ട്രെയിനിൽ കയറുമ്പോൾ നേരം നല്ലത് പോലെ വെളുത്തിരുന്നു.പാസഞ്ചർ ട്രെയിനിലായിരുന്നു മടക്കയാത്ര.ട്രെയിനിൽ അധികം തിരക്കില്ല,രണ്ട് പേരും മുകളിലെ ബർത്തിൽ കയറി കിടന്നു.ട്രെയിൻ ഇറങ്ങുമ്പോൾ സൂരജിന്റെ മരണം ഫ്ലാഷ് ന്യൂസ് ആയി റയിൽവേ സ്റ്റേഷനിലെ വലിയ സ്ക്രീനിൽ സ്ക്രോൾ ചെയ്തു കാണിയ്ക്കുന്നു.
അനാമികയ്ക്ക് ബോധം വീണപ്പോൾ,അവളെല്ലാം പോലീസിൽ അറിയിച്ചു കാണും.
രണ്ടുപേരുടെയും മേക്ക് ഓവർ ദൃശ്യങ്ങൾ ടി വി യിലൂടെ കാണിയ്ക്കുന്നു.റെയിൽവേ സ്റ്റേഷനിലെ റസ്റ്റ് റൂമിൽ കയറി മുണ്ടും ഷർട്ടും അണിഞ്ഞിറങ്ങുമ്പോൾ ധ്രുവന് എത്രയും പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്നും രക്ഷപെട്ടു , എങ്ങോട്ടെങ്കിലും ഒളിക്കണമെന്ന ആഗ്രഹം കലശലായി.ഈ പകലിനി എവിടെയൊളിക്കും.സ്കൂട്ടറിലേ യാത്ര ഇനി അപകടമാണ്.
“മധു ,നമ്മൾ പോലീസിന്റെ പിടിയിലകപ്പെടാതെ രക്ഷപ്പെടാനുള്ള സാധ്യത വെറും പത്തു ശതമാനം പോലുമില്ല.എല്ലായിടത്തും നമ്മുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കപെടും.സൂരജ് നിസാരക്കാരനല്ലാത്തതു കൊണ്ട് അന്വേഷണം ഊർജ്ജിതമായി നടത്തും.എല്ലായിടത്തും പോലീസ് ചെക്കിങ് കാണും.”
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“നമ്മൾ ഇനി എന്ത് ചെയ്യും ധ്രുവൻ?”
“ഇനി അത്രയും ദൂരം മടക്കയാത്ര ചെയ്തു എസ്റ്റേറ്റിലേയ്ക്ക് പോകുന്നത് റിസ്കാണ്.അവിടം ഇപ്പോൾ തന്നെ പോലീസ് നിരീക്ഷണത്തിലാണ്.തനിക്കു സമ്മതമാണേൽ നമുക്ക് എന്റെ വീട്ടിൽ പോകാം.ഇനിയിപ്പോൾ അറസ്റ്റിലായാലും,അതിനു മുൻപ് തന്നെ കൊണ്ട് പോയി എനിക്ക് അമ്മയെ ഒന്ന് കാണിയ്ക്കണം,പരിചയപെടുത്തണം.
നമ്മുടെ വിവാഹത്തിന് അമ്മയുടെ അനുഗ്രഹവും സമ്മതവും വാങ്ങണം.പക്ഷെ .”
“എന്താണൊരു പക്ഷെ..?”
“എനിക്ക് ലഭിക്കാൻ പോകുന്ന ശിക്ഷ ചെറുതായിരിക്കില്ല.ഒരു ജീവപര്യന്തം ഉറപ്പാണ്.ഞാൻ ശിക്ഷ കഴിഞ്ഞു മടങ്ങി വരുന്നത് വരെ താൻ കാത്തിരിക്കുന്ന കാര്യം ഓർത്തപ്പോൾ .തനിക്കപ്പോൾ മൂക്കിൽ പല്ലു വന്നിരിക്കും.”
ധ്രുവൻ പൊട്ടിച്ചിരിച്ചു.അവന്റെ കണ്ണുകൾ നിറഞ്ഞത് മധുബാല കണ്ടിരുന്നു.
