ധന്യ അകത്ത് കയറി ഔട്ട് ഹൗസിന്റെ വാതിലടച്ചു .അകത്ത് നിന്നും ഒരു പുരുഷ സ്വരം കേട്ടു.രണ്ട് പേരും തമ്മിൽ എന്തൊക്കെയോ പറഞ്ഞ് തർക്കിക്കുന്നു.പിന്നീട് ശബ്ദം ഇല്ലാതെയായി.തികഞ്ഞ നിശബ്ദത.ഒറ്റയ്ക്ക് അവിടെ നിൽക്കാൻ മധു ബാലയ്ക്ക് പേടി തോന്നി.
അവൾ ചുറ്റും നോക്കി.ഇല്ല ആരുമില്ല, അവൾക്ക് ചുറ്റും നല്ല ഇരുട്ട്.അകത്ത് നിന്നും ചെറിയ ഞെരക്കം കേട്ടു,അടക്കിപ്പിടിച്ച ചിരി,ശരീരങ്ങൾ ഒന്ന് ചേരുന്ന ശീൽക്കാര ശബ്ദങ്ങൾ .മധുബാല ഞെട്ടിപ്പോയി.
“അകത്താരാണ് ധന്യയോടൊപ്പം?”
എപ്പോഴും മൂകയായി നടന്ന് എല്ലാവരേയും സങ്കടത്തിലാക്കിയ അവൾക്കെങ്ങനെ പൊട്ടിച്ചിരിയ്ക്കാൻ കഴിയുന്നു.അവൾക്കെങ്ങനെ ഒരു പുരുഷനുമായി ശാരീരിക ബന്ധതിന് കഴിയുന്നു.
മധുബാല പെട്ടെന്ന് ഔട്ട് ഹൗസിന്റെ വരാന്തയിൽ നിന്നുമിറങ്ങി വീടിൻ്റെ ഭാഗത്തേയ്ക്ക് നടന്നു.ഇതിൻ്റെ സത്യമറിയണം.പക്ഷേ അവർ ഇവിടെ തന്നെ കണ്ടാൽ അപകടമാണ്.
ധന്യ ഒരു പുരുഷന്റെ കരവലയത്തിലമർന്ന് പുറത്തേക്ക് വന്നു.ഇരുട്ടായതിനാൽ അയാളുടെ മുഖം വ്യക്തമല്ല.ആജാനബാഹുവായ അയാൾ ഒരു തൊപ്പിയും കോട്ടും ധരിച്ചിരുന്നു.
മധുബാല ശബ്ദമുണ്ടാക്കാതെ മുറിയിൽ കടന്ന് ഉറക്കം നടിച്ചു.നിമിഷങ്ങൾക്കകം ധന്യ മടങ്ങി വന്നു അമ്മയുടെ അടുത്ത് കിടന്നു.അമ്മയാകട്ടെ നല്ല ഉറക്കത്തിലാണ്.വാതിൽ തുറക്കുന്ന ശബ്ദം താൻ കേട്ടത് പോലെ അമ്മയെന്തേ കേട്ടില്ല?.
അമ്മയ്ക്ക് ഉറങ്ങുന്നതിന് മുൻപ് പാലു കുടിയ്ക്കുന്ന പതിവുണ്ട്.അത് ചൂടാക്കി നൽകുന്നത് ധന്യയാണ്.ഇനി അവൾ അമ്മയ്ക്ക് പാലിൽ എന്തെങ്കിലും കലക്കി കൊടുക്കുന്നുണ്ടോ?ധന്യയെ നിരീക്ഷിക്കാൻ തന്നെ മധുബാല തീരുമാനിച്ചു.
നേരം പുലർന്നപ്പോൾ വീണ്ടും വിഷാദിനിയുടെ ഭാവത്തിലായിരുന്നു ധന്യ.മധുബാലയാകട്ടെ ധന്യയുടെ അജ്ഞാത കാമുകനെ കണ്ട് പിടിക്കാൻ ഉറക്കമൊഴിച്ച് കാത്തിരുന്നു.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അയാൾ വരും .അയാൾ വരുന്ന ദിവസം ധന്യ സാമാന്യം നല്ല വേഷവിധാനത്തിലാണ് കിടപ്പ് മുറിയിൽ വരുന്നത്.
