കുഞ്ഞിനെ ഡേ കെയറിൽ ആക്കി, അമേലി ഓടിപ്പാഞ്ഞ് ഓഫീസിൽ എത്തുമ്പോഴേയ്ക്കും, ഡെയിലി സ്റ്റാൻഡ് അപ്പ് മീറ്റിംഗ് പാതി വഴിയിൽ എത്തിയിരുന്നു. ഇന്ന് കുഞ്ഞിന് ചെറിയ പനിക്കോളുണ്ട്. ഇന്ന് വാവയ്ക്ക് അമ്മേനെ കെട്ടിപ്പിടിച്ച് കിടക്കണം എന്നവൾ പറഞ്ഞപ്പോൾ, അമേലിയുടെ ഹൃദയം പൊടിഞ്ഞു. അല്ലെങ്കിൽ സന്തോഷത്തോടെ ഡേ കെയറിൽ പോവുന്ന കുട്ടിയാണ്. അവൾക്കത് കുഞ്ഞു നാൾ മുതലേ ശീലം ആണല്ലോ. ഇന്ന് ലീവ് എടുക്കാൻ യാതൊരു നിർവാഹവും ഇല്ല. കഴിഞ്ഞയാഴ്ച അമേലി ഒന്ന് ബാത്റൂമിൽ വീണ് കാലുളുക്കി മൂന്ന് ദിവസം ലീവെടുത്തതിന്റെ പണിയാണ് ബാക്ക് ലോഗ് ആയി ഇന്നും തീർക്കാൻ പറ്റാതെ ചെയ്തു കൊണ്ടിരിക്കുന്നത്.
അമ്മ ഇന്ന് പെട്ടെന്ന് വന്ന് കുഞ്ഞിനെ കൂട്ടീട്ട് മാളിൽ കൊണ്ടു പോവാം ന്നും അവിടെ പ്ലെ ഏരിയയിൽ കളിപ്പിക്കാം എന്നുമൊക്കെയുള്ള വ്യർഥ വാഗ്ദാനങ്ങളിൽ പാവം കുഞ്ഞു വീണുപോയി. ഇന്ന് ഒരു കാരണവശാലും നേരത്തെ ഇറങ്ങാൻ പറ്റില്ലെന്ന് അമേലിക്ക് ഉറപ്പായിരുന്നു. രണ്ട് ദിവസങ്ങൾ കഴിഞ്ഞാൽ പ്രോഡക്ട് റിലീസ് ഉണ്ട്. ഡേ കെയർ അടക്കുന്നതിന് മുന്നേ കുഞ്ഞിനെ കൂട്ടാൻ പറ്റണേ എന്ന പ്രാർത്ഥന മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ.
വൈകി വന്ന അമേലിയെ കണ്ടപ്പോൾ ഇന്നും, മാനേജരുടെ മുഖത്ത് കാർമേഘം അടിഞ്ഞു കൂടി, ഇരുണ്ടു വന്നു. ” ഈഫ് യൂ കാണ്ട് കം ഓൺ ടൈം, ആൻഡ് കോൻസെൻട്രേറ് ഓൺ യുവർ ജോബ്, ജസ്റ്റ് ലീവ് ദി ജോബ് ആൻഡ് സിറ്റ് അറ്റ് ഹോം അമേലി. ദാറ്റ് ഇസ് വാട്ട് മോസ്റ്റ് ഓഫ് ദി വിമെൻ ലൈക് യൂ ഡൂ.” അയാൾ പുച്ഛത്തോടെ പറഞ്ഞ്, അത് സ്വയം ആസ്വദിക്കുന്ന പോലെ ഒന്ന് ചിരിച്ചു. എല്ലാ മുഖങ്ങളും അമേലിയുടെ നേരെ തിരിഞ്ഞു. അവൾ ദേഷ്യം ഇരച്ചു കയറിയ മുഖവുമായി അതിന് മറുപടി പറയാൻ തുനിഞ്ഞു. “ഇറ്റ്സ് ഓകെ, ജസ്റ്റ് ലീവ് ഇറ്റ്” എന്ന് ടീം ലീഡർ അനുജ് ശർമ കണ്ണടച്ചു കാട്ടി.
