കഥ നടക്കുന്നത്, വർഷങ്ങൾക്ക് മുൻപാണ്.
എനിക്ക് അന്ന്, ഒരു മൂന്ന് വയസ്സ് ഉണ്ടാവണം. മൂത്രമൊഴിച്ച് നനഞ്ഞ് നാറിയ കിടക്കപ്പായയിൽ നിന്നും കണ്ണും തിരുമ്മി എഴുന്നേറ്റ് വന്ന എന്നെ, അമ്മ അലക്കുകല്ലിന്റെ മേലെ കയറ്റി നിർത്തി തേച്ചുരച്ച് കുളിപ്പിക്കുകയും ഉമിക്കരിയും ഉപ്പും കൂട്ടി പല്ലു തേപ്പിക്കുകയും ചെയ്തു. നീല നിറമുള്ളൊരു ഉടുപ്പിടിപ്പിച്ച്, കണ്മഷിക്കൊരു പൊട്ടും കവിളിലൊരു മറുകും കുത്തി, അതിനു മേലെ മേമ്പൊടിയ്ക്ക് ലേശം കുട്ടിക്കൂറ പൗഡറും വിതറി.
അല്ലേലും, എന്നെയൊരു എെശ്വര്യ റായ് ആക്കുന്നതിൽ പണ്ടേ അമ്മയ്ക്കിത്തിരി കഴിവ് കൂടുതലായിരുന്നു.
പിന്നീട്… അമ്മ, മൂത്രം വീണു കുതിർന്ന പായും പുതപ്പും സോപ്പ് വെള്ളത്തിൽ മുക്കി വെയ്ക്കുകയും, മുറി അടിച്ചു വാരി, ഡെറ്റോൾ വെള്ളത്തിൽ മുക്കിപിഴിഞ്ഞ തുണികൊണ്ട് തറ വൃത്തിയാക്കുകയും ചെയ്തു .
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അങ്ങനെ രാവിലത്തെ അങ്കം കഴിഞ്ഞതിനു ശേഷം അമ്മ തന്ന ചെറിയ ചൂടുള്ള ചായ ഊതിയൂതിക്കുടിച്ചുകൊണ്ട് ഞാൻ, മുൻ വശത്തെ വാതിൽ പടിയിന്മേൽ ഇരിക്കുകയായിരുന്നു. ആ സമയത്താണ്, അടുത്ത വീട്ടിലെ ഒരു തമിഴ് പയ്യൻ അവിടേയ്ക്ക് രംഗപ്രവേശം ചെയ്യുന്നത്.
വന്ന പാടെ അവൻ എന്നെ ആക്കിയൊന്നു ചിരിച്ചു.
എന്തു കൊണ്ടോ എനിക്കവന്റെ ആ ചിരിയങ്ങ് ബോധിച്ചില്ല.
“നീ പോദാ…. ചെർക്കാ…”
അവൻ വീണ്ടും പുഴുപ്പല്ല് കാട്ടി ഇളിക്കുകയും മൂക്കള പുറം കൈകൊണ്ട് തൂത്ത്, ബട്ടൻസ് പൊട്ടിയ നിക്കറിന്റെ മൂട്ടിൽ തേയ്ക്കുകയും ചെയ്തു.
കാര്യം പറഞ്ഞാൽ, രാത്രി മൊത്തം മൂത്രത്തിൽ കിടന്ന് നീരാടി, പായും തലയിണയും പുതപ്പുമൊക്കെ കുതിർത്താലും, അമ്മയെന്നെ കുളിപ്പിച്ച് സുന്ദരിയാക്കിയാൽ പിന്നെ ഞാൻ, കുറിതൊട്ട നമ്പൂരിക്കുട്യാണ്.
വല്ലാത്ത വൃത്തീം വെടിപ്പും!
”നീ വീട്ടില് പൊക്കോ…. ഞാൻ നിന്നോട് കൂട്ടില്ലാത്തതാണ്.”
