മനസ്സെന്ന മാന്ത്രികക്കുതിരയ്ക്ക് എന്തൊരു വേഗതയാണ് മുന്നോട്ട് പായാനും, പിന്നോട്ട് പായാനും. ചിലപ്പോൾ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കാനും വരെ, എന്നും എപ്പോഴും തയ്യാറായി നിൽക്കുന്ന മിടുക്കനാണവൻ. അവനറിയാത്ത വഴികളില്ല. ഞൊടിയിടക്കുള്ളിൽ ആണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. ചിലപ്പോൾ കാൽത്തുടകളിലെ പേശികൾ ശക്തമായി തുടിപ്പിച്ചു കൊണ്ട് നിലത്ത് തൊട്ടു തൊട്ടില്ല എന്ന് തോന്നിക്കും വിധം പാഞ്ഞോടും. കുളമ്പടി ശബ്ദത്തിൽ നിന്നും കാലുകൾ നിലം തൊടുന്നുണ്ട് എന്ന് അറിയിക്കും. ചിലപ്പോൾ അവൻ ശരീരത്തിന് ഇരുവശത്തും ചേർത്ത് ഒതുക്കി വച്ചിട്ടുള്ള ചിറകുകൾ വീശി ഉയർന്ന് പറക്കും.
സ്ഥിരമായ അവന്റെ പാർക്കിംഗ് ഏരിയ വർത്തമാനകാലത്തിൽ ആണെന്നാലും, ചിലപ്പോൾ നമ്മെ ഭാവി കാലത്തിലേയ്ക്ക് കൊണ്ടുപോയി സ്വപ്നം കാണിക്കും, ചിലപ്പോൾ കുസൃതിയോടെ ചില അരുതാത്ത വഴികളിലൂടെയൊക്കെ കൊണ്ടുപോയെന്നിരിക്കും, ചില നേരങ്ങളിൽ ഭൂതകാലത്തിന്റെ ഓർമ്മകളെ ചികഞ്ഞെടുക്കാനും താലോലിക്കാനും, സന്തോഷിക്കാനും ചിലപ്പോഴൊക്കെ സങ്കടപ്പെടുത്താനും എല്ലാം നമ്മളെ ആ തീരത്ത് കൊണ്ടെത്തിച്ചിട്ട് കൂടെ ചേർന്ന് നിൽക്കും ആ കുതിര. അങ്ങനെ ഞാനും പത്താം ക്ലാസ്സ് എന്ന ഭൂതകാലത്തുരുത്തിലേക്ക് അവന്റെ പുറത്ത് കയറി യാത്ര തിരിച്ചു.
ആനന്ദബ്ലൂ നിറത്തിൽ മുഴുനീളൻ പാവാടയും വെള്ള സ്ലാക്കും യൂണിഫോമായി അണിഞ്ഞ്, രണ്ട് ഇളംനീല പൂത്തുമ്പികൾ ചിറക് വിരിച്ചിരിക്കും പോലെ നീല റിബ്ബൺ കൊണ്ട് തലക്കിരുവശവും ഇടതൂർന്ന നീളൻ മുടി മെടഞ്ഞിട്ട് ഒതുക്കി മടക്കിക്കെട്ടി തുള്ളിച്ചാടി നടന്ന കോൺവെന്റ് സ്ക്കൂൾ പത്താംക്ലാസ്സുകാരി അതാ മുന്നിൽ. കണ്ണുകളിലും മുഖത്തും പെരുമാറ്റത്തിലും ഒക്കെ എന്തൊരു നിഷ്കളങ്കതയാണ്. പാറിപ്പറക്കുന്ന ചിത്രശലഭമാകാൻ വർണ്ണച്ചിറക് മുളച്ച് വരുന്ന പ്രായം. ഭാവിയിൽ ആ വർണ്ണച്ചിറകുകളുടെ നിറങ്ങൾ കൂട്ടാനും, അവയെ ശക്തമാക്കാനും പത്താം ക്ലാസ്സിലെ പരീക്ഷാഫലവും വർണ്ണശബളമാകണം എന്ന് പറഞ്ഞ് നമ്മെ പഠിത്തത്തിൽ ജാഗരൂഗരാക്കാൻ കിണഞ്ഞു ശ്രമിക്കുന്ന രക്ഷിതാക്കളുടേയും ഗുരുക്കന്മാരുടേയും നടുവിൽ.