ഒരു ക്യാമറയും സംഘടിപ്പിച്ചു തലവേദന എന്ന ഭാവേന മധു ഒരു ദിവസത്തെ ലീവെടുത്തു.ഇന്നോ നാളെയോ അയാൾ വരും , ഔട്ട് ഹൗസിൽ ഒരു രഹസ്യ ക്യാമറ വയ്ക്കണം.
ധന്യ പുറത്ത് പോയ സമയം അമ്മയറിയാതെ മധു ഔട്ട് ഹൗസിൽ ക്യാമറ സെറ്റ് ചെയ്തു, തൻ്റെ ലാപ്ടോപ്പിൽ കണക്ട് ചെയ്തു.അന്നത്തെ ആ സംഭവത്തിന് ശേഷം പേടിച്ച് ആ ഭാഗത്തൊന്നും ആരും പോകാറില്ല.ഒരു പക്ഷേ രഹസ്യ ക്യാമറ വച്ചത് ധ്രുവനറിഞ്ഞാൽ… മധുവിന് ഭയം തോന്നി.പക്ഷേ സത്യം കണ്ട് പിടിച്ചേ പറ്റൂ.
പിറ്റേ ദിവസം ധന്യ കുളിച്ച് സുന്ദരിയായി വന്നപ്പോഴേക്കും മധു ഉറങ്ങി കഴിഞ്ഞിരുന്നു.
മുൻവശത്തെ വാതിൽ തുറക്കുന്നു ശബ്ദം കേട്ട് മധു തൻ്റെ ലാപ്ടോപ്പ് ഓൺ ചെയ്തു.ഔട്ട് ഹൗസിലെ ദൃശ്യങ്ങൾ കാണാം.പഴയ സോഫയിൽ കിടക്കുന്ന അജ്ഞാതൻ, അടുത്ത് ചേർന്നിരിക്കുന്ന ധന്യ.
അവർ തമ്മിൽ തർക്കിക്കുകയാണ്.അവളെ പ്രണയ പരവശയാക്കാൻ അയാൾ കൈകൾ കൊണ്ടും തൻ്റെ ചുണ്ടുകൾ കൊണ്ടും ശ്രമിയ്ക്കുന്നുണ്ട്.
ധന്യയാകട്ടെ അയാളോട് എന്തൊക്കെയോ ചോദിച്ചു കൊണ്ട് ദേഷ്യപ്പെടുകയാണ്.സോഫയിൽ നിന്നും ചാടിയെണീറ്റ ആ മനുഷ്യൻ അവളെ വിവസ്ത്രയാക്കി ബലാത്സംഗം ചെയ്യാൻ മുതിരുകയാണ്.ധന്യ എതിർക്കുകയാണ്.
മധുബാല ആ കാഴ്ച കണ്ട് പേടിച്ച് പോയി.അമ്മയെ വിളിച്ചുണർത്താൻ നോക്കി.അമ്മ നല്ല മയക്കത്തിൽ ആണ്.മധു ഔട്ട് ഹൗസിലേക്ക് ഓടി.
വരാന്തയിൽ എത്തിയപ്പോഴേയ്ക്കും ധന്യയുടെ കരച്ചിൽ കേട്ടു.
“നിങ്ങൾ ചതിയനാണ്,ഇങ്ങനെ ഒരാളെ എനിക്ക് ഭർത്താവായി വേണ്ട.എൻ്റെ മകൾ അച്ഛനില്ലാതെ വളരട്ടെ.”
“നിന്നോടും മോളോടുമുള്ള സ്നേഹം കൊണ്ടാണ് ഞാൻ മടങ്ങി വന്നതെന്ന് നീ കരുതിയോ.അവൻ ജയിലിൽ നിന്നും മടങ്ങുന്നതിന് മുൻപ് എനിയ്ക്കെല്ലാം തിരികെ വേണം.”
