ജീവിതം അത് ആർക്കും പ്രവചിക്കാൻ പറ്റുന്ന ഒന്നല്ല. ഇന്ന് എന്ത് സംഭവിക്കും എന്നോ നാളെ എന്ത് സംഭവിക്കും എന്നോ ആർക്കും പറയാൻ പറ്റില്ല. ചിലതൊക്കെ വിശ്വസിക്കാനും!
ഞാൻ എല്ലാ കാര്യത്തിലും മണ്ടിയായിരുന്നു. അതു മനസ്സിലായി വന്നപ്പോഴേക്കും എനിക്കെല്ലാം നഷ്ടപ്പെട്ടിരുന്നു.
ചെറുതായിരിക്കുമ്പോൾ വിവാഹം കഴിക്കുന്ന പെണ്ണുങ്ങളെയൊക്കെ കാണുമ്പോൾ എനിക്കു കൊതിയായിരുന്നു. അതുപോലെ അണിഞ്ഞാെരുങ്ങാൻ. കല്ല്യാണപ്പെണ്ണാവാൻ. പെട്ടെന്നു വലുതായി അച്ഛനും അമ്മയും തരുന്ന ആഭരണണിഞ്ഞ് കല്ല്യാണപ്പെണ്ണായി മണ്ഡപത്തിൽ ഇരിക്കുന്നതായി എത്രയോ സ്വപ്നം കണ്ടിട്ടുണ്ട്. പലപ്പോളും ഞാൻ സ്വപ്നജീവിയായി നടന്നിട്ടുണ്ട്. ബൈക്കിൽ മഴ നനഞ്ഞു പങ്കാളിയെ കെട്ടിപ്പിടിച്ചുപോകുന്ന രംഗമൊക്കെ. അത്തരം സീനുകൾ ടീവിയിൽ വരുമ്പോൾ വല്ലാത്തൊരു നാണം എന്നെ വന്നു മൂടും. പിന്നീട് ആ സിനിമയിലെ രംഗങ്ങളെല്ലാം മനസ്സിലേക്ക് ഓടിയെത്തുമ്പോളെല്ലാം എന്റെ മുഖത്തു വിരിയുന്ന നാണം ചുണ്ടിൽ പുഞ്ചിരി പൊഴിക്കും. അതു കാണുമ്പോൾ അമ്മ ചോദിക്കും “എടീ പെണ്ണേ, പകൽക്കിനാവ് കാണാൻ പറ്റിയ സമയം. സന്ധ്യയായി, എഴുന്നേറ്റ് പോടീ അവിടുന്ന് “.
കല്യാണം എന്തോ വലിയ സംഭവമാണെന്നു ധരിച്ചുവച്ചിരുന്ന കാലം. വീട്ടിൽ മാമന്റെ കല്യാണം കഴിഞ്ഞ സമയം, പിറ്റേ ദിവസം മാമി അണിഞ്ഞൊരുങ്ങി മാമന്റെ ബൈക്കിൽ കറങ്ങാൻ പോയപ്പോൾ ആ ജീവിതം സുന്ദരമാണെന്ന് ധരിച്ചുവച്ചു. പിന്നെ പെട്ടെന്നു് വലുതായി കല്യാണം കഴിക്കണമെന്ന ചിന്തയായി മനസ്സിൽ എപ്പോഴും. കല്ല്യാണത്തെക്കുറിച്ച് എന്തോരം സ്വപ്നം കണ്ടിട്ടുണ്ടെന്നറിയാമോ? അമ്മ പറയുമ്പോൾ ഒന്നിനും ചെവി കൊടുത്തിരുന്നില്ല. ഈ പല്ലവി ദിവസവും കേട്ടിട്ടുണ്ട് . “പഠിച്ചു ജോലി കിട്ടിയിട്ടേ നിന്നെ വിവാഹം കഴിപ്പിച്ചു വിടൂ.”
