പ്രധാന പാതയും പിന്നിട്ട് തിരക്കു കുറഞ്ഞ ഇടവഴിയിലേക്ക് കാർ തിരിഞ്ഞ് അര കിലോമീറ്റർ കഴിഞ്ഞ് വലത്തു നിന്നും മൂന്നാമത്തെ വീടിനു മുന്നിൽ വണ്ടി സ്ലോ ചെയ്ത് ഭർത്താവ് എന്നെ നോക്കി.
“ഇതാണോ വീട്?”
ഇതു തന്നെയാണെന്ന് തോന്നുന്നു…
ഞാൻ പുറത്തേക്കു നോക്കി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
തണൽ ചാഞ്ഞുറങ്ങുന്ന വെള്ളാരം കല്ലുകൾ പാകിയ മുറ്റത്തിന്റെ ഓരത്തുള്ള പൂവരശിയുടെ ചോട്ടിലേക്ക് ശ്രദ്ധയോടെ വാഹനം പാർക്കു ചെയ്ത് അദ്ദേഹം കാറിൽ നിന്നുമിറങ്ങി ചുറ്റുപാടും വീക്ഷിച്ചു.
കറുപ്പിൽ മെറൂൺ ബോർഡറുള്ള നേരിയ കോട്ടൺ സാരിയുടെ ഞൊറിവുകൾ കൈകൊണ്ടൊതുക്കി മുന്താണി അരക്കു ചുറ്റി മുന്നോട്ടെടുത്തുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ പിറകിലായി വലതു ഭാഗത്തേക്ക് ചേർന്നു നിന്നു.
ഞാൻ എപ്പോഴും അങ്ങനെയാണ്.
നടക്കുമ്പോൾ അല്പം പോലും അദ്ദേഹത്തിന്റെ മുന്നിലാകാതെ ശ്രദ്ധിക്കും.
ഇരിക്കുമ്പോൾ കാലുകൾ കൂട്ടി യോജിപ്പിച്ച് ഭവ്യതയോടെ ഒരു അടിമയുടെ വിധേയത്വത്തോടെ ഒതുങ്ങിയിരിക്കും.
ഭക്ഷണം കഴിക്കുമ്പോൾ അദ്ദേഹം കഴിച്ചെന്ന് ഉറപ്പു വരുത്തും.
കുളിക്കാൻ പോകുമ്പോഴോ മറ്റെന്തെങ്കിലും കാര്യത്തിനായി അല്പ നേരം മാറിയിരിക്കുന്നതിനു മുൻപോ അദ്ദേഹത്തിന് എന്തെങ്കിലും വേണോ എന്ന് അന്വേഷിക്കും.
ഒടുവിൽ ഞാൻ ഉറങ്ങുന്നതിനു മുന്നേ അദ്ദേഹം ഉറങ്ങിയോ എന്നുറപ്പിക്കും. ശേഷം ഇളം ചൂടുള്ള ഒരു ഗ്ലാസ്സ് വെള്ളം അദ്ദേഹത്തിന്റെ കയ്യെത്തും ദൂരെ വച്ച് അദ്ദേഹത്തിന്റെ വലതു ഭാഗം ചേർന്ന് പതിയെ വളരെ പതിയെ നിദ്രയെ കാത്തു കിടക്കും.
അങ്ങനെ എല്ലാ അർത്ഥത്തിലും ഞാനൊരു ഉത്തമ കുല സ്ത്രീയായി നല്ലൊന്നാന്തരം കുടുംബത്തിൽ പിറന്നവളായി തന്നെയാണ് ജീവിച്ചു പോരുന്നത്.
കാളിങ് ബെല്ലിൽ കൈ അമർത്തുന്നതിനും മുന്നേ വെള്ളാരം കല്ലുകൾ പാകിയ തണലുറങ്ങുന്ന മുറ്റമുള്ള ആ വീടിന്റെ വാതിൽ ഞങ്ങൾക്കു മുന്നിൽ തുറന്നു.
“വരൂ… അകത്തേക്കിരിക്കാം”
വെള്ളയിൽ ഇളം നീല പൂക്കളുള്ള വൃത്തിയുള്ള കുർത്തി ധരിച്ച സ്ത്രീ ഞങ്ങൾക്കു മുന്നിൽ നിറഞ്ഞു ചിരിച്ചു.
“ഇരിക്കൂ…”
തലയിൽനിന്നൂർന്നു വീഴാൻ തുടങ്ങിയ തെളിഞ്ഞ നീല ദുപ്പട്ടയിൽ കൈകൊണ്ടമർത്തി അവർ ഞങ്ങളോട് പ്രൗഢിയുള്ള വിനയത്തോടെ ചിരിച്ചു.
എന്റെ ഭർത്താവ് സഗൗരവം കസേരയിലേക്കമർന്നു.