സകല ഇഷ്ടക്കേടുകളും മുഖത്തു വാരി വിതറി ഞാനവനെ ചിറഞ്ഞ് നോക്കിയിരുന്നു.
എണ്ണയില്ലാത്ത ചെമ്പൻ മുടി മാടിവെച്ചുകൊണ്ട് അവനെന്റെ മുഖത്തേയ്ക്ക് നോക്കി.
മുഖമൊന്നു കോടിച്ചു.ചുണ്ടുകൾ വായിക്കകത്തേയ്ക്ക് വലിച്ചു പിടിച്ചു. കണ്ണുകൾ രണ്ടും ചെറുതാക്കി.
നല്ലസ്സലായിട്ട് ഒരു കൊഞ്ഞനം കുത്തൽ.
അന്നും ഇന്നും, എന്നെ ദേഷ്യം പിടിപ്പിക്കാനുള്ള ഒരൊറ്റ വഴിയേ ഉള്ളൂ.
കൊഞ്ഞനം കുത്തൽ.
അത് കണ്ടാൽ എന്റെ ടെമ്പറു മൊത്തം തെറ്റും. പെരുവിരലിൽ നിന്നൊരു വെറവലിങ്ങ് കയറിവരും. പല്ല് കടിയ്ക്കണംന്ന് തോന്നും. വായ് തുറന്ന് ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചെടുത്ത്,അണപ്പല്ലുകൾ കൂട്ടി ഞെരിച്ച് വായടച്ചു പിടിയ്ക്കും. ഇരു ചെന്നികളിലും താടിയെല്ലുകൾ മുഴച്ചു വരും.
വല്ലാത്ത ദേഷ്യമാണ് ഈ കൊഞ്ഞനം കുത്തലിനോടുള്ളത്.
ചെറുക്കൻ ഇങ്ങനൊരു ഗോഷ്ടി കാണിച്ചതും ഞാൻ ചാടിയെഴുന്നേറ്റു.
കയ്യെത്തും ദൂരത്ത് അവനിട്ടൊരു ഏറുകൊടുക്കൻ ഒന്നും കണ്ടില്ല.
കയ്യില് ചെറു ചൂടുള്ള ചായ.
ഒന്നും നോക്കീല്ല കൈയ് വീശി അവന്റെ മുഖത്തേയ്ക്ക് ആ ചായ ഒഴിച്ചുവിട്ടു.
ഒന്ന് ഞെട്ടി, മുഖം കൈകൾ കൊണ്ട് പൊത്തി,കരഞ്ഞു കൊണ്ട് അവൻ ഓടിപ്പോയി.
അവനവിടെനിന്നും ഓടിപ്പോയപ്പോഴാണ്, ഞാൻ ചെയ്തത് എത്ര വല്യ മോശം കാര്യാണെന്ന് എനിക്ക് തോന്നിയത്.
ഞാൻ അടുക്കളയിലേയ്ക്കോടി. അമ്മയപ്പോൾ വെള്ളം കൂടിപ്പോയ ഉപ്പുമാവിന്റെ പാത്രത്തിൽ, ചട്ടുകം കൊണ്ട് തുഴയുന്ന തിരക്കിലായിരുന്നു.
ഇത്രവേഗം കുടിച്ചോ?
ങും. ഞാനൊന്നു പരുങ്ങി.
“ദേ അമ്മയിന്ന് കുറുക്കുണ്ടാക്കീട്ടുണ്ട്. “
ങാ ഇനീപ്പോ ഇതിനെ ഉപ്പുമാവെന്ന് വിളിക്കാൻ പറ്റില്ലല്ലോ.
”ഏയ്. എറങ്കി വാടീ വെളിയേ. ”
പുറത്തുനിന്നും ടാറിട്ട റോട്ടിൽ ചിരട്ടയ്ക്ക് ഉരച്ച പോലൊരു ശബ്ദം.
