ഇന്ന് അഷ്ടമംഗലം ക്ഷേത്രത്തിലെ മൂന്നാം ദിന ഉത്സവം.
വർഷങ്ങൾക്ക് മുൻപ് ഈ ഒരു ദിവസത്തിലാണ് ഞാനാദ്യമായി ആത്മഹത്യയെ കുറിച്ച് ഗൗരവമായി ചിന്തിച്ചത്. ശ്രമിച്ചതും..
വള്ളി പുള്ളി വിടാതെയുള്ള കാരണങ്ങൾ ഓർക്കുന്നില്ല.
പക്ഷേ എപ്പോഴോ നഷ്ടപ്പെട്ട് പോയ പ്രതീക്ഷകളും പകരം കൂട്ടിനെത്തിയ നിരാശകളുമാണ് അതിന് കാരണമെന്ന് വ്യക്തം.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഏട്ടനും ബാക്കിയുള്ളോരുമൊക്കെ ഉത്സവത്തിന് പോയിരുന്നു.
പോകാൻ ഒരുങ്ങിയിറങ്ങിയ ഞാൻ അമ്മയുടെ ദുർമുഖവും വാക്കുകളും കേട്ട് തിരിച്ച് മുറിയിലേക്ക് തന്നെ പോന്നു.
അനുനയിപ്പിച്ച് കൊണ്ട് പോകാൻ ഏട്ടനും അരുണുമൊക്കെ വന്നെങ്കിലും എന്റെ വാശി ജയിച്ചു.
അവർ പോയി.
മോൾ കുഞ്ഞായിരുന്നത് കൊണ്ട് ആഗ്രഹിച്ച് ഇറങ്ങി വന്നിട്ട് പോകാൻ സാധിക്കാത്ത വിഷമമൊന്നും കുഞ്ഞിനുണ്ടായിരുന്നില്ല.
ഏട്ടത്തി കുഞ്ഞിനേയും കൊണ്ട് പോയപ്പോൾ ഞാൻ മുറിയിൽ തനിച്ചായി.
എന്തായിരുന്നു അപ്പോഴൊക്കെ മാനസികാവസ്ഥ എന്നൊന്നും ഇപ്പോൾ ശരിക്ക് ഓർത്തെടുക്കാൻ ആവുന്നില്ല.
എങ്കിലും എല്ലാ ചിന്തകൾക്കും ഒടുവിൽ ഉത്തരം കിട്ടിയത് ഒന്ന് മാത്രമാണ്.
മരണം.
എന്റെ മരണത്തിലൂടെ എന്റെ അമ്മയും ഏട്ടന്റെ അമ്മയും ജീവിതകാലം മുഴുവൻ കുറ്റബോധം കൊണ്ട് എരിഞ്ഞു തീരണം.
മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ കേട്ട് അവർ പിന്നീട് ഒരിക്കലും ജീവിതത്തിൽ സന്തോഷിക്കാനോ ചിരിക്കാനോ കഴിയാതെ വിഷമിക്കണം.
എന്നെ സംരക്ഷിക്കാനോ ചേർത്ത് നിർത്താനോ കഴിയാതെ പോയതിൽ ഓരോ ദിവസവും അച്ഛനും ഏട്ടനും കരയണം. ഇതൊക്കെയായിരുന്നു അപ്പോഴത്തെ എന്റെ പ്രതികാര ചിന്ത.
കുറേ ആലോചിച്ചു.
ആഗ്രഹിച്ചതും മോഹിച്ചതുമായ സ്ഥാനമാനങ്ങളും ജീവിതവും സൗകര്യവും ഇഷ്ടങ്ങളും ഒക്കെ ഓർത്ത് വിധിയോട് വെറുപ്പ് തോന്നി.
ഈശ്വരനോട് കരഞ്ഞു ചോദിച്ചു
” എന്നോട് എന്തിനിങ്ങനെ? ഒരിക്കൽ പോലും ദൈവത്തെ മറന്ന് ഞാൻ ജീവിച്ചിട്ടില്ലല്ലോ? ആരെയും വേദനിപ്പിച്ചിട്ടില്ലല്ലോ?ആരൊക്കെയോ തിരഞ്ഞെടുത്ത വഴി മാത്രമായി പോയല്ലോ എന്റെ ജീവിതം?”
