ആരൊക്കെയോ അവരുടെ മുന്നിലൂടെ അകത്തേക്ക് കടന്നു പോയി.ധ്രുവനും മധുബാലയും ഇരുട്ടിൽ പതുങ്ങി നിന്നു.എവിടെ നിന്നോ ടോർച്ചിൻ്റെ തീവ്രമായ പ്രകാശം ധ്രുവൻ്റെ മുഖത്ത് പതിച്ചു.മധുവിൻ്റെ നിലവിളി ശബ്ദം,ധ്രുവൻ തൻ്റെ ഇടത് വശത്ത് നോക്കി,ഇല്ല മധു അവിടെയില്ല.പെട്ടെന്നാരോ പുറകിൽ നിന്നും അവനെ ക്രൂരമായി മർദ്ദിച്ചു
അവിചാരിതമായി കിട്ടിയ അടിയിൽ ധ്രുവൻ നിലത്ത് മറിഞ്ഞു വീണു.ഇനി സോണിയുടെ പീച്ചാംകുഴലാണ് രക്ഷ ,പക്ഷെ അത് അവൻ്റെ ബാഗിലാണ്.അതവരുടെ കയ്യിൽ കിട്ടിയാൽ അപകടമാണ്.തോക്ക് അവൻ കിടന്നിരുന്ന ചാക്കിനടിയിൽ ഒളിപ്പിച്ചു വച്ചിരുന്നു.ഇപ്പോൾ ധ്രുവൻ നിരായുധനാണ്,നിസ്സഹായനാണ്.വലതു കാൽ പൊക്കി ടോർച്ചിനെ ലക്ഷ്യമാക്കി ഒരു ചവിട്ടു കൊടുത്തു.പെട്ടെന്ന് ടോർച്ച് തെറിച്ച് പോയി,വെളിച്ചം അപ്രത്യക്ഷമായി.അവൻ്റെ മുന്നിൽ നിന്നവർ ചിതറി മാറി.അവർ നാലഞ്ചു പേര് കാണും,ആരും യൂണിഫോമിലല്ല.അപ്പോൾ അവർ പോലീസുകാർ ആയിരിക്കില്ല എന്ന് തോന്നുന്നു.
അടുത്ത മുറിയിൽ നിന്നും മധുവിന്റെ നേരിയ കരച്ചിൽ.ആരോ അവളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് പോലെ.ആരാണവളെ ഉപദ്രവിക്കുന്നത്.അവളെ ഉപദ്രവിക്കാൻ വിട്ടു കൊടുത്തിട്ട് ,പിന്നെ താനെന്തിനാണ് ആണെന്നും പറഞ്ഞു ജീവിച്ചിരിക്കുന്നത് ?അവളുടെ അടുത്തേയ്ക്കു കുതിയ്ക്കാൻ,അവളെ രക്ഷിക്കാൻ അവന്റെ മനസ്സ് വെമ്പൽ കൊണ്ടു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഇരുട്ടിൽ കാലെന്തിലോ തട്ടി തടഞ്ഞു,കൈകൊണ്ടു തപ്പി നോക്കി.ചെറിയൊരു പീഠമാണ്.തടിയിൽ പണിഞ്ഞു മുകളിൽ മാർബിൾ കല്ല് പാകിയ പീഠം.പണ്ട് കാവിലമ്മയ്ക്കു വിളക്ക് വയ്ക്കാൻ ഉപയോഗിച്ച പീഠമാണ്.കാവിലമ്മയെ മനസിലോർത്തും കൊണ്ട് ധ്രുവൻ വലതു കൈ കൊണ്ട് പീഠം ഉയർത്തി.മുന്നിൽ കണ്ട നിഴലിനെ ലക്ഷ്യമാക്കി ആഞ്ഞു വീശി.ആരുടെയോ ആർത്തനാദം മുറിയിൽ മുഴങ്ങി.മാർബിൾ ഫലകം രണ്ടു കഷണമായി തറയിൽ വീണു.ഒരു യോദ്ധാവിന്റെ കീഴ് വഴക്കത്തോടെ ധ്രുവൻ മാർബിൾ തന്റെ തലയിൽ വീഴാതെ ഒഴിഞ്ഞു മാറി.