മുന്നിൽ പത്താംക്ലാസ് എന്ന വലിയൊരു കുഴിയുണ്ട്. അതുകൊണ്ട് കുറച്ച് ദൂരെ നിന്ന് തന്നെ അതിന് മുകളിലൂടെ മിടുക്കോടെ ഉന്നം പിടിച്ച് അപ്പുറത്തേക്ക് എത്താൻ ഹൈജമ്പ് ചെയ്യാനുള്ള കരുത്ത് ആർജ്ജിക്കണം എന്നൊക്കെ ആണ് ആ തയ്യാറെടുപ്പുകൾ കാണുകയും, കേൾക്കുകയും ചെയ്യുമ്പോൾ എനിക്ക് പണ്ടും തോന്നാറുള്ളത്. പത്താംക്ലാസ് എന്ന പടുകുഴി. അതിനുള്ളിലേക്ക് വീണാൽ തോറ്റു. ചാടിക്കടന്നാൽ ജയിച്ചു. എത്ര സമർത്ഥമായി ചാടുന്നു എന്നതിലാണ് കാര്യം.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
ഞാനെന്ന പത്താം ക്ലാസ്സുകാരി പഠിപ്പിന്റെ കാര്യത്തിൽ ഒരു ശരാശരി വിദ്യാർത്ഥിനി ആയിരുന്നു. സത്യത്തിൽ ‘താരേ സമീൻ പർ’എന്ന അമീർഖാൻ സിനിമയിലെ ഇഷാൻ അവസ്തി എന്ന കുട്ടിയെപ്പോലെ പഠിപ്പിനെക്കാൾ അധികം പ്രകൃതിയെ ശ്രദ്ധിക്കുക എന്നത് എനിക്കും ഒരു ഹരമായിരുന്നു. മഴ പെയ്യുന്നതും മാരിവിൽ മാനത്ത് വരുന്നതും പൂക്കൾ വിടരുന്നതും, അവയിലെ നിറഞ്ഞ നിറവും സുഗന്ധവും അമ്പിളിമാമനും കുളിർ നിലാവും, നിറമുള്ള പക്ഷികളും അവയുടെ കളകൂജനങ്ങളും, പൂക്കളുടെ നിറങ്ങൾ കടംവാങ്ങിയിട്ടെന്ന പോലെ അവയിൽ നിന്ന് പറന്ന് ഉയരുന്ന ചിത്രശലഭങ്ങളും തുടങ്ങി കണ്മുന്നിൽ ഒരുപാട് വിസ്മയകാഴ്ചകൾ ഒരുക്കി വച്ച പ്രകൃതിയിലേക്ക് ശ്രദ്ധ തിരിയുന്നത് എന്റെ തെറ്റാണോ? അതും വേണ്ടതല്ലേ? പഠിക്കുന്ന പുസ്തകങ്ങളെക്കാൾ മറ്റുള്ള പുസ്തകങ്ങൾ വായിക്കാൻ ആയിരുന്നു കൂടുതൽ കൗതുകം. എന്ന് വച്ച് തോൽക്കാറില്ല ഒന്നിലും. എന്നെ സംബന്ധിച്ച് ഫസ്റ്റ് റാങ്ക്, ഫസ്റ്റ് ക്ലാസ്സ് എന്നിവ അത്ര വലിയ കാര്യവും അല്ലായിരുന്നു. തരക്കേടില്ലാതെ ജയിക്കണം. അതുണ്ടായിരുന്നു മനസ്സിൽ.
എന്റെ സ്ഥായിയായ സ്വഭാവം വച്ച് ഒരു വിധം ടെൻഷനുകൾ ഒന്നും എന്നെ ബാധിക്കാറില്ല. ചുറ്റും ഉള്ളവർ പിരിമുറുക്കത്താൽ, പിരി പിടിച്ച് ഓടി നടന്നാലും ഞാൻ വളരെ സംയമനം പാലിക്കും. എന്റെ കാര്യത്തിൽ എന്നെക്കാൾ ആവലാതിയും വേവലാതിയും, എന്റെ അമ്മയ്ക്കും അനിയത്തിക്കും ആയിരുന്നു. കാരണം അമ്മ പേരെടുത്ത ഒന്നാന്തരം ഒരു മാതൃകാ അദ്ധ്യാപിക, അനുജത്തി എല്ലാ ക്ലാസ്സിലും എല്ലാ വിഷയത്തിനും ഒന്നാം റാങ്ക് മാത്രം കരസ്ഥമാക്കുന്ന നാളെയുടെ വാഗ്ദാനം. സർക്കാർ പരീക്ഷക്ക് ആദ്യത്തെ മൂന്ന് റാങ്കുകളിൽ ഏതെങ്കിലും വാങ്ങും എന്ന് നാട്ടുകാരും വീട്ടുകാരും വിധി എഴുതി അടിയിൽ ഒപ്പിട്ട്, അതിന് താഴെ ഒരു വരയും വരച്ച് രണ്ട് കുത്തും ഇട്ട് വച്ച്, കട്ടായം പറഞ്ഞ മാതൃകാ വിദ്യാർത്ഥിനി.
ഒരേ കോൺവെന്റിൽ പഠിക്കുന്ന ഞങ്ങൾ സഹോദരിമാർ ആണെന്ന് വളരെ കുറച്ച് പേർക്കേ തുടക്കത്തിൽ അറിയുമായിരുന്നുള്ളു. ടീച്ചേഴ്സ് അറിഞ്ഞു തുടങ്ങിയപ്പോൾ ‘അവൾ എന്റെ അനുജത്തി’ എന്നറിയപ്പെടുന്നതിനേക്കാൾ, ‘ഞാൻ അവളുടെ ചേച്ചി’ എന്നാണ് അറിയപ്പെട്ട് തുടങ്ങിയത്. ക്ലാസ്സ് ടോപ്പർ ആയ അവൾ പറഞ്ഞറിഞ്ഞും പിന്നെ കുറച്ചൊക്കെ കാഴ്ചയിലെ സാമ്യത കൊണ്ടും ആണ് ആളുകൾ അറിയാൻ തുടങ്ങിയത്. അവളുടെ ചേച്ചി എന്നറിയപ്പെടാൻ എനിക്ക് സന്തോഷമേ തോന്നാറുള്ളു. കാരണം എനിക്കെന്റെ കഴിവുകേടുകളെപ്പറ്റിയും, അവളുടെ കഴിവുകളെപ്പറ്റിയും പൂർണ്ണബോധ്യം ഉണ്ടായിരുന്നു.
