എല്ലാ വായനക്കാർക്കും നമസ്കാരം
പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിട്ടാണ് ഇന്നത്തെ തലമുറ പത്മരാജനെ അറിയുന്നത്. പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാന തുമ്പികളും, മുന്തിരി തോട്ടങ്ങളിലെ ശൈത്യവും ബൈബിൾ വാക്യങ്ങളും കൈകോർത്ത ‘നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളും’ അതിനുദാഹരണമാണല്ലോ ! തന്നിലെ പ്രണയത്തിൻ്റെ ആശയങ്ങൾക്ക് പുതുകാലഘട്ടത്തിൻ്റെ പുതുമ നൽകുന്ന കാര്യത്തിൽ ശ്രീ. പത്മരാജൻ പൂർണ്ണ വിജയമായിരുന്നു.
1972-ൽ ‘നക്ഷത്രങ്ങളേ കാവൽ’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 1979-ൽ മലയാളത്തിലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് നേടിയ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. പ്രത്യേകിച്ചു ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലെന്നറിയാം എന്നാലും സിനിമാലോകത്ത് എത്തിയില്ലെങ്കിൽ പൂർണ്ണ അർത്ഥത്തിൽ ഒരു സാഹിത്യകാരനായി അറിയപ്പെടുമായിരുന്നു. പതിനഞ്ചു നോവലുകൾക്കും 35 തിരക്കഥകൾക്കും പുറമെ ഏറെ ചെറുകഥകളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡും സിനിമയിൽ ദേശീയ രാജ്യാന്തര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
മറക്കാനാവാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും കഥാമുഹൂർത്തങ്ങളെയും സമ്മാനിച്ച സംവിധായകൻ, തിരക്കഥാകൃത്ത്, എന്ന രീതിയിലാണെങ്കിൽ – ഭരതന്റെ ആദ്യ സംവിധാന സംരംഭമായ ‘പ്രയാണത്തിന്’ (1975) തിരക്കഥയെഴുതി അദ്ദേഹം മലയാള ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചത്. പിന്നീട് അദ്ദേഹം സ്വന്തം തിരക്കഥകളെ അടിസ്ഥാനമാക്കി സിനിമകൾ സംവിധാനം ചെയ്യാൻ തുടങ്ങി. മലയാളത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച റൊമാന്റിക് സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് ‘തൂവാനത്തുമ്പികൾ’ ആണെങ്കിൽ ‘കരിയിലക്കാറ്റു പോലെ’ എന്ന ചിത്രത്തിൽ മലയാളത്തിലെ ക്ലാസിക് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളിൽ ഒന്നാണ്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
നിരൂപക പ്രശംസ നേടിയ മറ്റൊരു ക്ലാസിക് പത്മരാജൻ ചിത്രമാണ് ‘മൂന്നാം പക്കം (1988)’ . ഓരോ സിനിമകളും ഒന്നിനൊന്നു വ്യത്യസ്തമായിരുന്നു. ഏകദേശം 18 സിനിമകൾ സംവിധാനം ചെയ്യുകയും 37 സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
1946 മെയ് 23ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്തുള്ള മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭ പിള്ളയുടെയും ഞാവറക്കൽ ദേവകി അമ്മയുടെയും ആറാമത്തെ മകനായാണ് പത്മരാജൻ ജനിച്ചത്. മുതുകുളത്തെ ആദ്യകാല സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം എം.ജി കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും പഠിച്ച് രസതന്ത്രത്തിൽ ബിഎസ്സി ബിരുദം നേടി . തുടർന്ന് മുതുകുളത്ത് പണ്ഡിതനായ ചേപ്പാട് അച്യുതവാര്യരിൽ നിന്ന് സംസ്കൃതം പഠിച്ചു. തുടർന്ന് അദ്ദേഹം തൃശൂർ ആകാശവാണിയിൽ പ്രോഗ്രാം അനൗൺസറായി ചേർന്നു . 1986 വരെ അദ്ദേഹം ആകാശവാണിയിൽ തുടർന്നു. പിന്നീട് ആകാശവാണിയിൽ നിന്ന് സ്വമേധയാ വിരമിച്ചു.
ആകാശവാണിയിൽ അദ്ദേഹത്തിൻ്റെ സഹപ്രവർത്തകയായിരുന്ന പാലക്കാട് ചിറ്റൂർ സ്വദേശിനിയായ രാധാലക്ഷമിയാണ് അദ്ദേഹത്തിൻ്റെ ഭാര്യ. രണ്ടു മക്കളാണ്. മകൻ – പി. അനന്തപത്മനാഭൻ, ഒരെഴുത്തുകാരനാണ്.
ശാപം കിട്ടി ഭൂമിയിലേക്ക് വന്ന ഗന്ധർവൻ്റെ കഥ പറഞ്ഞ ‘ഞാൻ ഗന്ധർവൻ’ ആയിരുന്നു അദ്ദേഹത്തിൻ്റെ അവസാനത്തെ സൃഷ്ടി.ഏകദേശം മൂന്നു പതിറ്റാണ്ടു മാത്രം നീണ്ടു നിന്ന തൻ്റെ സാഹിത്യ ചലച്ചിത്ര പ്രവർത്തനങ്ങൾക്കിടയിൽ എല്ലാ അർത്ഥത്തിലും മലയാളി മനസ്സുകളിൽ തിളങ്ങി നിന്ന ഗന്ധർവ്വൻ തന്നെയായിരുന്നു അദ്ദേഹം. ഒരു പക്ഷെ ജനുവരിയുടെ നഷ്ടമായി മലയാളികളുടെ അനുഗ്രഹീത കലാകാരൻ അല്ലെങ്കിൽ പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ, അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുൻപിൽ പ്രണാമം🙏🙏
1 Comment
👍🙏