“ബന്ധുവീടുകളിൽ ഒക്കെ അന്വേഷിച്ചോ?”
“എല്ലായിടത്തും തിരക്കി. ഒരിടത്തും ചെന്നിട്ടില്ല.”
“ഡീറ്റെയിൽസ് പറയൂ.” റൈറ്റർ മധ്യവയസ്കനോട് ആവശ്യപ്പെട്ടു.
“എങ്ങനെയാ പറയേണ്ടത്.”
“എടോ തന്റെ ഭാര്യയല്ലേ? തനിക്കല്ലേ അവരെക്കുറിച്ച് അറിയൂ.”
“ഉം..” ആത്മവിശ്വാസം തീരെയില്ലാത്തൊരു മൂളൽ മധ്യ വയസ്കൻ പകരം നൽകി.
“പേര്?”
“താര.”
“വയസ്സ്?”
“നാല്പത്തിമൂന്ന്. അല്ല നാല്പത്തിനാല്.”
“താൻ ഏതെങ്കിലും ഒന്ന് ഉറപ്പിക്കെടോ.”
“നാല്പത്തിനാല്..” മധ്യവയസ്കന്റെ മുഖത്ത് അസഹ്യതയുടെ നിഴലാട്ടം.
“നിറം?”
“വെളുപ്പല്ല.”
“കറുപ്പാണോ?”
“അല്ല. പുതുനിറം.”
“ഉയരം?”
“എന്നേക്കാൾ കുറവാണ്.”
“ഓഹോ അപ്പൊ തന്നെ അളന്നു നോക്കി ഭാര്യയുടെ ഉയരം ഞാൻ ഊഹിച്ചെടുക്കണോ? ആട്ടെ തനിക്ക് എത്രയാ ഉയരം?”
“170 സെന്റി മീറ്റർ ”
“ഒരു 160 കാണും അല്ലെ? അങ്ങനെ എഴുതട്ടെ?”
“ഓ..”
“തലമുടി എങ്ങനെ?”
“എന്ന് ചോദിച്ചാൽ?”
“നീണ്ടതാണോ? ചുരുണ്ടതാണോ? തോളൊപ്പമാണോ? അങ്ങനെ എന്തെങ്കിലും പ്രത്യേകത ഉണ്ടോ?”
“ശ്രദ്ധിച്ചിട്ടില്ല.”
“ആ ബെസ്റ്റ്.. സ്വന്തം ഭാര്യയുടെ തലമുടി എങ്ങനാന്ന് കൂടി അറിയില്ലേ തനിക്ക്?”
“എപ്പോഴാ കാണാതായത്?”
“ഇന്ന് വൈകുന്നേരം.”
“എത്ര മണിക്ക്?”
“അതറിയില്ല. രാവിലെ ജോലിക്ക് പോയതാ. വൈകുന്നേരമായിട്ടും തിരിച്ചു വന്നില്ല.”
“എവിടെയാ ജോലി ചെയ്യുന്നത്?”
“ടൗണിലെ പ്രിന്റിംഗ് പ്രസ്സിൽ.”
“രാവിലെ എപ്പോഴാ ജോലിക്ക് പോയത്?”
“എന്നത്തേയും നേരത്ത്.”
“അതെപ്പോഴാന്നാ ചോദിച്ചത്?”
“സാധാരണ എട്ട് എട്ടര ആകുമ്പോൾ പോകും. ഇന്നും ആ നേരത്ത് പോയിക്കാണും.”
“അവർ ജോലിക്ക് പോയോ ഇല്ലയോ എന്ന് പോലും തനിക്ക് ഉറപ്പില്ല അല്ലെ?”
“അങ്ങനെയല്ല.”
“ജോലിസ്ഥലത്ത് അന്വേഷിച്ചില്ലേ?”
“വിളിച്ചു തിരക്കി. ഉച്ച വരെ ലീവ് പറഞ്ഞിരുന്നു. പക്ഷേ ഉച്ചക്ക് ശേഷവും അവിടെ ചെന്നിട്ടില്ല.”
“ഉം.”
“എന്തായിരുന്നു കാണാതാകുമ്പോൾ വേഷം?”
