കെവിനും സംഘവും പൊലീസിന് കീഴടങ്ങുന്നതിനു മുൻപ് നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി.കേസിനെക്കുറിച്ച് പഠിക്കുക, തെളിവുകൾ ശേഖരിക്കുക അങ്ങനെ എല്ലാ വിധത്തിലുള്ള മുൻകരുതലുമെടുത്തിരുന്നു.
വെങ്കിടേഷിന്റെയും സമീറിനെയും ആനന്ദിന്റെയും മരണ ദൃശ്യങ്ങൾ,അവരുടെ ഫോണിലെ കാൾ ലിസ്റ്റ് ,ഹാർഡ് ഡിസ്കിൽ കണ്ട പണമിടപാട് രേഖകൾ തുടങ്ങിയവയുടെ ഹാർഡ് കോപ്പികൾ പോലീസിനും മാധ്യമ പ്രവർത്തകർക്കും,പൊതുപ്രവർത്തകർക്കും എന്നിങ്ങനെ അവിടെ കൂടിയ എല്ലാവർക്കും വിതരണം ചെയ്യപ്പെട്ടു.
ഈ കേസിലകപ്പെട്ട ആരും രക്ഷപ്പെടാൻ പാടില്ല എന്നതായിരുന്നു കെവിൻ്റെ ഉദ്ദേശം.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
വെങ്കിടേഷിന്റെ ശരീരാവശിഷ്ടങ്ങൾ പോലീസ് പുഴയിൽ നിന്നും കണ്ടെത്തി,ഡി എൻ എ ടെസ്റ്റിനയച്ചു,അത് വെങ്കിടേഷിന്റെതാണെന്നു പിന്നീട് തെളിയിക്കപ്പെട്ടു.
സൂരജിനെ വധിയ്ക്കാൻ താൻ പ്ലാനിട്ടെന്നും തന്നെ സഹായിച്ചത് ധ്രുവനാണെന്നും , രാജ്യത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച സൂരജിനെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നുവെന്നും കെവിൻ ലോകത്തോട് വിളിച്ച് പറഞ്ഞു.
കെവിനും സോണിയും തങ്ങളുടെ തെറ്റുകൾ ഏറ്റു പറഞ്ഞു.പ്രതികൾക്ക് വേണ്ടി അഡ്വക്കേറ്റ് ശരവണൻ കോടതിയിൽ ഹാജരായി.
സ്വന്തം സഹോദരിയുടെ മരണം മൂലമുണ്ടായ മാനസിക ആഘാതം,മാതാപിതാക്കൻമാരുടെ അപ്പോഴത്തെ നിസ്സഹായ അവസ്ഥ,സമൂഹത്തിൻ്റെ പ്രതികരണം തുടർന്നുണ്ടായ പ്രതികാരം
കെവിനെ ഇത്തരത്തിലൊരു കൊലപാതക പരമ്പരയ്ക്കു പ്രേരിപ്പിച്ചതെന്ന് കോടതി വിലയിരുത്തി.
“കെവിന്റെ കുടുംബത്തിന് നീതി നിഷേധിച്ചതിൽ ചില ഉദ്യോഗസ്ഥരുടെ പങ്ക് വളരെ വലുതാണ്.ഇരയായ ക്രിസ്റ്റീനയുടെ കുടുംബത്തിന് നീതി നിഷേധിച്ചെങ്കിലും അതിന് പ്രതികാരമായി ,ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി ,നിയമത്തെ കയ്യിലെടുത്ത അവളുടെ സഹോദരനടക്കമുള്ള പ്രതികൾ കഠിനമായ ശിക്ഷ അർഹിക്കുന്നു.”
പ്രതികളുടെ മാനസികാവസ്ഥയും കുടുംബം പശ്ചാത്തലവും കോടതി പരിശോധിച്ചു,ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതികളുടെ വക്കീൽ അഭ്യർത്ഥിച്ചിരുന്നു.അതിനാൽ കെവിനും ധ്രുവനും ജീവപര്യന്തം ശിക്ഷയിൽ നിന്ന് പന്ത്രണ്ട് വർഷം തടവും കെവിന്റെ സഹായിയായ ഡോക്ടർ സോണിക്ക് പത്തുവർഷം തടവും ലഭിച്ചു.ആളുകളുടെ ജീവൻ രക്ഷിക്കേണ്ട ഡോക്ടർ തൻ്റെ കാമുകൻ്റെ പ്രതികാരത്തിന് എല്ലാ വിധം പിൻതുണയും നൽകി സഹായിച്ചു.കൂടാതെ അവർ കണ്ടെത്തിയ ഭയാനകമായ വിഷക്കൂട്ടാണ് കൊലപാതകത്തിന് പ്രതിയ്ക്ക് കൂടുതൽ സഹായകമായത്.
