ആതുരസേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അനശ്വര ജ്വാലയാണ് ഫ്ളോളറൻസ് നൈറ്റിംഗേൽ. ആതുര സേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അവരുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം.
ഫ്ളോറൻസ് നൈറ്റിംഗേൽ 1820 മെയ് 12 ആം തിയതി ഇറ്റലിയിലെ ഫ്ളോറൻസിലാണ് ജനിച്ചത്. ഇവരുടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും ഉയർന്നവരായിരുന്നു.
ചെറുപ്രായത്തിൽ തന്നെ പാവപ്പെട്ടവരെ ശ്രുശ്രൂഷിക്കുന്നതിൽ ആതീവ തത്പരയായിരുന്നു. ദൈവം തന്നെ നിയോഗിച്ചത് ആതുരസേവനത്തിനാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു.
നഴ്സിംഗിനോടുള്ള തന്റെ താത്പര്യം വീട്ടുകാരെ ഫ്ളോറൻസ് അറിയിച്ചു. അന്ന് ഒരു മോശം ജോലിയായാണ് നഴ്സിംഗിനെ സമൂഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാർ ശക്തമായി എതിർത്തു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
1844 ൽ ജർമ്മനിയിലെ ലൂതറൻ ആശുപത്രിയിൽ നഴ്സിംഗ് പഠനത്തിന് നൈറ്റിംഗേൽ ചേർന്നു. 1850 ൽ ലണ്ടനിലെത്തി ജോലി ചെയ്തുതുടങ്ങി. 1853 ൽ ഒക്ടോബറിൽ ക്രീമിയൻ യുദ്ധം ആരംഭിച്ചതോടെയാണ് നൈറ്റിംഗേലിന്റെ ജീവിതം മാറിമറയുന്നത്.
ബ്രിട്ടീഷ് പട്ടാളത്തിലെ നിരവധിപേർക്ക് യുദ്ധത്തിൽ പരിക്കേറ്റു. പ്രാഥമികചികിത്സപോലും കിട്ടാത്ത സ്ഥിതിയായിരുന്നു. ദുരന്തസമാനമായ ക്രീമിയയിലെ യുദ്ധരംഗത്തേക്ക് 34 പേരുടെ നഴ്സിംഗ് സംഘമുണ്ടാക്കി ഫ്ളോറൻസ് എത്തി.
മരണാസന്നരായ പട്ടാളക്കാരെ ഉപേക്ഷിക്കുന്നതും ചികിത്സയില്ലാതെ പട്ടാളക്കാർ വേദനതിന്നതുമായ കാഴ്ചകൾ നൈറ്റിംഗേലിനെ പിടിച്ചുലച്ചു.
പകർച്ചവ്യാധിപോലും പൊട്ടിപ്പുറപ്പെടാവുന്ന സാഹചര്യം. വൃത്തിയില്ലാത്തതും ആവശ്യത്തിന് ഉപകരണങ്ങളില്ലാത്തതു മായിരുന്നു ആശുപത്രി.
നൈറ്റിംഗേലും സംഘവും ആശുപത്രി ശുചീകരിച്ച് പരിക്കേറ്റ പട്ടാളക്കാർക്ക് ശുശ്രൂഷ നൽകി. രാത്രി പോലും അവർ വിശ്രമിച്ചില്ല. ഒരു വിളക്കുമേന്തി പരിക്കേറ്റവർക്ക് അടുത്തെത്തി പരിചരിച്ചു.
മരണത്തിനു മുന്നിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ നൈറ്റിംഗേലിനെ അവർ സ്നേഹപൂർവം വിളക്കേന്തിയ വനിത എന്നു വിളിച്ചു. മറ്റു ചിലർ ക്രീമിയയിലെ മാലാഖ എന്നും വിളിച്ചു. കഠിനപരിശ്രമം കൊണ്ട് മരണ നിരക്ക് വലിയ രീതിയിൽ തന്നെ കുറയ്ക്കാൻ ഫ്ളോറൻസിനും സംഘത്തിനും സാധിച്ചു.
ക്രീമിയയിൽ നിന്നും മടങ്ങിയ ഫ്ളോറൻസ് മിലിട്ടറി ആശുപത്രികളുടെ പരിഷ്കരണത്തിനു 830 പേജുള്ളറിപ്പോർട്ട് തയാറാക്കി സമർപ്പിച്ചു. വൻമാറ്റങ്ങൾക്ക് വഴിവച്ചു ആകുറിപ്പ്.
ഫ്ളോറൻസിന് ബ്രിട്ടീഷ് രാജ്ഞി പതകവും വലിയൊരു തുക ഗ്രാന്റും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് സെന്റ് തോമസ് ആശുപത്രിയും നഴ്സിങ് സ്കൂളും ആരംഭിച്ചു.
ഉന്നതകുലത്തിൽ നിന്നുപോലും വനിതകൾ നഴ്സിംഗ് പഠനത്തിനായി അവിടയെത്തി. ആതുരശ്രൂശ്രൂഷ മേഖലയ്ക്ക് വലിയ അംഗീകാരം നേടികൊടുക്കുന്നതിൽ നൈറ്റിംഗേലിന്റെ പ്രവർത്തനത്തിന് സാധിച്ചു.
ആധുനിക നഴ്സിങ്ങിന്റെ വഴികാട്ടിയായി ഇവർ 1910 ആഗസ്റ്റ് 13 ആം തിയതി വിടവാങ്ങി. ആതുരസേവന രംഗത്തെ വിളക്കേന്തിയ മാലാഖയായി അനശ്വര ജ്വാലയായി മാറട്ടെ എല്ലാ നേഴ്സ്മാരും എന്നാശംസിക്കുന്നതോടൊപ്പം ഹൃദയം നിറഞ്ഞ ‘നേഴ്സസ് ഡേ’ ആശംസകൾ നേരുന്നു.
-ശുഭം-