“അറിയാൻ വയ്യ. പോയത് ഞാൻ കണ്ടില്ല.”
“എന്താ സ്ഥിരം വേഷം?”
“സാരിയും ചുരിദാറുമൊക്കെ ഇടാറുണ്ട്.”
“ഉം..”
“തിരിച്ചറിയാൻ സഹായിക്കുന്ന മറ്റെന്തെങ്കിലും പറയാമോ?”
“എന്ത്?”
“കാണാതാകുമ്പോൾ ധരിച്ചിരുന്ന ആഭരണങ്ങൾ, ചെരുപ്പ്, ബാഗ്, കൈയിൽ ഉണ്ടാകാൻ സാധ്യതയുള്ള മറ്റ് വസ്തുക്കൾ.. അങ്ങനെ എന്തെങ്കിലും ഉണ്ടോന്ന് ഓർത്ത് നോക്കിക്കേ.”
“സാറെ താലിമാല കാണും. താലിയിൽ എന്റെ പേരെഴുതിയിട്ടുണ്ട്. അനിയെന്ന്. വേറൊന്നും ഓർക്കുന്നില്ല.”
“താനെവിടുത്തെ ഭർത്താവാടോ?”
“ജീവിക്കാനുള്ള തത്രപ്പാടിൽ ഇതൊക്കെ നോക്കിയിരിക്കാൻ ആർക്കാ സാറെ നേരം?”
“ഭാര്യയ്ക്ക് മൊബൈൽ ഉണ്ടോ?”
“ഉണ്ട്.”
“നമ്പർ പറയൂ, വിളിച്ചു നോക്കട്ടെ.”
“കാണാതെ അറിയില്ല.”
“നോക്കി പറയൂ.”
“നമ്പർ പറയെടോ.” ഇഴഞ്ഞു നീങ്ങുന്ന നിമിഷങ്ങൾക്കിടെ റൈറ്റർ മധ്യവയസ്കനോട് കയർത്തു.
“സോറി, സേവ് ചെയ്തിട്ടില്ല.”
“തന്റെ ഭാര്യ തന്നെയാണോ?”
“അതെ.”
“വീട്ടിൽ ആരെയെങ്കിലും വിളിച്ചു ചോദിക്കെടോ.”
മധ്യവയസ്കൻ സ്റ്റേഷന് വെളിയിൽ കാത്തുനിന്ന മകനോട് ചോദിച്ചു വാങ്ങി നൽകിയ നമ്പറിലേക്ക്, അയാളുടെ തന്നെ മൊബൈലിൽ നിന്ന് റൈറ്റർ വിളിച്ചു.
“സ്വിച്ചഡ് ഓഫ് ആണല്ലോടോ.”
“ഉം.. വൈകുന്നേരം മുതൽ സ്വിച്ചഡ് ഓഫ് ആണ്..”
“ആഹാ, ആ നമ്പറിൽ നിന്ന് രാവിലെ പതിനൊന്ന് പത്തിനും പതിനൊന്ന് പതിനഞ്ചിനും തനിക്ക് കാൾ വന്നിട്ടുണ്ടല്ലോ. രണ്ട് മിസ്സ്ഡ് കാളും ഉണ്ട്.”
“ഉം.”
“വിളിച്ചപ്പോ അവരെന്താ പറഞ്ഞത്?”
“അത്..” മധ്യവയസ്കൻ പരുങ്ങി..
“എന്താ പറഞ്ഞത്?”
“ഒന്നും പറഞ്ഞില്ല.”
“പിന്നെ? വെറുതെ കുശലം പറയാൻ വിളിച്ചതാണോ?”
“സാറെ ഞാൻ കാൾ എടുത്ത് എന്നത് നേരാ. പക്ഷേ അവൾ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.”
“അതെന്താ തനിക്ക് ചെകിട് കേൾക്കില്ലേ?”
“ആദ്യത്തെ കാൾ ഞാൻ കട്ടാക്കി. പിന്നെയും വിളിച്ചപ്പോ കാൾ എടുത്തിട്ട് മൊബൈൽ മേശപ്പുറത്തിട്ട് ഞാൻ എന്റെ പണി തുടർന്നു. ഫോണെടുത്താൽ അവൾ വളവളാന്ന് ഓരോന്ന് പറഞ്ഞു കൊണ്ടേയിരിക്കും. അതൊക്കെ ആര് കേൾക്കാൻ?”
