‘കൂടെയുണ്ടെ’ന്നൊരു വാക്കെന്നിൽ ഉറങ്ങാതിരിക്കുമ്പോൾ വരാതിരിക്കില്ലെന്ന് തണുക്കുന്നു മനം..!
Author: Sheeba Prasad
മിഴികളിലലിവുള്ള കവിതയായ് നിറഞ്ഞേയിരിക്കുക നീയെന്നിൽ വിസ്മിത പ്രണയമേ…!
മഴയായ് പെയ്തു തോർന്നിട്ടും ഓർമ്മകളായ് ചോർന്നൊലിക്കുന്നു നീയെന്നിൽ…!!
നീയെന്ന സ്വപ്നത്തിൽ നിന്ന് ഞാനെങ്ങനെ അടരാനാണ്… കിനാ കൈകളാൽ നീയിങ്ങനെ ചുറ്റിപ്പിടിക്കുമ്പോൾ..!
എങ്കിലും നന്ദിയുണ്ട് നിന്നോടെനിക്കെന്നും.. കുടിച്ചു വറ്റിച്ചിതെത്ര ജീവിതക്കഷായമെന്നിട്ടും; കൽക്കണ്ടത്തരി മധുരമായെൻ ആത്മാവിൽ വറ്റാതെ ശേഷിക്കുന്നതിൽ…!
പൂതലിച്ചു പോയിട്ടും ചില്ലകൾ അടർന്നിട്ടും തായ് വേരിളകി, വീണ് പോകാതെ വേരുറപ്പിച്ചു നിൽക്കുന്ന മരങ്ങളെപ്പോലെ നമ്മളിൽ ചില മനുഷ്യരുണ്ട്. കാരണം, നമ്മളിൽ സ്വാസ്ഥ്യത്തിന്റെ തീരാപ്പച്ചപ്പ് കൊണ്ട്, സ്നേഹദാരിദ്ര്യങ്ങൾക്ക് മേലെ, സൗഹൃദത്തിന്റെയോ/സ്നേഹത്തിന്റെയോ തണൽ വിരിക്കുന്ന മറ്റു ചില മനുഷ്യരുള്ളത് കൊണ്ടാണ്. അപൂർവം ചിലർക്ക് മാത്രം സൗഭാഗ്യപ്പെടുന്ന വരം പോലുള്ള മനുഷ്യർ. അവരുടെ കരുതലിൽ, വന്നു ചേരാൻ എന്തേ വൈകി എന്നൊരു ഖേദം നമുക്കുള്ളിൽ ചിറകടിക്കുന്നുണ്ടാകും. അരമുള്ള നാവുകളും മനസ്സുകളും കൊണ്ട് നിരന്തരം വേട്ടയാടപ്പെട്ടു പോകുന്ന ഒറ്റയാവലുകൾക്ക്, അവരുടെ വരവ്, ആശ്വാസത്തിന്റെ തെളിനീരും പ്രാണവായുവുമാകും. ദാഹിച്ചും വിശന്നും വലഞ്ഞു പോയവന് വഴിയരികിൽ വീണ് കിട്ടുന്ന മധുരനാരങ്ങ പോലുള്ളവർ. സ്നേഹം, പ്രണയം, വിശ്വാസം തുടങ്ങിയ മനോഹര ഭാവങ്ങളെല്ലാം വേരറ്റ് പോയ വിടവുകളിലേക്കാകും അത്തരം മനുഷ്യർ വന്നു തൊടുന്നതും വേരുറപ്പിക്കുന്നതും. ചിലരെങ്കിലും അവരെ പിഴുതു കളയാതെ അരുമയായ്, ഉള്ളിനുള്ളിൽ തഴുകി വളർത്തും. കാരണം ഇനിയൊരു തണൽ പച്ച കണ്ടെത്തുക നമ്മളിൽ പലർക്കും അസാധ്യമാണ്. ശരത് കാലത്തിന്റെ ഇല…
നിനക്ക് പാർക്കാനായ് കരമൊഴിവാക്കി പതിച്ചു തന്ന ഹൃദയത്തിൽ നിന്നാണ് വറ്റിവരണ്ട ഭൂതകാല പ്രണയത്തിന്റെ ഭൂപടം മായ്ച്ചു നീ പടിയിറങ്ങിയത്… നീയില്ലാതെ നിലതെറ്റി വീണ വിഷാദഖനികളിൽ പിന്നെയും മൂകം പ്രണയത്തിന്റെ വേര് ചികയുന്നു ഞാൻ…