“ധ്രുവൻ,സംഭവങ്ങളുടെ തുടക്കം, നിന്നെ കൊല്ലാൻ ആനന്ദും കൂട്ടരും ശ്രമിച്ചതാണ് .താൻ അങ്ങോട്ട് ചെയ്തതൊക്കെ സ്വയരക്ഷയ്ക്കല്ലേ.അതൊക്കെ കോടതിയിൽ ബോധ്യപ്പെടുത്തണം.അതൊക്കെ വക്കീലിനു വിട്ടു കൊടുക്ക്.പിന്നെയുള്ള ശത്രു ആ ഡി വൈ എസ് പിയാണ്.അയാളുടെ അക്കൗണ്ടിലേയ്ക്ക് സമീറയച്ച പണത്തിന്റെ തെളിവുകൾ നമ്മുടെ പക്കൽ ഉണ്ടല്ലോ.കൈക്കൂലി വാങ്ങിയ തെളിവുകൾ,കള്ളപ്പണത്തിന്റെ കണക്കുകൾ.സമീറിനെ ഹാർഡ് ഡിസ്ക് വച്ച് നമുക്ക് ഇതൊക്കെ തെളിയിച്ചു കൂടെ .”
“നമുക്കാദ്യം ഒരു നല്ല വക്കീലിനെ കാണണം.വക്കീലിനെ കണ്ടിട്ട് പോലീസിൽ കീഴടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണം.ഇങ്ങനെ പിടിയ്ക്കപെടുമോ എന്ന് പേടിച്ചു ഉത്കണ്ഠയിൽ കഴിയാൻ എനിക്ക് വയ്യ.”
“അപ്പോൾ കെവിൻ ചേട്ടന്റെ കാര്യമോ ,ഈ അവസ്ഥയിൽ കീഴടങ്ങിയാൽ നല്ലൊരു ചികിത്സ പോലും കിട്ടില്ല.”
“പിന്നെയെന്ത് ചെയ്യും?കാര്യങ്ങൾ കൈവിട്ടു പോകുകയാണ്.എല്ലാത്തിനുമൊരു പര്യവസാനം വേണ്ടേ .നമ്മുടെ തലയിൽ കൂടുതൽ കള്ളക്കേസുകൾ അടിച്ചേൽപിക്കും മുൻപ് നമുക്ക് രക്ഷപെടേണ്ടേ.”
സ്കൂട്ടറിൽ വളരെ വേഗതയിൽ ഇടവഴികളിലൂടെ ഓടിച്ചു വർക്ഷോപ്പിൽ എത്തുമ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു.ഒരു ഓട്ടോറിക്ഷയിൽ കയറി കാവിനടുത്തുള്ള വഴിയിൽ ഇറങ്ങുമ്പോൾ മധുബാല ചുറ്റും നോക്കി.ഒരു വെളുപ്പാൻ കാലത്തു ധ്രുവനെ തന്റെ ബുള്ളറ്റിന്റെ പിറകിൽ കയറ്റിക്കൊണ്ടു പോകുമ്പോൾ ,ഒരിക്കലും ധ്രുവന്റെ ഒപ്പം ഇവിടേയ്ക്ക് തന്നെ മടങ്ങി വരുമെന്ന് കരുതിയില്ല.
കാവിലെ ഇരുട്ട് പടർന്ന വഴിയിലൂടെ പാത്തും പതുങ്ങിയും വീട്ടിലേയ്ക്കു നടന്നടുക്കുമ്പോൾ ധ്രുവൻ ദൂരെ വീടിന്റെ മുറ്റത്തു നിൽക്കുന്ന അമ്മയെ കണ്ടു.മുറ്റത്തു ഉണക്കാനുള്ള മുളക് നിരത്തുകയായിരുന്നു അമ്മ.പിന്നിൽ കരിയില ഞെരിയുന്ന ശബ്ദം കേട്ട് അമ്മ തിരിഞ്ഞു നോക്കി. പകച്ച് നോക്കി നിൽക്കുന്ന അമ്മയുടെ കയ്യിൽ ധ്രുവൻ മെല്ലെ തൊട്ടു.ഒരു നിമിഷത്തിനു ശേഷം അമ്മ മുന്നോട്ടാഞ്ഞു അവനെ കെട്ടി പിടിച്ചു കവിളിലും മൂർദ്ദാവിലും മാറി മാറി ഉമ്മ വയ്ക്കുന്നു.
“എന്ത് കോലമാണെടാ കുഞ്ഞേയിത്?”
