സ്വിറ്റ്സർലൻ്റിലെ നാലാമത്തെ വലിയ പട്ടണത്തിലെ മുനിസിപ്പൽ ബിൽഡിങ്ങ് ൽ ജോലി ചെയ്ത് കൊണ്ടിരുന്ന കാലം. ആ കെട്ടിടത്തിലെ ഏഴാമത്തെ നില റോഡ്, ട്രാഫിക്, ജലവിതരണം, സർവ്വേ, കാഡ്, GIS ഡിസൈൻ, പ്രാജക്ട് മാനേജ്മെൻറ് തുടങ്ങിയവ ഉൾക്കൊള്ളുന്ന എൻജിനീയറിംഗ് വിഭാഗം ആയിരുന്നു. ഞാനും ഡച്ച് കാരനായ സ്മിറ്റും ആയിരുന്നു ജലവിതരണം, ട്രീറ്റ്മെൻ്റ് വിഭാഗം കൈകാര്യം ചെയ്തിരുന്നത്. 55 പേരിൽ ഇന്ത്യൻ മുഖമുള്ള ഒരു മലേഷ്യക്കാരനും സൗത്ത് ആഫ്രിക്കക്കാരനും കഴിഞ്ഞാൽ ഇന്ത്യക്കാരനായ ഏക ഇന്ത്യൻ ഞാൻ തന്നെ.
ഒരു സുപ്രഭാതത്തിൽ മൂന്നാമതൊരാൾ കൂടി ഞങ്ങളുടെ ചെറിയ ടീമിലേക്ക് കടന്നു വന്നു. ഒരു പാവക്കുട്ടി പോലെ സുന്ദരി ആയ ചൈനക്കാരി ജിൻ ലീൻ. നാട്ടിൽ ചൈനീസ് എൻജിനീയറിങ്ങും കയ്യിൽ വച്ച് പിന്നീട് ബൈബിൾ വായിച്ച് ക്രിസ്ത്യാനി ആയി ന്യൂസിലൻറിലെ ഒരു സെമിനാരിയിൽ പഠിക്കാൻ സ്റ്റുഡൻ്റ് വിസയിൽ വന്നതായിരുന്നു. എൻജിനീയറിംഗ് ബിരുദം വച്ച് ജോലിയും കിട്ടിയിരിക്കുന്നു.
നിഷ്കളങ്കമായ പെരുമാറ്റം ഓഫീസിൽ മാത്രമല്ല, എൻ്റേതടക്കം പല കുടുംബങ്ങൾക്കും അവൾ ‘വീട്ടിലെ കുട്ടി” ആയി മാറുകയും സന്ദർശക ആവുകയും ചെയ്തു. ഭാര്യയുടെ പേരിനോടുള്ള സാമ്യവും ജന്മദിനം ഒന്നാവുകയും ചെയ്തത് അവരെ കൂടുതൽ അടുത്ത സുഹൃത്തുക്കൾ ആക്കി. ഒരിക്കൽ വീട്ടിൽ വന്ന് രുചിച്ച ബിരിയാണിയുടെ റസീപി ചോദിച്ചപ്പോൾ, ഒറ്റ ദിവസം കൊണ്ട് ഇത് പഠിക്കാൻ പറ്റില്ല, ഗുരുകുല വിദ്യാഭ്യാസം ആയി വീട്ടിൽ താമസിച്ച് പഠിക്കണം എന്നായി ഞങ്ങൾ.
തണുപ്പത്ത് സിഗരറ്റ് വലിക്കുകയും സൈറ്റ് ഇൻവെസ്റ്റിഗേഷനിടക്ക് അടുത്തുള്ള സായിപ്പൻമാരുടെ വീടുകളില് ഓറഞ്ച്, ആപ്പിൾ എന്നിവ വലിഞ്ഞ് കയറി പൊട്ടിച്ച് ശാപ്പിടുകയും ചെയ്യുന്ന ” അച്ചൻ ” പട്ടം പഠിക്കാൻ വന്ന കുട്ടി ഒരു അത്ഭുതമായി എനിക്ക് തോന്നി. ഒരിക്കൽ സീനിയർ വന്ന് ചോദിച്ചപ്പോൾ മരത്തിനു മുകളിൽ ഉള്ള എൻജിനീയറെ എനിക്ക് ചൂണ്ടിക്കാണിക്കേണ്ടി വന്നു.
