തനിച്ചായിപ്പോയവളുടെ വേവലാതിയിൽ മുങ്ങിയാണ് നീയടുത്തുള്ളപ്പോൾ ഞാൻ നിന്നെ അള്ളിപ്പിടിക്കുന്നത്… ഓരോ വാക്കിലും നീ നട്ടുപോയ അലിവിന്റെ വേരിൽ തൊട്ടാണ് ഞാനെന്റെ വരണ്ട ദിനങ്ങളെ നനച്ചൊരുക്കുന്നത്.. നീ തന്നുപോയ ഉമ്മകളുടെ ഉപ്പലിഞ്ഞാണ് നമുക്കിടയിലെ സ്ഥലരാശികൾ മായുന്നത്…
Author: Sheeba Prasad
വിഷാദവീഞ്ഞ് നുണയുന്നേരം ദൈവച്ചിരിയോടെന്നെ സ്നേഹം കൊണ്ട് തൊട്ടവനേ… നീയല്ലാതാരെന്നിൽ കവിതയായ് ഉയിർക്കുവാൻ…!
ഓരോ വേദനയിലും ഞാൻ നിന്നെയോർക്കും.. ഇനിയുമണങ്ങാത്ത അകമുറിവുകൾ നീയെന്ന് നിലവിളിക്കും.. നിന്നോളം ആരുമെന്നെ നോവിച്ചില്ലെങ്കിലും നിന്നോളം ആരുമെന്നെ സ്നേഹിച്ചില്ലെന്ന് ഞാനെന്നെ കെട്ടിപ്പിടിക്കും…!
ഞങ്ങൾ പ്രണയമെന്നെഴുതിപ്പോൾ തുടുത്തു പോയതാണ് ഭൂമി പാതാളങ്ങൾ.. നിലച്ചു പോയതാണ് ചുറ്റിലും ഒച്ചയനക്കങ്ങൾ… എന്നിട്ടും ഉടലോളം നീളത്തിൽ ഉമ്മ വെക്കാതെ, മുറുകിയ കെട്ടിപ്പിടുത്തങ്ങളാൽ പ്രണയത്തിന്റെ അതിർത്തികൾ മാറ്റിയെഴുതാതെ, നിശ്വാസങ്ങളോളം അരികത്ത് നിന്ന് വൻകരകളോളം അകലങ്ങളിലേക്ക് ഞങ്ങളെ ഞങ്ങൾ മാറ്റി നട്ടു…! പ്രണയരഥങ്ങൾക്ക് വഴിതെറ്റാതെ, വിരഹിച്ച രണ്ട് രാജ്യങ്ങളായി ഞങ്ങൾ പരിവർത്തനം ചെയ്തു…! പ്രണയം കൊണ്ട് സ്നാനപ്പെടാതതിൻ വിത്തുപാത്രങ്ങളെ പകുത്ത്, ഞങ്ങൾക്കായ് എഴുതേണ്ടും കവിതയാൽ സന്ധിചെയ്ത്, തീരാസ്നേഹ- ക്കൊതിയുമായ് വറുതികളിലേക്ക് ഞങ്ങൾ മടങ്ങിപ്പോയി…
പാതിയിൽ പൊലിഞ്ഞ സ്വപ്‌നത്തെ, കടിഞ്ഞൂൽ പെറ്റ് പോറ്റിയൊരാശയെ.. ഏറിടുന്ന നിരാശയെ… എന്റെയതീത ദുഃഖത്തെ, ഞാൻ നീയെന്നു വിളിക്കും..
നിന്റെ മണങ്ങളെ തൊട്ടെടുത്ത വിരൽത്തുമ്പുകളിൽ, ഞാനമർത്തി ചുംബിക്കാറുണ്ട്. ഏകാന്തതകളിൽ നീയുമ്മ വെച്ച കവിളിൽ നിന്റെ ചുണ്ടിൻ പാടുകൾ തിരയുമ്പോൾ, എന്നിലൊട്ടുമേ ഇല്ലാതെ പോയ് നീയെന്ന് തിണർപ്പ് വറ്റിയ പാടുകൾ വിതുമ്പുന്നു.. വിഷാദകാലങ്ങളിൽ പട്ടുപോയ വാക്കിൻ ചോട്ടിൽ തളിര് തേടുമ്പോൾ, വേര് പിടിച്ചില്ലെന്ന് ഹൃദയം കനക്കുന്നു.. വേവും ഉള്ള് തോർത്തിയുണക്കുവാൻ കാറ്റ് തേടുമ്പോൾ പ്രണയമുറിവുകൾ ഉണങ്ങാ പൊറ്റകൾ തുറന്നു വെക്കുന്നു… പ്രണയാനന്തരം നീ കൊഴിച്ചിട്ട് പോയ ശൂന്യതയിൽ നിന്ന് നിന്റെയോർമ്മകളുടെ കൈ പിടിച്ചു ഞാൻ ഭൂതകാലത്തിലേക്ക് നടക്കാനിറങ്ങുന്നു…
നമ്മൾ കണ്ടിട്ടില്ലെന്ന്, സ്നേഹം കൊണ്ട് തൊട്ടിട്ടില്ലെന്ന്, മാറോട് ചേർന്നിരുന്നിട്ടില്ലെന്ന്, മുറുകെ പുണർന്ന് ഉമ്മ വെച്ചിട്ടില്ലെന്ന്, നിന്നോളമാഴത്തിൽ നിന്നിൽ ഞാൻ ജീവിച്ചിരുന്നില്ലെന്ന്, നിന്നിലലിഞ്ഞതിൽപ്പിന്നെ എന്നിൽ ഞാനൊട്ടുമേയില്ലെന്ന്, നീയൊരു നുണയായിരുന്നുവെന്ന്, നിന്നിൽ മുങ്ങി മരിക്കുന്നൊരെന്നെ ഞാനെങ്ങനെ ആശ്വസിപ്പിക്കും..?
ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ… തിരമുറിച്ച് കപ്പൽപ്പാത താണ്ടി കാലഭേദങ്ങൾ കടന്ന് നിന്റെ നങ്കൂരങ്ങളാൽ കണ്ടെടുക്കുക.. ഭൂമിയും ആകാശവും കാണാതെ ഞാൻ നിധിയൊളിപ്പിച്ച ചുഴികൾ, കയങ്ങൾ, പവിഴപ്പുറ്റുകൾ… നിന്റെ വേലിയേറ്റങ്ങളാൽ സമുദ്രാതിർത്തികൾ മാറ്റിയെഴുതുക… നിരന്തരമെന്നെ പുതുക്കി അങ്കനമായ് പ്രണയക്കല്ലിടുക… ഹവിസ്സാവുക നീ പ്രണയം ജ്വലിക്കും അഗ്നിപർവതങ്ങളിൽ… ഹിമാനിയാവുക നീ പ്രണയശേഷം തിളച്ചു പൊന്തും ആഴിയിൽ… നിന്റെ പ്രേമം പച്ച കുത്തിയ വെൺകൊടിയൊന്ന് പാറിക്കുകയെൻ സമുദ്രഹൃദയത്തിൽ…!
നീയില്ലായ്‌മയുടെ പൊള്ളലേറ്റും വരണ്ടുണങ്ങിയും ജീവന്റെ അവസാന പച്ചയും കൊഴിയാൻ തുടങ്ങവേ നിന്റെയോർമ്മകൾ വന്നെന്നെ കെട്ടിപ്പിടിക്കുന്നു… നീ ചുംബിച്ച പാടുകളിൽ വേര് മുളയ്ക്കുമ്പോൾ പിന്നെയും ജീവന്റെ പച്ച തിരയുന്നു….!
നിന്നോടൊപ്പം എനിക്കൊരു യാത്ര പോകണം… വിശുദ്ധ രാജ്യങ്ങളുടെ അതിർത്തികൾ ഭേദിച്ച് ഒരു തീർത്ഥയാത്ര..! നിഗൂഢതകളുടെ രാജ്യങ്ങളെ കരമൊഴിവാക്കി അടിയറ വെച്ച്, വസന്തത്തെയൊന്നാകെ ഉടലിൽ നിറച്ച് നമ്മൾ വാസനിക്കും.. ശിശിരമായ് കൊഴിഞ്ഞ് ആത്മാവോളം നഗ്നരാകും.. ആനന്ദങ്ങളുടെ ആയത്തിൽ വേരോളമാഴ്ന്ന്, ചില്ലകളോളം ഉയർന്ന്, ഉമ്മകൾ കൊണ്ട് മൂടി, ആയുസ്സിലെ അവസാന അത്താഴമുണ്ണുന്ന വിശപ്പോടെ, രുചിയോടെ നമ്മൾ ഇണ ചേരും… മഷി വറ്റും മുൻപേ ഉത്തമഗീതമെഴുതും.. ഉടലൊരു ഉല്ലാസ നൗകയാക്കി ഏഴാം കടല് താണ്ടും.. പിരിയുന്നേരം ഇനിയൊരിക്കലും കണ്ടു മുട്ടില്ലെന്നൊരു ഭാരത്താൽ നെഞ്ച് കടയും… ഹൃദയം നൊന്ത് താഴും.. കണ്ട് കൊതി തീരാഞ്ഞും മിണ്ടി മതി വരാഞ്ഞും കടയുന്ന കണ്ണിൽ നിന്നെ നിറച്ച് യാത്ര പറയാതെ ഞാൻ മടങ്ങിപ്പോകും…