കണക്കിന് തൊണ്ണൂറ്റിഒമ്പത് മാർക്ക് വാങ്ങിയിട്ട് നൂറ് മാർക്കിലെ ഒരു മാർക്ക് എവിടെപ്പോയി എന്നറിയാൻ വീണ്ടും ഒരു മൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന അവൾ എവിടെ കിടക്കുന്നു, കണക്കിൽ ഒരു കണക്കിന് കടന്ന് കൂടുന്ന ഞാൻ എവിടെ കിടക്കുന്നു? പക്ഷെ ബയോളജി, ഫിസിക്സ്, കെമിസ്ട്രി പടംവരകൾക്ക് മുന്നിൽ മുട്ടുകുത്തി, റെക്കോർഡ് ബുക്കിൽ ഡയഗ്രമുകൾ ഭംഗിയായി വരച്ച് കിട്ടാൻ എന്റെ മുന്നിലും മുട്ട് കുത്തുന്ന അവൾ. അങ്ങനെയുള്ള എക്സ്ട്രാ സ്കിൽ അവസരങ്ങൾ വരുമ്പോഴാണ് ഞാൻ ശരിക്ക് അവളുടെ മുന്നിൽ വെയിറ്റ് ഇടാറുള്ളത്, തിളങ്ങാറുള്ളത്. അത് ചെയ്ത് കൊടുക്കും മുന്നേ അതുവരെ അവൾ എന്നോട് കാണിച്ച സകല കുരുത്തക്കേടുകൾക്കും, പാരവെയ്ക്കലുകൾക്കും, പത്രാസുകൾക്കും ഒക്കെ ഞാൻ ഭീഷണിപ്പെടുത്തി ക്ഷമ പറയിപ്പിക്കും. 😄 ആ സമയത്താണ് സാധിക്കാനുള്ള എല്ലാ കാര്യങ്ങളും ഞാൻ അവളിൽ നിന്ന് സാധിച്ചെടുക്കുക😂
പത്താം ക്ലാസ്സുകാരിയായ എനിക്ക് വച്ച അലാറം, കേട്ട് തട്ടി പിടഞ്ഞെഴുന്നേറ്റ് എന്നെ കുത്തിപ്പൊക്കുന്ന കാര്യം സ്വമേധയാ ഏറ്റെടുത്ത സൽസ്വഭാവി. ഞാനെടുക്കേണ്ട കരുതലുകൾ മുഴുവൻ ഏറ്റെടുക്കാൻ രണ്ട് വശത്തും ആളുള്ളപ്പോൾ അത്രയും റീലാക്സ്ഡ് ആയി ഞാനും. സത്യം പറഞ്ഞാൽ എനിക്ക് വലിയ പേടിയൊന്നുമില്ലായിരുന്നു. ഒരു കാര്യത്തിൽ ഒഴിച്ച്. കണക്കിന് ഒരു കണക്കായ ഞാൻ, ആ കണക്കിന്റെ ശരാശരി മാർക്ക് കണക്കാക്കുമ്പോൾ, ഇക്കണക്കിന് പോയാൽ എന്റെ പരീക്ഷാഫലവും ഒരു കണക്കാകും എന്ന നല്ല പേടിയിൽ തന്നെ ആയിരുന്നു. ബാക്കി വിഷയങ്ങൾ ഒന്നും ഒരു പ്രശ്നമല്ല, പ്രത്യേകിച്ച് ലാംഗ്വേജസ്. അതിനൊക്കെ നല്ല മാർക്ക്. കണക്ക് മാത്രം ഒരു കീറാമുട്ടി. കിണ്ണത്തിന്റെ വക്കത്തെ കടുക് മണി എന്നാണ് എന്റെ അമ്മ തന്നെ എന്റെ കണക്ക് മാർക്കിനെ വിശേഷിപ്പിക്കാറ്.
