അർഷ്മാന് ഒരു വയസും രണ്ട് മാസവും ആണ്. മമ്മയുടെ പിറകെ കൈയിൽ ഒരു ഫ്ലാസ്കിൽ വെള്ളവുമായി എന്നും നടക്കുന്നത് കാണാം. കൈ നീട്ടിയാൽ മടി കൂടാതെ എടുക്കാൻ സമ്മതിക്കും.
വെളുത്തു ചുവന്ന അർഷ്മാന്റെ പൂച്ചക്കണ്ണിൽ എന്നും സുറുമക്കറുപ്പ് കാണാം. മൈലാഞ്ചി തേച്ച് മെറൂൺ നിറത്തിൽ തിളങ്ങി നിൽക്കുന്ന തലമുടി കാണുമ്പൊഴൊക്കെ ഞാൻ തലോടും. കഴുത്തിൽ കറുത്ത ചരടും വികൃതമാക്കപ്പെട്ട ഒരു ലോക്കറ്റും.
അർഷ്മാന്റെ മമ്മ ഞാൻ എണീക്കുമ്പോഴേക്കും അടുക്കളയിലെ ജോലികൾ ഒക്കെയും തീർത്തിട്ടുണ്ടാകും. സ്വന്തമായി ഉണ്ടാക്കിയ വെണ്ണ ചേർത്ത് പട്ടാണിറൊട്ടി ഒരു വശത്തു തയ്യാറാക്കി വെച്ചിട്ടുണ്ടാകും. ഒരു പാത്രത്തിൽ ബീഫ് കറി തിളക്കുന്നുണ്ടാകും. പാൽ തിളക്കുന്നുണ്ടാകും. പാലോ തൈരോ ചേർത്ത ജ്യൂസ് മിക്സിയിൽ തയ്യാറാകുന്നുണ്ടാകും.
“ഇതൊക്കെയും ആർക്കാണ് ഇത്ര രാവിലേ തയ്യാറാക്കുന്നത്?”
“അർഷ്മാന്റെ പപ്പ പോകുമ്പോഴേക്കും തയ്യാറാക്കണം.” ഹിന്ദിയിൽ ആണ് ആ സ്ത്രീ സംസാരിക്കുക. അമിത വേഗതയിൽ പതിഞ്ഞ ശബ്ദത്തിലുള്ള അവരുടെ ഹിന്ദി മനസിലാക്കി എടുക്കുക എനിക്ക് പ്രയാസം ആണെങ്കിലും ഇടക്ക് കിട്ടുന്ന ചില വാക്കുകളിലൂടെ ഇന്നതാണ് അവർ പറയുന്നത് എന്ന് ഏകദേശം മനസിലാക്കിയെടുക്കും. തീരെ മനസ്സിലായില്ലെങ്കിൽ ഇംഗ്ലീഷ് സംസാരിക്കും. അത് ഹിന്ദിയേക്കാൾ ബുദ്ധിമുട്ട് ആണ് മനസിലാക്കാൻ.
ഇന്ന് രാവിലെ കണ്ടപ്പോൾ ആണ് ഒന്നോ രണ്ടോ ആഴ്ചത്തേക്ക് നാട്ടിലേക്ക് പോകുകയാണെന്നും ഭർത്താവും ആങ്ങളയും ഇവിടെ തന്നെ കാണുമെന്നു അറിയിച്ചത്. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞു പുതുക്കേണ്ടതായിട്ടുണ്ട്. സ്നേഹത്തോടെ പാകിസ്ഥാനിൽ നിന്ന് വരുമ്പോൾ എന്തെങ്കിലും കൊണ്ടു വരണമോ എന്നും തിരക്കി. സ്നേഹത്തോടെ തന്നെ അത് നിരസിച്ചു.
പഞ്ചാബ് പ്രവിശ്യയിൽ മുൾട്ടാൻ എന്ന് പറയുന്ന സ്ഥലത്താണ് അവരുടെ വീട്. മൂന്ന് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചിട്ടില്ല. മക്കൾക്കു വേണ്ടി ജീവിക്കുകയായിരുന്നു. ഇരുപത്തി ആറാം വയസിൽ അവരുടെ പട്ടാളക്കാരൻ ആയിരുന്ന ജ്യേഷ്ഠൻ താലിബാനുമായുള്ള യുദ്ധത്തിൽ വീരമൃത്യു വരിച്ചു.
“എന്റെ നാടിനെ കുറിച്ച് കേട്ടിട്ടുണ്ടോ?”
ഇന്നലെ ആയിരുന്നു ചോദ്യം.
