Reverse Remix എന്ന ആശയം ചർച്ച ചെയ്തുകൊണ്ടുള്ള വീഡിയോകൾ കുറച്ചു കാലമായി പല വാട്സ് ആപ് ഗ്രൂപ്പുകളിലും കറങ്ങി നടക്കുന്നതു കാണുന്നുണ്ട്. ഇവയെല്ലാം പൊതുവെ ഉണ്ടാക്കുന്ന ധാരണ, പല പാട്ടുകളും അതാതു കവികൾ നേരത്തേയുള്ള ചില പാട്ടുകളുടെ ഈണത്തിൽ എഴുതിയിട്ട് സംഗീത സംവിധായകർ ഇപ്പോൾ കേൾക്കുന്ന ഈണത്തിലേക്ക് മാറ്റിയെന്നതാണ്.
ഉദാഹരണമായി നല്കുന്നത് പ്രധാനമായും, “കണികാണും നേര”ത്തിൻ്റെ ഈണം അനുകരിച്ചാണ് “കേവലമർത്യ ഭാഷ…”, “ആരെയും ഭാവഗായകനാക്കും…” (രണ്ടും ഒ എൻ വി), “യവന സുന്ദരീ…” (വയലാർ) തുടങ്ങിയ ഗാനങ്ങൾ ഉണ്ടായത് എന്നാണ്.
ഇവയൊന്നും പഴയ പാട്ടിൻ്റെ ട്യൂൺ നോക്കി കവികൾ എഴുതിയതല്ല. (ഒ എൻ വിയുടെ / വയലാറിന്റെ അടുത്ത് ചെന്ന്, ‘കണികാണും നേരത്തിൻ്റെ ട്യൂണിൽ ഒരു പാട്ടെഴുതിത്താ’ എന്നു പറയുന്നത് ഒന്നാലോചിച്ചു നോക്കൂ…)
മേൽപറഞ്ഞ പാട്ടുകൾ അതാതു കവികൾ എഴുതിയിരിക്കുന്നത് ഓമനക്കുട്ടൻ എന്ന വൃത്തത്തിലാണ്. അതായത്, ചങ്ങമ്പുഴ “ആരു വാങ്ങുമിന്നാരു വാങ്ങുമീ ആരാമത്തിൻ്റെ രോമാഞ്ചം” എഴുതിയ അതേ വൃത്തത്തിൽ. (“ഓമനക്കുട്ടൻ ഗോവിന്ദൻ ബലരാമനെ കൂടെക്കൂടാതെ
കാമിനി മണിയമ്മതൻ അംഗസീമനി ചെന്നു കേറിനാൻ” എന്ന താരാട്ടു പാട്ടിൽ വെൺമണി നമ്പൂതിരി ഉപയോഗിച്ച ചൊൽതാളമാണ് പിന്നീട് ഓമനക്കുട്ടൻ വൃത്തമായത്.) “സ്വർണ്ണച്ചാമരം വീശി” (വയലാർ) പോലെയുള്ള വേറെ അനേകം പഴയ പാട്ടുകളും ഓമനക്കുട്ടനിലാണ്. (“ആരു വാങ്ങു”വിൻ്റെ താളത്തിൽ “സ്വർണ്ണച്ചാമരം” ചൊല്ലി നോക്കാവുന്നതാണ്.)
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഈ കവികൾക്കെല്ലാം ‘മലയാള, സംസ്കൃത വൃത്തങ്ങളെയും അവയുടെ ചൊൽരീതികളെയും താളങ്ങളെയും കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. (അവരെഴുതുന്ന പാട്ടുകളിൽ ഈണത്തിനനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുത്താനുള്ള ഭാഷജ്ഞാനം ദേവരാജൻ മാസ്റ്ററെപ്പോലെയുള്ള സംഗീത സംവിധായകർക്കും ഉണ്ടായിരുന്നു.)
“മരണമെത്തുന്ന നേരത്ത്” എന്ന അതിപ്രസിദ്ധമായ പാട്ട് റഫീഖ് അഹ്മദ് എഴുതിയത് പാന (സർപ്പിണി) വൃത്തത്തിലാണ് – “രണ്ടു നാലു ദിനം കൊണ്ടൊരുത്തെനെ…” യുടെ മട്ടിൽ.
“മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ”,
“ഒരുവട്ടം കൂടിയെൻ…”,
“പൂമുഖവാതിൽക്കൽ…”,
“നീലനിശീഥിനീ…”,
“സന്ന്യാസിനീ നിൻ”,
“എത്ര ചിരിച്ചാലും ചിരി തീരുമോ?” ഇതൊക്കെ ഊനകാകളി വൃത്തത്തിലാണ്. അതായത്,
“പന്ത്രണ്ടു മക്കളെ പൊറ്റൊരമ്മേ, നിൻ്റെ
മക്കളിൽ ഞാനാണ് ഭ്രാന്തൻ” എന്ന് മധുസൂദനൻ നായർ എഴുതിയ അതേ വൃത്തം!
ഒ എൻ വി യുടെ വളരെ പ്രസിദ്ധമായ നാടക ഗാനമാണ്. “പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളേ…”.
