അദ്ധ്യായം 1
കുളക്കടവിൽ നിന്നും മാറിന് കുറുകെ നേര്യതും ചുറ്റി, ഈറനിറ്റ് വീഴുന്ന കാൽപ്പാദങ്ങളോടെ ചുണ്ണാമ്പ് പാളികൾ അടർന്നു വീണ ആ പഴയ തറവാട്ടുവീടിൻ്റെ ഇറയകം കടന്നു അകത്തളത്തിലേക്ക് മീനാക്ഷി കാലെടുത്തു വച്ചു.
വാതിലിൻ്റെ ഓരത്തിരുന്ന് വെറ്റിലയുടെ മൂക്ക് നുള്ളി, ചുണ്ണാമ്പും പൊതിപൊകലയും ചേർത്ത് വായിലേക്ക് വക്കുന്നതിൻ്റെ ഇടയിൽ പാറുക്കുട്ടിയമ്മ ഈർഷ്യയോടെ മീനാക്ഷിയെ നോക്കി,
അവളുടെ ചുവന്നു തുടുത്ത കവിളിലൂടെ ഒഴുകുന്ന വെള്ളത്തുള്ളികൾ സുന്ദരമായ കഴുത്തിലൂടെ ഒഴുകി നനഞ്ഞൊട്ടിയ മാറിടത്തിൽ ലയിച്ചു ചേരുന്നത് കണ്ട പാറുക്കുട്ടിയമ്മയുടെ കണ്ണുകൾ അസ്വസ്ഥമായി.
” എന്താ കുട്ടിയെ ഇത്, നിനക്കാ തോർത്തൊന്ന് നെഞ്ചത്ത് ഇട്ടു കൂടെ?”
പാറുക്കുട്ടിയമ്മയുടെ മുഖത്ത് വേദനിപ്പിക്കാതെ നുള്ളിയ മീനാക്ഷി കൊഞ്ചലോടെ ചിണുങ്ങി,
“അതിനെന്താ അച്ഛമ്മെ, വീടിൻ്റെ മുറ്റത്തല്ലേ കുളം അല്ലാതെ ആ നാൽക്കവലയിലൊന്നും അല്ലല്ലോ”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പാറുക്കുട്ടിയമ്മ നെടുവീർപ്പിട്ടു, ” നീ വളരുന്തോറും അച്ഛമ്മയുടെ നെഞ്ചിലാധിയാ മോളെ “
മീനാക്ഷിയുടെ കണ്ണുകളിൽ തിളക്കം നിറഞ്ഞു, അച്ഛമ്മയെ നോക്കി മധുരമായി ചിരിച്ചുക്കൊണ്ടവൾ പൊട്ടിയടർന്ന അലമാര ചില്ലിലേക്ക് നോക്കി, അമ്മക്കെട്ടിന് മുകളിൽ ചുറ്റിയിരുന്ന തോർത്ത് മുണ്ട് മീനാക്ഷി അഴിച്ചു. ഈറൻ ഇറ്റ് വീഴുന്ന മുടി ഇരു വശങ്ങളിൽ നിന്നും കോതിയെടുത്ത് മുടിപ്പിന്നലിട്ട ശേഷം അവളുടെ വിരലുകൾ ചാന്തിൻ്റെയും കൺമഷിയുടെയും നേർക്ക് നീണ്ടു,
“മീനുവെ.. മീനുവെ”, വീടിൻ്റെ മുൻവശത്തെ മൺ പാതയിൽ നിന്നും ശാരിയുടെ ശബ്ദമുയർന്നു.
