ഒറ്റ വരക്കുപകരം രണ്ട് പിങ്ക് വരകൾ കണ്ടത് എന്റെ ഇരുപത്തി മൂന്നാം വയസ്സിൽ മഴ ചാറ്റൽ ഉള്ള ഒരു വൈകുന്നേരമാണ്.കെട്യോനോട്ക വിളിച്ചു പറഞ്ഞപ്പോൾ നല്ലൊന്നാന്തരം ഒരു ചിരി. കല്യാണം കഴിഞ്ഞ് വെറും നാലുമാസത്തിനുള്ളിൽ വിശേഷം ആയില്ലേ എന്നു ചോദിച്ച് എന്നെ ബോറടിപ്പിച്ച നാട്ടുകാരോടും വീട്ടുകാരോടും അങ്ങനെ പ്രത്യേകിച്ച് വേറെ ആരോടും ഈ വിശേഷം അപ്പോൾ എനിക്കു പറയാൻ തോന്നീല്ല.
എന്നാലും രണ്ട് ദിവസത്തിനുള്ളിൽ പരമാവധി എല്ലാവരും അറിഞ്ഞു.
പതിയെ പതിയെ ദിവസങ്ങൾക്കകം മനസ്സ് അതിനോട് പൊരുത്തപ്പെട്ടെങ്കിലും എന്റെ ശരീരം പുതുതായി വന്ന foreign body യെ സ്വീകരിക്കാൻ മടിച്ചു. ഛർദി.. അങ്ങനെ മൂന്നു മാസത്തിനുള്ളിൽ മൂന്നിലേറെ തവണ ആശുപത്രിയിൽ അഡ്മിറ്റായി ഞാൻ പലരുടെയും മുഖം ചുളുപ്പിച്ചു.
ഛർദ്ദിയുടെ വിഷമങ്ങൾ കുറഞ്ഞ് നാലു മാസം കഴിഞ്ഞപ്പോൾ മുതൽ ചെറിയൊരു സന്തോഷം ഒക്കെ തോന്നി തുടങ്ങി. ഗർഭിണികൾക്ക് കുറച്ച് പ്രത്യേക പരിഗണനയൊക്കെ കിട്ടുമല്ലോ… അതൊക്കെ ആസ്വദിക്കാനും, കണ്ണാടിക്കു മുന്നിൽ നിന്നും ചെറുതായി ഉന്തി വരുന്ന വയറു നോക്കി രസിക്കാനും, രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഞങ്ങൾ രണ്ടു പേരും മാത്രമുള്ള കിടക്കയിൽ ഒരു വാവയെ കൂടി സങ്കല്പിച്ച് താരാട്ടാനും തുടങ്ങി.
ഡെലിവറി ടൈം അടുത്ത് വരുന്നതോടെ ശാരീരിക അസ്വസ്ഥതകളും ഏറി വന്നു. എങ്കിലും ടെൻഷൻ വളരെ കുറവായിരുന്നു.
“ഓ… ഇതത്ര വലിയ കാര്യമാണെങ്കിൽ ആളുകളൊക്കെ ഇങ്ങനെ രണ്ടും മൂന്നും നാലും ഒക്കെ പ്രസവിച്ചു കൂട്ടുമോ” എന്ന് ചിന്തിച്ചു കൊണ്ട് ഇടയ്ക്കിടെ ആളിക്കത്തുന്ന ആധിയെ ഞാൻ തല്ലികെടുത്തുകയും ചെയ്യുമായിരുന്നു.
ഏപ്രിൽ ആറാം തീയതി… ഒരു ഞായറാഴ്ച വെളുപ്പിന് ഫ്ലൂയിഡ് ലീക്ക് ഉണ്ടായതിനാൽ ഞങ്ങൾ ആശുപത്രിയിലേക്കു തിരിച്ചു. ആ വെളുപ്പാൻ കാലത്തും എന്നെ അനുഗ്രഹിച്ചു യാത്രയാക്കാൻ വന്ന അയൽവക്കത്തെ ചേച്ചിമാരെ കണ്ട് “ഇതൊക്കെ എങ്ങനെ മണത്തറിഞ്ഞു വന്നു… ഇവർക്കൊന്നും ഉറക്കോമില്ലേന്ന്”, മനസ്സിൽ ചോദിച്ചും കൊണ്ട് ഞാൻ വണ്ടീലൊട്ടു കയറി.
ആശുപത്രിയിൽ ചെന്നു… കൂടെ വന്നവരെ പുറത്തു നിർത്തി എന്നെ ലേബർ റൂമിലോട്ടു കയറ്റി. ഉള്ളത് പറയാലോ ആ നിമിഷം വരെ പക്കാ കൂൾ ആയിരുന്ന എനിക്ക്, പിറകിലെ ഡോർ അടഞ്ഞതും എന്തോ ഒരു വല്ലാത്ത വിറയൽ.