അപ്പ്രൈസൽ ആണ് വരാൻ പോകുന്നത്. ടീമിലെ ഏറ്റവും നല്ല പെർഫോർമർ ആണ് താൻ. പ്രൊമോഷന്റെ കൂടെയുള്ള നല്ല ശമ്പള വർധനവാണ് വരാൻ പോകുന്നത് എന്ന് അനുജ് മുന്നേ സൂചന തന്നിരുന്നു. ഇയാൾ, ഈ വെങ്കിടേശ്വര റെഡ്ഡി എന്ന വെങ്കി തങ്ങളുടെ മാനേജർ ആയി വന്നിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. അതിനു മുന്നേയും അയളെപ്പറ്റി നന്നായി കേട്ടിട്ടുണ്ടായിരുന്നു. പെണ്ണുങ്ങൾ ജോലി ചെയ്യുന്നു എന്ന് പറയുമ്പോൾ തന്നെ അയാൾക്ക് പുച്ഛമാണ്.
തന്റെ ഭാര്യ, മെറിറ്റിൽ പഠിച്ചിറങ്ങിയ എൻജിനീയറിങ് ഗ്രാജുവേറ്റ് ആയിട്ടും, ജോലിക്ക് പോവാതെ തന്റെ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും വീടും നോക്കി ജീവിക്കുന്നതിന്റെ കഥ പലവട്ടം പല സദസ്സുകളിലും എത്ര അഭിമാനത്തോടെയാണ് അയാൾ വീമ്പു പറഞ്ഞിട്ടുള്ളത്. ക്യാമ്പസ് സെലക്ഷൻ വഴി ജോലി കിട്ടി, രണ്ട് മൂന്ന് വർഷം ഇന്ത്യയിലെ തന്നെ ടോപ്പ് കമ്പനികളിൽ ഒന്നിൽ ജോലി ചെയ്തിട്ടും അവൾ വിവാഹ ശേഷം, അയാളുടെ വൃദ്ധ മാതാപിതാക്കളെ നോക്കാൻ വേണ്ടി ജോലി ഉപേക്ഷിച്ചതിനെപ്പറ്റി വാനോളം പുകഴ്ത്തിയപ്പോൾ നല്ല പുളിച്ച തെറിയാണ് അമേലിയുടെ വായിൽ വന്നത്. മാനേജർ ആയിപ്പോയി എന്ന ഒറ്റക്കാരണത്താൽ ആണ് ഈ ജാതി മാരണങ്ങളെ ഒക്കെ ചുമക്കേണ്ടി വരുന്നത്.
പലവട്ടം, ആ പെണ്കുട്ടിയെ കണ്ടപ്പോഴൊക്കെ അമേലിക്ക് പണ്ടൊക്കെ ഈസ്റ്ററിനും ക്രിസ്മസിനും തറവാട്ടിൽ അറക്കാൻ ആയി കൊണ്ടു വന്ന് കെട്ടിയിട്ടിരുന്ന ആട്ടിൻ കുട്ടികളെ ആണ് ഓർമ്മ വന്നത്. ഓഫീസിലെ സ്ത്രീകളെയൊക്കെ ആരാധന നിറഞ്ഞ കണ്ണുകളോടെയാണ് ആ പെണ്കുട്ടി നോക്കിക്കൊണ്ടിരുന്നത്. ഒരു വട്ടം അവൾ, അവളുടെ നഷ്ടബോധത്തെക്കുറിച്ചും, ആർക്കോ വേണ്ടി ജീവിക്കുന്നതിന്റെ വിഷമത്തെക്കുറിച്ചും സ്വന്തമായുണ്ടായിരുന്ന വരുമാനം നിലച്ചു പോയതിന്റെ വിഷമത്തെക്കുറിച്ചും വിവാഹ ശേഷവും കുഞ്ഞുങ്ങൾ ഉണ്ടായതിനു ശേഷവും ജോലി ചെയ്ത് സമ്പാദിക്കുന്ന അമേലിയോടും ജോലി ചെയ്ത് ജീവിക്കുന്ന എല്ലാ സ്ത്രീകളോടും ഉള്ള ആരാധനയെക്കുറിച്ചും ഒക്കെ അമേലിയോടും കൂട്ടുകാരോടും വിഷമത്തോടെ തുറന്നു പറയുകയും ചെയ്തിരുന്നു. എന്നിട്ടും അയാൾ ഭാര്യയുടെ ത്യാഗത്തെക്കുറിച്ച് വർണിച്ചു കൊണ്ടേയിരുന്നു. ബ്ലഡി മെയിൽ ഷോവനിസ്റ്റ് പിഗ്! അതാണ് അയാളെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ അവളുടെ മനസ്സിലേക്ക് വന്നത്.