“നിങ്ങൾക്കൊന്നും കിട്ടില്ല.ഞാൻ സ്നേഹം നടിച്ചത് നിങ്ങളുടെ മനസ്സിലിരിപ്പ് അറിഞ്ഞ് കൊണ്ട് തന്നെയാണ്.നിങ്ങളുടെ മരണം എൻ്റെ കൈ കൊണ്ടാണ്.അതാണ് എൻ്റെ ആഗ്രഹം.”
“അതിന് മുൻപ് എൻ്റെ കൈ കൊണ്ട് നീ ചാകും.രണ്ട് മരണങ്ങൾ നടന്ന ഈ ഔട്ട് ഹൗസ് ഇപ്പോൾ തന്നെ നാട്ടുകാർക്ക് പേടി സ്വപ്നമാണ്.അത് കൊണ്ടല്ലേ എനിക്കിവിടെ ഒളിച്ചിരിക്കാൻ കഴിഞ്ഞത്.ധ്രുവനെ ഞാൻ ജയിലിൽ വച്ച് കൊല്ലിയ്ക്കും,നീയും കൂടെ ചത്താൽ പിന്നെ ഇതൊക്കെ നിൻ്റെ മകൾക്കാകും.നിൻ്റെ അമ്മയും മകളും പോയാൽ, പിന്നെ…അതായത് എല്ലാം എനിക്ക് മാത്രം.”
അയാൾ ലെതർ കോട്ട് ഊരി ധന്യയുടെ മുഖത്ത് ഇട്ടു.അവളുടെ വായും മൂക്കും അമർത്തി പിടിച്ചു.ശ്വാസം മുട്ടിയ ധന്യ അവളുടെ കൈകാലുകളിട്ടടിച്ചു.മരണം ഉറപ്പായ നിമിഷത്തിൽ അവൾക്ക് അമ്മയേയും മകളേയും ഓർമ്മ വന്നു.
താൻ ചെയ്തത് ചതിയാണ്.ഇയാൾ തൻ്റെ ഭർത്താവാണെങ്കിലും സഹോദരനെ ചതിച്ചു കൊല്ലാൻ ശ്രമിച്ചവനാണ്.എല്ലാം മറന്ന് അയാളോട് അടുത്തത് മകളുടെ അച്ഛൻ എന്ന് അനുഭാവം കൊണ്ടാണ്.പകരം തനിക്ക് എന്താണ് തിരിച്ച് കിട്ടിയത്.ഇപ്പോൾ തന്നേയും അയാൾ ചതിച്ച് കൊല്ലപ്പെടുത്തും.അവൾ കാലുകൾ കൊണ്ട് അവനെ തൊഴിയ്ക്കാൻ അവസാനമായൊരു ശ്രമം നടത്തി. അവൻ്റെ കൈകൾ മുഖത്ത് കൂടുതൽ അമർന്നു.മരണം തീർച്ചയായി.അവൾ കണ്ണുകളടച്ചു.
അവൻ്റെ ആർത്തനാദം ആ ഇരുട്ടിൽ മുഴങ്ങി.ശബ്ദം കേട്ടവൾ കണ്ണു തുറന്നു.മുന്നിൽ മറിഞ്ഞ് വീഴുന്ന അയാളുടെ രൂപം.ചോര പുരണ്ട കോടാലി കൈയിലേന്തി നിൽക്കുന്ന മധുബാല.
“ചേച്ചീ,എന്തൊക്കെയാ ഈ നടക്കുന്നത്.”
ധന്യ നിവർന്നിരുന്നു ചുമച്ചു.വളരെ പാട് പെട്ടവൾ ശ്വസിക്കാൻ ശ്രമിച്ചു.
“ഞാനെല്ലാം പറയാം.തെറ്റാണ് , വീണ്ടുമെല്ലാം ആവർത്തിച്ചത്.ധ്രുവനും അമ്മയും ഒന്നുമറിയരുത്.”