അതു കേൾക്കുമ്പോൾ അമ്മയോട് ദേഷ്യം തോന്നുമെങ്കിലും ഒന്നും പറയില്ല. മനസ്സിൽ പറയും. ഓ പിന്നെ വലുതായിട്ട് വേണം കല്ല്യാണം കഴിക്കാൻ എന്ന് . അമ്മയുടെ നിർബന്ധവും സ്ഥിരം ഡയലോഗിൽനിന്ന് രക്ഷനേടാൻകൂടെയാണ് ഞാൻ തുടർപഠനത്തിനു പോയതുതന്നെ. അതും മനസ്സില്ലാ മനസോടെ, ക്ലാസ്സിൽ കയറിയാൽ പറയാം, കയറി എന്ന്. അല്ലെങ്കിൽ ഇല്ല. അങ്ങനെ വായിൽനോക്കി നടക്കുന്ന സമയത്താണ് അരുണിനെ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. അന്നുമുതൽ മനസ്സുനിറയേ മായാലോകംമാത്രമായിരുന്നു. ഇഷ്ടമുള്ള നിറങ്ങൾ കൊടുത്ത് അതിനെ മനോഹരമാക്കി എന്നു വേണം പറയാൻ. എപ്പോഴും എന്റെ മനസ്സിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു. മാമി കല്ല്യണപ്പന്തലിൽ അണിഞ്ഞൊരുങ്ങി നിന്നതുപോലെ എനിക്കും നിൽക്കണം എന്നത്. അതിന്റെ ചവിട്ടുപടിയായിട്ടാണ് ഞാൻ അരുണിനെ പ്രണയിച്ചതുപോലും. ടീവിയിൽ കാണുന്ന ഓരോ റോമൻസ് പാട്ടിലും ഞാനും അരുണുമാണെന്ന് തോന്നും. അപ്പൊ ഉണ്ടാകുന്ന വികാരത്തെ എങ്ങനെ പറഞ്ഞു തരാൻ ആണ്. അത്രയ്ക്കു തലയ്ക്കുപിടിച്ച വട്ടായിരുന്നു കല്യാണം.
ജീവിതം നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആകണമെന്നില്ലല്ലോ. വീട്ടിൽ അരുണിന്റെ കാര്യം ഞാൻ അവതരിപ്പിച്ചപ്പോഴും അമ്മ പറഞ്ഞത് പഠിച്ചു കഴിഞ്ഞു ജോലി കിട്ടിയശേഷം ആ ഇഷ്ടം അതുപോലെയുണ്ടെങ്കിൽ നടത്തിത്തരാം എന്നാണ്. അപ്പോഴും എന്റെ മനസ്സിൽ വിവാഹപ്പന്തലിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന പെണ്ണുതന്നെയായിരുന്നു. അതോണ്ടുതന്നെ അമ്മയോടു വല്ലാത്ത ദേഷ്യം തോന്നി. അമ്മയോട് എന്തെങ്കിലും പറയുംമുന്നേ അച്ഛൻ തീൻമേശയിൽ ഊണ് കഴിക്കാൻ ഇരിപ്പുറപ്പിച്ചു. അമ്മ ചോറ് വിളമ്പുന്നതിനിടയിൽ ഞാൻ പറഞ്ഞ കാര്യം അവതരിപ്പിച്ചു. കേട്ട പാതി കേൾക്കാത്ത പാതി എഴുന്നേറ്റ് വന്നു അച്ഛൻ തല്ലാൻ കൈയോങ്ങിയെങ്കിലും അമ്മ തടഞ്ഞു. അവൾക്ക് ചെറിയ തെറ്റ് പറ്റിപ്പോയി. നമ്മൾ അല്ലേ ക്ഷമിക്കാൻ. ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അച്ഛൻ എഴുന്നേറ്റുപോയി . ആ വിഷയത്തെക്കുറിച്ച് പിന്നീട് ചർച്ചയൊന്നും ഉണ്ടാകാതിരുന്നത് ആശ്വാസം തന്നെങ്കിലും അരുണിനോടുള്ള പ്രണയം അങ്ങനെ പൂത്തുലഞ്ഞ് കിടക്കുന്നതുകൊണ്ട് ഞാനെല്ലാ സബ്ജെക്ടിനും പൊട്ടിപ്പോയി. അതറിഞ്ഞ അച്ഛൻ എന്നെ വിവാഹം കഴിപ്പിച്ചു വിടുന്നതിനെക്കുറിച്ച് അമ്മയോടു പറയുന്നത് കേട്ടപ്പോൾ എന്റെ മനസ്സിൽ ഒരായിരം പൂത്തിരികത്തിച്ച പ്രതീതിയായിരുന്നു. അപ്പോൾത്തന്നെ ഞാൻ ഇടിച്ചുകയറി പറഞ്ഞു കെട്ടുകയാണേൽ അരുണിനെമാത്രമേ കെട്ടൂ എന്ന്. അതു പറഞ്ഞപ്പോൾ അടി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പിന്നെ നാട്ടുകാരുമില്ലേ, അവർ എല്ലാം എത്തിക്കേണ്ട സമയത്തുതന്നെ അച്ഛന് എത്തിച്ചു കൊടുത്തു കാണും.
ഞാനവർക്ക് മനസ്സിൽ ഒരായിരം സ്തുതി പറഞ്ഞു. നാട്ടിൽ റേഡിയോയുടെ സ്വഭാവമുള്ള നാണു ചേട്ടൻ ഉണ്ട്. ആ ചേട്ടന് ചെറിയൊരു ന്യൂസ് കിട്ടിയാൽ മതി. എത്തിക്കേണ്ട സമയത്ത് ഒറ്റ സെക്കന്റുകൊണ്ട് നാടുമൊത്തം അറിയിക്കും. അച്ഛനു തോന്നിക്കാണും, ഇനി എന്നോട് പറഞ്ഞിട്ട് ഒരു കാര്യവുന്നില്ലെന്ന്. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അച്ഛൻ
അരുണിന്റെ വിട്ടിൽ പോയി എല്ലാം സെറ്റ് ആക്കി, അതും ഒറ്റ രാത്രികൊണ്ട്! അമ്മയ്ക്ക് ആകെ വിഷമമുണ്ടായിരുന്നത് പഠിച്ചു ജോലി കിട്ടിയിട്ട് മതി എൻ്റെ കല്യാണം എന്നായിരുന്നു. അക്കാര്യം അമ്മ പറഞ്ഞപ്പോൾ അതിനെ ചിരിച്ചുതള്ളി കല്യാണം കഴിഞ്ഞും പഠിക്കാല്ലോ അമ്മേ എന്നു പറഞ്ഞാശ്വാസിപ്പിച്ചു. എന്റെയുള്ളിൽ ഞാൻ കണ്ടുകൊണ്ടിരുന്ന സ്വപ്നം അതുപോലെ നടക്കുന്നതിനെക്കുറിച്ചായിരുന്നു. പച്ചയും ചെമപ്പും നിറം ഇടകലർത്തിയ സാരിയുടുത്ത്, 20 പവന്നോളം സ്വർണ്ണമണിഞ്ഞ്, തലയിൽ മുല്ലപ്പൂ ചൂടി, മേക്കപ്പ് ചെയ്തു ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. പക്ഷേ, അതല്ലൊം ജീവിതത്തിന്റെ പുതിയ പാഠങ്ങൾകൂടെയാണെന്നത് അറിഞ്ഞിരുന്നില്ല.
