പ്രേയസിയുടെ ഹൃദയസരസ്സിലേക്കുള്ള വഴി:-
ഉദ്യാനത്തിലെ ഇളം തെന്നലിൽ മന്ദം മന്ദം തലയാട്ടി വിടർന്നു ചിരിക്കുന്ന ഒരു സുന്ദരമായ, പരിമളം പരത്തുന്ന പനിനീർ പുഷ്പം പോലെയാണ് സ്ത്രീ. ആ പുഷ്പത്തെ ചിലർ ചെടിയിൽ നിന്നിറുത്തു മാറ്റാതെ തന്നെ അതിന്റെ സൗന്ദര്യവും, സൗരഭ്യവും ആസ്വദിക്കുന്നു. വാടാതെയിരിക്കാൻ, കൊഴിയാതെയിരിക്കാൻ, മറ്റാരും കൊണ്ടു പോകാതിരിക്കാൻ കാത്ത് വേണ്ടതൊക്കെ ചെയ്യുന്നു. ഈ ജഗത്താകുന്ന ഉദ്യാനത്തിന്റെ ഉദ്യാനപാലകനായ സർവ്വേശ്വരന്റെ മറ്റൊരു ഉദാത്തമായ, അരുമ സൃഷ്ടിയാണെന്ന തിരിച്ചറിവിൽ വേണ്ട വിധം പരിപാലിക്കുന്നു. ഓരോ തവണയും പരിപാലിക്കുകയും, ശുശ്രൂഷിക്കുകയും, സ്നേഹമസൃണമായി തലോടുകയും ചെയ്യുമ്പോൾ അതിന്റെ ആയുസ്സ് വർദ്ധിക്കുന്നു. ചിലർ ഇതെല്ലാം സൗകര്യപൂർവ്വം വിസ്മരിച്ച് അതിന്റെ ലോലമായ ഇതളുകൾ ഓരോന്നും നിഷ്ക്കരുണം അടർത്തിയെറിയുകയും, കശക്കി ചവിട്ടിമെതിക്കുകയും ചെയ്യുന്നു.
അവൾ കാഴ്ചയ്ക്ക് എത്രമാത്രം ലോലമാണോ, അതിലും എത്രയോ മടങ്ങ് ലോലമാണ് അവളുടെ മനസ്സ്. ആ ഹൃദയ സരോവരത്തിലേക്കുള്ള വഴികൾ ഒട്ടും ദുർഘടമല്ല. ചില സൂത്രവാക്യങ്ങളാൽ മാത്രം തുറക്കപ്പെടുന്ന ഹൃദയകവാടത്തിലേക്കുള്ള ആ വഴിത്താരകൾ ദുർഘടമാക്കണോ, സുഗമമാക്കണോ എന്ന് തീരുമാനിക്കേണ്ടത് ആ വഴി വരുന്നവർക്ക് മുഴുവനായും ഞങ്ങൾ തീറെഴുതിക്കൊടുത്ത സ്വാതന്ത്ര്യമാണ്. പ്രണയകാലത്തും, മധുവിധുക്കാലത്തും പരീക്ഷിച്ചു ജയിച്ച അതേ സൂത്രവാക്യങ്ങൾ തന്നെയാണെന്നും. പിൽക്കാലത്ത് അവ വിസ്മരിക്കപ്പെടുമ്പോൾ വഴി ദുർഘടമാവുന്നു. വർഷങ്ങൾക്കിപ്പുറം സ്നേഹശൂന്യത, മുൻശുണ്ഠി, അവഗണന, അൽപ്പരസം, ദുരഭിമാനം, തിരസ്ക്കാരം, അഹങ്കാരം എന്നീ മാറാപ്പുകളും ഭാരങ്ങളും എടുത്ത് ആ വഴി നടക്കുന്നവർക്ക് ആ വഴി ചെങ്കുത്തായതും, ദുർഘടവും ആയി തോന്നിയില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ!
