1886 മെയ് 4 ആം തിയതി ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ നടന്ന സംഭവങ്ങളില്‍ നിന്നാണ് മെയ് ദിനം ആചരിക്കപ്പെട്ടു തുടങ്ങുന്നത്.
1850 കള്‍ മുതല്‍ അമേരിക്കയിലുടനീളം തൊഴിലാളികളുടെ ഒട്ടനവധി ”എയ്റ്റ് അവര്‍ ലീഗു” കള്‍ നിലവില്‍ വന്നു കഴിഞ്ഞിരുന്നു.
1867 ല്‍ ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലി, ഇല്ലിനോയി സംസ്ഥാനത്തെ നിയമപരമായ തൊഴില്‍ ദിവസം എട്ടു മണിക്കൂറാണെന്നു പ്രഖ്യാപനം നടത്തി.
എങ്കിലും തൊഴിലാളികളുടെ തൊഴില്‍ ദിവസം പത്തും, പന്ത്രണ്ടും, പതിനാലും മണിക്കൂറുകളായി തുടര്‍ന്നു. ഫെഡറേഷന് ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ് ആന്റ് ലേബര്‍ അഥവാ അമേരിക്കന്‍ ഫെഡറേഷന് ഓഫ് ലേബര്‍ എട്ടു മണിക്കൂര്‍ തൊഴില്‍ദിവസം നടപ്പാക്കാനുള്ള ഡെഡ്ലൈനായി 1886 മെയ് ഒന്നിനെ പ്രഖ്യാപിച്ചു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ആ ദിവസം അമേരിക്കയിലെ 12000 ഫക്ടറികളിലെ 3,40,000 തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കി.
മെയ് 1 ആം തിയതി ചിക്കാഗോയില്‍ ആല്‍ബര്‍ട് പാര്‍സണ്‍സിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമടക്കം 80000 പേര് തെരുവുകളിലൂടെ മാര്‍ച്ചു ചെയ്തു.
ഫെബ്രുവരി 16 മുതല്‍ ലോക്ക് ഔട്ടിലായിരുന്ന മാക് കോര്‍മിക് പ്ലാന്റിലെ 1500 തൊഴിലാളികളുമതില് പങ്കു ചേര്‍ന്നു.
മെയ് 3 ആം തിയതി മാക് കോര്‍മിക് പ്ലാന്റിനു സമീപത്തെ റോഡില്‍ ആര്‍ബിറ്റര്‍ ബബ സെയ്റ്റുങ് പത്രത്തിന്റെ എഡിറ്റര്‍ ഓഗസ്റ് സ്പൈസ് പണിമുടക്കിയ തൊഴിലാളികളെ അഭിസംബോധന ചെയ്തു.
ഫാക്ടറി ബെല്‍ മുഴങ്ങിയപ്പോള്‍ പുറത്തിറങ്ങിയ കരിങ്കാലിത്തൊഴിലാളികളെ കൂവിക്കളിയാക്കാനായി തൊഴിലാളികളിലൊരു വിഭാഗം ഫാക്ടറി ഗേറ്റിലേക്ക് നീങ്ങി.
ഉടനടി തന്നെ പോലീസ് ഇന്‍സ്പെക്ടര്‍ ജോണ്‍ ഫീല്‍ഡ് എത്തിച്ചേരുകയും അക്രമണമാരംഭിച്ചു. അന്നവിടെ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കണക്കെടുപ്പൊരിക്കലും നടന്നിട്ടില്ല.
സ്പൈസ് ഉടനടി പിറ്റേദിവസം ഒരു പ്രതിഷേധ സമ്മേളനത്തിന് പ്ലാന്‍ ചെയ്തു. അഡോള്‍ഫ് ഫിഷറും ജോര്‍ജ് ഏംഗലും ഹേ മാര്‍ക്കറ്റില്‍ ഒരു പ്രതിഷേധ റാലിക്കും ആഹ്വാനം നല്കി.
മെയ് 4 ആം തിയതി വൈകിട്ട് 8.30 നു സ്പൈസ് ഹേ മാര്‍ക്കറ്റില്‍ എത്തി തൊഴിലാളികളോട് പ്രസംഗിച്ചു തുടര്‍ന്ന് ആല്‍ബര്‍ട് പാര്‍സണ്‍സ്, സാമുവല്‍ ഫീല്ഡന് എന്നിവരും പ്രസംഗിച്ചു ജോര്‍ജ് ഏംഗല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
രാത്രി പത്തു മണിയോടെ 180 പോലീസുകാര്‍ക്കൊപ്പം അവിടെയെത്തിയ ഇന്‍സ്പെക്ടര്‍ ബോണ്‍ ഫീല്‍ഡ് എല്ലാവരോടും പിരിഞ്ഞുപോകാന്‍ ഗര്ജിക്കുന്നതിനിടയില് പോലീസുകാര്‍ക്കിടയിലേക്ക് ഒരു ബോംബ് വീണു പൊട്ടി.
ഉടനടി പോലീസ് വെടിവപപ്പാരംഭിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ ഏഴു പോലീസുകാരും നാലു സിവിലിയന്മാരും മരിച്ചുവീണിരുന്നു. നൂറിനും ഇരുനൂറിനുമിടയില്പ്പേര്ക്ക് പരിക്കേറ്റു. മരിച്ച ഒരു പോലീസുകാരനൊഴികെ മറ്റുള്ളവര്‍ക്കെല്ലാം പരിക്കേറ്റതു പോലീസ് വെടിവപ്പിലാണ്.
