ചെറുകഥ **** “ചേച്ചിയും ചിന്തിച്ചു കാണില്ലേ, ഇതെന്തൊരു പെണ്ണാണെന്ന്?” ഇവളെങ്ങനെ എന്റെ മനസ്സ് വായിച്ചറിഞ്ഞു എന്ന ചിന്തയിൽ അപ്രതീക്ഷിതമായി അവളുടെ വാക്കുകൾ കേട്ടപ്പോൾ ഞെട്ടലുണ്ടായി. എങ്കിലും ഉള്ളിലെ ഭാവം മുഖത്ത് പ്രകടമാകാതിരിക്കാൻ ശ്രമിച്ച് കള്ളം പറഞ്ഞു. “ഏയ്, എനിക്ക് അങ്ങനൊന്നും തോന്നിയിട്ടില്ല, കുറച്ച് നേരം ഞാൻ എടുക്കട്ടെ കുഞ്ഞിനെ.” വിഷയം മാറ്റാൻ ശ്രമിച്ചു കൊണ്ട് ഞാൻ അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ എടുക്കാൻ തുനിഞ്ഞു. കൈച്ചൂട് മാറിയതിനാലാകാം അത് കരഞ്ഞു തുടങ്ങിയത്. കരച്ചിൽ നിർത്തുന്നില്ലെന്ന് കണ്ടപ്പോൾ അവൾ കുഞ്ഞിനെ എടുത്ത് മുലയൂട്ടാൻ തുടങ്ങി. *** ഈ പെണ്ണിനെന്താ ചിരിക്കാൻ പോലും അറിയില്ലേ എന്ന് ചിന്തിച്ചിട്ടുണ്ട് കഴിഞ്ഞു പോയ രണ്ടു ദിവസങ്ങളിലും. പൊയ്മുഖം തീർത്തൊരു ഗൗരവവും, ആരോടെന്നില്ലാത്ത ദേഷ്യവും നിരാശയും വിഷാദവും സങ്കടവും എല്ലാം കൂടിക്കുഴഞ്ഞിരിക്കുന്നതിന്റെ ആകെത്തുകയാണ് അവൾ എന്നാണ് തോന്നിയത്. തികച്ചും വ്യത്യസ്തമായ ഒരു കൂടിക്കാഴ്ചയായിരുന്നു അത്. സുഹൃത്തുക്കളായ മൂന്ന് കുടുംബങ്ങൾ അടങ്ങുന്ന ഒരു വിനോദയാത്രയിലായിരുന്നു അവർ. ഞങ്ങളുടെയും അവരുടെയും ലക്ഷ്യം സമാനതകൾ…
Author: Rathi Ramesh
അമ്മയെന്ന പേരിനോടൊപ്പം ഓർമ്മയിൽ തെളിഞ്ഞു വരുന്നൊരു രാവ്… പെണ്ണും പ്രസവവും പോസ്റ്റ്‌പാർട്ടം ഡിപ്രെഷനും ഒന്നും ഒരു വിഷയമോ ചർച്ചയോ അല്ലാതിരുന്നൊരു നാളിൽ പിറന്നുവീണൊരു അമ്മയും കുഞ്ഞും… ജീവിതകാലം മുഴുവൻ മനസ്സിൽ കുളിരു പകരുന്നൊരു നിമിഷം സമ്മാനിക്കേണ്ടതിനു പകരം നെഞ്ചിൻകൂട്ടിൽ ഒരിക്കലും ആണയാത്തൊരു കനൽ കോരിയിട്ടൊരു രാത്രി. *** “ഇതെന്താ ഇവിടെയൊരു മാംസക്കഷ്ണം തള്ളിക്കിടക്കുന്നത്.” ” ഓ! അത് മുൻപേ ഉള്ളതായിരിക്കും.” മിലിട്ടറി യൂണിഫോമിലുള്ള നഴ്സുമാരുടെ സംഭാഷണം ആ തളർച്ചക്കിടയിലും വ്യക്തമായി കേൾക്കാമായിരുന്നു അവൾക്ക്. വിദേശാധിപത്യത്തിന്റെ പിന്തുടർച്ചയെന്നോണം അധികാര വരേണ്യവർഗ്ഗത്തിന്റെ അവഗണനയും ധാർഷ്ഠ്യവും അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു രാവിലെമുതൽ അവളും അവളുടെ ഭർത്താവും. അന്നൊരു ഞായറാഴ്ച, രാവിലെ ഏഴുമണിക്ക് എമർജൻസിയിൽ അനുവദിച്ചുകിട്ടിയ പട്ടാളജിപ്സിയിൽ എത്തിയതായിരുന്നു മിലിട്ടറി ആശുപത്രിയിൽ. കുറിച്ചു തന്നിരുന്ന തീയ്യതിക്ക് ഒരുപാട് ദിവസങ്ങൾ ബാക്കിയുണ്ടായിരുന്നു. നിർത്താതെ ഛർദ്ദിയും, ഇടയ്ക്കിടെ നനഞ്ഞൊഴുകുന്ന അടിവസ്ത്രവും കാരണം ആകെ പരവശയായ അവളെ പരിശോധിച്ച ഡോക്ടർ – ഭർത്താവിന്റെ അതേ യൂണിഫോമിൽ, എന്നാൽ ചുമലിൽ രണ്ട് നക്ഷത്രങ്ങളും,…
– ചെറുകഥ – അമ്മ പറഞ്ഞത് കേട്ടപ്പോൾ ആദ്യം തമാശയാണെന്ന് കരുതി ചിരിച്ചു തള്ളി. “നിനക്കും ഞാൻ പറയുന്നത് ഭ്രാന്താണെന്ന തോന്നലാകും അല്ലേ? അല്ലെങ്കിലും ഞാൻ എപ്പോഴും കോമാളി മാത്രമാണല്ലോ നിങ്ങൾക്കെല്ലാവർക്കും…” വീടിന് വെളിയിൽ ഇറങ്ങാൻ പോലും മടിച്ചു നിൽക്കുന്ന ഒരാൾ പെട്ടെന്നൊരു ദിവസം വിളിച്ച് “എനിക്ക് ഈ വീട്ടിൽ നിന്നും കുറച്ച് ദിവസം മാറി നിൽക്കണം” എന്ന് പറഞ്ഞാൽ അത് കേൾക്കുന്ന ആരായാലും ആദ്യം ഒന്ന് ചിരിച്ചു പോകും, അതു മാത്രമേ താനും ചെയ്തിരുന്നുള്ളൂ. എന്നാൽ, തന്റെ മറുപടി അമ്മക്ക് ഫീൽ ചെയ്തു എന്ന് മറുഭാഗത്ത് ഫോൺ കട്ടായപ്പോൾ മനസ്സിലായി. പിന്നീട് രണ്ടു മൂന്ന് തവണ ശ്രമിച്ചതിനു ശേഷമായിരുന്നു വിളിക്ക് സ്വീകാര്യത ലഭിച്ചത്. ചിലപ്പോൾ കൊച്ചു കുട്ടികളെ പോലെ വാശി കാണിക്കും. അല്ലെങ്കിലും കറങ്ങി തിരിഞ്ഞ് ശൈശവത്തിലേക്ക് പിന്തിരിഞ്ഞു നടക്കുകയല്ലേ! “അമ്മയ്ക്ക് എവിടെയാ പോകേണ്ടത്?” “ആ! അതൊന്നും എനിക്കറിയില്ല, പക്ഷെ എനിക്കിവിടെ നിന്നും കുറച്ചു നാൾ മാറി നിൽക്കണം. ഒരു…
മാറേണ്ടത് കുട്ടികൾ മാത്രമല്ല: അല്ലെങ്കിൽ കുട്ടികൾക്ക് മാത്രമായൊരു മാറ്റമുണ്ടോ? അവരിലെ നല്ലതും ചീത്തയുമായ മാറ്റങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും അത്ര എളുപ്പത്തിൽ നമുക്ക് തലയൂരാൻ പറ്റുമോ? ഓരോ കുഞ്ഞും ഈ ഭൂമിയിൽ പിറന്നു വീഴുന്നത് ദൈവത്തിന്റെ പ്രതിരൂപമായാണ്, അവരിലെ കുഞ്ഞിളം ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയോളം സന്തോഷവും സമാധാനവും പ്രദാനം നൽകാൻ കെല്പുള്ള വേറെന്തുണ്ട് ഈ ഭൂമിയിൽ? അതേ കുഞ്ഞുങ്ങൾ തന്നെയാണ് വളർന്നു വരുന്നതോടെ വ്യത്യസ്തവും നമുക്ക് ഉൾക്കൊള്ളാൻ പറ്റാത്തതുമായ സ്വഭാവഗുണങ്ങൾ സ്വായത്തമാക്കുന്നത്. അവരിലെ അടിസ്ഥാന സ്വഭാവത്തിന് അടിത്തറ പാകുന്നത് അവർ വളർന്നു വരുന്ന വീടും, പിറന്നു വീഴുമ്പോൾ മുതൽ അവരുടെ കൂടെയുള്ള