“അച്ചൂ.. ”
“യെസ്, പറയൂ സാർ.. ”
“ഓഹോ.. മാഡത്തിന് സംസാരിക്കാൻ സമയമുണ്ടാവ്വോ? അതോ അപ്പോയ്ന്റ്മെന്റ് എടുക്കണോ?
” നോ സാർ.. ഐ ആം ആൽവേസ് അവൈലബിൾ. മറ്റുള്ളോർ അവൈലബിൾ അല്ലാത്തത് എനിക്ക് മാത്രമാണ്.. ”
“ഓ.. അത് ശരി.. ”
ഇൻഫോപാർക്ക് ഐ ടി മേഖലയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന അർച്ചന, വിശ്വജിത്ത് എന്നിവരുടെ ഇന്നത്തെ സംഭാഷണമാണ് മേല്പറഞ്ഞത്.
ചില ദിവസങ്ങളിൽ പൈങ്കിളിക്കഥകളിൽ പോലും കാണാത്തത്ര പ്രണയ സല്ലാപങ്ങൾ നടക്കാറുണ്ട്.
മറ്റ് ചിലപ്പോൾ രാജമൌലി ചിത്രങ്ങളിൽ പോലും കാണാൻ പറ്റാത്ത ഫൈറ്റ് രംഗങ്ങളും.
എന്തൊക്കെ ആയാലും കുറച്ച് ദിവസങ്ങളായി അടൂരിന്റെ ചിത്രമാണ് അവിടെ ഓടി കൊണ്ടിരിക്കുന്നത്.
മൗനം കൊണ്ട് മതിലുകൾ പണിത് പണിത് അവസാനം ഗതി കെട്ടിട്ടാണ് വിശ്വ അച്ചുവിന്റെ ഫ്ലാറ്റിലെത്തിയത്.
“നിനക്ക് എന്തേലും പറയാനുണ്ടോ അച്ചൂ?”
അർച്ചന തല കുടഞ്ഞു.
“എനിക്കൊന്നും പറയാനില്ല. പറയാൻ ഉണ്ടായിരുന്നു. അപ്പോൾ കേൾക്കാൻ ആളില്ലാരുന്നു. ”
വിശ്വജിത്തിന് തല പെരുത്തു.
എത്രനാൾ കൊണ്ട് ഇവളീ വട്ടം ചുറ്റിക്കുകയാണ്.
ഫോണിലൂടെയും അല്ലാതെയും എന്താ കാര്യമെന്ന് ചോദിച്ചിട്ട് അനക്കമില്ല.
താൻ എന്ത് തെറ്റാണ് ഇവളോട് ചെയ്തത്.
എന്നും തോറ്റ് കൊടുത്തിട്ടേയുള്ളൂ അവളുടെ വാശിക്ക് മുന്നിൽ.
ഒരു വട്ടം പോലും അവൾ എന്നെ മനസ്സിലാക്കിയിട്ടുണ്ടോ?
ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. പ്രാന്ത് കേറി എന്തേലും പറഞ്ഞു പോയാൽ അതൊരിക്കലും പിന്നെ ശരിയാക്കാൻ പറ്റാത്ത രീതിയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കും.
വിശ്വജിത്ത് മെല്ലെ പിന്തിരിഞ്ഞ് വാതിലിനരികിലേക്ക് നീങ്ങി.
“ദുഷ്ടനാണ് നിങ്ങൾ.. ”
അർച്ചന പിറകിൽ നിന്നു ശബ്ദമുയർത്തി. കണ്ണിൽ നിന്ന് മിഴിനീർ പുറത്ത് ചാടാതെയിരിക്കാൻ ആവോളം പണിപ്പെട്ട് കിതച്ച് കൊണ്ട് അർച്ചന പറഞ്ഞു.
“നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രം. എന്റെ ഒരു കാര്യം വരുമ്പോ ആരുമില്ല. നിങ്ങൾക്ക് ഫീൽ കേറുമ്പോഴും എന്നെ രാത്രിയിൽ ആവശ്യമുള്ളപ്പോഴും മാത്രം നിങ്ങൾക്ക് സമയമുണ്ട്. വേണ്ടാ.. ഇനി എനിക്ക് ആരും വേണ്ട. പൊയ്ക്കോ എങ്ങോട്ടാന്ന് വച്ചാ പൊയ്ക്കോ. അർച്ചന ഒറ്റയ്ക്ക് ജീവിക്കും. ആർക്കും എന്നെ തോൽപ്പിക്കാനാവില്ല. ”
ശ്വാസഗതി കൂടുന്നതിനനുസരിച്ച് അവളുടെ നെഞ്ചു ശക്തിയായി പൊങ്ങുകയും താഴുകയും ചെയ്തു. കവിളുകൾ ചുവന്നു. കഴുത്തിലെ പച്ച ഞരമ്പുകൾ പിടഞ്ഞു. കണ്ണുകൾ ചുവന്നിട്ടും കരയാതിരിക്കാനായി അവൾ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു.
വിശ്വ തിരിഞ്ഞു.
“നീ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം അച്ചൂ. എന്താ പറഞ്ഞത് എന്റെ കാമം തീർക്കാൻ വേണ്ടി മാത്രാ ഞാൻ നിന്നെ തേടി വരുന്നതെന്നോ? എനിക്കും ഹൃദയം ഉണ്ടെടി. വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചാൽ അത് മുറിയും. നിനക്ക് എങ്ങനെ തോന്നുന്നെടി ഇങ്ങനൊക്കെ പറയാൻ. ”
അർച്ചന മിണ്ടിയില്ല.
“എനിക്ക് എത്ര ആഗ്രഹമുണ്ടെങ്കിൽ പോലും നിന്റെ സമ്മതമില്ലാതെ, നിനക്ക് ആഗ്രഹമില്ലാതെ നിന്റെ മുടിയിലെങ്കിലും തൊട്ടിട്ടുണ്ടോ ഞാൻ?
‘എനിക്ക് നിന്നെ വേണം’ എന്ന് പറഞ്ഞ് ഈ ഫ്ലാറ്റിലേക്ക് എന്നെ നീ വിളിക്കുമ്പോൾ മാത്രമല്ലാതെ ഞാൻ വന്നിട്ടുണ്ടോ?
എത്ര ദിവസം ഞാൻ നിന്നോട് എന്താ പ്രോബ്ലം എന്ന് ചോദിച്ചു പിറകെ നടന്നു? നീ ഒരു വാക്ക് എന്നോട് പറഞ്ഞോ? നീ റിലാക്സ് ആയിട്ട്, ഓക്കേ ആയിട്ട് എന്നോട് പറഞ്ഞാൽ മതി എന്ന് പറഞ്ഞപ്പോൾ മൂളി കേട്ടിട്ട് ഇപ്പോ ഞാൻ ആണോ കുറ്റക്കാരൻ?”
വിശ്വജിത്തിന്റെ തൊണ്ട ഇടറി. അർച്ചനയുടെ തകർന്ന് നിൽക്കുന്ന ഭാവം കാണുമ്പോൾ സങ്കടം തോന്നിയെങ്കിലും താൻ അനുഭവിച്ചതിന്റെ പത്തിലൊന്ന് എങ്കിലും അവളും അറിയണം എന്ന് കരുതി അവൻ സ്വയം മനസ്സിനെ അടക്കി.
“നിനക്ക് തോന്നുമ്പോ പറയ്. നീ റെഡി ആകുമ്പോ എനിക്ക് മെസ്സേജ് ഇട്. ഇനിയിപ്പൊ നിനക്കെന്നെ വേണ്ടെങ്കിൽ അതും കൂടി ഒന്ന് പറഞ്ഞേക്കണേ. പൊട്ടനെ പോലെ ഈ പിറകേ നടക്കണ്ടല്ലോ. നീ പറഞ്ഞത് എന്റെ നെഞ്ചിലുണ്ട്. ഞാൻ നിന്നെ അത് പോലെയാണോ കരുതിയേക്കുന്നേ? ഓരോ നിമിഷവും നീ എന്റെ കൂടെ ഉണ്ടെന്ന് കരുതിയാ ഞാൻ ജീവിക്കുന്നത് പോലും. അതറിയാമോ നിനക്ക്?”
