പൂതലിച്ചു പോയിട്ടും ചില്ലകൾ അടർന്നിട്ടും തായ് വേരിളകി, വീണ് പോകാതെ വേരുറപ്പിച്ചു നിൽക്കുന്ന മരങ്ങളെപ്പോലെ നമ്മളിൽ ചില മനുഷ്യരുണ്ട്. കാരണം, നമ്മളിൽ സ്വാസ്ഥ്യത്തിന്റെ തീരാപ്പച്ചപ്പ് കൊണ്ട്, സ്നേഹദാരിദ്ര്യങ്ങൾക്ക് മേലെ, സൗഹൃദത്തിന്റെയോ/സ്നേഹത്തിന്റെയോ തണൽ വിരിക്കുന്ന മറ്റു ചില മനുഷ്യരുള്ളത് കൊണ്ടാണ്.
അപൂർവം ചിലർക്ക് മാത്രം സൗഭാഗ്യപ്പെടുന്ന വരം പോലുള്ള മനുഷ്യർ.
അവരുടെ കരുതലിൽ, വന്നു ചേരാൻ എന്തേ വൈകി എന്നൊരു ഖേദം നമുക്കുള്ളിൽ ചിറകടിക്കുന്നുണ്ടാകും.
അരമുള്ള നാവുകളും മനസ്സുകളും കൊണ്ട് നിരന്തരം വേട്ടയാടപ്പെട്ടു പോകുന്ന ഒറ്റയാവലുകൾക്ക്, അവരുടെ വരവ്, ആശ്വാസത്തിന്റെ തെളിനീരും പ്രാണവായുവുമാകും. ദാഹിച്ചും വിശന്നും വലഞ്ഞു പോയവന് വഴിയരികിൽ വീണ് കിട്ടുന്ന മധുരനാരങ്ങ പോലുള്ളവർ.
സ്നേഹം, പ്രണയം, വിശ്വാസം തുടങ്ങിയ മനോഹര ഭാവങ്ങളെല്ലാം വേരറ്റ് പോയ വിടവുകളിലേക്കാകും അത്തരം മനുഷ്യർ വന്നു തൊടുന്നതും വേരുറപ്പിക്കുന്നതും. ചിലരെങ്കിലും അവരെ
പിഴുതു കളയാതെ അരുമയായ്, ഉള്ളിനുള്ളിൽ തഴുകി വളർത്തും. കാരണം ഇനിയൊരു തണൽ പച്ച കണ്ടെത്തുക നമ്മളിൽ പലർക്കും അസാധ്യമാണ്.
ശരത് കാലത്തിന്റെ ഇല കൊഴിച്ചിലുകൾ കഴിഞ്ഞ്, വസന്തത്തിന്റെ വരവേൽപ്പിനായി മരങ്ങൾ തളിരണിയുന്നത് കണക്കെ, തീവ്രവേദനകളുടെ ഒടുക്കത്തിൽ നിന്ന് സ്നേഹസാന്ദ്രമായ പുതുക്കലുകളിലേക്ക് അവരിലൂടെ നമ്മൾ നടന്നു തുടങ്ങും..
സൗഹൃദത്തിന്റെ ഊഷ്മള ഭാവങ്ങൾ കടന്ന് പ്രണയത്തോളം തീവ്രമാകുന്ന, ഹൃദയത്തോളം ആഴത്തിൽ തൊടുന്ന, ഇഴയടുപ്പമുള്ള ബന്ധങ്ങൾ, ഭാഗ്യമുള്ളവർക്ക് മാത്രം സിദ്ധിക്കുന്ന സൗഭാഗ്യമാണത്.
ബന്ധങ്ങളുടെ കെട്ടു പാടുകൾക്കിടയിൽ ശ്വാസം മുട്ടി, ജനിച്ചിട്ടും ജീവിക്കാതെ പോകുന്നൊരു ജീവിതത്തെയോർത്ത്, സങ്കടചിരി അണിഞ്ഞു നടക്കുന്നവർക്ക്, വന്മരത്തിന്റെ കരുത്തോടെ ചുറ്റി വളരാനായ് തായ്തടി നൽകി നിന്ന് തരുമവർ.