ഒരു കണക്കിന് നോക്കിയാൽ അയാൾ പറയുന്നതിലും കാര്യമുണ്ട്. അയാളുടെ ഭാര്യയുടെ അവസ്ഥയിലും ഭീകരമാണ് തന്നെപ്പോലെ ജോലി ചെയ്യുന്ന പല സ്ത്രീകളുടേതും. വീട്ടിലെ കാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യവും പാചകവും അലക്കും വൃത്തിയാക്കലും, അതിന്റെ കൂടെ ഓഫീസിലെ ജോലി ഭാരവും. പലപ്പോഴും തോന്നാറുണ്ട് ഇതൊക്കെ വിട്ട് വീട്ടിലിരിക്കാൻ. അതാവുമ്പോൾ വീട്ടുകാര്യങ്ങൾ മാത്രം ചെയ്താൽ മതിയല്ലോ. എന്നാലും മാസം അക്കൗണ്ടിൽ വരുന്ന ശമ്പളവും ജോലി ചെയ്ത് സമ്പാദിക്കുന്നതിന്റെ ആത്മ സംതൃപ്തിയും ഓർക്കുമ്പോൾ ബാക്കി എല്ലാം മറക്കും.
അവൾ പലപ്പോഴും ഓർക്കാറുണ്ട്, ഈ പുരുഷന്മാരുടെ ജീവിതം എത്ര എളുപ്പം ആണെന്ന്. വിവാഹിതരായ, കുഞ്ഞുങ്ങൾ ഉള്ള പല പുരുഷ സുഹൃത്തുക്കൾക്കും അവരുടെ വീട്ടിൽ നടക്കുന്ന പല കാര്യങ്ങളെപ്പറ്റിയും ഒരു ധാരണയും ഇല്ല. തങ്ങളെപ്പോലെ, ഓഫീസിൽ ഇരുന്ന് വീടിനെപ്പറ്റിയും നാളത്തെ ബ്രേക്ഫാസ്റ്റിനെപ്പറ്റിയും കുഞ്ഞിന്റെ അസുഖത്തെക്കുറിച്ചും കുഞ്ഞിന്ന് ഭക്ഷണം കഴിച്ചതിനെക്കുറിച്ചും, വീട്ടിൽ ഇരിക്കുമ്പോൾ നേരത്തെ ഇറങ്ങിയ കാരണം ഇന്ന് തീർക്കാൻ പറ്റാത്ത, നാളെ നിർബന്ധമായും തീർക്കേണ്ട ഓഫീസിലെ ജോലിയെപ്പറ്റിയും ചിന്തിക്കേണ്ട കാര്യമേ ഇല്ല. രാവിലെ എത്ര വൈകി എണീറ്റാലും, വൈകി വീട്ടിൽ എത്തിയാലും ചൂടുള്ള ഭക്ഷണം മുന്നിൽ എത്തിക്കോളും. ഉച്ചയ്ക്കുള്ളത് പല വകയായി ബോക്സിൽ നിരന്നോളും, ഉടുക്കാനുള്ള വസ്ത്രങ്ങൾ അലക്കി മടക്കി ഇസ്തിരിയിട്ട് മുന്നിലെത്തിക്കോളും. രാവിലെ എഴുന്നേറ്റ് സ്കൂളിൽ പോവുന്ന