അവളുടെ കണ്ണുകളിലെ തീവ്രത ധ്രുവനെ പേടിപ്പിച്ചു കളഞ്ഞു. ഇത്രയും ആകർഷകമായ ഒരു പുഞ്ചിരി അവൻ ഇതിന് മുൻപ് കണ്ടിട്ടുമില്ല. അവൻ തിരിഞ്ഞു നടന്നു. മുകളിലേയ്ക്ക് കയറാൻ വെട്ടുകല്ലിൽ വെട്ടിയൊരുക്കിയ പടവുകൾ,പടവുകളുടെ ഇരുവശത്തും പതിച്ചികൾ ഓതാനുപയോഗിക്കുന്ന പാഞ്ചിചെടികൾ വളർന്നുകിടക്കുന്നു. അവയ്ക്കരുകിൽ പാമ്പുകൾ ഉണ്ടാകുമെന്ന് അമ്മ പണ്ട് പറഞ്ഞത് അവനോർത്തു. അവൻ വേഗത്തിൽ പടവുകൾ ഓടിക്കയറി. കാലുകളിലെ കറുത്ത ബൂട്ടുകൾ ഇവിടെയും അവനു രക്ഷയായി.
റോഡിലെത്തിയപ്പോഴും ക്രിസ്റ്റീനയുടെ മുഖഭാവവും പാമ്പിനോടുള്ള അറപ്പും കൂടി കലർന്ന് മനസ്സിൽ വല്ലാത്തൊരു ഭയമായി. കാവിലെ ഭഗവതിയുടെ ചെമ്പട്ടുടുത്ത രൂപം തൊട്ടുമുന്നിലായി നില്ക്കുന്നപോലെയൊരു തോന്നൽ. എന്തായിരിക്കും ഈ ഭ്രമാത്മകമായ കാഴ്ചകൾക്കു പിന്നിൽ? താൻ മാനസികമായി വല്ലാതെ തകർന്നിരിക്കുന്നു.
ഏതോ വണ്ടിയുടെ ഹോണടി ശബ്ദം കേട്ട് അവൻ റോഡിലേക്കിറങ്ങി നിന്നു,കൈ കാണിച്ചു .ഒരു ടൂറിസ്റ്റ് ബസ് വളവ് തിരിഞ്ഞു വേഗത്തിലോടി വരുന്നു. ബസിന്റെ മുന്നിൽ തമിഴിലൊരു ബാനറുണ്ട്. ഏതോ കോളേജ് കുട്ടികളാണ് കൈ കാണിച്ചു നോക്കാം.പോലീസ് വരുന്നതിനു മുൻപ് ഇവിടെ നിന്നു രക്ഷപെടണം. വണ്ടി നിർത്തി കൊടുത്തു. അവൻ വെള്ളച്ചാട്ടത്തിന്റെ പേര് പറഞ്ഞു, അവരും അങ്ങോട്ടാണ്. ഒന്നര മണിക്കൂർ യാത്രയുണ്ട്. ഒന്ന് ചാരിയിരുന്ന് മയങ്ങണം.മലയാളി കുട്ടികൾ ധാരാളമുണ്ട്.കുട്ടികളൊക്കെ, “എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്ന പാട്ട് പാടി ഡാൻസ് വയ്ക്കുകയാണ്. നാനാവർണത്തിലുള്ള ലൈറ്റുകൾ മിന്നി തിളങ്ങുന്ന കാഴ്ചകൾ. അവൻ തന്റെ ടീഷർട്ട് തലവഴി വലിച്ചിട്ടു, മെല്ലെ മയങ്ങാൻ തുടങ്ങി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വണ്ടി ഇരുട്ടിൽ നിർത്തി,ആരൊക്കെയോ ബസിലേക്ക് കയറി വരുന്ന കാലൊച്ചകൾ കേട്ടു. ആരോ ധ്രുവനെ തട്ടിവിളിക്കുന്നു. കണ്ണ് തുറന്നു നോക്കി. രണ്ട് പോലീസുകാരാണ്.
“നിന്നെ ഞങ്ങൾ പിടിക്കില്ലെന്ന് കരുതിയോ. അവരെയെല്ലാം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സീറ്റിനു എതിർവശത്താണ് പോലീസുകാർ നിൽകുന്നത്. വണ്ടി നിർത്തിയിട്ടിരിക്കുകയാണ്. ധ്രുവൻ അവരെ തള്ളിമാറ്റി കുതിച്ചോടാൻ ശ്രമിച്ചു നോക്കി.
“എന്താ ചേട്ടാ, ഇറങ്ങാനുള്ള സ്ഥലം എത്തിയില്ലല്ലോ. ചേട്ടൻ ഉറങ്ങിക്കോളൂ, ഞാൻ വിളിച്ചുണർത്തി കൊള്ളാം.”
അടുത്തിരുന്ന മലയാളി പെൺകുട്ടിയാണ്. ഏ സിയുടെ തണുപ്പിലും അവൻ വിയർത്തൊഴുകാൻ തുടങ്ങി. പിന്നെ ഉറക്കം വന്നതേയില്ല. അവൻ പുറത്തയ്ക്കു നോക്കിയിരുന്നു.