“മേലെത്തെ കുട്ടിയെത്തിയെന്ന് തോന്നുന്നു, വേഗം പോ മോളെ” അച്ഛമ്മ മീനാക്ഷിയെ നോക്കി ശ്വസിച്ചൂ,
മീനാക്ഷി ധൃതിയിൽ മേക്കപ്പണിഞ്ഞ് അടുക്കളയിലേക്കോടി, എന്തൊക്കെയോ വാരിക്കഴിച്ചെന്ന് വരുത്തി, മേശപ്പുറത്തിരുന്ന പുസ്തകവും മാ റത്തടുക്കി, പൂജാമുറിയിലെത്തി ഒരു നിമിഷം കണ്ണുകളടച്ച അവൾ കൃഷ്ണൻ്റെ വിഗ്രഹത്തെ നോക്കി പിറുപിറുത്തു,
“കണ്ണാ, ദ്ദേ ഇന്നാണ് അവസാന പരീക്ഷ, എന്നത്തേയും പോലെ ഇന്നും എൻ്റെ കൂടെയുണ്ടാവണെ “
ചിരിച്ചു കൊണ്ട് മിഴികൾ തുറന്ന മീനാക്ഷി കൃഷ്ണൻ്റെ മുന്നിലിരുന്ന നിലവിളക്കിലെ ദീപത്തിൽ തൊട്ട് കണ്ണിൽ വച്ചു,
ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞിരുന്ന ചന്ദനം കഴുത്തിൻ്റെ കുഴിയിൽ തേച്ചു.
ധൃതിയിൽ അച്ഛമ്മയുടെ അരികിലെത്തിയ മീനാക്ഷി അച്ഛമ്മയുടെ കാലിൽ തൊട്ടു, കണ്ണുകളടച്ചു മീനാക്ഷിയെ നിറഞ്ഞ മനസ്സോടെ പാറുക്കുട്ടിയമ്മ അനുഗ്രഹിച്ചു,
“ഭഗവാനെ, തന്തയും തള്ളയും ഇല്ലാത്ത കുട്ടിയാ നീ തന്നെ തുണ”
മീനാക്ഷി ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അച്ഛൻ്റെയും അമ്മയുടെയും കല്യാണ ഫോട്ടോയിലേക്കൊന്ന് പാളി നോക്കി. അവളുടെ കണ്ണുകളിൽ ഈർപ്പം നിറഞ്ഞു.
പുറത്ത് നിന്നും വീണ്ടും ശാരിയുടെ വിളി മുഴങ്ങി, അച്ഛമ്മയുടെ കവിളിൽ ചുംബിച്ചു പുറത്തേക്കിറങ്ങിയ മീനാക്ഷി മുറ്റത്ത് നിന്ന തുളസിപ്പൂവു മുടിയിൽ തിരുകുന്നതിൻ്റിടയിൽ വാതിലിനരികിൽ നിൽക്കുന്ന അച്ചമ്മയെ നോക്കി വിളിച്ചു പറഞ്ഞു,
“ദ്ദേ അച്ഛമ്മാ, ഞാൻ വരുന്നത് വരെ അനങ്ങാണ്ട് ഇവിടെ ഇരുന്നോളണം, നാണിത്തള്ളയോട് കിന്നാരം പറയാൻ പോയി കഞ്ഞി കുടിക്കാൻ മറക്കണ്ടാ, പപ്പടം പൊള്ളിച്ചതും, ഇഞ്ചിപ്പുളിയും ഉറിയിൽ വച്ചിട്ടുണ്ട് കേട്ടോ”
തലയാട്ടിയ പാറുക്കുട്ടിയമ്മ, നടന്നു നീങ്ങുന്ന മീനാക്ഷിയെ നോക്കി നെടുവീർപ്പിട്ടു,
“രാജകുമാരിയെപ്പോലെ ജീവിക്കേണ്ട കുട്ടിയാ, അതിൻ്റ വിധി”
അവരുടെ ആത്മഗതത്തിനൊപ്പം ആ കണ്ണുകൾ നിറഞ്ഞൊഴുകി.
…………………………….
പച്ച ദാവണിയിൽ വിരിച്ചിട്ട മുടിയിഴകളുമായി തൻ്റെ നേർക്ക് നടന്നടുക്കുന്ന മീനാക്ഷിയെ അതിശയത്തോടെ നോക്കി നിന്നിരുന്ന ശാരി ചോദിച്ചു,
“ഇതാരാ കോലോത്തെ തമ്പുരാട്ടിയൊ”
“കണ്ണ് വെക്കേണ്ട പെണ്ണേ നീയ് “, മീനാക്ഷി ശാരിയുടെ കവിളിൽ പിച്ചി.