അച്ഛനമ്മമാരുമാണെന്ന് പറഞ്ഞാൽ നിഷേധിക്കുക അസാധ്യമാണ്. കാരണം നമ്മുടെ മക്കളുടെ സ്വഭാവ രൂപീകരണത്തിന് വിത്ത് പാകുന്നത് അവരുടെ വീട്ടിൽ നിന്ന് തന്നെയാണ്; ഇക്കാര്യത്തിൽ സ്‌കൂളും, കൂട്ടുകാരും രണ്ടാം സ്ഥാനത്തു മാത്രമാണ്. മക്കളുടെ ഏതൊരാഗ്രഹവും ക്ഷണനേരം കൊണ്ട് സാധിച്ചു കൊടുക്കുന്ന അച്ഛനമ്മമാർ അവർക്കു പകർന്നു നൽകുന്നത് സ്നേഹമല്ല, അത്രമേൽ ദൃഢമായൊരു ഉറപ്പാണ്, ഒരിക്കലും…
“ഹോളി ആഘോഷിക്കാൻ എന്ന പേരിൽ കയ്യിൽ കരുതിയിരുന്ന രണ്ടു കിലോ കഞ്ചാവ് കോളേജ് ഹോസ്റ്റലിൽ നിന്ന് പിടിച്ചു” എന്ന വാർത്തയായിരുന്നു ഇവിടുത്തെ അത്രയും പവിത്രമായ ആഘോഷമായ ‘ഹോളി’യുടെ അന്ന് രാവിലെ ഒരൂ ന്യൂസ് ചാനലിൽ കണ്ടത്. എല്ലാ ഇന്ത്യക്കാർക്കും എല്ലാ ഉത്സവങ്ങളും ആഘോഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന തിരിച്ചറിവോടെ തന്നെ പറയട്ടെ, നമ്മൾ പുതുതായി എന്തെങ്കിലും സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ അതിന്റെ നന്മ വശം സ്വയത്തമാക്കാൻ ശ്രമിച്ചാൽ എത്ര നന്നായിരുന്നു. ലഹരി ഉപയോഗിക്കാനായി അത്രയും പവിത്രമായൊരു ദിവസം കൂട്ടുപിടിക്കണോ? എന്തിനും ഏതിനും വടക്കിനെ പരിഹസിക്കുമ്പോഴും ട്രോളുമ്പോഴും വടക്കൻ രീതികളെയും, ആചാരങ്ങളെയും ആഘോഷങ്ങളെയും അപ്പാടെ പിന്തുടരുകയാണ് നമ്മൾ എന്ന് ഇപ്പോഴത്തെ വിവാഹ വീഡിയോയും മറ്റും കാണുമ്പോൾ മനസ്സിലാകും. നോർത്തിൽ വർഷങ്ങളായി ജീവിക്കുന്ന, ജീവിച്ചിരുന്ന ഏതൊരാൾക്കും അറിയാവുന്ന കാര്യമാണ്, ഹൽദി, മെഹന്തി, ലേഡിസ് സംഗീത് ഇങ്ങനെ അഞ്ചോ ആറോ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പലവിധ ആചാരങ്ങൾ (ഇവരുടെ ഭാഷയിൽ – രീതി റിവാസ്) അടങ്ങിയതാണ് ഇവർക്ക് വിവാഹം.…
”ഓരോ തവണ ഇവിടെയൊരു പുതിയ അതിഥി എത്തുമ്പോഴും ഞാൻ കരുതും നമ്മളിൽ ഓരോന്നിനെയും എടുത്ത് വെള്ളത്തിലിട്ടോ അവയവങ്ങളോരോന്നും അറുത്തു മുറിച്ചു മാറ്റിയോ നശിപ്പിക്കുമെന്നാണ്. പക്ഷെ, നമ്മുടെ അംഗസംഖ്യ കൂടുന്നതല്ലാതെ ഒരു കുറവും വരുന്നില്ലല്ലോ!” ഇന്നലെ മക്കളുടെ മുറിയിലേക്ക് ഒരു പുതിയ അലമാര വന്നപ്പോഴായിരുന്നു അവിടെയൊക്കെ ഒന്ന് അടുക്കിപ്പെറുക്കി വെക്കാമെന്ന് ചിന്തിച്ച് പഴയ അലമാരത്തട്ടുകളിൽ കണ്ണുടക്കിയത് . ഇടയ്ക്കെപ്പോഴോ പൊടിതട്ടി നല്ലൊരു തുണി