മായക്കാഴ്ചകളും സ്വപ്നങ്ങളും….. താൻ മാനസികമായി ആകെ തളർന്നിരിക്കുകയാണ്. ഇല്ല അങ്ങനെ തോൽക്കാൻ പാടില്ല. കെവിൻ്റെ ജീവൻ അപകടത്തിലാണ്. മധുവിനെ സംരക്ഷിക്കേണ്ടത് താനാണ്. ആദ്യം കണ്ടപ്പോൾ തന്നെ അവളോട് ഒരു അടുപ്പം തോന്നിയിരുന്നു.ഏതോ ഒരു വേളയിൽ മരണത്തിലും പിരിയില്ല എന്നവൾക്കു വാക്ക് കൊടുത്തതാണ്. കെവിന്റെ കുടുംബത്തിന് നീതിവേണം.എല്ലാവർക്കും ഈ നാട്ടിൽ ജീവിയ്ക്കണ്ടേ.
പണവും അധികാരവും ഉള്ളവർ മാത്രം ഇവിടെ ജീവിച്ചാൽ മതിയോ?.അവർക്കു മാത്രം നീതി മതിയോ.പല്ലിനു പല്ല്,കണ്ണിനു കണ്ണ് എന്ന രീതിയിൽ തിരിച്ചു കിട്ടണം എന്നാൽ കുറെയൊക്കെ അനീതി ഇല്ലാതാകും.
അവനിറങ്ങേണ്ട സ്ഥലമെത്തുന്നതിന് കുറെ മുൻപേ അവനെഴുന്നേറ്റ് നിന്നു.ഒരു വളവിൽ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു ,ആ കുട്ടികളോട് യാത്ര പറഞ്ഞവൻ ഇരുട്ടിൽ ഇറങ്ങി നടന്നു.
കുറെ നേരം നടന്നപ്പോൾ എസ്റ്റേറ്റിലേക്കുള്ള പ്രധാന കവാടം കണ്ടു.സോണി പറഞ്ഞത് അവനോർമ്മയുണ്ട്.അവിടം രാപ്പകൽ പോലീസ് നിരീക്ഷണത്തിലാണ്.മുന്നോട്ടുള്ള വഴികളിൽ തന്നെ കാത്തിരിക്കുന്ന അപകടങ്ങൾ അവൻ പ്രതീക്ഷിച്ചു കൊണ്ട് ഇരുട്ടിൽ നടന്നു.പ്രതിബന്ധങ്ങൾ ഒന്നും ഉണ്ടായില്ല.വെളിച്ചമില്ലാത്ത പണിപ്പുര കണ്ടു പിടിയ്ക്കാൻ അവൻ കുറെ പാട് പെട്ടു.
വളരെ വൈകി പണിപ്പുരയിലെത്തുമ്പോൾ എല്ലാവരും നല്ല ഉറക്കമായിരുന്നു.കുറെ നേരം ജനലിൽ തട്ടിയതിനു ശേഷമാണ് മധു വാതിൽ തുറന്നത്.
ധ്രുവനെ കണ്ടപ്പോൾ മധുവിന് ആശ്വാസമായി.അവനവളെ വാരി പുണർന്നു.ഇരുണ്ട വെട്ടത്തിലും അവളുടെ നിറഞ്ഞ കണ്ണ് കണ്ടു ധ്രുവനിലെ കാമുകൻ ദുഃഖിതനായി.അവളെ അവൻ ആശ്വസിപ്പിച്ചു.
“ധ്രുവൻ നീ തിരികെ വന്നല്ലോ.സമാധാനമായി,ആരെങ്കിലും കണ്ടോ ധ്രുവൻ ഇങ്ങോട്ടു വരുന്നത്.”
ധ്രുവനെ മടിയിൽ കിടത്തി അവൾ ഭിത്തിയിൽ ചാരിയിരുന്നു രണ്ടുപേരും മയങ്ങി പോയി.നേരം പുലർന്നപ്പോൾ, മാധവൻ ഉണർന്ന് വന്നതോടെ മധു തെല്ലു ചമ്മലോടെ ധ്രുവനെ തട്ടിയുണർത്തി.
ബോധം വീണപ്പോൾ കെവിൻ നിലവിളി തുടങ്ങി.പെയിൻ കില്ലർ ഇൻജക്ഷനൊക്കെ അവന്റെ വേദനയ്ക്ക് ചെറിയൊരു ശമനം മാത്രമേ നൽകിയുള്ളൂ . ആദിവാസി മൂപ്പനെ എത്രയും വേഗം അവിടെ എത്തിയ്ക്കണം.കെവിന്റെ കാലും കയ്യുമൊക്കെ ഒടിഞ്ഞ നിലയിലാണ്.
“അവനെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.ഈ കടുത്ത വേദന അവനു സഹിയ്ക്കാൻ കഴിയില്ല. ”
ധ്രുവൻ ദേഷ്യപ്പെട്ടു.
“മൂപ്പൻ ഒന്നിങ്ങോട്ട് വന്നോട്ടെ.
