“എന്റെ മോൾ അമ്മയില്ലാത്ത കുട്ടിയാണ് ടീച്ചർ, അതുകൊണ്ട് കഴിയുമെങ്കിൽ ടീച്ചർ അവൾക്ക് മറ്റുള്ള കുട്ടികളുടേതിലും ഒരിത്തിരി അധികം പരിഗണന നൽകണം.” ഇന്നലത്തെ പാരൻ്റ്സ് ടീച്ചേർസ് മീറ്റിംഗിനിടയിൽ ഒരച്ഛൻ്റെ ഗദ്ഗദം നിറഞ്ഞ ഈ വാക്കുകൾ മനസ്സിൽ നിന്നും മായുന്നില്ല. എല്ലാ അധ്യയന വർഷവും ഇത്തരം കുഞ്ഞുങ്ങളെ ദൈവം എനിക്കായി തിരഞ്ഞു കൊണ്ടു വരുന്നതാണോ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ആലോചിച്ചു പോയി. കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി ഒന്നോ രണ്ടോ മക്കൾ ഒന്നുകിൽ അച്ഛൻ അല്ലെങ്കിൽ അമ്മ നഷ്ടപ്പെട്ടവരായി എൻ്റെ കൂടെയുണ്ട്, ഒരു നിയോഗമാകാം. എങ്കിലും അവരുടെ എന്തെങ്കിലും വിഷമങ്ങൾ എന്നോട് ഷെയർ ചെയ്യുമ്പോൾ അവരുടെ കണ്ണുകളേക്കാൾ വേഗതയിൽ എൻ്റെ കൺപീലികൾ നനഞ്ഞു വരുന്നത് എങ്ങനെ തടയാം എന്ന് ഇതുവരെ മനസ്സിലായിട്ടില്ല.
സ്കൂൾ നിങ്ങളുടെ രണ്ടാമത്തെ വീടാണെന്നും ക്ലാസ് ടീച്ചർ ആ വീട്ടിലെ അമ്മയാണെന്നും പറയുന്നത് വെറുതെയല്ലെന്ന് ആ മോളോട് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു ഞാനും കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ അമ്മമാരും. യു.കെ.ജി.യിൽ പഠിക്കുമ്പോൾ അമ്മയെ നഷ്ടപ്പെട്ട അവൾക്ക് ആ അമ്മയെ കുറിച്ച് വളരെ മങ്ങിയ ഓർമ്മകൾ മാത്രമേ കാണുകയുള്ളൂ. എങ്കിലും അവളുടെ അച്ഛൻ അയാളുടെ നിസ്സഹായാവസ്ഥ വിശദീകരിച്ചു കൊണ്ടിരുന്നപ്പോൾ അവളുടെ കണ്ണുകൾ പിടയുന്നുണ്ടായിരുന്നു. കോളേജ് അധ്യാപകനായ ആ മനുഷ്യൻ മകൾക്ക് വേണ്ടി വേണ്ടുവോളം സമയം നൽകാൻ സാധിക്കാതെ വരുന്നതിലുള്ള മനോവിഷമം പങ്കുവെക്കുന്നതോടൊപ്പം ഒന്നു കൂടി പറഞ്ഞു. “മാഡം, എൻ്റെ മോൾ എത്ര പെട്ടെന്നാണ് മാനസികമായി പക്വത പ്രാപിച്ചത്! അവളുടെ അമ്മ പോയതിനു ശേഷം ഈ നിമിഷം വരെ ഒരു കാര്യത്തിനെ കുറിച്ചും യാതൊരു വിധത്തിലുള്ള പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല. മാം, എൻ്റെ കുഞ്ഞിന് എങ്ങനെ ഇത്ര പെട്ടെന്ന്, അവൾ എങ്ങനെ എല്ലാം മാനേജ് ചെയ്യുന്നു…” അദ്ദേഹത്തിന് പറഞ്ഞു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പലപ്പോഴും കാലം തെറ്റി പെയ്യുന്ന എൻ്റെ കൺപോളകളും പരിസരബോധമില്ലാതെ നനവ് പടർത്തുന്നതറിഞ്ഞു. പലപ്പോഴും പെൺകുഞ്ഞുങ്ങൾ അവരുടെ അച്ഛന് ഒരു അത്ഭുതം തന്നെയാണ്.
രണ്ട് മാസം മുൻപ് ബ്രെയിൻ ഹാമറേജ് മൂലം അച്ഛനെ നഷ്ടമായ ഒരു മോനും കൂടിയുണ്ട് എൻ്റെ ക്ലാസിൽ. അച്ഛനില്ലാതായപ്പോൾ പുതിയ സ്കൂളിലേക്ക് പറിച്ചു നടപ്പെട്ടവൻ. അവന് ഇനിയും പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. സമയമെടുക്കും, കാരണം നഷ്ടപ്പെട്ടത് അച്ഛനെയല്ലേ, രാത്രിയിൽ കളി തമാശകൾ പറഞ്ഞ് ഉറക്കിയ അച്ഛനെ. ഏതു നിമിഷവും കരകവിഞ്ഞൊഴുകാൻ പാകത്തിലൊരു പുഴ തന്നെ ആ കുഞ്ഞു കണ്ണുകളിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അതിന് തടയിട്ട് നിർത്തുകയെന്നത് അങ്ങേയറ്റം ആയാസകരവും.