സിസ്റ്റർ എന്നെ ഒരു ബെഡിലേക്കു കിടത്തി. എല്ലാ ബെഡിലും ആളുണ്ട്. പലരും… പേറിന്റെ പല അവസ്ഥാന്തരങ്ങളിൽ ആണ്.
പിന്നെ അവിടെ നടന്ന വയറു കഴുകൽ, ഉള്ളു പരിശോധിക്കൽ മറ്റു കലാ പരിപാടികളിൽ നിന്നൊക്കെ, ആ വേദനക്കിടയിലും ഞാൻ മനസ്സിലാക്കുകയായിരുന്നു..
എന്തിനായിരുന്നു എല്ലാരും ഒരു ഗർഭിണിയെ സ്നേഹിക്കുന്നത് എന്ന്. ആ കിടപ്പിലാണ് വെളുപ്പിന് എന്നെ യാത്രയാക്കാൻ ആ ചേച്ചിമാര് ഉറക്കം കളഞ്ഞു വന്നതെന്തിന് എന്ന് എനിക്ക് ശരിക്കും ബോധ്യമായത്.
അങ്ങനെ കൂടെ കിടന്ന പലരും അകത്തെ മുറിയിൽ പോയി പ്രസവിച്ചു. വേദന സഹിച്ചു ഞാനൊരു പരുവമായി… അവസാനം അതും തീരുമാനമായി… നോർമൽ ഡെലിവറി നടക്കില്ല…സിസേറിയൻ വേണം.
പ്രസവിക്കണം എന്നത് കുറച്ചു നാളുകളായി എന്റെ ഒരു വാശി തന്നെ ആയിരുന്നെങ്കിലും ആ സമയത്ത് ഇനി അതിന് ഒരു ചാൻസും ഇല്ലായിരുന്നു. ഫ്ലൂയിഡ് മൊത്തം പോയി തീർന്നു. അങ്ങനെ പേറ്റുനോവും സിസ്സേറിയന്റെ വേദനയും സഹിച്ച ഒരുപാട് പെൺകുട്ടികളെ പോലെ ഞാനും ഒരു അമ്മയായി.
കുഞ്ഞുണ്ടായി എത്ര സമയം കഴിഞ്ഞാണ് എന്നറിയില്ല, ബോധം വന്നപ്പോൾ സിസ്റ്റർ “മോളാണ് ” എന്ന് പറഞ്ഞു കൊണ്ട് കുഞ്ഞിനെ എന്റെ മുഖത്തോട് അടുപ്പിച്ചു.
സത്യം പറയാലോ ആ സമയത്ത് മാതൃത്വത്തിന്റെ ഒരു വിധ സ്ഫുലിംഗങ്ങളും മണ്ണാങ്കട്ടയും ഒന്നും എനിക്ക് തോന്നീല്ല. അവൾക്കു വേണ്ടി കരുതിയ തൊട്ടിലോ കുഞ്ഞുടുപ്പോ ഒന്നും ഞാൻ ഓർത്തില്ല.
പകരം ആവശ്യമില്ലാത്ത ചിന്തയാണെങ്കിൽ കൂടി അവളും കടന്നുപോകേണ്ട ഈ രക്തവും മരുന്നും മണക്കേണ്ട ഇടനാഴിയെ കുറിച്ചാണ് ഞാൻ അപ്പോൾ ഓർത്തത്… കാരണം ആ സമയത്ത് എന്റെ ശരീരവും മനസ്സും അത്രമേൽ ദുർബലമായിരുന്നു.
എന്തുകൊണ്ടോ അവളെ ആദ്യമായി മുലയൂട്ടുന്ന നേരം സിനിമയിലെ നായികയെ പോലെ ഞാൻ മാതൃത്വത്തിന്റെ അനുഭൂതിയിൽ സർവ്വം വിസ്മൃതയായില്ല.
കുഞ്ഞിനെ എന്റെ ചൂടേറ്റു കിടത്താനും, അവൾക്ക് സന്തോഷത്തോടെ പാൽ കൊടുക്കാനും എനിക്ക് കുറച്ചു ദിവസങ്ങൾ വേണ്ടി വന്നു.
കുംഭ മാസത്തിലെ ഒരു നട്ടുച്ച നേരത്താണ് ഞാൻ രക്തം തുളുമ്പുന്ന അടിവയറും, വിങ്ങുന്ന മുറിപ്പാടുകളും, കഴക്കുന്ന മാറിടവും നീരു മുറ്റിയ കാൽ പാദങ്ങളുമായി ഇത്തിരി പോന്ന ഒരു കുഞ്ഞുമായി, കുഞ്ഞിനോടൊപ്പം മാത്രം ജനിച്ച ഒരു അമ്മയെപ്പോലെ പകപ്പോടെ ഞാൻ ആശുപത്രിയിൽ നിന്നും വീട്ടിലേക്കു വന്നത്.