മീനാക്ഷിയെ അടിമുടി നോക്കിയ ശാരി, അവളുടെ സുന്ദരമായ പൊ ക്കിൾ ചുഴി വ്യക്തമാക്കുന്ന വിധം സ്ഥാനം തെറ്റികിടന്നിരുന്ന ദാവണി നേരെയാക്കി,
“ഒരു പൊട്ടു പോലും തൊടാൻ പറ്റിയില്ല, നിൻ്റെ ധൃതി കാരണം”
മീനാക്ഷി ചിണുങ്ങി.
“ഓോ… അതിൻ്റെ കൂടി കുറവെയുള്ളു. കവല മുതലുള്ള പൂവാലന്മാരുടെ നോട്ടം കാരണം നിൻ്റെയൊപ്പം നടക്കാൻ വയ്യാത്ത സ്ഥിതിയായി”
മീനാക്ഷിയുടെ മുഖം കൂർത്തു.
“അവിടെയിരുന്ന് നോക്കട്ടെ ശാരി, ആർക്കാ ചേതം”
കവലയിലെക്ക് നടക്കുന്നതിൻ്റെ ഇടയിൽ ശാരി ഒളികണ്ണിട്ടു അവളോട് ചോദിച്ചു, “സത്യം പറ മീനാക്ഷി, നിനക്കിത് വരെ ഈ ലോകത്ത് ആരോടും ഇഷ്ടം തോന്നിയിട്ടില്ലെ?”
“ദ്ദേ ശാരി, എന്നോട് ഈ വക വർത്തമാനം പറയരുതെന്ന് നിന്നൊരു ഞാൻ പറഞ്ഞിട്ടില്ലേ, എൻ്റെ സ്വപ്നവും ലക്ഷ്യവും നിനക്കറിയില്ലെ”
ശാരി നിലത്തേക്ക് നോക്കി ചിരിച്ചു. “ഉവ്വ് നടന്നത് തന്നെ, പഠിച്ചു റാങ്ക് മേടിച്ചാലും നിൻ്റെ പറമ്പിലെ തേങ്ങയും അടക്കയും കൊണ്ടും, ആ വയ്യാത്ത തള്ള കെട്ടി കൊടുക്കുന്ന ചൂലിൻ്റെ പണം കൊണ്ടും നിനക്ക് ഐ എ എസ് മേടിക്കാൻ പറ്റുമോ പെണ്ണേ”
തൻ്റെയൊപ്പം നടന്നിരുന്ന കൊലുസ്സിൻ്റെ ശബ്ദം കേൾക്കാതായപ്പോൾ ശാരി തിരിഞ്ഞു നോക്കി,
വഴിയിൽ കവിളിലൂടെ ഒലിച്ചിറങ്ങുന്ന മിഴിനീർതുള്ളികളുമായി
നിൽക്കുന്ന മീനാക്ഷിയെ അവൾ കണ്ടൂ.
ശാരി അവൾക്കരുകിലേക്ക് നടന്നു, “നീ വിഷമിക്കാൻ പറഞ്ഞതല്ല മീനു, നിൻ്റെ മനസ്സിലെ വലിയ മോഹങ്ങൾ കേൾക്കുമ്പോൾ എന്നോ പറയണം എന്നാഗ്രഹിച്ച കാര്യങ്ങളാണിത്”
മീനാക്ഷിയുടെ നെഞ്ചിൽ നിന്നും ഏങ്ങലടിയുടെ ശബ്ദമുയർന്നു.