അമ്മ തെല്ലു നീരസത്തോടെ മധുബാലയെ നോക്കി
“എല്ലാം അറിഞ്ഞു .ഇതൊക്കെ എവിടെ ചെന്ന് അവസാനിയ്ക്കും.ഈ വയസുകാലത്തു എന്റെ മനസമാധാനം പോയല്ലോ.ഈ കുട്ടി കാരണമല്ലേ അന്ന് ആ ആക്സിഡന്റ് ഉണ്ടായത്.ഇവളല്ലേ നിന്റെ ലാപ്ടോപ്പ് മോഷ്ടിച്ചത് .”
“ഞാൻ എല്ലാം പറയാം അമ്മേ.ഇവിടെ ഇങ്ങനെ നില്ക്കാൻ പറ്റില്ല.പോലീസ് പിറകെയുണ്ട് .”
അമ്മയോടൊപ്പം ഔട്ട് ഹൗസിൽ ഉച്ചഭക്ഷണം കഴിക്കുമ്പോൾ ധ്രുവൻ,എല്ലാം അമ്മയെ പറഞ്ഞു മനസിലാക്കി.
“ആ പോലീസുകാരൻ പയ്യൻ വന്നിരുന്നു ,നിന്റെ നിരപരാധിത്വം അവൻ എന്നോട് പറഞ്ഞു.നിന്റെ അച്ഛൻ വൃക്ക ദാനം ചെയ്ത ആ വീട്ടിലെ കുട്ടി.നല്ലൊരു വക്കീലിനെ കാണണമെന്നും,ആത്മ രക്ഷയ്ക്ക് വേണ്ടി പൊരുതുന്നതിനിടയിൽ സംഭവിച്ച അബദ്ധമാണെന്ന് തെളിയിക്കണമെന്നും ,കൊലപാതകമാണെങ്കിൽ പോലും നല്ലൊരു വക്കീൽ ഉണ്ടെങ്കിൽ ശിക്ഷയ്ക്കു ഇളവ് ലഭിയ്ക്കുമെന്നുമൊക്കെ ആ കുട്ടി പറഞ്ഞിരുന്നു.”
അമ്മയൊന്നു നെടുവീർപ്പിട്ടു.
“എത്ര പൈസ വേണമെങ്കിലും നമുക്ക് മുടക്കാം.പക്ഷെ നമ്മുടെ കുടുംബ മഹിമയും അച്ഛന്റെ പേരും പ്രശസ്തിയും എല്ലാം പോകട്ടെ .എന്താകും മോനെ നിന്റെ ഭാവി.?ഇപ്പോൾ തന്നെ നിന്റെ അളിയൻ അവളോടും കൊച്ചിനോടും ഇവിടെ നിന്ന് മാറി താമസിയ്ക്കണമെന്ന് വഴക്കിടുന്നു.നീ കാരണം അവന്റെ കുടുംബത്തിനും മാനക്കേടായെന്ന്.”
അമ്മ സാരിയുടെ തുമ്പു കൊണ്ട് കണ്ണുനീർ തുടച്ചു.
“അമ്മയ്ക്കറിയാലോ ,അച്ഛന്റെ മരണശേഷം ഞാനെങ്ങനെയാണ് വളർന്നതെന്ന്.ഒരു വഴക്കിനും പോകാതെ പഠിപ്പിസ്റ്റായി നടന്ന എന്നെ കൂട്ടുകാർ എന്നും ആണത്തമില്ലാത്തവൻ എന്ന് പോലും വിളിച്ചു കളിയാക്കിയിരുന്നു.ഒരു പ്രശ്നത്തിലും ചെന്ന് ചാടാതെ ഞാനെപ്പോഴും എന്നെ തന്നെ സൂക്ഷിച്ചു.ഒടുവിൽ വലിയ പ്രശ്നങ്ങളുടെ നടുവിലേക്ക് വിധി തന്നെ എന്നെ വലിച്ചിട്ടു.ഞാനറിയാതെ പ്രശ്നങ്ങളുടെ നടുക്കടലിൽ പെട്ടു പോയി.”
“കഴിഞ്ഞതൊക്കെ കഴിഞ്ഞു.കേസും അന്വേഷണവും നേരിടണം.ശിക്ഷ അനുഭവിയ്ക്കണം.ആരൊക്കെ വിട്ടു പോയാലും നിന്റെ കൂടെ അമ്മയുണ്ടാകും മോനെ .ഇപ്പോൾ നിന്നെ സ്നേഹിയ്ക്കുന്ന ഒരു പെൺകുട്ടിയും.”