ധ്രുവന്റെ മുൻചെയ്തികളും കുടുംബ പശ്ചാത്തലവും കോടതി വിലയിരുത്തി.അയാളുടെ മുൻചരിത്രങ്ങളിൽ നിന്നും ധ്രുവൻ വളരെ നല്ല വ്യക്തി ആയിരുന്നുവെന്നും,എന്നിരുന്നാലും അയാൾ ചെയ്ത കുറ്റങ്ങൾ നിസാരമല്ലായെന്നും അയാൾ ശിക്ഷാർഹനാണെന്നും കോടതി വിലയിരുത്തി.പ്രതികളുടെ എല്ലാ ലക്ഷ്യത്തിനും കൂട്ട് നിന്ന മാധവനും അഞ്ചു വർഷം തടവ് വിധിച്ചു.
ധ്രുവന്റെ ജീവൻ അപകടത്തിലായ വിവരം ഒന്നാം പ്രതിയായ കെവിനെയും നാലാം പ്രതിയായ മാധവനെയും അറിയിക്കുക വഴി ആ കുറ്റ കൃത്യത്തിൽ എത്തി ചേർന്ന മധുബാലയെ കോടതി മാപ്പു സാക്ഷിയാക്കി.
പരിക്കേറ്റു ആശുപത്രിയിൽ ജീവച്ഛവമായി കിടക്കുന്ന ധ്രുവൻ ഭേദമായി വരുന്നത് വരെ പോലീസ് കാവലിലായിരിക്കും ചികിത്സ തേടുക.ഭേദമായി ആശുപത്രിയിൽ നിന്ന് പുറത്തു വരുന്ന മുറയ്ക്ക് വിധിച്ച ശിക്ഷാ കാലാവധി ജയിലിൽ കഴിയേണ്ടത്.
മാധവനെയും കെവിനെയും സെൻട്രൽ ജയിലിലേയ്ക്കും ഡോക്ടർ സോണിയെ വനിതാ ജയിലിലേയ്ക്കും മാറ്റി.അവരെ പോലീസ് വാനിൽ കൊണ്ട് പോകുന്ന കാഴ്ച കണ്ട മധുബാലയ്ക്കു തല കറങ്ങി.അവളെ സംരക്ഷിക്കാമെന്നേറ്റ ധ്രുവനാകട്ടെ അർദ്ധ പ്രാണനായി ആശുപത്രി കിടക്കയിലും.താൻ അനാഥയായി എന്നവൾക്കു തോന്നി.വീഴാൻ പോയ അവളെ പിറകിൽ നിന്നും ആരോ താങ്ങി.അവൾ തിരിഞ്ഞു നോക്കി ,പിറകിൽ ധ്രുവന്റെ അമ്മ.
“മോളെ ,നീ ഒരിക്കലും ഒറ്റയ്ക്കാകില്ല.നീ എന്റെ ധ്രുവന്റെ പെണ്ണാണ്.അവനു നിന്നെ അത്രയ്ക്ക് ഇഷ്ടമാണ്.നിന്റെ ചേട്ടൻ ജയിലിൽ നിന്നും മടങ്ങി വരുന്നത് വരെ നീ എന്റെ വീട്ടിൽ സുരക്ഷിതയായിരിക്കും.എന്നോടൊപ്പം എന്റെ വീട്ടിൽ നീ ജീവിയ്ക്കും.”
ധ്രുവന്റെ അമ്മയോടും സഹോദരിയോടുമൊപ്പം അവൻ്റെ കുടുംബ വീട്ടിൽ മധു താമസിച്ചു.
ആശുപത്രിയിൽ ധ്രുവന് കാവലിരിക്കുന്ന പൊലീസുകാരെ ഡോക്ടർമാരും മറ്റു സ്റ്റാഫും പരിഹസിക്കുന്ന അവസ്ഥയിലാക്കി.
“ഇനിയെങ്കിലും ആ പാവത്തിനെ വെറുതെ വിട്ടുകൂടെ .അയാൾ ഈ അവസ്ഥയിൽ ഓടി ഒന്നും പോകില്ല.ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും ,അതാണ് പാവത്തിന്റെ അവസ്ഥ.”
ആഴ്ചകൾക്ക് ശേഷം ധ്രുവൻ മെല്ലെ ജീവിതത്തിലേയ്ക്ക് മടങ്ങി വരാൻ തുടങ്ങി.