ഓരോ തവണയും മുൻ ശുണ്ഠിയും, അവഗണനകളും, അല്പരസങ്ങളും, കുറ്റപ്പെടുത്തലുകളും കൊണ്ട് നിങ്ങൾ തുളയിടുന്നത് നിങ്ങൾക്ക് മുന്നിൽ അവൾ നിറച്ചുവയ്ക്കുന്ന സ്നേഹത്തിന്റെ, പ്രണയത്തിന്റെ വലിയ ചഷകത്തിലാണ്. ഓരോ തുള്ളിയായി ചോർന്നൊലിച്ച് ആർക്കുമില്ലാതെ അവയെല്ലാം നഷ്ടപ്പെട്ട് ആ ചഷകം കാലിയായിപ്പോകും. സുഷിരം വീണ പാത്രത്തിൽ വീണ്ടും നിറയ്ക്കുന്നതിലും എന്തർത്ഥം? തണ്ടു വലിക്കുന്ന കാളകളെപ്പോലെ ജീവിതം വലിച്ചെത്തിക്കുന്നതിൽ എന്തർത്ഥം?
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പറയാനുള്ളത് സൗമ്യമായി പറയൂ. പറ്റുമെങ്കിൽ ഒന്ന് കവിളിൽ തട്ടിക്കോളൂ, സ്ഥിരം വിളിക്കുന്ന ഇരട്ടപ്പേരോ ഓമനപ്പേരോ വിളിച്ചോളൂ. കളിയാക്കിക്കോളൂ, ഇടയ്ക്കൊരു കുസൃതി, ഒരു ആലിംഗനം, അവളെപ്പോലെ അത് ആഗ്രഹിക്കുന്ന, ആസ്വദിക്കുന്ന മറ്റൊരാളില്ല സുഹൃത്തേ ഈ ലോകത്തിൽ! ഇരട്ടിയായി തിരിച്ചു തരാനും അവളെക്കഴിഞ്ഞേ ഉള്ളൂ ആരും! കുറവുകൾ ഇല്ലാത്തവരില്ല ഈ ലോകത്ത്. ആരും പരിപൂർണ്ണരല്ല. തെറ്റ് കുറ്റങ്ങൾ പറയാം, തിരുത്താം. പക്ഷെ നിങ്ങളുടെ സ്വരമാണ് പ്രധാനം. അതിന്റെ ആരോഹണ അവരോഹണങ്ങൾ, മുഖത്തെ ഭാവഭേദങ്ങൾ. ‘സ്ത്രീ സർവ്വംസഹ’ എന്ന സുഖിപ്പിക്കലിന് അല്ല, മറിച്ച് അവൾക്കും നോവും, അവളുടെ വികാരവിചാരങ്ങളും അഭിപ്രായങ്ങളും പ്രധാനമാണ് എന്ന തിരിച്ചറിവിനാണ്, പരിഗണനയ്ക്കാണ് ഞങ്ങൾ മുഴുവൻ സ്ഥാനവും നൽകുന്നത്.
‘അടിയിൽ അടങ്ങാത്ത ചെകുത്താനില്ല’ എന്ന് പരക്കെ പറയും. നമ്മളൊന്നും ചെകുത്താൻമാരല്ലല്ലോ? സാധാരണ മനുഷ്യരല്ലേ… സ്നേഹത്തിന്, കരുതലിന് വേണ്ടി കൊതിയ്ക്കുന്ന അതിന് മുന്നിൽ മുട്ടുകുത്തുന്ന, സാഷ്ടാംഗം നമസ്ക്കരിക്കുന്ന മനുഷ്യർ. മനുഷ്യരെന്നല്ല എല്ലാ ജീവജാലങ്ങളും, ആൺപെൺ വ്യത്യാസങ്ങളില്ലാതെ… എങ്കിൽ എന്തിനീ മത്സരങ്ങൾ? വാശികൾ? സ്നേഹത്തിന്റെ നീരുറവ വറ്റാതിരിയ്ക്കാൻ അല്ലേ തീവ്രശ്രമം വേണ്ടത്? മറ്റെന്ത് ഉണ്ടായിട്ടും, നേടിയിട്ടും കിം ഫലം?