അമ്മ എന്നെയൊന്നു നോക്കീട്ട്, മുൻപുവശത്തേയ്ക്ക് നടന്നു
കളി കാര്യമായി. ആ ചെക്കൻ അതാ അവന്റെ ആജാനുബാഹുവായ അമ്മയെയും കൂട്ടികൊണ്ട് വന്നിരിക്കുന്നു.
അമ്മയുടെ പുറകിലൂടെ ചെന്ന്, മുറ്റത്തേയ്ക്ക് ഞാനൊന്ന് എത്തി നോക്കി.
എന്താ അക്കാ?
ഞാൻ കാണിച്ച തൊട്ടിത്തരം അറിയാതെ ന്റെ പാവം അമ്മ മുറ്റത്തേയ്ക്കിറങ്ങിച്ചെന്നു.
”ഓമ്പൊണ്ണ് എന് കൊഴന്തൈ മൂഞ്ചിയിലേ തേനീരേ (ചായ) ഊത്തീട്ടാ. ” വായില് നിറഞ്ഞ മുറുക്കാന്റെ തുപ്പൽ മുറ്റത്തേയ്ക്കവർ നീട്ടിത്തുപ്പി.
അമ്മ തിരിഞ്ഞ് എന്നെയൊന്ന് നോക്കി.
അപ്പോൾ പിറന്നുവീണ കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഞാൻ അമ്മയെ ദയനീയമായി തിരിച്ചും.
“അയ്യോ ചേച്ചീ അവളറിയാതെ ചെയ്തതാവും. ചേച്ചി ക്ഷമിക്കണം. “
അമ്മ വേഗം ആ ചെറുക്കനടുത്ത് ചെന്ന്, അവന്റെ കഴുത്തിൽ പറ്റിപ്പിടിച്ചിരുന്ന പാൽച്ചായയുടെ പൊട്ടും പൊടിയുമൊക്കെ തുടച്ചു കളഞ്ഞു.
“എന്ന ദൈരിയം ഇരുന്താ അവ ഇപ്പടി സെഞ്ചിരുപ്പേ. “
പുള്ളിക്കാരി വിടാൻ ഭാവമില്ല.
തല്ലിത്തീർക്കാം എന്ന മട്ടിൽ, സാരിയുടെ മുന്താണിയെടുത്ത് ഇടുപ്പിൽ തിരുകി, നടുവിന് കയ്യും കൊടുത്ത് അവരങ്ങനെ മുറ്റത്ത് നിൽക്കുകയാണ്.
”അക്കാ അവര് പിള്ളേരല്ലേ. ഇനി ഇങ്ങനെ ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം. ചായയ്ക്ക് ചൂടില്ലായിരുന്നല്ലോ. ക്ഷമിക്ക്. “
അവര് വീണ്ടും തമിഴിൽ എന്തൊക്കെയോ ചീത്ത വിളിക്കുകയാണ്. അമ്മയുടെ അടുത്ത് ആട്ടിൻ കുട്ടിയെപോലെ നിൽക്കുന്ന ആ തിരുട്ടുമൂഞ്ചിയെ ഞാൻ എത്തിയൊന്നു നോക്കി. അവനെന്നെയും.
ഉപ്പുമാവ് വെള്ളം പറ്റി, ചട്ടിക്കടിയിൽ പിടിച്ച മണം വന്നിട്ടാണെന്നു തോന്നുന്നു, അമ്മ സന്ധി സംഭാഷണം അവസാനിപ്പിച്ച മട്ടിൽ,
“അക്ക. ഇങ്കെ നിന്ന് പേശാതെ വീട്ടിൽ പോ….” എന്ന് പറഞ്ഞ്, വരാന്തയിലേക്കുള്ള സ്റ്റെപ് കയറിയതും, മുറ്റത്ത് ഉണക്കാൻ കീറിയിട്ടിരുന്ന മടക്കല എടുത്ത് അവരമ്മയെ പിന്നിൽ നിന്ന് അടിച്ചതും ഒരുമിച്ചായിരുന്നു.
ഒരു നിമിഷം.
അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ അമ്മ തിരിഞ്ഞു. വീണ്ടും അടിക്കാൻ ആ സ്ത്രീ കൈ പൊക്കി.
