കൂട് കാഞ്ചനമായാലും പ്ലാറ്റിനമായാലും കൂട്ടിലടച്ച ജീവിതം ബന്ധനം തന്നെ.
പക്ഷേ, കൂട്ടിൽ അടക്കാതെ സ്വതന്ത്ര്യമായി ചിറകിട്ടടിക്കുമ്പോഴും കുടുംബത്തിലും സമൂഹത്തിലും നമ്മളിൽ എത്ര പേർ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്?
ബാല്യദശ മുതൽ തൊട്ടതിനും പിടിച്ചതിനും ഒക്കെ സ്വാതന്ത്ര്യക്കുറവ് അനുഭവിക്കുന്നവരാണ് സ്ത്രീകൾ.
അരുതായ്മകളുടെ ഒരു വേലിക്കെട്ട് ചെറുപ്പം മുതലേ അവൾക്കു ചുറ്റും വലയം ചെയ്തിട്ടുണ്ടാവും. വളരും തോറും അത് അവളെ വരിഞ്ഞു മുറുക്കികൊണ്ടിരിക്കും.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
സ്വാതന്ത്ര്യം അനുഭവിച്ചു ജീവിക്കുന്ന സ്ത്രീകൾ കുടുംബത്തിലും സമൂഹത്തിലും അഹങ്കാരികളായി അറിയപ്പെടുമ്പോൾ ആ ചാപ്പ തന്നിൽ കുത്തപ്പെടാൻ ആഗ്രഹിക്കാത്ത, കുടുംബത്തിൽ പിറന്നതെന്ന് അവകാശപ്പെടുന്ന സ്ത്രീകളൊക്കെയും അസ്വാതന്ത്ര്യത്തിന്റെ കൂട്ടിനകത്തേക്ക് സ്വയം ചിറകുകൾ ഒതുക്കി ഒതുങ്ങികൂടുന്നു.
കീഴടങ്ങികൊടുക്കുന്ന സ്വത്വം തന്നെയാണ് അടിച്ചമർത്തപ്പെടുന്ന ജീവിതങ്ങൾക്ക് വളമാവുന്നത്.
കുടുംബങ്ങളിൽ സ്വാതന്ത്ര്യമില്ലായ്മക്ക് ഇരയാവുന്നത് സ്ത്രീകൾ മാത്രമാണെന്ന് പറയാനൊക്കില്ല.
ബാല്യ കൗമാരങ്ങളിൽ പുരുഷന്മാർ സ്ത്രീകളേക്കാൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെങ്കിലും വൈവാഹിക ജീവിതത്തിൽ ചില സ്വാതന്ത്ര്യമില്ലായ്മകൾ നിശബ്ദമായി സഹിക്കുന്ന പുരുഷയൗവനങ്ങൾ ധാരാളമുണ്ട്.
സ്നേഹത്തിന്റെ സ്വാർത്ഥതയാലാണ് ഭരിക്കപ്പെടുന്നത് എന്ന തിരിച്ചറിവോടെ അനുസരയോടെ ജീവിക്കുന്നവർ.
തന്റെ സ്വാതന്ത്ര്യം പ്രിയതമയുടെ സ്നേഹത്തിനു മുന്നിൽ അടിയറവ് വെക്കുന്നവർ.
മാതാപിതാക്കളെയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമാധാനത്തിനു വേണ്ടി മനസില്ലാ മനസോടെ അകറ്റി നിർത്തുന്നവർ.
സ്വന്തം വീട്ടുകാർക്കൊപ്പമുള്ള നല്ല നിമിഷങ്ങളിൽ പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്ത പുരുഷന്മാർ പോലും ഉണ്ട്.
താനിഷ്ടപ്പെടുന്ന ഒരുപാട് കാര്യങ്ങൾ “എന്റെ അന്തസിനു ചേരില്ല” എന്ന ഭാര്യയുടെ താക്കീതിനാൽ പാടെ ഒഴിവാക്കി, തനിക്ക് യോജിക്കാത്ത മുഖംമൂടി എടുത്തണിഞ്ഞു ജീവിക്കുന്ന ഭർത്താക്കന്മാരും ഉണ്ട്.