ഫോർച്ച്യൂൺ കമ്പനിയിൽ പുതിയ മാനേജ്മെന്റ് വന്നു.ഇംഗ്ലീഷ്കാരനായിരുന്ന പുതിയ മാനേജർ ധ്രുവനെ ആശുപത്രിയിൽ കാണാനെത്തി.ധ്രുവന്റെ കുടുംബത്തോടും വക്കീലിനോടും സംസാരിച്ചു മടങ്ങി പോകുമ്പോൾ
അയാൾ മധുബാലയ്ക്കു കമ്പനിയിൽ വീണ്ടും ജോലി വാഗ്ദാനം ചെയ്തു.അവൾ പഴയ ഓഫീസിൽ ജോലിയ്ക്ക് പോകാൻ തുടങ്ങി.എല്ലാം മറക്കാനും വീണ്ടും പുതു ജീവിതം തുടങ്ങാനും മധുവിന് ഒരു ജോലി ആവശ്യമായിരുന്നു.
പകൽ ഓഫീസിലും രാത്രി ധ്രുവനോടൊപ്പം ആശുപത്രിയിലുമായി മധു ജീവിച്ചു.ധ്രുവനും അമ്മയ്ക്കും മധു ഒരു ആശ്വാസമായിരുന്നു.ധ്രുവൻ മെല്ലെ നടക്കാൻ തുടങ്ങി.ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടുന്ന മുറയ്ക്ക് മാത്രമേ ധ്രുവനെ കോടതിയിൽ ഹാജരാക്കാൻ കഴിയൂ.ധ്രുവന്റെ ആരോഗ്യം ഓരോ ദിവസവും മെച്ചപ്പെട്ടു വന്നു.ധ്രുവന് അമ്മയെയും മധുവിനെയും പിരിയാൻ വിഷമം ഉണ്ടെങ്കിലും തനിക്ക് വിധിച്ച ശിക്ഷ അനുഭവിയ്ക്കാൻ അവൻ സന്നദ്ധനായിരുന്നു.
“ധ്രുവാ നീ ജയിലിൽ പോകുന്നതിനു മുൻപ് ഈ പെൺകുട്ടിയുടെ കഴുത്തിൽ ഒരു താലി കെട്ടിയാൽ നന്നായിരുന്നു.എനിക്ക് ഈ ലോകത്തോട് അവളെന്റെ മരുമകളാണെന്നു വിളിച്ചു പറയണം.”
“അതൊന്നും വേണ്ടമ്മേ.ഞാൻ അവിടെ നിന്ന് എപ്പോൾ മടങ്ങി വരാനാണ് ,നീണ്ട പന്ത്രണ്ടു വർഷങ്ങൾ.അതുവരെ എന്നെ മധുബാല കാത്തിരിയ്ക്കണമെന്ന് പറയുന്നത് എന്ത് സ്വാർത്ഥതയാണ്.ഇനി മടങ്ങി വരുന്നത് വരെ അവൾക്കു എന്നെ കാത്തിരിക്കാനായാൽ ഞാൻ ഭാഗ്യവാനാണ്.”
“ധ്രുവാ,ജീവിതാവസാനം വരെ ഞാൻ നിന്നെ കാത്തിരിക്കാൻ തയാറാണ് .അതിലെനിക്ക് ഒരു താലിയുടെയോ മറ്റേതെങ്കിലും ഉറപ്പിന്റെയോ ആവശ്യമില്ല.ധ്രുവന്റെ സ്ഥാനം എന്റെ ഹൃദയത്തിലാണ് .”
ധ്രുവന്റെ സഹോദരിയുടെ അവസ്ഥയായിരുന്നു കഷ്ടം.വളരെ ആത്മവിശ്വാസമുള്ള തന്റേടിയായ സ്ത്രീയായിരുന്നു ധന്യ .ഭർത്താവിന്റെ അറസ്റ്റോടു കൂടെ അവരാകെ മൂകയായി.അവൾ അധികം ആരോടും സംസാരിയ്ക്കാതെയായി.അതായിരുന്നു ധ്രുവനെയും അമ്മയെയും ആകെ വിഷമിപ്പിച്ചത്.
ജയിലിൽപോകുന്നതിനു മുൻപ് ധ്രുവൻ ഒരു രഹസ്യം മധുവിനെ അറിയിച്ചു.
“മധു ഒരു കൊലപാതകം കൂടി ഞാൻ പ്ലാൻ ചെയ്തിരുന്നു.അത് കെവിന്റെ പ്ലാനിലുള്ളതല്ല.എൻ്റെ കടമയാണ് എൻ്റെ കുടുംബത്തിന്റെ സംരക്ഷണം.എൻ്റെ സഹോദരിയുടെ ജീവിതം നശിപ്പിച്ചവനെ ഞാൻ.., പക്ഷേ അവൻ രക്ഷപെട്ടു.”