കുട്ടിയെപ്പോലെ ഇവരെ ഒരുക്കി വിടാൻ വീട്ടിലെ സ്ത്രീകൾ ഉണ്ടല്ലോ. ഇവർക്ക് ഇതിലൊന്നും ഒരിക്കലും ഒരു വിഷമമോ കുറ്റബോധമോ തോന്നാറില്ലേ ആവോ. ഇത്രയൊക്കെ മൾട്ടി ടാസ്കിങ് ചെയ്തിട്ടും, പല വിധത്തിലും പലരും വലിച്ചു താഴെയിടാൻ ശ്രമിച്ചിട്ടും ഓഫീസിലെ പെർഫോമൻസ് നോക്കുമ്പോൾ പുരുഷന്മാരുടെ ഒപ്പം, ചിലപ്പോൾ അവർക്ക് മുകളിലായി സ്ത്രീകളും ഉണ്ട്. പുരുഷന്മാരുടെ ജീവിതം ആണ് ജീവിക്കുന്നതെങ്കിൽ താനടക്കം ഉള്ള പല സ്ത്രീകളും ഇതിനു മുന്നേ ഇതിലും വലിയ പല സ്ഥാനങ്ങളിലും എത്തേണ്ടതായിരുന്നു, എന്നവൾ ചിന്തിച്ചു.
ജോലിക്കിടയിലും അവളുടെ മനസ്സിൽ കുഞ്ഞിനെക്കുറിച്ചുള്ള ആധി ആയിരുന്നു. ഇടയ്ക്ക് വിളിച്ചന്വേഷിച്ചപ്പോൾ, അവൾ ഉറക്കം ആയിരുന്നു. കൊടുത്തു വിട്ട ഭക്ഷണം പകുതിയെ കഴിച്ചിട്ടുള്ളൂ. ബാക്കി അമ്മേടെ കൂടെ മാളിൽ പോയിട്ട് കഴിക്കാം എന്നാണത്രെ അവൾ പറഞ്ഞത്. അമേലിക്ക് കരച്ചിൽ വന്നു. കുഞ്ഞിയെ കാണാനും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനും മനസ്സ് തുടിച്ചു.
വിവാഹം കഴിഞ്ഞ് കുറച്ചേറെ വർഷങ്ങൾ കഴിഞ്ഞുണ്ടായ കുഞ്ഞിനെ ഡേ കെയറിൽ വിട്ട് ജോലിക്ക് പോവേണ്ടതിന്റെ ആവശ്യകത ഉണ്ടോ എന്നതിന്റെ സ്റ്റഡി ക്ലാസ് എടുക്കാൻ തന്റെ ജീവിതത്തിലേക്ക് പലരും ഇഴഞ്ഞു കയറി. എല്ലാവരെയും താനും ജോ യും അകറ്റി നിർത്തിയിട്ടേ ഉള്ളൂ. ബാക്കി മിക്ക കാര്യങ്ങൾക്കും ജോ തികഞ്ഞ ശരാശരി മലയാളി പുരുഷൻ ആയിരുന്നെങ്കിലും ആ കാര്യത്തിൽ എന്തോ തന്നോടൊപ്പം നിന്നിരുന്നു. തന്റെ കരിയറിനോടുള്ള അടങ്ങാത്ത ആഗ്രഹവും അതിലുള്ള ഉയർച്ചയും കണ്ടിട്ടാവണം.