എല്ലാവരേയും പറ്റിച്ച് മൂപ്പനിങ്ങെത്തും. നമുക്ക് പോലീസിന്റെ കണ്ണ് വെട്ടിച്ച് അവനെ ആശുപത്രിയിൽ കൊണ്ട് പോകാൻ കഴിയില്ല.”
മൂപ്പൻ്റെ സഹായി കെവിനെ പനമ്പായയിൽ നഗ്നനായി കിടത്തി.മൂപ്പൻ പരമ്പരാഗത രീതിയിൽ മുളം ചീളുകൾ കൊണ്ട് കൈകാലുകൾ കെട്ടി നിവർത്തി കിടത്തി .നീര് മാറാനും വേദന കുറയാനും ഉറക്കം കിട്ടാനും പച്ച മരുന്നുകൾ അരച്ച് പുരട്ടി. ചില പൊടികൾ തേനിൽ ചലിച്ചു നാക്കിൽ ഇറ്റിച്ചു.
“എല്ലാ ദിവസവും തൈലം പുരട്ടിയ തുണി കൊണ്ട് ശരീരം ചുറ്റണം.വിയർക്കുന്നത് കാര്യമാക്കേണ്ട.തൈലത്തിൽ മുങ്ങി കിടക്കണം.അഞ്ചാഴ്ച കൊണ്ട് പൂർണമായും സുഖപ്പെടും. അത് വരെ ശരീരം ഇളകാതെ നോക്കണം. ഞാൻ എല്ലാ ആഴ്ചയും വന്നു നോക്കിക്കൊള്ളാം.എല്ലാ മരുന്നും പ്രഭാതത്തിൽ തന്നെ കൊടുക്കണം .നട്ടുച്ച കഴിഞ്ഞ കഴിച്ചാൽ മരുന്നിനു ഫല പ്രാപ്തി കിട്ടില്ല. ”
മാധവന്റെ കഴുത്തിലെ മുറിവ് ഭേദമാക്കാൻ പറ്റിയെങ്കിലും ശബ്ദം തിരിച്ചു കിട്ടിയില്ല. മാധവന്റെ പഴയ കളിയും ചിരിയുമൊക്കെ ഇല്ലാതെയായി.നിരാശയോടെ അയാൾ ഓരോ ദിവസവും തള്ളി നീക്കി.
പോലീസ് സംസ്ഥാനമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ചു. എല്ലായിടത്തും കർശനമായ പരിശോധനകൾ ഉണ്ടായി. ഹൈവേകളിലും ലോഡ്ജുകളിലും ആശുപത്രികളിലും പോലീസ് ചെക്കിങ്ങുകൾ ഉണ്ടായി. പോലീസിന്റെ നിരീക്ഷണം എല്ലായിടത്തും കർക്കശമായി.
ഔട്ട് ഹൗസിൽ വളരെ പരിമിതമായ സൗകര്യങ്ങളേയുള്ളു. അവിടെയാണ് കെവിന്റെയും മാധവന്റെയും ചികിത്സ മൂപ്പൻ ആരംഭിച്ചത്. മൂപ്പൻ പറഞ്ഞ അഞ്ചാഴ്ച കൊണ്ട് ഒടിവുകൾ ഭേദമായാലും കെവിൻ പഴയ ആരോഗ്യം വീണ്ടെടുക്കാൻ ഇനിയും സമയമെടുക്കും. അത്രയും നാൾ അവിടെ ഒളിച്ചു കഴിയാതെ വേറെ നിവൃത്തിയില്ല. പക്ഷെ ഉടനെ എന്തെങ്കിലും ചെയ്തില്ലെങ്കിൽ സൂരജ് രക്ഷപെടും. കുറ്റം ചെയ്തവരെ സംരക്ഷിക്കുന്നവർ കുറ്റവാളികളേക്കാൾ ക്രൂരരാണ്,വെറുക്കപ്പെടേണ്ടവരാണ്. അങ്ങനെയാണെങ്കിൽ സൂരജിനെ ശിക്ഷിയ്ക്കാതെ വെറുതെ വിടാൻ പാടില്ല. അപകടകാരിയായ അവൻ ഈ രാജ്യം വിട്ടു പോകും. ബെലാറസിൽ സ്വന്തം സാമ്രാജ്യത്തിനു അവൻ തുടക്കമിട്ടിട്ടുണ്ട്. അവൻ രക്ഷപ്പെട്ടാൽ പിന്നെ പ്രധാന ശത്രുക്കൾ മനീഷും അബ്ദുൾ റഷീദുമാണ്. റഷീദിനെ നിയമപരമായി ശിക്ഷിക്കാൻ കടമ്പകൾ ഏറെയാണ് .അയാളെ ശിക്ഷിയ്ക്കാനാവശ്യമായ തെളിവുകൾ ഇനിയും ശേഖരിയ്ക്കേണ്ടി വരുന്നു.
ധ്രുവൻ തന്റെ ആശങ്ക മധുവിനോടും സോണിയോടും പങ്ക് വച്ചു.