ഒരിക്കൽ ഒരാൾ ഒരനുഭവം പറഞ്ഞു കേട്ടിട്ടുണ്ട്. ആളുടെ പരിചയത്തിലുള്ള കേരളത്തിന് പുറത്ത് താമസിക്കുന്ന ഒരു മലയാളി ഫാമിലി. മുപ്പത് വർഷം കഴിഞ്ഞു അവരുടെ വിവാഹം കഴിഞ്ഞിട്ട്, പക്ഷേ മക്കളില്ല. കൂട്ടുകാർക്കിടയിലെ മദ്യസൽക്കാരത്തിനിടയിൽ ആ ഭർത്താവ് കരഞ്ഞു കൊണ്ടു പറഞ്ഞു പോലും, “എന്റെ സമ്പാദ്യങ്ങൾക്കൊന്നും ഒരു അനന്തരാവകാശി ഇല്ല. ഞങ്ങൾക്കു കുഞ്ഞുങ്ങൾ ഉണ്ടാവാഞ്ഞിട്ടല്ല, എന്റെ ഭാര്യ അവളുടെ സൗന്ദര്യത്തിൽ കൂടുതൽ ശ്രദ്ധാലു ആയതിനാൽ അവൾ ഒഴിവാക്കിയതാണ് ഗർഭവും പ്രസവവും. എനിക്കതിൽ സങ്കടമുണ്ടെങ്കിലും അവളോട് പരാതിയില്ല.. ബിക്കോസ് ഐ ലവ് ഹേർ സൊ മച്ച്”
സ്വന്തമായി ഒരു കുഞ്ഞെന്ന സ്വപ്നം ത്യജിച്ചു തന്റെ പ്രിയതമയെ സ്നേഹിച്ച ആ മനുഷ്യനോട് എനിക്ക് ആ നിമിഷം ആദരവ് തോന്നി.
ചുരുക്കിപ്പറഞ്ഞാൽ, പുരുഷമേധാവിത്വം കൊടികുത്തി വാഴുന്ന നമ്മുടെ നാട്ടിലും സന്തോഷവാനാണെന്ന് സ്വയം നടിക്കുന്ന അനേകം പുരുഷർ പാരതന്ത്ര്യത്തിന്റെ കയ്പ്പ് രുചിക്കുന്നവരാണ്.
“തന്റെ എഴുത്തുകൾ വായിക്കാറുണ്ട്, എല്ലാം നന്നാവുന്നുണ്ട്. പക്ഷേ സ്ത്രീ സുഹൃത്തുക്കൾക്ക് കമന്റ് ചെയ്യുന്നതോ മെസ്സേജ് ചെയ്യുന്നതോ ഒന്നും അവൾക്ക് ഇഷ്ടമില്ല. അതു കൊണ്ടാണ് ഞാൻ എഫ്ബിയിൽ ഒന്നും പറയാത്തത്. അവൾ സംശയരോഗി ഒന്നും അല്ല ട്ടോ. അവൾക്ക് എന്നോടുള്ള സ്നേഹകൂടുതൽ കൊണ്ടുള്ള ഒരു സ്വാർത്ഥത. അത്രേ ഉള്ളു” ഏതാണ്ട് ഇങ്ങനെയൊക്കെ എന്റെ രണ്ടു മൂന്നു സുഹൃത്തുക്കൾ പലപ്പോഴായി അഭിപ്രായപ്പെട്ടത് ഞാൻ ഓർക്കുന്നു.
ആ സ്നേഹക്കൂടുതലിന്റെ സ്വാർത്ഥത അവർ ആസ്വദിക്കയായിരിക്കാം. അതുകൊണ്ട് ആ വക അസ്വാതന്ത്ര്യങ്ങളിൽ അവർക്ക് പിന്നീടൊരിക്കലും മടുപ്പ് തോന്നില്ല എന്ന് നമുക്ക് ആശിക്കാം.
എല്ലാ സ്നേഹബന്ധങ്ങളും മടുക്കാതെ തകരാതെ മുന്നോട്ട് പോകട്ടെ എന്നാശംസിക്കാം.
__________
©shafia
Pic: Google
#പുരുഷജീവിതം