നാട്ടിലെ പള്ളിയിലെ താക്കോൽ സ്ഥാനി ആയിരുന്ന എനിക്ക് ഈ പെൺ അച്ചൻ പട്ടം അങ്ങട് ദഹിച്ചില്ല. ഞങ്ങൾ തമ്മിൽ ചില സൗഹാർദപരമായ തർക്കങ്ങളും ഇത്തരം വിഷയങ്ങളിൽ ഉണ്ടായി.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
പെങ്കുട്ട്യോള് അച്ചനാവുമോ?
കല്ലുമ്പുറം പള്ളീമദ് ബഹേല് ഒരു മദാമ്മ കേറി എന്നു പറഞ്ഞ് ഉണ്ടായ പുകില് ഞാൻ ഓർത്തു.
ബൈബിൾ വച്ച് ന്യായീകരണം.
ബൈബിൾ ഇന്നത്തെ രൂപത്തിൽ ഉണ്ടാക്കിയത് പുരാതന സഭയെന്ന് ഞാൻ.
വചനം ആദിയിൽ ഉണ്ടെന്ന് അവൾ.
ആ വചനം എന്നത് ലോഗോസ് അറിവ് -യേശു എന്ന അർത്ഥം ആണെന്ന് ഞാൻ.
രക്ഷിക്കപെട്ടെന്ന് അവൾ –
രക്ഷ ദൈവത്തിൻ്റെ തീരുമാനമാണെന്ന് ഞാൻ. ഓട്ടം തികഞ്ഞിട്ടാണ് നീതിയുടെ കിരീടം എന്നത്. അല്ലാതെ ഓട്ടത്തിന് മുൻപ് അല്ല എന്ന് ഞാൻ.
തർക്കം എന്നെയും ഭാര്യയെയും സെമിനാരിയിൽ ചർച്ചക്ക് എത്തിച്ചു.
തിരിച്ച് വരുമ്പോൾ ഭാര്യ പറഞ്ഞു. അവൾ നിയന്ത്രണങ്ങൾ ഉള്ള രാജ്യത്ത് നിന്നാണ്. ബൈബിൾ കിട്ടിയപ്പോൾ അവൾക്ക് അത് ദൈവ ശബ്ദം ആയി തോന്നിക്കാണും. നിങ്ങൾ അതിൽ ജനിച്ച് വളർന്നവൻ. വ്യത്യാസമുണ്ട്.
ആ കുട്ടിയുടെ അപ്പൻ ലങ് ക്യാൻസർ ആയി മരിച്ചു. അമ്മ വേറെ കല്യാണം കഴിഞ്ഞു. നിങ്ങൾ പറയുന്നത് ശരിയായിക്കാം. പക്ഷേ ജീനുമായി തർക്കം വേണ്ട.
അപ്പൊ സീർട്ട് വലി?
അത് അവൾക്ക് തണുപ്പിൽ നിന്നുള്ള രക്ഷയാവാം.
ഒരു ദിവസം അവളെന്നോട് പറയുന്നു. അവൾക്ക് ഒരാളെ ഇഷ്ടമാണ് – അവളുടെ പള്ളിക്കാരൻ ഹാരി. പക്ഷേ അയാൾക്കതറിയില്ല. ഞാൻ പറഞ്ഞു: നീ പറയണം.
അതെങ്ങനെ? ആണുങ്ങൾ അല്ലേ മുട്ടുകുത്തി മോതിരം കാണിച്ച് പ്രപ്പോസ് ചെയ്യേണ്ടത്?
ഞാൻ നാട്ടിലെ കാര്യം ഓർത്തു. പകൽ നാലുപേരെ കൂട്ടി വണ്ടിയെടുത്ത് ഏതെങ്കിലും വീട്ടിൽ. ” നെങ്ങടോടെ കുട്ടിണ്ടാകെട്ടിച്ച് കൊടക്കാൻ?”