“ധ്രുവൻ പറയുന്നത് ശരിയാണ്,നമുക്ക് ഉടൻ തന്നെ എന്തെങ്കിലും ചെയ്തേ മതിയാകൂ ,കെവിൻ തുടങ്ങി വച്ചത് എനിക്ക് പൂർത്തീകരിക്കണം .പക്ഷെ ഇവരെ രണ്ടുപേരെയും ഈ നിലയിൽ വിട്ടിട്ടു നമ്മൾ പോയാൽ ?,കെവിന്റെ ഈ അവസ്ഥയിൽ ഞാൻ കൂടെ തന്നെ വേണ്ടേ. മധുവിനാണെങ്കിൽ ഒരാളെ ആക്രമിക്കാനുള്ള മാനസിക ധൈര്യവുമില്ല .”
“സോണി പേടിക്കണ്ട ,ഞാൻ പോകാം ധ്രുവനോടൊപ്പം ,എന്നെ കൊണ്ട് പറ്റുന്നപോലെ ഞാൻ ധ്രുവനെ സഹായിക്കാം .” മധുബാല പറഞ്ഞു.
“സോണി ,ഇന്ന് തന്നെ അവനെ കണ്ടെത്തണം..അവൻ രക്ഷപെടാൻ അനുവദിച്ചുകൂടാ. ഞങ്ങൾക്ക് പോകാൻ ഒരു വണ്ടി ഉടനെ വേണം.”
“കെവിന്റെ ആ വർക് ഷോപ്പ്ക്കാരനെ വിളിക്കാം .അവൻ എവിടെ നിന്നെങ്കിലും കള്ളവണ്ടി സംഘടിപ്പിച്ചു തരും.പക്ഷെ നിങ്ങൾ മാറണം,മേക്ക് ഓവർ നടത്തണം. ”
ധ്രുവൻ തന്റെ കട്ടിയുള്ള തലമുടിയും മീശയും വടിച്ചു മാറ്റി .അവന്റെ വലതു കാതിൽ മുറ്റത്തെ നാരക മുള്ളു കൊണ്ട് ഒരു ചെറിയൊരു തുള ഉണ്ടാക്കി ,അതിൽ സോണിയുടെ ആഭരണ പെട്ടിയിൽ നിന്നും കുരിശാകൃതിയിലുള്ള സ്വർണ കമ്മലെടുത്തണിഞ്ഞു.
” സൂപ്പർ ധ്രുവൻ,ഇയാളെ ഇപ്പോൾ കണ്ടാൽ സ്വന്തം അമ്മ പോലും തിരിച്ചറിയില്ല.ഒരു ടീ ഷർട്ടും റിബ്ബ്ഡ് ജീൻസും ലതർ ജാക്കറ്റും ധരിച്ചാൽ ഒരു അടിപൊളി റാപ് സിങ്ങർ ലുക്കുണ്ട്.”
ഇത് പറഞ്ഞും കൊണ്ട് സോണി മധുവിനെ ലുക്ക് മാറ്റാനൊരു ശ്രമം നടത്തി.മധുവിന്റെ നീളൻ മുടി ഒരു ദാക്ഷിണ്യമില്ലാതെ മുറിച്ചു മാറ്റുന്നത് കണ്ടപ്പോൾ ധ്രുവന് സങ്കടം തോന്നി.
“വേണ്ടായിരുന്നു സോണി.”
“ഇതുടനെ വളർന്നു വരില്ലേ ,ഈ പറ്റ വെട്ടിയ മുടിയിൽ ബ്ലോണ്ട് കളർ പുരട്ടിയാൽ മധുവിനെ പിന്നെ ആരും തിരിച്ചറിയില്ല.”
സന്ധ്യ മയങ്ങിയപ്പോൾ തങ്ങളുടെ ബാക് പാക്കിൽ സാധനങ്ങൾ നിറച്ചു ടൂറിസ്റ്റുകളെ പോലെ അവർ യാത്ര തിരിച്ചു.കാപ്പിച്ചെടികളുടെ മറ പറ്റി അവർ ഇരുട്ടിലൂടെ നടന്നു.ടൂറിസ്റ്റ് പാർക്കിങ്ങിനടുത്തു വരെ അവർ ഒളിച്ചും മറഞ്ഞും നടന്നു.ആ സമയത്ത് റോഡ് വിജനമായിരുന്നു.ഇടയ്ക്കു അവരെ കടന്നു പോയത് ചില ടൂറിസ്റ്റ് ടാക്സികൾ മാത്രമായിരുന്നു.കൈ കാണിച്ചു നിന്നപ്പോൾ ഒരു തമിഴ്നാട് രജിസ്ട്രേഷൻ ടെമ്പോ ട്രാവലർ നിർത്തി കൊടുത്തു.ഡ്രൈവർക്കു ആയിരം രൂപ കൈമണി കൊടുത്തപ്പോൾ അവരെ ടൗൺ വരെ കൊണ്ട് വിടാമെന്നയാൾ സമ്മതിച്ചു.
മുട്ടുവരെയുള്ള കാക്കി കളർ ട്രൗസറും വെള്ള സ്ലിപ്സും തുറന്നിട്ട ലൈറ്റ് ബ്ലൂ ഡെനിം ഷർട്ടുമണിഞ്ഞ മധുവിന് ഒരു നോർത്ത് ഇന്ത്യൻ ലുക്ക് നൽകി.അവളെ വണ്ടിയിലെ ചിലയാളുകൾ കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്യുന്ന ദൃശ്യം ധ്രുവനെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
“ഞാൻ ഇവിടെ വച്ച് തോക്കു പുറത്തെടുക്കേണ്ടി വരുമെന്ന് തോന്നുന്നു.”
