പൂതലിച്ചു പോയിട്ടും ചില്ലകൾ അടർന്നിട്ടും തായ് വേരിളകി, വീണ് പോകാതെ വേരുറപ്പിച്ചു നിൽക്കുന്ന മരങ്ങളെപ്പോലെ നമ്മളിൽ ചില മനുഷ്യരുണ്ട്. കാരണം, നമ്മളിൽ സ്വാസ്ഥ്യത്തിന്റെ തീരാപ്പച്ചപ്പ് കൊണ്ട്, സ്നേഹദാരിദ്ര്യങ്ങൾക്ക് മേലെ, സൗഹൃദത്തിന്റെയോ/സ്നേഹത്തിന്റെയോ തണൽ വിരിക്കുന്ന മറ്റു ചില മനുഷ്യരുള്ളത് കൊണ്ടാണ്. അപൂർവം ചിലർക്ക് മാത്രം സൗഭാഗ്യപ്പെടുന്ന വരം പോലുള്ള മനുഷ്യർ. അവരുടെ കരുതലിൽ, വന്നു ചേരാൻ എന്തേ വൈകി എന്നൊരു ഖേദം നമുക്കുള്ളിൽ ചിറകടിക്കുന്നുണ്ടാകും. അരമുള്ള നാവുകളും മനസ്സുകളും കൊണ്ട് നിരന്തരം വേട്ടയാടപ്പെട്ടു പോകുന്ന ഒറ്റയാവലുകൾക്ക്, അവരുടെ വരവ്, ആശ്വാസത്തിന്റെ തെളിനീരും പ്രാണവായുവുമാകും. ദാഹിച്ചും വിശന്നും വലഞ്ഞു പോയവന് വഴിയരികിൽ വീണ് കിട്ടുന്ന മധുരനാരങ്ങ പോലുള്ളവർ. സ്നേഹം, പ്രണയം, വിശ്വാസം തുടങ്ങിയ മനോഹര ഭാവങ്ങളെല്ലാം വേരറ്റ് പോയ വിടവുകളിലേക്കാകും അത്തരം മനുഷ്യർ വന്നു തൊടുന്നതും വേരുറപ്പിക്കുന്നതും. ചിലരെങ്കിലും അവരെ പിഴുതു കളയാതെ അരുമയായ്, ഉള്ളിനുള്ളിൽ തഴുകി വളർത്തും. കാരണം ഇനിയൊരു തണൽ പച്ച കണ്ടെത്തുക നമ്മളിൽ പലർക്കും അസാധ്യമാണ്. ശരത് കാലത്തിന്റെ ഇല…
Author: Sheeba Prasad
നിനക്ക് പാർക്കാനായ് കരമൊഴിവാക്കി പതിച്ചു തന്ന ഹൃദയത്തിൽ നിന്നാണ് വറ്റിവരണ്ട ഭൂതകാല പ്രണയത്തിന്റെ ഭൂപടം മായ്ച്ചു നീ പടിയിറങ്ങിയത്… നീയില്ലാതെ നിലതെറ്റി വീണ വിഷാദഖനികളിൽ പിന്നെയും മൂകം പ്രണയത്തിന്റെ വേര് ചികയുന്നു ഞാൻ…
എന്നെപ്പോലെ നിന്നെ പ്രണയിക്കാൻ ആരുണ്ട്? നിന്റെ മുറിവുകൾ ചുംബിച്ചുണക്കുവാൻ നിന്റെ വിഷാദവനങ്ങളിൽ സർവ്വസുഗന്ധിയായ് വിടരുവാൻ അഴലകന്ന് നിനക്കൊഴുകിയണയാൻ അഴിമുഖമാകുവാൻ… നിലാവസ്തമിക്കുമ്പോൾ മിന്നാമിനുങ്ങായ് മറുകുകൾ തിരയുവാൻ ഉന്മാദമുറയഴിക്കുമ്പോൾ ഉടൽപിണഞ്ഞ് അരണി കടയുവാൻ മുറുകും ആലിംഗനങ്ങളിൽ പൊഴിയും ആലിപ്പഴങ്ങൾ നുണയുവാൻ ലജ്ജയഴിഞ്ഞു വീഴുമ്പോൾ ഉടൽ ചുഴിയൊളിപ്പിച്ച മാണിക്യം തിരയുവാൻ.. ഒടുവിലുപ്പ് വറ്റി വീണ്ടെടുക്കുമ്പോൾ ദാഹനീരാകുവാൻ പ്രണയമന്ത്രമെഴുതി ബന്ധിക്കുവാൻ ഞാനല്ലാതാരിനിയുള്ളൂ… ഇനി പറയൂ, എന്നെപ്പോലെ നിന്നെ പ്രണയിക്കാൻ ആരുണ്ട്?
