അമ്മമാരെ ഓർമ്മിക്കാൻ ഒരു പ്രത്യേക ദിവസം ആവശ്യമുണ്ടോയെന്നു തോന്നിയിട്ടുണ്ട്. നമ്മുടെ ജീവിതം തന്നെ അവരോടു കടപ്പെട്ടിരിക്കുകയല്ലേ
” അമ്മയെന്നുള്ളൊരാ വാക്കിനുള്ളിൽആനന്ദമുണ്ട്, മഹത്വമുണ്ട്. സ്നേഹത്തിൻ പൂക്കൾ വിരിഞ്ഞു നിൽക്കും നിത്യവസന്തവിലാസമുണ്ട്; നല്ലതു തോന്നുവാൻ, ചെയ്തീടുവാൻ നേർവഴി കാട്ടും വെളിച്ചമുണ്ട്, എന്നും വിളങ്ങുന്ന സത്യമുണ്ട് മന്നിൻ്റെയാത്മ ചൈതന്യമുണ്ട് അമ്മയാണമ്മയാണല്ലാമെല്ലാം അമ്മയെ സ്നേഹിപ്പിൻ നിങ്ങളെല്ലാം”
അമ്മയുടെ മനോഹരമായ കൈയക്ഷരത്തിലെഴുതിപ്പഠിപ്പിച്ച ഈ വരികൾ കാലമെത്ര കഴിഞ്ഞിട്ടും മറവിയുടെ കയങ്ങളിലാഴ്ന്നു പോയിട്ടില്ല. എൻ്റെ ജീവിതത്തിൻ്റെ ശക്തിയും പ്രചോദനവുമെല്ലാം അമ്മയായിരുന്നു.
1950 കളിൽ കോട്ടയം സി.എം .എസി ലും മദ്രാസ് സ്റ്റെല്ലാ മേരീസിലും പഠിച്ച് ഒരുകുഗ്രാമത്തിലേക്കെത്തിപ്പെട്ടതാണമ്മ. സംസാരത്തിലല്ലാതെ വേറൊന്നിലും നഗരത്തിൻ്റെ പുരോഗമനചിന്താഗതികളൊന്നും വെച്ചുപുലർത്താത്ത ആളായിരുന്നു. കുറച്ചൊരുപഴഞ്ചനായിരുന്നെന്നുതന്നെ പറയാം. അധ്യാപനവും കുറച്ചു രാഷ്ട്രീയവുമായി എന്നും തിരക്കിലായിരുന്ന അച്ഛനെ ഒന്നിനുംശലപ്പെടുത്താതെ എല്ലാക്കാര്യങ്ങളും ഉത്തരവാദിത്തത്തോടെ നിറവേറ്റാൻ അമ്മയ്ക്കു കഴിഞ്ഞു. നിറങ്ങളും ആഘോഷങ്ങളും ഇഷ്ടമില്ലാതിരുന്ന അമ്മ, ഞങ്ങൾ മക്കളും അങ്ങനെയാകണമെന്നു ശഠിച്ചു. അക്കാര്യത്തിൽ മാത്രമേ ഞങ്ങൾ അമ്മയെ എതിർത്തിരുന്നുള്ളു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
കണക്കു ടീച്ചറായിരുന്ന അമ്മയുടെ ക്ലാസുകളാണ് കണക്കിനോടുള്ള ഇഷ്ടം വർദ്ധിപ്പിച്ചത്. ജോലികളെല്ലാം തീർത്ത് രാത്രി വൈകിയും മാതൃഭൂമി ആഴ്ചപ്പതിപ്പുവായിക്കുന്ന അമ്മയെയാണ് ഒരുറക്കം കഴിയുമ്പോൾ കണ്ടിരുന്നത്. വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയതും അമ്മ തന്നെ. സ്ക്കൂൾ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ കൊണ്ടുത്തന്നു. വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം എഴുതിപ്പിച്ചു. പണ്ടത്തെ ഒരു മിഷ്യൻ അമ്മയ്ക്കുണ്ടായിരുന്നു. എൻ്റെ ഉടുപ്പുകളെല്ലാം അമ്മ തന്നെയാണ് തയ്ച്ചു തന്നിരുന്നത്. എന്നേയും തയ്യൽ പഠിപ്പിച്ചു. ഒരു വീട് എങ്ങനെ നോക്കി നടത്തണമെന്നും പെൺകുട്ടികൾ സ്വയം പര്യാപ്തരായിരിക്കണമെന്നും പഠിപ്പിച്ചത് അമ്മയാണ്. അന്നത് ബുദ്ധിമുട്ടായി കരുതിയെങ്കിലും പിന്നീട് ആ പാഠങ്ങളാണ് വഴികാട്ടികളായത്.
അമ്മയിൽ നിന്നു പഠിച്ച ഏറ്റവും വലിയ ഗുണം ശുഭാപ്തിവിശ്വാസമാണ്.”പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല” എന്നായിരുന്നു അമ്മയുടെ നയം. എന്തു സംഭവിച്ചാലും “ഇതിലും വലുതെന്തോ വരാനിരുന്നതാണ് ഇത്രയല്ലേ വന്നുള്ളു “എന്നു പറഞ്ഞ് സമാധാനിപ്പിക്കും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അമ്മയുടെ ഈ വാക്കുകളാണ് എനിക്കു തുണ.
