“നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 1 “
അധ്യായം 3
അവളുടെ അഴകൊത്ത ശരീര വടിവുകൾ കണ്ട സജിയുടെ കൈകൾ മീനാക്ഷിയുടെ ചുണ്ടിൽ നിന്നും വേർപ്പെട്ടു. മുന്നിലെ സീറ്റിലിരിക്കുന്ന കർണ്ണനെയും റോബർട്ടിനെയും നോക്കിയ സജിയുടെ കണ്ണുകളിൽ കാമം നിറഞ്ഞു.
മീനാക്ഷിയുടെ കഴുത്തിലൂടെ അരിച്ചിറങ്ങിയ ചെകുത്താൻ്റെ കരങ്ങൾ അവളുടെ മാറിടം ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങി.
“താങ്ക്സ് ഉണ്ടട്ടോ,
അണ്ണൻമാരെ,”
കാറിനുള്ളിൽ നിന്നും കർണ്ണനെയും റോബർട്ടിനെയും കൂടാതെ മൂന്നാമതൊരു ശബ്ദം സജിയുടെ കാതിൽ പതിച്ചു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
സജി ഞെട്ടലോടെ മീനാക്ഷിയുടെ ദേഹത്ത് നിന്നും കൈകൾ പിൻവലിച്ചു. അമ്പരപ്പോടെ റോബർട്ടും കർണ്ണനും പിന്നിലേക്ക് നോക്കി.
നടുവിലെ സീറ്റിൽ കിടന്നിരുന്ന ബൈക്ക് യാത്രികൻ തൻ്റെ കൈകളുടെ ഞൊട്ട പൊട്ടിച്ചുക്കൊണ്ട് ഉറക്കത്തിൽ നിന്നുണർന്നപ്പോലെ എഴുന്നേറ്റു സീറ്റിൽ ചാരിയിരുന്നു.
ചുമലുകൾ വലത്തോട്ടും ഇടത്തോട്ടും വെട്ടിച്ചു മൂരി നിവർത്തിയ അവൻ അത്ഭുതത്തോടെ തന്നെ നോക്കുന്ന മൂവർ സംഘത്തെ നോക്കി ചിരിച്ചു.
“എന്താ എല്ലാവരും പേടിച്ചു നോക്കുന്നത്, ഞാൻ ചത്തിട്ടൊന്നുമില്ല, അപകടം നടന്ന സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ഞാനൊരു തന്ത്രം പ്രയോഗിച്ചതല്ലെ, ബോധം പോയപ്പോലെ അഭിനയിച്ചില്ലായിരുന്നെങ്കിൽ നാട്ടുകാരും, സ്റ്റുഡൻ്റ്സും കൂടി കൈകാര്യം ചെയ്തു എന്നെ പോലീസിൽ ഏൽപ്പിക്കില്ലായിരുന്നോ? എങ്ങനെയുണ്ട് സിദ്ധാർത്ഥിൻ്റെ ഐഡിയ ”
ഷർട്ടിൻ്റെ കോളർ വലിച്ചിട്ടു സീറ്റിന് മുകളിൽ ഒരു കാൽ കയറ്റി വച്ച് സ്റ്റൈലായി
ഇരിക്കുന്ന അവനെ നോക്കിയ കർണ്ണൻ്റെ കണ്ണുകളിൽ ക്രോധം ഇരച്ചു കയറി. ഡാഷ് ബോർഡ് തുറന്ന കർണൻ മാംഗോ ചില്ലീസിൻ്റെ ഒരു കുപ്പി അടപ്പ് തുറന്നു വെള്ളം ചേർക്കാതെ വായിലേക്ക് കമിഴ്ത്തി.
കർണൻ്റെ ചെവിക്കരുകിലേക്ക് ചേർന്നിരുന്ന സിദ്ധാർത്ഥ് അയാളോട് കെഞ്ചി.
” അണ്ണാ, തന്നെ കുടിച്ചു വറ്റിക്കാതെ ഒരു പെഗ്ഗ് എനിക്കും കൂടി താ, ബൈക്കിൽ നിന്ന് വീണിട്ടാകാണം ഒടുക്കത്തെ മേലു വേദന”
വായിൽ നിന്ന് കുപ്പിയെടുത്ത കർണൻ കലിപ്പോടെ തിരിഞ്ഞു നോക്കി.
“ഇന്നെനിക്ക് ഇരുപത്തിയഞ്ച് വയസ്സ് പൂർത്തിയായ ദിവസമായിരുന്നു അണ്ണാ, കൂട്ടുകാരുടെ കൂടെ ബർത്ത്ഡേ സെലിബ്രേറ്റു ചെയ്യാൻ കുപ്പിയെടുക്കാൻ പോയതാ, നമ്മുടെ നാട്ടിലെ നിയമ മനുസരിച്ച് മൂന്നു ലിറ്ററല്ലെ ഒരാൾക്ക് വാങ്ങാൻ പറ്റുകയുള്ളു. പക്ഷെ ഞാൻ അഞ്ച് ലിറ്ററു വാങ്ങി ബാഗിൽ നിറച്ചു,
കുറച്ചു ദൂരം മുൻപോട്ടു പോയപ്പോൾ ദ്ദേ വരുന്നു കിറുക്കൻമാരുടെ വണ്ടി പിന്നെയൊന്നും നോക്കിയില്ല, വണ്ടി ടോപ്പ് ഗിയറിൽ ഇട്ടു കത്തിച്ചു വിട്ടു, അന്നേരമാ ഈ പെണ്ണ് വട്ടം ചാടിയത്, കഷ്ടകാലം അല്ലാതെന്തു പറയാൻ”
സിദ്ധാർത്ഥിൻ്റെ സംസാരം റോബർട്ടിനെ അലോസരപ്പെടുത്താൻ
തുടങ്ങിയിരുന്നു, കർണ്ണൻ്റെ നേർക്ക് നോക്കിയ റോബർട്ട് പിറുപിറുത്തു
“കർണാ ആ കുപ്പിയെടുത്ത് അവൻ്റെ അണ്ണാക്കിൽ കുത്തിക്കയറ്റ് കുറച്ചു നേരം മിണ്ടാണ്ടിരിക്കട്ടേ”
സിദ്ധാർത്ഥ് കർണൻ്റെ നേർക്ക് നോക്കി ചിരിച്ചു, “വണ്ടി ഓടിക്കുന്ന അണ്ണൻ വല്യ തമാശക്കാരനാണെന്നു തോന്നുന്നു, സംസാരം കേട്ടിട്ട് നിങ്ങളീ നാട്ടുകാരല്ല അല്ലെ?
റോബർട്ടും കർണനും പരസ്പരം നോക്കി .
സിദ്ധാർഥ് ചിരിച്ചു കൊണ്ട് തുടർന്നു.