ഞാൻ മുറ്റത്തേക്കിറങ്ങുമ്പോൾ അവിടെ പെറ്റും പോറ്റിയും പരിചയ സമ്പന്നരായ ഒന്നിലധികം അയൽവക്കത്തെ ചേച്ചിമാർ നിൽപുണ്ടായിരുന്നു. ഏഴാം മാസം മുതൽ ഗർഭ സംരക്ഷണത്തിന്റെ പേരും പറഞ്ഞ് എന്നെ വട്ടം കറക്കിയ കുലസ്ത്രീകൾ. നേരം വെളുത്ത നേരത്ത് ഞാൻ ആശുപത്രീലേക്ക് പോയപ്പോൾ എന്നെ അനുഗ്രഹിച്ചയച്ചവർ.
കുഞ്ഞിനേയും പൊതിഞ്ഞു പിടിച്ച് ഉമ്മച്ചി വീടിനകത്തേക്ക് കയറി.
“പതിയെ… അടിഭാഗത്തിന് ഒത്തിരി ബലം കൊടുക്കാതെ കേറ് ” കൂട്ടത്തിൽ ആറു പെറ്റ് കേമിയായ വടക്കേലെ ചേച്ചി എന്റെ പുറം ഭാഗത്ത് പതിയെ പിടിച്ചു.
ഇളം നീല ടർക്കിയിൽ പൊതിഞ്ഞു കൊണ്ടു വന്ന കുഞ്ഞിനെ ഉമ്മച്ചി കുഞ്ഞുബെഡിൽ കിടത്തി. കൈക്കുള്ളിൽ കൂനിയിരുന്ന സുഖം നഷ്ടപ്പെട്ടതിനാലും മുറിയിലെ ചൂടിനാലും കുഞ്ഞ് കരച്ചിൽ തുടങ്ങി.
“അതിനെയൊന്നു കുടിപ്പിക്ക്… പൊരിഞ്ഞ വെയിലിൽ വണ്ടീലിരുന്നു വന്നിട്ട് ഇത്രേം നേരം ആയില്ലേ. അതിന് ദാഹിക്കണുണ്ടാവും “
തെക്കേ വീട്ടിലെ കല്യാണി ചേച്ചി പേറ്ററിവിൽ താനും ഒട്ടും മോശക്കാരിയല്ല എന്ന മട്ടിൽ പറഞ്ഞു.
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എന്റെ മുറിക്കു പുറത്ത് കാഴ്ച കാണാൻ തിടുക്കപ്പെട്ട് എല്ലാരും നിൽക്കുന്നുണ്ട്.
“നോക്കി നിൽക്കാതെ മൊല കൊടുക്ക് കൊച്ചേ… കഴിഞ്ഞ വട്ടം ഏതാ കൊടുത്തത്… എടത്തേതോ അതോ വലത്തേതൊ?”
ലെഫ്റ്റ് ഓർ റൈറ്റ് !
എനിക്കപ്പോൾ എന്തുകൊണ്ടോ പണ്ട് സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡിന്റെ പരേഡിന് നിൽക്കുമ്പോഴുള്ള ജോയ് സാറിന്റെ ചോദ്യവും സ്കൂൾ ഗ്രൗണ്ടും യൂണിഫോമിട്ടു നിൽക്കുന്ന എന്നെയും ഓർമ്മ വന്നു. വെറുതെ എന്റെ കണ്ണു നിറഞ്ഞു.
“ഇടത്തേത്…”
ഞാൻ പായ വിരിച്ചിട്ടിരിക്കുന്ന പലക കട്ടിലിലേക്കിരുന്നു. എന്റെ ഗർഭപാത്രത്തിലേക്കു അനേകം മണൽ തരികൾ കിരു കിരു ശബ്ദത്തോടെ കടന്നു പോകുന്നത് പോലെ എനിക്ക് തോന്നി.കനത്തിൽ ഉടുത്തിരിക്കുന്ന തുണിയിലെ ചോരയിലേക്ക് സ്റ്റിച്ചിന്റെ കൂർത്ത നൂൽ തലപ്പ് കൊണ്ടപ്പോൾ ഞാനൊന്നു ഞെരുങ്ങി. ചൂട് നിറഞ്ഞ മുറിയിലിരുന്ന് വലത്തേ മാറിടത്തിലേക്കു കൊച്ചിനെ അമർത്തി പാല് കൊടുക്കുമ്പോൾ ഉമ്മച്ചി പറഞ്ഞു.