ഇരുട്ടിൽ നിന്നും രണ്ടു പേര് അവനടുത്തേയ്ക്കു വന്നു ,അവൻ ഒഴിഞ്ഞുമാറി അടുത്ത മുറിയിലേയ്ക്കു കുതിച്ചു.പിറകിലാരോ തീപ്പെട്ടി ഉരച്ചു കത്തിയ്ക്കുന്ന ശബ്ദം.അടുത്ത മുറിയിൽ അവൻ കണ്ട കാഴ്ച അവനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.കഴുത്തിൽ കുത്തി പിടിച്ചു ഭിത്തിയിൽ ചാരി നിർത്തിയിരിക്കുന്ന മധുവിന് എതിർവശത്ത് പുറം തിരിഞ്ഞു നിൽക്കുന്ന ആറടി പൊക്കക്കാരൻ ,മനീഷ്.
“ബോലോ കെവിൻ കഹാം ഹേ ?”
ധ്രുവൻ ഇരുട്ടിൽ ചുറ്റിലും പരതി നോക്കി.ആ മുറിയിൽ മനീഷിനെ അക്രമിയ്ക്കാൻ പറ്റിയ ഒന്നും കയ്യിൽ തടഞ്ഞില്ല.അവനെ പിടിച്ചു തിരിക്കണം.കാൽമുട്ട് കൊണ്ട് അവന്റെ മർമ്മ ഭാഗത്തു തൊഴിയ്ക്കണം.അതും കണ്ണടച്ച് തുറക്കുന്ന വേഗതയിൽ വേണം.അവന്റെ കണ്ണിൽ നിന്നും പൊന്നീച്ച പറക്കണം.ആ സമയം കൊണ്ട് മധുവിന്റെ കയ്യും പിടിച്ചു കാവിന്റെ ഭാഗത്തേയ്ക്ക് ഓടണം.
പിറകിൽ നിന്നും തിരക്കിട്ടു ആരോ ഓടി വരുന്ന ശബ്ദം.പിന്നെ അമാന്തിച്ചില്ല ,മനീഷിനെ ചവിട്ടി തള്ളിയിട്ടു.അവൻ മലർന്നു വീണതും അവന്റെ ജനനേന്ദ്രിയം നോക്കി ചവിട്ടി ഞെരിച്ചു.അവന്റെ ബെൽറ്റ് വലിച്ചൂരി കഴുത്തിൽ കുടുക്കി ആഞ്ഞു വലിച്ചു.അവനു ശ്വാസം മുട്ടി ,അവൻ കൈകാലുകളിട്ടടിയ്ക്കാൻ തുടങ്ങി.ജീവന് വേണ്ടിയുള്ള അവസാനത്തെ പിടയ്ക്കൽ.
“നീ കുറെയായി ഞങ്ങളെ ഉപദ്രവിയ്ക്കുന്നു.ഇനി നീ ജീവിച്ചിരിയ്ക്കാൻ പാടില്ല.”
മുറിയിലേയ്ക്കു നേരിയ വെളിച്ചം പടർന്നു.അടുത്ത മുറിയിൽ നിന്നും കുതിച്ചെത്തിയവന്റെ കയ്യിലെ കത്തി ആ ഇരുട്ടിലും തിളങ്ങുന്നു.അവൻ ആ കത്തി ധ്രുവന്റെ നേരെ വീശി.അവന്റെ പിറകിൽ വന്നവൻ്റെ കയ്യിലെ തീപ്പെട്ടി വെളിച്ചം മധു ഊതിക്കെടുത്തി.ധ്രുവന്റെ അലർച്ച മധുബാലയെ ഭയചകിതയാക്കി.