ധന്യ പറയുന്നത് ശ്രദ്ധിക്കാതെ അവൾ തൻ്റെ കൈ കൊണ്ട് അയാളുടെ പൾസ് നോക്കി.അനക്കമില്ല എന്നറിഞ്ഞപ്പോൾ അവൾ ഞെട്ടി തിരിഞ്ഞ് ധന്യയെ നോക്കി.
“നീ അത് ചെയ്തില്ലായിരുന്നെങ്കിൽ അയാളെന്നെ കൊന്നേനെ.വളരെ പാടുപെട്ടാണ് ഞാൻ അയാളുമായി വീണ്ടും രമ്യതയിലായത്.അതിന് മാസങ്ങളായി ഞാൻ ശ്രമിയ്ക്കുകയായിരുന്നു.അയാളെ ഞാൻ വിളിച്ചു വരുത്തിയത് കൊല്ലാൻ തന്നെയാണ്.അയാൾ ധ്രുവനെ കൊല്ലും അല്ലെങ്കിൽ ധ്രുവൻ പുറത്തിറങ്ങി അയാളെ കൊല്ലും.ഒരു മരണം ഉറപ്പായിരുന്നു.ഇപ്പോൾ നീ അത് ചെയ്തു.നമ്മൾ മാത്രമേ ഇതറിയാൻ പാടുള്ളൂ.”
ഔട്ട് ഹൗസിനോട് ചേർന്ന് നിന്ന തെങ്ങിൻ ചുവട്ടിൽ ആഴത്തിൽ ധന്യ കുഴിച്ചു. ഇരുട്ടിൽ അവൾ കുഴിയെടുക്കുന്നത് പേടിയോടെ മധു നോക്കി നിന്നു.ജോലി പൂർത്തിയാക്കിയപ്പോൾ അവൾ വിയർപ്പിൽ കുളിച്ചിരുന്നു.കുഴിയിലേക്ക് രണ്ടാളും കൂടി അയാളുടെ മൃതദേഹം വലിച്ചിട്ടു .അയാളുടെ കോട്ടും പഴ്സും സിം ഊരിയ മൊബൈലും അവരാ കുഴിയിലിട്ടു മൂടി.
നേരം വെളുത്ത അവർ മടങ്ങി വന്നപ്പോഴും അമ്മ ഉണർന്നിരുന്നില്ല.
“ചേച്ചി അമ്മയ്ക്കെന്തു മരുന്നാണ് കുടിക്കാൻ നൽകിയത്?”
“ഉറക്ക ഗുളിക ,അമ്മയ്ക്ക് ധ്രുവൻ പോയതിനു ശേഷം തീരെ ഉറക്കമില്ലായിരുന്നു ,ഡോക്ടർ നിർദേശിച്ചതാണ്.മധു എന്നെ തെറ്റിദ്ധരിച്ചു അല്ലേ.”
അങ്ങനെ ധന്യയുടെ ഭർത്താവു ആരുമറിയാതെ ഔട്ട് ഹൗസിന്റെ മണ്ണിലുറങ്ങി.ആർക്കും ഒരു സംശയം തോന്നാത്ത രീതിയിൽ ക്രിസ്റ്റീന ചാടിയ മരിച്ച പുഴയിൽ അയാളുടെ സിം ധന്യ കൊണ്ട് പോയി ഇട്ടു.
ആ രഹസ്യം ആ സ്ത്രീകൾ സ്വകാര്യമായി തങ്ങളിൽ തന്നെ സൂക്ഷിച്ചു.
അഞ്ചാം വർഷം മാധവനെ ജയിലിൽ നിന്നും വിട്ടയച്ചു.മധുബാല അയാളെ ധ്രുവന്റെ വീട്ടിലേയ്ക്കു കൊണ്ട് വന്നു.അയാളാകെ മാറിയിരുന്നു.വീണ്ടും കുടുംബത്തോടൊപ്പം ജീവിയ്ക്കാൻ തുടങ്ങിയപ്പോൾ അയാളിൽ മാറ്റം വന്നു,അയാൾ പഴയ മാധവനായി മാറി.അമ്മയുടെ സ്നേഹവും അനിയത്തിയുടെ സാമീപ്യവും അയാൾ ആസ്വദിച്ചു.ആ വീട്ടിൽ അയാൾക്കേറ്റവും ഇഷ്ടം ധന്യയുടെ മകളായ അഭിരാമിയെ ആയിരുന്നു.