“തിരുവനന്തപുരമല്ലെ നിങ്ങളുടെ നാട്, സംസാരത്തിനൊരു രായമാണിക്യം സ്റ്റൈലുണ്ട്, സംസാരം കേട്ടപ്പോളെ ഞാൻ ഊഹിച്ചു ”
സീറ്റിലേക്ക് ചാരിയിരുന്നു ഷെർലക് ഹോംസിനെ പ്പോലെ ചിരിക്കുന്ന സിദ്ധാർത്ഥിനെ നോക്കിയ കർണൻ്റെ മനസ്സിൽ അപകടം മണത്തു. “മീനാക്ഷിയെ
ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കുവാൻ കൊട്ടേഷൻ ഏറ്റെടുത്താണ് തങ്ങൾ തിരുവനന്തപുരത്തു നിന്നും ഈ നാട്ടിലെത്തിയത്, മീനാക്ഷി കൊല്ലപ്പെട്ടു കഴിഞ്ഞാൽ തങ്ങളുടെ പിന്നാലെ പോലീസെത്തുവാൻ ചിലപ്പോൾ ഇവൻ കരണമായേക്കുമോ എന്നൊരു ഭയവും കർണ്ണനു തോന്നി, ബൈക്ക് യാത്രികനുമായി തന്ത്രത്തിൽ ഇടപെടുകയാവും ബുദ്ധിയെന്ന് കരുതിയ കർണൻ കയ്യിലിരുന്ന മദ്യകുപ്പി സിദ്ധാർത്ഥിൻ്റെ നേർക്ക് നീട്ടി.
“വെള്ളവും ഗ്ലാസുമില്ലെ അണ്ണാ,”
സിദ്ധാർത്ഥ് തിരക്കി.
ഇല്ല,
ഒന്നും മിണ്ടാതെ സിദ്ധാർത്ഥ് അടപ്പ് തുറന്നു വായിലേക്ക് കമഴ്ത്തി, ഹമ്പിൽ ചാടിയ വണ്ടിയൊന്ന് ഉലഞ്ഞു, ശിരസ്സിൽ മദ്യം കയറിയ സിദ്ധാർത്ഥ് ചുമച്ചു, അവൻ്റെ വായിൽ നിന്ന് ചിതറിയ മദ്യം റോബർട്ടിൻ്റെ പുറത്തേക്കാണ് തെറിച്ചത്.
റോബർട്ടിൻ്റെ വായിൽ നിന്ന് മുഴുത്ത തെറി പുറത്തേക്ക് ചാടി,
കർണൻ റോബർട്ടിൻ്റെ കൈകളിൽ പിടിച്ചു. സംയമനം പാലിക്കാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.
സൗമ്യതയോടെ പുറകിലേക്ക് തിരിഞ്ഞ കർണൻ സിദ്ധാർത്ഥിനെ നോക്കി ചോദിച്ചു. “എന്താ, തൻ്റെ പേര്?”
“സിദ്ധാർത്ഥ്, സിദ്ധുവെന്നാണ് എല്ലാവരും വിളിക്കുക”
“നീയെപ്പോഴും ഇങ്ങനെയാണോ സംസാരിക്കുക,”
സിദ്ധാർത്ഥ് ഇളിഭ്യതയൊടെ പറഞ്ഞു.
“ശീലമായിപ്പോയി അണ്ണാ, ഒരു ചോദ്യത്തിന് ഒൻപതുത്തരം അതാ എൻ്റെ കണക്ക്”
സിദ്ധാർത്ഥിനെ പിന്നെയും സംസാരിക്കാൻ സമ്മതിക്കാതെ കയ്യുയർത്തിയ കർണൻ മിണ്ടാതിരിക്കുവാൻ ആംഗ്യം കാണിച്ചതിന് ശേഷം തുടർന്നു.
“ഈ പെൺകുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിച്ചതിന് നിൻ്റെ തലയിൽ കുലപാതക കുറ്റമായിരിക്കും പോലീസ് ചാർജ് ചെയ്യുക,”
“അതിനു ഞാൻ മദ്യപിച്ചിട്ടല്ലല്ലോ ബൈക്ക് ഓടിച്ചത്”
“നീയിപ്പോൾ കുടിച്ചില്ലെ, ആശുപത്രിയിൽ ചെല്ലുമ്പോൾ പോലീസ് നിൻ്റെ രക്തം പരിശോധിക്കും, അപ്പോൾ രക്തത്തിൽ ആൽക്കഹോളിൻ്റെ സാന്നിധ്യം കാണിക്കില്ലെ” കർണൻ്റെ ശബ്ദം കനത്തു.
തൻ്റെ കയ്യിലിരുന്ന മദ്യകുപ്പിയിലേക്ക് നോക്കിയ സിദ്ധാർത്ഥ്നു അപകടം മണത്തു.
സീറ്റിന് പിന്നിൽ സജിയുടെ മടിയിൽ കിടക്കുന്ന മീനാക്ഷിയെ നോക്കിയ അവനു കർണൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി.
“അണ്ണാ, എനിക്കിതിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപെടണം അടുത്തയാഴ്ച യൂറോപ്പിലേക്ക് പോകുവാനുള്ള വിസ വന്നിട്ടിരിക്കുവാ”
അവൻ്റെ യാചന കേട്ട കർണൻ്റെ ശബ്ദത്തിൽ കൂർമ്മത നിറഞ്ഞു.
‘എങ്കിൽ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേട്ടോ, ആശുപത്രിയിൽ എത്തുന്നതിനു മുൻപ് നീ ഈ കാറിൽ നിന്ന് രക്ഷപ്പെട്ടോ, പോലീസ് ചോദിച്ചാൽ കാറിൽ നിന്ന് നീ കടന്നു കളഞ്ഞെന്ന് ഞങ്ങൾ കള്ളം പറഞ്ഞു കൊള്ളാം”
“എൻ്റെ വണ്ടി അവരുടെ കയ്യിലല്ലെ, ഞാൻ രക്ഷപ്പെട്ടാലും അവർ എന്നെ അന്വേഷിച്ചു വരികയില്ലെ” സിദ്ധാർത്ഥ് സംശയത്തോടെ തിരക്കി.
“മദ്യത്തിൻ്റെ അംശം രക്തത്തിൽ നിന്നും ഇല്ലാതായതിന് ശേഷം നീ പോലീസ് സ്റ്റേഷനിൽ ഹാജരായാൽ മതി, നിനക്ക് ഒരു വക്കീലിനെ കണ്ടൂ മുൻകൂർ ജാമ്യമെടുക്കാൻ സമയം കിട്ടുകയും ചെയ്യും.”
കർണൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് സിദ്ധാർത്ഥിന് തോന്നി. തത്കാലം പോലീസ് പിടിയിൽ അകപ്പെടാതെ രക്ഷപെടുകയാണ് ബുദ്ധിയെന്ന് ചിന്തിച്ച അവൻ കർണൻ്റെ വാക്കുകൾ അനുസരിക്കാൻ തീരുമാനിച്ചു. ഒരിറക്ക് മദ്യം കൂടി കുടിച്ചതിന് ശേഷം റോബർട്ടിനോട് സിദ്ധാർത്ഥ് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.
സിദ്ധാർഥ് വണ്ടിയിലുള്ളപ്പോൾ മീനാക്ഷിയെ കൊല്ലുവാൻ സാധിക്കുകയില്ലന്ന് ചിന്തിച്ചിരുന്ന സജിയുടെയും റോബർട്ടിൻ്റെയും കർണ്ണൻ്റെയും കണ്ണുകൾ തിളങ്ങി.