എന്ത് കിട്ടും? അമ്പത് കൊല്ലം മുമ്പ് അമ്പതും അമ്പതും കിട്ടോ എന്നായിരുന്നത്രേ സാമാന്യം ഭേദപ്പെട്ടവരുടെ ഡിമാൻ്റ്. പിന്നെ കട്ടുറുമ്പേ ചങ്ങലച്ച പോലെ കയ്യിൻമേൽ കയ് വച്ച് ഉറപ്പിക്കൽ. കുളിപ്പിക്കൽ, മധുരം, കല്യാണം, വിരുന്ന്, ബാൻ്റ്, മറുപള്ളി കുമ്പിടൽ, നാലാം കല്യാണം, പണ്ടം, ചരക്ക്, അലമാര അങ്ങനെ, അങ്ങനെ.
ഇവിടെ സിംപിൾ.
ഹാരിയെ എനിക്ക് അറിയാം. അടുത്ത് കൺസൾട്ടൻസിയിലാണ് ജോലി. ചില വർക്കുകളുമായി വന്ന് സംസാരിച്ചിട്ടുണ്ട്.
ഞാൻ സൂചിപ്പിക്കാം.
സൂചിപ്പിച്ചു. മറുപടി തരാമെന്ന് ചിരിച്ചു കൊണ്ട്. ഹാരി.
ഞാനും ജീനും പ്രോജക് മാനേജ്മെൻറ് സെമിനാറിൽ പങ്കെടുക്കുന്നു. അതിൽ, ട്രെയിനർ, ചെറിയ കാര്യങ്ങൾ അവഗണിക്കരുത് എന്നതിനെ ഉദാഹരിച്ച്, ഒരു കമ്പനിയുടെ മേൽക്കുരയിലെ നേരിയ ചോർച്ച അവർ ഒരു ബക്കറ്റ് ഫാൾസ് സിലിങ്ങിൽ വച്ച് കൊണ്ട് തൽക്കാലം പരിഹരിച്ചതും വർഷങ്ങൾ കഴിഞ്ഞ് ഫാൾസ് സിലിങ് തകർന്ന് വെള്ളം നിറഞ്ഞ ബക്കറ്റ് താഴെ ലീവിലുള്ള ഒരുത്തൻ്റെ സീറ്റിലേക്ക് വീഴുകയും ചെയ്ത സംഭവം വിവരിച്ചു. ഉച്ചക്ക് എനിക്ക് മകളെ ഡോക്ടറെ കാണിക്കാനുള്ളതിനാൽ തിരിച്ച് വന്ന എനിക്കുള്ള ഭക്ഷണവും ജീൻ അന്ന് അവിടെ കരുതിയിരുന്നു.
പിന്നീട് ജീൻ ഓഫീസിലെ ആറാം നിലയിലെ ഡവലപ്മെൻറ് സെക്ഷനിലേക്ക് മാറുന്നു. ഞാൻ ജില്ലാ കൗൺസിൽ ബിൽഡിങിലക്ക് മാറുന്നു. ഞങ്ങൾ രണ്ട് വഴിക്ക് – പക്ഷേ കുടുംബമായുള്ള സൗഹൃദം തുടരുന്നു.
അന്നൊരു ചൊവാഴ്ച. നടൻ ജയറാം ഓസ്ട്രേലിയയിൽ ബലി കാക്കയെ കണ്ടു എന്ന കുറിപ്പ് വായിച്ചതിൻ്റെ അടുത്ത ദിവസങ്ങൾ ഒന്ന്. ഞാനും കണ്ടു അത്യപൂർവ്വമായ കാഴ്ച്ച ഇവിടെ വേലിക്ക് മുകളിൽ കാക്കയെ പോലെ ഒരെണ്ണം.
ഓഫീസിൽ എത്തി അധികം താമസിയാതെ ആ വാർത്ത എത്തി. ഹാരി മരിച്ചിരിക്കുന്നു. മോട്ടോർ സൈക്കിൾ അപകടം.
ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയുമല്ല.
