“ഞങ്ങൾ സാധാരണക്കാരാണ്. മകൾക്ക് വേണ്ട വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. ജോലിയുമുണ്ട്. സ്ത്രീധനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ഡിമാൻഡ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ പറയണം. വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയി എന്നുപറഞ്ഞു എന്റെ മോൾക്കൊരു പ്രശ്നം വരരുത്.” എന്ന് പറഞ്ഞ എം. ടെക് വരെ പഠിച്ച ഉദ്യോഗസ്ഥയായ പെൺകുട്ടിയുടെ അച്ഛനോട് ജർമ്മനിയിൽ എഞ്ചിനീയർ ആയ പയ്യനും വീട്ടുകാരും പറഞ്ഞത്, “പൊന്നും പണവും ഒന്നുമല്ല ഞങ്ങൾക്ക് വേണ്ടത് പെൺകുട്ടിയെയാണ്,” എന്നായിരുന്നു.
എന്നാൽ അവരുടെ വാക്കുകൾ വിശ്വസിച്ചു മകളുടെ വിവാഹം നടത്തിയ അച്ഛനമ്മമാരേയും, ശുഭപ്രതീക്ഷകളോടെ നല്ലൊരു വിവാഹജീവിതം സ്വപ്നം കണ്ടു വിവാഹജീവിതത്തിലേക്ക് കടന്ന ആ പെൺകുട്ടിയെയും കാത്തിരുന്നത് ഒട്ടും ശുഭമല്ലാത്തൊരു ജീവിതമായിരുന്നു.
“സ്ത്രീധനം തീരെ കുറഞ്ഞുപോയി. ഞങ്ങളുടെ മകന് ഇതിലും അധികം സ്ത്രീധനം കിട്ടിയേനെ,” എന്നുപറഞ്ഞു പയ്യന്റെ അമ്മയും പെങ്ങളും കൂടി വിവാഹപ്പിറ്റേന്ന് മുതൽ പെൺകുട്ടിയോട് അടുക്കളയിൽ തുടങ്ങിയ കുത്തുവാക്കുകൾ ചെന്നെത്തിയത് വിവാഹം കഴിഞ്ഞതിന്റെ ആറാംനാൾ ഭർത്താവ് എന്ന വ്യക്തി ആ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിക്കുന്നിടത്തേക്കാണ്.
“അയാൾ പെൺകുട്ടിയുടെ ഫോൺ ബലമായി പിടിച്ചുവാങ്ങി മാറ്റിവച്ചു. കയ്യുടെ മുഷ്ടി ചുരുട്ടി മുഖത്തും തലയിലും മാറിമാറി ഇടിച്ചു, രണ്ടുകവിളിലും മാറി മാറി തല്ലി. പെൺകുട്ടിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്നു, കുനിച്ചു നിർത്തി കൈമുട്ടുകൊണ്ട് പുറത്ത് തുടരെത്തുടരെ മർദ്ദിച്ചു, മേൽച്ചുണ്ടും കീഴ്ച്ചുണ്ടും തമ്മിൽ വലിച്ചകത്തി വേദനിപ്പിച്ചു, ബെൽറ്റ് വച്ച് തലങ്ങും വിലങ്ങും അടിച്ചു, മൊബൈൽഫോൺ ചാർജറിന്റെ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. അയാൾ അമിതമായ അളവിൽ എന്തോ ലഹരിവസ്തു ഉപയോഗിച്ചിരുന്നു” എന്നും പെൺകുട്ടി പറയുന്നു.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
അങ്ങനെ ഭീകരമായ ക്രൂരതകൾക്കാണ് ആ പെൺകുട്ടി ഇരയായത്. ക്രൂരമായ മർദ്ദനത്തെതുടർന്ന് ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ അയാൾത്തന്നെ ഹോസ്പിറ്റലിൽ എത്തിച്ചിട്ട് ബാത്ത്റൂമിൽ തെന്നിവീണതാണ് എന്നുപറഞ്ഞു ചികിത്സ തേടി. അത്രയും മർദ്ദനത്തിന്റെ മുറിവുകൾ ആ കുട്ടിയുടെ ദേഹത്ത് ഉണ്ടായിട്ടും ആശുപത്രിക്കാർ പോലീസിൽ ഇൻഫോം ചെയ്യാതെ ആ കുട്ടിയെ ചികിത്സകൊടുത്തു വീട്ടിൽ പറഞ്ഞയച്ചു എന്ന് കേൾക്കുമ്പോൾ ആശുപത്രിയുടെ സൈഡിൽ നിന്നും ഉണ്ടായ ഉത്തരവാദിത്തക്കുറവും എടുത്തു പറയേണ്ടതുണ്ട്. ഇത്രയൊക്കെ നടന്നിട്ടും പെൺകുട്ടിയുടെ വീട്ടുകാരെ ആരും വിവരങ്ങൾ അറിയിച്ചില്ല. സംഭവം നടന്നതിന്റെ പിറ്റേന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ അടുക്കളകാണൽ ചടങ്ങിന് ചെന്നപ്പോഴാണ് ഈ ക്രൂരത അവർ തിരിച്ചറിയുന്നതും. അവർ ഇതൊക്കെ ലോകത്തെ അറിയിക്കുന്നതും.