അവൾക്ക് വേണ്ടപ്പെട്ടവരേ സ്നേഹിക്കൂ, കുറഞ്ഞ പക്ഷം കല്ലെറിയാതിരിക്കൂ. ആ കല്ലുകൾ തടുക്കാൻ ശ്രമിക്കവേ, അതേറ്റുവാങ്ങുന്നത് അവളുടെ ലോലമനസ്സും, ശരീരവുമാണ്. മറുത്തൊന്നും പറയാതെ… തത്ഫലമായി ഉണ്ടാവുന്ന വെറുപ്പുകൾ, മുറിവുകൾ ഉണങ്ങുന്നവയല്ല, വ്രണം ആകുന്നവയാണ്. യൗവനം വരെ കണ്ണിലെ കൃഷ്ണമണി പോലെ അവളെക്കാത്തവരാണ് അവളുടെ വേണ്ടപ്പെട്ടവർ. അവരോടുള്ള കടപ്പാടും, സ്നേഹവും അവളുടെ പട്ടടയിലെ അവസാന കൊള്ളിയും കത്തിയമരും വരെക്കാണും. തല്ലിക്കെടുത്താൻ ശ്രമിച്ചാൽ കെടുകയില്ല, തീപ്പൊരിയായി ഉയരുകയും, പിന്നെ നീറി നീറി പുകപടലങ്ങൾ വമിച്ച് അതങ്ങനെ കിടക്കുക തന്നെ ചെയ്യും. അവൾ അവർക്കായി തെളിയിക്കാൻ ശ്രമിക്കുന്ന സ്നേഹചിരാതുകളിലേക്കുള്ള നെയ്യ് പകരൂ, ഒരു തിരി വെട്ടമാകൂ… നിങ്ങൾക്കായി അവൾ ലക്ഷോപലക്ഷം നക്ഷത്രദീപങ്ങൾ തെളിയിക്കും. ജീവിതം പ്രകാശമാനമാക്കും. ഒരിക്കലും മറക്കാത്ത ഓർമ്മകൾ നിറച്ചു വയ്ക്കാൻ ഒരു അറ തന്നെയുണ്ട് സ്ത്രീഹൃദയത്തിൽ. നല്ലതായാലും, ചീത്തയായാലും ആ ഓർമ്മകൾക്ക് അവരിൽ ആവേശിച്ചു കഴിഞ്ഞാൽ മരണമില്ലെന്നോർക്കുക. ക്ഷമിക്കും, പക്ഷെ… അവൾ മറക്കില്ല ഒന്നും… ഒരിയ്ക്കലും…
അവൾ ഒരിയ്ക്കൽ സ്നേഹിച്ചു തുടങ്ങിയാൽ അവളെ, അവളിലെ മനോഭാവത്തെ ശ്രീകൃഷ്ണ ഭഗവാനോടുപമിക്കാം. തന്നെ എന്ത് പറഞ്ഞാലും ഭഗവാൻ ക്ഷമിയ്ക്കും. നീ ദുഷ്ടനാണ്, നിഷ്ഠൂരനാണ്, ക്രൂരനാണ് എന്നെല്ലാം എന്തും പറഞ്ഞോളൂ. ചുണ്ടിന്റെ കോണിൽ ഓടക്കുഴലിനൊപ്പം തിരുകിയ ഒരു ചെറുമന്ദസ്മിതത്തിൽ അതെല്ലാം ഒളിപ്പിയ്ക്കും. പക്ഷെ അദ്ദേഹത്തിന്റെ ഭക്തരെ പരിഹസിക്കുകയോ, കരയിക്കുകയോ, നിന്ദിക്കുകയോ ചെയ്താൽ പൊറുക്കില്ല.