“നിനക്ക് വിഷമമാകില്ലെങ്കിൽ ഞാനൊരു കാര്യം പറയട്ടെ മീനു”
മീനാക്ഷിയുടെ കണ്ണുകൾ ശാരിയുടെ നേർക്കുയർന്നു. “നിൻ്റെ അമ്മ തിരുവനന്തപുരത്തെവിടെയോ ഉള്ള വലിയ കുടുംബത്തിലെ അംഗമായിരുന്നെന്ന് എൻ്റെ അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്, നിനക്കവിടേക്ക് പോയാലെന്താ, എന്തായാലും നിൻ്റെ അമ്മയുടെ കുടുംബക്കാർ അവിടെ ഉണ്ടാകില്ലേ. അവരുടെ രക്തബന്ധമായ നിന്നെയവർ ഏറ്റെടുക്കാതെ ഇരിക്കുമോ”
മീനാക്ഷിയുടെ മുഖത്ത് വേദനയുള്ള പുഞ്ചിരി വിടർന്നു, “ശാരി, എനിക്ക് ആറ് വയസുള്ളപ്പോളാ, അമ്മയെ ഞാൻ അവസാനമായി കാണുന്നത്, അച്ഛനേ പോലീസ് കൊണ്ടു പോകുമ്പോൾ, സമനില തെറ്റിയ അമ്മക്കെന്നെ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ലായിരുന്നു. അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞ എന്നെ അമ്മയുടെ കുടുംബക്കാർ പിടിച്ചു മാറ്റി അച്ഛമ്മയുടെ കയ്യിലേൽപ്പിച്ചു,
അവർ അമ്മയെയും കൊണ്ട് പോയതിന് ശേഷം എൻ്റെ നിർത്താതെയുള്ള കരച്ചിൽ കാരണം ഒരിക്കൽ അച്ഛമ്മ എന്നെയും കൂട്ടി അമ്മയുടെ വീടിന് മുൻപിലെത്തി, എന്നാൽ ആ വലിയ വീടിന് മുന്നിൽ ഒരു മര ണ പന്തലായിരുന്നു ഞങ്ങളെ കാത്തിരുന്നത്, എന്നെ റോഡരുകിൽ നിർത്തി മരണപ്പന്തലിലേക്ക് പ്പോയ അച്ഛമ്മ കരഞ്ഞു കൊണ്ട് ഇറങ്ങി വരുന്നത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല, ഇനിയൊരിക്കലും തിരിച്ചു വരാത്ത ദൂരത്തേക്ക് അമ്മ പോയെന്ന് എനിക്ക് മനസ്സിലായിരുന്നു. പിന്നീടൊരിക്കലും അമ്മയുടെ വീട്ടുകാർ എന്നെ അന്വേഷിച്ചു ഇങ്ങോട്ട് വന്നിട്ടില്ല, എന്നെ വേണ്ടാത്ത അവരുടെ അടുത്തേക്ക് അച്ഛമ്മ എന്നെയും പറഞ്ഞു വിട്ടിട്ടില്ല”
ശാരിക്ക് വിഷമം തോന്നി. “സങ്കടമായൊ മീനു നിനക്ക്?”
“ഇല്ലാ, ചെറുപ്പം മുതൽ കേട്ടും, പറഞ്ഞും തഴമ്പിച്ച ചോദ്യങ്ങളും ഉത്തരങ്ങളും, പക്ഷേ ഒന്നുണ്ട് ശാരി, നീ പറഞ്ഞ റാങ്കില്ലെ അതെൻ്റെ ലക്ഷ്യമാണ് അത് ഞാൻ നേടിയിരിക്കും”
മീനാക്ഷിയുടെ വാക്കുകൾ ദൃഢമായിരുന്നു.
അവർക്കിടയിൽ പടർന്ന നിശബ്ദത ബസ്സ് സ്റ്റോപ്പിൽ എത്തുന്നത് വരെ തുടർന്നു. കവലയിൽ മീനാക്ഷിയുടെ സൗന്ദര്യത്തിന് നേരെ ഉയർന്നിരുന്ന കണ്ണുകൾ അവളെ അസ്വസ്ഥമാക്കിയിരുന്നില്ല, ഡിഗ്രി ലാസ്റ്റിയറിലെ അവസാന പരീക്ഷമാത്രമായിരുന്നു
അവളുടെ മനസ്സിൽ.
“മോളേ”, സമീപത്ത് നിന്നുയർന്ന അവശത നിറഞ്ഞ പുരുഷ ശബ്ദം അവരുടെ ശ്രദ്ധയെ ക്ഷണിച്ചു.