19 വയസിൽ എനിക്കു കിട്ടിയ, അല്ല ഞാൻ നേടിയെടുത്ത സൗഭാഗ്യം എന്നു ഞാൻ സ്വയം അഹങ്കാരിച്ചാണ് അരുണിന്റെ കൈയിൽപ്പിടിച്ച് ആ വീട്ടിലേക്കു വലതുകാൽ വച്ചു കയറിയത്. ആദ്യത്തെ ദിവസം അരുണിന്റെ അമ്മ സ്നേഹത്തോടെയാണ് പെരുമാറിയത്. പിന്നെപ്പിന്നെ 19 വയസ്സുള്ള എന്നോട് 30 വയസ്സുള്ള ആളിനെപ്പോലെയാണ് ഓരോ ജോലികളും ചെയ്യിപ്പിച്ചുകൊണ്ടിരുന്നത്. സ്വപ്നം നേടിയെടുത്തുവെന്ന് അഹങ്കാരിച്ച എനിക്കു മനസ്സിലായി സിനിമയിൽ കാണുന്നതുപോലെയല്ല ജീവിതമെന്ന്. എന്നാലും അരുണിന്റെ സ്നേഹത്തിൽ എനിക്കു കുറച്ചല്ല ആശ്വാസം തോന്നിയത്. ഇടയ്ക്ക് പുറത്തു കൊണ്ടുപോകാം എന്ന് പറയുമെങ്കിലും ഓരോരോ കാരണങ്ങൾകൊണ്ട് മുടങ്ങിപ്പോയി. അല്ല ഓരോരോ കാരണങ്ങളുണ്ടാക്കി അമ്മയും നാത്തൂനുംകൂടെ ചേർന്നു മുടക്കി. വന്നുകയറിയ പെണ്ണ് ഒന്നും ആഗ്രഹിക്കാനോ ചെയ്യാനോ പാടില്ലാ എന്ന അവരുടെ ന്യായം!
ഒരിക്കൽ അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അരുൺ വന്നു പറയുന്നത് നമുക്ക് പുറത്തു പോകാമെന്ന്. പെട്ടെന്ന് ഡ്രസ്സ് മാറി വരാൻ പറഞ്ഞിട്ട് ആള് കാറിന്റെ അരികിൽ പോയിരുന്നു. പെട്ടെന്ന് ഡ്രസ്സ് മാറി ചെന്നപ്പോ എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടു പറഞ്ഞു. “അയ്യേ! എന്തോന്ന് ഡ്രസ്സ് ആണിത്, ചുരിദാറൊക്കെ ഔട്ട് ഓഫ് ഫാഷനാണ്. മോഡേൺ ഡ്രസ്സ് ഒന്നൂല്ലേ നിനക്ക്.”
ഞാൻ ഇല്ലെന്നു തലയാട്ടി. ആള് ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പെട്ടെന്നുതന്നെ കാറെടുത്തു. കാർ കൊണ്ടുപോയി നിർത്തിയത് ടെക്സ്റ്റൈൽസ് ഷോപ്പിന്റെ മുന്നിലും. ഇറങ്ങാൻ മടിച്ചുനിന്ന എന്നെ പിടിച്ചു വലിച്ചു കൊണ്ടുപോയി അരുണിന് ഇഷ്ടം തോന്നിയ ഡ്രസ്സല്ലൊം എടുത്തുതന്നു. മേക്കപ്പ് സെറ്റ്, പിന്നെ കുറച്ചു sexy look ഉള്ള കുറച്ചു ബ്രായും പാന്റീസും എടുത്തു. അതു കണ്ടപ്പോ ആ ഷോപ്പിൽ എടുത്തു തരുന്ന പുരുഷൻ്റെ മുഖത്തു നോക്കാൻ എനിക്കു മടി തോന്നി. ബിൽ പേ ചെയ്തു അരുൺ ഇറങ്ങിയപ്പോഴാണ് ശ്വാസം നേരേ ആയത്. കടലിനോടു ചേർന്നുള്ള റിസോർട്ടിൽ റൂം എടുത്തു. ആ റൂമിൽ ചെന്നയുടെടെ ഡ്രസ്സിൻ്റെ കവർ തന്ന് sexy look ഉള്ള കുറച്ചു ബ്രായും പാന്റീസും ഇട്ടിട്ടു വരാൻ പറഞ്ഞു. ഫ്രഷായിട്ടു പോരേ എന്ന് ചോദിച്ചപ്പോൾ അരുണിന്റെ വേറെ മുഖമാണ് കണ്ടത്. പേടിച്ചു വിറച്ചുകൊണ്ട് അരുൺ പറഞ്ഞതുപോലെ ഇട്ടുകൊണ്ട് വന്നു. പിടിച്ചു നിർത്തി കാണിച്ചുതരുന്നത്പോലെ പോസ് ചെയ്യേണ്ടി വരികയും ചെയ്തു. എനിക്ക് എന്നോടുതന്നെ വെറുപ്പു തോന്നി. കരച്ചിൽ പിടിച്ചുനിർത്തി പോസ് ചെയ്യുന്നതിനിടയിൽ അരുൺ വന്നു കെട്ടി പിടിച്ചു കൊണ്ട് love you muthe.. Soo sweet beauty എന്ന് പറഞ്ഞു അരുൺ എന്നെ വാരിപ്പുണർന്നു. ഒരു വേള ഞാൻ പിന്മാറാൻ ശ്രമിച്ചെങ്കിലും അരുൺ സമ്മതിച്ചില്ല. ഒരാണിന്റെ അധികാരത്തോടെ കീഴ്പ്പെടുത്തുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞ് കുളിച്ചു ഫ്രഷായി വന്നപ്പോ വാങ്ങിച്ച മോഡേൺ ഡ്രസ്സ് ഇടീപ്പിച്ചു. ഇട്ടപ്പോൾ വല്യ കുഴപ്പം തോന്നിയില്ല. ആ റിസോർട്ടിൻ്റെ പുറത്തുപോയി കടൽകണ്ട് ഫുഡ് കഴിച്ചു വീട്ടിൽ എത്തിയപ്പോൾ പാതിരാത്രി ആയിരുന്നു.
പിറ്റേ ദിവസം അടുക്കളയിൽ ചെന്നപ്പോ അടുക്കളയാകെ വൃത്തികേടായി കിടക്കുന്നു.
അതുകണ്ടപ്പോൾ അമ്മ പറഞ്ഞത് “വയ്യായിരുന്നു മോളേ, ഒന്ന് വൃത്തിയാക്കി വച്ചേക്ക്.. ഇന്നലെ മോള് വന്നിട്ടുണ്ടായിരുന്നു. പുറത്തുനിന്ന് ഫുഡ് വാങ്ങി എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു. ആ പിള്ളേരുടെ പണിയാ. ആ ഫുഡ് വയറ്റിൽ പിടിച്ചില്ലെന്നു തോന്നുന്നു. വല്ലാത്ത വയറു വേദന.”
എങ്ങനെയാ അടുക്കള ക്ലിൻ ചെയ്യേണ്ടതെന്നു സ്റ്റഡിക്ലസ്സ് നടത്തിപ്പോയി. അരുണിന്റെ ഓരോ പരാക്രമം കഴിഞ്ഞ് ഉണർന്നുവരാൻ ലേറ്റായാൽ ഇരട്ടി പണി അടുക്കളയിലോ മറ്റോ കാത്തിരിക്കുന്നുണ്ടാകുമെന്നത് കുറച്ചു ആഴ്ചകൾക്കകം മനസിലാക്കാനായി. അരുണുമായി പുറത്തു പോയിവരുമ്പോളും അടുക്കള വൃത്തികേടായിട്ടായിരിക്കും.