കുഞ്ഞിയെ ഗർഭിണി ആയിരുന്നപ്പോൾ, കരിയറിന്റെ ഏറ്റവും ഉയർച്ചയിൽ നിൽക്കുകയായിരുന്നു താൻ. ടീമിലെ തന്നെ ബെസ്റ്റ്! മറ്റെണിറ്റി ലീവും, അതു കഴിഞ്ഞുള്ള മൂന്നാല് മാസത്തെ എക്സ്ട്രാ ലീവും ഒക്കെ കഴിഞ്ഞു വന്നപ്പോഴേയ്ക്കും തന്റെ കൂടെയുണ്ടായിരുന്ന പലരും തനിക്കു മുകളിൽ എത്തിയിരുന്നു. ഇപ്പോഴുള്ള മാനേജർ വെങ്കി പോലും ആ മഴയിൽ മുളച്ച കൂണായിരുന്നു. ഒരു വർഷത്തോളമുള്ള ലീവിന് ശേഷം, തനിക്ക് വീണ്ടും ഒന്നിൽ നിന്ന് തുടങ്ങേണ്ടിയിരുന്നു. കുഞ്ഞും ജോലിയും സ്ട്രെസ്സും എല്ലാം കൂടെ വീണ്ടും പല പ്രൊമോഷൻസും കൈ വിട്ട് പോയി. പലപ്പോഴും കുഞ്ഞിന്റെ കാര്യങ്ങളും കൈ വിട്ടു പോയി. കുഞ്ഞിന് ഒന്ന് പനി വന്നാൽ പോലും, അവൾ കുഞ്ഞിനെ നോക്കാതെ ജോലിക്ക് പോയിട്ടാണെന്ന് കുത്തു വാക്കുകൾ കേട്ടു. പലരും വീണ്ടും വാക്കുകൾ കൊണ്ട് തളർത്താൻ ശ്രമിച്ചു. എന്നിട്ടും താൻ തളർന്നില്ല. വാശിയോടെ പഠിച്ചു, ജോലി ചെയ്തു. കൈ വിട്ട് പോയതൊക്കെ കഴിഞ്ഞ രണ്ട് വർഷങ്ങൾ ആയി തിരിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ അവളുടെ ടീമിലെ ബെസ്റ്റ് പെർഫോർമർ ആണവൾ. പതിനഞ്ചു പേരുള്ള ടീമിലെ ഒരേ ഒരു സ്ത്രീ. കുഞ്ഞും കുടുംബവും ഒരിക്കലും ജോലിക്ക് തടസ്സം ആവരുതെന്ന് രഹസ്യമായ ഒരു വാശി മനസിൽ ഉണ്ടായിരുന്നു.
വീട്ടിലുള്ള പല കാര്യങ്ങളും കോമ്പ്രമൈസ് ചെയ്യേണ്ടി വന്നു. വീട്ടു കാര്യങ്ങൾ ഒക്കെ സ്വയം ചെയ്യുന്ന എല്ലാം തികഞ്ഞ വീട്ടമ്മയ്ക്ക് അവധി കൊടുത്ത്, പകരം സ്വന്തം ശമ്പളത്തിൽ നിന്നും പൈസ കൊടുത്ത് ഒരു സഹായിയെ വെച്ചു. ആദ്യമൊക്കെ ജോ അതിൽ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും, മെല്ലെ തന്റെ വഴിക്ക് വരേണ്ടി വന്നു. ഇപ്പോൾ ഭക്ഷണം ഉണ്ടാക്കാനും വീട്ടു ജോലിയിൽ സഹായിക്കാനും ഒക്കെ അവരുള്ളത് വളരെ ആശ്വാസമാണ്. കുഞ്ഞും അവളുടെ ഡേ കെയറുമായി പൊരുത്തപ്പെട്ടു. അവൾ അവളുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങളുമായി ചങ്ങാത്തം കൂടി സന്തോഷിക്കുന്നു. തന്നെ ഓർത്ത് അമേലിക്ക് തന്നെ സ്വയം അഭിമാനം തോന്നി. മിടുക്കി! അവൾ പലപ്പോഴും അവളെ തന്നെ അഭിനന്ദിച്ചു.