ഇത് കുറത്തി വൃത്തമാണ്. രസകരമായ കാര്യം “ഇതു ഭൂമിയാണ്” എന്ന നാടകത്തിനു വേണ്ടി കെ ടി മുഹമ്മദ് എഴുതിയ മുസ്ലിം പശ്ചാത്തലത്തിലുള്ള “താമരപ്പൂങ്കാവനത്തിൽ താമസിക്കുന്നോളേ… ” യും കുറത്തി വൃത്തമാണ്. (പാട്ടിനെന്തു ജാതി-മത വ്യത്യാസം! അതൊക്കെ മനുഷ്യർക്കല്ലേ!) ഓഎൻ വി തന്നെയെഴുതിയ “കുന്നിമണിച്ചെപ്പു തുറന്നെണ്ണി നോക്കും നേരം… ” എന്ന ഗാനവും കുറത്തിയിലാണ്. പ്രസിദ്ധമായ തിരുവാതിരപ്പാട്ടുകൾ പലതും കുറത്തിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
ഉദാ:- വീരനാം നളൻ്റെ ഭാര്യ സുന്ദരി, ദമയന്തി…”
“ആകാശഗംഗ”യ്ക്കു വേണ്ടി രമേശൻനായർ എഴുതിയ
“കോവലനും കണ്ണകിയും പ്രേമമോടെ തമ്മിൽ
ചോളനാട്ടിൽ യൗവനത്തിൻ തേൻ നുകർന്നേ വാണൂ…”
എന്ന തിരുവാതിരപ്പാട്ടും ഓർക്കുക.
മഞ്ജരി എന്ന കൃഷ്ണഗാഥയുടെ വൃത്തത്തിലാണ് “ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ” രമേശൻ നായർ എഴുതിയത്. “ഇന്ദിരാ തന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രികാ മെയ്യിൽ പരക്കയാലെ ” എന്ന കൃഷ്ണഗാഥയിലെ ഈരടിയും “ഒരു നേരമെങ്കിലി”ൻ്റെ വരികളും ചൊല്ലി നോക്കിയാൽ ഇതു മനസ്സിലാകും. അതുപോലെ,
“കടവത്തു തോണിയടുത്തപ്പോൾ”,
“ഒരു പുഷ്പം മാത്രമെൻ”,
“അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ…”,
ഇവയൊക്കെ മഞ്ജരിയിലാണ്.
“കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ” യുടെയും “തെച്ചി മന്ദാരം തുളസി”യുടെയും വൃത്തം ഒന്നാണ് – വഞ്ചിപ്പാട്ട് വൃത്തം നതോന്നത.
“എണ്ണാമെങ്കിൽ എണ്ണിക്കോ… പിന്നെക്കള്ളം പറയരുതേ…” എന്ന മുദ്രാവാക്യത്തിൻ്റെയും “സ്വർണ്ണത്താമരയിതളിലുറങ്ങും സ്വപ്നതപോവന കന്യകേ…” യുടെയും വൃത്തം തരംഗിണിയാണ്. (“എന്നിട്ടരിശം തീരാഞ്ഞിട്ടവൻ പുരയുടെ ചുറ്റും മണ്ടി നടന്നു” എന്ന് കുഞ്ചൻ നമ്പ്യാർ എഴുതിയ അതേ വൃത്തം; “കരളിൽ വിവേകം കൂടാതെ കണ്ട് അരനിമിഷം ബത! കളയരുതാരും” എന്നതിൻ്റെ വൃത്തം . “ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാറി” ന്റെ വൃത്തം.)
വൃത്തങ്ങളെ സമർത്ഥമായി സംയോജിപ്പിക്കാനും കവികൾ മിടുക്കരായിരുന്നു. ഭാസ്കരൻ മാസ്റ്ററുടെ
“സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം ” എന്ന പാട്ട് തുടങ്ങുന്നത് സമമഞ്ജരി എന്ന വൃത്തത്തിലാണ്. അതായത്, ചങ്ങമ്പുഴ കാനനച്ഛായയിൽ ‘ആടുമേയ്ച’ അതേ വൃത്തം. അല്ലെങ്കിൽ, ‘വീര വിരാട കുമാര വിഭോ ” യുടെ ചൊൽ താളം. പക്ഷേ, “ആശ തൻ തേനും” മുതൽ മാഷ് മഞ്ജരിയിലേക്കു മാറുന്നു.
ഇങ്ങനെ, വൃത്തങ്ങളെയും ചൊൽരീതികളെയും കുറിച്ചുള്ള അപാരമായ അറിവും ഒന്നോ ഒന്നിലധികമോ വൃത്തങ്ങളിലെഴുതാനുള്ള അനായാസമായ കഴിവുമാണ് ഭാസ്കരൻ മാസ്റ്ററെയും വയലാറിനെയും തമ്പി സാറിനെയും ഓ എൻ വി സാറിനെയുമൊക്കെ, പിന്നീട്, ട്യൂണിനൊപ്പിച്ചു പോലും ഭാവമധുരവും അർത്ഥപൂർണ്ണവുമായ പാട്ടുകളെഴുതാൻ പ്രാപ്തരാക്കിയത്.
(മലയാളം ക്ലാസിൽ, ചൊൽ രീതി പഠിപ്പിക്കാതെ, ഗണം തിരിച്ച് വൃത്തങ്ങളുടെ ലക്ഷണം പഠിപ്പിക്കുന്ന രീതിയാണ് കാലാകാലങ്ങളായി പിന്തുടർന്നിരുന്നത്. വിദ്യാർത്ഥികൾ വൃത്തത്തെ വെറുക്കാൻ വേറെ കാരണം അന്വേഷിക്കണോ?!)