സ്കൂളിൽ ആ വർഷം എല്ലാ പരീക്ഷകൾക്കും ചേർത്ത് ആവറേജ് കണക്കാക്കുമ്പോൾ കണക്കിന് എനിക്ക് മാർക്ക് വളരെ കുറവ്. ലാസ്റ്റ് ടെസ്റ്റിനുള്ള മാർക്കും, മുന്നത്തെ പരീക്ഷകളുടെ ആവറേജ് മാർക്കും ഒക്കെ നോക്കി ഞാൻ പഠിച്ച കോൺവെൻറ് സ്കൂളിൽ കുട്ടികളുടെ ഡിവിഷനുകൾ ആ മാർക്കിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ചു. ഏതെങ്കിലും വിഷയത്തിന് ആവറേജിന് താഴെ ആണ് മാർക്ക് എങ്കിൽ അവരെ ഒക്കെ വേറെ ഡിവിഷനിൽ ആക്കി. വീക്ക് ആയ വിഷയത്തിന് കൂടുതൽ ശ്രദ്ധ നൽകുക എന്ന കണക്കുകൂട്ടൽ ആയിരുന്നു അധികൃതരുടെ ഉള്ളിലെ ലക്ഷ്യം. എങ്കിലും അത് എന്റെ മനസ്സിൽ ഉണ്ടാക്കിയ മുറിവ് ചില്ലറയായിരുന്നില്ല. പഠിക്കുന്ന കുട്ടികളും, പഠിക്കാത്ത കുട്ടികളും എന്ന് തോന്നിക്കുന്ന രീതിയിൽ അവർ തരം തിരിവ് കാട്ടിയല്ലോ, നാണക്കേടായല്ലോ എന്നൊക്കെ ഉള്ള ചിന്തകൾ. പിന്നെ കൊല്ലാവസാനത്തിൽ ഏറ്റവും അടുത്ത കൂട്ടുകാരിൽ നിന്നും വേർപ്പെട്ട് മറ്റൊരു ക്ലാസ്സിൽ ഒറ്റപ്പെട്ട സങ്കടം. അതും ഒരേയൊരു വിഷയത്തിന്റെ പേരിൽ! അന്നത്തെ കുഞ്ഞ് മനസ്സിൽ സങ്കടക്കടൽ ഇരമ്പാൻ അതൊക്കെ ധാരാളം, അതും പരീക്ഷ അടുത്ത് വരുന്ന സമയങ്ങളിൽ. ആ സങ്കടക്കടൽത്തിരകൾ എന്റെ ആത്മവിശ്വാസത്തിന്റെ ഭിത്തിയിൽ വിള്ളലുകൾ സൃഷ്ടിച്ചു. ചുരുക്കി പറഞ്ഞാൽ ‘വെളുക്കാൻ തേച്ചത് പാണ്ടായി’.
എന്റെ മനസ്സിൽ കണക്കിനോടുള്ള വെറുപ്പും പേടിയും കൂടി വന്നു. ചെറിയ ക്ലാസ്സിൽ നിന്നും ഉണ്ടാവേണ്ടിയിരുന്ന ഒരു അടിസ്ഥാനം എനിക്ക് കണക്കിന് ഇല്ലാതായി പോവാൻ ഉള്ള കാരണം, അന്നാളുകളിൽ അമ്മ എന്റെ കൂടെ ഇല്ലായിരുന്നു എന്നതാണ്. സ്പൈനൽ കോഡിനും ഡിസ്കിനും തകരാറ് സംഭവിച്ച് മാസങ്ങളോളം അമ്മ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയിരുന്നു. അച്ഛനും അനിയത്തിയും അവിടെ തന്നെ. ഞാൻ വയസ്സായ അമ്മൂമ്മയ്ക്കൊപ്പം.
പിന്നെ അമ്മയുടെ ബാക്കി ചികിത്സകളുടെ തിരക്കുകൾ അമ്മ വീട്ടിലെത്തിയ ശേഷവും. വലിയൊരു ഓപ്പറേഷനിലൂടെ ആണ് അമ്മയെ ഞങ്ങൾക്ക് ആരോഗ്യത്തോടെ തിരിച്ച് കിട്ടിയത്. ആ സമയത്തെ ഒറ്റപ്പെടലുകളും, ശ്രദ്ധിക്കാനും താങ്ങായി നിൽക്കാനും ആരുമില്ലായ്മയും എല്ലാം ചേർന്ന് എന്റെ പഠിപ്പൊക്കെ അവതാളത്തിൽ ആയി. പ്രത്യേകിച്ച് കണക്ക്. അതുകൊണ്ട് ആ ഒരു കുറവ് അനിയത്തിയിലും വരരുതെന്ന് കരുതി അമ്മ അവൾക്ക് ചെറിയ ക്ലാസ്സിൽ നല്ല കോച്ചിംഗ് നൽകി. അവളുടെ സമയം ആയപ്പോഴേക്ക് അസുഖമൊക്കെ മാറി അമ്മ ഉഷാറായിരുന്നു.