“ഇനീം ഞാൻ ഇവിടെ നിന്നാൽ ചിലപ്പോ എനിക്ക് വട്ട് പിടിക്കും. നിന്നെ അടിച്ചൂന്നും വരും. ഞാൻ പോവ്വാ. നിനക്ക് തോന്നുമ്പോ വിളിച്ചാൽ മതി എന്നെ. ”
കതക് ശക്തിയായി വലിച്ചടച്ചിട്ട് അവൻ ഇറങ്ങി പോയി. ആ ശബ്ദത്തിൽ അർച്ചന ഞെട്ടിപ്പോയി.
അവൾ തിരിഞ്ഞ് കിടക്കയിലേക്ക് കമിഴ്ന്നു കിടന്ന് പൊട്ടിക്കരഞ്ഞു.
അവന്റെ മുന്നിൽ കരയാൻ വെമ്പി നിന്നതൊക്കെ അവൾ കരഞ്ഞു തീർത്തു.
കുറേ കരഞ്ഞപ്പോഴേക്കും അവൾക്ക് ആശ്വാസം തോന്നി. എന്തൊക്കെയോ ഉള്ളിൽ നിന്ന് ഒഴുകി ഇറങ്ങിയത് പോലെ. മനസ്സ് ശാന്തമായി. നേരത്തെ ഇത് പോലെ കരഞ്ഞു തീർത്തിരുന്നെങ്കിൽ ഒരുപക്ഷേ താൻ എപ്പോഴേ ഓക്കേ ആയേനെ എന്നവൾക്ക് തോന്നി.
എഴുന്നേറ്റ് ടാപ്പ് തുറന്ന് മുഖം കഴുകി. തണുത്ത വെള്ളം തൊലിയിൽ വീണപ്പോൾ എന്തൊരു സുഖം. മുഖം ടവ്വൽ കൊണ്ട് അമർത്തി തുടച്ച് അർച്ചന കിച്ചണിലേക്ക് നടന്നു.
ഫ്ലാസ്ക്കിൽ ഉണ്ടായിരുന്ന ചൂട് കോഫി കപ്പിലേക്ക് പകർത്തി. അതും കൊണ്ട് സെറ്റിയിലേക്ക് വന്നിരുന്നു.
ഒരു കവിൾ കാപ്പി മൊത്തിയതും അതിന്റെ ഉണർവ് സിരകളിൽ പടർന്നു. ബ്രൂവിന്റെ ഇൻസ്റ്റന്റ് കോഫി എന്നും അവൾക്കൊരു ലഹരിയാണ്. കുറച്ചൊക്കെ ടെൻഷനുകൾ അവൾ മറക്കുന്നത് കോഫി കുടിക്കുമ്പോഴാണ്.
അവൾ കണ്ണുകൾ അടച്ച് മെല്ലെ പിന്നിലെ ഓർമകളിലേക്ക് നടന്നു.
അമ്മ ചെറുപ്പത്തിലേ മരിച്ചു പോയ അർച്ചനയ്ക്ക് അച്ഛൻ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.
അവളും അച്ഛനും കൂടി അമ്മയില്ലായ്മയിൽ ഒരു ലോകവും ജീവിതവും കെട്ടി ഉയർത്താൻ എന്ത് മാത്രം കഷ്ടപ്പെട്ടെന്ന് അവർക്ക് മാത്രമേ അറിയൂ.
വീണ് പോകുമെന്ന് തോന്നുമ്പോഴും തളർന്ന് പോകുമെന്ന് തോന്നുമ്പോഴുമൊക്കെ ഇരുവരും താങ്ങായി നിന്ന് പ്രതിസന്ധികളെ തരണം ചെയ്തു.
