(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണ്. ഇനി അഥവാ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് തീർച്ചയായും മനപൂർവ്വമാണ്.)
അന്നും വൈകുന്നേരം പതിവു പോലെ ഹാജിയാരുടെ തെങ്ങിൻതോപ്പിൽ ആ നാൽവർസംഘം കളിക്കാനെത്തി. കൂട്ടത്തിലെ രജീഷിൻ്റെ മുഖത്തെ പൗർണമി കണ്ടപ്പോൾ തന്നെ ഷിബു ചോദിച്ചു, “ഇന്നു മിക്കവാറും അവൻ്റെ സീത അവനോടെന്തോ പറഞ്ഞ മട്ടുണ്ടല്ലോ?”
“അതേടാ അവളെന്നോട് കണക്കിലെ ഒരു സംശയം ചോദിച്ചു. ഞാനത് പറഞ്ഞു കൊടുക്കുകയും ചെയ്തു”.
രജീഷിൻ്റെ പ്രണയം പൂത്തു വരുന്നതേ ഉള്ളൂ. പത്താം ക്ലാസ്സിൽ പുതുതായി ചേർന്ന കുട്ടിയാണ് സീത. സീതയെ കണ്ടപ്പോഴേ ഏതോ മുജ്ജന്മ ബന്ധം പോലെ രജീഷിൻ്റെ മനസ്സിൽ പാവം കുടിയേറി ഇരിപ്പാണ് സീത. എന്നലിതുവരെ സീതയോട് ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം അവനു വന്നിട്ടില്ല പാവത്തിന്. അതു കൊണ്ടു തന്നെ കൂട്ടുകാർക്കിടയിൽ നല്ല വാരലും കിട്ടുന്നുണ്ടവന്. കൂട്ടത്തിലാർക്കും ഇതുവരെ പ്രണയം അങ്ങു പച്ചപിടിച്ചു കിട്ടിയിട്ടുമില്ല. അതിൻ്റെ ഒരു ചെറിയ ചൊറുക്കും അവർക്കില്ലാതില്ല.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എന്തായാലും കളിയൊക്കെ കഴിഞ്ഞു സൈക്കിളിൽ ഒരു കറക്കമൊക്കെയങ്ങനെ കറങ്ങി സിപ്പപ്പും കുടിക്കുമ്പോളാണ് മൂന്നാമനായ അപ്പു തൻ്റെ അപ്പച്ചിയുടെ വീടു താമസo പിറ്റേന്നാണെന്ന് പറയുന്നത്. ഷിബുവിൻ്റെ അമ്മവീടിനടുത്താണ് അപ്പുവിൻ്റെ അപ്പച്ചിയുടെ വീട്. പിറ്റേന്നു അപ്പച്ചിയുടെ വീട്ടിൽ ചെന്നാൽ ഷിബുവിനേയും കൂട്ടി കളിക്കാൻ വരാം എന്നെല്ലാം തീരുമാനിച്ചു പിരിഞ്ഞു.
കാര്യം നാലുപേരും നല്ല കൂട്ടാണെങ്കിലും പരസ്പരം പാര പണിയാൻ കിട്ടുന്ന ഒരവസരവും അവർ പാഴാക്കാറില്ല. നാലുപേരും മൂന്നു സ്കൂളുകളിലാണ് പഠിക്കുന്നത്. ഷിബു അമ്മവീടിനടുത്തുള്ള സ്കൂളിലാണ് പഠിക്കുന്നത്. അപ്പുവും റെജിയും അടുത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിലും രജീഷ് അവിടത്തെ രാമരാജ്യം ഗവൺമെന്റ് സ്കൂളിലും പഠിക്കുന്നു. വൈകീട്ടുള്ള കളിയും കറക്കവുമൊന്നും അവർ മുടക്കാറില്ല താനും.