മധുബാല ധ്രുവനോട് ചേർന്നിരുന്നു.
“ധ്രുവൻ വേണ്ട,നമുക്ക് എങ്ങനെയെങ്കിലും ടൗൺ എത്തണം.നമുക്ക് കണ്ണടച്ച് ഉറങ്ങുന്നത് പോലെ അഭിനയിക്കാം.”
വർക്ക് ഷോപ്പിനടുത്തുള്ള ജംഗ്ഷനിൽ ട്രാവലർ നിർത്തുമ്പോൾ സമയം പാതിരാത്രി കഴിഞ്ഞിരുന്നു.അവർക്കായി ഒരു പഴയ മഞ്ഞനിറമുള്ള സ്കൂട്ടർ പുറത്ത് മൂടിയിട്ടിട്ടുണ്ടായിരുന്നു.താക്കോൽ അതിൽ തന്നെ ഒളിപ്പിച്ചു വച്ചിരുന്നു.
“ഇതാകുമ്പോൾ ഏത് ചെറിയ വഴിയിലൂടെയും കൊണ്ട് പോകാം.നമുക്കെത്രയും പെട്ടെന്ന് സൂരജിന്റെ വീട്ടിലെത്തണം.”
മധു കാട്ടി കൊടുത്ത വഴികളിലൂടെ സൂരജിന്റെ വീടിനടുത്തെത്തുമ്പോൾ മെയിൻ റോഡിലൂടെ പോലീസ് പട്രോളിംഗ് വണ്ടി കടന്നു പോയിരുന്നു.
“അവന്റെ നിർദ്ദേശപ്രകാരമായിരിക്കും പോലീസ് ഇവിടൊക്കെ കറങ്ങുന്നുണ്ട്.നമ്മൾ സൂക്ഷിക്കണം.”
അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ വണ്ടി നിർത്തി ,പിറകു വശത്തെ മതിൽ ചാടി സൂരജിന്റെ വീട്ടിലെത്തുമ്പോൾ , മുറ്റത്ത് നായയെ അഴിച്ചു വിട്ടിരുന്നു.ശതുക്കളെ പ്രതീക്ഷിച്ചിരുന്ന പോലെ ക്യാമറകളെല്ലാം ഓണാക്കി വച്ചിരുന്നു.രണ്ടുപേരും കണ്ണുകൾ മാത്രം പുറത്തു കാണാവുന്ന മാസ്ക് അണിഞ്ഞു.
“അവന്റെ വക്കീൽ ബുദ്ധി കണ്ടില്ലേ.അവൻ ഇവിടെ നിന്നും മാറി നില്ക്കുകയാകും.ആദ്യം ആ പട്ടിയെ കൈകാര്യം ചെയ്യണം.”
അവൻ പോക്കറ്റിൽ നിന്നും പീച്ചാംകുഴലും വിഷം നിറച്ച കുപ്പിയും പുറത്തെടുത്തു.വലിയ ബുദ്ധിമുട്ടാതെ അവൻ പട്ടിയെ ഒഴിവാക്കി.
ധ്രുവൻ അഞ്ചാറു മിനിറ്റ് കൊണ്ട് വീടിന്റെ ഘടന പഠിക്കുകയും ക്യാമറകളുടെ വ്യൂ മനസിലാക്കുകയും ചെയ്തു.ക്യാമറ ഇല്ലാത്ത വടക്കു കിഴക്കു മൂലയിലെ ഇരുട്ടിലൂടെ അവൻ ഒന്നാം നിലയിലേയ്ക്ക് വലിഞ്ഞു കയറി.ബാഗിൽ നിന്നും റോപ്പെടുത്തു മധുവിനെ മുകളിലേയ്ക്കു കയറാൻ സഹായിക്കുകയും ചെയ്തു.
“എന്തായാലും മധു എൻ സി സി ക്കു പോയത് കൊണ്ട് ജീവിതത്തിൽ റോപ്പ് ക്ലൈമ്പിങ് അപ്ലൈ ചെയ്യാൻ എളുപ്പമായില്ലേ.”
അവൾ തന്റെ ഉരഞ്ഞ കൈത്തണ്ടകൾ അവനെ കാണിച്ചു.അവൻ സ്നേഹത്തോടെ അവളുടെ കയ്യിൽ ഉമ്മ
വച്ചു.
അപകടകരമായ സാഹചര്യത്തിലും മധുവിന്റെ സാന്നിധ്യം തനിക്ക് എത്ര മാത്രം ധൈര്യമാണ് തരുന്നതെന്നവൻ മനസ്സിലാക്കി.
ധ്രുവൻ തന്റെ കയ്യിലിരുന്ന സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് ഒന്നാം നിലയിലെ ബാൽക്കണിയിലെ വാതിൽ തുറന്നു അകത്തു കയറി,പിന്നാലെ മധുവും.പരിശോധിച്ചപ്പോൾ,മുകളിലെ മുറികളിലൊന്നും ആരും ഉണ്ടായിരുന്നില്ല.