അമ്മ ഒരിയ്ക്കലും സ്നേഹം പ്രകടിപ്പിച്ചിരുന്നതേയില്ല.കൊച്ചുമക്കളെ സ്നേഹിക്കുന്നതു കണ്ടപ്പോഴാണ് ‘ആഹാ ഇത്രയും സ്നേഹം അമ്മ മനസ്സിലൊളിപ്പിച്ചു വെച്ചിരുന്നോ എന്നു തോന്നിയത്.
ഒടുവിൽ ഒരു യാത്ര പോലും പറയാതെ അമ്മ പോയപ്പോൾ വല്ലാത്ത ശൂന്യതയാണ് അനുഭവപ്പെട്ടത്. വേണ്ടവിധത്തിൽഅമ്മയെ ശ്രദ്ധിച്ചിരുന്നോ,കുറച്ചു കൂടി സ്നേഹിക്കാമായിരുന്നില്ലേ എന്നൊക്കെ കുറ്റബോധം തോന്നി.
സ്നേഹം കൊണ്ടു വീർപ്പുമുട്ടിച്ചിരുന്നേ വേറൊരമ്മയുണ്ടായിരുന്നു, അച്ഛൻ്റെ ഒരേയൊരു സഹോദരി – “കൊച്ചിനേക്കൊണ്ട് ഇങ്ങനെ ജോലി ചെയ്യിക്കരുത് വേറൊരു വീട്ടിൽ പോകേണ്ടവളാണ്” എന്നു പറഞ്ഞ് അമ്മയോടു വഴക്കിട്ടിരുന്ന – എല്ലാ ആഴ്ചയും എനിക്കു കോളേജിലുടുക്കാനായി സ്വന്തം സാരികൾ കൊണ്ടുത്തന്നിരുന്ന – ഞാൻ മോളെ പ്രസവിച്ചു കിടക്കുമ്പോൾ രാത്രിയും പകലും ആശുപത്രിയിൽ കൂട്ടിരുന്ന -എൻ്റെ പ്രിയപ്പെട്ട “ആൻ്റി “.
എല്ലാ അമ്മമാരെയും പോലെ ഞാനും എൻ്റെ മക്കളെ ആവോളം സ്നേഹിക്കുന്നു. അവരുടെ ഉറ്റസുഹൃത്താവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു അവരുടെ വളർച്ചയുടെ പടവുകളോരോന്നും എൻ്റെ തൊപ്പിയിലെ തൂവലുകൾ കൂടിയാണ്.
അമ്മയാകാൻ പ്രസവിക്കണമെന്നില്ല. ഹൃദയം കൊണ്ട് അമ്മയാകാൻ കഴിയുന്നതും ഭാഗ്യം തന്നെയാണ്. അങ്ങനെയുള്ള ഭാഗ്യവതികളായ അമ്മമാരെ പലയിടത്തും നമുക്കു കാണാം എസ്. ഓ.എസ് ഗ്രാമങ്ങളിലെ അമ്മമാരെ നോക്കൂ. എത്ര നിസ്വാർത്ഥമാണ് അവരുടെ സേവനം. അനാഥത്വത്തിലേക്കു വലിച്ചെറിയപ്പെട്ട കുഞ്ഞുങ്ങൾക്ക് സ്നേഹവും വാത്സല്യവും സുരക്ഷിതത്വവും നൽകുന്ന ആ അമ്മമാരെ ഓർമ്മിക്കാതിരിക്കാനാവില്ല.
എത്രയോ ത്യാഗങ്ങൾ സഹിച്ചു വളർത്തിയ മക്കൾ മാതാപിതാക്കളെ അമ്പലനടകളിലും വൃദ്ധ സദനങ്ങളിലുമൊക്കെ ഉപേക്ഷിക്കുന്ന ഇക്കാലത്ത് മാതൃദിനത്തിന് വളരെയേറെ പ്രസക്തിയുണ്ട്. കണ്ണുള്ളപ്പോൾ അതിൻ്റെ വിലയറിയില്ല. ഒരു ദിവസമെങ്കിലും അച്ഛനമ്മമാരോടൊപ്പം ചെലവഴിക്കാൻ സന്നദ്ധത എല്ലാ മക്കളും കാണിക്കട്ടെ.
സ്നേഹത്തിൻ്റെയും കരുതലിൻ്റെയും സഹനത്തിൻ്റെയും മാത്രമല്ല കരുത്താർന്ന മനസ്സിൻ്റെയും ഉടമകളാണ് മിക്ക അമ്മമാരും. അവർ നമ്മുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ സ്മരിക്കാൻ ഒരു ജന്മം തന്നെ മതിയാകില്ല. വിലമതിക്കാനാവാത്ത മാതൃസ്നേഹത്തിനു മുന്നിൽ ശിരസ്സു നമിക്കുന്നു.