അങ്ങനെ പിറ്റേന്ന് അപ്പച്ചിയുടെ വീടുതാമസത്തിനു പോയ അപ്പുവിനു ഒരു ലോട്ടറിയടിച്ചു. വിരുന്നിനു വന്നവരിലൊരു “മഞ്ഞക്കിളി”. നീണ്ട മുടിയും വലിയ കണ്ണുകളുമുള്ള ആ കിളിയങ്ങനെ അപ്പുവിന്റെ ഹൃദയത്തിലും കൂടു കൂട്ടി. അവളുടെ പേരറിയാൻ കുറേ നേരം അവിടെയങ്ങനെ അവൻ ചുറ്റിപ്പറ്റി നടന്നു. ഒടുവിലാരോ “ലക്ഷ്മീ” എന്നു വിളിച്ചപ്പോൾ അവൾ വിളികേട്ടകത്തേക്കു പോകുന്നതു കണ്ടപ്പോഴാണ് അത്രയും നേരം മൂർദ്ധാവിൽ വെച്ച ശ്വാസം അപ്പുവിനു തിരിച്ചു കിട്ടിയത്. പരിപാടിയെല്ലാം കഴിഞ്ഞു അപ്പച്ചിയോടും അവൻ്റെ ഇച്ചേച്ചിയോടും യാത്ര പറഞ്ഞു അപ്പു ഷിബുവിന്റെ അടുത്തേക്ക് ഒറ്റയോട്ടമായിരുന്നു. ലക്ഷ്മിയെക്കുറിച്ച് ഷിബുവിന് അറിയാമായിരിക്കുമല്ലോ. ഒന്നുമില്ലെങ്കിലും അവരൊരു നാട്ടുകാരല്ലേ. കരയിൽ കിടന്നു പിടയുന്ന മീനിനെ പോലെ ഒരുവിധം ഷിബുവിനോട് ലക്ഷ്മിയെക്കുറിച്ച് അപ്പു പറഞ്ഞൊപ്പിച്ചു. അങ്ങനെ കാമുകൻമാരുടെ അംഗസംഖ്യ മെല്ലെ ഉയർന്നു. അവിടന്ന് അങ്ങോട്ട് കൂട്ടുകാരെല്ലാം വരും കൂടെ ലക്ഷ്മിയെ പറ്റി കൂടുതലായി അന്വേഷണം ആരംഭിച്ചു. ഷിബു തൻ്റെ സ്കൂളിൽ തകൃതിയായി അന്വേഷിച്ചു. പക്ഷേ നീണ്ട മുടിയും വലിയ കണ്ണുകളുമുള്ള ലക്ഷ്മിയെ മാത്രം കണ്ടില്ല. റെജിയും രജീഷും അവരാലാകും വിധം നോക്കിയെങ്കിലും ഫലം കണ്ടില്ല.
രജീഷാണെങ്കിൽ സീതയോട് തൻ്റെ പ്രണയം തുറന്നുപറയാനാകാതെ ഉഴറുകയായിരുന്നു. തൻ്റെ സ്കൂളിന്റെ വാർഷികാഘോഷത്തിന് കൂട്ടുകാരെ കൊണ്ടുപോയി സീതയെ കാണിച്ചു കൊടുക്കുകയും അന്നുതന്നെ അവളോടെല്ലാം തുറന്നുപറയാമെന്നുമുള്ള പ്രതീക്ഷയിലാണ് രജീഷിപ്പോൾ. അങ്ങനെയിരിക്കെയാണ് രജീഷിൻ്റെ ചെറിയമ്മാവൻ്റെ വിവാഹം നിശ്ചയിക്കുന്നത്. വധൂഗൃഹം ഷിബുവിൻ്റെ അമ്മവീടിനടുത്തും. കൂട്ടുകാർക്കും നല്ല സന്തോഷം. ലക്ഷ്മിയെ ചിലപ്പോൾ കാണാൻ പറ്റിയാലോ. അങ്ങനെ നാലുപേരും കൂടെ വധുവിൻ്റെ വീട്ടുകാർ വരുന്നതും കാത്ത് ഓഡിറ്റോറിയത്തിൻ്റെ മുൻവശത്തു തന്നെ നിന്നു. ഓരോ വണ്ടിയിൽ നിന്നും ആളുകളിറങ്ങുമ്പോളും മൂന്നുപേരും അപ്പുവിനെ നോക്കും. “ഹേയ്, ഇല്ലടാ…ഇതിൽ അവളില്ല. ചിലപ്പോൾ അടുത്ത വണ്ടിയിലാകും”. അങ്ങനെ നിൽക്കുമ്പോളതാ ലക്ഷ്മി ഇറങ്ങുന്നു. കൂടെ അപ്പുവിന്റെ ഇച്ചേച്ചിയും വേറെ രണ്ടു പെൺകൊടികളും. അവരെയൊക്കെ ആർക്കു വേണം എനിക്കെന്റെ ലക്ഷ്മി മതി. അപ്പു ചിന്തിച്ചു.
