നിന്നോളമില്ലെ- നിക്കൊന്നുമേ ഇനിയീയുലകിൽ.. ശിഷ്ടകാലമെൻ ജീവിതപ്പെരുവഴികളിൽ ഇരുളകറ്റും വിളക്കാവുക.. മുറിവുണക്കും സ്നേഹപ്പച്ചയാവുക…
Author: Sheeba Prasad
നിന്നെ തൊടാതെ, ആഞ്ഞു പുൽകാതെ, നിന്നെ വാസനിച്ചുള്ളിൽ നിറയ്ക്കാതെ, വിരഹിക്കുന്നൂ ഞാൻ ആഴത്തിലാഴത്തിൽ..
കുടിച്ചു വറ്റിക്കാനാവാത്ത വീഞ്ഞുകോപ്പ നെഞ്ചിലൊളിപ്പിച്ച ജാലവിദ്യക്കാരാ നിന്നോളമാരുമേ മോഹിപ്പിച്ചില്ലെന്നെ ഇതേവരെ..!
‘കൂടെയുണ്ടെ’ന്നൊരു വാക്കെന്നിൽ ഉറങ്ങാതിരിക്കുമ്പോൾ വരാതിരിക്കില്ലെന്ന് തണുക്കുന്നു മനം..!
മിഴികളിലലിവുള്ള കവിതയായ് നിറഞ്ഞേയിരിക്കുക നീയെന്നിൽ വിസ്മിത പ്രണയമേ…!
മഴയായ് പെയ്തു തോർന്നിട്ടും ഓർമ്മകളായ് ചോർന്നൊലിക്കുന്നു നീയെന്നിൽ…!!
നീയെന്ന സ്വപ്നത്തിൽ നിന്ന് ഞാനെങ്ങനെ അടരാനാണ്… കിനാ കൈകളാൽ നീയിങ്ങനെ ചുറ്റിപ്പിടിക്കുമ്പോൾ..!
എങ്കിലും നന്ദിയുണ്ട് നിന്നോടെനിക്കെന്നും.. കുടിച്ചു വറ്റിച്ചിതെത്ര ജീവിതക്കഷായമെന്നിട്ടും; കൽക്കണ്ടത്തരി മധുരമായെൻ ആത്മാവിൽ വറ്റാതെ ശേഷിക്കുന്നതിൽ…!
പൂതലിച്ചു പോയിട്ടും ചില്ലകൾ അടർന്നിട്ടും തായ് വേരിളകി, വീണ് പോകാതെ വേരുറപ്പിച്ചു നിൽക്കുന്ന മരങ്ങളെപ്പോലെ നമ്മളിൽ ചില മനുഷ്യരുണ്ട്. കാരണം, നമ്മളിൽ സ്വാസ്ഥ്യത്തിന്റെ തീരാപ്പച്ചപ്പ് കൊണ്ട്, സ്നേഹദാരിദ്ര്യങ്ങൾക്ക് മേലെ, സൗഹൃദത്തിന്റെയോ/സ്നേഹത്തിന്റെയോ തണൽ വിരിക്കുന്ന മറ്റു ചില മനുഷ്യരുള്ളത് കൊണ്ടാണ്. അപൂർവം ചിലർക്ക് മാത്രം സൗഭാഗ്യപ്പെടുന്ന വരം പോലുള്ള മനുഷ്യർ. അവരുടെ കരുതലിൽ, വന്നു ചേരാൻ എന്തേ വൈകി എന്നൊരു ഖേദം നമുക്കുള്ളിൽ ചിറകടിക്കുന്നുണ്ടാകും. അരമുള്ള നാവുകളും മനസ്സുകളും കൊണ്ട് നിരന്തരം വേട്ടയാടപ്പെട്ടു പോകുന്ന ഒറ്റയാവലുകൾക്ക്, അവരുടെ വരവ്, ആശ്വാസത്തിന്റെ തെളിനീരും പ്രാണവായുവുമാകും. ദാഹിച്ചും വിശന്നും വലഞ്ഞു പോയവന് വഴിയരികിൽ വീണ് കിട്ടുന്ന മധുരനാരങ്ങ പോലുള്ളവർ. സ്നേഹം, പ്രണയം, വിശ്വാസം തുടങ്ങിയ മനോഹര ഭാവങ്ങളെല്ലാം വേരറ്റ് പോയ വിടവുകളിലേക്കാകും അത്തരം മനുഷ്യർ വന്നു തൊടുന്നതും വേരുറപ്പിക്കുന്നതും. ചിലരെങ്കിലും അവരെ പിഴുതു കളയാതെ അരുമയായ്, ഉള്ളിനുള്ളിൽ തഴുകി വളർത്തും. കാരണം ഇനിയൊരു തണൽ പച്ച കണ്ടെത്തുക നമ്മളിൽ പലർക്കും അസാധ്യമാണ്. ശരത് കാലത്തിന്റെ ഇല…
നിനക്ക് പാർക്കാനായ് കരമൊഴിവാക്കി പതിച്ചു തന്ന ഹൃദയത്തിൽ നിന്നാണ് വറ്റിവരണ്ട ഭൂതകാല പ്രണയത്തിന്റെ ഭൂപടം മായ്ച്ചു നീ പടിയിറങ്ങിയത്… നീയില്ലാതെ നിലതെറ്റി വീണ വിഷാദഖനികളിൽ പിന്നെയും മൂകം പ്രണയത്തിന്റെ വേര് ചികയുന്നു ഞാൻ…