പിന്നീട് ജീൻ ചൈനയിലേക്ക് അവധിക്ക് പോകുന്നു. ഒരു സ്വദേശിയെ വിവാഹം കഴിച്ച് തിരിച്ച് വരുന്നു. വർഷങ്ങൾ ചിലത് കടന്ന് പോയി. മകൻ്റെ ജനനവുമായി ഞാൻ ആശുപത്രിയിൽ ഉള്ളപ്പോൾ ഒരു കയ്യിൽ ഒരു പെൺകുട്ടിയും ആയി ഗർഭിണിയായ ജീൻ ഇറങ്ങി വരുന്നു. ക്ഷീണിത ആണ്. പുതിയ വീടിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നു വിശേഷങ്ങൾ പുതുക്കുന്നു. ഞാൻ അപ്പോൾ ഒരു കൺസൾട്ടൻസിലേക്ക് മാറിയിരുന്നു. പിന്നീട് എൻ്റെ മകൻ്റെ ഒന്നാം പിറന്നാളിന് ജീനിനെയും ക്ഷണിക്കുന്നു. സൗഹൃദം വീണ്ടും പുതുക്കുന്നു. ഞങ്ങൾ രണ്ടു പേരും അവരവരുടെ ജീവിതമായി മുന്നോട്ട് പോയ്ക്കൊണ്ടിരുന്നു.
പുതിയ ജോലി സ്ഥലം ഒരു അന്തർദേശീയ കൂട്ടായ്മ തന്നെ ആയിരുന്നു. ലോകക്കപ്പ് നടക്കുന്ന സമയത്ത് അവരവരുടെ രാജ്യം ജയിച്ചാലും തോറ്റാലും സഹപ്രവർത്തകർ എന്നെ വന്ന് കെട്ടിപ്പിടിക്കും. അതിൽ ബ്രസീൽ, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യക്കാർ എല്ലാം ഉണ്ടായിരുന്നു. ഇന്ത്യക്കാരന് നഷടപ്പെടാൻ ഒന്നും ഇല്ലാത്തോണ്ട്, നാം സുരക്ഷിതമാണ്. എല്ലാ ആഘോഷങ്ങളിലും സങ്കടങ്ങളിലും ആത്മാർത്ഥമായി പങ്കെടുക്കും.
ഈ ആഘോഷങ്ങൾക്കിടയിലാണ് ആസ്ട്രേലിയക്കാരി ആയ ക്രിസ്റ്റി എൻ്റെ തൊട്ടരികത്തെ സീറ്റിലേക്ക് ഡപ്യൂട്ടഷനിൽ വന്നത്. ചില ദിവസം മാത്രമേ ഇവിടെ ഉണ്ടാകൂ. വരുന്ന ആഴ്ചകളിൽ ഞായർ യാത്ര തിരിക്കും. ഇവിടെ അടുത്ത് മോട്ടലിൽ താമസിച്ച് തിങ്കൾ മുതൽ ഓഫീസിൽ വരും. വളരെ മിടുക്കി ആയ സ്ത്രീ. വലിയ ജീവിതവീക്ഷണം, മാനേജ്മെൻറ് പവർ. വ്യക്തിപരമായി കൂടുതൽ കാര്യങ്ങൾ പരസ്പരം പങ്ക് വച്ചു. തൃശൂർ പൂരവും മസാല ദോശയും വള്ളംകളിയും ഓണവും ഒക്കെ ഞങ്ങളുടെ ഇടവേളകളിൽ, സംഭാഷണങ്ങളിൽ കടന്നു വന്നു.
ഒരു ദിവസം ഞങ്ങളുടെ ക്യുബിക്കിളിലേക്ക് കടന്ന് വന്ന മാനേജർ ചിരിച്ച് കൊണ്ട് പറഞ്ഞു. “ബിനോ ഇരിക്കുന്ന സീറ്റ് ഉണ്ടല്ലോ? അവിടെ മുകളിൽ നിന്ന് ഒരു ബക്കറ്റ് പൊട്ടിവീണതാണ്”
“ങ്ങേ? ഇതാണല്ലേ വർഷങ്ങൾക്ക് മുൻപ് ജീനുമായി സെമിനാറിൽ പങ്കെടുത്തപ്പോൾ അവിടെ ട്രെയിനർ പറഞ്ഞ സംഭവം. ക്രിക്കറ്റർമാർ സമയം കിട്ടുമ്പോൾ മുകളിലക്ക് നോക്കുന്ന പോലെ ഞാനും പിന്നീട് ജോലിക്കിടയിൽ മുകളിലേക്ക് നോക്കാൻ തുടങ്ങി. ഇനി പുതിയ ബക്കറ്റ് എങ്ങാനും?