പേഴ്സിനുള്ളിൽ അട്ടിയട്ടിയായി വെച്ച ഇവന്മാരുടെ മേൽ കൈ തട്ടിയത് അറിയാതെയാണ്. എന്താ ഒരു കുശുകുശുപ്പ് എന്നറിയാൻ കാതു കൂർപ്പിച്ച് നോക്കിയപ്പോഴതാ ഇവരുടെ പതം പറച്ചിൽ! ഒരു ഉപയോഗവും ഇല്ലെങ്കിലും ഒന്നിനെയും ഞാൻ വലിച്ചെറിഞ്ഞില്ലായിരുന്നു. നാലഞ്ചെണ്ണം റൂമിന്റെ കോണിൽ കിടക്കുന്ന വലിയ ഇരുമ്പ് പെട്ടിക്കുള്ളിലാണെന്ന കാര്യം ഇന്നലെ ഇവന്മാരുടെ സംസാരം കേട്ടപ്പോഴാണ് ഓർമ്മ വന്നത്. ആദ്യം സംസാരിച്ചു തുടങ്ങിയത് 2012 മോഡൽ ബ്ലാക്ക് ബ്യൂട്ടി സാംസങ്ങ് ആയിരുന്നു. അവനെ പിന്താങ്ങിക്കൊണ്ട് ആ കുഞ്ഞു കുടവയറൻ വെളുത്ത സാംസങ്ങും തൻ്റെ ഭൂതകാലം…
2024 ന്റെ count down തുടങ്ങിയിരിക്കുന്നു. താളുകളിങ്ങനെ കൊഴിഞ്ഞു വീണിടുമ്പോൾ പല പുതിയ പാഠങ്ങളും പഠിച്ചു കൊണ്ടിരിക്കുന്നു. ഓർമ്മകളാണോ മറവിയാണോ കൂടുതലെന്നു ചോദിച്ചാൽ ഇപ്പോൾ പലതും പെട്ടെന്ന് മറന്നു തുടങ്ങിയിരിക്കുന്നു എന്ന് പറയാൻ നിർബന്ധിതയാകുന്നു. മറവി പലപ്പോഴും അനുഗ്രഹമാണെങ്കിലും അത്രമേൽ മനസ്സിനെ കീറിമുറിച്ച പലതും കൂടുതൽ മിഴിവോടെ ഓർമ്മകളിൽ തെളിയും എന്നതും വിരോധാഭാസം തന്നെ! മറ്റൊരു വിധത്തിൽ പറഞ്ഞാൽ അത്തരം ചില ഓർമ്മകൾ ഒരിക്കലും മരിക്കാതിരിക്കുന്നതും നല്ലത് തന്നെയാണ്, ഇല്ലെങ്കിൽ ചിലയിടത്ത് പിന്നെയും പിന്നെയും തോറ്റുകൊണ്ടിരിക്കും. 2024 നെ നിർവചിക്കാൻ എന്നോട് പറയുകയാണെങ്കിൽ, ഒരു സംശയവുമില്ലാതെ ഞാൻ പറയും, എൻ്റെ ജീവിതത്തിലെ ഏറ്റവും പരീക്ഷണങ്ങൾ നിറഞ്ഞ വർഷമായിരുന്നു ഈ കടന്നു പോയതെന്ന്. പക്ഷെ ജീവിതകാലം മുഴുവൻ ഓർത്തു വെക്കാൻ പാകത്തിൽ മൂല്യമേറിയ ഒട്ടേറെ പാഠങ്ങൾ പഠിപ്പിച്ചിരുന്നു ഓരോ അനുഭവങ്ങളും. അതുകൊണ്ടു തന്നെ എനിക്കിതിനെ അടയാളപ്പെടുത്തി വെക്കണം. എന്റെ ശേഷിച്ച വർഷങ്ങൾക്ക് ഒരു referrel code ആയി ഈ 2024നെ കുറിച്ചിടണം. ജീവിതത്തിലെ…
എൻ്റെ നാടിനോടുള്ള; അമ്മമലയാളത്തോടുള്ള പ്രണയം എങ്ങനെ വാക്കുകളിൽ ഒതുക്കാൻ! വർഷത്തിലൊരിക്കലുള്ള യാത്രയിൽ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് മംഗലാപുരം അതിർത്തി കടക്കുമ്പോൾ വീശിയടിക്കുന്ന കാറ്റിൽ പോലും അലിഞ്ഞു ചേർന്നിട്ടുണ്ട് എനിക്കെന്റെ മലയാളവും നാടും. നോർത്തിന്ത്യൻ കുട്ടികളുടെ കൂടെ ബാല്യം പിന്നിട്ട, ഒരൊറ്റ മലയാളി കുട്ടികൾ പോലും