തോരാതെ പെയ്യുന്ന മഴ അലസതയൂട്ടി വളർത്തുന്നുണ്ടങ്കിലും ചില്ലുജാലകത്തിൽപ്പതിക്കുന്ന മഴച്ചീളുകൾ എന്റെ ഓർമ്മകളെ മാടി വിളിക്കുന്നുണ്ട്, പുഴയോരത്തേക്ക്..
പുഴയോരത്തെ കൊച്ചുവീട്ടിലേക്ക്..
അവിടെ ജനാലക്കമ്പിയിൽ പിടിച്ച് മഴയെ കൊതിയോടെ നോക്കിക്കണ്ടിരുന്ന ഒരു ബാലികയുണ്ടായിരുന്നു. ജനലിനു പുറത്ത് ചെരിഞ്ഞുപെയ്യുന്ന മഴനൂലുകളെപ്പിടിച്ചുകെട്ടി ഒരേണിയാക്കി മാനത്തേക്ക് അള്ളിപ്പിടിച്ചുകയറി ദേവലോകം കാണാൻകൊതിച്ച ബാല്യം. അമ്മയും അടുത്ത വീട്ടിലെ അമ്മുമ്മയും ലളിതേച്ചിയും പറഞ്ഞുതന്നിരുന്ന പുരാണകഥകളിലെ ഓരോ കഥാപാത്രത്തെയും മനതാരിൽ സങ്കൽപിച്ച് ദിവാസ്വപ്നം കണ്ടിരുന്ന ഒരു കൊച്ചുബാലികയെ ഓർത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ, കോരിച്ചൊരിയുന്ന മഴയത്ത്, നീലംമുക്കിയ വെള്ളസാരി ചുറ്റി, തുമ്പുകെട്ടിയ ഈറൻമുടിയിൽ ചുവന്നറോസാപ്പൂ ചൂടിയ ലക്ഷമി ടീച്ചർ കുടയും പിടിച്ച് നടന്നുവരുന്നുണ്ട്. ടീച്ചറുടെ കൈയിലെ കറുത്തബാഗു നിറയെ ഞങ്ങൾ കുട്ടികൾക്കുള്ള പ്രതീക്ഷയാണ്. ടീച്ചറുടെ സ്നേഹം ചുവന്നറോസാപ്പൂക്കളായി വർഷിക്കുന്ന ആ നിമിഷങ്ങളിലേക്കുള്ള പ്രതീക്ഷ…
എന്നെ സ്കൂളിൽ ചേർക്കുംമുന്നേ തന്നെ ലക്ഷമിട്ടീച്ചറെ എനിക്കറിയാമായിരുന്നു. എനിക്കു മുന്നേ നിഷേച്ചിയും എന്റെ ഏട്ടനും പറളിയിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള എൽ പി സ്കൂളിൽ പഠിച്ചിരുന്നു. അമ്മൂമ്മയുടെ, അദ്ധ്യാപികയായ ചെറുമകൾ രാജിച്ചേച്ചിയും അവരുടെ വീട്ടിലെതന്നെ ബാബുവേട്ടനും അടുത്തവീട്ടിലെ ഒന്നുരണ്ടു കുട്ടികൾ ഒക്കെച്ചേർന്ന് ഒരു ബറ്റാലിയൻ ഞങ്ങളുടെ വീടിനുമുന്നിൽ ലക്ഷ്മിട്ടീച്ചറെ കാത്തുനിൽക്കുമായിരുന്നു. മാനത്ത് വെളുത്തമേഘങ്ങൾ ഞങ്ങളോടൊപ്പം അക്ഷമരായി നിൽപ്പുണ്ടാവും. ടീച്ചറുടെ തുവെള്ളസാരി ദൂരേനിന്നുതന്നെ കാണാം. ടീച്ചർ എത്തിക്കഴിഞ്ഞാൽ എല്ലാവരും സംഘമായി യാത്രയാവും. മാനത്ത് വെള്ളിമേഘങ്ങളും അതിന്റെ പ്രയാണം തുടങ്ങിയിട്ടുണ്ടാവും..
പറളിയിൽ ഒരു കൊച്ചുറെയിൽവേ സ്റ്റേഷനുണ്ട്. ഞങ്ങൾക്ക് റെയിൽപ്പാളം മുറിച്ചു കടക്കണം. പലപ്പോഴും ടെയിൻ നിർത്തിയിട്ടിട്ടുണ്ടാവുമായിരുന്നു. അതിന്റടിയിലൂടെ നൂണ്ടുകടന്ന് പാളംമുറിച്ചുകടന്നാലേ സ്കൂളിലേക്കുപോകാൻ പറ്റുള്ളൂ. ഈ രണ്ടു ടീച്ചർമാരുടെയും നേതൃത്വത്തിൽ ഞങ്ങളെല്ലാവരും സ്കൂളിൽ പോയിവന്നു. യാതൊരപകടവും കൂടാതെ ദുർഘടം പിടിച്ച ആവഴി താണ്ടിയിരുന്നത് രക്ഷകരായി അവരുണ്ടായിരുന്നതു കൊണ്ടു മാത്രമായിരുന്നു!