“പഞ്ചാബ് കേട്ടിട്ടുണ്ട്. പഴയ റൂമിലെ ആമിന പഞ്ചാബിൽ നിന്നുള്ളതാണ്. ലാഹോർ, കറാച്ചി, ഇസ്ലാമാബാദ്. ഒക്കെയും കേട്ടിട്ടുണ്ട്. അല്ലാതെ ഒരുപാട് സ്ഥലങ്ങളെ പറ്റി കേട്ടിട്ടില്ല.
“പാക്കിസ്ഥാൻ മനോഹരം ആണ്.”
“ഇന്ത്യയോളമോ?”
“ഇന്ത്യ അതിമനോഹരം ആണ്. നിങ്ങളുടെ ഭാഷ സംസാരിക്കുന്നവർ സ്നേഹമുള്ളവർ ആണ്. വേറെയും ചില മലബാറികളെ ഭർത്താവിനു പരിചയം ഉണ്ട്. അദ്ദേഹവും പറയാറുണ്ട്. മലബാറികളെ വിശ്വസിക്കാം എന്ന്.”
ഇന്ന് രാവിലെ പാകിസ്ഥാനിൽ നിന്നും കൊണ്ടു വന്ന ചുവന്ന നിറത്തിലുള്ള കുഞ്ഞു കുഞ്ഞു പഴങ്ങൾ ജ്യൂസ് ഉണ്ടാക്കാനായി കഴുകുമ്പോൾ ആണ് അവര് സങ്കടത്തോടെ എന്നോട് പറഞ്ഞത്
“എന്നോട് ഭർത്താവ് വീണ്ടും ഗർഭിണിയാവാൻ നിർബന്ധിക്കുന്നു.”
ഞാൻ അർഷ്മാനെ നോക്കി.
“അവന് ഒരു വയസ് കഴിഞ്ഞതേ ഉള്ളു.”
അവരെ നോക്കി. അർഷ്മാന്റെ അതെ ചർമ്മം ആണ് അവർക്ക്, ചുവന്ന് വെളുത്തത്. മെലിഞ്ഞ ശരീരം. കാറ്റിൽ തളർന്നത് പോലെ അല്പം വളഞ്ഞാണ് അവര് നിൽക്കുക.
“എനിക്ക് അവനെ പ്രസവിച്ച ക്ഷീണം ഇനിയും മാറിയിട്ടില്ല. ആയിഷ കഴിഞ്ഞ് അല്പം സമയം ഉണ്ടായിരുന്നു അർഷ്മാനെ ഗർഭിണി ആകുമ്പോൾ. ഇത് പക്ഷെ വളരെ നേരത്തെ അല്ലേ.?”
“പറ്റില്ലെന്ന് പറയാൻ പാടില്ലേ?”
“ഭർത്താവിനോടോ?”
“ഭർത്താവിനോട് തന്നെ അല്ലേ ഇക്കാര്യം പറയേണ്ടത്”
“ഞാനൊരു പ്രാവശ്യം പറഞ്ഞു. രണ്ട് ദിവസം ആയിട്ട് ജൂസിന്റ പേരും പറഞ്ഞ് എന്നേ വഴക്ക് പറയുന്നത് കണ്ടിട്ടില്ലേ. അതിനാൽ ആണ്. ഞാൻ എന്ത് ചെയ്താലും ഇപ്പോൾ വഴക്ക് പറയുകയാണ്. എന്റെ ആങ്ങള ഉള്ളത് കൊണ്ടാണ് അധികം പറയാത്തത്.
ഇപ്പോൾ എന്നെയും കുട്ടികളെയും നാട്ടിലേക്ക് അയച്ച് വിസിറ്റ് വിസ പുതുക്കി തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതും എന്നെ ഗർഭിണി ആക്കാൻ ആണ്. ഈ രണ്ട് കുട്ടികളെയും കൊണ്ട് ഞാൻ എന്ത് ചെയ്യും.”
എന്ത് മറുപടി പറയാൻ ആണ്
മുൻപൊരിക്കൽ അവര് എന്നോട് ചോദിച്ചിട്ടുണ്ട്.
“നിങ്ങൾക്ക് ബോയ് ഫ്രണ്ടിനേ ആക്കിയാൽ കുഴപ്പം ഉണ്ടോ? നിങ്ങളുടെ സംസ്കാരം അത് അനുവദിക്കുമോ?”