സിവിൽ എഞ്ചിനീയറിംഗ് നു പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അശനിപാതം പോലെ ഒരു വിയോഗം കൂടി അർച്ചനയുടെ ജീവിതത്തിൽ നടക്കുന്നത്. ബൈക്ക് ആക്സിഡന്റിൽ അവളുടെ അച്ഛൻ കൊല്ലപ്പെട്ടു.
അവൾ ഒറ്റപെട്ടു. ആരുമില്ലാത്തവൾക്ക് തുണയായി എത്തിയവരിൽ പലർക്കും പല ലക്ഷ്യങ്ങൾ ആയിരുന്നു.
ഉണ്ടായിരുന്ന വീടും സ്ഥലവും ആക്സിഡന്റ് ക്ലെയിം തുകയുമൊക്കെ കണക്ക് കൂട്ടി അവളെ ഏറ്റെടുക്കാനും ജീവിതം കൊടുക്കാനും ഒക്കെ ഒട്ടേറേപേർ സൗഹൃദവലയത്തിൽ നിന്നും ബന്ധുക്കളുടെ കൂട്ടത്തിൽ നിന്നും ഉണ്ടായിരുന്നു.
അർച്ചനയ്ക്ക് അറിയാമായിരുന്നു ഇവിടെ താൻ തോറ്റാൽ പിന്നെ എന്നെന്നേയ്ക്കുമായി തന്റെ വഴി അടയുമെന്ന്.
ഇത്രയും കാലം അച്ഛനും മകളും കൂടി പൊരുതി നേടിയ ജീവിതം അങ്ങനെ വല്ലവന്റെയും കാൽക്കീഴിൽ ഇട്ട് കൊടുക്കാൻ അവൾക്ക് മനസ്സില്ലായിരുന്നു. അവൾ തുടർന്ന് പഠിച്ചു. ഒരു വയസ്സായ സ്ത്രീയെ കൂടെ നിർത്തി അവർക്കൊപ്പം നിന്ന് ജീവിതത്തെ കരു പിടിപ്പിച്ചു. മക്കൾ ഉപേക്ഷിച്ച അവരെ സ്വന്തം മുത്തശ്ശിയെ പോലെ കണ്ട് അവൾ സംരക്ഷിച്ചു.
ചീത്ത കണ്ണുകളുമായി അവളെ സമീപിക്കുന്നവരെ ആ അമ്മ ആട്ടി ഓടിച്ചു. അവൾ ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴും അവർ കൂടെ ഉണ്ടായിരുന്നു.
അവരുടെ മരണം അവൾക്ക് മറ്റൊരു ആഘാതം ആയിരുന്നു. കൊച്ചുമകളുടെ സ്ഥാനത്ത് നിന്ന് അവൾ എല്ലാ ചടങ്ങുകളും നിർവഹിച്ചു.
ബന്ധുതയ്ക്ക് മേൽ അവൾ കെട്ടിയ വേലി താണ്ടി വരാൻ ആരുമില്ലാഞ്ഞത് കൊണ്ട് അവൾ നാട്ടിലെ വസ്തുവും വീടും വിറ്റ് കൊച്ചിയിലേക്ക് പൂർണമായി മാറി.
അവൾക്ക് അവൾ മാത്രം എന്ന് കരുതി ജീവിക്കുമ്പോഴാണ് വിശ്വ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്.
അവൾ തന്നെ തനിക്ക് ചുറ്റും കെട്ടിയ കോട്ടയ്ക്കുള്ളിൽ തന്റെ സ്വഭാവം കൊണ്ടും
സന്മനസ്സ് കൊണ്ടും സ്നേഹപൂർവമായ പെരുമാറ്റം കൊണ്ടും വിശ്വ കയറിക്കൂടി.
സൗഹൃദം കൊണ്ട് തുടങ്ങിയ ആ ബന്ധം അതിരുകൾ ഭേദിച്ച് പ്രണയത്തിലും അതിനുമപ്പുറത്തേക്കുള്ള ഏതോ ബന്ധത്തിലേക്കും എത്തിയത് എങ്ങനെയെന്ന് അവർക്കിപ്പോഴും അറിഞ്ഞുകൂടാ.