“ഇവിടുത്തെ പെൺകുട്ടിയെ ഞങ്ങളുടെ മകൻ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. അതിനായി കുട്ടിയെ ഒന്നു കാണുവാൻ വേണ്ടിയാണ് ഞങ്ങൾ വന്നത്”
കണ്ണട മൂക്കിൻതുമ്പിൽ പതിയെ അമർത്തി അദ്ദേഹം അവരോട് പറഞ്ഞു.
“ഉവ്വ്, നിങ്ങൾ നേരത്തെ അറിയിച്ചിരുന്നല്ലോ?”
അവർ വീണ്ടും തെളിമയോടെ ചിരിച്ചു
“മാട്രിമോണിയൽ സൈറ്റിൽ നിങ്ങളുടെ പരസ്യം കണ്ടിരുന്നു. സാമ്പത്തികം ഒന്നും ഞങ്ങൾക്ക് വിഷയമല്ല. മോന് കുട്ടിയെ നന്നേ ഇഷ്ടപ്പെട്ടു. അതാണ് ആൺ തുണയില്ലാത്ത ഒരു വീടായിട്ടു പോലും ഞങ്ങൾ ഈ പ്രൊപോസലുമായി മുന്നോട്ട് പോകാമെന്നു കരുതിയത്. കുട്ടിയെ ഒന്നു വിളിക്കൂ ”
ഭർത്താവിന്റെ വളച്ചു കെട്ടില്ലാത്ത പറച്ചിൽ കേട്ട് അവർ മകളെ വിളിച്ചു.
യാതൊരു ചമയങ്ങളുമില്ലാതെ കുന്നോളം ആത്മവിശ്വാസം ഒരു ചിരിയിൽ നിറച്ച് പെൺകുട്ടി ഞങ്ങൾക്ക് മുന്നിലേക്ക് വന്നു.
ഇളം ചന്ദന നിറത്തിലുള്ള ചുരിദാറിൽ അവൾ സുന്ദരിയായിരുന്നു. കഴുത്തിലൊരു ചെറിയ ചെയിനും അണിഞ്ഞ് കടലോളം സ്വപ്നങ്ങൾ ഉറങ്ങുന്ന കണ്ണുകളോടെ എന്റെ മുന്നിൽ നിൽക്കുന്ന അവളെ നോക്കുമ്പോൾ ഒരു വർഷം മുന്നേ ഒരു പെണ്ണു കാണൽ ചടങ്ങിന് എന്റെ മകളെ ഒരുക്കി നിർത്തിയ രംഗം ഓർത്ത് എന്റെ ഇടനെഞ്ചു വിങ്ങി.
പട്ടുസാരിയും മുല്ലപ്പൂവും മൈലാഞ്ചിയും എല്ലാം കൊണ്ടും അലങ്കരിച്ച് അവളെ വില്പനക്കായി പ്രദർശിപ്പിച്ച ആ നിമിഷത്തെ കുറിച്ചൊർത്ത് ഞാൻ ലജ്ജിച്ചു.
ഞാൻ അരുമയോടെ കുട്ടിയുടെ കയ്യിൽ പിടിച്ചു.
“അവൾക്ക് ഉടനെ പ്ലേസ്മെന്റ് ആകും. മിക്കവാറും ബാംഗ്ലൂർ ആയിരിക്കും. അതും കൂടി അറിഞ്ഞിട്ടു മതി ബാക്കി കാര്യങ്ങൾ എന്നൊരു തീരുമാനത്തിൽ ആണ് ഞങ്ങൾ”
ആ സ്ത്രീ വിനയത്തോടെ പറഞ്ഞു കൊണ്ട് ഞങ്ങൾക്കു നേരെ കാപ്പി നീട്ടി.
“ഓ! ജോലി… അതിന്റെ ആവശ്യം ഇല്ല എന്റെ വീട്ടിൽ. ഞാൻ ഗസറ്റഡ് റാങ്കിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ്. എന്റെ മകൻ നന്നേ ചെറുപ്പത്തിൽ തന്നെ ആറക്ക ശമ്പളം വാങ്ങുന്ന ഒരു ഐ ടി പ്രൊഫഷണൽ ആണ്. ലേഡീസ് ജോലിക്ക് പോയി കിട്ടുന്ന ശമ്പളം ഒന്നും വേണ്ട എന്റെ കുടുംബത്തിൽ. മാത്രമല്ല പെണ്ണുങ്ങൾ വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങിയാൽ വീട്ടിലെ കാര്യങ്ങൾ ആകെ അവതാളത്തിൽ ആകും”
അദ്ദേഹം നയം വ്യക്തമാക്കി.
കയ്യിലെ ട്രേ മകളുടെ കയ്യിൽ കൊടുത്ത് അവർ എതിർവശത്തുള്ള കസേരയിലേക്ക് എന്റെ ഭർത്താവിന് അഭിമുഖമായി ചിരിയോടെ ഇരുന്നു. ശേഷം വളരെ ശാന്തമായി ചോദിച്ചു.