അടുത്തിരുന്ന ക്രിസ്റ്റി ” എന്താ നിനക്ക് മരണഭയം ആണോ? മരണം ഒന്നേ ഉള്ളൂ. പേടിച്ച് ജീവിക്കരുത് “
പേടി? എനിക്കോ? ഒരു പള്ളിയുടെ മുൻപിലാണ് നാട്ടിൽ എന്റെ വീട്, മരണങ്ങൾ, അതും പലവിധത്തിലുള്ളത് അന്ത്യയാത്ര ആക്കിയവരെ കൊണ്ട് പോയത് എന്റെ മുന്നിലൂടെ അല്ലേ? സ്വർണ്ണക്കുരിശും പെട്ടിയും കുഴിയും കല്ലറയും ചേങ്ങലയും എനിക്ക് അപരിചിതമല്ലല്ലോ? എന്നാലും ഒരു വൈക്ലബ്യം.
അവരുടെ കൂടെ ജോലി ചെയ്യാൻ, അവരോട് ആശയ വിനിമയം നടത്താൻ വളരെ കംഫർട്ടബിൾ ആയിരുന്നു. അവർ വരാത്ത ആഴ്ചകളിൽ ഞാൻ ജോലിയെക്കുറിച്ച് ഇ മെയിൽ അല്ലെങ്കിൽ വോയ്സ് മെസേജ് ഇട്ടുവയ്ക്കും. അവർ വരുമ്പോൾ അതിനുള്ള മറുപടികളും കൂടെ ഉണ്ടാകും.
ഒരു വ്യാഴാഴ്ച ഞാൻ ഒരു സന്ദേശം അവർക്കിട്ടു. വെള്ളിയാഴ്ച ഒരു വോയ്സ് മെസേജ് ആണ് മറുപടി ആയി വന്നത്. നിൻ്റെ ചോദ്യങ്ങൾക്കുള്ള എല്ലാ മറുപടിയും തിങ്കളാഴ്ച ഞാൻ തരും എന്നായിരുന്നു സന്ദേശം.
ആ ഇടയ്ക്കാണ് പത്രത്തിൽ റൂക്ക് എന്ന കാക്ക ഈ നാട്ടിൽ കാണപ്പെട്ടു തുടങ്ങി എന്ന് കാണിച്ച് പരിസ്ഥിതി സെക്യൂരിറ്റി വകുപ്പ് വക പത്രപരസ്യം വന്നത്. ക്രിസ്റ്റി വരാമെന്ന് പറഞ്ഞ തിങ്കളാഴ്ച ആണ് അതുപോലൊന്നിനെ വീണ്ടും വേലിക്കരികിൽ കണ്ടത്.
അല്ലെങ്കിലും ഈ രാജ്യം ഇങ്ങനെ ആണ്. മറ്റു രാജ്യങ്ങളിലെ ഓറഞ്ച്, ആപ്പിൾ പ്രവേശിപ്പിക്കില്ല. അഴുക്കുപുരണ്ട തെണ്ടുൽക്കറുടെ ഷൂ എയർപോർട്ടിൽ പിടിക്കും. ശ്രീലങ്കക്കാരുടെ കയർ കളവിത്ത് ഉണ്ട് എന്ന് പറഞ്ഞ് നശിപ്പിക്കും – പരിസ്ഥിതി താറുമാറാക്കുമെന്ന പേടി തന്നെ. പാലം പണിക്ക് താൽക്കാലിക തടയിണ കെട്ടിയപ്പോൾ മീനുകൾ എന്തു ചെയ്യും എന്ന് ചോദിച്ചവർ. മീനുകൾ അവിടെ വെയിറ്റ് ചെയ്തോളും എന്ന് പറഞ്ഞ ഞാൻ. ചൂണ്ട ഇട്ട് പിടിച്ച മീനിനെ ഫോട്ടോ എടുത്ത് തിരികെ വിടുന്നവർ. ലൈസൻസ് ഇല്ലാതെ ചൂണ്ട ഇട്ടാൽ കേസാക്കുന്നവർ.