പങ്കാളികൾക്ക് അപ്പുറം ഒരു സ്നേഹമുണ്ടായാൽ അത് അശ്ലീലമല്ലെന്ന് കരുതാനുള്ള മാനസിക വളർച്ച ഉണ്ടാകണം. സഹയാത്രയാണത്. അതിൽ നിന്നുള്ള ഊർജം കൊണ്ട് പലർക്കും ജീവിതം പ്രകാശപൂർണ്ണമാകും.
നമുക്ക് ചുറ്റിലും ആരെല്ലാമോ, സ്വന്തമാകില്ലെന്നുറപ്പുള്ള ഒരു സ്വപ്‌നത്തിന്റെ താങ്ങുവേരുകളിൽ തൊട്ടും തലോടിയും, പിഞ്ഞിപ്പോയ ജീവിതത്തെ തുന്നിക്കൂട്ടുന്നുണ്ട്. വീണു കിട്ടുന്ന വെളിച്ചത്തിന്റെ തരികളാൽ ജീവിതത്തിലെ ഇരുട്ട് അകറ്റുന്നുണ്ട്. ആർദ്രമായൊരു സ്നേഹം, പലപ്പോഴും അടിമുടി തകർന്നു പോയവരുടെ ഉയിർത്തെഴുന്നേൽപ്പ് കൂടി കാണിച്ചു തരും.
ആർക്ക് മുന്നിലും വെളിപ്പെടുത്താനാകാതെ, വിഷാദത്തിന്റെ അതിവർഷവും ആന്തര സ്ഥലികളിൽ ആത്മദുഃഖങ്ങളുടെ കൊടും വേനലും പേറുന്ന നിസ്സഹായരായ മനുഷ്യർ, ഉള്ളം തൊടുന്നൊരു സ്നേഹം അർഹിക്കുന്നുണ്ടാവും. തീർച്ച..
മറ്റാരുടെയും സ്വാസ്ഥ്യം നഷ്ടപ്പെടുത്താതെ, ഏറ്റവും വിശുദ്ധമായി, ഏറ്റവും നിസ്വാർത്ഥമായി സ്നേഹിച്ച് മരിക്കാൻ അവരെ അനുവദിക്കുക..
കടമകളും ഉത്തരവാദിത്തങ്ങളും മാത്രമായി ജീവിതം ചുരുങ്ങുമ്പോൾ മിച്ചമുള്ള അല്പകാലം നട്ടുനനച്ചു ഓമനിക്കാൻ സ്നേഹത്തിന്റെ പൊട്ടു തരികളെങ്കിലും ബാക്കിയില്ലെങ്കിൽ ജീവിതം എത്ര വിരസമായിരിക്കും? എത്ര അർഥശൂന്യമായിരിക്കും?
നിരാസങ്ങളുടെ, സ്നേഹരാഹിത്യത്തിന്റെ, മഹാസമുദ്രങ്ങൾ കടക്കുവാൻ, പകുതിയിൽ മുങ്ങിപ്പോകാതിരിക്കാൻ, സ്വാസ്ഥ്യത്തിന്റെ നങ്കൂരങ്ങൾ വേണം..
പുതുമഴയ്ക്ക് ശേഷം, വേനൽ നക്കിയുണക്കിയ തരിശ് പാടം പച്ച പുതയ്ക്കും പോലെ നമ്മുടെ പ്രാണനിൽ പച്ചയുടെ കാടൊരുക്കുന്നവരെ നഷ്ടപ്പെടുത്തരുത്.
നനുത്ത സ്നേഹത്താൽ ഒരു പക്ഷിക്കുഞ്ഞിനെ എന്നപോലെ പൊതിഞ്ഞ് പിടിച്ച്, ഇളം ചൂട് പകരുന്ന ഒരാളെങ്കിലും ജീവിതത്തിൽ ഉള്ളവർ എത്ര ഭാഗ്യവാൻമാരാണ്?
ഖലീൽ ജിബ്രാന്റെ വരികൾ പോലെ, ആരോടും പറയാതെ യാത്ര ചെയ്യുക. ആരോടും പറയാതെ നല്ലൊരു പ്രണയകാലം ആസ്വദിക്കുക. സന്തോഷത്തോടെ ജീവിക്കുക. കാരണം, ഭംഗിയുള്ളതിനെയെല്ലാം മനുഷ്യൻ നശിപ്പിച്ചു കളയും..!
✍️splkollam


2 Comments
മനോഹരം
മനോഹരമായ എഴുത്ത്♥️👌
ഒത്തിരി ഇഷ്ടമായി ഷീബാ♥️