“ഒരു ഫോട്ടോ തരാൻ ഉണ്ടോ?”
“മൊബൈലിൽ കാണും.” മധ്യവയസ്കൻ മൊബൈൽ ഗാലറി പരതിക്കൊണ്ട് പറഞ്ഞു.
“ദാ സാറെ..”
“ഇത് വളരെ ചെറുപ്പമാണല്ലോ?”
“ആ സാറെ. ഇളയ മോന്റെ ചോറൂണിന് എടുത്തതാ.”
“എത്ര കൊല്ലം മുൻപ്?”
“അവൻ ഇപ്പൊ പ്ലസ് ടു വിന് പഠിക്കുന്നു.”
“പതിനേഴു കൊല്ലം മുൻപ്! കൊള്ളാം. അവരുടെ അടുത്ത കാലത്തുള്ള ഒരു ഫോട്ടോ പോലുമില്ലെടോ തന്റെല്?”
“ഇതൊക്കെ ആരാ സാറെ കൊണ്ട് നടക്കുന്നത്? കൂടെയുള്ളവളെ കണ്ടോണ്ടിരിക്കാൻ ഫോട്ടോ വേണോ?”
“താനൊരു കാര്യം ചെയ്യൂ. അങ്ങോട്ടിരുന്ന്, ഭാര്യയെക്കുറിച്ച് നല്ലത് പോലെ ഓർത്ത്, ഞങ്ങളെ സഹായിക്കാൻ പറ്റുന്ന മറ്റ് എന്തെങ്കിലും വിവരം തരാൻ കഴിയുമോന്ന് നോക്ക്.”
“എന്താ സാറെ സംഗതി?” വനിതാ പോലിസ് റൈട്ടരോട് ചോദിച്ചു.
“മിസ്സിംഗ് കേസ് ആണ്. അയാൾക്ക് ആണേൽ കാണാതായ ഭാര്യയെക്കുറിച്ച് ഒരു തേങ്ങയും അറിയില്ല. ഇവനെ ഇട്ടേച്ച് അവൾ വല്ലോന്റേം കൂടെ ഓടിപോയതാണോന്ന് ആർക്കറിയാം..”
“ഇതല്ലേ മുതല്. പോയാൽ എങ്ങനെ കുറ്റം പറയും.” പോലീസുകാരി അടക്കി ചിരിച്ചു.
അപമാനം കൊണ്ട് ചൂളി ചുരുങ്ങി മധ്യവയസ്കൻ സ്റ്റേഷന്റെ മൂലയിലൊരു ബെഞ്ചിൽ ചുരുണ്ടിരുന്ന്, കാണാതായവളെ ഓർത്തെടുക്കാൻ ശ്രമിച്ചു.
പെറ്റെഴുന്നേറ്റ് വന്നപ്പോ നല്ല നിറം വെച്ചിരുന്നു പെണ്ണിന്. അരക്കെട്ട് കടന്ന് തിങ്ങിയ മുടിയുണ്ടായിരുന്നു. ചിരിക്കുമ്പോൾ ഒരു കവിളിൽ നുണക്കുഴി തെളിയുമായിരുന്നു. ചെവിക്കു പിന്നിൽ അല്പം വലിയ ഒരു പാലുണ്ണിയുണ്ട്. മുടിയൊതുക്കി ഉമ്മ വെക്കുമ്പോഴേ കാണാൻ കഴിയൂ. പിന്നെ..
പിന്നെ.. പൊക്കിളിന് ഒരംഗുലം താഴെ ചെറിയ പൊട്ടിന്റെ വലിപ്പത്തിൽ ഒരു മറുകുണ്ട്. അതിന്റെ മധ്യത്ത് ഒരു മുടിയും. എത്ര രാത്രികളിൽ അതിൽ മുഖമമർത്തി താൻ കിടന്നിരിക്കുന്നു..