പിറകിൽ നിന്നവൻ വീണ്ടും തീപ്പെട്ടി ഉരച്ചു കത്തിച്ചു.അപ്പോഴേയ്ക്കും കത്തി ധ്രുവന്റെ വയറിന്റെ ഇടതു വശത്തു തുളച്ചു കയറിയിരുന്നു.ചോര പുറത്തേയ്ക്കു ഒഴുകി തുടങ്ങി.അസഹനീയമായ വേദനയിലും ധ്രുവൻ ബെൽറ്റിൽ നിന്നും പിടി വിട്ടില്ല,മനീഷിൻ്റെ കഴുത്തിൽ വലിച്ച് മുറുക്കി.മനീഷിന്റെ ചലനം പൂർണമായും നിന്നു.ധ്രുവന്റെ വസ്ത്രങ്ങൾ രക്തത്തിൽ മുങ്ങി.മധുബാല ആ കാഴ്ച കണ്ടു അലറി വിളിച്ചു.അവളുടെ ചുറ്റും മറ്റുള്ള മൂന്നു പേർ നിരന്നു നിന്നു.
മുറ്റത്ത് വാഹനങ്ങൾ വന്നു നിൽക്കുന്ന ശബ്ദം .ആരൊക്കെയോ വാതിലിൽ മുട്ടുന്നു, ധ്രുവന്റെ പേരെടുത്തു വിളിക്കുന്നു.വാതിൽ തല്ലി പൊളിച്ചു കയറി വന്നവർ പോലീസ് വേഷധാരികൾ ആയിരുന്നു.അവർ ആ മൂന്നുപേരെയും കസ്റ്റഡിയിൽ എടുത്തു.മധുബാലയെ ഒരു വനിതാ പൊലീസുകാരി പുറത്തേക്ക് കൂട്ടി കൊണ്ട് പോയി.
മുറ്റത്തു ആമ്പുലൻസുകൾ നിരന്നു.സ്ട്രെച്ചറുകളിൽ റഷീദിന്റെയും മനീഷിന്റെയും ധ്രുവന്റെയും ശരീരങ്ങൾ പുറത്തേക്ക് കൊണ്ട് പോയി.ചുറ്റും നിന്ന മാധ്യമ പ്രവർത്തകർ ലൈറ്റുകൾ ഓണാക്കി ദൃശ്യങ്ങൾ എല്ലാം ഷൂട്ട് ചെയ്യുന്നു.പെട്ടെന്ന് മധുബാല അലറി വിളിച്ചു.
“ധ്രുവൻ മരിച്ചിട്ടില്ല.ധ്രുവൻ നിരപരാധിയാണ്.പ്ലീസ് ധ്രുവനെ രക്ഷിക്കണം.ഡി വൈ എസ് പി റഷീദ് സാർ ഗുണ്ടകളെയും കൂട്ടി ഞങ്ങളെ കൊല്ലാൻ വന്നതാണ്.ധ്രുവൻ സ്വയരക്ഷയ്ക്കാണ് ആ പീഠമെടുത്ത് അയാളുടെ തലയ്ക്കടിച്ചത്.അവർ ധ്രുവനെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ചു.എത്രയും പെട്ടെന്ന് ധ്രുവനെ ആശുപത്രിയിൽ എത്തിയ്ക്കൂ.മാധ്യമക്കാരെ ഇത് ലൈവ് ആയി കാണിക്കു.എന്റെ ധ്രുവന്റെ ജീവൻ രക്ഷിക്കൂ.”
മധുബാല പൊട്ടിക്കരഞ്ഞു.മാധ്യമ ശ്രദ്ധ മുഴുവൻ മധുവിലേയ്ക്കായി.അപ്പോഴേയ്ക്കും ധ്രുവന്റെ അമ്മയും സഹോദരിയും ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപെട്ടു.
“ആ പാവത്തിനെ കുടുക്കിയതാണ്,അവരെല്ലാവരും കൂടി പലതവണ ധ്രുവനെ കൊല്ലാൻ ശ്രമിച്ചു.ഈ അമ്മയുടെ പ്രാർത്ഥന കൊണ്ട് മാത്രമാണ് ധ്രുവൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.”