“ഇല്ല. അവനവനു വേണം എങ്കിൽ തന്നെയും ആരും അറിയാതെ ഒളിച്ച് മാത്രമേ ചെയ്യാൻ ആകൂ. സദാചാരത്തിനു എതിരാണ് അത്. സമൂഹം, കുടുബം, മൂല്യങ്ങൾ ഒക്കേ ഭർത്താവ് എന്ന ഒറ്റപുരുഷനിൽ ഒതുങ്ങി ജീവിക്കാൻ ആണ് ആവശ്യപെടുന്നത്.”
“ഇസ്ലാമിലെ പോലേ തന്നെ അല്ലേ?”
“അത് എനിക്ക് അറിയില്ല. പക്ഷെ ഇക്കാര്യത്തിലും കുടുംബ ബന്ധങ്ങൾ പോലെയുള്ള മറ്റു പല കാര്യങ്ങളിലും പാകിസ്താനും ഇന്ത്യയും പിന്തുടരുന്ന സംസ്കാരം ഏറെക്കുറെ ഒന്നാണെന്നു തോന്നിയിട്ടുണ്ട്.”
“അതെ. ഒന്നിൽ നിന്നും രണ്ടായത് അല്ലേ. നമ്മുടെ പിതാമഹർ ഒന്നായിരുന്നില്ലെ. അതിന്റെ പിന്തുടർച്ച കാണും. എങ്കിലും രണ്ട് സംസ്കാരത്തിലും ആണിന് മാത്രം എന്തിനാണ് മേൽക്കോയ്മ അനുവദിച്ചു വെച്ചിരിക്കുന്നത്.?”
“പെണ്ണ് മേൽക്കോയ്മ കാണിച്ചാൽ ആണധികാരം തകരും എന്നത് കൊണ്ടു മാത്രം”
“പ്രസവിക്കുന്ന കാര്യത്തിൽ എങ്കിലും നമുക്ക് തനിച്ച് തീരുമാനം എടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.”
“നിങ്ങൾ പറ്റില്ലെന്ന് പറയു.”
“പറ്റുമെന്ന് തോന്നുന്നില്ല. അദ്ദേഹം എല്ലാം തീരുമാനിച്ചു കഴിഞു. അർഷ്മാന്റെ പേരും പറഞ്ഞു അൽപം സമയം നീട്ടി ചോദിച്ച് നോക്കാം എന്നേ ഉള്ളു.”
അപ്പോഴേക്കും സമയം ആയെന്ന അർഷ്മാന്റെ പപ്പയുടെ കനപ്പിച്ചുള്ള വിളി വന്നു.
“ജീവിതത്തിൽ ഒരുപാട് കള്ളക്കുഴികൾ ഉണ്ട്. മനോഹരം എന്ന് തോന്നി നടന്ന് ചെല്ലും. പഴുതാരയും തേരട്ടയും കുപ്പിച്ചില്ലും നിറഞ്ഞ കറുത്ത കുഴികൾ ആണ് പലതും. വിവാഹം പലർക്കും അത്പോലെ ആണ്. പ്രസവിക്കാനും സമയങ്ങളിൽ ഭക്ഷണം ഉണ്ടാക്കി കൊടുക്കാനും ഉള്ള ഉപകരണങ്ങൾ ആണ് പെണ്ണ്.” വിധേയത്തം കൊണ്ടു വളഞ്ഞു പോയ ശരീരത്തിലെ ശ്വാസം നിലക്കും വിധം വേഗതയിൽ പറഞ്ഞു കൊണ്ടു അവര് മുറിയിലേക്ക് ഓടിപോയി.
10 Comments
❤️❤️🥺🥺
സങ്കടം. വേവ്💔💔
Super വിമി 🥰🥰🥰
സങ്കടം 😔😔😔
nice daa ചിലതൊക്കെ aghaneya നമ്മുക്കു എന്ത് ചെയ്യാനാ പെണ്ണായില്ലേ 🥺🥺
നല്ല കഥ. അയാള്ക്ക് മനംമാറ്റമുണ്ടാകുമെന്ന് വെറുതേ പ്രതീക്ഷിക്കുന്നു
മനോഹരമായി എഴുതി വിമീ ❤️❤️
അയാളെപ്പോലുള്ളവരെ തല്ലിക്കൊല്ലണം
കഥാപാത്രത്തിന്റെ പേരുകളെ മാറുന്നുള്ളു 😔 എല്ലാ പെണ്ണുങ്ങൾക്കും ഇത്തരം കഥ സ്വന്തമായി ഉണ്ടാകും.
സൂപ്പർ…. മോളെ ഇത്രയും വിവരം ഈ തലയ്ക്കുള്ളിൽ undo?