ഈ ഒരൊറ്റ വിഷയം കൊണ്ട് ഞാൻ പത്തിൽ തോൽക്കും എന്ന് മനസ്സിലിരുന്ന് ആരോ മുറവിളി കൂട്ടി. എന്റെ അതേ ഭയം അമ്മക്കും ഉണ്ടായിരുന്നു, അന്നത് അമ്മ പുറത്ത് കാട്ടിയില്ലെങ്കിലും. അങ്ങനെയുള്ള ഭയപ്പാട്, അമ്മ ഞങ്ങളുടെ തൊട്ട് അയൽവാസിയും അമ്മയുടെ സഹപ്രവർത്തകയും ആയ അധ്യാപികയോട് പങ്ക് വച്ചു. ആ ടീച്ചറുടെ ഏറ്റവും ഇളയ മകൻ അന്ന് എഞ്ചിനീയറിംഗ് അവസാനവർഷ വിദ്യാർത്ഥിയാണ്. പഠിക്കാൻ മിടുമിടുക്കൻ, തിളങ്ങുന്ന ആജ്ഞാശക്തിയുള്ള കണ്ണുകളും, കട്ടപുരികങ്ങളും ഉള്ള ഒരു ബുദ്ധിജീവി. ആ ചേട്ടൻ പറഞ്ഞു, “പറ്റുമ്പോഴെല്ലാം ഞാൻ കണക്ക് പഠിപ്പിക്കാം, സുജാതയെ മാത്സ് പരീക്ഷ പുഷ്പം പോലെ ജയിപ്പിക്കാം,നല്ല മാർക്കോടെ, വേറെ എല്ലാ വിഷയവും ആ കുട്ടി മാനേജ് ചെയ്തോളും, കണക്കിന്റെ കാര്യം എനിക്ക് വിട്ടേക്കൂ”
അന്ന് തൊട്ട് എന്നെ കണക്കിൽ ജയിപ്പിക്കുക എന്ന യജ്ഞത്തിൽ ആളും പങ്കാളിയായി. കോളേജിൽ ഹോണേഴ്സ് വാങ്ങി പഠിക്കുന്ന അത്ര വലിയൊരു ബുദ്ധിജീവിയുടെ മുന്നിൽ കണക്കിൽ ഒരു ‘ബുദ്ധൂസ്’ ആയ ഞാൻ ഇരുന്ന് ചൂളിപ്പോയി ആദ്യദിവസങ്ങളിൽ. പോരെങ്കിൽ അധികം പ്രായവ്യത്യാസവുമില്ല. ഗുരുവും ശിഷ്യയും വിദ്യാർത്ഥികൾ തന്നെ. രണ്ട് തല്ലിയാലും കുഴപ്പമില്ല, കണക്ക് തെറ്റിക്കുമ്പോൾ സാധാരണ ബുദ്ധിജീവികളുടെ ചുണ്ടിൽ വിരിയുന്ന പരിഹാസച്ചിരി ആയിരുന്നു എന്റെ പേടിസ്വപ്നം.
പക്ഷെ ആളിൽ നിന്നും അങ്ങനെ ഒന്നും തന്നെ ഉണ്ടായില്ല, എന്നെ വളരെ ക്ഷമയോടെ കരുതലോടെ പഠിപ്പിച്ചു. ഒരേ മാതൃകയിൽ ഉള്ള കണക്കുകൾ ആവർത്തിച്ച് ചെയ്യിപ്പിച്ചു. “കണക്ക് എന്നതിനെ പേടിക്കേണ്ടതില്ല, ഒരു പസ്സിൽ എന്ന പോലെ സോൾവ് ചെയ്തു നോക്കൂ. അപ്പോൾ കണക്ക് പോലെ ഒരു ഇൻട്രസ്റ്റിംഗ് സബ്ജെക്ട് വേറെ ഇല്ലെന്ന് മനസ്സിലാവും.” എന്നൊക്കെ പറഞ്ഞ് കൂടെ ഇരുത്തി പഠിപ്പിച്ചു. ആ ചേട്ടന്റെ എഞ്ചിനീയറിംഗ് പഠനവും ഒപ്പം നടന്നു.
ഒരു വേലിക്കപ്പുറം ഉള്ള അവരുടെ വീടിന്റെ വരാന്തയിൽ ഒന്നിച്ച് ഇരുന്ന് പഠിക്കുന്ന സഹപാഠികളെപ്പോലെ പഠിക്കലും പഠിപ്പിക്കലും ആയി ദിനങ്ങൾ കടന്ന് പോയി. വളരെ കുറച്ച് ദിവസങ്ങൾ മാത്രമേ പരീക്ഷക്ക് മുൻപ് പഠിപ്പിക്കാൻ തരപ്പെട്ടുള്ളൂ എങ്കിലും എനിക്ക് കൈവിട്ടു പോയ ആത്മവിശ്വാസം ആ ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തിരികെ പിടിക്കാനായി. മനസ്സിൽ ഒരു തെളിച്ചമൊക്കെ വന്നു നിറഞ്ഞു. തോൽക്കില്ല എന്ന ഒരു വിശ്വാസത്തെളിച്ചം.
പരീക്ഷ വന്നെത്തി. ഓരോ പരീക്ഷകളും കുഴപ്പമില്ലാതെ കടന്ന് പോയി. കണക്ക് പരീക്ഷയുടെ തലേന്നാൾ എന്തുകൊണ്ടോ എനിക്ക് ഉറങ്ങാൻ ആയില്ല. കണ്ണടച്ചാൽ കടൽ തീരത്ത് നിൽക്കുന്ന പോലെ, വലിയ തിരമാലകൾ എന്നെ വിഴുങ്ങാൻ ഇരമ്പി അടുക്കും പോലെ ഉള്ള ശബ്ദങ്ങൾ കാതിൽ വന്നടിക്കുന്നു. ഏതായാലും ഉറക്കമില്ല, അത്രനാൾ ആ ചേട്ടൻ പല ആവർത്തി ചെയ്ത് പഠിപ്പിച്ച ആ കണക്കുകളിലൂടെ മാത്രം കണ്ണോടിച്ചു നേരം വെളുപ്പിച്ചു. ഇതിൽ നിന്നൊക്കെ ആയിരിക്കും ചോദ്യങ്ങൾ വരിക എന്ന് മനസ്സ് പറഞ്ഞു. ഏതായാലും തോൽക്കില്ല എന്നൊരു ഉറപ്പ് എന്റെ മനസ്സിൽ നാമ്പെടുത്തിരുന്നു. കണക്കിൽ തോൽക്കും എന്ന് മനസ്സിലിരുന്ന് മുറവിളി കൂട്ടിയ അതേ ശബ്ദം അത് മാറ്റി പറയാൻ തുടങ്ങിയിരുന്നു. “everything is ok… go ahead…” എന്ന്. ഉറക്കത്തിന്റെ കുറവ് കൊണ്ടുള്ളൊരു തലക്കനവും, കണ്ണെരിച്ചിലും ഒഴിച്ചാൽ ബാക്കി എല്ലാം ഭദ്രം.