പോലീസ് സ്കോർപിയോ ഒരു വളവു തിരിഞ്ഞ് മറഞ്ഞപ്പോൾ റോബർട്ട് വണ്ടി സ്ലോ ചെയ്തു സൈഡിലേക്ക് ഒതുക്കി. സിദ്ധാർഥ് നന്ദിയോടെ കാറിനുള്ളിലിരിക്കുന്നവരെ ഒരു നിമിഷം നോക്കിയതിന് ശേഷം ഡോർ തുറന്ന് പുറത്തേക്ക് കാൽ വെക്കാനൊരുങ്ങിയപ്പോൾ അവൻ്റെ കാതിൽ മീനാക്ഷിയുടെ ചുണ്ടിൽ നിന്നുയർന്ന ഞെരക്കത്തിൻ്റെ ശബ്ദം വന്നു പതിച്ചു, നെറ്റി ചുളിച്ചു പ്രയാസപ്പെട്ടു കണ്ണ് തുറക്കാൻ ശ്രമിക്കുന്ന മീനാക്ഷിയെ സിദ്ധാർഥ് കണ്ടൂ..
സീറ്റിന് മുകളിൽ കൂടി മീനാക്ഷിയുടെ മുഖത്ത് മൃദുവായി തട്ടിയ അവൻ, അവളെ ഉണർത്താൻ ശ്രമിച്ചു.
അസ്വസ്ഥതയോടെ മുഖം ചുളിച്ച സജി അവനെ നോക്കി ആക്രോശിച്ചു.
“താൻ ഇറങ്ങുന്നുണ്ടെങ്കിൽ വേഗം ഇറങ്ങിപ്പോടോ”
“നിൽക്ക് അണ്ണാ, ഈ കുട്ടി ഉണർന്നാൽ എനിക്ക് സമാധാനത്തോടെ പോകാമല്ലോ ”
പതിയെ കണ്ണുകൾ തുറന്ന മീനാക്ഷി തൻ്റെ മുന്നിൽ ചിരിച്ചു കൊണ്ടിരിക്കുന്ന സിദ്ധാർത്ഥിൻ്റെ മുഖം കണ്ടു.
“ഞാൻ… ഞാൻ എവിടാ”
അവൾ തിരക്കി.
“നമ്മൾ ആശുപത്രിയിലേക്ക് പോകുകയല്ലെ, കുട്ടിക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ”
സിദ്ധാർത്ഥിൻ്റെ വാക്കുകൾ ശ്രദ്ധിച്ച അവളുടെ മനസ്സിലേക്ക് കുറച്ചു നേരം മുൻപ് നടന്ന സംഭവങ്ങൾ ഓർമ വന്നു.
പ്രയാസപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ച, മീനാക്ഷിക്ക് തൻ്റെ കാലിൽ നിന്നും ശക്തമായ വേദന അനുഭവപ്പെടുന്ന പോലെതോന്നി. അരക്ക് താഴേക്ക് അനക്കുവാൻ അവൾക്ക് സാധിക്കുന്നില്ലയിരുന്നു.
സിദ്ധാർത്ഥ് അവളെ എഴുന്നേൽപ്പിക്കുവാൻ
ശ്രമിച്ചു. കാലിൽ നിന്നുയർന്ന വേദനയിൽ മീനാക്ഷി അലറിക്കരഞ്ഞു,
“എനിക്ക് തിരിച്ചു കോളജിലേക്ക് പോകണം, എനിക്ക് പരീക്ഷ എഴുതണം പ്ലീസ് എന്നെ നിങ്ങള് തിരികെ കോളെജിൽ എത്തിക്കാമോ”
കരച്ചിൽ നിറഞ്ഞ വാക്കുകളോടെ മീനാക്ഷി അവരോടു കേണുപ്പറഞ്ഞു.
പെട്ടന്ന് മുന്നിൽപ്പോയ പോലീസ് വാഹനം തിരികെ വരുന്നത് സിദ്ധാർഥ് കണ്ടൂ.
മീനാക്ഷിക്ക് ഉത്തരം നൽകാതെ അവൻ സീറ്റിന് മുകളിലേക്ക് ബോധം പോയത് പോലെ കിടന്നു.
പോലീസ് വാഹനം ഇന്നോവക്കരുകിൽ ചേർത്ത് നിർത്തി.
എന്ത് പറ്റി?
ഇൻസ്പെക്ടർ തിരക്കി.
“ഈ കുട്ടിക്ക് ബോധം വന്നു, അത് കൊണ്ട് നിർത്തിയതാ സാറേ ”
കർണൻ മറുപടി പറഞ്ഞു.
ഇൻസ്പെക്ടറുടെ മുഖത്ത് ദേഷ്യം നിറഞ്ഞു. അയാളുടെ ശബ്ദമുയർന്നു.
“നിനക്കൊക്കെ സാമാന്യ ബോധം ഇല്ലെ ഒരുത്തൻ ചത്തോ, ജീവിച്ചോ എന്നറിയാതെ വണ്ടിയിൽ ജീവശ്ശവമായി കിടക്കുമ്പോൾ, ആശുപത്രിയിൽ വേഗം എത്തിക്കാൻ നോക്കാതെ റോഡിൽ കിടന്നു തോന്നിവാസം കാണിക്കുന്നോ ”
കണ്ണുകൾ പാതിത്തുറന്ന സിദ്ധാർത്ഥ് കർണ്ണനെ നോക്കി കൈകൾ കൂപ്പി.
കർണൻ ദേഷ്യത്തോടെ സിദ്ധാർത്ഥിനെ നോക്കിയ ശേഷം വണ്ടി മുൻപോട്ടെടുക്കാൻ റോബർട്ടിനോടു ആംഗ്യം കാണിച്ചു.
മീനാക്ഷി ഇൻസ്പെക്ടറെ നോക്കി കൈകൾ കൂപ്പി.
“സർ എനിക്ക് തിരികെ കോളജിലേക്ക് പോകണം, ഇന്നെൻ്റെ അവസാന പരീക്ഷയാണ്, ഈ പരീക്ഷ എനിക്കെഴുതാൻ സാധിച്ചില്ലെങ്കിൽ എൻ്റെ സ്വപ്നവും ജീവിതവും ഇന്നവസാനിക്കും”
ഇൻസ്പെക്ടർ മീനാക്ഷിയുടെ നേർക്ക് തിരിഞ്ഞു. ” ഒരു പത്ത് മിനിറ്റ് മോളെ ഹോസ്പിറ്റലെത്തി മുറിവുകൾ കഴുകി കെട്ടിയതിനു ശേഷം ഞങ്ങൾ ഇയാളെ കോളെജിലെത്തിക്കാം.”
കാലിൽ നിന്നുയർന്ന വേദന സഹിക്കാവുന്നതിലും അപ്പുറമായിരുന്നെങ്കിലും മീനാക്ഷിയുടെ മനസ്സിൽ പരീക്ഷ എഴുതാൻ കഴിയുമെന്ന വിശ്വാസത്തിൽ ആശ്വാസം വിരിഞ്ഞു.
ആശുപത്രിയുടെ മുമ്പിലെത്തിയ ഇന്നോവക്കാറിൽ നിന്നും അറ്റൻഡർമാർ രണ്ടു സ്ട്രക്ചറുകളിലായി സിദ്ധാർത്ഥിനെയും മീനാക്ഷിയെയും അത്യാഹിത വിഭാഗത്തിലേക്ക് പ്രവേശിക്കുന്നത് കർണ്ണനും സംഘവും കണ്ടൂ.
സജിയുടെ ഫോൺ വീണ്ടും ബെല്ലടിച്ചു..
കർണാ മാണിക്യമംഗലത്ത് നിന്നും രാമഭദ്രൻ മുതലാളി ആണ്.
കർണൻ ഫോൺ ചെവിയിലേക്ക് ചേർത്തു.
രാമഭദ്രൻ്റെ ശബ്ദം കർണൻ്റെ ചെവിയിൽ മുഴങ്ങി. “എന്തായി അവളെ കൊന്നോ”
കർണ്ണൻ്റെ ശബ്ദം പതറി. “ഇല്ലാ മുതലാളി, ആ പെൺകുട്ടി ഒരു ആക്സിഡൻ്റ് പറ്റി ഹോസ്പിറ്റലിലാണ്, കുറച്ചു ദിവസത്തേക്ക് അവളുടെ നിഴലിൻ്റെ പരിസരത്ത് പ്പോലും എത്താൻ സാധിച്ചെന്നു വരില്ല”
രാമഭദ്രൻ്റെ ശബ്ദം കനത്തു, ” കർണാ, കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഞാൻ വളർത്തി ക്കൊണ്ട് വന്നിരുന്ന സാമ്രാജ്യത്തിന് മുകളിൽ വീണിരിക്കുന്ന കരി നിഴലാണവൾ, ഇന്നേക്ക് രണ്ടു ദിവസത്തിനുള്ളിൽ അവളുടെ മരണവാർത്ത എൻ്റെ ചെവിയിൽ വീണിരിക്കണം, മനസ്സിലായോ?”
“ശരി, സർ” കർണൻ്റെ ശബ്ദം ദൃഢമായി.
മൊബൈൽ ഓഫ് ചെയ്ത രാമഭദ്രൻ “മാണിക്യമംഗലം ടെക്സ്റ്റൈൽ ഇൻഡസ്ട്രീസിൻ്റെ”
എം ഡിയുടെ ക്യാബിനിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അയാളുടെ നെറ്റിയിൽ നിന്നും ഒഴുകിയ വിയർപ്പിൻ തുള്ളികൾ നരച്ച രോമങ്ങളെ തലോടിക്കൊണ്ട് കഴുത്ത് ലക്ഷ്യമാക്കി ഒഴുകിക്കൊണ്ടിരുന്നു.
അച്ഛൻ്റെ പരിഭ്രാന്തി നിറഞ്ഞിരുന്ന മുഖം സമീപത്ത് നിന്നിരുന്ന ദ്ദേവൻ്റെയും ആനന്ദിൻ്റെയും മുഖത്തെ അസ്വസ്ഥമാക്കി.
“എന്തുപ്പറ്റി അച്ഛാ”
ആനന്ദ് തിരക്കി.
മക്കളുടെ നേർക്ക് തിരിഞ്ഞ രാമഭദ്രൻ തൻ്റെ നരച്ച രോമങ്ങളിൽ തലോടി ദേഷ്യത്തോടെ പുലമ്പി.
“ഗായത്രിയുടെ മകളെ ഇല്ലാതാക്കുവാൻ അവർക്കിത് വരെ സാധിച്ചിട്ടില്ല.”
“താനെന്ത്, മണ്ടത്തരങ്ങളാടോ ചെയ്യുന്നത്, ഗായത്രിയുടെ മകളെ കൊല്ലാനോ”
അഡ്വക്കേറ്റ് ജയശങ്കറിൻ്റെ ശബ്ദത്തിൽ പരിഭ്രാന്തി നിറഞ്ഞു.
“പിന്നെന്താ വക്കീലെ ഞാൻ ചെയ്യേണ്ടത്, ഏതോ ചേരിയിൽ കിടന്നവന് പിഴച്ചുണ്ടായ
സന്താനത്തെ വിളിച്ചു ഈ മാണിക്യ മംഗലം തറവാട്ടിൽ രാജകുമാരിയായി വാഴിക്കണോ? ഞാനും എൻ്റെ കുടുംബവും നിൻ്റെ ആശ്രിതരാണെന്ന് പ്പറഞ്ഞ് കൊണ്ട് അവളുടെ കാലിൽ വീഴണമോ?”
ജയശങ്കർ തൻ്റെ വാക്കുകളിൽ സംയമനം വരുത്തുവാൻ ശ്രമിച്ചു.
“രാമഭദ്രാ , ഗായത്രിയുടെ മകളെ മണിക്യമംഗലം തറവാട്ടിൽ രാജകുമാരിയായി വാഴിക്കേണ്ടി വന്നാൽ താൻ വാഴിക്കേണ്ടി വരും കാലു കഴുകി കുടിക്കേണ്ടി വന്നാൽ ചിലപ്പോൾ അതും ചെയ്യേണ്ടി വരും, രാമസിംഹൻ്റെ വിൽപ്പത്രപ്രകാരം മീനാക്ഷി രാമസിംഹൻ്റെ സ്വത്ത് വകകൾ വേണ്ടെന്ന് വക്കുകയോ, മരണപ്പെടുകയൊ ചെയ്താൽ ഇവയെല്ലാം ചെന്ന് ചേരുന്നത് തൊഴിലാളികളും ബോർഡംഗങ്ങളും ചേർന്നിട്ടുള്ള ഒരു ട്രസ്റ്റിലായിരിക്കും എങ്കിലും ഒരു തരി മണ്ണ് പോലും നിനക്കും നിൻ്റെ മക്കൾക്കും ലഭിക്കുമെന്ന് താൻ കരുതണ്ട”
ദേവനും ആനന്ദും ഭയത്തോടെ അച്ഛൻ്റെ നേർക്ക് നോക്കി. രാമഭദ്രൻ അഡ്വെക്കേറ്റ്
ജയശങ്കറിൻ്റെ അരികിലിരുന്നു. “എന്താടോ, ഇതിനെല്ലാം പോം വഴി താനെന്തെങ്കിലും മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു താ”
ജയ ശങ്കർ തൻ്റെ കയ്യിലിരുന്ന ഡോക്യുമെൻ്റ്സ് അവർക്ക് മുന്നിൽ നിരത്തി.
“രാമഭദ്രാ ഞാൻ പറയുന്നത് താൻ ശ്രദ്ധിച്ചു കേൾക്കണം,
തൻ്റെ വളർത്തച്ഛൻ രാമസിംഹൻ്റെ ബിസിനസ് സ്ഥാപനങ്ങളിൽ വേറെയും വ്യക്തികളുടെ ഇൻവെസ്റ്റ്മെൻ്റുള്ളത് കൊണ്ട് ഇതൊരു കോർപ്പറെറ്റ് കമ്പനിയാണ്. കമ്പനിയുടെ മൂലധനത്തിൽ അൻപത് ശതമാനത്തിന് മുകളിൽ രാമസിംഹൻ്റെ ഓഹരിയുള്ളത് കൊണ്ട് മാത്രമാണ്
സി ഇ ഓ പൊസിഷനിൽ ഇപ്പോഴും ഗായത്രി ഇരിക്കുന്നത്, രാമസിംഹൻ്റെ മരണാനന്തര വിൽപ്പത്രപ്രകാരം ഗായത്രിയുടെ മകൾ മീനാക്ഷിക്ക് പതിനെട്ട് വയസ്സ് പൂർത്തിയാകുന്നത് വരെ മാത്രമാണ് ഗായത്രിക്ക് ആ സ്ഥാനം ലഭിക്കുക, കൃത്യമായി ടാക്സ് അടച്ചു ആർ ബി ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആയതിനാൽ ഇനി മുതൽ ഗായത്രിയുടെ കൈ രേഖയിൽ കമ്പനിയുടെ ലാഭവിഹിതമോ തൊഴിലാളികളുടെ ശമ്പളമോ നമ്മുക്ക് ഷേർ ചെയ്യാൻ സാധിക്കില്ല നമ്മൾ അയക്കുന്ന പെപ്പേഴ്സ് എല്ലാം ഓട്ടോമാറ്റിക് ഡിക്ലൈനഡ് ആകാനുള്ള കാരണവും അതാണ്”
രാമഭദ്രൻ്റെ മുഖം കോപം കൊണ്ട് ജ്വലിച്ചു. അയാൾ ഭ്രാന്തനെപ്പോലെ എന്തൊക്കെയോ പിറുപിറുത്തു ക്കൊണ്ടിരുന്നു.