“ഗോപാലേട്ടൻ”, ശാരിയുടെ ശബ്ദത്തിൽ ഭയം നിറഞ്ഞു, അവൾ മീനാക്ഷിയുടെ പിന്നിലേക്ക് മാറി.
മീനാക്ഷിയുടെ കണ്ണുകളിൽ കോപം ജ്വലിച്ചു.
ഗോപാലൻ്റെ മുട്ടിനു പകുതിയിൽ മുറിഞ്ഞ് പോയ ഇടത്തേ കയ്യിൽ പ്ലാസ്റ്റിക്കിൻ്റെ കൈ നിർജീവമായി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു,
“മോളെ, മീനു. അച്യുതൻ്റെ ശിക്ഷാ കാലാവധി അടുത്ത മാസം തീരുകയാണ്” അയാളുടെ ശബ്ദം പിന്നെയും ഉയർന്നു.
മീനാക്ഷിയുടെ നെഞ്ചിലൊരു സ്ഫോടനം നിറഞ്ഞു.
” ഞാനിപ്പോഴും വിശ്വസിക്കുന്നില്ല മോളെ, മോൾടെ അമ്മയെയും അമ്മാവനെയും വെട്ടിയത് അച്ചുവാണെന്ന്”
മീനാക്ഷി ഗോപാലനെ നോക്കി ചെവികൾ പൊത്തി, “എനിക്കൊന്നും കേൾക്കണ്ട, എല്ലാം ഞാനെൻ്റെ കണ്ണുകൾ കൊണ്ട് കണ്ടതാ, എൻ്റെ അമ്മ മരി ക്കാൻ കാരണക്കാരനായ അയാൾ എന്നെ തേടി വന്നാൽ എൻ്റെ ജീവ നറ്റ ശരീ രമാകും ഈ ഭൂമിയിൽ അവശേഷിക്കുകയെന്ന് ചെന്ന് പറഞ്ഞെക്ക്”
അവളുടെ വാക്കുകൾ കേട്ട ഗോപാലൻ സ്തംഭിച്ചു പോയിരുന്നു,
മീനാക്ഷിയുടെ ശബ്ദമുയരുന്നത് കേട്ടു സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരുടെ സംഘം അവർക്കരികിലേക്കെ ത്തി ,
“എന്താ മീനു, പ്രശ്നം,”
മുൻപിൽ നിന്ന ചെറുപ്പക്കാരൻ മീനാക്ഷിയെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു,
മീനുവും ശാരിയും ഒന്നും മിണ്ടാതെ ഓരത്തേക്ക് ഒതുങ്ങി നിന്നു, ചെറുപ്പക്കാരൻ സമീപത്ത് നിന്ന ഗോപാലൻ്റെ നേർക്ക് തിരിഞ്ഞു.
മീനാക്ഷിയുടെ നേരെ വഷളതയോടെ പാളി നോക്കിയ ചെറുപ്പക്കാരൻ്റെ ശബ്ദമുയർന്നു
“താനെന്താടോ പെൺകുട്ടികളെ വഴി നടക്കാൻ സമ്മതിക്കില്ലെ, എന്നും ഇവരുടെ പുറകെ നടക്കാൻ താനാരാ ഇവരുടെ ബോഡി ഗാർഡോ”
ഗോപാലൻ്റെ കണ്ണുകൾ ചെറുതായി, വലത്തേ കൈ വിരലുകൾ നരച്ച താടിയിൽ തലോടിയ ഗോപാലൻ്റെ ചുണ്ടിൽ ഇളിഭ്യത നിറഞ്ഞ ഒരു ചിരി ഉയർന്നു.