അവരുടെ സാരി കൂട്ടിപ്പിടിച്ചു പുറകിലേക്ക് ഒരു തള്ളു കൊടുത്തതുകൊണ്ട്, അടുത്ത അടി അമ്മയുടെ ദേഹത്തു വീണില്ല.
പിന്നെ അവിടെ നടന്നത് ഒരു കൂട്ട അടിയായിരുന്നു.
അടുത്ത വീട്ടിലെ ചേച്ചിമാരൊക്കെ ഓടിക്കൂടി.
ആദ്യം അടിവെച്ചത് തമിഴത്തി ആയതുകൊണ്ടും അവർ പൊതുവെ ഒരു വഴക്കാളി പെണ്ണുംപിള്ള ആയിരുന്നത് കൊണ്ടും വന്നവർ വന്നവർ തമിഴത്തിയെ കയ്യിൽ കിട്ടിയത് വെച്ച് അടിച്ചൊതുക്കി.
അതിപ്പോ കൂട്ടത്തല്ലിന്റെ കാര്യത്തിൽ, മലയാളികൾ മാമുക്കോയയെ പോലാണ്.
ചെവിക്കല്ല് തീർത്തൊന്നു കൊടുത്തിട്ടേ ചോദിക്കൂ
“എന്താ ബാലശ്നാ പ്രശ്നം”ന്ന് ?
അവസാനം മടക്കല, കീറിയിട്ട മൺതിട്ടയിൽ തമിഴത്തിയെ ചാരിവെച്ചിട്ട്, അയലോക്കത്തെ ചേച്ചിമാരെല്ലാം അമ്മയ്ക്ക് ചുറ്റും കൂടി നിന്ന് സഹതപിച്ചു.
ആരോ പണിക്ക് പോയിരുന്ന അച്ഛനെ വിളിച്ച് വിവരം പറഞ്ഞു.
പിന്നെ… പോലീസ് വന്നു. ചോദ്യായി. പറച്ചിലായി, തെളിവെടുപ്പായി. ആകെപ്പാടെ ഒരു ഉത്സവ പ്രതീതി!
വീടുകയറി ആക്രമണം, വധഭീഷണി, അസഭ്യം പറയൽ എല്ലാത്തിനും ചേർത്ത് തമിഴത്തിക്കെതിരെ കേസായി.
ഉളുക്കിയ കഴുത്ത് കഷ്ടപ്പെട്ട് തിരിച്ച്, ഇരുന്നിടത്തിരുന്ന് അവരെന്നെയൊന്നു ദയനീയമായി നോക്കി.
സുമചേച്ചി കൊണ്ടുത്തന്ന കുഴലപ്പം കടിച്ച് പൊട്ടിച്ച് തിന്നുന്ന തിരക്കിലായിരുന്ന എനിക്ക്, അവരെ ശ്രദ്ധിക്കാനെവിടുന്നു സമയം. രാവിലെ പല്ലും തേക്കാതെ മുഖവും കഴുകാതെ എണീറ്റ് വന്ന അവരുടെ ചെറുക്കനെ ചായകൊണ്ട് മുഖം കഴുകാൻ സഹായിച്ചത് ഇത്ര വല്ല്യ തെറ്റായിരുന്നോ.
(ഇപ്പോഴും തരം കിട്ടുമ്പോൾ അമ്മ പറയും
വെറുതെ ഉപ്പുമാവും ഇളക്കിക്കൊണ്ടിരുന്ന എനിക്ക്, തമിഴത്തിയുടെ അടി വാങ്ങിത്തന്ന മുതലാണിതെന്ന്.
എന്നെകൊണ്ട് പറ്റുന്ന ഒരു സഹായം. അത്രേ ഞാനും ഉദ്ദേശിച്ചുള്ളൂന്നേ. )
3 Comments
ഇത്രയും പാവമായിരുന്നോ 😊
😄😄
പാവം ക്രൂര.. നമിച്ചു🤣🙏