“ധ്രുവൻ.?കെവിൻ ചേട്ടന് വേണ്ടീ എനിക്കും എന്റെ ചേട്ടനും ജീവിതം തന്നെ നഷ്ടമായി.അതുപോലെ ധ്രുവന്.ഇനി ശത്രുതയൊന്നും വേണ്ട ആരോടും?”
“മധു അറിയാത്ത ഒരു സത്യമുണ്ട്.എനിക്ക് ആദ്യം അപകടം സംഭവിച്ചു ഞാൻ ആശുപത്രിയിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങുമ്പോൾ മുതൽ എനിക്ക് എന്റെ അളിയന്റെ പെരുമാറ്റത്തിൽ സംശയമുണ്ട്.എന്റെ വീട്ടിൽ തന്നെ എനിക്കൊരു ശത്രു.അതും എന്റെ അമ്മ എന്നേക്കാൾ സ്നേഹിക്കുന്ന,സ്വന്തം മകനെ പോലെ കരുതുന്ന ഒരാൾ.എന്റെ അനന്തിരവളെ ഓർത്തു ഞാനവനെ കൊല്ലേണ്ട എന്ന് കരുതിയതാണ്.പക്ഷെ നമ്മൾ ഒളിവിൽ കഴിഞ്ഞ സമയത്ത് ,സമീറിന്റെ ഹാർഡ് ഡിസ്കിൽ കണ്ട ചന്തു എന്ന പേര് ,അതെന്റെ അളിയന്റെ ഓമനപ്പേരായിരുന്നു.ഞാൻ കൊല്ലപ്പെടേണ്ടത് അവന്റെ ആവശ്യമായിരുന്നു.എന്റെ പേരിലുള്ള എല്ലാ സ്വത്തും അമ്മയ്ക്കും സഹോദരിയ്ക്കും ലഭിയ്ക്കും ,അവരെ കൂടി ഇല്ലാതാക്കിയാൽ പിന്നീടതൊക്കെ അവനു ലഭിയ്ക്കും.ഒടുവിൽ അവകാശി അവനും എന്റെ അനന്തരവളും മാത്രമാകും.ഒരു പക്ഷെ അവളെ കൂടി കൊന്നാൽ..”
“ഒന്നും സംഭവിച്ചില്ലല്ലോ.”
അവസാനം ധ്രുവനെ കോടതിയിൽ ഹാജരാക്കി .അവന് ജയിലിൽ പോകാൻ സമയമായി.ആ വീട്ടിൽ സ്ത്രീകൾ തനിച്ചായി.
രാത്രിയിൽ ,സ്ത്രീകൾ മാത്രമുള്ള ആ വീടിന് ചുറ്റും ആരുടെയൊക്കെയോ കാൽപ്പെരുമാറ്റം കേട്ട് തുടങ്ങി.രാത്രിയിൽ കല്ലേറും വാതിലിൽ മുട്ടും പതിവായി.പോലീസിൽ പരാതി കൊടുത്തു,അവർ വന്ന് അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ട് പിടിക്കാൻ സാധിച്ചില്ല.
പേടിച്ച് വിറച്ചാണ് ഓരോ രാത്രിയും അവർ നാലുപേരും പിന്നിട്ടത്.അമ്മയോടൊപ്പം ഒരേ മുറിയിലാണ് മധുബാലയും ധന്യയും മകളും കഴിച്ച് കൂട്ടിയത്.
ഒരു രാത്രിയിൽ മധുബാല ഉണർന്ന് നോക്കുമ്പോൾ ധന്യ മുറി തുറന്ന് പുറത്ത് പോകുന്നു.വാതിൽ പൂട്ടി,അമ്മയെ സുരക്ഷിതയാക്കി.പേടിച്ച് വിറച്ച് അവൾ ധന്യയെ പിൻ തുടർന്നു.ധന്യ നേരെ ഔട്ട് ഹൗസിന്റെ നേരെ നടക്കുന്നു.അവൾ നടക്കുമ്പോൾ കരിയില ഞെരിഞ്ഞമരുന്നു.
“ചേച്ചിയിതെങ്ങോട്ടാണ്?”
ശബ്ദം കേൾപ്പിക്കാതെ മധു അവളെ പിൻതുടർന്നു.
നിഷ പിള്ള
(തുടരും…)
1 Comment
Pingback: മരണത്തിന്റെ പര്യവസാനം 18 - By Nisha Pillai - കൂട്ടക്ഷരങ്ങൾ