‘എനിക്ക് നിന്നെ ഇഷ്ടമാണ് ‘ എന്നോ ‘നമ്മൾ ഇപ്പോൾ പ്രണയത്തിലാണ് ‘എന്നോ
പരസ്പരം പറയാതെ തന്നെ അവർ ഒന്നായി എന്നതാണ് അവരുടെ ബന്ധത്തിന്റെ സവിശേഷത.
അവൾ ആഗ്രഹിക്കുന്ന നിമിഷം അവന്റെ സാമീപ്യം ഉണ്ടാകും എന്നത് ആയിരുന്നു അവനിലേക്ക് അവളെ അടുപ്പിച്ചത്.
ഈ മാസം ആദ്യമാണ് അവന് കുറച്ചു കൂടി ഉത്തരവാദിത്വപ്പെട്ട സെക്ടറിലേക്ക് സ്ഥാനകയറ്റം കിട്ടിയത്.
നിറയെ ടെൻഷന്റെ നടുവിൽ നിൽക്കുമ്പോഴും അർച്ചനയെ വന്നു ഒന്ന് കാണാനും മെസ്സേജ് അയക്കാനും അവൻ മറക്കാറില്ല.
എന്നിട്ടും പലപ്പോഴും അവൾക്ക് അവനെ ഭയങ്കരമായി മിസ്സ് ചെയ്യാൻ തുടങ്ങി. തന്നിൽ നിന്ന് വളരെ ദൂരേക്ക് അവൻ പോയത് പോലെ.
ചിലപ്പോൾ അവൻ ഫോൺ ചെയ്യാത്തപ്പോൾ തന്നെ അവന് മടുത്തു തുടങ്ങിയോ എന്ന് പോലും അവൾ സംശയിച്ചു.
അവളുടെ സെക്ഷനിലും വർക്ക്ലോഡ് ഉണ്ടായിരുന്നു. ടെൻഷൻ കൂടുന്നതിന് അനുസരിച്ച് പണ്ട് അവൾ അനുഭവിച്ചിരുന്നത് പോലൊരു ഒറ്റപ്പെടൽ അവൾ വീണ്ടും അറിയാൻ തുടങ്ങി.
കുഞ്ഞിലേ എപ്പോഴോ പാളി പോയൊരു മനസ്സ് ഉണ്ടായിരുന്നു അവൾക്ക്.
അമ്മ പോയപ്പോൾ അച്ഛനും അച്ഛൻ പോയപ്പോൾ മുത്തശ്ശിയമ്മയും അവർ പോയപ്പോൾ വിശ്വജിത്തും നികത്തിയ ഒരു വിടവ് അവളിലേക്ക് ആഴത്തിൽ സൃഷ്ടിക്കപ്പെട്ടു.
സ്വയം ആശ്വസിക്കാൻ ശ്രമിക്കുമ്പോഴും അവൾക്ക് അതിനു പറ്റാതെ ആയി.
ഇതിനിടയിൽ ആണ് ഓഫീസിൽ ഉണ്ടായ ഒരു സംഭവത്തിൽ അവളുടെ മനസ്സ് സാരമായി ബാധിക്കപ്പെട്ടത്.
അവളുടെ കൂട്ടുകാരി നിമിഷയ്ക്ക് ഓഫിസിലെ തന്നെ സീനിയർ ആയ വരുണുമായി ബന്ധം ഉണ്ടായി. അയാൾ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. ഇതറിഞ്ഞപ്പോൾ മുതൽ അവൾ നിമിഷയ്ക്ക് വേണ്ടി ആകുലപ്പെട്ടു.
അവളുടെ ജീവിതം എങ്ങനെയായി തീരുമെന്ന് ആലോചിച്ച് അവൾ ഓരോ ദിവസവും മുൾമുനയിൽ എന്നവണ്ണം തള്ളി നീക്കി.