അതു പണിഷ്മെന്റ് ആയിരുന്നു. എത്ര എടുത്താലും തീരാത്ത പണികൾ. പോകെപ്പോകെ പുറത്തു കൊണ്ടുപോകുന്നത് തനിയെ നിന്നുപോയിരുന്നു. അത് ഒരു കണക്കിന് നന്നായിരുന്നു. ഇരട്ടിപ്പണി ചെയ്യുന്നതിനേക്കാൾ നല്ലതല്ലേ അരുണുമായിട്ടുള്ള പുറത്തുപോക്ക് വേണ്ടെന്നുവയ്ക്കുന്നത്. വിവാഹം കഴിഞ്ഞു മൂന്നു മാസം ആയപ്പോഴേക്കും ജീവിതംതന്നെ മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. ഇടയ്ക്കിടെ എൻ്റെ അമ്മയുടെ വാക്കുകൾ മനസ്സിലേക്ക് കടന്നു വരുമ്പോൾ എനിക്കുതന്നെ കുറ്റബോധം തോന്നിത്തുടങ്ങിയിരുന്നു.
അമ്മ ആഗ്രഹിച്ചതുപോലെ നേടിയെടുക്കണം എന്ന വാശിയിലായിരുന്നു എന്റെ ഗോൾഡ് കൊണ്ടുപോയി മുത്തുറ്റ് ഫിനാൻസിൽ പണയം വച്ചത്. ആ വിവരം അറിഞ്ഞപ്പോ അരുൺ ദേഷ്യപ്പെട്ട് എന്നെ അടിച്ചു. തല കറങ്ങി വീണ ഞാൻ കണ്ണു തുറന്നപ്പോൾ ആശുപത്രിയിലാണ്. അരുൺ എന്റെ കൈ ചേർത്തുപിടിച്ച് ഇരിക്കുന്നുണ്ട്.
“സോറി ടാ, എന്നോടു പറയാതെ നീ അങ്ങനെ ചെയ്തപ്പോൾ ദേഷ്യം വന്ന് ചെയ്തുപോയതാ.”
ഡോക്ടർ വന്ന് “കോൺഗ്രാച്ചുലേഷൻസ് രണ്ടാൾക്കും. ദീപാ നിങ്ങൾ ഒരു മാസം ഗർഭിണിയാണ്. ”
എന്നു പറഞ്ഞപ്പോൾ സന്തോഷംകൊണ്ട് കണ്ണുകൾ നിറഞ്ഞു. അറിയാതെ എന്റെ കൈ വയറ്റിൽ തലോടി. പിന്നീടുള്ള 9 മാസം അരുണും അമ്മയും താഴത്തും തറയിലും വയ്ക്കാതെ എന്നെ കൊണ്ടുനടന്നു. 7-ാം മാസത്തിൽ എൻ്റെ വിട്ടിൽപോലും വിട്ടില്ല. ആ സ്നേഹത്തിൽ ഞാൻ കണ്ണടച്ചു വിശ്വസിച്ചു. മോള് വന്നപ്പോപോലും അരുൺ വല്യ ആഘോഷമാക്കിയിരുന്നു. അതെല്ലാം കണ്ട് മനസ്സ് വല്ലാതെ സന്തോഷിച്ചു. ഒരു വലിയ ചതിയറിയാതെ! മോൾക്ക് ഏഴു മാസം പ്രായമുള്ള സമയത്താണ് അടുത്ത കൂട്ടുകാരിയുടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങി പോകാൻവേണ്ടി നോക്കുമ്പോൾ ഒരു തരി ഗോൾഡ് കാണാനില്ല. എല്ലായിടത്തും നോക്കി. അരുൺ വന്നപ്പോൾ ചോദിച്ചപ്പോളാണ് അറിയുന്നേ കാർ വാങ്ങിച്ചത് എന്റെ സ്വർണ്ണം വിറ്റിട്ടാണെന്ന്. ബാക്കിയുണ്ടായ സ്വർണ്ണം അമ്മയ്ക്കു കൊടുത്ത് നാത്തൂന്റെ വിവാഹം ഉറപ്പിച്ചെന്നും. എല്ലാം കേട്ടപ്പോൾ തല പെരുത്ത് കയറുന്നതുപോലെ തോന്നി. സമനില വീണ്ടെടുത്ത് ഞാൻ ചോദിച്ചു.