പെട്ടന്ന് ക്യാബിൻ്റെ ഡോറിൽ ആരോ മുട്ടുന്ന ശബ്ദമുയർന്നു,
ദേവൻ വാതിൽ തുറന്നു.
മുന്തിയഇനം അക്തറിൻ്റെ മണം മുറിയാകെ വ്യാപിച്ചു.
വെളുക്കെ ചിരിച്ചു ക്കൊണ്ട് ചെമ്പക മുറ്റത്തെ രാഘവപിള്ളയും മകൻ കൃഷ്ണകുമാറും അകത്തേക്ക് കടന്നു വന്നു.
ചുറ്റും കൂടി നിന്നവരുടെ മുഖ ഭാവം ശ്രദ്ധിച്ച രാഘവപിള്ള രാമഭദ്രൻ്റെ നേർക്ക് തിരിഞ്ഞു
“കുറച്ചു ദിവസമായിട്ട് തന്നെപ്പറ്റി ഒരറിവും ഇല്ലല്ലോ, മാണിക്യ മംഗലവും, ചെമ്പക മുറ്റവും ചേർന്ന് തുടങ്ങാൻ പോകുന്ന ഔട്ട്ലെറ്റ് മാളിന് ഗവൺമെൻ്റ് അപ്രൂവ് കിട്ടിയിട്ടുണ്ട്, നമ്മുക്ക് പണി തുടങ്ങണ്ടെ രാമഭദ്രാ”
രാമഭദ്രൻ, രാഘവ പിള്ളയുടെ അരികിലെത്തി
” രാഘവാ ഞാൻ ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന തുക താൻ എനിക്ക് തിരിച്ചു തരണം, ഞാൻ ഈ പ്രോജക്ടിൽ നിന്ന് പിന്മാറുകയാണ്”
ചെമ്പകമുറ്റം പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമ രാഘവ പിള്ള അത്ഭുതത്തോടെ രാമഭദ്രനെ നോക്കി,
“എന്ത് പറ്റിയെടോ, കേരളത്തിലെ മുൻ നിരയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ഒന്നായ മാണിക്യമംഗലം എക്സ്പോർട്ടേഴ്സ് നഷ്ടത്തിലായൊ”
എന്താടോ വക്കീലെ
കാര്യം? രാഘവൻ ജയശങ്കറിൻ്റെ നേരെ തിരിഞ്ഞു.
ജയശങ്കർ രാമഭദ്രൻ്റെ നേർക്ക് നോക്കിയതിനു ശേഷം കാര്യങ്ങൾ രാഘവപിള്ളയുടെ നേർക്ക് അവതരിപ്പിച്ചു.
ജയശങ്കറിൻ്റെ വാക്കുകൾ സസൂഷ്മം ശ്രദ്ധിച്ച രാഘവപിളളയുടെ മുഖത്ത് ഗൗരവം നിറഞ്ഞു. “ശരിക്കും തന്നെ ചതിച്ചത്, രാമസിംഹൻ്റെ ഒപ്പം നിഴല് പോലെ നടന്നിരുന്ന കുടുംബ വക്കീൽ കൈമൾ ആയിരുന്നല്ലെ”
രമഭദ്രൻ തലയാട്ടി.
“രാമ സിംഹൻ്റെ മരണശേഷം, കൈമൾ തൻ്റെയൊപ്പം ഉണ്ടായിരുന്നെങ്കിലും അയാളുടെ കൂറ് രാമസിംഹനോട് മാത്രമായിരുന്നു. അതായിരിക്കാം വിൽപ്പത്രത്തിലെ രഹസ്യങ്ങൾ തന്നിൽ നിന്നും മറച്ചു വെച്ചത്,കാർഡിയാക് അറസ്റ്റിൻ്റെ രൂപത്തിൽ മാണിക്യ മംഗലത്തെ കുടുംബ വക്കീലിനെ ഏതാനും ദിവസങ്ങൾക്ക് മുൻപ് മരണം
തട്ടിയെടുത്തില്ലായിരുന്നുവെങ്കിൽ ഗായത്രിയുടെ മകളെ മാണിക്യമംഗലത്തെ റാണിയായി വാഴിച്ചു തന്നെയും കുടുംബത്തെയും തെരുവിലേക്ക് വലിച്ചെറിഞ്ഞതിന് ശേഷം മാത്രമേ നിങ്ങളീ വിവരങ്ങൾ അറിയുകയായിരുന്നുള്ളു.”
“രാഘവാ, കഴിഞ്ഞ പന്ത്രണ്ട് വർഷമായി ഈ സ്വത്തുക്കൾക്ക് നിധി കാക്കുന്ന ഭൂതത്തെപ്പോലെ കാവലായി നിന്നു കൊണ്ട് ഞാനുണ്ടാക്കിയ കോടികളാണ് തൻ്റെയൊപ്പം പാട്ണർഷിപ്പിൽ ചെയ്യുന്ന ബിസിനസ്സിൽ മുടക്കിയിട്ടിരിക്കുന്നത്, ഇപ്പൊൾ എൻ്റെ കയ്യിൽ ഒന്നുമില്ല, മാനസിക രോഗാശുപത്രിയുടെ ഇരുട്ടറയിൽ അടച്ചിട്ടിരിക്കുന്ന ഗായത്രിയെ കൊണ്ട് എനിക്കിനിയൊരു പ്രയോജനവും ഇല്ല, ഗായത്രിയുടെ മകളെ കൊന്നാൽ സ്വത്ത് മുഴുവൻ ട്രസ്റ്റിന് പോകുകയും ചെയ്യും ഞാനൊരു ത്രിശങ്കുവിൽ പെട്ടിരിക്കുകയാണ് രാഘവ ഇതിൽ നിന്നും കര കയറാൻ ഞാനെന്തു ചെയ്യണം”
രാഘവപിള്ളയുടെ മുഖത്ത് ചെറുപുഞ്ചിരി വിരിഞ്ഞു.
“താൻ ഗായത്രിയുടെ മകളെ കൊല്ലണ്ടടോ രാമഭദ്രാ, പകരം അവളെയങ്ങു വളർത്ത് ”
എല്ലാവരുടെയും കണ്ണുകൾ രാഘവ പിള്ളയുടെ നേർക്ക് തിരിഞ്ഞു.
ആനന്ദിൻ്റെയും ദേവൻ്റെയും നേരെ കൈ ചൂണ്ടിയ രാഘവൻ തുടർന്നു. “പന പോലെ രണ്ടു മക്കൾ വളർന്നു നിൽക്കുന്നില്ലെ രാഘവാ, മുറപ്രകാരം ഇവരിൽ ഒരാൾക്ക് അവകാശപ്പെട്ടതല്ലെ ഗായത്രിയുടെ മകൾ , അവളെ ഇവരിൽ ഒരാൾ വിവാഹം കഴിച്ചാൽ രാമസിംഹൻ്റെ സ്വത്തുക്കൾ ഒരിക്കലും തൻ്റെ കൈ വിട്ടു പോകില്ല”
രാമഭദ്രൻ്റെ മുഖം തെളിഞ്ഞു. അയാളുടെ മുഖത്ത് നിന്നുയർന്ന പ്രകാശം ദ്ദേവനിലേക്കും ആനന്ദിലേക്കും വ്യാപിച്ചു.