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
എനിക്കുമുന്നേ സ്കൂളിൽ പോയിക്കൊണ്ടിരുന്ന നിഷേച്ചി താരമായി വിലസിയിരുന്ന കാലമായിരുന്നത്. കലോത്സവത്തിൽ മോണോ ആക്ടിന് അവളെ പങ്കെടുപ്പിച്ചതും ഈ രണ്ടുപേരുംതന്നെയായിരുന്നു. അവൾ പങ്കെടുക്കുന്നതുകൊണ്ട് അമ്മയുടെ കൂടെ കലോത്സവം കാണാൻപോയത് ഇന്നും എന്റെ നല്ലോർമ്മകളിലൊന്നാണ്.
രാജിച്ചേച്ചിയും ലക്ഷമിട്ടീച്ചറും ചേർന്ന് നിഷേച്ചിയെ ഒരു സന്യാസിയുടെ വേഷത്തിൽ ഒരുക്കിനിർത്തിയിരുന്നു. നീണ്ട താടിയും കുടുമയും രുദ്രാക്ഷവും കാഷായവേഷവുമൊക്കെയണിഞ്ഞ് കൈയിൽ കമണ്ഡലുവും പിടിച്ച് സ്റ്റേജിൽക്കയറി ” ഓം നമ: ശിവായ ” എന്നു മൂന്നുതവണ പറയണം. അവൾ ഒരിക്കൽ പറഞ്ഞ് ടീച്ചർമാരെ നോക്കി. അപ്പോൾ അവർ ഇനിയും പറയൂ എന്ന ആംഗ്യം കാണിച്ചു. അവൾ വീണ്ടും “ഓം നമ: ശിവായ” എന്നുപറഞ്ഞു വീണ്ടും അവരെ നോക്കി. അങ്ങനെ മൂന്നാവർത്തി ചെയ്തുകഴിഞ്ഞപ്പോൾ സ്റ്റേജിൽനിന്ന് താഴെയിറങ്ങിക്കോളാൻ പറഞ്ഞു. ഇതൊക്കെ അമ്മയുടെ ഒക്കത്തിരുന്നാണ് ഞാൻ കണ്ടത്. ആ പ്രാവശ്യം കലോത്സവത്തിന് മോണോ ആക്ടിന് ഒന്നാം സമ്മാനം അവൾക്കു കിട്ടിയിരുന്നു.
എന്നെ സ്കൂളിൽ ചേർത്തപ്പോൾ ആദ്യമാദ്യം ആരോടും സംസാരിക്കാത്തത് പരാതി ഉയർത്തിയിരുന്നു. ചോദ്യം ചോദിച്ചാൽപോലും മിണ്ടില്ല. അതുവരെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചുനടന്ന എന്നെ സ്കൂളിലെ പുതിയ അന്തരീക്ഷം വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു. മുഴുവൻ സമയവും അമ്മയുടെ കൂടെ കഴിഞ്ഞിരുന്ന ഞാൻ ഒരു അപരിചിതമായ ലോകത്ത് എത്തിപ്പെട്ടതുപോലെയായിരുന്നു. സ്കൂളും ക്ലാസും കുട്ടികളും ഒന്നും ഒട്ടും സാന്ത്വനമായതേയില്ല. അമ്മയെക്കാണണം എന്ന ചിന്തയിൽ ആരും കാണാതെ വിങ്ങിക്കരഞ്ഞിട്ടുണ്ട്. നിഷേച്ചി ഇടയ്ക്ക് വന്നു നോക്കുന്നതൊരാശ്വാസമായിരുന്നു. എന്നും നിഷേച്ചിയെ പുകഴ്ത്തി സംസാരിച്ചിരുന്ന ലക്ഷമിട്ടീച്ചർ ഞാൻ പോകാൻ തുടങ്ങിയ ആദ്യ ആഴ്ചയിൽ അമ്മയെക്കണ്ടപ്പോൾ പറഞ്ഞു.
“നീതിയമ്മേ, നിഷേടത്രേം വരില്ലാട്ടോ ഇവൾ “.
അമ്മ ഒന്നു പുഞ്ചിരിച്ചുകൊണ്ട് തലയിൽ തലോടിയതോർമ്മയുണ്ട്. ആയിടയ്ക്ക് ചോദിച്ചിട്ട് മിണ്ടാത്തതിന് ടീച്ചർ ചെറിയൊരടി തന്നപ്പോഴും ശബ്ദമില്ലാതെ കരഞ്ഞു ഞാൻ. അതുകഴിഞ്ഞ് രണ്ടാമത്തേ ആഴ്ചയിൽ ഞാൻ ഉഷാറായി. അപരിചിതത്വം മാറിയപ്പോൾ ഞാൻ മിടുക്കിയായി. അന്നും ലക്ഷ്മിട്ടീച്ചർ അമ്മയോടു പറഞ്ഞു.