അമ്മ ആദ്യമായി മധുബാലയുടെ മുഖത്തേയ്ക്കു നോക്കി.ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.എഴുന്നേറ്റു അവളുടെ മുടിയിഴകളിൽ തലോടി.
“നിങ്ങളിവിടെ ഒളിച്ചു താമസിയ്ക്കുന്ന കാര്യം തൽക്കാലം വീട്ടിൽ ആരുമറിയണ്ട.നാളെ തന്നെ നമുക്കൊരു നല്ല വക്കീലിനെ കാണണം.നിന്റെ അളിയനെ ഇപ്പോഴെനിക്ക് തീരെ വിശ്വാസമില്ല.അവന്റെ ഫോണിൽ, കൂടെ കൂടെ പോലീസുകാരുടെ ഫോൺ വിളി വരാറുണ്ട്.റഷീദെന്ന പോലീസുകാരൻ വിളിക്കുമ്പോൾ അവൻ മുറ്റത്തിറങ്ങി നിന്ന് ആരും കേൾക്കാതെ സംസാരിക്കാറുണ്ട്.ആരെയും വിശ്വസിക്കാൻ കൊള്ളാത്ത കാലം.നീ ഇല്ലെങ്കിൽ …. എന്റെ കാലശേഷം എല്ലാ സ്വത്തും അവന്റെ കയ്യിലാകില്ലേ.അങ്ങനെയൊക്കെ അവൻ ചിന്തിക്കുന്നുണ്ടെങ്കിൽ…”
അമ്മ പോയപ്പോൾ ആ ഇരുട്ടു നിറഞ്ഞ ഔട്ട് ഹൗസിൽ ധ്രുവനും മധുബാലയും തനിച്ചായി.മധുവിന്റെ നിറഞ്ഞ കണ്ണുകൾ ആ ഇരുട്ടിലും തിളങ്ങി.ധ്രുവനവളെ മാറോടു ചേർത്ത് പിടിച്ചു.
“ഇനി എന്താണ് നമ്മുടെ ഭാവി.വെറും കുറ്റവാളികളായി നമ്മളീ സമൂഹത്തിന്റെ മുന്നിൽ .”
“എല്ലാം ശരിയായി വരും മധു.ഈ പ്രപഞ്ചത്തിൽ നടക്കുന്ന ഓരോ കാര്യത്തിന് പിന്നിലും ശക്തമായ ഒരു കാരണമുണ്ടാകും.നമ്മുടെ ഗെയിം അതിന്റെ അവസാന ലാപ്പിലെത്തി.ഇതെങ്ങനെ അവസാനിപ്പിക്കണമെന്ന ചിന്തയിലാണ് ഞാൻ.”
മെസഞ്ചറിൽ ധ്രുവന്റെ ഫേക്ക് ഐ ഡി യിലേക്ക് ഒരു മെസ്സേജ് വന്ന നോട്ടിഫിക്കേഷൻ ശബ്ദം.അവൻ ഫോണെടുത്തു നോക്കി.
” പോലീസ് വർക്ക് ഷോപ്പിൽ നിന്നും സ്കൂട്ടർ കസ്റ്റഡിയിലെടുത്തു.റയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ട് ടൂറിസ്റ്റ് ദമ്പതികളുടെ ചിത്രം കാണിച്ച് വർക്ക് ഷോപ്പ്കാരനെ ചോദ്യം ചെയ്തു.പോലീസ് പിറകിലുണ്ട്.ബി അലർട്ട്.”
അതായിരുന്നു സോണിയുടെ സന്ദേശം.
എങ്ങനെ അലർട്ടാകാനാണ്.ഇവിടെ നിന്നും പുറത്തു കടക്കാൻ പോലും പറ്റില്ല.സൂരജിൻ്റെ മരണം ഉന്നത രാഷ്ട്രീയ തലങ്ങളെ പോലും പിടിച്ചുലച്ചിരിയ്ക്കുന്നു.ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപ്പെട്ടിരിയ്ക്കുന്നു.പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരിയ്ക്കുന്നു.
സംസ്ഥാനത്തെ ഞെട്ടിച്ചിരിയ്ക്കുന്ന കൊലപാതക പരമ്പര ജനങ്ങളിൽ ഭയം സൃഷ്ടിച്ചിരിക്കുന്നു.