താഴത്തെ നിലയിലെ ഒരു മുറിയിലെ വാതിൽ തുറന്നു കിടന്നിരുന്നു.ആ മുറിയിൽ നിന്നും അരണ്ട വെളിച്ചം പുറത്തേയ്ക്കു പരന്നു.ആ മുറിയിൽ വൃദ്ധയായ സ്ത്രീ കിടന്നുറങ്ങിയിരുന്നു.സൂരജിന്റെ അമ്മയാണെന്ന് മധു ധ്രുവനോട് പറഞ്ഞു.
മറ്റൊരു ബെഡ്റൂം ചേർത്തടച്ചിരുന്നു.അതിലാരോ ഉണ്ടെന്നു മനസിലായി.ആ വീട്ടിൽ വേറെയാരും ഉണ്ടായിരുന്നില്ല.വളരെ വൈദഗ്ധ്യത്തോടെ ധ്രുവൻ ആ മുറിയുടെ വാതിൽ മെല്ലെ തുറന്നു.നീല നൈറ്റ് ഡ്രസ്സ് ധരിച്ച അതി സുന്ദരിയായ ഒരു സ്ത്രീ അവിടെ ഉറങ്ങിയിരുന്നു.അനാമിക,സൂരജിന്റെ കാമുകി.സൂരജ് ആ വീട്ടിൽ ഉണ്ടായിരുന്നില്ല.
അനാമികയുടെ തല ഭാഗത്തു മധുബാല നിന്നു.ബെഡിൽ അവളുടെ അരികിലായി ധ്രുവനിരുന്നു.അവളുടെ വായ ശക്തമായി പൊത്തിപിടിച്ചു.ധ്രുവന്റെ കയ്യുടെ സമ്മർദ്ദം മുക്കിലേയ്ക്കും വ്യാപിച്ചപ്പോൾ അനാമിക ശ്വാസം മുട്ടലുണ്ടായി.അവൾ കണ്ണുകൾ തുറന്നു .ധ്രുവൻ കയ്യൊന്നയച്ചു.
“ആരാണ് നിങ്ങൾ,എന്ത് വേണം നിങ്ങൾക്ക്?”
“ഞാൻ ആനന്ദിന്റെ സുഹൃത്താണ്.സൂരജിപ്പോൾ എവിടെയാണ്.ഒന്ന് കാണണമല്ലോ.”
അനാമിക ചിരിച്ചു.
“സുഹൃത്തോ? സുഹൃത്തിനെ കാണാൻ ഇങ്ങനെയാണോ വരുന്നത്.സൂരജ് എവിടെയാണെന്ന് എനിക്കറിയില്ല.എന്നോടൊന്നും പറഞ്ഞില്ല ,അവൻ എവിടെയാണെന്ന് എനിക്കറിയില്ല.എന്നോട് രഹസ്യങ്ങളൊന്നും പറയാറില്ല.ഈ വീടിന് പോലീസ് കാവലുണ്ട്.”
“എങ്കിൽ വക്കീലിനെ ഒന്ന് വിളിയ്ക്കൂ.ഇപ്പോളെവിടെയാണെന്ന് ചോദിക്കൂ.ഭീരുക്കളാണല്ലോ ഒളിച്ചിരിക്കുന്നത്.”
“എനിക്കറിയില്ല.ചോദിച്ചാലും സൂരജ് പറയില്ല.”
“നീ ചോദിക്കും,അവൻ പറയും.ഞാൻ നിന്നെ കൊണ്ട് പറയിക്കും.”
“അറിഞ്ഞാലും ഞാൻ പറയില്ല.എന്നെ കൊന്നാലും പറയില്ല.”
അനാമികയുടെ മുഖം രൗദ്രമായി.ധ്രുവൻ കൈ എടുത്തു മാറ്റി.അനാമിക എഴുന്നേറ്റു കട്ടിലിൽ ചാരിയിരുന്നു.പെട്ടെന്ന് മധു പിറകിൽ നിന്നും ഒരു തോർത്ത് കൊണ്ട് കഴുത്തിൽ മുറുക്കി.അനാമിക അത് വരെ പിറകിൽ നിന്ന മധുബാലയെ കണ്ടിരുന്നില്ല.അനാമിക ഞെട്ടി തിരിഞ്ഞ് നോക്കി.
“നിന്നെ ഞാൻ കൊല്ലില്ല.ഊട്ടിയിലെ സ്കൂളിൽ പഠിക്കുന്ന നിന്റെ പതിനാലുകാരനായ മകനില്ലേ, ആരോമൽ, സൂരജ് എവിടെയുണ്ടെന്ന് നീ പറഞ്ഞില്ലെങ്കിൽ, നാളെ ഊട്ടി പട്ടണം ഉണരുന്നത് വല്ലാത്തൊരു ദുരന്തവാർത്ത കേട്ടിട്ടാകും.സ്കൂളിൻ്റെ മുന്നിലെ ബാസ്കറ്റ് ബോൾ കോർട്ടിലെ വലിയ തൂണിൽ തലകുത്തി കെട്ടിയിട്ടിരിക്കുന്ന ആരോമലിനെ കണ്ട് കൊണ്ടാകും.”