അമ്മ മൈക്കിൻ്റെ മുന്നിലേക്ക് നീങ്ങി നിന്നും.
“എന്റെ മകനെ ചതിച്ചതാണ്.എൻ്റെ മകളുടെ ഭർത്താവിനും ഇതിൽ പങ്കുണ്ട്.ധ്രുവൻ ഔട്ട് ഹൗസിൽ ഒളിച്ച് തങ്ങുന്ന വിവരം ആ ഡി വൈ എസ് പിയെ അറിയിച്ചത് അവനാണ് ഇന്നലെ രാത്രി മുതൽ അവനെ കാണാനില്ല.ഞാനവനെ എന്റെ സ്വന്തം മകനെ പോലെയാണ് കരുതിയിരുന്നത്.അവൻ എന്റെ മകനെയും ,എന്റെ കുടുംബത്തെയും ചതിക്കുകയായിരുന്നു.”
പെട്ടെന്ന് മറ്റൊരു മാധ്യമ പ്രവർത്തകൻ മൈക്കുമായി വന്നു.
“ഈ കേസിൽ ഡി വൈ എസ് പിയ്ക്ക് എന്ത് ബന്ധമാണുള്ളത്.നിങ്ങളുടെ മരുമകനും അബ്ദുൽ റഷീദ് സാറുമായി എന്ത് ബന്ധം.?”
“അതൊന്നുമെനിക്കറിയില്ല.ഇന്നലെ രാത്രി ഒരു പതിനൊന്നുമണി കഴിഞ്ഞു കാണും .ഞാൻ ജനലിലൂടെ നോക്കിയപ്പോൾ മുറ്റത്തു ചില നിഴലനക്കങ്ങൾ കണ്ടു.ആരൊക്കെയോ വീടിനെ നിരീക്ഷിച്ചു ഈ പരിസരത്തു കറങ്ങുന്നുണ്ടായിരുന്നു.എനിക്കെന്തോ പന്തികേട് തോന്നി.ഞാൻ എന്റെ സംശയം മകളോടും മരുമകനോടും സൂചിപ്പിച്ചപ്പോൾ അതവർ വളരെ നിസാരമായി കണ്ടു.ഇനി പോലീസിൽ വിളിച്ചു പറയാമെന്നു കരുതിയാൽ,ഈ ഡി വൈ എസ് പി അറിയും.എന്റെ മകനെ ഈ വിധത്തിലാക്കിയത് അയാളാണ്.അയാളറിഞ്ഞാൽ പിന്നെ എന്റെ കുടുംബത്തിന് നീതി കിട്ടില്ല എന്നെനിക്കറിയാം.ഞാൻ ഉറങ്ങാതെ കഴിഞ്ഞു കൂട്ടി.പാതിരാത്രിയിൽ എന്തൊക്കെയോ ശബ്ദങൾ മുറ്റത്തു കേട്ട്, ഞാൻ അപ്പോൾ തന്നെ പോലീസിലും മീഡിയ ഓഫീസുകളിലും വിളിച്ചു പറഞ്ഞു.ഏതോ ഒരു ജീപ്പ് കാവിന്റെ മുറ്റത്തു വന്നു നിൽക്കുന്ന ശബ്ദം ഞാൻ കേട്ടതാണ് .എനിക്ക് നീതി വേണം.എന്റെ കുടുംബത്തിന് നീതി വേണം.എന്റെ മകനെ ജീവനോടെ തിരികെ കിട്ടണം.നിങ്ങളൊക്കെ എപ്പോഴും അവന്റെ കൂടെ വേണം.ആശുപത്രിയിൽ വച്ചും അവനെ അവർ അപായപ്പെടുത്താം.”
ആ അമ്മ ക്യാമറയ്ക്കു മുന്നിൽ കൈ കൂപ്പി യാചിച്ചു.