“പോലീസിന് പിടി കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു ധ്രുവൻ.അവരെയൊക്കെ വേർ പിരിഞ്ഞപ്പോൾ നമ്മുടെ ശക്തി പോയത് പോലെ.”
“വേണ്ട, നമുക്ക് പരമാവധി പിടിച്ചു നിന്നേ മതിയാവൂ.നമ്മുടെ തുറന്നു പറച്ചിൽ അവരെ അപകടത്തിലാക്കും.പോലീസ് എല്ലാം തുറന്ന് പറയിക്കും.”
അന്നത്തെ രാത്രി പട്ടിണിയിൽ കഴിഞ്ഞു.സമയം പതിനൊന്നര കഴിഞ്ഞിട്ടും അമ്മ ഭക്ഷണം കൊണ്ട് വന്നില്ല.വീട്ടിൽ അതിഥികളാരെങ്കിലും കാണും.അമ്മയ്ക്ക് എന്തെങ്കിലും അപകടം മണത്ത് കാണും.അമ്മ വളരെ ബുദ്ധിമതിയാണ്.ആ വെളിച്ചവും കാറ്റുമില്ലാത്ത ചൂട് മുറിയിൽ നനഞ്ഞ ചാക്ക് വിരിച്ച് അവർ അതിൽ കിടന്നു.
നിലത്ത് മലർന്ന് കിടന്ന്,നീട്ടി വച്ച തൻ്റെ വലം കയ്യിലേക്ക് അവൻ മധുവിനെ കിടത്തി.അവളെ തൊട്ടുരുമ്മി കിടന്നപ്പോൾ വിശപ്പിന് തെല്ലൊരാശ്വാസം തോന്നി.
എപ്പോഴോ ഉറങ്ങി പോയി.ജനലിനടുത് ആരുടെയോ കാലൊച്ച കേട്ടു.മധു നല്ല ഉറക്കത്തിലാണ്.ധ്രുവൻ ചെവി വട്ടം പിടിച്ചു .അമ്മയുടെ ശബ്ദമാണെന്ന് മനസിലായപ്പോൾ അവൻ ജനൽപ്പാളി മെല്ലെ തുറന്നു.ഇരുട്ടത്ത് അമ്മയുടെ പേടിച്ചരണ്ട മുഖം .
“മോനെ എന്തൊക്കെയോ കുഴപ്പമുണ്ട്.വീട്ടിൽ ആരൊക്കെയോ വിളിക്കുന്നു.അവനെ കാണാൻ കൂടെ കൂടെ ആരൊക്കെയോ വരുന്നു.ലൈറ്റ് അണച്ച് എല്ലാവരും ഉറങ്ങാൻ കിടക്കുന്നത് വരെ ഞാൻ കാത്തിരിക്കുകയായിരുന്നു.ഇത് കുറച്ചു കുമ്പിളപ്പമാണ്.പുറത്തു നിന്നും ആളുകൾ ഉണ്ടായതു കൊണ്ട് ഭക്ഷണമൊന്നും അവശേഷിച്ചില്ല.സൂക്ഷിക്കണം.എന്റെ മനസ്സിൽ ഒരു ആധി . എന്തൊക്കെയോ അപായ സൂചനകൾ മുന്നിൽ കാണുന്നു.കാവിലെ ഭഗവതിയെ പ്രാർത്ഥിച്ചോ.ആര് വന്നാലും വാതിൽ തുറക്കരുത്.”
ഇരുട്ടിൽ അമ്മ നടന്നകലുന്നത് അവൻ നോക്കി നിന്നു.ഇരുട്ടിലെ ഇലയനക്കങ്ങൾ പോലും നിഴലുകളായി കണ്മുന്നിലാടി.ആ കാഴ്ചകൾ ധ്രുവനെ പേടിപ്പിച്ചു.അവൻ ജനൽ വലിച്ചടച്ചു കുറ്റിയിട്ടു.മധുവിനെ ഉണർത്തി ഭക്ഷണവും വെള്ളവും നൽകി.
“ധ്രുവൻ കരിയിലകൾ ഞെരിഞ്ഞമരുന്ന ശബ്ദം.വീടിനു ചുറ്റും ആരോ നടക്കുന്ന പോലെ. “
മധു ധ്രുവന്റെ ചെവിയിൽ മെല്ലെ പറഞ്ഞു.
“എനിക്ക് പേടിയാകുന്നു ധ്രുവൻ.”