“പക്ഷേ ഒരു കാര്യമുണ്ട്, ഗായത്രിയുടെ മകൾ ഒരിക്കലും അറിയരുത് ഈ സ്വത്തുക്കളുടെ അവകാശി അവൾ മാത്രമാണെന്ന്”
രമാഭദ്രൻ തലയാട്ടി.
ഭിത്തിയിൽ മാലയിട്ടു വച്ചിരിക്കുന്ന രാമസിംഹൻ്റെ ഫോട്ടോയിലെക്ക് നോക്കിയ രാഘവ പിള്ള പുച്ഛത്തോടെ പറഞ്ഞു. “മാണിക്യ മംഗലത്തെ സ്ത്രീ ജനങ്ങൾക്ക് കുപ്പയിലെ മാണിക്യമന്വേഷിക്കുന്ന പതിവുള്ളത് ക്കൊണ്ടും, അമ്മയുടെ വിത്തുഗുണം കാണിക്കാൻ സാധ്യതയുള്ളതും ക്കൊണ്ടും താൻ അവളുടെ മനസ്സിൽ ആരെങ്കിലും കൂടു കൂട്ടിയിട്ടുണ്ടോയെന്ന് കൂടി അന്വേഷിച്ചു വച്ചോ”
ആനന്ദിൻ്റെയും ദേവൻ്റെയും മുഖം വിളറുന്നത് കണ്ട രാഘവപിള്ള എഴുന്നേറ്റ് അവരുടെ മുന്നിലായി നിന്നു.
“ചെറുപ്പത്തിലേ കുറച്ചു കഥകൾ നിങ്ങളൂം കേട്ടിട്ടുണ്ടാവും, പക്ഷേ ഈ നിൽക്കുന്ന നിങ്ങളുടെ അപ്പൻ മാണിക്യ മംഗലം തറവാടിൻ്റെ നാഥനായി മാറിയതിൻ്റെ കഥ എങ്ങനെയാണെന്ന് നിങ്ങൾക്കറിയാമോ?’
‘രാഘവ പിള്ളെ, വേണ്ട?”
രാമഭാദ്രൻ്റെ മുഖം വിളറി.
“കുട്ടികൾ അറിയട്ടടോ, ഇനിയും ഒരു യുദ്ധമുണ്ടായാൽ നമ്മളെപ്പോലെ പ്രതിരോധിച്ചു നിൽക്കാനുള്ള ചങ്കുറപ്പ് ഇവന്മാർക്ക് ഉണ്ടോയെന്ന് ഒന്നറിയണ്ടെ”
രഘവപിള്ള രാമഭാദ്രൻ്റെ നേർക്ക് തിരിഞ്ഞു. ” അധികാരവും സമ്പത്തും കയ്യിൽ വന്നപ്പോൾ വർഷങ്ങൾ നിമിഷങ്ങൾ പോലെ പൊഴിഞ്ഞു പോയത് നീയറിഞ്ഞിട്ടില്ല, അടഞ്ഞു പോയ അധ്യായങ്ങൾ ചിലപ്പോൾ ഒരിക്കൽ കൂടി ഓർത്തെടുക്കേണ്ടി വരും, അച്യുതൻ കുട്ടിയുടെ ശിക്ഷാകാലാവധി
അടുത്ത മാസം തീരുകയാണ്”
രാമഭദ്രൻ്റെ കാലുകൾ ഇടറി പുറകിലേക്ക് വേച്ചുപ്പോയ അയാളെ ദേവനും ആനന്ദും കൂടി പിടിച്ചു നിർത്തി.
രാഘവ പിള്ളയുടെ ചുണ്ടിൻ്റെ കോണിൽ ഒരു ചിരി വിരിഞ്ഞു. “ഇരുട്ട് മുറിയിൽ അടച്ചിട്ടിരിക്കുന്ന ഗായത്രിയെ അവശ്യം കഴിഞ്ഞെന്നു കരുതി ഇല്ലയമപ്പെടുത്തുവാൻ മിനക്കെടെണ്ട,
അവനാഴിയിലെ അവസാന അസ്ത്രമായി പ്രയോഗിക്കാൻ ചിലപ്പോൾ ഗായത്രി ഉപകാരപ്പെട്ടെക്കും”
നിർജീവ അവസ്ഥയിൽ നിൽക്കുന്ന രാമഭദ്രനെ നോക്കിയ ശേഷം രാഘവപിള്ളയും മകൻ കൃഷ്ണകുമാറും പുറത്തേക്ക് ഇറങ്ങി നടന്നു.
………………………………..
അത്യാഹിത വിഭാഗത്തിൽ തന്നെ ശുശ്രൂഷിക്കാൻ എത്തിയ നഴ്സിൻ്റെ കയ്യിൽ ഇൻജക്ഷൻ്റെ സൂചി തിളങ്ങുന്നത് കണ്ട സിദ്ധാർത്ഥ് ബഡ്ഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.
“എനിക്ക് കുഴപ്പമൊന്നുമില്ല സിസ്റ്റർ, ഞാൻ ഓകെയാണ്”
“ഗ്ലൂക്കോസിൻ്റെ സിറിഞ്ചാണ്, അനങ്ങാതെ കിടന്നു കൊള്ളൂ. ആക്സിഡൻ്റ് ആയതല്ലെ ഫുൾ ബോഡി സ്കാൻ ചെയ്യണം”
“ആ കുട്ടിക്ക് എങ്ങനെയുണ്ട് സിസ്റ്റർ?”
“പാവം, അതിൻ്റെ കാലിൽ പൊട്ടലുണ്ട് നെറ്റിയിൽ രണ്ടു സ്റ്റിച്ചിനുള്ള മുറിവും, ഇന്നതിൻ്റെ അവസാന പരീക്ഷയായിരുന്നു, അതെഴുതാൻ സാധിക്കാത്തതിൽ മനം നൊന്ത് കരയുകയാണത്”
നേഴ്സ്സിൻ്റെ ശബ്ദത്തിൽ സങ്കടം നിറഞ്ഞു.
മനഃപൂർവമല്ലെങ്കിലും ആ പെൺകുട്ടിയുടെ സങ്കടത്തിന് ഉത്തരവാദി താനാണെന്ന് സിദ്ധാർഥിന് തോന്നി.
എനിക്കൊരു കോൾ വിളിക്കണമായിരുന്നു
സിസ്റ്റർ, ആക്സിഡൻ്റിനിടയിൽ
എൻ്റെ മൊബൈൽ എവിടെയോ നഷ്ടപ്പെട്ടു. എൻ്റെ സുഹൃത്തുക്കളേ ഞാൻ ഹോസ്പിറ്റലിലാണെന്നു വിളിച്ചറിയിക്കാൻ വേണ്ടിയാണ്.
നഴ്സ് സിദ്ധാർത്ഥിനെ സംശയത്തോടെയൊന്നു നോക്കിയ ശേഷം തൻ്റെ മൊബൈൽ അവനു കൈ മാറി.
…………………………….
തൻ്റെ കാൽപാദത്തിലെ പ്ലാസ്റ്ററിലേക്ക് നോക്കി മീനാക്ഷി വിങ്ങിപ്പൊട്ടി.