വിശ്വജിത്തിനെ വിളിച്ച് ചോദിക്കാമെന്ന് കരുതിയപ്പോൾ ജോലി സംബന്ധമായി ഒരു ട്രിപ്പിൽ ആയിരുന്ന അവനു ഫോൺ എടുക്കാൻ സാധിച്ചില്ല.
എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുന്നപ്പോൾ ആണ് ഓഫീസിൽ വച്ച് വരുണിന്റെ ഫാമിലിയെ പരിചപ്പെടാൻ ഇട വന്നത്.
ആ കുഞ്ഞിന്റെ ചിരിയും കളിയും ആ സ്ത്രീയുടെ സ്നേഹസമൃണമായ പെരുമാറ്റവും കണ്ട് അവളുടെ ഉള്ളം ഉരുകി. അവർ പോയിക്കഴിഞ്ഞതും പെട്ടെന്ന് തോന്നിയ ഒരു ഉൾപ്രേരണ കൊണ്ട് നിമിഷയെ പിടിച്ച് വലിച്ചോണ്ട് പോയി സ്റ്റോർ റൂമിൽ കയറി അവളോട് സംസാരിച്ചു.
അവർ തമ്മിൽ ശാരീരിക അടുപ്പമൊന്നും ഉണ്ടായിട്ടില്ലെന്നും ഹൃദയങ്ങൾ കൊണ്ടുള്ള അടുപ്പമേ ഉള്ളെന്നും തമ്മിൽ മനസിലാക്കാൻ സാധിച്ചത് കൊണ്ട് സൗഹൃദത്തിനും അപ്പുറം പ്രണയമായി ആ ബന്ധം നീണ്ടു പോയത് ആണെന്നും നിമിഷ കണ്ണീരോടെ പറഞ്ഞു.
അർച്ചനയ്ക്ക് അത് മനസ്സിലായെങ്കിലും ഇരുവരുടെയും നല്ലതിനും മറുവശത്ത് ഉള്ളവരുടെ ജീവിതത്തിന്റെ ഭദ്രതയ്ക്കും ഈ ബന്ധം നല്ലതല്ല എന്ന് അവൾ നിമിഷയെ പറഞ്ഞ് സമ്മതിപ്പിച്ചു.
അതിൽ നിന്ന് അവൾ പിന്മാറിയെങ്കിലും അവർക്ക് അത് ഏല്പിച്ച ട്രോമ എന്തായിരുന്നെന്ന് പിനീടുള്ള അവരുടെ പെരുമാറ്റങ്ങളിൽ നിന്ന് അർച്ചന തിരിച്ചറിഞ്ഞു.
വരുൺ അവളോട് നിറഞ്ഞ കണ്ണുകളോടെ തങ്ങളുടെ സന്തോഷം അർച്ചന കണ്ട കണ്ണുകളിലൂടെ അല്ലായിരുന്നെന്നും തങ്ങൾ ജീവിക്കാൻ കാരണം തന്നെ ആ ഒരു
ബന്ധമായിരുന്നെന്നും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ എല്ലാം തകർന്നവളെ പോലെ ഒരിക്കൽ കൂടി അവൾ നിന്നു.
അനാവശ്യമായി അവരുടെ ബന്ധത്തിൽ കടന്ന് കയറേണ്ടി ഇരുന്നില്ലെന്ന് അവൾക്ക് തോന്നി. ഈ സന്ദർഭങ്ങളിൽ കൂടെ ഉണ്ടാകേണ്ടിയിരുന്ന വിശ്വയെ അവൾ ഓർത്തു.
മറ്റൊരാളുടെ സന്തോഷത്തിന്റെ കടയ്ക്കൽ ആണി വലിച്ചടിച്ചിട്ട് തന്റെ കൂടി ഹൃദയത്തിലാണ് കല്ലെടുത്ത് വച്ചതെന്ന് അവൾക്ക് തോന്നി.
വിശ്വയെ ബന്ധപെടാൻ ശ്രമിച്ചെങ്കിലും അവനെ ലഭിച്ചില്ല. എല്ലാം കൂടി തലയ്ക്ക് വട്ട് പിടിച്ചിട്ടാണ് അവൾ ഓഫീസിൽ നിന്ന് ഒരാഴ്ച ലീവ് എടുത്തിട്ട് ഫ്ലാറ്റിലേക്ക് പോയത്.