കൃഷ്ണഭഗവാന്റെ അനുഗ്രഹാശിസ്സുകൾക്കും ഹൃദയകമലത്തിലേക്കുമുള്ള എളുപ്പവഴി അദ്ദേഹത്തിന്റെ ഭക്തരെ സ്നേഹിക്കുക എന്ന ഒറ്റവഴിയാണ്. കുറഞ്ഞ പക്ഷം നിന്ദിക്കാതിരിക്കുക, ബുദ്ധിമുട്ടിക്കാതിരിക്കുക. അതുപോലെ തന്നെയാണ് അവളും. പ്രശംസ, ആശംസ, സ്നേഹലാളനങ്ങൾ, കരുതൽ, വിശ്വാസം, പരിഗണന എന്നിവയെല്ലാം നൽകിയാൽ അത് നിങ്ങൾ കരുതിയതിലും എത്രയോ മടങ്ങായി അവളിൽ നിന്ന് നിങ്ങളിലേക്ക് മടങ്ങിവരും. ഒരു പൂ നീ സ്നേഹത്തോടെ ചോദിക്കൂ… ഒരു വസന്തകാലം അവൾ നിനക്കായി ഒരുക്കും. ഒരു തിരി വെട്ടം നീ ആഗ്രഹിക്കൂ, നിന്റെ ജീവിതമെന്നും അവൾ ദീപാവലിയാക്കും. പ്രകാശപൂരിതമാക്കും.
സംശയമുണ്ടോ? ഒന്ന് ശ്രമിച്ചു നോക്കൂ…
“പതിവ്രതയാം ഭാര്യയെ പട്ടിണിയ്ക്കിട്ട നരൻ പരമഭക്തനായാലും ഗതിയുണ്ടാമോ?” എന്ന് കവി ചോദിക്കുന്നു. ഇല്ല… ഗതിയുണ്ടാവില്ല! പട്ടിണി എന്നാൽ വിശപ്പ്… വിശപ്പ് ഭക്ഷണത്തിന് മാത്രമല്ല, സ്നേഹത്തിന്, വാത്സല്യത്തിന്, വിശ്വാസത്തിന്,കരുതലിന്, പരിഗണനക്ക്, അർഹിക്കുന്ന സ്വാതന്ത്ര്യത്തിന്… എല്ലാം നമ്മുടെ വിശപ്പാണ്. അതൊന്നും കണ്ടില്ല കേട്ടില്ല അഥവാ നൽകില്ല എന്ന് ശഠിക്കുന്നവൻ നരൻ അല്ല. സ്വർണ്ണ തിളക്കമോ, വജ്രാഭരണങ്ങളോ, പട്ടുടയാടകളോ ഒന്നുമല്ല അവൾക്ക് വേണ്ടത്. മനസ്സിലാക്കുന്ന, താങ്ങാവുന്ന, പരിഹസിക്കാത്ത, കുറ്റപ്പെടുത്താത്ത, ഉലച്ചിലുകളിൽ ഒറ്റപ്പെടുത്താത്ത, സ്നേഹച്ചൂടിനാണ്.