കാക്ക പോട്ടെ. തിങ്കളാഴ്ച ക്രിസ്റ്റിയുടെ മെസേജ് ഒന്നുകൂടി കേട്ടു. സീറ്റിൽ എത്തിയിട്ടില്ല. മാനേജറുടെ അറിയിപ്പ് അടിയന്തര ടീം മീറ്റിംഗ് ഉണ്ട്.
ഏതാനും വാചകങ്ങൾ മാത്രം.
ഞായറാഴ്ച മോട്ടലിലേക്കുള്ള നാലര മണിക്കൂർ യാത്രയിൽ മുക്കാൽ ഭാഗം പിന്നിട്ടപ്പോൾ ഒരാക്സിഡൻറ്: നിർഭാഗ്യവശാൽ ക്രിസ്റ്റി സ്പോട്ടിൽ തന്നെ മരിച്ചു പോയി. ഇന്ന് ആരും ജോലി ചെയ്യണ്ട കൗൺസിലിങ് വേണ്ടവർക്ക് കമ്പനി സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇനി ആ ഒഴിഞ്ഞ സീറ്റും മുകളിലേക്കും നോക്കി അവിടെ തുടരാൻ വയ്യ. എത്രയും പെട്ടെന്ന് പുതിയ ജോലി കണ്ടു പിടിക്കണം. മനസിന് ആശ്വാസമായി പഴയ തട്ടകമായ മുനിസിപ്പൽ ഓഫീസിൽ നിന്ന് ഇൻ്റർവ്യൂവിനുള്ള അറിയിപ്പ് വരുന്നു.
സന്തോഷം. ജീൻ അവിടെ ഉണ്ടല്ലോ. അതേ ടീമിൽ തന്നെ. അവസാനം മകൻ്റെ ജന്മദിനത്തിന് വന്നതാണ്. ഇൻ്റർവ്യൂവിന് വരുന്ന വിവരത്തിന് ജീനിന് ഒരു മെയിൽ അയച്ചു. ” പറ്റുമെങ്കിൽ നമ്മൾ ഒരുമിച്ച് വീണ്ടും ജോലി ചെയ്യും. ഞാൻ വരുന്നുണ്ട്. “
ബന്ധങ്ങൾ പുതുക്കുന്നതിൽ ശ്രദ്ധയില്ല എന്ന ഭാര്യയുടെ പരിഭവം ശരിയാണെന്ന് ഞാൻ ഓർത്തു. കുറച്ച് കാലമായി വിശേഷം അറിഞ്ഞിട്ട്.
അന്ന് ഇൻ്റ്ർവ്യൂവിന് പോകാൻ ഇറങ്ങിയപ്പോഴാണ് കുഞ്ഞ് ഒരു കാക്കയെ പുറത്ത് കണ്ടു എന്ന് പറഞ്ഞത്. കാക്കയെ അവനറിയാം. അമ്മ മരിച്ചപ്പോൾ നാട്ടിലെ വീട്ടിൽ ചെന്ന് കയറിയത് ഒരു പുലർച്ചെ ആയിരുന്നു. കാക്കകളും അവരുടെ കലപിലയും അന്നാണവർ ആദ്യമായി കണ്ടത്.
ഇൻ്റർവ്യൂ തുടങ്ങി. ഞാനിവിടുത്തെ പഴയ ഒരു ജോലിക്കാരൻ ആണെന്നും നിങ്ങളുടെ ടീമിലെ ജീൻ ലി എൻ്റെ സഹപ്രവർത്തക ആയിരുന്നു എന്നും പരിചയമുള്ളതിനാൽ നല്ല ടീം ആയി ഞങ്ങൾക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്നും ഞാൻ അവസരം കിട്ടിയപ്പോൾ തന്നെ ഇൻറർവ്യൂവിൽ പറഞ്ഞു.