“ജീവിതം ഇങ്ങനെയൊക്കെയാണ്. മോള് അഡ്ജസ്റ്റ് ചെയ്യണം” എന്ന് പറയാതെ മാതാപിതാക്കൾ ധൈര്യം കൊടുത്ത് തങ്ങളുടെ മകൾക്കൊപ്പം നിന്ന് നിയമത്തിന്റെ വഴിക്ക് പോരാടാൻ ഇറങ്ങിത്തിരിച്ചത് കൊണ്ട് ഉത്തരയും വിസ്മയയും ഒന്നും ഇവിടെ ആവർത്തിച്ചില്ല. ആ മാതാപിതാക്കൾക്ക് വലിയൊരു സല്യൂട്ട്. “വിവാഹം കഴിഞ്ഞാൽപ്പിന്നെ തല്ലിയാലും കൊന്നാലും ഭർത്താവിന്റെ വീടാണ് സ്വർഗ്ഗം,” എന്നുപറഞ്ഞു പെണ്മക്കളെ നടതള്ളി നരകത്തിലേക്ക് പറഞ്ഞുവിടുന്ന മാതാപിതാക്കൾക്ക് മുൻപിലൊരു മാതൃകയാണ് ഈ കുട്ടിയുടെ മാതാപിതാക്കൾ.
എന്നാൽ തങ്ങളുടെ മകൾക്ക് സ്ത്രീധനത്തിന്റെ പേരിൽ നേരിട്ട ക്രൂരതക്കെതിരെ പോരാടാൻ ഇറങ്ങിത്തിരിച്ച മാതാപിതാക്കളെ കാത്തിരുന്നത് സുഖകരമായ വഴികൾ ആയിരുന്നില്ല. കേസ് കൊടുത്തപ്പോൾ “ഇതൊക്കെ ഭാര്യക്കും ഭർത്താവിനും ഇടയിൽ സാധാരണ നടക്കുന്ന സംഭവങ്ങൾ അല്ലേ. അഡ്ജസ്റ്റ് ചെയ്തു പോകണം,” എന്ന് നിയമം സംരക്ഷിക്കേണ്ട പോലീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞുവത്രെ. ഈ കുട്ടിയും മാതാപിതാക്കളും പോലീസ് സ്റ്റേഷനിൽ ചെല്ലുമ്പോൾ പ്രതിയുടെ തോളിൽ കൈയ്യിട്ട് കുശലം ചോദിച്ചുനിൽക്കുന്ന പോലീസുകാരെയാണ് കാണാൻ സാധിച്ചത് എന്നും പറയുന്നു. വധശ്രമത്തിനു എടുക്കേണ്ട കേസ് ഗാർഹികപീഡനമായി ഒതുക്കിത്തീർത്തു എന്നും പരാതിയുണ്ട്.
ഓരോ ഉത്തരയും വിസ്മയയും ആവർത്തിക്കുമ്പോൾ നമ്മൾ മക്കളോട് പറയും “ഒരിക്കലും ആർക്കു വേണ്ടിയും ജീവിതം അവസാനിപ്പിക്കരുത്. തന്റേടത്തോടെ ജീവിച്ചു കാണിക്കണം,” എന്ന്. പ്രതികരിക്കുന്നവർക്ക് പിന്തുണയായി നിയമം പോലും ഇല്ലെങ്കിൽ എന്താണ് വിവാഹിതരായ മക്കളുടെ കാര്യത്തിൽ സുരക്ഷ ഉള്ളത്. വിദ്യാഭ്യാസവും, ജോലിയും, പ്രതികരണശേഷിയും ഉണ്ടായിട്ടും വേണ്ടത്ര പിന്തുണകൊടുക്കാൻ നിയമസംവിധാനങ്ങൾ തയ്യാറാകുന്നില്ല എന്ന് ആ കുട്ടിയും മാതാപിതാക്കളും പറയുമ്പോൾ സത്യത്തിൽ പേടി തോന്നുന്നു. ആ പെൺകുട്ടി മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുത്ത പരാതിയിൽ വേണ്ട പിന്തുണ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
വിവാഹം എന്നത് ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം ഒന്നുമല്ല. അതുകൊണ്ട് ദയവായി മര്യാദക്ക് ജീവിക്കാൻ സാധിക്കും, പങ്കാളിയോട് നീതിപുലർത്താൻ സാധിക്കും എന്നൊക്കെ ഉള്ളവർ മാത്രം വിവാഹിതർ ആയാൽ മതി. അതിനി ഏത് ജൻഡറിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിലും. ഒരു നല്ല ജീവിതം സ്വപ്നം കണ്ടുവരുന്ന വ്യക്തിയുടെ സ്വപ്നങ്ങൾ ചവിട്ടിയരക്കരുത്. ദുസ്വഭാവവും, ലഹരിക്ക് അടിമയായി ജീവിക്കുന്ന മക്കളുടെ ദുശീലവുമൊക്കെ വിവാഹത്തോടെ ശരിയായിക്കൊള്ളും എന്നുപറഞ്ഞു നാടിനും വീടിനും ഉപദ്രവമായി നടക്കുന്നവരെ പിടിച്ചു കെട്ടിക്കുന്ന മാതാപിതാക്കളോട് ഒന്നു ചോദിച്ചോട്ടെ. ജന്മം കൊടുത്ത് വളർത്തിവലുതാക്കിയ മാതാപിതാക്കൾക്ക് നന്നാക്കാൻ സാധിക്കാത്ത മക്കളെ പുതിയതായി കയറിവരുന്ന ഒരു വ്യക്തി നന്നാക്കിയെടുക്കണം എന്നൊക്കെ പറയുന്നത് എവിടത്തെ മര്യാദയാണ്?. ജീവിതം ആകുമ്പോൾ അഡ്ജസ്റ്റുമെന്റുകളൊക്കെ അത്യാവശ്യം തന്നെയാണ്. പക്ഷേ മറ്റൊരു വ്യക്തിയെ നന്നാക്കാനുള്ള പ്രൊജക്റ്റ് അല്ല വിവാഹം.