“എന്റെ ഗോൾഡ് എന്നോട് ചോദിക്കാതെ എടുക്കാൻ എങ്ങനെ തോന്നി.”
“അത് എനിക്കും അവകാശമുണ്ട്. എന്നെ ഭരിക്കാൻ നീ ആയിട്ടില്ല എന്നുപറഞ്ഞ് അരുൺ എൻ്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. ശ്വാസമെടുക്കാൻ പെട്ട പാട്. പിന്നെയങ്ങോട്ട് അവഗണനയുടെ താഴ്വരതന്നെയായിരുന്നു. രാത്രിയാകുമ്പോഴുള്ള അരുണിന്റെ പരാക്രമം കാരണം പലവട്ടം മരിക്കാൻ തോന്നിയിട്ടുണ്ട്. മോൾക്കുവേണ്ടി എല്ലാം ക്ഷമിച്ചു നിന്നു. പക്ഷേ, അരുണിന് വേറേ ബന്ധമുണ്ടെന്നു പറഞ്ഞ് 8 മാസം പ്രായമുള്ള കുഞ്ഞിനെയും അതിന്റെ അമ്മയെയും കൊണ്ടുവന്ന് എൻ്റെ മുന്നിൽ നിർത്തിയപ്പോൾ, എന്താണ് പറയേണ്ടതെന്നുപോലും അറിയാതെ ഒന്നും പറയാൻ നിൽക്കാതെ കുഞ്ഞിനെയുംകൊണ്ട് എന്റെ വീട്ടിലേക്കു ഞാൻ തിരികെ വന്നു. കുറച്ചു മാസങ്ങൾ കുഴപ്പമില്ലാതെ പോയി. പിന്നെ ഓരോന്നായി കുത്തിപ്പൊങ്ങിത്തുടങ്ങി. ഒരു ദിവസം മോള് സ്കൂൾ ബസ്സിറങ്ങി വീട്ടിലേക്കു നടന്നു വരുന്നതിനിടയിൽ എവിടെനിന്നോ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു മോളുടെ ജീവനെടുത്തു. മോള് പോയതോടെ എല്ലാംകൊണ്ടും തകർന്നു പോയിരുന്നു. എല്ലാവരും കുറ്റപ്പെടുത്തിയപ്പോൾ സഹിക്കാനാവുന്ന അത്രയും സഹിച്ചു നിന്നു. എനിക്കു ജീവിച്ചേപറ്റൂ എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച വാശിയിലാണ് ഞാൻ പ്രവാസി ആകുന്നതുതന്നെ. അതും 26-ാം വയസിൽ.
ഇപ്പോൾ ഈ ജീവിതത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയിരിക്കുന്നു. പ്രവാസജീവിതത്തിലെ ഏകാന്തതയ്ക്കു കൂട്ടായി ഓർമ്മകളുടെ കൂമ്പാരംമാത്രം.
ഇപ്പോളാണ് അമ്മ പറഞ്ഞുതന്നിരുന്നതിന്റെ എല്ലാം അർത്ഥം മനസ്സിലാകുന്നത്. ഇപ്പോളനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം സന്തോഷം എല്ലാം തിരികെ പിടിച്ചതിൽ
ജീവിതത്തിൽ പഠിച്ച പാഠമുണ്ട്
ചെറുപ്പത്തിൽ കാണുന്നത് ഒന്നുമല്ല ജീവിതം . അത് ആർക്കും പിടി കിട്ടാത്ത മൂന്നു അക്ഷരങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന രഹസ്യമാണ്. കാലത്തിനുമാത്രം അറിയുന്ന രഹസ്യം!
കൊറേ നാളു കൾക്ക് ശേഷം എഴുതി നോക്കിയതാ.
ശരിയായോ എന്നറിയില്ല…
അഭിപ്രായങ്ങൾ തുറന്ന് പറയുകാ..
സ്നേഹത്തിന് നന്ദി