ഞാനൊരു സമുദ്രം… നീയെന്നിൽ ചുറ്റി സഞ്ചരിക്കും നാവികൻ…! പ്രണയം പേറും യാനത്തിൻ അണിയത്തും അമരത്തുമായ് സ്വപ്നസഞ്ചാരി നീയൊരൊറ്റ നാവികൻ… തിരമുറിച്ച്, കപ്പൽപ്പാത താണ്ടി കാലഭേദങ്ങൾ കടന്ന് നിന്റെ നങ്കൂരങ്ങളാൽ കണ്ടെടുക്കുക.. ഭൂമിയും ആകാശവും കാണാതെ ഞാൻ നിധിയൊളിപ്പിച്ച ചുഴികൾ, കയങ്ങൾ, പവിഴപ്പുറ്റുകൾ… നിന്റെ വേലിയേറ്റങ്ങളാൽ സമുദ്രാതിർത്തികൾ മാറ്റിയെഴുതുക… നിരന്തരമെന്നെ പുതുക്കി അങ്കനമായ്പ്രണയക്കല്ലിടുക… ഹവിസ്സാവുക നീ പ്രണയം ജ്വലിക്കും അഗ്നിപർവതങ്ങളിൽ… ഹിമാനിയാവുക നീ പ്രണയശേഷം തിളച്ചു പൊന്തും ആഴിയിൽ… നിന്റെ പ്രേമം പച്ച കുത്തിയ വെൺകൊടിയൊന്ന് പാറിക്കുകയെൻ സമുദ്രഹൃദയത്തിൽ…!
Author: Sheeba Prasad
കിതപ്പാറ്റി വീണ്ടെടുക്കും നേരം വരെ സ്നേഹം തൂവി മുറിവുണക്കാനായ്… ആരെ ഏൽപ്പിക്കേണ്ടൂ വ്യഥകൾ പേറി മുറിഞ്ഞൊരു ഹൃദയം..
നിന്നിലേക്കുള്ള പാതകൾ അറ്റമില്ലാതെ അനന്തമായ് നീളുന്നു.. ഒന്നു ചേരാൻ.. നിർന്നിമേഷം നിന്നെ തൊട്ട് നിൽക്കാൻ.. ശ്വാസത്തലപ്പുകൾ ചേർന്നലിയാൻ… കാത്തിരിക്കേണ്ടും കാലം എത്ര ദൂരെ…
അരികിലില്ല അതിദൂരമകലെ ആണെങ്കിലും നീയെന്നൊരേക പ്രതീക്ഷതൻ തണലിൽ എണ്ണവറ്റാതെ തെളിഞ്ഞു കത്തുന്നു നേർത്തൊരായുസ്സ് അനന്തമായ്…
പ്രണയമൊരനന്തമായ പ്രാർത്ഥനയാകുമ്പോൾ നീയതിൽ ഒറ്റവരി മന്ത്രമാകുന്നു…!
ഏതോ വഴിദൂരങ്ങളിൽ പരസ്പരം വ്യഥകൾ ഇറക്കിവെച്ച ചുമടുതാങ്ങികൾ നമ്മൾ… ഏറെയില്ലിനി നേരം കിതപ്പാറ്റുവാൻ വീണ്ടും വ്യഥകളേറ്റുക നെഞ്ചിൽ യാത്ര തുടരാനായ്… പാത പിരിയുന്നേരം അരികിലെങ്കിലും.. അത്രമേൽ വ്യസനിക്കിലും.. തൊടാതുരിയാടാതെ വിട ചൊല്ലേണ്ടും വഴിയാത്രക്കാർ നമ്മൾ… ഇനിയും കാണുമെന്നാശിക്ക വയ്യ.. തമ്മിൽ കെട്ടുപിണയാത്ത… ജീവിതപ്പാതയിലെ സമാന്തര യാത്രക്കാർ നമ്മൾ…
ഇരുതല രാകി മിനുക്കി മൂർച്ചയിട്ട മൗനത്തിൻ മുറിവേറ്റാണ് അവളിൽ അവനും അവനിൽ അവളും വേരഴുകി ദ്രവിച്ചു വീണതും… സ്നേഹം മരിച്ച് മരവിച്ചതും…!
നീ തൂവുമൊരു തുള്ളി സ്നേഹത്താൽ സ്നാനപ്പെട്ട് ഉയിർക്കപ്പെടുന്നു… നരവീണും ചുളിഞ്ഞും മുഷിഞ്ഞൊ- രർദ്ധ പ്രാണൻ…
നിന്നെയോർക്കാത്ത നേരമില്ല… നീ നിറയാത്തതായ് ഒരണുവുമില്ല… നിന്റെ ഉള്ളിലേക്കെത്തി നോക്കിയാലോ നോക്കിനറ്റത്ത് ഞാനുമില്ല…!
നീയെറിഞ്ഞ ചൂണ്ടയിലാണന്ന് ചങ്കുടക്കിയതും ചങ്ങലയില്ലാതെൻ വിഷാദവർഷങ്ങളെ തളച്ചതും…
