കിടന്നതേ ഓർമയുള്ളൂ..
ഉറങ്ങിപ്പോയി.
കണ്ണ് തുറന്നപ്പോൾ ചുറ്റിനും ഇരുട്ട്.
സന്ധ്യ മയങ്ങി കൂരിരുൾ കേറി വന്നത് പോലും അറിയാതെ ബോധം കെട്ടുറങ്ങി പോയോ?
ഇരുട്ടത്ത് കുറേനേരം ഇരുന്നു.
പിന്നെ എഴുന്നേറ്റ് വരാന്തയിലെയും ഹാളിലെയും റൂമിലെയും ലൈറ്റ് ഇട്ടു.
ഓർമകൾ വേരറ്റ് സ്തംഭിച്ചു നിൽക്കുന്നു.
എന്തിനായിരുന്നു ഒഴിഞ്ഞു പോന്നത് എന്ന് പോലും ഓർമ കിട്ടുന്നില്ല.
വർഷങ്ങൾ നീണ്ട ഒരു ദാമ്പത്യത്തിന് തിരശീല ഇട്ടുകൊണ്ട് രാജിക്കത്ത് എഴുതി കൊടുത്തിട്ട് ഇറങ്ങി വന്നതാണ്.
ഒറ്റയ്ക്ക് ഇനി എങ്ങനെ എന്നറിയില്ല.
“വേണ്ട, നിനക്ക് ഞാൻ ഇല്ലാതെ ജീവിക്കാനറിയില്ല.” എന്ന് അയാൾ പറഞ്ഞത് ഓർമ വരുന്നു.
ശരിയാണ്.
ഒരിടത്തും ഒറ്റയ്ക്ക് പോയിട്ടില്ല.ഒരു സാധനം മേടിക്കാൻ പോലും ഒറ്റയ്ക്ക് പോകേണ്ടി വന്നിട്ടില്ല.
അമ്മ എല്ലാവരോടും പറഞ്ഞു നടന്നു
” എന്റെ മോളെ മരുമോൻ കൈവെള്ളയിൽ കൊണ്ട് നടക്കുമ്പോലെ ആണ് നോക്കുന്നത്.”
ഇടയ്ക്കിടെ ഞെരിഞ്ഞ് ശ്വാസം മുട്ടുന്നത് മോൾ പറയുന്നത് അവർ അപ്പാടെ അവഗണിച്ചു.
ഒറ്റയ്ക്ക് ഇനി പാടായിരിക്കുമോ?
സാമ്പത്തിക ശേഷിയില്ലാത്ത ഭാര്യക്ക് മകനെ നോക്കാൻ കഴിവില്ലെന്ന് വാദിച്ച് അയാൾ മോനെയും നേടി എടുത്തു.
കരഞ്ഞു. നെഞ്ച് തല്ലി തളർന്നു. മകൻ പോലും കനിവ് കാട്ടിയില്ല.
അമ്മ അവന് ഒരു കോമാളി ആയി തീർന്നിരുന്നു പണ്ടേയ്ക്ക് പണ്ടേ.
അവന് മുന്നിൽ വച്ചാണ് ഓരോ തവണയും അയാൾ “കഴിവില്ലാത്തവളെ” എന്ന് ആക്ഷേപിച്ചത്.
വട്ടാണെന്നും മടിച്ചിയും തടിച്ചിയുമാണെന്ന് മുദ്ര ചാർത്തിയത്.
” അമ്മയെ കാണുമ്പോഴേ ദേഷ്യം വരുന്നു” എന്ന് മകൻ പറഞ്ഞ അന്ന് രാത്രിയാണ് ‘മരിച്ചാലോ’ എന്ന് ആദ്യം ചിന്തിച്ചത്.
കിടപ്പറയിലെ ചുളിയാത്ത വിരികളിൽ വിരൽ കുത്തി അവജ്ഞയോടെ അയാൾ തിരിഞ്ഞു കിടക്കുമ്പോൾ കേട്ട വാക്ക് ഇപ്പോഴും തികട്ടി വരുന്നു.
“ശവം.”