അവരെന്നെ തറപ്പിച്ച് നോക്കി. നിങ്ങൾ പറഞ്ഞ ജീൻ ഏതാനും ദിവസം മുൻപ് മരിച്ച് പോയി എന്നും അവരുടെ പകരക്കാരനായാണ് താങ്കളെ ഇൻ്റർവ്യൂ ചെയ്യുന്നതെന്നും സൗമ്യമായി അറിയിച്ചു. ലങ് ക്യാൻസർ ഉണ്ടായിരുന്നെന്നും വിശ്വാസി ആയതിനാൽ സമാധാനത്തോടെ പോയെന്നും ഫൂണറൽ പ്രൈവറ്റ് ആയിരുന്നെന്നും എന്നെ അറിയിച്ചു. തലയിൽ ലാവ ഉരുക്കി ഒഴിച്ച വേവലോടെ ആ തണുപ്പത്ത് ഞാൻ വീട്ടിലെത്തി. എങ്ങനെ ഉണ്ടായിരുന്നു ഇൻ്റർവ്യൂ ? ജീൻ നെ കണ്ടോ? വരുന്ന വഴിക്ക് വണ്ടി തട്ടിയോ? ഭാര്യയുടെ ചോദ്യങ്ങൾക്ക് ഞാൻ പതിയെ വിവരം പറഞ്ഞു.. ഒരു ദുഖ വാർത്തയുണ്ട് എന്ന മുഖവരയോടെ.
ഒരു ദിവസം നമ്മൾ ഇല്ലാതായാലും ഈ ലോകം മുന്നോട് പോകും. നമ്മുടെ സീറ്റിൽ പുതിയ ആളുകൾ വരും. പൂരവും പെരുന്നാളും ആഘോഷിക്കപ്പെടും.
ആ നശിച്ച റൂക്ക് അത് പിന്നെയും വന്നിരുന്നു.
അവരുടെ തേര് വന്നു, സമയമായപ്പോൾ പോയി എന്നാണോ? റൂക്ക് അർത്ഥമാക്കുന്നത്?
അതിനെ കണ്ട കാര്യം ഞാൻ വിളിച്ച് പറയാൻ പോകുകയാണ്.
പരിസ്ഥിതി സെക്യൂരിറ്റി വകുപ്പിന് ഞാൻ ഡയൽ ചെയ്തു – ഭാഗ്യം വിരൽതുമ്പിൽ തന്നെ നമ്പർ വരുന്നു. റൂക്ക് പക്ഷിയെ കണ്ട കാര്യം വിശദമാക്കി മെസേജ് ഇട്ടു.
അധികം താമസിയാതെ അവരുടെ മെസേജ് വന്നു. താങ്കൾ വിളിച്ചത് പരിസ്ഥിതി വകുപ്പല്ല എങ്കിലും താങ്കളുടെ ഡീറ്റെയിൽസ് ഇവിടെ ഉണ്ട്. ഞങ്ങളുടെ അറിവിൽ ആ വകുപ്പിൽ നിന്ന് അവസാനമായി മെക്സിക്കൻ പുല്ലിനെക്കുറിച്ചുള്ള വാണിങ്ങ് ആണ് വന്നിട്ടുള്ളത്. പിന്നെ പഴയതുപോലെ നേരിട്ട് ഭാര്യയുമായിവരേണ്ടതില്ല എന്നും മരുന്നുകൾ മുടക്കരുതെന്നും കോവിഡ് കാലമായതിനാൽ ഓൺലൈൻ ആയും സംവദിക്കാം എന്നും സന്ദേശത്തിൽ ഉണ്ടായിരുന്നു.
ഏതായാലും വെളുത്ത കടൽ പക്ഷി സീഗൾ ഉള്ള ഒരു പട്ടണത്തിലേക്ക് താമസിയാതെ കുടുംബസമേതം മാറി. ഇതെഴുതുമ്പോഴും കണ്ണുകളാൽ ജനാലക്കപ്പുറം കറുത്ത പക്ഷികളെ തിരഞ്ഞുകൊണ്ട്.