ആകാശത്തേക്ക് നോക്കി ഇങ്ങനെ നക്ഷത്രങ്ങളെ എണ്ണി കിടക്കാൻ എനിക്കിഷ്ടമാണ്. തുറന്നു വച്ച കണ്ണുകളെ അടച്ച് പൂട്ടിക്കാൻ ശ്രമിക്കുന്നുണ്ട് കടൽക്കാറ്റ്. എന്തോ വൈരാഗ്യം തീർക്കാൻ എന്ന പോലെ. അടഞ്ഞു തുറക്കുന്ന മിഴികൾക്കിടയിൽ ഞാൻ കണ്ടു, പെട്ടെന്നെങ്കിലും വ്യക്തമായി ആ കണ്ണുകൾ. നിറയെ പീലിയുള്ളള നീണ്ടു വിടർന്ന ആ കണ്ണുകൾ.
പിന്നെ,കുറച്ച് നേരം കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു. ഇല്ലാ, ഇനി സ്വൈര്യം കിട്ടില്ല. ഇതിപ്പോൾ പതിവാണ്, ക്ഷണിക്കപ്പെടാത്ത അതിഥിയെ പ്പോലെ എന്നാല് അധികാരപ്പൂർവ്വം തന്നെ നോക്കുന്ന കണ്ണുകൾ.ചിലപ്പോൾ ആൾക്കൂട്ടത്തിൽ, മറ്റ് ചിലപ്പോൾ ആകാശത്തിൽ. എല്ലായ്പ്പോഴും ഒരേ ഭാവം – ദേഷ്യം. അതേ, ദേഷ്യത്താൽ തുറിപ്പിച്ച് പിടിച്ച കണ്ണുകൾ.
ഇനിയും ഇൗ ഭാരം താങ്ങാൻ വയ്യ. ആരോടെങ്കിലും ഹൃദയം തുറന്നില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും. എനിക്കും ആ കണ്ണുകളുടെ ഉടമയ്ക്കും മാത്രം അറിയാവുന്ന ആ രഹസ്യം.
എന്റെ കാലുകൾ ബീച്ചിനടുത്തെ പള്ളിമേട ലക്ഷ്യമാക്കി പാഞ്ഞു. മണി അടിക്കുമ്പോൾ പോളച്ചൻ ഉറങ്ങിയിട്ടുണ്ടാവല്ലേ എന്നായിരുന്നു പ്രാർത്ഥന.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“അച്ചാ എനിക്കൊന്ന് കുമ്പസാരിക്കണം ” ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു.
“രാത്രിയായി, പോയി നാളെ വാ”
“അച്ചാ, പ്ലീസ്, എനിക്കിത് താങ്ങാൻ പറ്റുന്നില്ല”
എന്റെ മുഖത്തെ ദയനീയ ഭാവം കണ്ടിട്ട് അച്ചൻ വാതിൽ അടക്കാതെ കസേരയിൽ പോയിരുന്നു. മുട്ട് കുത്തി നിന്ന് ഞാൻ എന്റെ മനസ്സ് തുറന്നു.
“അന്നൊരു ശനിയാഴ്ചയായിരുന്നു അച്ചോ, കടൽ പ്രക്ഷുബ്ധമാവാൻ സാധ്യത ഉള്ളതിനാൽ കടലിൽ ഇറങ്ങുന്നത് നിരോധിച്ച് ബോർഡ് വച്ച് ഞാൻ അവിടെ വിശ്രമിക്കുകയായിരുന്നു. ആളുകൾ ഉണ്ടെങ്കിൽ അല്ലേ, ലൈഫ് ഗാർഡ് ആയ എനിക്ക് ജോലി ഉള്ളൂ.
ബീച്ചിനടുത്ത് ഒരു എക്സിബിഷൻ നടക്കുന്നുണ്ടായിരുന്നു. അത് കാണാൻ അത്യാവശ്യം ആളുകളും ഉണ്ടായിരുന്നു. ബോർഡ് വച്ചത് കൊണ്ട് ആരും കടലിനു അടുത്തേക്ക് വന്നില്ല. അതുകൊണ്ട് തന്നെ ഞാൻ കുറച്ച് അകലെ ആയിരുന്നു, അത്യാവശ്യം വായ്നോട്ടം ഒക്കെ ആയിട്ട്.