“ആവൂ, നീതിയമ്മേ അവളുഷാറാണ് ട്ടോ. നിഷയേക്കാളും മിടുക്കിയാവും”.
അമ്മയ്ക്ക് സന്തോഷമായിക്കാണണം. എന്റെ നെറുകയിൽ സ്നേഹത്തോടെ ഉമ്മവെച്ചതിന്റെ ചൂട് മനസ്സിൽ നിന്നും മാഞ്ഞുപോയിട്ടില്ല. അതിനുശേഷം ഒരിക്കലും ലക്ഷ്മിട്ടീച്ചർക്ക് എന്നെപ്പറ്റി പരാതി പറയേണ്ടിവന്നിട്ടില്ല.. ലക്ഷ്മിട്ടീച്ചറിന്റെ പ്രത്യേകത എന്റെയുള്ളിലുള്ള ടീച്ചറിന്റെ രൂപമാണ്. വെള്ളസാരി നീലത്തിൽ കുളിച്ചുവന്നതാണെന്ന് ഒറ്റനോട്ടത്തിൽഅറിയാമായിരുന്നു.. വേറൊരു നിറവും ടീച്ചർ അണിഞ്ഞു കണ്ടിട്ടില്ല. പലപ്പോഴും ആ വസ്ത്രധാരണത്തിന്റെ പിന്നിലെന്താവാമെന്ന് ഞാൻ ഓർത്തുനോക്കാറുണ്ട്. അതിന്റെ പിന്നിലെ പല സാധ്യതകളും ഞാൻ തന്നെ കണ്ടുപിടിക്കും പിന്നെ മായ്ച്ചുകളയും. വേറൊന്നു കണ്ടുപിടിക്കും അതിലും ഇരട്ടി വേഗത്തിൽ അതും മായ്ച്ചുകളയും. ടീച്ചർ വിവാഹിതയായിരുന്നോ എന്നറിയില്ലാ. ചിലപ്പോൾ വൈധവ്യമാകാം വെള്ള മാത്രം അണിഞ്ഞതിന്റെ കാരണം. കുട്ടികളൊന്നും ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. അതോ പ്രണയനൈരാശ്യം ആയിരുന്നോ ആ വസ്ത്രധാരണത്തിനു പിന്നിൽ..! അതുമല്ലെങ്കിൽ ഒരു കാലത്ത് ടീച്ചർ ദരിദ്രയായിരുന്നിരിക്കാം. ഗായകൻ യേശുദാസ് വെള്ളവസ്ത്രം ധരിക്കുന്നതിനു പിന്നിലെ കാരണം പോലെ! ടീച്ചർക്കും കുറേ വസ്ത്രങ്ങൾ വാങ്ങാൻ സാധിക്കാതിരുന്നിട്ടുണ്ടാവാം. എന്നൊക്കെ ചിന്തിച്ചുകൂട്ടാറുണ്ട് ഞാൻ.
പറളിയിലെ രാജിച്ചേച്ചിയോടോ വേറേ ആരോടെങ്കിലുമോ അന്വേഷിച്ചാൽ ഉത്തരം വ്യക്തമാകും. ടീച്ചർ ജീവിച്ചിരിപ്പുണ്ടാ എന്നൊക്കെ അറിയാൻ പറ്റും. പക്ഷേ വേണ്ട എനിക്കറിയേണ്ട. ചില കാര്യങ്ങൾ അറിയാതിരിക്കുകയാണ് നല്ലത്. എല്ലാം അജ്ഞാതമായിത്തന്നെ തുടരട്ടെ.
ലക്ഷ്മിട്ടീച്ചർ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണിഷ്ടം.. അതേ രൂപത്തിലും ഭാവത്തിലും . അതേ നൈർമ്മല്യത്തോടെ… ഇന്നും ചുവന്നറോസാപൂക്കൾ കാണുമ്പോൾ ലക്ഷ്മിട്ടീച്ചറും ടീച്ചറുടെ റോസാപ്പൂ ചൂടിയ നീണ്ടതലമുടിയും റോസാപ്പൂ വർഷിക്കാൻ വെമ്പിനിൽക്കുന്ന ആ കറുത്ത ബാഗും ഓർമ്മവരും.
പുറത്ത് മഴ നിലച്ചിരിക്കുന്നു. ഇപ്പോൾ തുള്ളികൾ ഇറ്റുവീഴുന്ന ശബ്ദം മാത്രം കേൾക്കുന്നുണ്ട്. ജാലകപ്പടിയിൽ ആ ബാലികയെയും അവളുടെ ഓർമ്മകളെയും ഉപേക്ഷിച്ച് ഞാനെന്റെ ലോകത്തേക്ക് മടങ്ങട്ടേ..
നീതി
8 Comments
നല്ലോർമ്മകൾ💗
Thank you🥰
ചില കാര്യങ്ങൾ അറിയാണ്ട് ഇരിക്കുന്നതാണ്ന ല്ലത് 🥰
അതേ 🥰
നല്ല നൊസ്റ്റു🫂🫂🥰🥰
Thank you🥰
നല്ല ഓർമ്മ
🥰🙏