ചെറുപ്പക്കാരൻ്റെ പിന്നിൽ നിന്ന മറ്റൊരുവൻ അവൻ്റെ കാതിൽ മന്ത്രിച്ചു,
“ഡാ, വേണ്ട കിളവൻ ഈ നാട്ടിലെ പഴയ കേഡിയാ, വിട്ടുകള”
മീനാക്ഷിയുടെ മുൻപിൽ തിളങ്ങാൻ കിട്ടിയ അവസരം പാഴാക്കാൻ ചെറുപ്പക്കാരൻ ഒരുക്കമായിരുന്നില്ല,
ഒറ്റക്കയ്യനായ കിളവൻ തനിക്ക് കിട്ടിയ ആയുധമാണെന്ന് കരുതിയ അയാൾ ഗോപാലൻ്റെ നേർക്ക് നടന്നടുത്തു,
“ഇനി മേലാൽ താനീ പെൺകുട്ടികളുടെ നിഴലിൻ്റെ പരിസരത്ത് പോലും കണ്ടൂ പോകരുത്”
ചെറുപ്പക്കാരൻ ഗോപാലനെ താക്കീത് ചെയ്തു.
ബീഡി കറ പുരണ്ട പല്ലുകൾ പുറത്ത് കാണിച്ചു കൊണ്ട് ഗോപാലൻ ചെറുപ്പക്കാരനോട് മൃദുവായി ചോദിച്ചു, “കണ്ടാലോ?”
“പ്രായം ആയെന്നു വിചാരിച്ചപ്പോൾ അധിക പ്രസംഗം പറയുന്നോടാ പന്നി” കോപം കൊണ്ട് ജ്വലിച്ച ചെറുപ്പക്കാരൻ്റെ കൈകൾ ഗോപാലൻ്റെ മുഖത്തേക്ക് ഉയർന്നു,
അവൻ്റെ അടി തടുത്ത ഗോപാലൻ്റെ വലത്തേ കൈ അവൻ്റെ കൈകളിൽ അമർന്നു.
കിളവൻ്റെ ഒറ്റ കൈക്ക് അസാമാന്യ കരുത്തുണ്ടെന്ന് ചെറുപ്പക്കാരന് മനസ്സിലായി,
പുറകോട്ട് ചുവടുകൾ വച്ച ഗോപാലൻ ചെറുപ്പക്കാരനെ വലിച്ച് നിലത്ത് വീഴ്ത്തി, അയാളുടെ കാൽപാദം ചെറുപ്പക്കാരൻ്റെ കഴുത്തിൽ അമർന്നു,
ഞെട്ട പൊട്ടുന്ന പോലുള്ള ശബ്ദം അവിടെ ഉയർന്നു.
നിലത്ത് വീണു പിടയുന്ന കൂട്ടുകാരനെ രക്ഷിക്കാൻ മറ്റുള്ളവർ ഓടിയെത്തിയെങ്കിലും ഗോപാലൻ്റെ കയ്യിൽ പ്രത്യക്ഷപ്പെട്ട ഇരുതല മൂർച്ചയുള്ള കത്തി അവരെ ഭയത്തിലാഴ്ത്തി കളഞ്ഞിരുന്നു.
ചെറുപ്പക്കാരൻ്റെ കഴുത്തിൽ നിന്നും കാലെടുത്ത ഗോപാലൻ എല്ലാവരോടുമായി ആജ്ഞാപിച്ചു
“എൻ്റെ ചങ്കിൽ കൊണ്ട് നടക്കുന്ന കൂട്ടുകാരൻ്റെ മോളാ ഇത്, ഇനി നീയൊക്കെ ഇവള് പോകുന്ന വഴിയിലെങ്ങാനും വന്നാൽ കുത്തി കുടൽമാല എടുക്കും ഞാൻ, കുറെ നാളായി ഞാനിത് കാണുന്നു. വേണ്ട വേണ്ടെന്ന് വയ്ക്കുമ്പോൾ”
ഭയന്നു പോയ ചെറുപ്പക്കാരുടെ സംഘം നിമിഷങ്ങൾക്കുള്ളിൽ കളം കാലിയാക്കി.
ചുറ്റും കൂടിയിരുന്ന നാട്ടുകാർ ഗോപാലൻ്റെ കത്തുന്ന നോട്ടം താങ്ങാനാകാതെ രംഗം വിട്ടു
ഗോപാലൻ മുഖം ശാന്തമാക്കി മീനാക്ഷിയുടെ നേർക്ക് തിരിഞ്ഞു.