ഓഫീസിൽ തിരിച്ചെത്തിയ വിശ്വ സ്വസ്ഥമായി ഫോൺ എടുത്ത് നോക്കിയപ്പോഴാണ് താൻ അവൾക്ക് ഇട്ട മെസ്സേജുകളിലെ മറുപടികളിൽ എന്തോ വിഷാദം കലർന്നിരിക്കുന്നത് കണ്ടത്.
ജോലി തിരക്കിൽ അതൊന്നും ശ്രദ്ധിച്ചില്ല. അവളെ ഫോണിൽ വിളിച്ചെങ്കിലും അവൾ എടുത്തില്ല. അത് കൊണ്ടാണ് അവൻ യാത്രാക്ഷീണം പോലും മറന്ന് അവളുടെ
അടുത്തേക്ക് ഓടി പാഞ്ഞെത്തിയത്.
അവളുടെ അവസ്ഥ കണ്ട് വിഷമിച്ചെങ്കിലും അവൾ വിചാരിക്കാതെ ഇതിൽ നിന്ന് പുറത്ത് വരാൻ അവൾക്ക് ആവില്ലെന്ന് മനസിലായി പിന്തിരിഞ്ഞതും.
അർച്ചന കോഫി കുടിച്ചു തീർത്തിട്ട് കപ്പ് കഴുകി വച്ചു.
വിശ്വയെ ഒന്ന് നേരിട്ട് കണ്ടതും തന്റെ ആശങ്കകൾ പെയ്തൊഴുകിയ വെള്ളച്ചാലുകൾ മണ്ണിൽ ചേർന്ന് ഇല്ലാതാകുന്നത് പോലെ തീർന്ന് പോകുന്നത് അവൾ ചിരിയോടെ ഓർത്തു.
അവനെ ഒന്ന് കാണാത്തതിന്റെയും കൂടെ ഇല്ലാത്തതിന്റെയും പരിഭവം ആകണം തനിക്കെന്ന് അവൾക്ക് തോന്നി.
മറ്റൊന്നും തനിക്കൊരു വിഷയമേ അല്ല. മറ്റുള്ളോരുടെ ടെൻഷൻ ഇങ്ങനെ തലയിൽ എടുത്ത് വച്ച് ഉരുകരുത് എന്ന് എത്രയോ തവണ അവൻ ഓർമ്മിപ്പിച്ചിരിക്കുന്നു. കേൾക്കില്ല.. വീണ്ടും അത് തന്നെ ചെയ്യും. അവനെ മിസ്സ് ചെയ്തത് ആണിപ്പോ തന്റെ പ്രശ്നം.
അതേ. അവൻ തന്നെയാണ് തന്റെ സൊല്യൂഷൻ. എത്ര വേദനിപ്പിച്ചാലും എത്ര ആട്ടി അകറ്റിയാലും വീണ്ടും വീണ്ടും തന്നെ തേടി വരുന്നവൻ. സ്നേഹിക്കാൻ ആരെങ്കിലും ഒരാൾ ഈ ഭൂമിയിൽ ബാക്കിയുണ്ടാകണം.
അങ്ങനെ ഒറ്റയ്ക്കൊന്നും ഒരുത്തർക്കും ജീവിക്കാൻ ആവില്ല. മിണ്ടാനും പറയാനും ഒന്ന് കെട്ടിപ്പിടിച്ച് കരയാനും ആരും ഇല്ലെങ്കിൽ ചങ്ങലയ്ക്ക് ഇടേണ്ടി വരും മനുഷ്യനെയും മനസ്സിനെയും.
അവൾ നിലകണ്ണടിക്ക് മുന്നിൽ പോയി നിന്ന് ഒരുങ്ങാൻ തുടങ്ങി.
