എങ്ങനാന്ന് കൂടി അറിയില്ലേ തനിക്ക്?” “എപ്പോഴാ കാണാതായത്?” “ഇന്ന് വൈകുന്നേരം.”…
പ്രണയിക്കുകയെന്നാൽ, കാട്ടുതീയ്ക്ക് ഇടം കൊടുത്ത മുളവീടാവുകയെന്നാണ്.. ഏതുനിമിഷവും കത്തിയെരിയാൻ തയ്യാറായിരിക്കണം..
കിനാവിൽ വന്ന് നീ എന്റെയേത് ഞരമ്പിലാണ് ചുംബിച്ചത്..? ജ്വരബാധ പോലൊരു ചൂടെന്നെ അടിമുടി പൊതിയുന്നല്ലോ..! 💜
സ്നേഹത്തിൻ ഖജാന സൂക്ഷിപ്പുകാരാ, നീയല്ലാതാരെൻ പച്ച മുറിവുകളുടെ നെറ്റിയിലുമ്മ വെക്കുവാൻ.. പെരും സങ്കടങ്ങളുടെ പൊഴി മുറിക്കുവാൻ… പുനർജനിയുടെ തമ്പുരാനെ, നീയല്ലാതാരെന്നിൽ അഭയത്തിൻ അഴിമുഖമാകുവാൻ.. പ്രണയത്തിൻ മധുരസമുദ്രമാകുവാൻ…!
വിഷാദച്ചവർപ്പ് നുണഞ്ഞ കാലങ്ങളിൽ സ്നേഹമെന്നു നീ മുറുകെപ്പിടിക്കവേ, കോരി നിറയ്ക്കുന്നൂ കുമ്പിളാൽ നിന്നെ ഞാൻ, വിരഹ വേനലിൽ മുക്കി കുടിക്കുവാൻ…
അടയാളമുദ്രയൊന്നും അച്ചു കുത്താതെ വരും ജന്മങ്ങളിൽ നീയെന്നെ എങ്ങനെ തിരിച്ചറിയും? തിരിച്ചറിയാനായ് ഇന്നോളം പറയാനാകാതെ നെഞ്ചിൽ കുടുങ്ങിയൊരു വാക്ക് ഞാൻ പച്ച കുത്തിയിട്ടുണ്ടാകും.. നീയതിൽ അമർത്തിച്ചുംബിക്കുക.. നീ ചുംബിക്കുമ്പോൾ ആർദ്ര നക്ഷത്രം പോലിരുട്ടിലും ഞാൻ ജ്വലിക്കും..!
കവിഞ്ഞു പോയേക്കുമെന്ന് ഭയന്ന് ഒഴുക്ക് നിലച്ചൊരു പുഴ, തമ്മിൽ കലരാത്തൊരു കടലിന് സ്വന്തമെന്ന് അടയാളപ്പെടുന്നു..!
നീയൊരിക്കലും വിരുന്ന് പാർക്കാത്ത ഒറ്റമുറി വീടാണ് ഞാൻ.. ഇതുവരേയ്ക്കും വരാതിരിക്കിലും നീ വന്നുപോയ പോൽ, എന്നിൽ നിറയെ.. നിറയെ.. നിന്നെ വാസനിക്കുമ്പോൾ.. എന്റെ ജീവിതകാലത്തിന് നിന്റെ പേരാകുന്നു..!