“ഒരു ജോലി എന്നതുകൊണ്ട് ശമ്പളം മാത്രമാണോ സർ ഉദ്ദേശിക്കുന്നത്?”
അരുതാത്തത് എന്തോ കേട്ട രീതിയിൽ അദ്ദേഹം പകപ്പോടെ അവരെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
“ഒരു ജോലിയെന്നാൽ ശമ്പളം മാത്രമല്ല സർ, അത് ആത്മവിശ്വാസത്തിന്റെയും ആത്മാവിഷ്കാരത്തിന്റെയും ആകെ തുകയാണ് ഒരു പെണ്ണിന്. ചെറുതെങ്കിലും ഒരു ജോലി എനിക്കു നൽകിയത് മാസം മാസമുള്ള ശമ്പളം മാത്രമല്ല. തല ഉയർത്തി പിടിച്ച് ജീവിക്കാനുള്ള ആത്മാഭിമാനവും, ഓരോ പ്രശ്നങ്ങളെയും എന്റെ വരുതിയിൽ ഒതുക്കാനുള്ള തന്റേടവും ആരുടെ മുന്നിലും കൈ നീട്ടേണ്ടി വരില്ല എന്ന ഉറച്ച വിശ്വാസവും ആണ്. അതുകൊണ്ടു തന്നെ ശമ്പളത്തേക്കാൾ ഒരുപാട് വലുതാണ് സർ എന്നെ പോലുള്ള പെണ്ണുങ്ങൾക്ക് ഒരു ജോലി നൽകുന്ന ഊർജ്ജം ”
അവർ എന്റെ ഭർത്താവിന്റെ കണ്ണുകളിലേക്ക് നോക്കി വീണ്ടും പറഞ്ഞു.
“അവൾ വളരെ പ്രതീക്ഷകൾ ഉള്ളൊരു കുട്ടിയാണ്, സ്വന്തമായി ഒരു ജോലി അവളുടെ എന്നത്തേയും ആഗ്രഹമാണ്”
അദ്ദേഹം മുഖം ചുളിച്ചു.
അത് കണ്ട് അവർ തുടർന്നു.
“സോ… നിങ്ങൾ ഫിനാൻഷ്യലി എത്ര സേഫ് ആണെങ്കിലും അവളെ ജോലിക്ക് വിടുന്നതിനു താല്പര്യമില്ലെങ്കിൽ എനിക്ക് ഈ വിവാഹത്തിന് സമ്മതമല്ല… ക്ഷമിക്കണം.”
അവസാന വാക്കെന്നോണം അവർ പറഞ്ഞു നിർത്തി.
“ഇങ്ങനെയും സ്ത്രീകളോ?”
ഞാൻ അത്യധികം അത്ഭുതത്തോടെ അവളെ നോക്കി.
തിരികെ പോരുമ്പോൾ മാസങ്ങൾക്ക് മുന്നേ നടന്ന എന്റെ മോളുടെ വിവാഹ ദിനമായിരുന്നു എന്റെ മനസ്സിൽ. ഇട്ടു മൂടാൻ സ്വത്തുള്ളിടത്തേക്ക് വീണ്ടും പൊന്നും പണവും കൊടുത്ത് അവളെ കച്ചവടം ഉറപ്പിക്കുമ്പോൾ ഒരു ജോലിക്ക് വേണ്ടിയുള്ള അവളുടെ മോഹത്തെ ഞാൻ മനഃപൂർവ്വം കണ്ടില്ലെന്നു നടിച്ചു. അവളുടെ നിറഞ്ഞ മിഴികൾ എന്റെ മൗനം കൊണ്ട് ഞാൻ അന്ന് പ്രതിരോധിച്ചതോർക്കുമ്പോൾ കുറ്റബോധം കൊണ്ട് ഇന്ന് എനിക്ക് ഉറക്കെ നിലവിളിക്കാൻ തോന്നി.
ഞാൻ ഭർത്താവിനെ നോക്കി…
ഡ്രൈവിംഗിനിടയിൽ അദ്ദേഹം തീർത്തും നിശ്ശബ്ദനായിരുന്നെങ്കിലും ആ മനസ്സ് അശാന്തമാണെന്ന് എനിക്കു തോന്നി. ആ കണ്ണുകളിൽ അന്നാദ്യമായി ഒരു പരാജിതന്റെ ഭാവം ഞാൻ ദർശിച്ചു.
സൗമ്യ മുഹമ്മദ്
6 Comments
സൗമ്യ 👍🏻
❤️❤️❤️❤️❤️
Super 👌
കാര്യങ്ങൾഎത്ര നന്നായി അവതരിപ്പിച്ചിരിക്കുന്നു! അഭിനന്ദനങ്ങൾ❤️💐👌
അടിപൊളി
ഒത്തിരി ഇഷ്ട്ടപെട്ടു