സമീപത്തുക്കൂടിപ്പോയ
നഴ്സിനോട് അവൾ വീണ്ടും സമയം തിരക്കി.
“ശോ, ഇത് വലിയ ശല്യമായല്ലോ ഇത് എത്രാമത്തെ തവണയാ താൻ സമയം ചോദിക്കുന്നത്. പത്തരയായി കൊച്ചെ”
“പരീക്ഷ തുടങ്ങിയിട്ടുണ്ടാവും സിസ്റ്റർ എനിക്കുടൻ കോളേജിലെത്തണം, പോലീസ് ഇൻസ്പെക്ടർ എന്നെ പരീക്ഷക്ക് മുൻപ് എത്തിക്കാമെന്ന് വാക്ക് തന്നതാണ്”
നഴ്സിൻ്റെ ശബ്ദത്തിൽ അരിശം നിറഞ്ഞു ” തന്നോട് എത്ര തവണ പറഞ്ഞു. തൻ്റെ കാൽ പാദത്തിൽ
പൊട്ടലുണ്ട്, മാത്രമല്ല ലിഗമെൻ്റ്സിലും സാരമായ കേടുപാടുകളുണ്ട്, ഇപ്പൊൾ മര്യാദക്ക് ബെഡ് റെസ്റ്റ് എടുത്താൽ ജീവിതകാലം മുഴുവൻ നടക്കാം അല്ലെങ്കിൽ”
നഴ്സ് അർധോഗ്തിയിൽ വാക്കുകൾ നിർത്തി തൻ്റെ ജോലിയിൽ ശ്രദ്ധിച്ചു.
“പ്ലീസ് മാഡം എനിക്ക് പോയേപ്പറ്റൂ, എന്നെയൊന്നു സഹായിക്കാൻ ഈ ലോകത്ത് ആരുമില്ലേ ദൈവമേ”
അവളുടെ കണ്ണിൽ നിന്നുതിർന്നൂ വീണ മിഴിനീർ തുള്ളികൾ തലയിണയെ നനയിച്ചു.
“ഇപ്പൊൾ ഐഎഎസ് നൊന്നുമല്ലല്ലോ പഠിക്കുന്നത്, കാലിന് സുഖമായാൽ തനിക്ക് ഇംപ്രൂവ്മെൻ്റ്എക്സാം എഴുതിയാൽ പോരേ കൊച്ച”
തൻ്റെ സ്വപ്നങ്ങൾ തൻ്റേത് മാത്രമാണെന്ന് മനസ്സിലാക്കിയ മീനാക്ഷി കണ്ണുകളടച്ച്
തൻ്റെ വിധിയെ പഴിച്ച് വിങ്ങിപ്പൊട്ടി.
വാതിൽക്കൽ നിന്ന സിദ്ധാർത്ഥും കൂട്ടുകാരും ഇതെല്ലാം കാണുന്നുണ്ടായിരുന്നു.
സിദ്ധാർത്ഥിൻ്റെ മനസ്സിൽ മീനാക്ഷിയോട് അനുകമ്പയുണർന്നൂ.
“ആരാ” നഴ്സ് അന്വേഷിച്ചു.
“ഈ കുട്ടിയുടെ വേണ്ടപ്പെട്ടവരാണ് സിസ്റ്റർ”
എങ്കിൽ എൻ്റയൊപ്പം വരൂ, കുറച്ചു ബിൽ പേ ചെയ്യാനുണ്ട്?
സിദ്ധാർത്ഥ് കൂട്ടുകാരൻ്റെ നേർക്ക് നോക്കി, നഴ്സിൻ്റെയൊപ്പം ഒരാൾ നടന്നു നീങ്ങി.
സിദ്ധാർത്ഥിൻ്റെ ശബ്ദം കേട്ട മീനാക്ഷി കണ്ണ് തുറന്നു.
മീനാക്ഷിക്ക് അരികിലേക്ക് നടന്നടുത്ത സിദ്ധാർത്ഥ് അവൾക്കരികിലിരുന്നു സ്റ്റൂൾ വലിച്ചിട്ടു ഇരുന്നു.
തൻ്റെ കൂടെ നിൽക്കുന്ന കൂട്ടുകാരനെ സിദ്ധാർത്ഥ് മീനാക്ഷിക്ക് പരിചയപ്പെടുത്തി. “ഇതെൻ്റെ ഫ്രണ്ട് ആണ് , മിഥുൻ, നഴ്സിൻ്റെയൊപ്പം ബിൽ അടക്കാൻ പോയത് ദീപക്, പിന്നെ ഞാൻ സിദ്ധാർത്ഥ്”
മീനാക്ഷി ഒന്നും പറയാതെ ഭിത്തിയിലേക്ക് മിഴികൾ ഊന്നി.
മിഥുൻ ക്ഷമാപണത്തിൽ മീനാക്ഷിയോടു പറഞ്ഞു.
“കുട്ടിക്ക് ഈ അവസ്ഥ വരാനുള്ള കാരണം ഞങ്ങൾ കൂടിയാണ്, അതിനു പ്രായ്ശ്ചിത്തം ചെയ്യാൻക്കൂടിയാണ് ഞങ്ങളിപ്പോൾ ഇവിടേക്ക് വന്നത്”
മീനാക്ഷി ഒന്നും മനസ്സിലാകാതെ മിഥുൻ്റെ മുഖത്തേക്ക് നോക്കി.
“മിഥുൻ സ്റൂളിലിരിക്കുന്ന സിദ്ധാർത്ഥിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
“ഇവൻ രണ്ടാഴ്ചക്കുള്ളിൽ ഈ നാട് വിട്ട് യൂറോപ്പിലേക്ക് പോകുകയാണ്, അതുകൊണ്ട് ഇവൻ്റെ ബർത്ത്ഡേ ദിവസമായ ഇന്ന് ഞങ്ങൾ ആഘോഷിക്കാൻ തീരുമാനിച്ചു. മദ്യകുപ്പിയുമായി വരുന്ന ഇവനെ പോലീസ് ഫോളോ ചെയ്തത്കൊണ്ടാണ് കുട്ടിക്ക് ഈ അപകടം സംഭവിക്കാൻ കാരണം”
മീനാക്ഷിയുടെ കണ്ണുകൾ ചുവന്നു തുടുത്തു. അവൾ സിദ്ധാർത്ഥിൻ്റെ നേർക്ക് നോക്കി.
“നീ, നീയാണോ എന്നെ ബൈക്ക് കൊണ്ടിടിച്ചിട്ടത്?”
അതെയെന്ന അർത്ഥത്തിൽ സിദ്ധാർത്ഥ് തലയാട്ടി.
കോപം കൊണ്ട് ജ്വലിച്ച മീനാക്ഷിയുടെ കരങ്ങൾ ഉയർന്നു താണു. ഒരു നിമിഷത്തേക്ക് മുഖം മരവിച്ചുപ്പോയ സിദ്ധാർഥിന് തൻ്റെ മുന്നിലുള്ള മീനാക്ഷിയുടെ മുഖം രണ്ടായി നിൽക്കുന്ന പോലെ തോന്നി.
സ്തംഭിച്ചു പ്പോയിരുന്നു
മിഥുൻ. പെട്ടന്ന് വാതിൽക്കൽ നിന്ന് ഒരു ചിരിയുടെ ശബ്ദം മുഴങ്ങി. ആ കഴ്ചകൾ കണ്ട ദീപക്കിനു ചിരിയടക്കാൻ സാധിക്കുന്നില്ലായിരുന്നു.