പരീക്ഷ കഴിഞ്ഞു. എന്തായാലും ഒരു അമ്പത് ശതമാനം മാർക്കിൽ കുറയില്ല എന്ന ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്നു, കാരണം അവസാന നാളുകളിൽ ചെയ്ത് പഠിപ്പിച്ച കുറേ ചോദ്യങ്ങൾ വന്നിരുന്നു പരീക്ഷയ്ക്ക്. അതെന്നെ തുണച്ചു. ചോദ്യപേപ്പർ കണ്ടപ്പോൾ തന്നെ എനിക്ക് നല്ല സന്തോഷം തോന്നി. ആദ്യമായി ഞാൻ പേടികൂടാതെ, വളരെ ലാഘവത്തോടെ എഴുതിയ കണക്ക് പരീക്ഷ ആണ് അത്. പരീക്ഷ കഴിഞ്ഞ് ഞാൻ ചോദ്യപേപ്പർ ആ ചേട്ടനെ കാണിക്കാൻ ഓടിച്ചെന്നു. ആപത്തിൽ തുണച്ച ആൾ അല്ലേ. എനിക്ക് മനസ്സിൽ ആ നന്ദിയും സ്നേഹവും നുരഞ്ഞ് പൊന്തി വന്നു.
എക്സാം കഴിഞ്ഞ് വരുന്ന വഴി ആ ചേട്ടന്റെ മുഖം കണ്ടപ്പോൾ ശരിക്കും കരച്ചിൽ വന്നു. എന്നെ കാത്തുനിൽക്കുകയാണെന്ന് തോന്നി. പഠിപ്പിച്ചു വിട്ട ആൾക്കും കാണുമല്ലോ എന്തായി എന്നറിയാനുള്ള ആകാംക്ഷ. സന്തോഷവും സങ്കടവും ഒന്നുചേർന്ന് കുഴഞ്ഞുമറിഞ്ഞ ഒരു സമ്മിശ്രമായ വികാരം എന്റെ മുഖത്ത്. ആ ബുദ്ധിജീവിക്ക് അതും മനസ്സിലായി എന്ന് തോന്നുന്നു. ആ ഗുരുസ്ഥാനീയന്റെ തിളങ്ങുന്ന കൗതുകക്കണ്ണുകൾ ഞാനിന്നും ഓർക്കുന്നു. ആളുടെ വീട്ടുപടിക്കൽ വച്ച് ആൾ ചോദ്യപേപ്പർ വാങ്ങി ഓടിച്ച് നോക്കി, എന്നിട്ട് എന്റെ തലക്കൊരു തട്ട്. ചിരിച്ചും കൊണ്ട് പേപ്പർ തിരികെ തന്നിട്ട് പറഞ്ഞു. “താൻ ജയിക്കുടോ. അമ്പത് ശതമാനത്തിൽ അധികം മാർക്കും കാണും. ഇനി ഇത് വച്ച് ഒരു പോസ്റ്റ്മാർട്ടം വേണ്ട. റിസൾട്ട് വരും വരെ റിലാക്സ് ആവൂ. Be happy…”
ആപത്ഘട്ടങ്ങളിൽ നിഷ്ക്കളങ്കബാല്യങ്ങൾക്ക് കൂട്ടാവുന്ന ദൈവത്തിന്റെ കരങ്ങൾ ആ ചേട്ടന്റെ രൂപത്തിലും! ഇന്നദ്ദേഹം ബാംഗ്ലൂരിൽ ഒരു സ്ഥാപനത്തിൽ ഉന്നത ഉദ്യോഗസ്ഥൻ ആണ്.
അങ്ങനെ പരീക്ഷകൾ എല്ലാം കഴിഞ്ഞു, അവധിക്കാലം തുടങ്ങി. എന്നാലും എന്റെ മനസ്സിൽ ഒരു കുറ്റബോധം വന്ന് നിറയുന്നുണ്ടായിരുന്നു. ഏതാനും ദിവസം മനസ്സിരുത്തി കണക്ക് പഠിച്ചപ്പോൾ എനിക്ക് പരീക്ഷ ഇത്രയും എളുപ്പമായെങ്കിൽ എല്ലാ വിഷയത്തിലും തുടക്കം മുതൽക്കേ ഈ ശുഷ്ക്കാന്തി ഞാൻ കാണിച്ചിരുന്നെങ്കിൽ നിറപ്പകിട്ടാർന്ന ഒരു പരീക്ഷാഫലം ആയിരുന്നേനെ ഞാൻ കാത്തിരിക്കുന്നത്.