“പേടിയ്ക്കരുത്.എന്തുണ്ടായാലും പൊരുതണം.ഈ യുദ്ധത്തിൽ നമുക്ക് ജയിച്ചേ മതിയാകൂ.തെളിവുകൾ നമ്മുടെ കൈവശം ഉണ്ട്.അതൊക്കെ ഞാൻ ഒരിടത്ത് സൂക്ഷിച്ചു വച്ചിട്ടുണ്ട്.ഹാർഡ് ഡിസ്കുകളിൽ കൊല്ലപ്പെട്ടവരുടെ യഥാർത്ഥ സ്വഭാവം തെളിയിക്കുന്ന വിഡിയോകൾ ഉണ്ട്.പണമിടപാടുകളുടെ രേഖകൾ ഉണ്ട്.
നീന്നെയും മാധവനേയും മാപ്പു സാക്ഷികളാക്കും.പ്രതികാര വാഞ്ചയോടെ കൊലപാതകത്തിന് മുൻകൈയെടുത്ത
കെവിൻ കോടതി മുൻപാകെ കുറ്റമേറ്റ് പറയും .അതിൽ പങ്കാളികളായതിന്റെ പേരിൽ ഞാനും സോണിയും ശിക്ഷിക്കപ്പെടും.എല്ലാം നിയമത്തിന്റെ വഴിക്കു പോകും.”
“പക്ഷെ ധ്രുവന്റെ കാര്യമോർത്താണ് എന്റെ ടെൻഷൻ.”
“എന്നെ അവർ കൊല്ലാൻ ശ്രമിച്ചതാണ് .അതിന്റെ തെളിവുകളുണ്ട്.ഹോസ്പിറ്റലിൽ മാസങ്ങൾ കഴിഞ്ഞതിന്റെ രേഖകളുണ്ട്.അവരെ ഭയന്ന് ഞാൻ ഒളിവിൽ കഴിഞ്ഞു.പ്രതിരോധിക്കാൻ ശ്രമിച്ചത് കൊലപാതകത്തിൽ കലാശിച്ചു.എല്ലാം കെവിന്റെ കുറ്റസമ്മതത്തിന്റെയും നമ്മുടെ വക്കീലിന്റെയും മിടുക്കു പോലിരിക്കും.”
“നമ്മളാണ് ആദ്യം പോലീസ് പിടിയിലാകുന്നതെങ്കിൽ നീ ഇതിൽ വന്നു പെട്ടതാണെന്ന് മൊഴി കൊടുക്കണം.നഗരത്തിൽ സൂരജിന്റെ എതിരാളിയായ ഒരു വക്കീൽ നിന്റെ സുഹൃത്ത് വലയത്തിലുണ്ടല്ലോ അഡ്വക്കേറ്റ് ശരവണൻ,തമിഴനാണ്.പക്ഷേ അയാളെ നൂറു ശതമാനം വിശ്വസിക്കാം.അയാൾ നമ്മളെ രക്ഷിക്കും.”
ധ്രുവന്, ആ രാത്രി പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല.ധ്രുവൻ ഭിത്തിയിൽ ചാരിയിരുന്നു കാതോർത്തു.മധു അവനെ ചാരിയിരുന്നു മയങ്ങാൻ ശ്രമിച്ചു.മധുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതും തന്റെ തോൾ കണ്ണീരാൽ നനയുന്നതും ധ്രുവൻ അറിയുന്നുണ്ടായിരുന്നു.അവളുടെ വെട്ടിയിട്ട മുടിയിഴകളിൽ അവൻ ചുംബിച്ചു.
മധുബാലയെ അവനു പലപ്പോഴും മനസിലാകുന്നില്ല.ആദ്യം കണ്ടപ്പോൾ വളരെ തന്റേടിയായ കുട്ടിയായിരുന്നു അവൾ.ഇപ്പോൾ അവളെപ്പോഴും വികാരപരമായിട്ടാണ് പെരുമാറുന്നത്.
പ്രണയമാണോ അവളെ വികാരപരവശയാക്കിയത്.എപ്പോഴും അവൾ ആലോചനയിലാണ്.അവളുടെ ചേട്ടന്റെ അവസ്ഥ അവളെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.