കുറേ കരഞ്ഞു. എന്നിട്ട് ഏട്ടൻ സൂക്ഷിച്ച് വച്ചിരുന്ന ബ്ലേഡുകളിൽ നിന്ന് പുതിയ ഒരെണ്ണം എടുത്തു.
ഇടതു കൈ നീട്ടി പിടിച്ച് ഞരമ്പ് കണ്ട് പിടിച്ചു.വെറുതെ ഒന്ന് ചെറുതായി പോറി നോക്കി. നല്ല വേദന.
വേണോ വേണ്ടയോ എന്ന് ഒന്നൂടെ ആലോചിച്ചു.
എന്റെ വിയോഗത്തിൽ നെഞ്ച് പൊട്ടി കരയുന്ന ബന്ധുക്കളുടെയും അച്ഛനമ്മമാരുടെയും മുഖം ഓർത്തപ്പോൾ ആവേശം കയറി.
ചുറ്റിനും നിന്ന് ഏട്ടനെയും ഏട്ടന്റെ അമ്മയെയും ആൾക്കാർ വിചാരണ ചെയ്യുന്നത് ഉള്ളിൽ തെളിഞ്ഞപ്പോൾ ഹരം മൂത്തു.
എങ്ങനെയും ആത്മഹത്യ ചെയ്തേ പറ്റൂ എന്ന ചിന്തയിൽ തന്നെ ഉറച്ചു നിന്നു.
ചെറിയ വേദന പോലും സഹിക്കാൻ കഴിയാത്തവൾ ആർത്തവ വേദനയും പ്രസവ വേദനയും സഹിച്ചില്ലേ? അതിലും വലുതാകില്ല മരണ വേദന എന്ന ചിന്തയിൽ ഞാൻ കുറച്ചു കൂടി ധൈര്യം സംഭരിച്ചു.
സിനിമയിലൊക്കെ എങ്ങനെയാണ് ഞരമ്പ് മുറിക്കുന്നത് എന്ന് ആലോചിച്ചു.
കത്തി ഞരമ്പിലേക്ക് വച്ചിട്ട് ഒറ്റ വലി.
കാര്യം കഴിഞ്ഞു.
പക്ഷേ എന്റെ കയ്യിൽ ഉള്ളത് ഒരു ചെറിയ ബ്ലേഡ് ആണ്. കത്തി താഴത്തെ നിലയിലെ അടുക്കളയിലാണ്.
ഇത് കൊണ്ട് കാര്യം നടക്കുമോ?
ബ്ലേഡ് കൊണ്ട് ആത്മഹത്യ ചെയ്തവരും സിനിമയിലുണ്ടല്ലോ?
കണ്ണാടിയിൽ മുഖം നോക്കി.കുഴപ്പമില്ല. ഭംഗിയുണ്ട്
ചത്ത് കിടന്നാലും ചമഞ്ഞു കിടക്കണമെന്നാണ് പ്രണാമം.
ബ്ലേഡ് കയ്യിലേക്ക് വച്ച് ഒന്ന് കീറി. മുറിഞ്ഞു. രക്തം തുള്ളി തുള്ളിയായി താഴേക്ക് വീണു.
ചെറിയ മുറിവ് ആയി പോയി. ഞരമ്പ് മുറിഞ്ഞിട്ടുമില്ല. വേദന കാരണം ഒന്നുകൂടി മുറിക്കാനുള്ള ധൈര്യമില്ല. കണ്ണുകൾ നിറഞ്ഞു.
പടിയിലൂടെ ആരോ കയറി വരുന്ന ശബ്ദം. മോളുടെ കരച്ചിലും കേൾക്കുന്നുണ്ട്.
മുറിവ് ഷാൾ കൊണ്ട് മറച്ചു.
കുടുംബത്ത് ചേട്ടന്മാരും അനിയനും ഒക്കെ ഉള്ളത് കൊണ്ട് സ്ഥിരം ഷാൾ ധരിച്ചേ നടക്കുമായിരുന്നുള്ളൂ.
തറയിൽ വീണ രക്തത്തുള്ളികളെ കാൽ കൊണ്ട് തുടച്ചു.
ഇല്ല. തെളിവുകൾ ഒന്നും ബാക്കി വച്ചിട്ടില്ല.
കരയുന്ന മോളെയും കൊണ്ട് ചേട്ടത്തി കയറി വന്നു.
എന്നെ കണ്ടതും മോൾ കയ്യും നീട്ടി ചാടി വന്നു.