മുഖത്ത് കരമമർത്തി ദയനീതയോടെ സിദ്ധാർത്ഥ് ദീപക്കിനെ നോക്കി. ഒരു വിധം ചിരി കടിച്ചമർത്തി ദീപക് മീനാക്ഷിയുടെ മുൻപിൽ വന്നു നിന്നു.
“കൊച്ചെ, ഒരു തല്ലിവന് അത്യാവശ്യമായിരുന്നു, ഞങ്ങൾ ചെയ്ത തെറ്റിന് പകരമായി കൊച്ചിനെ പരീക്ഷ ഹാളിൽ ഞങ്ങളെത്തിക്കാം, പക്ഷേ പകരം കൊച്ചു ഞങ്ങൾക്കൊരു വാക്ക് തരണം”
മീനാക്ഷിയുടെ കണ്ണുകൾ തിളങ്ങി.
“ശരിക്കും എന്നെ നിങ്ങൾക്ക് കോളെജിലെത്തിക്കാൻ സാധിക്കുമൊ”
“തീർച്ചയായും തന്നെ ഞങ്ങൾ പരീക്ഷ ഹാളിൽ എത്തിക്കാം, അതിനു വേണ്ടി ഇവൻ വിളിച്ചിട്ടാണ് ഞങ്ങളിവിടേക്ക് വന്നതും. പകരം ഇവനെതിരെ കേസോന്നും വരില്ലെന്ന് താൻ ഉറപ്പു തരണം,, ഇന്ന് നടന്ന സംഭവങ്ങൾ താൻ മറക്കണം, മാന്യമായൊരു നഷ്ടപരിഹാരവും ഞങ്ങൾത്തരാം”
സംശയം നിറഞ്ഞ മുഖത്തോടെ സിദ്ധാർത്ഥിനെ നോക്കിയ മീനാക്ഷിയോടായി മിഥുൻ പൂരിപ്പിച്ചൂ.
“വേറൊന്നും കൊണ്ടല്ല മോളെ, കേസും കൂട്ടവുമായാൽ ഇവൻ്റെ യൂറോപ്പിലേക്കുള്ള പോക്കിനെയത് ബാധിക്കും അതുകൊണ്ടാണ്”
സിദ്ധാർഥിനോട് മനസ്സിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം മറച്ചു വച്ചുക്കൊണ്ടവൾ മിഥുൻ്റെയും ദീപക്കിൻ്റെയും നേർക്ക് നോക്കി ചോദിച്ചു.
“എനിക്ക് പരീക്ഷ എഴുതാൻ പറ്റുമോ”
മിഥുൻ്റെയും ദീപക്കിൻ്റെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ ഒരു സ്ട്രച്ചറിലേക്ക് മീനാക്ഷിയെ അവർ കിടത്തി. ഇടനാഴിയിലൂടെ ആ സ്ട്രെച്ചർ ഉരുണ്ടു നീങ്ങി. മിഥുൻ ഫോൺ വിളിച്ചതിനെ തുടർന്ന് പാഞ്ഞെത്തിയ ആംബുലൻസിലേക്ക് മീനാക്ഷിയെ അവർ മൂന്നു പേരും കൂടി കയറ്റി.
” ചേട്ടാ വിക്ടോറിയ കോളജ്, കത്തിച്ചു വിട്ടോ”
ഡ്രൈവറെ നോക്കി ദീപക് വിളിച്ചു പറഞ്ഞു.
സിദ്ധാർത്ഥിൻ്റെ മുഖത്ത് പതിഞ്ഞിരുന്ന വിരൽപ്പാടുകളിലേക്ക് മീനാക്ഷിയൊന്നു പാളി നോക്കി.
മീനാക്ഷിയുടെ നോട്ടം ശ്രദ്ധിച്ച സിദ്ധാർഥ് അവളെ നോക്കി പുഞ്ചിരിച്ചു. മുഖം വെട്ടിച്ച മീനാക്ഷി തൻ്റെ മുഖത്ത് ഗൗരവം കലർത്തി.
ദീപക്, മിഥുന് കൈമാറിയ ബർത്ത്ഡേ പാർട്ടി പോപ്പർ വല്ലാത്തൊരു ശബ്ദത്തോടെ പൊട്ടി തെറിച്ചു.
ഞെട്ടി വിറച്ചുപ്പോയ മീനാക്ഷി,
ആംബുലൻസിലെ ബോഗിക്കുള്ളിൽ ചിതറി തെറിച്ച പേപ്പറുകൾക്കും സ്വീകൻസിനും ഇടയിലൂടെ കണ്ടൂ.
ദീപക് തൻ്റെ കയ്യിലിരുന്ന ബാഗിൽ നിന്നെടുത്ത ചെറിയ ബോക്സിനുള്ളിലെ റെഡ് വെൽവെറ്റ് കേക്കിനുള്ളിൽ രണ്ടു, അഞ്ച് എന്ന മെഴുകുതിരികൾ വക്കുന്നത്.
അമ്പരപ്പോടെ നിൽക്കുന്ന സിദ്ധാർത്ഥിനെ നോക്കി ദീപക്കും മിഥുനും ചിരിച്ചു.
ഇരുപത്തിയഞ്ചു എന്നെഴുതിയ മെഴുകുതിരികൾക്ക് മുകളിൽ പ്രകാശം തെളിഞ്ഞു.
പ്ലാസ്റ്റിക്കിൻ്റെ കത്തി കൈകളിലെന്തിയ സിദ്ധാർഥ് മെഴുകുതിരികൾ ഊതിയണച്ചു.
മിഥുനും ദീപക്കും ഈണത്തിൽ പാടുന്ന ബർത്ത്ഡേ ഗാനം കൗതുകത്തോടെ മീനാക്ഷി ശ്രവിച്ചിരുന്നു.
പെട്ടന്നാണ് ആംബുലൻസ് ബ്രേക്കിൽ അമർന്നതു , നില തെറ്റി വേച്ചുപ്പോയ മിഥുൻ്റെ കൈകൾ തട്ടി റെഡ് വെൽവെറ്റ് കേക്ക് സിദ്ധാർത്ഥിൻ്റെ മുഖത്തേക്ക് പതിഞ്ഞു ചേർന്നു.
“സോറി മച്ചാ,, ”
മിഥുൻ വിഷമത്തോടെ സിദ്ധാർത്ഥിൻ്റെ തോളിൽ തട്ടി.
ജോക്കറിനെപ്പോലെ മുഖം നിറയെ ക്രീമുമായി ചുറ്റും നോക്കുന്ന സിദ്ധാർത്ഥിനെ കണ്ട മീനാക്ഷിക്ക് ചിരി തടഞ്ഞു നിർത്താൻ സാധിച്ചില്ല.
പൊറാട്ട് നാടകം കണ്ടൂ ചിരിക്കുന്ന ആസ്വാദകരെ പ്പോലെ മതി മറന്നു ചിരിക്കുന്ന മീനാക്ഷിയെ കണ്ടൂ പരസ്പരം നോക്കിയ മിഥുൻ്റെയും ദീപക്കിൻ്റെയും ചുണ്ടിൽ നിന്നും പൊട്ടിച്ചിരികൾ മുഴങ്ങി..
തുടരും..
1 Comment
Pingback: നിണമൊഴുകും നീർച്ചാലുകൾ - ഭാഗം 2 - By Ajith Jacob - കൂട്ടക്ഷരങ്ങൾ