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന് മുതിർന്നവർ പറയാറുള്ള പഴഞ്ചൊല്ല് എത്ര അന്വർത്ഥമാണ്. പരീക്ഷാഫലത്തിനുള്ള കാത്തിരിപ്പ് തുടങ്ങി. അവധിക്കാലത്ത് വീടിന്റെ ഉമ്മറത്തിരുന്ന് വഴിയിലേക്ക് നോക്കിയിരുന്ന് വഴിയേ പോകുന്ന വണ്ടികളുടെ എണ്ണം എടുക്കും. മനസ്സിൽ പറയും കടന്നുപോയ സൈക്കിളിന് പിന്നാലെ ഇനി വരാൻ പോകുന്നത് ഒരു കാർ ആണെങ്കിൽ എനിക്ക് ഇത്ര മാർക്ക് കിട്ടും. സ്കൂട്ടർ ആണെങ്കിൽ ഇത്ര മാർക്കേ കിട്ടൂ എന്നൊക്കെയുള്ള വങ്കത്തരങ്ങൾ. ഒരു ടെൻഷനും ബാധിക്കാത്ത എന്നെയും റിസൾട്ട് അടുക്കും തോറും ടെൻഷൻ ബാധിച്ചു തുടങ്ങിയിരുന്നു എന്ന് സാരം.
റിസൾട്ട് വന്നപ്പോൾ കണക്കിന് എനിക്ക് 58 മാർക്ക്. തോൽക്കാനിരുന്ന എനിക്ക്, അഥവാ വെറും പാസ്സ്മാർക്ക് മാത്രം കിട്ടേണ്ടിയിരുന്ന എനിക്ക് അതൊരു സന്തോഷം തന്നെയായിരുന്നു. അതും ഏതാനും ദിവസത്തെ പ്രയത്നം കൊണ്ട്. അങ്ങനെ കണക്കിന് തോൽക്കും എന്ന പേടിസ്വപ്നം വേരോടെ ഇല്ലാതായി. മാത്സിന് തരക്കേടില്ലാത്ത മാർക്കോടെ പത്താം ക്ലാസ്സ് പാസ്സാവുക എന്ന സ്വപ്നം പൂവണിഞ്ഞു. ബാക്കി വിഷയങ്ങൾക്കും തരക്കേടില്ലാത്ത മാർക്ക് കിട്ടി. ശരിക്കും നഷ്ടം തോന്നിയത് വിരലിൽ എണ്ണാവുന്ന മാർക്കിന് ഫസ്റ്റ്ക്ലാസ് പോയി എന്നതാണ്. എന്റെ ഉഴപ്പലിന് ദൈവം തന്ന ശിക്ഷ. ബുദ്ധി ഇല്ലാഞ്ഞിട്ടല്ല, അതിനോട് കൂടി പരിശ്രമം എന്ന ചേരുവ കൂട്ടി ചേർക്കാത്തതിന് ഉള്ള ശിക്ഷ. തുടക്കം മുതലേ ഇത്തിരികൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ അത് അനായസേന സാധ്യമായേനെ…
ഏറ്റവും കൂടുതൽ മാർക്ക് മലയാളത്തിനും ഹിന്ദിക്കും ഇംഗ്ലീഷിനും. . ലാംഗ്വേജ് എടുത്ത് തുടർന്ന് പഠിക്കണം എന്നൊക്കെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും,അതൊന്നും അന്നുകാലത്ത് നടന്നില്ല. വീടിന് തൊട്ടടുത്തായ വിമല കോളേജിൽ കോമേഴ്സിന് ചേർന്നു. കണക്കിന്റെ നൂലാമാലകൾ കാര്യമായി ബാധിക്കാത്ത വിഷയം. പിന്നീടുള്ള വർഷങ്ങളിൽ പത്താം ക്ലാസ്സിലെ അവസാന ദിനങ്ങളിൽ എനിക്കുണ്ടായ ബോധോദയം സഹായകമായി. .
കൗമാരത്തിന്റെ പ്രവേശനകവാടത്തിൽ എത്തി നിൽക്കുന്ന ആ ഹൈസ്കൂൾ സമയത്തും, ആ പ്രായത്തിന്റെ സഹജമായ വികൃതികളോ,കുസൃതികളോ ഒന്നും ഇല്ലായിരുന്നു. പ്രായം കൊണ്ട് കൗമാരവും മനസ്സിൽ ബാല്യവും ഉണ്ടായിരുന്നതിനാൽ ആവാം അങ്ങിനെയായിപ്പോയത്. കൂട്ടുകാരുമൊത്ത് കുറേ കളിക്കണം, കഥയില്ലാതെ ചിരിക്കണം, കാഴ്ചകൾ കണ്ട് കുറേ കറങ്ങി നടക്കണം ഇത്രയൊക്കെ കുഞ്ഞു കുഞ്ഞ് ആഗ്രഹങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇന്ന് ഇത് എഴുതാൻ ഇരിക്കുമ്പോൾ അങ്ങനെ എന്തെങ്കിലും കൗതുകകരവും മധുരതരവുമായ കാര്യങ്ങൾ ഒന്നും എഴുതാൻ എനിക്കില്ലല്ലോ എന്ന ചെറിയ നഷ്ടബോധം നാമ്പെടുക്കുന്നുണ്ട് മനസ്സിൽ.
സ്വപ്നങ്ങൾ ഒന്നും ജീവിതത്തെക്കുറിച്ച് നെയ്തു കൂട്ടിയിട്ടില്ലെങ്കിലും, ഓരോ അവസരങ്ങളിലും ഭാഗ്യവും, ദൈവാനുഗ്രഹവും ഒരുപോലെ തുണക്കാറുണ്ട്. ‘പത്തിലെ അമ്പത്തിയെട്ടിന്റെ’ കാര്യം പറഞ്ഞപോലെ ഓരോ കാര്യങ്ങളിലും ദൈവത്തിന്റെ ഒരു അദൃശ്യകരം നീണ്ടുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട് എനിക്ക്.