“മകന്റെ കൂടെ ആശുപത്രിയിൽ പോകാതെ ഞാൻ നിങ്ങളെ കണ്ടത് ഇത്രയും പറയാനാണ്. നീതിക്കു വേണ്ടിയാണ് .”
ധ്രുവന്റെ സഹോദരി മൈക്കിന് മുന്നിലെത്തി.
“നീതി ബോധമുള്ളൊരു പോലീസ് ഓഫീസർ ഗുണ്ടകളെയും കൂട്ടിയാണോ പ്രതിയെ അറസ്റ്റ് ചെയ്യാൻ വരുന്നത് .അയാൾ പോലീസ് സേനയെ കൂട്ടി വരാഞ്ഞത് എന്താണ്.പകരം ധ്രുവനെയും മധുബാലയെയും കൊല്ലാൻ നോക്കിയതെന്തിനാണ്? എന്ത് മറയ്ക്കാനാണ്? ആ പോലീസ് ഓഫീസറിനു ധ്രുവനുമായി എന്താണ് ശത്രുത? അയാളുടെ സ്വഭാവവും അയാൾ മുൻപ് അന്വേഷിച്ച കേസുകളുടെ ചരിത്രവും പരിശോധിയ്ക്കേണ്ടിയിരിക്കുന്നു ”
അമ്മ ധ്രുവനെ കാണാൻ ആശുപത്രിയിലേയ്ക്ക് പോകാൻ വസ്ത്രം മാറി വന്നു.
“എന്റെ മകനെവിടെയാണ്? അവൻ ജീവനോടെയുണ്ടാകുമല്ലോ . ഇവിടെ നിന്ന ആ പെൺകുട്ടി എവിടെ?മധുബാല, അവൾക്കെതിരെയും അവർ കള്ള കേസുകൾ ചമയ്ക്കില്ലേ .”
പെട്ടെന്നൊരു ചാനലുകാരൻ മൈക്കുമായി വന്നത് ധ്രുവന്റെ സഹോദരി പിടിച്ചു വാങ്ങി.
“അച്ഛന്റെ മരണശേഷം അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങൾ രണ്ടു മക്കളെയും വളർത്തിയത്.ജോലി ചെയ്യുന്ന കമ്പനിയോടുള്ള കൂറ് കൊണ്ടാണ് ധ്രുവൻ ,കമ്പനിയെ നശിപ്പിക്കാൻ ശ്രമിച്ച ആനന്ദിന്റെയും സമീറിന്റെയും കള്ളത്തരങ്ങൾ പുറത്തു കൊണ്ട് വരാൻ ശ്രമിച്ചത്.ആ ശത്രുതയായിരുന്നു ആദ്യത്തെ വധശ്രമത്തിന് കാരണം.അന്നവരെ സംരക്ഷിച്ചത് ഡി വൈ എസ് പി റഷീദ് സാറാണ്.ധ്രുവനെ മരണത്തിൽ രക്ഷിച്ചത് ഈ മധുബാലയെന്ന പെൺകുട്ടിയാണ്.അനന്ദുമായി എന്റെ ഭർത്താവിനെ പരിചയപ്പെടുത്തി കൊടുത്തത് ആ ഡി വൈ എസ് പി ആയിരുന്നു.അയാളെ , എന്റെ ഭർത്താവിനെ ചോദ്യം ചെയ്താൽ സത്യമറിയാം.അയാളെ കുറെ നാളായി എനിക്ക് സംശയമുണ്ട്.ഞാൻ അതെന്റെ അമ്മയോട് സൂചിപ്പിക്കുകയും ചെയ്തു.ധ്രുവന്റെ ആക്സിഡന്റിനു ശേഷം ഞങ്ങളുടെ ജോയിന്റ് അക്കൗണ്ടിലേക്കു കുറെ പണം എത്തിയിരുന്നു.ഞാൻ അതിനെ കുറിച്ച് ചോദിച്ചപ്പോൾ ഏതോ വിദേശ ലോട്ടറി അടിച്ചതാണെന്നാണ് അയാൾ എന്നോട് പറഞ്ഞിരുന്നത് .ഇപ്പോൾ എനിക്ക് തോന്നുന്നത് ,ധ്രുവന്റെ കാറിന്റെ ബ്രേക്ക് കേടാക്കിയതിനുള്ള പ്രതിഫലമായിരുന്നു അതെന്നാണ്.”