“മോളെ മീനു, അച്ചു ജയിലിൽ പോകുമ്പോൾ ഒരേ ഒരു വാക്കെ എന്നോട് പറഞ്ഞിട്ടുള്ളൂ, എൻ്റെ മോളെ നോക്കിക്കൊള്ളണന്ന് മാത്രം , അത്രക്കിഷ്ടമാ മോളെയവന്, പലപ്പോഴും ജയിലിൽ പോയി ഞാനവനേ കാണുമ്പോളും നിൻ്റെ കാര്യം മാത്രമേ അവനു ചോദിക്കാൻ ഉണ്ടായിരുന്നുള്ളൂ”
“എൻ്റമ്മയുടെ മ രണത്തിന് കാരണക്കാരനായ അയാളെ ഞാൻ പൂവിട്ടു സ്വീകരിക്കണം എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്”, മീനാക്ഷിയുടെ ശബ്ദം ഗോപാലൻ്റെ വാക്കുകളിൽ ഇടർച്ചയുണ്ടാക്കി.
” മോൾടെ അമ്മയെ, അച്ചുവിന് ജീവനായിരുന്നു, പിന്നെ എന്തിനാണ് ഈ പാതകങ്ങൾ ചെയ്തതെന്ന് എനിക്കറിയാൻ പാടില്ല അവൻ്റെ നെഞ്ചിൽ മൂടി വച്ചിരിക്കുന്ന രഹസ്യങ്ങൾ എന്നോടവൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ഒരു കാര്യം എനിക്കറിയാം ഇതിൻ്റെയെല്ലാം പിന്നിലെന്തോ ചതി നടന്നിട്ടുണ്ട്,
ബസ്സിൻ്റെ ഹോണടി ശബ്ദം മുഴങ്ങി.
തങ്ങൾക്ക് മുന്നിൽ തുറന്ന വാതിൽ വഴി ശാരിയും മീനാക്ഷിയും ബസ്സിനുള്ളിലേക്ക് കയറി.
മണിയുടെ ശബ്ദത്തിനൊപ്പം ബസ്സ് മുന്നിലേക്ക് നീങ്ങുന്നത് കലങ്ങിയ കണ്ണുകളുമായി ഗോപാലൻ നോക്കി നിന്നു.
കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അച്ചുതനു വേണ്ടി മീനാക്ഷിക്കും അവളുടെ വീടിനും കാവലായി നില്ക്കുമ്പോളും, ഇന്ന് പറഞ്ഞ അതെ കാര്യങ്ങൾ ഗോപാലൻ അവളോട് പലപ്പോഴും പറയാൻ ശ്രമിച്ചിരുന്നു, ചെറുപ്പത്തിലേ അനാഥമാക്കപ്പെട്ട അവളുടെ മനസ്സ് ഓരോ ദിനങ്ങൾ കഴിയുന്തോറും കല്ലായി മാറിക്കൊണ്ടിരുന്നു.
അച്യുതൻ്റെ കൂട്ടുകാരൻ എന്ന ഒറ്റക്കാരണം കൊണ്ട് അച്ഛനോടുള്ള വെറുപ്പ്
ഗോപാലൻ്റെ നേർക്കും തിരിയാൻ തുടങ്ങിയപ്പോൾ മീനാക്ഷിയിൽ നിന്നും ശകലം അകന്നു നിന്നു കൊണ്ടാണ് ഗോപാലൻ അവളെ സംരക്ഷിച്ചു കൊണ്ടിരുന്നത്, അച്യുതൻ്റെ അമ്മ പാറുക്കുട്ടിയമ്മയുടെ കയ്യിൽ ഏൽപ്പിക്കുന്ന പണം താൻ കൊടുക്കുന്നതാണെന്ന് അറിയാതിരിക്കണമെന്നും ഗോപാലൻ പാറുക്കുട്ടിയമ്മയെ ശട്ടം കെട്ടിയിരുന്നു. അച്ചുതൻ എന്ന തൻ്റെ കൂട്ടുകാരനോട് അത്രയധികം കടപ്പാട് ഗോപാലന് ഉണ്ടായിരുന്നു, മരണത്തിൽ നിന്നും ഒരിക്കൽ തന്നെ രക്ഷിച്ച് പുതുജീവൻ തന്ന കൂട്ടുകാരനോടുള്ള കടപ്പാട്…
ബസ്സ് കണ്ണിൽ നിന്നും മറയുന്നത് നോക്കി നിന്നിരുന്ന ഗോപാലൻ്റെ പിന്നിൽ അവിടെ നടന്നിരുന്ന സംഭവ വികാസങ്ങൾ വീക്ഷിച്ചു കൊണ്ട് ഒരു ഇന്നോവക്കുള്ളിൽ ഡ്രൈവർ ഉൾപ്പടെ മൂന്നു അജാനുബാഹുക്കളായ മധ്യ വയസ്കർ ഇരുന്നിരുന്നു.