ശീലമായിരിക്കുന്നു ചാവുകടൽ പോലെ ചുറ്റിലും പരക്കും ഏകാന്തതയുമതിൻ ശൂന്യതയിലേക്ക് വന്യമാമാവേശത്താൽ കോരി നിറയ്ക്കും കൂരിരുട്ടും… കയ്ക്കുന്ന പകലുകൾ, രാത്രികൾ.. കടിഞ്ഞൂൽ കിനാവിൻ പട്ടടയിൽ അണയാതെരിയും കനൽ ചൂടേറ്റ് ചുട്ടുപഴുത്ത നെഞ്ചും.. തുന്നിക്കൂട്ടാനാവാതെ ചിതറിപ്പോയ പാവം മനസ്സും.. നോവുകൾക്ക് മേലെ നീറിക്കും മന:സാക്ഷിയില്ലാത്ത സത്യങ്ങളും.. കഠിനം.. ഏകാന്തം.. കിട്ടാക്കടങ്ങളെ മാറാപ്പിലേറ്റി ദുഃഖത്തിൻ മാറിൽ വീണ് മരിക്കട്ടെ ഞാൻ… കണ്ണ് കടയുമ്പോൾ എനിക്കായ് ഒരു തുള്ളി കണ്ണീർ പൊഴിക്കുക…
എന്നിൽ പ്രണയത്തിന്റെ വേലിയേറ്റമുയരുമ്പോൾ നിലാവ് പോൽ ഉള്ളിലുദിക്കും നീ…. കാറ്റിലുലയാത്ത കരിമ്പന പോൽ ഒരാൺകവിത, നീയെൻ പ്രണയസങ്കല്പത്തിൻ ഉടയോൻ, വശ്യനോട്ടത്തിൻ കുടുക്കിട്ടെന്നെ ചേർത്ത് നിർത്തും… എന്നെക്കരുതി തുടിക്കും നെഞ്ചിൽ മുത്തി, വിരൽ തുമ്പാൽ ഉടൽ നീളത്തിൽ നിന്നിൽ ഞാനൊരു കവിതയെഴുതും… മഴക്കൂൺ പോൽ നിന്റെ ഉടലാകെ മുളപൊട്ടി, കവിത നിന്നിൽ പനിക്കും ജ്വലിക്കും.. ഉടലളന്ന്.. കണ്ടുകാണാ മറുകുകളെണ്ണി കന്മദം നുണഞ്ഞപ്പുറം ഞാൻ വായിച്ചു തീർക്കും നിന്റെ ഉള്ളെഴുത്തുകളുടെ പരിഭാഷ… വിരഹത്തിൽ കയമായ് സ്നേഹത്തിൽ കടലായ് രതിയിലഗ്നിയായ് നീയാളുമ്പോൾ നിന്നിൽ മാത്രമെരിഞ്ഞു തീരും ആഴിയിലാദ്യാവസാന കനലാകും എന്റെ പ്രണയം…!