ഒളിവുകാലത്തേ പ്രണയം എന്നൊരു പുസ്തകം അവൻ ചെറുപ്പകാലത്ത് വായിച്ചിട്ടുണ്ട്.ഒരു രാഷ്ട്രീയക്കാരൻ തന്റെ ഒളിവു ജീവിതത്തിൽ ഒരു വീട്ടിൽ ഏകാന്ത ജീവിതത്തിലാകുന്നു.അയാൾ ആ കാലയളവിൽ മറ്റു മനുഷ്യജീവികളെ കാണുന്നില്ല.ജനലിലൂടെ അയാൾക്ക് ആഹാരം നൽകുന്ന വിരൽ തുമ്പുകൾ മാത്രമായിരുന്നു അയാളുടെ ഏക പുറം കാഴ്ച.ഒരാഴ്ച കഴിയുമ്പോൾ അയാൾക്ക് ആ വിരൽ തുമ്പുകളോട് പ്രണയം മൊട്ടിടുന്നു .പിന്നീട് ഭരണം മാറുന്നു,ഒളിവു ജീവിതം അവസാനിപ്പിച്ചു പോയ രാഷ്ട്രീയക്കാരൻ മന്ത്രിയാകുന്നു.തന്നെ മാസങ്ങളോളം ഊട്ടിയ ആ വിരലുകൾ അന്വേഷിച്ചയാൾ മടങ്ങി വരുന്നു.
വീട്ടു മുറ്റത്ത് വിരിച്ച പായയിൽ ഉണക്കാനായി നെല്ല് കാലുകൾ കൊണ്ട് നിരത്തുന്ന ഒരു ചെറുപ്പക്കാരി.അവളുടെ പിൻഭാഗം മറയ്ക്കുന്ന ഭംഗിയുള്ള നീണ്ട കറുത്ത മുടിക്കെട്ട്.തിരിഞ്ഞു നോക്കിയപ്പോൾ ഒരു കവിളിൽ പൊള്ളലേറ്റ പാട്.അതിന്റെ അഭംഗി മുഖത്തുണ്ട്.അയാളെ കണ്ടു അമ്പരന്നു നിന്ന പെൺകുട്ടിയുടെ വിരൽ തുമ്പുകളിൽ അയാൾ ചുംബിക്കുന്നു.അതിൽ മണപ്പിച്ചു.
“നിന്റെ വിരലുകളായിരുന്നു എന്റെ സ്വപ്നങ്ങൾ.എന്റെ പ്രത്യാശ.ആഹാരം മുടങ്ങാതെ കിട്ടുമെന്നും ,നാളേയ്ക്ക് വേണ്ടി ഞാൻ ജീവിക്കണമെന്നും നിന്റെ വിരലുകൾ എന്നെ പഠിപ്പിച്ചു.നിന്റെ വലതു കയ്യിലെ കറുത്ത മറുകിനെ കണ്ണുകൾ കൊണ്ട് ചുംബിച്ചു ,താരാട്ടു പാടി ഉറക്കിയാണ് ഞാനെല്ലാ ദിവസവും പിന്നിട്ടത്.”
ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ പെൺകുട്ടിയെ അയാൾ ജീവിത സഖിയാക്കി മന്ത്രി മന്ദിരത്തിലേയ്ക്ക് കൊണ്ട് പോകുന്നു.
പ്രണയമുണ്ടെങ്കിൽ എത്ര പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നിയിട്ടുണ്ട്.കഥയിലെ നായകനെ ഓർത്തു ധ്രുവന് അഭിമാനം തോന്നി.
പെട്ടെന്നായിരുന്നു അവന്റെ മുന്നിലേയ്ക്ക് വലിയൊരു ഓടിന്റെ കഷ്ണം പൊട്ടി വീണത്.പെട്ടെന്ന് ആരോ ഒരാൾ കയറിൽ ത്തൂങ്ങി ഇറങ്ങി.അവന് എഴുന്നേൽക്കാൻ കഴിയു. മുൻപേ അയാൾ ചാടി ഇറങ്ങി മുൻവശത്തെ വാതിലിന്റെ കൊളുത്തുകൾ വേർപെടുത്തി.പുറത്തു നിന്നും നാലഞ്ചു പേര് മുൻ വാതിലിലൂടെ അകത്തേയ്ക്കു കയറി.
നിഷ പിള്ള
(തുടരും ……………)
1 Comment
Pingback: മരണത്തിന്റെ പര്യവസാനം 16 - By Nisha Pillai - കൂട്ടക്ഷരങ്ങൾ