എന്റെയെല്ലാ ഏകാന്തതയിലും എനിക്ക് കൂട്ടിരിക്കുന്ന നിന്റെയോർമ്മകളെ ഞാനെന്ത് ചെയ്യും? നീയഴിഞ്ഞു പോയിട്ടും എന്നിൽ ചൂഴ്ന്നു നിൽക്കുന്ന നിന്റെ മണങ്ങളെ… അലയടങ്ങാത്തൊരു ചിരിയൊച്ചയെ.. ആരാദ്യമെന്ന് മത്സരിച്ച് പതിപ്പിച്ച ഉമ്മച്ചുന പൊട്ടിയ പൊള്ളലുകളെ… പേരറിയാ നോവിനെ.. പേരിടാത്ത ആഹ്ലാദങ്ങളെ… നീയിറങ്ങിപ്പോയിട്ടും മിച്ചമായ ഉത്സവബാക്കികളെ ഞാനെന്ത് ചെയ്യും..?
Author: Sheeba Prasad
അനാദികാലം മറവിയുടെ മടക്കുകളിൽ ശലഭസമാധിയായ് നീ മറഞ്ഞിരുന്നാലും പ്രണയാഭിചാരത്തിൻ തെള്ളിപ്പൊടിയെറിഞ്ഞ് നിശാശലഭമായ് നിന്നെ ഞാനുണർത്തും..!
തനിച്ചാക്കില്ലെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം എന്നിൽ ചേർന്നിരിക്കുക.. കല്പനകളിൽ പൂവിടാനായ് ഒരു വിത്ത് മാത്രം എനിക്കായ് കരുതുക.. അറ്റു വീഴാത്ത നീർവേരുകളാൽ ഗാഢമായെന്നെ പുണരുക.. ഉയിർപ്പിൻ ഉടയോനെ.. വിടയെന്നൊരു വാക്കിനാൽ എന്റെ പ്രാണൻ കവരാതിരിക്കുക.. ചിരകാലം ശലഭച്ചിരിയോടെന്നിൽ നിറഞ്ഞേയിരിക്കുക…
എന്റെ വരികൾക്കിടയിൽ ഞാനൊഴിച്ചിട്ട ശൂന്യസ്ഥലികളിൽ സ്നേഹവിത്തിട്ട് നീ, നമുക്കായ് പ്രണയവനമൊരുക്കുക…!
ശൂന്യതയ്ക്ക് മേൽ ആർദ്രമൊരു സ്നേഹക്കിണ്ണം കമിഴ്ത്തിയോനെ.. ദുഃഖത്തിൻ മുകിലകന്ന ചിദാകാശത്തിലെൻ തിങ്കളും താരവും സൂര്യനും നീയേ…!
നീ ചുംബിക്കുമ്പോൾ പ്രാണൻ വേരുകളിൽ നിന്നൂർന്നിറങ്ങി നക്ഷത്രങ്ങളെ തൊടുന്നു…!
നിന്റെ മേലെ ഇടിഞ്ഞു വീഴാതെ നെഞ്ചിലേറ്റുന്നു ഞാനീ പ്രണയഭാരം…
നിന്നോളമില്ലെ- നിക്കൊന്നുമേ ഇനിയീയുലകിൽ.. ശിഷ്ടകാലമെൻ ജീവിതപ്പെരുവഴികളിൽ ഇരുളകറ്റും വിളക്കാവുക.. മുറിവുണക്കും സ്നേഹപ്പച്ചയാവുക…
നിന്നെ തൊടാതെ, ആഞ്ഞു പുൽകാതെ, നിന്നെ വാസനിച്ചുള്ളിൽ നിറയ്ക്കാതെ, വിരഹിക്കുന്നൂ ഞാൻ ആഴത്തിലാഴത്തിൽ..
കുടിച്ചു വറ്റിക്കാനാവാത്ത വീഞ്ഞുകോപ്പ നെഞ്ചിലൊളിപ്പിച്ച ജാലവിദ്യക്കാരാ നിന്നോളമാരുമേ മോഹിപ്പിച്ചില്ലെന്നെ ഇതേവരെ..!