പോകണം. വിശ്വയെ കാണണം. അവനോട് സംസാരിക്കണം. അവനോടൊപ്പം ഒരു ട്രിപ്പ് പോകണം. പലപ്പോഴും തിരക്കുകൾ കാരണം മാറ്റി വച്ച ആ ട്രിപ്പ്.
അതിന് മാത്രേ ഇപ്പോ തങ്ങൾക്കിടയിൽ ഉള്ള ഈ മഞ്ഞുമല ഉരുക്കാൻ സാധിക്കൂ.
ഇതിന് സൈക്കാട്രിസ്റ്റിനെയും ഒരു മണ്ണാങ്കട്ടയെയും കാണേണ്ട ആവശ്യമില്ല.
പ്രിയപ്പെട്ടവനൊപ്പം,അല്ലെങ്കിൽ പ്രിയം ഉള്ളോരോടൊപ്പം കുറേ നിമിഷങ്ങൾ സന്തോഷത്തോടെ ചിലവഴിച്ചാൽ മതി.
കണ്ണാടിക്ക് മുന്നിൽ നിന്ന് തന്റെ പ്രതിരൂപം നോക്കി ഒരു ഫ്ലയിങ് കിസ്സ് കൊടുത്തിട്ട് കീയും മൊബൈലും ഫോണും എടുത്ത് അവൾ ഫ്ലാറ്റിന് വെളിയിൽ ഇറങ്ങി.
നേരെ നോക്കിയത് വിശ്വജിത്തിന്റെ മുഖത്തേക്ക്.
അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു.
“കഴിഞ്ഞോ.. ?”
“ഹ്ം.. ” അവൾ തല താഴ്ത്തി.
അവൻ അവളുടെ താടി വിരൽ കൊണ്ട് ഉയർത്തി.
“എന്താടീ.. ഞാൻ ഉള്ളപ്പോൾ നിനക്കെന്താ ഡിപ്രെഷൻ.. ടെൻഷൻ.. എല്ലാറ്റിനും മരുന്ന് ഞാനില്ലേ? ഞാൻ തരില്ലേ?”
അവൾ ഒന്നും മിണ്ടിയില്ല. അവൻ അവളുടെ കൈ കോർത്ത് പിടിച്ച് ലിഫ്റ്റിൽ കയറി.
താഴേക്കുള്ള ബട്ടൺ പ്രെസ്സ് ചെയ്തിട്ട് അവളുടെ മുഖത്തേക്ക് നോക്കി.
ചമ്മി വിളറി എങ്കിലും ചെറിയ ചിരി പൂത്ത് നിൽക്കുന്ന മുഖം.
അർച്ചന മെല്ലെ അവന്റെ നേരെ നോക്കി.
“അച്ചൂ.. ”
അവൾ അവനെ ഇറുകെ കെട്ടിപ്പിടിച്ചു.
“ഞാനില്ലേടി.. നിനക്ക്? മ്മ്മ്മ്.. ?”
അവൻ അവളെ തന്നിലേക്ക് ചേർത്ത് അടുപ്പിച്ച് കൊണ്ട് ചോദിച്ചു. ലിഫ്റ്റ് താഴേക്ക് ചലിച്ചു തുടങ്ങി.
(the end)
NB: പിന്നെ അതിൽ എന്ത് സംഭവിച്ചൂന്ന് ചോയ്ച്ചാ എനിക്ക് അറിയത്തില്ല… നഹിന്ന് പറഞ്ഞാ നഹി..
3 Comments
എല്ലാവർക്കും ഒരു തോൾ വേണം. ഒന്ന് ചാഞ്ഞിരിക്കാൻ.. എല്ലാം താഴെയിറക്കി വെക്കാൻ
ന്നാലും ഇങ്ങനൊരു നഹീ വേണ്ടാർന്നു.
😞😩
actually ആ നഹിക്ക് ശേഷമുള്ള കഥയാണ്
എന്റെ ഹൈ ലൈറ്റ് ! വേണ്ടെന്ന് വച്ചതാ…വെറുതെ കമ്പിക്കഥ എഴുത്തുകാരി എന്ന വിളി കേൾക്കണ്ടല്ലോ😄