അനാമിക മേശപ്പുറത്ത് വച്ചിരുന്ന ഫോൺ ചാടിയെടുത്തു.
“അവനെ നിങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല.”
“ഞാൻ പറഞ്ഞു തീർന്നില്ല.എൻ്റെ ആൾക്കാർ അവനെ അങ്ങനെ വെറുതെ കെട്ടിതൂക്കില്ല.ഇറച്ചിക്കടയിൽ ആടുമാടുകളെ കെട്ടിതൂക്കുന്ന പോലെ തൊലിയുരിച്ച്, രക്തം ഇറ്റിറ്റു വീഴുന്ന രംഗം,നീയൊന്നാലോചിച്ച് നോക്കിക്കേ.അവനെന്നും പ്രാക്ടീസ് ചെയ്യുന്ന അതേ കോർട്ടിൽ.”
ധ്രുവൻ പൊട്ടിച്ചിരിച്ചു
“ഒന്നോർത്ത് നോക്ക് നിന്റെ മകൻ്റെ മരണം.ഒരമ്മയ്ക്ക് കാണാൻ പറ്റിയ കാഴ്ച.നിനക്കിത് പുത്തരിയല്ലല്ലോ.സൂരജുമായി ചേർന്ന് സ്വന്തം ഭർത്താവിനെ കൊന്ന നിനക്ക് സൂരജിന് വേണ്ടി സ്വന്തം മകനെ കൊല്ലാനും എളുപ്പമല്ലേ.”
അനാമിക ഞെട്ടിത്തരിച്ചു.
“നിങ്ങളെന്തൊക്കെയാ ഈ പറയുന്നത്.എൻ്റെ മോനെ ഒന്നും ചെയ്യരുത്.”
“സൂരജ് എവിടെയുണ്ടെന്ന് നിനക്കറിയില്ലല്ലോ.അവനല്ല,നിനക്കാണ് മകനെ നഷ്ടപ്പെടാൻ പോകുന്നത്.”
“എൻ്റെ കുട്ടിയെ ഒന്നും ചെയ്യരുത്.സൂരജ് എയർപോർട്ടിന് അടുത്തുള്ള ഇംപീരിയൽ ഹോട്ടലിലുണ്ട്.നാളെ ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ അവൻ ഇന്ത്യ വിടും.പിന്നീട് ഞങ്ങളെ കൊണ്ട് പോകാൻ വരും.”
“നീ അവനെയൊന്ന് വിളിക്കണം.അവന് സംശയം തോന്നാത്ത രീതിയിൽ വേണം.ഇപ്പോൾ എവിടെയാണെന്നും കൂടെയാരുണ്ടെന്നും തിരക്കണം.”
“അങ്ങോട്ട് വിളിച്ചാൽ അവന് ഇഷ്ടമായില്ല.”
“അമ്മയ്ക്ക് സുഖമില്ല എന്ന് പറയൂ.”
“ഉടനെ വീഡിയോ കാൾ വിളിക്കാൻ ആവശ്യപ്പെടും.അവൻ മടങ്ങിയെത്തും.അതിന് മുൻപ് പോലീസുകാരെ വിടും
അവനാരെയും വിശ്വാസമില്ല.”
ധ്രുവൻ വാച്ചിൽ നോക്കി.സമയം ഒന്നേകാൽ കഴിഞ്ഞു.ഹോട്ടലിൽ ചെന്നെത്താൻ മൂന്ന് മണിക്കൂർ എടുക്കും.അനാമിക അതിന് മുൻപ് സൂരജിനെ വിവരം അറിയിച്ചാൽ എല്ലാം പ്ലാനും തെറ്റും.വെളുക്കുന്നത് വരെ അവളെ മയക്കി കിടത്തുക.
സോണി നൽകിയ ഇൻജക്ഷൻ കുറഞ്ഞ ഡോസിൽ കുത്തി വച്ച് അവൾ മയങ്ങുന്നത് വരെ അവർ കാത്ത് നിന്നു.
മതിൽചാടി സ്കൂട്ടറിൻ്റെ അടുത്ത് എത്തുന്നത് വരെ രണ്ടു പേരും ഒന്നും മിണ്ടിയില്ല.
“ധ്രുവൻ അത്രയും ദൂരം എങ്ങനെ ഈ സ്കൂട്ടറിൽ പോകും.”
“നമുക്കു ട്രെയിനിൽ പോകാം.. സ്റ്റേഷനിൽ നിന്നും ടൂറിസ്റ്റ് ടാക്സിയിൽ പോയി അതേ ഹോട്ടലിൽ മുറിയെടുക്കാം.”
ഹോട്ടലിൽ എത്തി ചേർന്നപ്പോൾ സമയം അഞ്ച് കഴിഞ്ഞു.പുലരാൻ കുറച്ച് സമയമേ അവശേഷിച്ചുള്ളൂ.റിസപ്ഷനിസ്റ്റിനോട് ധ്രുവൻ ഹിന്ദിയിൽ സംസാരിച്ചു.