“അതാ…. ഇച്ചേച്ചിയുടെ അടുത്ത് നിൽക്കുന്നില്ലേ… അവളാടാ ലക്ഷ്മി…” അപ്പു കൂട്ടുകാരോട് വിളിച്ചു പറഞ്ഞു.
രജീഷാണെങ്കിൽ വായും പൊളിച്ചു നിൽക്കുകയാണ്. “എന്താടാ നീ ഇങ്ങനെ നിൽക്കുന്നത്? വായിൽ വല്ല ആനയും കയറിപ്പോകും”. റെജി അവൻ്റെ തലക്കിട്ടൊരു കിഴുക്ക് കൊടുത്തു.
“എടാ…സീതയതാ നടന്നു വരുന്നു. ഞാനവളുടെ അടുത്തേക്കു പൊയ്ക്കോട്ടേ?” “ആഹാ… ഇതിപ്പോ നല്ല രസായല്ലോ… ഒരു വെടിക്കു രണ്ടു പക്ഷി…. ആട്ടെ, ഇതിലേതാ ലക്ഷ്മി ഏതാ സീത…ഞങ്ങൾക്കാണെങ്കിൽ നിന്റെ ഇച്ചേച്ചിയേയും മൂന്നു വെള്ളക്കിളികളേയുമേ കാണുന്നുള്ളൂ. ഇതിലാരൊക്കെ ആരാണെന്നു പറയെടാ കൊശവന്മാരേ.”
“ഇച്ചേച്ചിയുടെ വലതു വശത്തു നിൽക്കുന്ന ആ വെള്ള ചുരിദാറുകാരിയാടാ അവൾ” അപ്പുവും രജീഷും ഒരേ സ്വരത്തിൽ പറഞ്ഞു.
ഇപ്പോൾ ഞെട്ടിയതു നാലുപേരും ഒരുമിച്ചായിരുന്നു. പിന്നെ അവിടെയാകെ ബഹളമായി. അതു ലക്ഷ്മിയാണെന്നും അല്ല സീതയാണെന്നും രണ്ടുപേരും കൂടി പറഞ്ഞോട്ടെ കത്തിക്കയറി. ഒടുവിൽ അവർ ഇച്ചേച്ചിയോടു ചോദിക്കാമെന്ന ധാരണയിലെത്തി. അപ്പു ഇച്ചേച്ചിയുടെ അരികിൽ മെല്ലെ ചെന്നു. എന്നിട്ടു വളരെ മയത്തിൽ ലക്ഷ്മിയെ ചൂണ്ടി ചോദിച്ചു,
“ഇതാരാ ഇച്ചേച്ചീ?”
“ഇവളോ..ഇവൾ നമ്മുടെ വടക്കേതിലെ വിലാസിനീയേടത്തിയുടെ മോളാ….ലക്ഷ്മി…”
“ഇവളെവിടെയാ പഠിക്കുന്നേ?”
“നമ്മുടെ രാമരാജ്യം സ്കൂളിൽ. എന്താടാ എന്തെങ്കിലും നിങ്ങളൊപ്പിക്കുന്നുണ്ടോ.. എന്താ കാര്യം?”
“ഏയ് അങ്ങനൊന്നുമില്ലേച്ചീ…. അല്ലാ… ആരാ സീത? അവിടാരോ സീതേ എന്നോ മറ്റോ വിളിച്ചപോലെ തോന്നി. അതാ….”
“ഹാ…. അതോ… അതിവളെത്തന്നെയാ. ഇവളുടെ ശരിക്കുള്ള പേര് സീതാലക്ഷ്മി എന്നാ. വീട്ടിലെല്ലാവരും ലക്ഷ്മീന്നു വിളിക്കും. അതാ…”
തിരിച്ചു ചെന്നു വിവരം അതുപോലെ അപ്പു മൂവരേയും അറിയിച്ചു. ശേഷം ആരാർക്കു വിട്ടുകൊടുക്കും ആരു പ്രണയത്തെ ത്യജിച്ചു സൗഹൃദം കാത്തുസൂക്ഷിക്കുക എന്ന വഴക്കിപ്പോഴും കഴിഞ്ഞിട്ടില്ലത്രേ.
1 Comment
🤣🤣🤣