അവർക്കിടയിലെ നിശബ്ദതയെ ഭജിച്ച് കൊണ്ട് ഒരു മൊബൈൽ ബെല്ലടിച്ചു.
പുറകിൽ ഇരുന്നയാൾ മൊബൈലിലെ നമ്പർ ശ്രദ്ധിച്ചതിന് ശേഷം കൂട്ടത്തിൽ തലവൻ എന്ന് തോന്നിപ്പിക്കുന്ന മുമ്പിലിരുന്നു കറുത്ത തടിയൻ്റെ നേർക്ക് മൊബൈൽ നീട്ടി,
“കർണാ, മാണിക്ക്യ മംഗലത്ത് നിന്നാണ് കോൾ”
കർണൻ ആ ഫോൺ ചെവിയിലെക്ക് ചേർത്തു, ” ആളെ കണ്ടെത്തി സർ, ഇനിയെന്താ ചെയ്യേണ്ടത്?”
മറുവശത്ത് നിന്ന് കേട്ട മറുപടിക്കായി മറ്റുള്ളവർ ചെവിയോർത്തു.
“സജിയെ നീയാ ഫോട്ടോ ഇങ്ങെടുക്ക്”
കർണൻ്റെ പരുക്കൻ ശബ്ദം കാറിനുള്ളിൽ മുഴങ്ങി.
സജി കയ്യിലിരുന്ന ഫോട്ടോ കർണൻ്റെ നേർക്ക് നീട്ടി, ഫോട്ടോ നോക്കി ചിരിച്ച കർണൻ ഡ്രൈവറോട് ആജ്ഞാപിച്ചു,
“റോബർട്ടെ വണ്ടി മുന്നോട്ടെടുക്കടാ, കൊന്നു കളഞ്ഞെക്കാനാ മുകളിൽ നിന്നുള്ള ഓർഡറ് “
കർണൻ്റെ ചിരിക്കൊപ്പം മറ്റുള്ളവരുടെ ചിരി കൂടി കാറിനുള്ളിൽ മുഴങ്ങി.
ഗോപാലനെ കടന്നു കൊണ്ട് കാർ ബസ്സിനു പിന്നാലെ കുതിച്ചു.
മീനാക്ഷിയുടെ ഫോട്ടോയിലേക്ക് നോക്കിയ സജി നാക്കുക്കൊണ്ട് തൻ്റെ ചുണ്ടുകളുഴിഞ്ഞു. അവളുടെ സൗന്ദര്യം അയാളെ അത്രയധികം ഭ്രമിപ്പിച്ചിരുന്നു….
തുടരും…
3 Comments
Pingback: നിണമൊഴുകും നീർച്ചാലുകൾ അധ്യായം 4 - By Ajith Jacob - കൂട്ടക്ഷരങ്ങൾ
Pingback: നിണമൊഴുകും നീർച്ചാലുകൾ അധ്യായം 3 - By Ajith Jacob - കൂട്ടക്ഷരങ്ങൾ
Pingback: നിണമൊഴുകും നീർച്ചാലുകൾ - By Ajith Jacob - കൂട്ടക്ഷരങ്ങൾ