ഒരു നല്ല കാര്യം ചെയ്താൽ പിശുക്കാതെ പ്രശംസിക്കൂ. ഒരു കറി നന്നായാൽ, ഏതെങ്കിലും വേഷത്തിൽ അവളെ കൂടുതൽ ആകർഷകമായി തോന്നിയാൽ, ആ പ്രശംസയുടെ ഉറവ വറ്റാതെ നോക്കാൻ ബാക്കി അവൾ പരിശ്രമിച്ചു കൊള്ളും. കുറ്റപ്പെടുത്താൻ അവസരമുണ്ടാക്കാതെ നോക്കിക്കൊള്ളും. ഇടയ്ക്കൊന്ന് കണ്ണിൽ കണ്ണിൽ നോക്കി എന്തെങ്കിലും പറഞ്ഞിട്ടോ ആംഗ്യത്തിലൂടെയോ ചിരിപ്പിക്കാൻ ശ്രമിച്ചാൽ അതൊരു ഇന്ദ്രജാലത്തിന്റെ ഫലം ചെയ്യും. ഒരു പുതുമ കൊണ്ടുവരും ജീവിതത്തിൽ ഒട്ടാകെ. ശാരീരിക അടുപ്പത്തേക്കാൾ അവൾ കൊതിക്കുന്നത് മാനസിക അടുപ്പമാണ്. അത് കഴിഞ്ഞേ ബാക്കി എന്തും ഉള്ളൂ. ബാക്കിയൊക്കെ തുടർന്നു സ്വമേധയാ തോന്നേണ്ട കാര്യങ്ങൾ മാത്രം. അവളുടെ അഭിപ്രായങ്ങളും പരിഗണിക്കുക. സ്വന്തം ജീവിതത്തിൽ തീ കോരിയിടുന്ന ഒരു അഭിപ്രായമോ, തീരുമാനമോ അവളിൽ നിന്നുണ്ടാകുമോ? ഇല്ലേയില്ല… ചിലരെങ്കിലും അതെന്തേ ഓർക്കാൻ, മനസ്സിലാക്കാൻ മടിക്കുന്നു, വിമുഖത കാട്ടുന്നു?
ഈ സൂത്രവാക്യങ്ങൾ എല്ലാം മറന്നു പോയിട്ട് നിങ്ങൾ ആ ഹൃദയകവാടം വരെ എത്തിയിട്ടും എന്ത് കാര്യം? അവിടെ വെച്ചെങ്കിലും ആ സൂത്രവാക്യങ്ങൾ ഓർത്തെടുത്ത് ഉരുവിടാൻ കഴിഞ്ഞാലും മതി. ആ വൈകിയ വേളയിലും ഹൃദയകവാടങ്ങൾ തുറക്കപ്പെടും. ഒന്നോർത്തു നോക്കൂ പുരുഷ കേസരികളെ…ആ സൂത്രവാക്യങ്ങൾ ഒന്നോർത്തെടുക്കാൻ ശ്രമിക്കൂ. ഓർത്തെടുക്കാൻ കഴിഞ്ഞാൽ നല്ലതല്ലേ എല്ലാവർക്കും! ക്ലൂ തരാം…സ്നേഹം, ദയ, പരിഗണന, കരുതൽ, സ്വാതന്ത്ര്യം, വിശ്വാസം തുടങ്ങിയ ജീവിതസത്തായ കാര്യങ്ങൾ കൊണ്ട് മാത്രം തീർത്തതാണ് ആ സൂത്രവാക്യം.
ആ പാസ്സ് വേഡ് രണ്ടോ മൂന്നോ അക്കങ്ങളോ, അക്ഷരങ്ങളോ മാത്രം ചേർത്ത് ഉണ്ടാക്കിയതല്ലാത്തത് കൊണ്ട് നേരത്തേ തന്നെ ഓർത്തെടുക്കാൻ ശ്രമിച്ചാൽ അത്രയും നന്ന്. അതിന് സാധിച്ചാൽ ആ യാത്ര വളരെ മധുരതരവും, എക്കാലവും ഓർക്കാൻ ഇഷ്ടപ്പെടുന്നതുമായ ഒന്നായിരിക്കും. ഇരുവശവും നിറയെ പൂത്തുലഞ്ഞ, തണലേകുന്ന ഉദ്യാനഭംഗിയും, കുളിർ തെന്നലും, മയിലും കുയിലും മുയലും, വർണ്ണ ഭംഗിയേറുന്ന ചിത്രപതംഗങ്ങളും, പറവകളും, സരോവര ഭംഗികളും, സ്വാദിഷ്ഠവും മധുരതരമായ ഫലങ്ങളും നിറഞ്ഞ ഒരു സുന്ദരലോകത്തേയ്ക്കായിരിക്കും നിങ്ങളുടെ ആദ്യ ചുവടുവെയ്പ്പ്. അതിലൂടെ ആസ്വദിച്ച് നടക്കൂ.നിങ്ങൾ നേരെ ചെന്നെത്തുന്നത് ഒരു വലിയ കവാടത്തിന് മുന്നിലായിരിക്കും. അത് അന്നേരം താനേ തുറക്കപ്പെടും. നേരേക്കാണുന്ന വിശാലമായ, അലങ്കരിച്ച അകത്തളത്തിലെ വെട്ടിത്തിളങ്ങുന്ന ആ വജ്രസിംഹാസനം നിങ്ങൾക്കുള്ളതാണ്. ആസനസ്ഥരാവൂ… സ്ഥിരപ്രതിഷ്ഠയാണ്… എന്നും അലങ്കാരങ്ങളും, അഭിഷേകങ്ങളും, നൈവേദ്യങ്ങളും, കീർത്തനങ്ങളും, കളഭ ചാർത്തും നിർലോഭം ലഭിക്കുന്ന സ്ഥിര പ്രതിഷ്ഠ. പിന്നെ അവിടെ മറ്റൊരു മൂർത്തിയ്ക്ക് സ്ഥാനമില്ല.