ശ്ശേ.. അത് ഉണ്ണിയെ പെറ്റെഴുന്നേറ്റ് വന്ന കാലത്തല്ലേ.. കൊല്ലം എത്ര കഴിഞ്ഞു. അയാൾ തല കുടഞ്ഞു.
“എടോ, താനവിടെയിരുന്ന് സ്വപ്നം കാണുവാണോ?”
“അല്ല സർ.”
“ദാ ഇത് വായിച്ചു നോക്കി ഒപ്പിട്.”
അയാൾ ആ കടലാസ് വാങ്ങി വായിക്കാൻ തുടങ്ങി,
പറവൂർ, മണിമലയിൽ വീട്ടിൽ അനി എന്ന എന്റെ ഭാര്യ, നാല്പത്തിനാല് വയസ്സുള്ള, താര എന്നയാളെ ഇന്ന് വൈകുന്നേരം മുതൽ കാണ്മാനില്ല. കാണാതാകുമ്പോൾ ടിയാൾ നീല നിറത്തിലുള്ള ചുരിദാറും മഞ്ഞ ഷാളും ധരിച്ചിരുന്നു. ടൗണിൽ ജോലിക്ക് പോയിട്ട് ഇതേവരെ മടങ്ങി വന്നിട്ടില്ല. ആയതിനാൽ ടിയാളെ കണ്ടെത്തുന്നത്തിനായി ഞാൻ ബോധിപ്പിക്കുന്ന പരാതി..
“എടോ താനത് കാണാതെ പഠിക്കുവാണോ? ഒപ്പിട്ടു തന്നേ.”
“സാറെ, നീല ചുരിദാറും മഞ്ഞ ഷോളും…”
“എന്താ പച്ചയും വെള്ളയും ആക്കണോ? അതൊക്കെ മതി. ഒപ്പിട്ടു താടോ..”
മധ്യവയസ്കൻ കടലാസ് ഒപ്പിട്ട് തിരിച്ചേൽപ്പിച്ചു.
“ശരി, താൻ പൊയ്ക്കോ. ഞങ്ങൾ അന്വേഷിക്കാം. താൻ ഒരു കാര്യം ചെയ്യൂ, പോകുന്ന വഴിയ്ക്ക് ആശുപത്രികളിൽ കൂടി ഒന്ന് തിരക്കൂ.”
“അതെന്തിനാ?”
“വല്ല വയ്യായ്കയും വന്ന് ഏതെങ്കിലും ആശുപത്രിയിൽ പോയെങ്കിലോ?”
“ശരി സാറെ.”
“താനൊന്ന് നിന്നേ. ഒന്ന് പറയാൻ വിട്ടു, വൈകുന്നേരം താലൂക്ക് ആശുപത്രിയിൽ നിന്നൊരു വിവരം കിട്ടിയിരുന്നു, ഉച്ചക്ക് ബാങ്കിന്റെ മുന്നിൽ കുഴഞ്ഞു വീണൊരു സ്ത്രീയെ ഓട്ടോക്കാർ അവിടെ എത്തിച്ചിരുന്നു. ചെറുപ്പക്കാരിയാന്നാ പറഞ്ഞത്. കൊണ്ട് ചെല്ലുമ്പോൾ ജീവൻ ഉണ്ടായിരുന്നു. ആരും കൂടെയില്ലാതെ അറിയാല്ലോ, സർക്കാർ ആശുപത്രികളിലെ അവസ്ഥ. ആരെങ്കിലും അന്വേഷിച്ചു ചെല്ലും വരെ, ഒരാഴ്ചയൊക്കെ മോർച്ചറിയിൽ സൂക്ഷിക്കും. അത് കഴിഞ്ഞേ മാറ്റൂ. അടയാളം പറഞ്ഞതിൽ ഒരു സ്വർണമാലയും പേരെഴുതിയ മോതിരവും പറഞ്ഞുന്ന് തോന്നുന്നു. താൻ വാ നമുക്ക് അവിടെ വരെ ഒന്ന് പോകാം. അല്ല അതാകില്ല. എന്നാലും ഒന്ന് പോയി നോക്കാല്ലോ.”
“സാറെ..”
“താൻ വാ, നമുക്ക് പോയി നോക്കാം.”