“സർ,ഇപ്പോൾ വേക്കൻ്റ് റൂമൊന്നുമില്ല.ഏഴു മണിയാകുമ്പോൾ റൂമ്സ് വെക്കേറ്റ് ചെയ്യപ്പെടും.”
“ഓക്കേ അത് വരെ ഞങ്ങൾക്ക് ലോബിയിൽ ഇരിക്കാമല്ലോ.”
“പറ്റില്ല സാർ, അത്രയും നേരം ലോബിയിൽ വെയിറ്റ് ചെയ്യുന്നത് ഞങ്ങളുടെ ഹോട്ടലിന്റെ പോളിസിയ്ക്ക് എതിരാണ്.ഞങ്ങളുടെ റസ്റ്റ് റൂമിൽ വിശ്രമിയ്ക്കാം സർ.റൂം റെഡി ആകുമ്പോൾ വിളിയ്ക്കാം.”
ധ്രുവനും മധുബാലയും ടൂറിസ്റ്റ് ലുക്കിൽ ആയിരുന്നു.നോർത്ത് ഇന്ത്യൻസ് ആണെന്നാണ് റിസപ്ഷനിസ്റ്റ് കരുതിയത്.രണ്ടാഴ്ചത്തെ സ്റ്റേ ഉണ്ടാകുമെന്ന് പറഞ്ഞത് കൊണ്ടാണ് മാനേജ്മെന്റ് റസ്റ്റ് റൂം തുറന്നു നൽകിയത്.
അനാമികയിൽ നിന്നും സൂരജിന്റെ മുറിയുടെ നമ്പർ കിട്ടിയത് കൊണ്ട് ധ്രുവന് കാര്യങ്ങൾ എളുപ്പമായി.മൂന്നാം നിലയിലാണ് ആ മുറി.റസ്റ്റ് റൂമിൽ കയറി വേഷം മാറി, മധുവിനെ മുറിയിൽ ഇരുത്തി, സോണി നൽകിയ മാരക വിഷവുമായി,ആരും കാണാതെ ധ്രുവൻ സ്റ്റെയർ കേസിനടുത്തെത്തി.
മുകളിലെ ബാൽക്കണിയിലൂടെ പുറത്തേക്ക് നോക്കി.നഗരം മെല്ലെ ഉണരാൻ തുടങ്ങുന്നു.സി സി ടി വി ക്യാമറയിൽ മുഖം പതിയാനിടയില്ലാത്ത രീതിയിൽ തല കുമ്പിട്ടു അവൻ നടന്നു.സൂരജിൻ്റെ വാതിലിൽ മെല്ലെ മുട്ടി.
“റൂം സർവീസ്,ചായ പറഞ്ഞിരുന്നു.”
വാതിൽ തുറന്നു.സൂരജ് കുളി കഴിഞ്ഞ് സാധനങ്ങൾ പാക്ക് ചെയ്യുകയായിരുന്നു.
“ചായ എവിടെ?”
സൂരജ് തിരിഞ്ഞതും ധ്രുവൻ മുറിയിലേക്ക് തള്ളി കയറി, തയാറാക്കി വച്ചിരിക്കുന്ന സിറിഞ്ച് സൂരജിന്റെ കഴുത്തിലേയ്ക്ക് കുത്തി കയറ്റി.വേദന കൊണ്ട് അലറാൻ തുടങ്ങിയ സൂരജിന്റെ വായിലേക്ക് കട്ടിലിൽ കിടന്ന നനഞ്ഞ തോർത്ത് തിരുകി കയറ്റാൻ ശ്രമം നടത്തി.
“ധ്രുവാ നീയോ,ഞാനിവിടെയുണ്ടെന്ന് ആ തേവിടിശ്ശി പറഞ്ഞു കാണും.അവളോട് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ.അവൾക്കേ അറിയൂ.”
“അതേടാ,ഇതെന്റെ അവസാന കൊലപാതകമാണ്.”
ജീവന് വേണ്ടി പിടയ്ക്കുന്ന സൂരജിനെ വലിച്ചിഴച്ചു ടോയ്ലറ്റിൽ കൊണ്ടിട്ടു.ടാപ്പ് തുറന്ന് വച്ചു.ബക്കറ്റിലെ വെള്ളത്തിൽ സൂരജിന്റെ ഫോൺ മുക്കി വച്ചു.ടോയ്ലറ്റ് വാതിൽ ചാരിയവൻ പുറത്തിറങ്ങി.
പതിനഞ്ച് മിനിറ്റ്, പതിനഞ്ച് നിമിഷം കൊണ്ട് ആ ജോലി തീർത്തവൻ പുറത്തിറങ്ങി.വീണ്ടും മുറിയിലെത്തി വസ്ത്രം മാറി.ആദ്യം മധു ബാഗുകളുമായി പുറത്തിറങ്ങി.പിറകേ ആർക്കും സംശയം തോന്നാതിരിക്കാൻ ജോഗിങ് വേഷത്തിൽ ധ്രുവനും.
നിഷ പിള്ള
(തുടരും…)
1 Comment
Pingback: മരണത്തിന്റെ പര്യവസാനം 15 - By Nisha Pillai - കൂട്ടക്ഷരങ്ങൾ