ഒറ്റമുറിപ്പെരയുടെ ഓട്ടക്കണ്ണുള്ള മേൽക്കൂര രാത്രിയാകാശം കണ്ടുകിടന്നു. പച്ചച്ചോര മണക്കുന്ന തറയിൽ ചോണനുറുമ്പുകൾ പാഞ്ഞുനടക്കുന്നതു നോക്കി ചോതിപ്പെണ്ണ് കമെഴ്ന്നുതന്നെ കിടന്നു. പെറുന്നതിനിടയിൽ ചോരയൊലിപ്പിച്ച് അവളുടെ അമ്മ ചത്തുകിടന്നത് ആ തറയിലാണ്. ചലനം നിലച്ച അമ്മയുടെ ചോരയിൽക്കുതിർന്ന തുടകൾ തറയിൽക്കിടന്നു പെടയ്ക്കുന്നുണ്ട്. അപ്പൻ അമ്മയുടെ യോനിയിൽനിന്നു ചോരപൈതലിനെ പുറത്തെടുത്ത് മുളിപ്പുല്ലിന്മേൽ വിരിച്ച തോർത്തിൽ കിടത്തി. പെരയുടെ തകരവാതിൽ തുറന്ന്, പുറത്തോട്ടിറങ്ങിയ അപ്പൻ കാഞ്ഞിരമരത്തിൻ്റെ ചോട്ടിലിരുന്ന് പെരയിലേക്കു തിരിഞ്ഞുനോക്കി തള്ളയെ കൊന്നോനെന്നു പറഞ്ഞോണ്ടു ദെണ്ണപ്പെട്ടിരുന്നു. ഓരോന്ന് ഓർത്തും പേർത്തും പെണ്ണ് തറയുടെ കിനിപ്പിൽ തടവിക്കൊണ്ടു കിടന്നു.
വെയില് മൂക്കുംവരെ പെരനിറയേ കാച്ചെണ്ണയുടെ മണമായിരുന്നു. താളിയൊടിച്ചു വന്ന പെണ്ണ് കുളിപ്പുരയിൽ മലച്ചുകിടക്കണ അമ്മയെക്കണ്ട് അലമുറയിട്ടു. അപ്പൻ വള്ളിച്ചൂരൽ മെടയുന്നതു നിർത്തി നാലഞ്ചു വാഴയില വെട്ടി. മരപ്പാളികൊണ്ടുള്ള ജനലടച്ച് നീരുവന്ന് വീർത്ത പെമ്പറന്നോത്തിയെ എങ്ങനൊക്കെയോ മുറിയിലെ തറയിൽക്കിടത്തി. കാലൻകോഴി കരഞ്ഞപ്പോ മുളിപ്പുല്ലിൻകൂട്ടം കാറ്റിലാടി വിറച്ചു.
കണ്ണീരും ഇളംചൂടുവെള്ളോം മുക്കി പെണ്ണ് മേഘക്കെട്ടുപോലുള്ള പൈതലിനെ തൊടച്ചോണ്ടിര്ന്നു. കൊച്ചിൻ്റെ പൊക്കിൾക്കൊടിയറ്റത്ത് വാഴക്കറ നീലിച്ചുകിടക്കുന്നു. താഴേക്കുന്നിലെ പ്രസവിച്ച പെണ്ണു വന്ന് കുപ്പായംപൊക്കി കൊച്ചിനെ പാലുകുടിപ്പിച്ചേച്ചും പോയി. രണ്ടു നാലു മിനിറ്റു കഴിഞ്ഞില്ലാ. ചോതിപ്പെണ്ണിൻ്റെ നെഞ്ചിലൊട്ടിയിരുന്ന അനിയൻകുഞ്ഞിൻ്റെ കാലുകൾ രണ്ടു മിനിറ്റുനേരം പെടച്ചു. ശകലം പെടച്ചപ്പോത്തന്നെ കുഞ്ഞിന് അനക്കമില്ലാണ്ടായി. ഇരച്ചുവന്നൊരു മഴ തുരുമ്പിച്ച തകരഷീറ്റിമ്മേൽ വീണുകരഞ്ഞ് തറയെ നനച്ചു. കണ്ണീരൊലിപ്പിച്ച് പെണ്ണെഴുന്നേറ്റു. നനവു പറ്റിയ എട്ടിലെ പുസ്തകം പാവാടത്തുമ്പുകൊണ്ട് തുടച്ച് പ്ലാസ്റ്റിക്കുഷീറ്റിട്ടു മൂടി അപ്പനെയോർത്തു. അപ്പനെ പോലീസുകാര് തല്ലിയിട്ടുണ്ടാവോ?
“ആരും കേറിവരാനില്ലാത്തിടത്ത് നമ്മള് പാർക്കുന്നെന്തിനാപ്പാ…” പച്ചച്ചോര മണക്കുന്ന തറയിൽ പെണ്ണ് മലർന്നുകിടന്ന് ഓട്ടക്കണ്ണുള്ള മേൽക്കൂരയിലൂടെ ആകാശംനോക്കി. കണ്ണിനു കനം തൂങ്ങിവരുന്നു. കണ്ണുകളയഞ്ഞു. കാച്ചെണ്ണയുടെ മണം നെറുകയിൽ പതിഞ്ഞതുപോലെ…
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)
“മോളെ പടിപ്പിക്ക്യണോം. നല്ല വഴിയുള്ളെ സൈഡില് വീട് എടുക്കെണം.”