പെട്ടെന്നാണ് ഒരു സംഘം ആളുകൾ കടലിൽ ഇറങ്ങാൻ നോക്കുന്നത് കണ്ടത്. കടൽ ഇപ്പൊ സേഫ് അല്ല എന്ന് പറഞ്ഞ് ഞാൻ ഓടിയെത്തി. പറഞ്ഞതൊന്നും അവർ ചെവിക്കൊണ്ടില്ല. ഒരു അമ്മയും രണ്ട് പെൺമക്കളും രണ്ടു കുഞ്ഞ് മക്കളും ഉണ്ടായിരുന്നു. അതിൽ ഒരു പെണ്ണിന് വിവരം ഉണ്ടായത് കൊണ്ട് അവള് മക്കളെം കൊണ്ട് കരയ്ക്ക് കയറി. മറ്റവളോട് ഞാൻ എത്ര പറഞ്ഞിട്ടും കേട്ടില്ല. എന്നെ തുറിപ്പിച്ച് നോക്കി എന്തൊക്കെയോ ചീത്ത പറഞ്ഞു. “എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു, കോങ്കണ്ണൻ എന്ന് പറഞ്ഞത് എനിക്ക് നല്ല ഓർമ്മയുണ്ട്. പിന്നെയും ഏതാണ്ടൊക്കെ ഇംഗ്ലീഷിലും പറഞ്ഞു. മനസ്സ് മടുത്താ ഞാൻ അവിടുന്ന് പോന്നത്.
പിന്നേ ഒരു വലിയ നിലവിളി കേട്ട് ഞാൻ ചെല്ലുമ്പോഴേക്കും അവർ കുറച്ചധികം പോയിരുന്നു. ആർത്തിരമ്പുന്ന കടൽ അവരെ അതിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു. സർവ്വശക്തിയും എടുത്ത് നീന്തിയിട്ടാ രണ്ട് പേരെയും കയ്യിൽ കിട്ടിയത്. തിരിച്ച് നീന്തുന്നതിനിടയിൽ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. പെട്ടെന്ന് ആ വെറുപ്പ് നിറഞ്ഞ നോട്ടം ഓർമ്മ വന്നു എനിക്ക്. അറിയാതെ എന്റെ കൈ ഒന്നു അയഞ്ഞു പോയി. ഒരു നിമിഷം. ഒരേ ഒരു നിമിഷത്തെ തെറ്റ്, എനിക്ക് തിരുത്താൻ കഴിഞ്ഞില്ല. ഒരു കയ്യിൽ അവളുടെ അമ്മ ഉണ്ടായതിനാൽ എനിക്ക് അധികം ഒന്നും ചെയ്യാൻ പറ്റിയില്ല. അമ്മയെ കരയ്ക്ക് എത്തിച്ച് ഞാൻ ആവുന്നതും തിരഞ്ഞു നോക്കി.കിട്ടിയില്ല. അവളെ കിട്ടിയില്ല.
“എനിക്ക് പകരം എന്റെ മോളെ രക്ഷിക്കാമായിരുന്നില്ലേ” എന്ന് ആ അമ്മ ചോദിച്ചപ്പോൾ എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. ഒരു പക്ഷെ, എനിക്ക് അവളെ രക്ഷിക്കാമായിരുന്നു അല്ലേ അച്ചാ? പിറ്റെ ദിവസം വൈകീട്ടാണ് അവളുടെ ശരീരം കണ്ടു് കിട്ടിയത്. അപ്പോഴും ആ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. ആരെയോ തിരഞ്ഞു കൊണ്ട്. അന്ന് മുതൽ ആ കണ്ണുകൾ എന്റെ പിന്നാലെ ഉണ്ട്, സർവ്വ സമാധാനവും കളഞ്ഞുകൊണ്ട്. നിയമത്തിന്റെ മുന്നിൽ ഞാൻ തെറ്റുകാരൻ അല്ലായിരിക്കാം. പക്ഷേ, മനസ്സാക്ഷിയുടെ മുൻപിൽ.. എനിക്കിനി വയ്യ അച്ചാ, ഞാൻ എന്ത് ചെയ്യണം.. എനിക്കൊന്ന് പറഞ്ഞു തരൂ, പ്ലീസ്..”
കുമ്പസാര രഹസ്യം ആയത് കൊണ്ട് പോളച്ചൻ ഇത് ആരോടും പറയില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു. ഞാനും ഇതിനി ആരോടും പറയില്ല. കടലിന്റെ അടിത്തട്ടിൽ ചെന്ന് അവളോട് മാപ്പ് പറയുന്ന വരെ.. ആ കണ്ണുകളെ തിരഞ്ഞു കണ്ട് പിടിക്കുന്ന വരെ..
എന്റെ ഹൃദയം ഇപ്പോൾ ശാന്തമാണ്… നിത്യശാന്തത..
cover page copyright : freepik
5 Comments
❤️❤️
Thank you
അശ്രദ്ധയും അഹങ്കാരവും വരുത്തുന്ന വിനകൾ നിരവധിയാണല്ലോ
നന്നായി എഴുതി❤️👌💐
Thank you
കൊയപ്പോല്ല്യാ… ചിലപ്പോഴൊക്കെ കിട്ടേണ്ടത് കിട്ടിയാലേ മനുഷ്യന്മാര് പഠിക്കൂ..
തന്നിഷ്ടം പെരും നാശം