അന്നാണ് ജീവിക്കണമെന്ന് വീണ്ടും തോന്നി തുടങ്ങിയത്.
ശവം അല്ലെന്നും ഈ ശരീരത്തിലും വികാര വിചാരങ്ങളും സ്നേഹവും പ്രണയവും വാത്സല്യവും ഇഷ്ടവും തേജസ്സും ഇപ്പോഴും ബാക്കിയുണ്ടെന്ന് തെളിയിക്കണമെന്ന് തോന്നിയത്.
അഴകും ആരോഗ്യവും നഷ്ടപെടാത്ത ശരീരത്തിന് നഷ്ടമായത് മനസ് മാത്രമാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് വേണ്ടാത്ത മനുഷ്യരോടൊത്ത് ജീവിച്ച്, അവർക്ക് വച്ച് വിളമ്പി, വിഴുപ്പലക്കി, വീട് തൂത്ത് തുടച്ച് ചിരി വരാതെ ചിരിച്ചും, കരഞ്ഞിട്ടും ബാക്കിയായ കണ്ണീരും ആയി കഴിയുന്ന ജീവിതമാണ് ഏറ്റവും ഹീനമായ ഒന്നെന്ന് ചിന്തിച്ചത്.
ഇതിനി തുടരാൻ കഴിയില്ലെന്ന് ഉറപ്പിച്ച് പറയുമ്പോൾ, നാട്ടുകാരുടെയും വീട്ടുകാരുടെയും ഞെട്ടൽ കണ്ട് ആസ്വദിക്കുകയായിരുന്നു.
എല്ലാവരും ചിന്തിച്ചത് ഒന്ന് മാത്രമായിരിക്കും.
“ഇനി ഇവൾ എങ്ങനെ?”
അറിയില്ലെങ്കിലും എടുത്ത തീരുമാനത്തിൽ നിന്ന് ഒരിഞ്ച് പോലും പിന്മാറില്ലെന്ന് ഉറപ്പിച്ചു.
പാകമാവത്ത അടിയുടുപ്പ് നിരന്തരം വലിച്ച് കേറ്റി, വ്രണമായി പഴുത്ത് തുടങ്ങിയ മുറിവിന്റെ നീറ്റൽ അനുഭവിച്ചവർക്കല്ലേ അതെത്രത്തോളം ഭീകരമാണെന്ന് തിരിച്ചറിയാനാവൂ.
ത്യാഗം ആയിരുന്നില്ല.. സ്വയം എരിഞ്ഞടങ്ങിയ ജീവിതം ആയിരുന്നു.
ഒറ്റയ്ക്കായി. എങ്കിലും സമാധാനം ഉണ്ടായിരുന്നു.
വാടകയ്ക്കെങ്കിലും ഒരു വീടുണ്ടായി.
ഉണ്ണാനും ഉറങ്ങാനും ചിരിക്കാനും കരയാനും ഇടമുണ്ടായി.
ബന്ധങ്ങൾ വേദനിപ്പിക്കാൻ മാത്രമുള്ളതാണെങ്കിൽ അതിനെ ജീവിതം എന്ന് വിളിക്കുന്നതിൽ എന്തർത്ഥം?
ശാപവാക്കുകൾ പിന്തുടർന്നോട്ടെ..
പരാതികൾ കേട്ടോട്ടെ..
എങ്കിലും ഒരിടം ഉണ്ടായല്ലോ..
തന്റേതെന്ന് പറയാൻ മാത്രം സ്വന്തമായ ഒന്ന്!
Picture Courtesy : AI Generated by FreePik
7 Comments
😍😍
❤️❤️❤️
👌👌
❤️❤️
ചിലർ ഭയ കാണിക്കുന്നു ചിലർ ഇപ്പോഴും ആ ധൈര്യം കാണിക്കാനാവാതെ മരിച്ചു ജീവിക്കുന്നു
♥️💚💛
ഇറങ്ങിപ്പോരാനുള്ളെ ധൈര്യം എല്ലാവർക്കുമുണ്ടാവില്ല
നല്ലെഴുത്ത്👌❤️
അഭിനന്ദനങ്ങൾ💐❤️