വിവാഹജീവിതത്തിലേക്ക് കടക്കുന്ന ഒരു വ്യക്തിക്ക് വേണ്ടത് ഒരു പങ്കാളിയെയാണ്. അല്ലാതെ തിരുത്തി നന്നാക്കാൻ ഉള്ള സ്വഭാവവൈകല്യമുള്ള ഒരു വ്യക്തിയെ അല്ല. അതുപോലെ ഏത് ജൻഡറിൽ ഉൾപ്പെട്ട വ്യക്തി ആണെങ്കിലും അവനവന്റെ സ്വപ്നങ്ങൾ നേടേണ്ടത് അവനവൻ അധ്വാനിച്ചാണ്. അല്ലാതെ മറ്റൊരാളുടെ വിയർപ്പിന്റെ ഫലത്തിൽ സുഖിച്ചു ജീവിക്കാൻ വിവാഹം കഴിക്കരുത്. ഇനി എന്തിന്റെ പേരിലായാലും, പങ്കാളിയെ ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ല. ഒത്തുപോകാൻ സാധിക്കുന്നില്ല എങ്കിൽ മാന്യമായി പിരിഞ്ഞുപോകുക. അല്ലാതെ മറ്റൊരു വ്യക്തിയെ ശാരീരികമായി കയ്യേറ്റം ചെയ്യാൻ നിങ്ങൾക്കൊക്കെ ആരാണ് ഹേ അനുവാദം തന്നത്. വിവാഹത്തിന് മുൻപ് നോക്കേണ്ടത് കുലമഹിമയും, ജാതിമത സർട്ടിഫിക്കറ്റുകളും ഒന്നുമല്ല. വ്യക്തികൾ മെന്റലി ഫിറ്റ് ആണെന്നുള്ള സൈക്കാട്രിസ്റ്റിന്റെ സർട്ടിഫിക്കറ്റ് ആണ് ആദ്യം തേടേണ്ടത്. ഞാനിത്ര അർഹിക്കുന്നുണ്ട്, എനിക്കത്രയും പൊന്നും പണവുമൊക്കെ വേണമെന്ന് നിർബന്ധം ഉള്ളവർ വിവാഹത്തിന് മുൻപ് ഇതൊക്കെ തുറന്ന് പറയുക. അതിനോട് യോജിക്കാൻ സാധിക്കുന്നവരെ തേടുക. അല്ലാതെ പറഞ്ഞു ചതിച്ചു വിവാഹം നടത്തിയിട്ട് വിവാഹശേഷം പങ്കാളിയെ തല്ലിയും പീഡിപ്പിച്ചും പിടിച്ചുപറിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്.
#അവൾക്കൊപ്പം – വിവാഹജീവിതത്തിൽ വീർപ്പുമുട്ടി കഴിയുന്ന ഓരോ വ്യക്തിക്കും പ്രതികരിക്കാനുള്ള ഊർജ്ജമായി മാറാൻ ഈ കേസിന് സാധിക്കട്ടെ എന്ന ആഗ്രഹത്തോടെ.
#പന്തീരങ്കാവ് -സ്ത്രീധനപീഡന-കേസ്
Aswathy Joy Arakkal.
2 Comments
ഇതിനൊരു അവസാനം ഒരിക്കലും ഉണ്ടാകില്ലേ 😥
Well said. ആ മാതാപിതാക്കളെയാണ് അഭിനന്ദിക്കേണ്ടത്. Adjust ചെയ്യാൻ പറഞ്ഞില്ലല്ലോ.