ധന്യയോട് മധുബാല തന്റെ ആഗ്രഹം രഹസ്യമായി പറഞ്ഞു.എന്റെ ചേട്ടന് ഒരു ജീവിതം കൊടുക്കണം.അമ്മയെയും ധ്രുവനെയും അവൾ സമ്മതിപ്പിക്കാമെന്നു ഉറപ്പും നൽകി.
ധ്രുവൻ പരോളിലിറങ്ങിയ സമയത്തു ധന്യയുടെയും മാധവന്റെയും വിവാഹം നടന്നു.എല്ലാവർക്കും ആ വിവാഹത്തിൽ സന്തോഷമായിരുന്നു.മാധവന് വിദേശത്തു വീണ്ടും ജോലി ശരിയായി.ധന്യയേയും മകളെയും കൊണ്ട് അയാൾ ജർമനിയിൽ പോകാൻ തയാറായി.
പോകുന്നതിന്റെ തലേന്ന് അയാൾ സഹോദരിയെ വിളിച്ചു ഔട്ട് ഹൗസിലേക്ക് കൊണ്ട് പോയി.ഒരു റൂമിൽ വച്ചിരിക്കുന്ന വലിയ ഡ്രം അയാൾ തുറന്നു കാണിച്ചു.അതിൽ നിന്നും ആസിഡിന്റെ പുക പുറത്തു വന്നു.മാധവൻ നീട്ടിയ ഒരു ചെറിയ കുറിപ്പ് മധു തുറന്നു വായിച്ചു.
“പ്രിയ മധു,ധന്യ എല്ലാമെന്നോട് തുറന്നു പറഞ്ഞു.ഇനിയെങ്കിലും നമുക്ക് ഒരു ജീവിതം വേണം.പഴയതൊക്കെ ഓർത്തു വെറുതെ സങ്കടപ്പെട്ടിട്ടു എന്ത് കാര്യമാണ്.ഞാനാണ് ഈ നിർദ്ദേശം വച്ചത്.അഭിരാമി വളർന്നു വരുമ്പോൾ അവൾ അവളുടെ അച്ഛനെ അന്വേഷിക്കുമ്പോൾ,അയാളെ കൊന്നത് സ്വന്തം അമ്മയാണെന്ന് ആ കുട്ടി ഒരിക്കലും അറിയരുത്.ഒരു സുഹൃത്തിന്റെ സഹായത്തോടെ പലപ്പോഴായി വാങ്ങിക്കൂട്ടിയ ആസിഡിൽ ,ആ കുഴിയിലെ എല്ലാ അവശിഷ്ടങ്ങളും അലിഞ്ഞില്ലാതായി.ഈ ആസിഡ് ചരിച്ച് മണ്ണിലൊഴുക്കുന്നതോടെ നിന്റെ ഓർമകളിൽ നിന്നു കൂടി അതില്ലാതെയാകണം.ധ്രുവൻ മടങ്ങി വരുമ്പോൾ നിങ്ങൾ ആശിച്ച രീതിയിൽ നല്ലൊരു ജീവിതം തുടങ്ങണം.അയാളെ ഇനിയൊരു കൊലപാതകിയാക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.”
മധുവിന്റെ കയ്യിലിരുന്ന കുറിപ്പയാൾ ആസിഡിലേയ്ക്ക് വലിച്ചെറിഞ്ഞു.ആ കടലാസ് കഷണം അതിൽ ഉരുകി ചേർന്നു.