“നിവർന്നിരുന്ന് കൊടുക്ക്…. അതെങ്ങനെയാ ഒരു തുള്ളി പാലില്ല. കൊച്ചാണെങ്കിൽ രാവും പകലും കരച്ചിലും “
വാതിൽക്കൽ നിന്ന ചേച്ചിമാർക്ക് നേരേ ഒളിക്കണ്ണിട്ട് ഉമ്മച്ചി അത് പറയുമ്പോൾ ആരോ പാലുണ്ടാകാനുള്ള നാട്ടു മരുന്ന് ഉമ്മച്ചിക്ക് പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു. അതും കേട്ട് കുഞ്ഞിനെ മടിയിൽ ശ്രദ്ധയോടെ പിടിച്ച് പാല് കൊടുക്കുന്നുണ്ടെങ്കിലും എനിക്കെന്തോ വല്ലാത്ത മടുപ്പ് തോന്നി. ഇനിയും കരച്ചിൽ നിറുത്താത്ത കുഞ്ഞിനോട് എനിക്ക് ദേഷ്യം വന്നു.
എത്ര തരം നോവനുഭവങ്ങളിലൂടെയാണ് ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ കടന്നു പോയത്. രക്തവും മരുന്നും മണക്കുന്ന ആശുപത്രി ചുമരിനുള്ളിൽ കാലുകൾ അകത്തി വെച്ച് സങ്കീർണ്ണമായ പേറ്റു നോവും സഹിച്ച് അകം പുറം പരിക്ഷീണയായി വന്നിരിക്കുന്ന എന്നോട് ഇവർക്കെന്താണ് അല്പം പോലും അലിവ് തോന്നാത്തതെന്നോർത്ത് എന്റെ ഉള്ളം തേങ്ങി.
പേറ്റുനോവും അതിന്റെ മറ്റു പൊല്ലാപ്പുകളും എന്നെ ചെറുതായി ഒരു ഡിപ്രെഷൻ സ്റ്റേജിലേക്ക് എത്തിച്ചു. വീട്ടുകാരുടെയും ഭർത്താവിന്റെയും സമയോചിതമായ ഇടപെടൽ കൊണ്ട് ഞാൻ അത് വളരെ വേഗം അതിജീവിച്ചു എങ്കിലും എനിക്ക് തോന്നുന്നു ഗർഭിണി കുട്ടികളെ സ്നേഹിക്കുന്നതോടൊപ്പം വീട്ടുകാർ അവൾക്ക് പ്രസവത്തെ കുറിച്ചും മുലയൂട്ടലിനെ കുറിച്ചും നല്ല രീതിയിൽ അവെയർനെസ്സ് കൊടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന്. അതുപോലെ ഈ കാര്യങ്ങളിൽ അറിവില്ലാത്തവരുടെ അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുകയും അരുത്.
അങ്ങനെ ആ സമയവും കടന്നു പോയി… മാസങ്ങൾക്കുശേഷം ഞാൻ ജോലിക്ക് പോയി തുടങ്ങി.വഴിവക്കത്തെ പോസ്ററിലെ തേങ്ങുന്ന അനാഥ കുഞ്ഞിന്റെ മുഖം കണ്ട് ആദ്യ ദിവസം ഞാൻ കരഞ്ഞു കൊണ്ട് തിരിച്ചു വന്ന് എന്റെ കുഞ്ഞിനെ തെരു തെരെ ഉമ്മവച്ചു. പിന്നീടങ്ങോട്ട് മാതൃത്വത്തിന്റെ അവിസ്മരണീയമായ എത്ര എത്ര മുഹൂർത്തങ്ങളാണ് അവൾക്കായി പാൽ ചുരത്തിയ ഈ ഇടനെഞ്ചിലൂടെ കടന്നു പോയിട്ടുള്ളത്…..
അവളുടെ പിറവിക്കു ശേഷം യാത്രകളിലെ എത്രയോ കുഞ്ഞു കരച്ചിലുകളാണ് എന്റെ മനസ്സാകെ അസ്വസ്ഥമാക്കിയിട്ടുള്ളത്. വിശന്നു തളർന്നുറങ്ങുന്ന എത്രയോ കുഞ്ഞു മുഖങ്ങളാണ് എന്റെ നെഞ്ചും, മിഴികളും നീറി പുകച്ചിരിക്കുന്നത്….. എനിക്കുറപ്പുണ്ട് അതെല്ലാം അവളുടെ പിറവിക്കു ശേഷം മാത്രമായിരുന്നെന്ന്!
#Pregnanacy #Delivery #Motherhood #Baby #Cesarean
1 Comment
നല്ലെഴുത്ത് 👌