ഏതാനും വർഷം മുൻപ് ഞാൻ അടുത്തില്ലാതിരുന്ന ഒരു വിവാഹ വാർഷികദിനത്തിൽ എന്റെ ജീവിതസാരഥി സ്നേഹപൂർവ്വം എനിക്കയച്ച ദാസേട്ടൻ ആലപിച്ച ഒരു പ്രശസ്ത ഗാനമുണ്ട്… വളരെ ഇഷ്ടം തോന്നിയ വരികൾ…
”മുടിപ്പൂക്കൾ വാടിയാലെന്തോമനേ
നിന്റെ ചിരിപ്പൂക്കൾ വാടരുതിന്നോമനേ
മുഖമൊട്ടു തളർന്നാലെന്തോമനേ
നിന്റെ മനം മാത്രം വാടരുതിന്നോമനേ
കങ്കണമുടഞ്ഞാലെന്തോമനേ
നിന്റെ കൊഞ്ചലിൻ വളക്കിലുക്കം പോരുമേ
കുണുങ്ങുന്ന കൊലുസ്സെന്തിനോമനേ
നിന്റെ പരിഭവ കിണുക്കങ്ങൾ പോരുമേ..
കനകത്തിൽ ഭാരമെന്തിന്നോമനേ
എന്റെ പ്രണയം നിൻ ആഭരണമല്ലയോ…”
ഞാൻ എക്കാലവും എന്റെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്ന, പിടിച്ചിരിക്കുന്ന ഗാനം… നമ്മൾ ആഗ്രഹിക്കുന്നതും ഇതൊക്കെ തന്നെയല്ലേ! അതിലുപരി എന്ത് വേണം നമുക്ക് ഈ ഹ്രസ്വമായ, ക്ഷണികമായ ജീവിതത്തിനിടയ്ക്ക് അല്ലേ?
സ്ത്രീകൾ എന്ന നിലക്ക് നമ്മളെക്കാൾ സ്ത്രീകളുടെ ഹൃദയസരസ്സിലേക്കുള്ള എളുപ്പവഴി ആർക്കറിയാം. അത് പറഞ്ഞും, കേൾപ്പിച്ചും മറന്നവരെ ഓർമ്മിപ്പിച്ചും അറിയാത്തവർക്കും, ചിന്തിക്കാത്തവർക്കും ഒരു ഉണർവ്വുണ്ടാക്കിയും ഭൂമിയിൽ ഉള്ള കാലം സ്വർഗ്ഗസമാനമാക്കി മാറ്റാൻ സാധിച്ചാൽ അത്രയുമായി…
ഒരു ഉറക്കത്തിനപ്പുറം ഒരു ഉണർവ്വുണ്ടോ എന്ന് പോലും അറിയാത്ത അനിശ്ചിതത്വമല്ലേ ഈ ജീവിതം…
(>സുജാത നായർ<)