കൂട്ടിനില്ലാതെ കൗമാരം കടന്നു പോകുന്ന മക്കൾ പപ്പാ – മമ്മി എന്ന വിളിയിൽ നിന്ന് ആരും നിർബ്ബന്ധിക്കാതെ തന്നെ അച്ഛൻ – അമ്മ എന്ന വിളിയിലേക്ക് തിരികെ വന്നതിനപ്പുറം എന്തു വേണം മധുരമീ മലയാളം എന്ന് പറയാൻ. അവരുടെ ബാല്യത്തിൽ പറഞ്ഞു ശീലിച്ച പപ്പാ – മമ്മി വിളിയിൽ നിന്നും അച്ഛൻ – അമ്മ വിളിയിലേക്ക് എത്തി ചേർന്നത് എങ്ങനെയാണെന്നോ എപ്പോഴാണെന്നോ ഓർമ്മയില്ല. എന്നാൽ അവർ ഈ രണ്ടു വേർഷനും നല്ല ഭംഗിയായി ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. മക്കൾക്ക് മലയാളം അറിയില്ലെന്ന് ഒരിക്കലും അഭിമാനത്തോടെ പറഞ്ഞിട്ടില്ല; പക്ഷെ അവർ വളർന്നു വന്ന സാഹചര്യം അങ്ങനെ ആയിരുന്നതിനാൽ…
“എന്റെ മോൾ അമ്മയില്ലാത്ത കുട്ടിയാണ് ടീച്ചർ, അതുകൊണ്ട് കഴിയുമെങ്കിൽ ടീച്ചർ അവൾക്ക് മറ്റുള്ള കുട്ടികളുടേതിലും ഒരിത്തിരി അധികം പരിഗണന നൽകണം.” ഇന്നലത്തെ പാരൻ്റ്സ് ടീച്ചേർസ് മീറ്റിംഗിനിടയിൽ ഒരച്ഛൻ്റെ ഗദ്ഗദം നിറഞ്ഞ ഈ വാക്കുകൾ മനസ്സിൽ നിന്നും മായുന്നില്ല. എല്ലാ അധ്യയന വർഷവും ഇത്തരം കുഞ്ഞുങ്ങളെ ദൈവം എനിക്കായി തിരഞ്ഞു കൊണ്ടു വരുന്നതാണോ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ ആലോചിച്ചു പോയി. കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി ഒന്നോ രണ്ടോ മക്കൾ ഒന്നുകിൽ അച്ഛൻ അല്ലെങ്കിൽ അമ്മ നഷ്ടപ്പെട്ടവരായി എൻ്റെ കൂടെയുണ്ട്, ഒരു നിയോഗമാകാം. എങ്കിലും അവരുടെ എന്തെങ്കിലും വിഷമങ്ങൾ എന്നോട് ഷെയർ ചെയ്യുമ്പോൾ അവരുടെ കണ്ണുകളേക്കാൾ വേഗതയിൽ എൻ്റെ കൺപീലികൾ നനഞ്ഞു വരുന്നത് എങ്ങനെ തടയാം എന്ന് ഇതുവരെ മനസ്സിലായിട്ടില്ല. സ്കൂൾ നിങ്ങളുടെ രണ്ടാമത്തെ വീടാണെന്നും ക്ലാസ് ടീച്ചർ ആ വീട്ടിലെ അമ്മയാണെന്നും പറയുന്നത് വെറുതെയല്ലെന്ന് ആ മോളോട് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു ഞാനും കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ അമ്മമാരും.…
രണ്ടാമതൊരു അവസരമില്ലാത്ത, പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷിക്കാനുള്ള ഓപ്ഷനില്ലാത്ത ഒരേയൊരു പരീക്ഷയാണ് ജീവിതം. കിട്ടിയ അവസരം പാഴാക്കി കളയാതിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമാനായ പരീക്ഷാർത്ഥിയുടെ ലക്ഷണം. ✍️രതി രമേഷ്