മീഡിയ ലൈവ് ആയി കാണിച്ച അഭിമുഖങ്ങളും ദൃശ്യങ്ങളും ചർച്ചയായി.ഡി വൈ എസ് പി മഫ്ടി വേഷത്തിൽ പതുങ്ങി വന്നു ധ്രുവനെ കൊല്ലാൻ ശ്രമിച്ചതും ധ്രുവന്റെ വക്കീലിന് ഒരു പിടിവള്ളിയായി.ധ്രുവന്റെ ഫോണിൽ നിന്നും അവസാനം സ്വന്തം സഹോദരിയുടെ ഫോണിലേക്കു അയച്ച ഡിജിറ്റൽ തെളിവുകൾ.റഷീദിന്റെ കോടികളുടെ ബാങ്ക് ട്രാൻസാക്ഷനുകൾ, അവയുടെ രേഖകൾ .ഭാര്യ വീട്ടുകാരുടെ ബിനാമി പേരിൽ വാങ്ങി കൂട്ടിയ വസ്തുവകകൾ.ധാരാളം വിദേശ രാജ്യങ്ങൾ സന്ദർശിച്ച രേഖകൾ.ഇതൊക്കെ സമീറിന്റെ ലാപ്ടോപ്പിൽ നിന്നും കിട്ടിയതായിരുന്നു.
മധുബാലയെ അറസ്റ്റ് ചെയ്തു മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കപ്പെട്ടു.
ധ്രുവൻ അബോധാവസ്ഥയിൽ കിടന്ന ആശുപത്രിയിൽ കനത്ത പോലീസ് കാവലേർപ്പെടുത്തി.കെവിന്റെ കഷ്ടപ്പാടുകൾ കണ്ടു സോണിയും താനും സ്വന്തം സഹോദരനും പിന്നീട് ധ്രുവനും ഒന്നിച്ചു ചേർന്ന് പൊരുതി.സമൂഹത്തിൽ നീതിയും ന്യായവും നഷ്ടപെട്ട ,നിരാശനായ ഒരു സഹോദരനെ സഹായിക്കാനായി.
മധുവിനെ വനിതാ ജയിലിലേയ്ക്ക് അയച്ചു.ധ്രുവന്റെ അവസ്ഥ വളരെ മോശമായിരുന്നു.ശ്വാസം മാത്രമായിരുന്നു ജീവിയ്ക്കുന്നു എന്നതിന്റെ തെളിവ്.
മധു കൊടുത്ത മൊഴി പ്രകാരം പോലീസ് എസ്റ്റേറ്റിലും പരിസരത്തും അന്വേഷിച്ചെങ്കിലും കെവിൻ്റേയും മറ്റുള്ളവരുടെയും വിവരങ്ങൾ ഒന്നും കിട്ടിയില്ല.
രണ്ടു മാസം കഴിഞ്ഞൊരു സന്ധ്യാ സമയത്ത് പ്രസ് ക്ലബ്ബിൽ ,മീഡിയയുടെ സഹായത്തോടെ കെവിൻ പ്രത്യക്ഷപെട്ടു.അവൻ പൂർണ ആരോഗ്യവാനായിരുന്നു.തന്റെ ജീവിതത്തിൽ നടന്ന ഓരോ സംഭവങ്ങളും അവൻ ലോകത്തോട് ലൈവായി ഏറ്റു പറഞ്ഞു.
നിഷ പിള്ള
(തുടരും……)
1 Comment
Pingback: മരണത്തിന്റെ പര്യവസാനം 17 - By Nisha Pillai - കൂട്ടക്ഷരങ്ങൾ