“കുഞ്ഞിന് പാല് കൊട് നീ. ഞാൻ കുറേ നോക്കി. കരച്ചിൽ നിൽക്കുന്നില്ല. എത്ര നോക്കിയാലും പെറ്റമ്മയെ പോലെ ആവില്ലല്ലോ ആരും.”
ചേട്ടത്തിയുടെ വാക്കുകളിൽ ചെറിയൊരു സങ്കടം.
ആണ്മക്കൾ ആണ് ചേട്ടത്തിക്ക്. പൊന്ന് പോലെയാണ് എന്റെ മോളെ നോക്കുന്നത്. ശരിക്കും മോൾക്ക് ചേട്ടത്തിയെ ആണിഷ്ടം. അന്നും ഇന്നും.
എന്നിട്ടും ആ ഒരു നിമിഷം ഞാൻ അറിഞ്ഞു.
എത്ര പേരുണ്ടെങ്കിലും എന്റെ മോൾക്ക് ഈ സമയത്ത് ഞാൻ ഉണ്ടെങ്കിലേ പറ്റുള്ളൂ.
അവൾക്ക് എന്നെ വേണ്ടാതാകുന്ന സമയം ഉണ്ടല്ലോ, അപ്പോൾ അടുത്ത ആത്മഹത്യയെ പറ്റി ചിന്തിക്കാം.
പാല് കുടിച്ച് സുഖമായി ഉറങ്ങുന്ന മോളുടെ കുഞ്ഞ് മുഖം കണ്ടപ്പോൾ ഞാൻ കരഞ്ഞത് മുറിവിന്റെ വേദന കൊണ്ടായിരുന്നില്ല.. വേറെ എന്തൊക്കെയോ ആയിരുന്നു മനസ്സിൽ.
പക്ഷേ ഞാൻ നന്നായില്ല ഗയ്സ്..
പാളി പോയ ആത്മഹത്യകൾ വീണ്ടും വീണ്ടും ഞാൻ പരീക്ഷിച്ചു കൊണ്ടിരുന്നു.
കൈത്തണ്ടയിലെ മുറിവുകൾ കാണാതെ ഇരിക്കാൻ അന്നാളുകളിൽ ഞാൻ കുപ്പി വളകൾ ഒരുപാട് ധരിച്ചു.
അങ്ങനെ കുപ്പിവളകളോട് എനിക്ക് വല്ലാത്ത സ്നേഹമായി.
ഇപ്പോഴും ഞാൻ പലപ്പോഴും ആത്മഹത്യ യെ പറ്റി ചിന്തിക്കും.
പക്ഷേ നാളെയുടെ പ്രതീക്ഷകൾ എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കും.
ആ ചീത്ത നാളുകൾ ഒക്കെയും കടന്ന് പോയി..
ഇനി ഇന്നും കടന്ന് പോകും.
നാളെകൾ സുന്ദരമായിരിക്കും.
പ്രണയം നിറഞ്ഞ മനുഷ്യനെ പോലെ ജീവിതം എന്നെയും പുണരും.
കാത്തിരിക്കുകയാണ്..
7 Comments
ഭരതം സിനിമയിൽ ഉർവശി മോഹൻലാലിനെ നോക്കി ധൈര്യപ്പെടുത്തുന്ന ഒരു സീൻ ഉണ്ടല്ലോ. അതാണ് എനിക്ക് ഈ കഥാപാത്രത്തോട് ഇപ്പോൾ പറയാനുള്ളത്. ജീവിതത്തിന് പല നിറങ്ങളുണ്ട് ;കരിനിറം അതിൽ ഒന്നുമാത്രമായി കാണാൻ നമുക്കൊക്കെയും സാധിക്കട്ടെ.
അതും കടന്നു പോകും. ആ നല്ലതല്ലാത്ത ചിന്തകൾ. എഴുത്തിന് ലാളിത്യവും ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഭാവവും ഉണ്ട്.
👍
എന്താ ഇപ്പൊ പറയാ
ആവശ്യത്തിനു വന്ന് ഇൻബോക്സിൽ തന്നല്ലോ..🙏🏻🙏🏻ഇനി ആ വാ തുറക്കല്ല് 😁😁😁😁
അതും കടന്നു പോകും. ആ നല്ലതല്ലാത്ത ചിന്തകൾ. എഴുത്തിന് ലാളിത്യവും ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഭാവവും ഉണ്ട്.
👍
Intense
it is 😊😊