മാധവനും കുടുംബവും പോയതോടെ മധുവും അമ്മയും തനിച്ചായി.അമ്മയുടെ നിർദ്ദേശ പ്രകാരം ഔട്ട് ഹൗസ് പൊളിച്ചു മാറ്റി ,അവിടെ ഒരു പുതിയ വീട് പണികഴിപ്പിച്ചു.ധ്രുവനും മധുവിനും വിവാഹം ശേഷം ജീവിയ്ക്കാനായി അമ്മയുടെ സമ്മാനം.
ജയിലിലെ നല്ല നടപ്പു മൂലം ധ്രുവന്റേയും കെവിൻ്റേയും ശിക്ഷ പത്തു വർഷമായി ചുരുങ്ങി .ധ്രുവൻ മടങ്ങി വന്ന് മധുവിനെ ജീവിത സഖിയാക്കി.അവരുടെ താമസം പുതിയ വീട്ടിലേയ്ക്കു മാറ്റപ്പെട്ടു.പുതിയ വീട്ടിൽ മധു ഭയചകിതയായി കാണപ്പെട്ടു.
“മധൂ ഞാനുള്ളപ്പോൾ താനെന്തിന് പേടിയ്ക്കണം.മരണം അവരൊക്കെ ചോദിച്ചു വാങ്ങിയതല്ലേ.അവരുടെ ലോകം വേറെയാണ്.അവർക്ക് നമ്മുടെ ലോകത്ത് പ്രവേശനമില്ല.നമ്മളിവിടെ സുഖമായി ജീവിയ്ക്കും.”
“ഞാൻ ധ്രുവനോട് മറച്ച് വച്ച ഒരു സംഗതിയുണ്ട്.എനിക്ക് ഒരു തെറ്റ് പറ്റി.”
“താനൊന്നും പറയണ്ട.എനിയ്ക്കെല്ലാമറിയാം.മാധവനും ധന്യയും എന്നോട് എല്ലാം പറഞ്ഞിരുന്നു.അതിനുള്ള പരിഹാരമെല്ലാം നമുക്ക് ചെയ്യാം.”
“പക്ഷേ ധ്രുവൻ,കൊലപാതകം ചെയ്ത കുറ്റബോധം മരണം വരെ എന്നിലുണ്ടാകും.”
“എന്തിന്? അവനെ പോലൊരു ക്രൂരനിൽ നിന്നും ധന്യയെ നീ രക്ഷപെടുത്തിയില്ലേ.കെവിൻ ജയിലിൽ നിന്നും പുറത്തിറങ്ങി.കെവിനും സോണിയും വിവാഹം ക്ഷണിക്കാൻ വരുന്നുണ്ട് . അവരെ പോലെ നമുക്കും ഒരു ജീവിതം തുടങ്ങണ്ടേ.”
അവനവളുടെ തലയിൽ തലോടി.
” എല്ലാം മറക്കൂ.ഇപ്പോൾ തന്നെ വളരെ വൈകി. എനിക്ക് തന്നെ പ്രണയിച്ച് മതിയായില്ല. ഞാൻ മരണത്തെ രണ്ട് പ്രാവശ്യം അതിജീവിച്ചവനാണ്. ഇനി ഒരു അതിജീവനമുണ്ടാകുമോ എന്നെനിക്ക് അറിയില്ല. ഇനിയെങ്കിലും ഭാര്യയോടും അമ്മയോടും ഒപ്പം സമാധാനമായി ജീവിയ്ക്കണം.”
“എനിക്കും തന്നെ സ്നേഹിച്ച് മതിയായില്ല ധ്രുവൻ.”
മധുബാല ധ്രുവൻ്റെ നെഞ്ചിലേയ്ക്ക് തല ചായ്ച്ചു.
(അവസാനിച്ചു.)
നിഷ പിള്ള.
2 Comments
ആകാംക്ഷയോടെ വായിച്ചു തീർത്ത ഒരു കഥ . അസ്സലായിട്ടുണ്ട്
Pingback: മരണത്തിന്റെ പര്യവസാനം 19 - By Nisha Pillai - കൂട്ടക്ഷരങ്ങൾ