എന്നെപ്പോലെ നിന്നെ പ്രണയിക്കാൻ ആരുണ്ട്? നിന്റെ മുറിവുകൾ ചുംബിച്ചുണക്കുവാൻ നിന്റെ വിഷാദവനങ്ങളിൽ സർവ്വസുഗന്ധിയായ് വിടരുവാൻ അഴലകന്ന് നിനക്കൊഴുകിയണയാൻ അഴിമുഖമാകുവാൻ… നിലാവസ്തമിക്കുമ്പോൾ മിന്നാമിനുങ്ങായ് മറുകുകൾ തിരയുവാൻ ഉന്മാദമുറയഴിക്കുമ്പോൾ ഉടൽപിണഞ്ഞ് അരണി കടയുവാൻ മുറുകും ആലിംഗനങ്ങളിൽ പൊഴിയും ആലിപ്പഴങ്ങൾ നുണയുവാൻ ലജ്ജയഴിഞ്ഞു വീഴുമ്പോൾ ഉടൽ ചുഴിയൊളിപ്പിച്ച മാണിക്യം തിരയുവാൻ.. ഒടുവിലുപ്പ് വറ്റി വീണ്ടെടുക്കുമ്പോൾ ദാഹനീരാകുവാൻ പ്രണയമന്ത്രമെഴുതി ബന്ധിക്കുവാൻ ഞാനല്ലാതാരിനിയുള്ളൂ… ഇനി പറയൂ, എന്നെപ്പോലെ നിന്നെ പ്രണയിക്കാൻ ആരുണ്ട്?
ശീലമായിരിക്കുന്നു ചാവുകടൽ പോലെ ചുറ്റിലും പരക്കും ഏകാന്തതയുമതിൻ ശൂന്യതയിലേക്ക് വന്യമാമാവേശത്താൽ കോരി നിറയ്ക്കും കൂരിരുട്ടും… കയ്ക്കുന്ന പകലുകൾ, രാത്രികൾ.. കടിഞ്ഞൂൽ കിനാവിൻ പട്ടടയിൽ അണയാതെരിയും കനൽ ചൂടേറ്റ് ചുട്ടുപഴുത്ത നെഞ്ചും.. തുന്നിക്കൂട്ടാനാവാതെ ചിതറിപ്പോയ പാവം മനസ്സും.. നോവുകൾക്ക് മേലെ നീറിക്കും മന:സാക്ഷിയില്ലാത്ത സത്യങ്ങളും.. കഠിനം.. ഏകാന്തം.. കിട്ടാക്കടങ്ങളെ മാറാപ്പിലേറ്റി ദുഃഖത്തിൻ മാറിൽ വീണ് മരിക്കട്ടെ ഞാൻ… കണ്ണ് കടയുമ്പോൾ എനിക്കായ് ഒരു തുള്ളി കണ്ണീർ പൊഴിക്കുക…
എന്നിൽ പ്രണയത്തിന്റെ വേലിയേറ്റമുയരുമ്പോൾ നിലാവ് പോൽ ഉള്ളിലുദിക്കും നീ…. കാറ്റിലുലയാത്ത കരിമ്പന പോൽ ഒരാൺകവിത, നീയെൻ പ്രണയസങ്കല്പത്തിൻ ഉടയോൻ, വശ്യനോട്ടത്തിൻ കുടുക്കിട്ടെന്നെ ചേർത്ത് നിർത്തും… എന്നെക്കരുതി തുടിക്കും നെഞ്ചിൽ മുത്തി, വിരൽ തുമ്പാൽ ഉടൽ നീളത്തിൽ നിന്നിൽ ഞാനൊരു കവിതയെഴുതും… മഴക്കൂൺ പോൽ നിന്റെ ഉടലാകെ മുളപൊട്ടി, കവിത നിന്നിൽ പനിക്കും ജ്വലിക്കും.. ഉടലളന്ന്.. കണ്ടുകാണാ മറുകുകളെണ്ണി കന്മദം നുണഞ്ഞപ്പുറം ഞാൻ വായിച്ചു തീർക്കും നിന്റെ ഉള്ളെഴുത്തുകളുടെ പരിഭാഷ… വിരഹത്തിൽ കയമായ് സ്നേഹത്തിൽ കടലായ് രതിയിലഗ്നിയായ് നീയാളുമ്പോൾ നിന്നിൽ മാത്രമെരിഞ്ഞു തീരും ആഴിയിലാദ്യാവസാന കനലാകും എന്റെ പ്രണയം…!