ചിക്കാഗോ തൊഴിലാളി നേതാക്കളായ എട്ടു പേര് സംഭവത്തില്‍ പ്രതികളാക്കപ്പെട്ടു. ജൂറി അംഗങ്ങളായി വന്നത് മരിച്ച ഒരു പോലീസുകാരന്റെ ബന്ധുവടക്കം അറുപിന്തിരിപ്പൻമാരായിരുന്നു.
സാക്ഷി മൊഴികളെല്ലാം പൊളിയുകയും, മേയറടക്കം പ്രതിഭാഗത്തിനായി സാക്ഷി പറയുകയും ചെയ്തിട്ടും ജൂറി ഏഴു പേരെ വധശിക്ഷക്ക് വിധിച്ചു. ഏഴു പോലീസുകാരുടെ ജീവന് പകരമായി ഏഴു തൊഴിലാളി നേതാക്കള്‍!
എട്ടാമനായ ഓസ്കര് നീബിനെ വെറുതെ വിടാനായിരുന്നു സ്റ്റേറ്റ് അറ്റോര്‍ണി ആവശ്യപ്പെട്ടതെങ്കിലും അദ്ദേഹത്തിനും ജൂറി പതിനഞ്ചുവര്‍ഷം ശിക്ഷ നല്കി.
ഒരുവര്‍ഷത്തിനു ശേഷം 1887 മെയ് 11 ആം തിയതി നാലു തൊഴിലാളി നേതാക്കളെ കഴുവിലേറ്റി. ഓഗസ്ററ് സ്പൈസ്, ആല്‍ബര്‍ട് പാര്സന്സ്, ജോര്‍ജ് ഏംഗല്‍, അഡോള്‍ഫ് ഫിഷര്‍ എന്നിവരാണവര്‍.
രണ്ടു പേര്‍ക്ക് ദയാഹര്‍ജിയില്‍ വധശിക്ഷ ജീവപര്യന്തം തടവാക്കി ഇളവുചെയ്യപ്പെട്ടു. വധശിക്ഷ വിധിക്കപ്പെട്ട ലൂയിസ് ലിംഗ്, വധശിക്ഷക്കു തലേന്ന് ഡൈനമൈറ്റു കൊണ്ട് സ്വയം ജീവനെടുത്തു ശത്രുവിന്റെ കൈകളിലെ മരണം ഒഴിവാക്കി.
തൂക്കുമരത്തിനുമുന്നില് വച്ച് സ്പൈസ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു ”ഇന്ന് നിങ്ങള്‍ ശ്വാസം മുട്ടിച്ചു ഇല്ലാതാക്കുന്ന ഞങ്ങളുടെ ശബ്ദത്തേക്കാള്‍ ഞങ്ങളുടെ നിശ്ശബ്ദത കൂടുതല്‍ കരുത്തേറിയതാകുന്ന ഒരു കാലം വരും”
മെയ് 13 ആം തിയതി നടന്ന ആ സഖാക്കളുടെ ശവസംസ്കാര ചടങ്ങില്‍ രണ്ടു ലക്ഷം പേരാണ് പങ്കെടുത്തത്. ചിക്കാഗോ നഗരം അന്നേ വരെ കണ്ടതില്‍ വച്ചേറ്റവും വലിയ ജനക്കൂട്ടം.
തുടര്‍ന്ന് കമ്യുണിസ്റ് ഇന്റര്‍നാഷണല്‍ മെയ് ഒന്നിനെ അഖിലലോക തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനമെടുത്തു.
ഇന്ന് മിക്ക വികസിത രാജ്യങ്ങളിലും ആഴ്ചയില്‍ 40 മണിക്കൂറാണ് ജോലി. ലോകത്തുടനീളം വലതുപക്ഷമുയര്ത്തുന്ന കുടിയേറ്റ വിരുദ്ധ രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ കൂടുതലായി ബ്ലൂകോളര്‍ തൊഴിലാളികളെത്തിച്ചേരുന്നു.
1887 ലെ മുതലാളിത്തമല്ല ഇന്നുള്ളത്. നഗ്നമായ ചൂഷണം തീവ്രമാക്കി മൂലധനം കുന്നുകൂട്ടുന്നതിലേറെ, കുന്നുകൂടിയ ഭീമന് മൂലധനം ലാഭകരമായി നിക്ഷേപിക്കാനിനി ഭൂമിയിലൊരിടമില്ലാതെ കളിമണ്‍ കാലുകളുള്ള മഹാഭീമനായി അത് പതനം കാത്തുനില്ക്കുന്നു.
ചരിത്രം അസാധുവാക്കിക്കളഞ്ഞ പോയകാല പരിപ്രേക്ഷ്യങ്ങളുടെ പൊള്ളയായ തൊണ്ടുകള്ക്കു പകരം ഇന്നിന്റെ ആവശ്യകതകള്‍ക്കു ചേര്‍ന്ന ജനാധിപത്യപരവും പാരിസ്ഥിതിക വിവേകമുള്ളതുമായ പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെടുത്താനുള്ള അന്വേഷണങ്ങളിലൂടെയേ മെയ്ദിനം ജീവസ്സുറ്റതാക്കണം അല്ലെങ്കില്‍ മെയ് ദിനം ഒരു ചടങ്ങുമാത്രമായി മാറിടും.
-ശുഭം-