ജീവിതത്തിന്റെ സുവർണ്ണകാലം ഏതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം…പഠിക്കുന്ന കാലം. പ്രത്യേകിച്ച് ഹൈസ്കൂൾ കാലഘട്ടം. കണ്ണെഴുതി പൊട്ടും തൊട്ട്, മുടി ഇഴയെടുത്തു മെടഞ്ഞിട്ട്, വർണ്ണവളകളും, മാലകളും, വർണ്ണപ്പട്ടുപാവാടയും അണിഞ്ഞ് തുള്ളിപ്പാറി നടക്കുന്ന ബാല്യത്തിനും കൗമാരത്തിനും ഇടക്കുള്ള ആ സുന്ദരമായ പ്രായം. ഇനിയൊരിക്കലും ഈ ആയുസ്സിൽ തിരിച്ച് കിട്ടാത്ത സുവർണ്ണകാലം. എങ്കിലും ആ മാന്ത്രികക്കുതിര ഉണ്ടല്ലോ കൂട്ടിന് ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവാൻ… മതി… അതുമതി…
(>സുജാത നായർ<)
25 Comments
മനോഹരമായ എഴുത്ത് ❤️👌
Thanks a lot
Thank you Sunanda 😍😍
ഓർമ്മകൾക്കു നല്ല ചന്തം👌👌🥰
😍😍thank you
അതേ..
സുഗന്ധവും..😍
“ഓർമ്മകൾക്കെന്തു സുഗന്ധം”
ഈ എഴുത്തിൽ കുറെയൊക്കെ ഞാൻ എന്നെ തന്നെ കണ്ടു. കണക്കിന് ഞാനും കണക്കായിരുന്നു.
നല്ല ഒഴുക്കുള്ള എഴുത്ത്.. 💕
അതേ sajna കണക്കിന് കണക്കായവർ ഏറെപ്പേർ ഉണ്ട് എന്നതാണ് ഒരു സമാധാനം 🤣🤣
Thanks ട്ടാ
നന്നായിട്ടുണ്ട് ഓർമ്മകൾ
കണക്ക് കീറാമുട്ടി ആയത്കൊണ്ട് കോമേഴ്സ് പഠിച്ച ഞാൻ 😂
കണക്കൊക്കെ ഈസി ആണെന്ന വെളിപാട് വന്നത് അടുത്ത വീട്ടിലെ ഒൻപതിൽ പഠിക്കുന്ന കുട്ടിക്ക് ഇത്പോലെ കണക്ക് പറഞ്ഞു കൊടുക്കേണ്ട അവസ്ഥ വന്നപ്പോൾ ആണ്. അറിയില്ല, നോക്കാം എന്നൊക്കെ പറഞ്ഞു തുടങ്ങിയതാണ്. പക്ഷെ ചെയുന്നത് ഒക്കെ ശരിയാകുന്നു. അന്ന് ആ കുട്ടി പറഞ്ഞത് അറിയില്ല എന്ന് നുണ പറഞ്ഞതാ അല്ലേ എന്ന്. അന്ന് ആണ് എനിക്ക് ബോധം ഉദിച്ചത്. പഠിക്കുന്ന കാലത്ത് സമയം കൊടുത്തു കണക്ക് പഠിക്കണമായിരുന്നു എന്ന് 😂🙏🏻
Thank you Vimitha for a detailed messege. ഉള്ളിൽ ഒളിച്ചിരുന്ന കണക്കപ്പിള്ള 😍😍🤣🤣🤣
Thank you jalaja 😍
മനോഹരമായി ഒഴുക്കോടെ, സുന്ദരമായ ഭാഷയിൽ എഴുതി അഭിനന്ദനങ്ങൾ
Thanks a lot Amal 😍😍😍😍😍😍
ഓർമ്മകൾ 👌👌❤️
നന്നായിട്ടുണ്ട് ഓർമ്മകൾ
ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി
Thanks a lot Sreeja
ഒറ്റയിരുപ്പിന് മുഴുവൻ വായിച്ചു 🥰
ഞാനും കണക്കിന് മണ്ടി ആയിരുന്നു… കഷ്ടിച്ച് ജയിച്ചു 😒
നല്ലെഴുത്ത് ❤
Thank you joyce😍😍😍
Thank you കാർത്തു.. 😍😍
സൂപ്പർ
നല്ല ഭാഷ… നല്ല ഓർമ്മകൾ 👌👌🤣
എന്തു രസമായിട്ടാ എഴുതിയിരിക്കുന്നത്. വായിക്കുമ്പോ ഇതൊക്കെ ഞാൻ നേരിട്ട് കണ്ട ഫീൽ
മനോഹരമായി വിവരണം
വായിച്ചു കൊണ്ടിരുന്നപ്പോൾ ആ കാലഘട്ടത്തിലേക്ക് എത്തിപ്പെട്ടപോലെ അതിലൂടെ അറിയാതെ സഞ്ചരിച്ചു പോയി
സന്തോഷം 🙏🏻