ഇന്നിപ്പോൾ, എങ്ങനെയെങ്കിലും നേരത്തെ ഇറങ്ങണം എന്നവൾ മനസ്സിൽ ഉറപ്പിച്ചു. കുഞ്ഞിനോട് താൻ വെറുതെ പറഞ്ഞതാണെങ്കിലും, അതവളുടെ മനസ്സിൽ പ്രതീക്ഷയായി കിടക്കുന്നു എന്നത് അമേലിയുടെ മനസ്സിനെ നൊമ്പരപ്പെടുത്തി. സമയം നാലര ആയിരിക്കുന്നു. അവൾ ചുറ്റും നോക്കി, ടീമിൽ മിക്ക പുരുഷന്മാരും സ്മോക്കിങ് ബ്രേക്കിന് പോയിരിക്കുകയാണ്. ദിവസത്തിൽ എത്ര തവണ ഇവർ ബ്രേക്ക് എടുക്കുന്നു. ജോലി സമയം അവരെ ബാധിക്കുന്നെ ഇല്ല. തനിക്ക് മാത്രം തന്റെ കുഞ്ഞിന്റെ ആവശ്യത്തിന് വേണ്ടി ഒന്ന് നേരത്തെ ഇറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ ഈ ജോലി കൊണ്ട് എന്ത് കാര്യം?
അവൾ രണ്ടും കൽപ്പിച്ച് ലോഗ്ഗ് ഓഫ് ചെയ്ത് ബാഗും എടുത്ത് പുറത്തിറങ്ങി. സ്വൈപ്പ് ചെയ്ത് പുറത്തിറങ്ങിയപ്പോൾ മുന്നിൽ തുറന്ന ലിഫ്റ്റിൽ നിന്നും മാനേജർ വെങ്കി പുറത്തിറങ്ങി. ‘അമേലി ഇന്ന് ഹാഫ് ഡേ ആണോ’ വൃത്തികെട്ട സിഗരറ്റ് മണം മൂക്ക് തുളച്ച് കയറി. പരിഹാസം കലർന്ന അയാളുടെ ചോദ്യത്തിന് ‘യെസ്, അങ്ങനെ ആണെങ്കിൽ, നിങ്ങളുടെ സ്മോക്കിങ് ബ്രേക്സ് കണക്കിലെടുത്താൽ നിങ്ങൾക്കൊന്നും ഒരു ദിവസവും അറ്റെന്റൻസ് പോലും ഉണ്ടാവില്ലല്ലോ, വെങ്കി’ എന്ന് ചിരിച്ച് അവൾ ലിഫ്റ്റിലേക്ക് കയറി. അയാളുടെ ഭാവം എന്താണെന്ന് അറിയുന്നതിന് മുന്നേ, ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു.
ചിലപ്പോഴൊക്കെ കുഞ്ഞും കുടുംബവും ജോലിക്ക് തടസ്സമായാലും കുഴപ്പമില്ല. ആ ഒരു ബാലൻസ് ആണല്ലോ ജോലിക്കു പോകുന്ന ഒരു ശരാശരി ഇന്ത്യൻ അമ്മയുടെ ജീവിതം! അവൾ പുഞ്ചിരിയോടെ ഓർത്തു. കുഞ്ഞിനെ കാണാനായി അവളുടെ മനസ്സ് തുടിച്ചു.
#മാതൃദിനം
8 Comments
😘😘🥰🥰
നന്നായി എഴുതി👌
അഭിനന്ദനങ്ങൾ💐❤️
Suma Jayamohan❤️❤️
Manasi❤️❤️
നല്ല എഴുത്തു ❤️🥰
Sabira Latheefi Thanks dear❤️
നന്നായിട്ടെഴുതി നിമാ👏👏🥰🥰🥰
Thank you Hafso❤️