അവനെ സംബന്ധിച്ച് അവൻ്റെ ജീവിതം തന്നെ പാടെ മാറി മറിഞ്ഞിരിക്കുന്നു. അച്ഛനില്ലാതെ ജീവിക്കാൻ പഠിക്കണം എന്നതിനോടൊപ്പം അവന് അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നത് പുതിയ സ്കൂൾ, പുതിയ ടീച്ചർ, പുതിയ സഹപാഠികൾ എന്നതും കൂടിയാണ്. ആദ്യമായി അവൻ ക്ലാസിലെത്തിയ ദിവസം; കോൺടാക്ട് നമ്പർ ആവശ്യപ്പെട്ടപ്പോൾ ദാദുവിൻ്റെ ഫോൺ നമ്പർ കൃത്യമായി ഓർത്തു പറയാൻ സാധിക്കാതിരുന്ന അവനോട് അതെന്താ മോൻ്റെ പപ്പായുടെ നമ്പർ അറിയില്ലേ എന്ന് ചോദിച്ചപ്പോഴാണ് “മേരേ പപ്പാ ഇസ് ദുനിയാ മേം നഹി രഹേ മാം” എന്നവൻ ഒരു തേങ്ങലോടെ പറഞ്ഞ് ഒരമ്മയോടെന്ന പോലെ എന്നെ പറ്റിച്ചേർന്ന് നിന്നത്. ഒരു ടീച്ചറെന്ന നിലയിൽ തീർത്തും നിസ്സഹായയായി പോയ അവസ്ഥ.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
നമ്മൾ ഒരു അദ്ധ്യാപികയാണെന്നും മുന്നിൽ നിൽക്കുന്നത് തൻ്റെ വിദ്യാർത്ഥിയാണെന്നും മറന്നു പോകുന്ന ഇത്തരം ചില സന്ദർഭങ്ങളുണ്ടാകാറുണ്ട്. മുന്നിലിരിക്കുന്ന മക്കൾക്കെല്ലാം വെറുമൊരു അമ്മ മാത്രമായി മാറുന്ന നിമിഷങ്ങൾ. അധ്യാപന ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത മുഹൂർത്തങ്ങൾ. കൊച്ചു കുഞ്ഞുങ്ങൾക്ക് മുന്നിൽ ശബ്ദം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ.
അച്ഛനിലായ്മയുടെ ആഴം അവൻ്റെ കണ്ണുകളിൽ ഓരോ ദിനവും വായിച്ചെടുക്കുകയാണ് ഞാൻ. അവർക്ക് ഞാൻ പുസ്തകങ്ങളിലെ പാഠങ്ങൾ പഠിപ്പിച്ചു കൊടുക്കുമ്പോൾ അവരിൽ നിന്ന് ഞാൻ അതിനേക്കാൾ മൂല്യമേറിയ പലതും പഠിച്ചെടുക്കാൻ ശ്രമിക്കുന്നു.
ഒന്നര മാസം വേനലവധിയാണ് ഇപ്പോൾ. അത് കഴിഞ്ഞു വരുമ്പോൾ എൻ്റെ കുട്ടികളുടെ മുറിവേറ്റ മനസ്സും ഹൃദയവും കാലത്തിൻ്റെ നിറമുള്ള നൂലിനാൽ തുന്നിച്ചേർക്കപ്പെടട്ടെ എന്നാശിക്കുന്നു.
പുതിയ അധ്യയന വർഷത്തെ ആദ്യത്തെ പാരൻ്റ്സ് ടീച്ചേഴ്സ് മീറ്റിംഗായിരുന്നു. മക്കളുടെ യൂണിറ്റ് ടെസ്റ്റിൻ്റെ ഉത്തരക്കടലാസിലേക്കും അവരുടെ മുഖത്തേക്കും ആകാംക്ഷയോടെയും അതിലേറെ സന്തോഷത്തോടെയുമുള്ള അച്ഛനമ്മാരുടെ നോട്ടങ്ങൾക്കിടയിൽ അരമാർക്കിനും ഒരു മാർക്കിനും മക്കളോട് ദേഷ്യപ്പെടുന്ന ആരെയും കണാഞ്ഞതിൽ ഞാൻ അതിയായി സന്തോഷിച്ചു. ചിന്താഗതിയിൽ മാറ്റം വന്നു തുടങ്ങിയിരിക്കുന്നു. ഉത്തരക്കടലാസിൽ മക്കൾ കഷ്ടപ്പെട്ട് നേടിയെടുക്കുന്ന മാർക്കുകൾ മാത്രമല്ല അവരുടെ ഭാവി നിർണ്ണയിക്കുന്നതെന്ന് പലയാവർത്തി മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ചതിന് ഫലം കാണാൻ തുടങ്ങിയെന്ന ചെറിയൊരാശ്വാസം.
✍️രതി രമേഷ്
2 Comments
നന്നായിട്ടുണ്ട്
നന്നായി എഴുതി👌❤️
അഭിനന്ദനങ്ങൾ💐❤️