ഒരു കോൺസ്റ്റബിൾ, മധ്യവയസ്കന്റെ തോളിൽ കൈയിട്ട് ജീപ്പിനരികിലേക്ക് നടക്കുമ്പോൾ അയാൾ ഉള്ളാലെ ചില സംശയങ്ങൾക്കുത്തരം തിരഞ്ഞു കൊണ്ടിരുന്നു.
അവൾ ചിരിക്കുമ്പോൾ ഇപ്പോഴും കവിളിൽ നുണക്കുഴി വിരിയാറുണ്ടാകുമോ? മുടി അത്രയും തന്നെ ഉണ്ടോ? വരവീണ് ഉടഞ്ഞ വയറിലെ മറുക് മങ്ങിക്കാണുമോ? ആരോട് ചോദിക്കും? തമ്പുരാനേ…
അവൾ വരട്ടെ. എല്ലാം നോക്കണം..
ഇനി ആരെങ്കിലും ചോദിച്ചാൽ എല്ലാ അടയാളങ്ങളും കൃത്യമായി പറയണം..


11 Comments
ഇങ്ങനെയും ജീവിതങ്ങളുണ്ട് ….. ചിലരെ തൊട്ടറിഞ്ഞ പോലെയുള്ള എഴുത്ത്….. വ്യത്യസ്തമായ അവതരണം….. അത് അവർ ആയിരിക്കല്ലേയെന്ന് ചുമ്മാതങ്ങ് ആഗ്രഹിച്ചു പോകുന്നു ……ആശംസകൾ ഷീബാ👍❤️
വളരെ മനോഹരം
കൊള്ളാം. വ്യത്യസ്തം 👍
പലരും ഇങ്ങനെയാണ് അല്ലേ
ഷീബാ ?
ജീവിതങ്ങൾ ഏതെല്ലാം തരത്തിലാണ്
മോർച്ചറിയിലുള്ളത് അവരാകരുതേ അവർ തിരികെയെത്തി ജീവിക്കട്ടെ
കഥയാണെങ്കിലും നമുക്ക് ആശിക്കാമല്ലോ❤️❤️
അത് അവരായാലും അയാൾക്ക് പ്രത്യേകിച്ച് നഷ്ടം ഒന്നും ഉണ്ടാകില്ല.. ചിലപ്പോൾ ഒരു അവസരം കൂടിയാകാം..!
വല്ലാത്ത വായനാനുഭവം ! ഇത്തരം ഒരുപാട് മനുഷ്യരുണ്ട്. വെറുതെ ജീവിക്കുന്ന സ്ത്രീകളും. ഇഷ്‌ടപ്പെട്ട എഴുത്ത്. പലതും പറയാതെ പറയുമ്പോലെ👌👌👏👏❤️❤️ പക്ഷേ ഈ നാട്ടിൽ കാക്കത്തൊള്ളായിരം പേരുകളുണ്ടായിട്ടും താര എന്നൊരു പേരേ അവർക്കിടാൻ കണ്ടല്ലോ എന്നോർത്തിട്ടാ.😂
താര ചേച്ചി, വായനയ്ക്ക് നന്ദി..
ചിലർക്ക് വായിക്കുമ്പോൾ വേദനിച്ചു എന്ന് തോന്നുന്നു. ആയുസ്സിന്റെ നല്ലൊരു പങ്ക് ഒരു പരിഗണനയും അർഹിക്കാത്ത വിധം ജീവിതത്തിൽ അദൃശ്യയായിരുന്നവൾ ഇതിന് മുന്നേ എത്രയോ വട്ടം മരിച്ചു കാണും..
താര എന്ന പേര് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ട് എടുത്തു 😊
സ്‌നേഹം ഷീബക്കുഞ്ഞേ❤️❤️
അതയാളുടെ ഭാര്യ ആവാതിരുന്നെങ്കിൽ……
Hari pulloor, എന്നിട്ട് എന്താണ് മെച്ചം? ചിലർക്കെങ്കിലും സ്നേഹമില്ലായ്‌മ ഒരു ശീലമാണ്. മാറില്ല.. 😊
🥹🥹🥹