ജീവിതം തരിമ്പും മിച്ചമില്ലെന്നോർത്ത് ഖേദിച്ച്, നോവാനും വേവാനും കണ്ണീരില്ലാതെ ഭൂമിയിലൊരറ്റത്ത്, ഒറ്റയായി പരുവപ്പെട്ട്, വിഷാദത്തിന്റെ അടി കാണാത്ത ആഴക്കിണറിൻ വക്കിലിരിക്കും കാലത്താണ് അയാളെന്നെ തിരഞ്ഞു വന്നത്.. അറ്റുവീഴാൻ വെമ്പും പ്രാണനിൽ പ്രണയം കൊണ്ടയാൾ ധാര കോരി… പ്രണയത്തിന്റെ ലുത്തിനിയകളാൽ അയാളെന്റെ ഹൃദയം വെഞ്ചരിച്ച് വെടിപ്പാക്കി.. അയാൾക്ക് വേണ്ടി മാത്രം ഞാനെന്നെയൊരു പ്രേമനഗരമായ് പുതുക്കിക്കൊണ്ടേയിരുന്നു.. ഇനിയാരാലും പ്രണയിക്കപ്പെടാൻ കഴിയാത്ത വിധം അയാളെന്നിൽ അടിമുടി നിറഞ്ഞ് ആയുസ്സിന്റെ ദാഹമകറ്റി… ജീവനായ് ശ്വാസമായ് എന്റെയെല്ലാ ഞരമ്പുകളിലും അയാളൊഴുകി തുടിക്കുന്നു… പ്രണയമൊരനന്തമായ പ്രാർത്ഥനയാകുമ്പോൾ അയാളതിൽ ഒറ്റവരി മന്ത്രമാകുന്നു…!
നിന്നെ മറക്കുകയെന്നാൽ ഇല കൊഴിഞ്ഞ നഗ്നശാഖിയായ് വെയിലേറ്റുരുകലാണ്… അലയടങ്ങാത്ത കണ്ണീർക്കടൽ ഉള്ളിൽ ഒളിപ്പിക്കലാണ്… വെന്തു പഴുത്ത അഗ്നിപർവതങ്ങളെ ചുമന്ന് നടക്കലാണ്… ഉള്ള് ചത്തവളുടെ കണ്ണീർ ചിരിയായ് മുങ്ങി നിവരലാണ്.. ഓർമ്മകളെരിയും ചിതയ്ക്ക് ചാരെ തീ കാഞ്ഞിരിക്കലാണ്… മുറിവുകളിൽ ഉപ്പുനീരിറ്റിച്ച് ആയുസ്സ് നേർപ്പിക്കലാണ്… നിന്നെ മറക്കുകയെന്നാൽ ജീവിച്ചിരിക്കെ ഉള്ളിനുള്ളിൽ മരിച്ചു പോകലാണ്…
ഒറ്റയ്ക്കാവുകയെന്നാൽ ഒച്ചയില്ലാതെ ജീവിതം വലിഞ്ഞിഴഞ്ഞു നീങ്ങലാണ്.. കമിഴ്ത്തി വെച്ച സ്നേഹത്തിൻ പാനപാത്രങ്ങളിൽ ദാഹനീര് തിരഞ്ഞു തൊണ്ട പൊള്ളലാണ്… തിരസ്കാരങ്ങളുടെ നിരന്തര പ്രഹരമേറ്റ് ചിന്നിപ്പോയതൊക്കെയും തുന്നിക്കൂട്ടലാണ്.. നിസ്സംഗതയാൽ മൗനമേൽപ്പിക്കും മുറിവുകളെ തോർത്തിയുണക്കലാണ്… നിരാസങ്ങളെ, ഉള്ളിടറാതെ നിർമമതയോടെ, നെഞ്ചേറ്റലാണ്.. ഏകാന്തതയെ ഏറ്റിത്തെറിപ്പിക്കാനാവാതെ നിരന്തരം തോറ്റുകൊണ്ടേ- യിരിക്കലാണ്…
ആചന്ദ്രതാരമെൻ പ്രാണന്റെ ചില്ലയിൽ പൊൻചെമ്പകമായ് നീ വിടരൂ… നേർത്ത പൂമണം കൊണ്ടെന്നെ പുണരൂ….
വേർപെടുമ്പോഴും വേർപെടാതെ, വേദനിച്ചു കൊണ്ടും നമ്മളെ നമ്മൾ ഉള്ളിൽ ചുമക്കുന്നു പിന്നെയും…