“എങ്ങനെങ്കിലും ഇവിടുന്ന് നല്ലൊരു സ്ഥലത്ത് പോണം.”
അപ്പനും അമ്മയും കൈകോർത്തു കിടന്ന് ആകാശം കാണുകയാണ്. നേർത്ത മഴക്കപ്പോൾ കൊലുസിന്റെ താളം. ഇരുട്ടിൽ കുളിപ്പുരക്കടുത്തുള്ള കാഞ്ഞിരമരത്തിൻ്റെ ചോട്ടിൽനിന്നു ചെന്നായ്ക്കളും കുറുനരികളും ഓരിയിടുന്നതിൻ്റെ നേർത്ത ഒച്ച.
“നാലു സൈഡും ഒറ്റ വഴിപോലുമില്ലാ. അടുത്തെങ്ങും ഒറ്റപ്പെരപോലുമില്ലാ നിങ്ങ നോക്കീൻ. ഇത്രം വണ്ണോം തടിയോള്ള പെണ്ണിനെ ഞാനൊറ്റക്കെങ്ങനെ കാട്ടിലൂടെ എടുത്തോണ്ടാവാനാന്ന്. എൻ്റെ മേല് ഒര് കുറ്റോമില്ല.”
അപ്പൻ കൈകളുയർത്തിപ്പിടിച്ച് കൈയാമത്തിലേക്കു നോക്കി വിലപിച്ചു.
“ആർക്കും കേറിവരാമ്പറ്റാത്തിടത്ത് പാർക്കുന്നെന്തിനാ!”
ചാനലുകാരി കൈയിലെ നീളൻ മൈക്ക് അപ്പൻ്റെനേരേ നീട്ടി.
“ഒരുപിടി മണ്ണും ഇല്ലാത്തോണ്ട് ഞമ്മ കാടിൻ്റെയുള്ളില് ഇങ്ങനേലും കേറിക്കെടക്ക്ന്നു. അത് ഇങ്ങനാവൂന്ന് ഞമ്മയറിഞ്ഞോ ഏമാന്മാരേ…” അപ്പൻ്റെ വാക്കുകൾ മുറിഞ്ഞു.
“ഇന്നലിംകൂടെ ആരോഹ്യകേന്ത്രത്തീ ചെന്നിറ്റ് ഓളെയൊന്ന് ബെന്നോക്കാൻ പറഞ്ഞതാ. ആരും ബന്നില്ലാ. എന്റെ കൈയേലൊരു ഫോൺപോലുമില്ലാ.”
പോലീസുകാര് പിടിച്ചുവലിച്ച് കൊണ്ടോവുന്നതിനിടയിൽ അപ്പൻ കരഞ്ഞോണ്ടിര്ന്നു.
“കൈയില് കാശില്ലാത്തോര് മക്കളെണ്ടാക്കാൻ നിക്കരുത്.” നേഴ്സമ്മ, സിസിലിച്ചേടത്തി കാട്ടുപൂച്ചയെപ്പോലെ മുരണ്ടു.
നെഞ്ചുപൊട്ടി ശ്വാസം വെലങ്ങി പെണ്ണ് ഉറക്കത്തിന്നു പെടഞ്ഞെണീറ്റു. മുറിയുടെ മൂലയിലെ വിറകടുപ്പിൽ അപ്പോളും കനലെരിഞ്ഞുകൊണ്ടിരുന്നു. ഇലഞ്ഞിമരച്ചോട്ടിൽ കുറുനരികൾ കടിപിടികൂടുന്നു.
“കുഞ്ഞിപെണ്ണ് പെരയിൽ ഒറ്റെക്കാണ്. യെന്നെ കൊണ്ടോവല്ല് ഏമാന്മാരേ.”
മൊബൈൽപ്പെട്ടിക്കുള്ളിലെ തകരവീടിനെ കൊത്തിപ്പറിച്ച് കഴുകൻക്കണ്ണുകൾ ഇളംചോരയുടെ മണം പിടിച്ച് കാടിനുചുറ്റും വട്ടമിട്ടുപറന്നു. വിണ്ടുകീറിയ ചുമരുകളിലെ അരണ്ട വെട്ടത്തിൽ ഒരു പെങ്കൊച്ചിൻ്റെമാത്രം നിഴലുകൾ കട്ടപിടിച്ചുനിന്നു. ഒറ്റമുറിപ്പുരയുടെ തകരഷീറ്റിനുമീതേ പെയ്തൊഴിയാണ്ടൊരു മഴ മുളിപ്പുല്ലിൻക്കൂട്ടത്തിനുചുറ്റും വിറങ്ങലിച്ചുനിന്നു.
°°°°°°°°°°°°°°
©ഹഫ്സത്ത് അരക്കിണർ
#വീട്
4 Comments
നന്നായിട്ടുണ്ട് ❤️❤️
ഡിയർ നന്നായി എഴുതി. ആ കുടുംബത്തിന്റെ നോവ് മുഴുവൻ വരികളിൽ നിറഞ്ഞു നിൽപ്പുണ്ട്. നിയമം നിയമത്തിന്റെ വഴിയേ പോകുമ്പോൾ ചിലർ അനാഥർ ആകുന്നത് പോലും കാണുന്നില്ല
പ്രിയപ്പെട്ടവളേ…. എന്തൊരെഴുത്താണിത്🔥🔥🔥
സുപ്പർ ആദിവാസികളുടെ ജീവിതം 🥺🥺🥺🥺